Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Sunday, August 18, 2013

ചരിത്രം കുറിച്ചിട്ട് ആഗസ്ത് 12,13 - എം എം നാരായണന്‍



Courtesy Deshabhimani - Posted on: 18-Aug-2013 08:14 AM

ലോകനഗരങ്ങളില്‍ ഉദാരവല്‍ക്കരണത്തിനെതിരായി അതിന്റെ ഇരകളായ ജനങ്ങള്‍ നടത്തിയ സമരങ്ങളോടും പ്രക്ഷോഭങ്ങളോടും നമ്മുടെ തലസ്ഥാനത്ത് ആഗസ്ത് പന്ത്രണ്ടിനും പതിമൂന്നിനുമുണ്ടായ അഭൂതപൂര്‍വമായ ജനമുന്നേറ്റം കൈകോര്‍ക്കുകയും കണ്ണിചേരുകയും ചെയ്യുന്നുണ്ട്

സോളാര്‍ തട്ടിപ്പിലെ നായകനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുട്ടുകുത്തിച്ച സെക്രട്ടറിയറ്റ് ഉപരോധം ഉയര്‍ത്തിവിട്ട അലകള്‍ കേരളീയ പൊതുമണ്ഡലത്തില്‍ അത്രവേഗം അടങ്ങുകയില്ല. സമാനതകളില്ലാത്ത ഈ സമരമാതൃക ചരിത്രം രേഖപ്പെടുത്തുകതന്നെചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമീപകാലത്ത് പൊട്ടിപ്പുറപ്പെട്ട ബഹുജനപ്രക്ഷോഭങ്ങളോട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉപരോധസമരത്തിന് സാദൃശ്യവും ഒപ്പം മൗലികമായ വ്യത്യാസവും ഉണ്ട്. മുല്ലപ്പൂ വിപ്ലവം, അറബ് വസന്തം, വാള്‍സ്ട്രീറ്റ് പ്രക്ഷോഭം, യൂറോപ്യന്‍ നഗരങ്ങളിലെ സമരങ്ങള്‍, അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭം, ഇസ്താംബൂളിലും കെയ്റോവിലും ഡാക്കയിലും ഡമാസ്കസിലും ഇരമ്പി ഉയരുന്ന മതമൗലികശക്തികള്‍ക്കെതിരായ മതേതര ജനമുന്നേറ്റങ്ങള്‍- ഇവയോടെല്ലാമുള്ള സമരസാഹോദര്യം സെക്രട്ടറിയറ്റ് ഉപരോധത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ പ്രതിഷേധക്കൂട്ടായ്മകളില്‍ നഗരവാസികളും അഭ്യസ്തവിദ്യരുമായ മധ്യവര്‍ഗത്തില്‍പെട്ട യുവതീയുവാക്കളുടെ വര്‍ധിച്ച പങ്കാളിത്തം ഒരു പൊതുസവിശേഷതയാണ്.

തിരുവനന്തപുരത്തെ ഉപരോധസമരം പങ്കാളികള്‍ക്കും കാഴ്ചക്കാര്‍ക്കും അവിസ്മരണീയമായ അനുഭവമാണെന്ന് എഴുതിയ ടൈംസ് ഓഫ് ഇന്ത്യ, ബാങ്ക് മാനേജര്‍മാരും അധ്യാപകരുമൊക്കെ അടങ്ങിയ അഭ്യസ്തവിദ്യരായ യുവതയുടെ സജീവസാന്നിധ്യം സമരത്തിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടുന്നുണ്ട്. ദശകങ്ങള്‍നീണ്ട പട്ടാളഭരണത്തെപ്പോലും പിടിച്ചുകുലുക്കുംവിധം ജനലക്ഷങ്ങള്‍ വലിയ നഗരചത്വരങ്ങളില്‍ ഒരേ വികാരത്താല്‍ പ്രേരിതരായി രാവും പകലും ഒത്തുകൂടി അവരുടെ സമരശക്തിയും സംഘശേഷിയും സര്‍ഗാത്മകത്വവും സമന്വയിപ്പിച്ച് കാട്ടുകയാണ് കെയ്റോവിലും ന്യൂയോര്‍ക്കിലും ഏഥന്‍സിലുമെല്ലാം ഉണ്ടായത്. നമ്മുടെ തലസ്ഥാനത്ത് ലക്ഷങ്ങള്‍ക്ക് ഒത്തിരിക്കാവുന്ന ചത്വരങ്ങള്‍ ഇല്ലായിരുന്നു. ജനങ്ങള്‍ നഗരവീഥിയില്‍ത്തന്നെ പകലും രാവും കൂടുകയായിരുന്നു. അവര്‍ എന്തിനും സന്നദ്ധരായിരിക്കുമ്പോള്‍ത്തന്നെ പാടുകയും ആടുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയും എല്ലാം ചെയ്തുകൊണ്ടിരുന്നു. അറബ് വസന്തം മുതല്‍ അണ്ണാ ഹസാരെ പ്രക്ഷോഭംവരെ ദുര്‍ഭരണത്തിനെതിരായ നൈസര്‍ഗികമായ ജനരോഷത്തിന്റെ തിളച്ചുമറിയലായിരുന്നു. അതിനപ്പുറം നവമാധ്യമങ്ങളുടെ പ്രത്യക്ഷസ്വാധീനവും ആ സമരങ്ങളില്‍ ഉണ്ടായിരുന്നു.

എന്നാല്‍, സെക്രട്ടറിയറ്റ് ഉപരോധത്തില്‍ പങ്കെടുത്തവര്‍ കേവലം വികാരവായ്പുകൊണ്ട് ഓടിക്കൂടിയ ഒരു ജനസഞ്ചയം ആയിരുന്നില്ല. അവര്‍ ആസൂത്രിതവും സുസംഘടിതവുമായ ഒരു രാഷ്ട്രീയപ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുത്ത് അയക്കപ്പെട്ടവരായിരുന്നു. അതുകൊണ്ടുതന്നെയാണ് പ്രശംസനീയമായ അച്ചടക്കം ആദ്യവസാനം സമരത്തില്‍ പുലര്‍ന്നുകണ്ടത്. മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ഭരണക്കാര്‍ തുനിഞ്ഞെങ്കിലും, ഒരിക്കല്‍പ്പോലും അക്രമമായോ അരാജകത്വമായോ ആള്‍ക്കൂട്ടത്തിന്റെ കലാപമായോ ജനലക്ഷങ്ങളുടെ ഈ സമരം വഴിമാറിപ്പോകാതിരിക്കാനും അതുതന്നെയാണ് കാരണം. "59 ലെ" വിമോചനസമരം മുതല്‍ കഴിഞ്ഞ ഇടതുസര്‍ക്കാരിനെതിരെ യുഡിഎഫ് നടത്തിയ പാഠപുസ്തകസമരംവരെ പല സമരങ്ങളും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ നിരപരാധികളായ നാട്ടുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും എല്ലാം എതിരായ തെമ്മാടിത്തരവും കൈയേറ്റവും കലാപവുമായി മാറിയതിന് സമീപഭൂതകാലം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കൃത്യനിര്‍വഹണത്തിനൊരുങ്ങിയ ഒരു പാവം അധ്യാപകനെ "പാഠപുസ്തകസമര"ത്തിന്റെപേരില്‍ ചവിട്ടിക്കൊന്നത് ഈ നാട്ടിലാണെന്ന് മറക്കരുത്. ഈ പശ്ചാത്തലത്തിലാണ് ഏകദേശം ഒരു ലക്ഷം ആളുകള്‍ തെരുവില്‍ തിങ്ങിനിറഞ്ഞ് ഒരു നഗരത്തില്‍ പകലും രാത്രിയും സമരസജ്ജരായി നിലയുറപ്പിച്ചിട്ടും ഒരനിഷ്ടസംഭവവും ഉണ്ടായില്ലെന്നത് ശ്രദ്ധേയമാകുന്നത്. അത്രമേല്‍ സുസംഘടിതരും സുശിക്ഷിതരുമായിരുന്നു സമരവളന്റിയര്‍മാര്‍. പക്വവും സുശക്തവുമായ സമരനേതൃത്വവും ഉണ്ടായിരുന്നു. ഈ അര്‍ഥത്തില്‍ തിരുവനന്തപുരം സമരം മറ്റു മഹാനഗരങ്ങളിലെ ജനമുന്നേറ്റങ്ങളില്‍നിന്ന് വെട്ടിത്തിരിഞ്ഞ് ഒറ്റയ്ക്ക് നില്‍ക്കുന്ന ഒന്നാണ്.

എന്നാല്‍, അതേസമയം തലസ്ഥാനത്തെ ഉപരോധസമരം വാള്‍സ്ട്രീറ്റിലേതുപോലുള്ള പ്രക്ഷോഭസമരങ്ങളുടെ നിരയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ സര്‍വഥാ യോഗ്യതയുള്ള ഒന്നാണ്. കേവലം പ്രതിപക്ഷരാഷ്ട്രീയത്തിന്റെ മുറകളിലൊന്നായി അതിനെ വെട്ടിച്ചുരുക്കാന്‍ ആര്‍ക്കും ആകില്ല. ഒരുലക്ഷം ആളുകള്‍ സമരത്തില്‍ പങ്കെടുത്തുവെന്നത് അത്രവലിയ കാര്യമല്ല. എന്നാല്‍, അവര്‍ എന്തിനുവേണ്ടിയാണ് ഒത്തുകൂടിയത് എന്നത് തീര്‍ച്ചയായും പരിഗണിക്കേണ്ട വിഷയമാണ്. "മുഖ്യമന്ത്രി രാജിവയ്ക്കുക" എന്ന ഒരടിയന്തര രാഷ്ട്രീയലക്ഷ്യം" അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് സമ്മതിക്കുന്നു. ലോകനഗരങ്ങളെ വിറപ്പിച്ച സമരങ്ങള്‍ പലതിനും അധികാരികളെ സ്ഥാനഭ്രഷ്ടമാക്കുക എന്ന അജന്‍ഡ ഉണ്ടായിരുന്നു. എന്നാല്‍, ഒരാള്‍ക്ക് പകരം മറ്റൊരാളെ പ്രതിഷ്ഠിക്കുക, ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റുക എന്ന ലളിതമായ ലക്ഷ്യമല്ല ആ സമരങ്ങളൊന്നും ആത്യന്തികമായി മുന്നോട്ടുവച്ചത്. "അധികാരി ആര്" എന്നതിലുപരി "അധികാരം ആര്‍ക്കുവേണ്ടി" എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പരോക്ഷമായോ പ്രത്യക്ഷമായോ പ്രസ്തുത സമരങ്ങള്‍ പരിശ്രമിക്കുകയുണ്ടായി. "ഒരു ശതമാനത്തിനെതിരെ തൊണ്ണൂറ്റൊമ്പതുശതമാനം" എന്ന വാള്‍സ്ട്രീറ്റ് "ഫോര്‍മുല" ഈ വിശ്വസമരങ്ങളുടെയെല്ലാം ഉള്‍ക്കാമ്പിലേക്ക് വെളിച്ചംവീഴ്ത്തുന്നുണ്ട്. ഏകാധിപത്യം മാത്രമല്ല ജനാധിപത്യംപോലും "ധനാധിപത്യ"മാണെന്ന്, അധികാരം ഏതും വര്‍ഗാധികാരമാണെന്ന്, വര്‍ഗരാഷ്ട്രീയത്തിന് ഒരു സ്വാധീനവും പാരമ്പര്യവുമില്ലാത്ത അമേരിക്കയില്‍പ്പോലും ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് വാള്‍സ്ട്രീറ്റ് പ്രക്ഷോഭകരുടെ ആ മുഴങ്ങുന്ന മുദ്രാവാക്യം വെളിപ്പെടുത്തുന്നത്. രാജ്യംഭരിക്കുന്ന വ്യക്തിയോ പാര്‍ടിയോ മുന്നണിയോ മാറിയതുകൊണ്ടായില്ല, നയങ്ങളാണ് മാറേണ്ടത് എന്നൊരു വെളിപാടിലേക്ക് ലോകം പതുക്കെ ഉണരുകയാണ്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ പ്രക്ഷോഭങ്ങളൊന്നും ഭാഷയുടെയോ മതത്തിന്റെയോ വര്‍ണത്തിന്റെയോ വംശത്തിന്റെയോ, പൊതുവേ സാംസ്കാരികമെന്ന് വ്യവഹരിക്കാവുന്ന ഏതെങ്കിലും വിഷയങ്ങളെയോ ആധാരമാക്കിയല്ല പൊട്ടിപ്പുറപ്പെട്ടത്. ഭൂമിയുടെ, വേലയുടെ, കൂലിയുടെ, പാര്‍പ്പിടത്തിന്റെ, ജനാധിപത്യത്തിന്റെ, മതേതരത്വത്തിന്റെയൊക്കെ പ്രശ്നങ്ങളാണ് മേല്‍പ്പറഞ്ഞ നഗരചത്വരങ്ങളില്‍നിന്നുയര്‍ന്നത്. ആഗോളവല്‍ക്കരണത്തെ അനുകൂലിക്കുന്ന അധികാരഘടനകളെമാത്രമല്ല അവയെ സാധൂകരിക്കുന്ന ആശയാവലികളെയും ഈ ജനമുന്നേറ്റങ്ങള്‍ വെല്ലുവിളിക്കുകയുണ്ടായി. ഈവിധം പരിശോധിക്കുമ്പോഴും തിരുവനന്തപുരത്തെ സെക്രട്ടറിയറ്റ് ഉപരോധം സവിശേഷവും അപൂര്‍വവും അധികമാനമാര്‍ന്നതുമാണ്. നടേ പറഞ്ഞവിധം ഒരു ഭരണാധികാരിയുടെ രാജികൊണ്ടുമാത്രം തീര്‍പ്പാകുന്ന പ്രശ്നത്തിന്റെ പേരിലാണ് ഉപരോധസമരമെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍, പരോക്ഷമായും സൂക്ഷ്മമായും നിരീക്ഷിച്ചാല്‍ അതിനെല്ലാമപ്പുറത്തേക്ക് തിരുവനന്തപുരത്തെ വീഥികളെ ജനനിബിഡമാക്കിയ പ്രക്ഷോഭസമരം അലയടിച്ചെത്തുന്നുണ്ട്.

മുമ്പൊക്കെ അഴിമതി വ്യക്തിപരമായ ഒരപഭ്രംശം മാത്രമായിരുന്നു. അയാള്‍ വ്യവസ്ഥകളെ ലംഘിക്കുകയോ മുറ തെറ്റിക്കുകയോ ആണ് ചെയ്യുന്നത്. ആ വ്യക്തിയെ മാറ്റിയാല്‍ അതിന് പരിഹാരമായി. പില്‍ക്കാലത്ത് വ്യവസ്ഥയുടെതന്നെ അപഭ്രംശമായി അത് വികസിച്ചു. അപ്പോള്‍ ചികിത്സ വ്യവസ്ഥയിലേക്ക് വ്യാപിപ്പിക്കണമെന്നുവന്നു. എന്നാലിന്ന് കാര്യങ്ങള്‍ക്ക് മൗലികമായ മാറ്റം ഭവിച്ചിരിക്കുന്നു. ഒരാള്‍ക്ക് "മുറ" തെറ്റുകയോ, "മുറയ്ക്ക്" തെറ്റുപറ്റുകയോ അല്ല തെറ്റുതന്നെ "മുറ"യായിത്തീരുകയാണ് ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന് ഇന്ന് അഴിമതി ഒരപഭ്രംശമല്ല, നിയമലംഘനമല്ല നിയമംതന്നെയാണ്. അത് വ്യവസ്ഥയും മുറയുമാണ്. ഭരണഘടനയും ഭരണകൂടവുമാണ്. അപ്പോള്‍ "ആള്" മാറിയതുകൊണ്ടോ "വ്യവസ്ഥ"യ്ക്കകത്ത് ചില മാറ്റംമറിച്ചിലുകളോ കൂട്ടിക്കിഴിക്കലുകളോ സംഭവിച്ചതുകൊണ്ടോ കാര്യങ്ങള്‍ക്ക് ഒരു ഗുണപരിണാമവും വരാന്‍ പോകുന്നില്ല "ലാഭംകിട്ടുമെങ്കില്‍ എന്തും അനുവദനീയമാണ്" എന്നാണ് ഉദാരവല്‍ക്കരണത്തിന്റെ ഉല്‍ബോധനം. അപ്പോള്‍ "എന്തുകിട്ടി" എന്നല്ലാതെ "എങ്ങനെ കിട്ടി" എന്ന ചോദ്യം ആരും ഉന്നയിക്കുന്നില്ല.

മനുഷ്യന്‍ മനുഷ്യനെ ചൂഷണംചെയ്യുന്ന സമ്പ്രദായം നഗ്നവും വ്യക്തവും ശക്തവുമാക്കിയത് മുതലാളിത്തമാണ്.ആഗോളവല്‍ക്കരണം ലാഭലോഭത്തിന് സര്‍വത്ര കുറുക്കുവഴികള്‍ തുറന്നിട്ടിരിക്കുന്നു. ഈ പ്രകരണത്തിലാണ് പുത്തന്‍ മുതലാളിത്തത്തിന് "ചൂതാട്ട മുതലാളിത്തം" എന്ന സംജ്ഞ സംഗതമാകുന്നത്. ഈ "കാസിനോ കാപ്പിറ്റിലിസ"ത്തിന്റെ കളിവിളയാട്ടങ്ങളാണ് ഡല്‍ഹിയിലെ കല്‍ക്കരി കുംഭകോണം മുതല്‍ കേരളത്തിലെ സോളാര്‍ കുംഭകോണംവരെ എന്ന് തിരിച്ചറിയേണ്ടതുണ്ട്. അപ്പോള്‍ ലോകനഗരങ്ങളില്‍ ഉദാരവല്‍ക്കരണത്തിനെതിരായി അതിന്റെ ഇരകളായ ജനങ്ങള്‍ നടത്തിയ സമരങ്ങളോടും പ്രക്ഷോഭങ്ങളോടും നമ്മുടെ തലസ്ഥാനത്ത് ആഗസ്ത് പന്ത്രണ്ടിനും പതിമൂന്നിനുമുണ്ടായ അഭൂതപൂര്‍വമായ ജനമുന്നേറ്റം കൈകോര്‍ക്കുകയും കണ്ണിചേരുകയും ചെയ്യുന്നുണ്ട്. വാള്‍സ്ട്രീറ്റിലും തഹരീര്‍സ്ക്വയറിലും ജന്തര്‍മന്ദറിലും എല്ലാം അഴിമതിക്കും അത്യാചാരങ്ങള്‍ക്കും എതിരെ ഉയര്‍ന്ന മുഖരമായ മുദ്രാവാക്യങ്ങളില്‍ തിരുവനന്തപുരത്തെ ഭരണഗോപുരനടയില്‍ ഒത്തുകൂടിയ പതിനായിരങ്ങളുടെ ഹൃദയത്തുടിപ്പുകളും ഇടകലരുന്നുണ്ട്.

അഞ്ചാംമന്ത്രി, സമുദായസന്തുലനം, ഭൂരിപക്ഷ സമുദായത്തിന് താക്കോല്‍സ്ഥാനം, ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശം, മന്ത്രിപുംഗവന്റെ പരഭാര്യാബന്ധവും അതുമൂലമുണ്ടായ കുടുംബശൈഥില്യവും സര്‍വോപരി സകല ചേരുവകളും ചേരുംപടി ചേര്‍ന്ന സോളാര്‍ കുംഭകോണം-തുടങ്ങിയ വൃത്തികേടുകളും ചപ്പുചവറുകളും അടിഞ്ഞുകൂടിയ നമ്മുടെ പൊതുജീവിതത്തിന്റെ തെരുവുകളെ മാലിന്യമുക്തമാക്കാനുള്ള മഹല്‍ സംരംഭമായി ഉപരോധസമരം മാറുകയായിരുന്നു. കേരളരാഷ്ട്രീയത്തിന്റെ അന്തസ്സ് പുനഃസ്ഥാപിക്കാനുള്ള പോരാട്ടമായിരുന്നു അത്. നഷ്ടമായ അതിന്റെ മൂല്യങ്ങളും ആദര്‍ശശോഭയും തിരിച്ചുപിടിക്കുന്നതിന് തിരുവനന്തപുരംസമരം വേദിയൊരുക്കുകയുണ്ടായി. നമ്മുടെ ജനതയുടെ പ്രബുദ്ധമായ സമരത്തിന്റെയും സഹനത്തിന്റെയും സല്‍പാരമ്പര്യങ്ങളെ വീണ്ടെടുക്കുന്നതിന് അത്യപൂര്‍വമായ ഈ സമരം ഒരളവുവരെ വിജയംവരിക്കുകയും ചെയ്തിരിക്കുന്നു.

- See more at: http://www.deshabhimani.com/newscontent.php?id=340707#sthash.CAEEkCSc.dpuf

Blog Archive