Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Wednesday, February 10, 2016

കേരളത്തിന്റെ വികസനം മുരടിപ്പിക്കുന്ന യുഡിഎഫ് അഴിമതി ഭരണം



അഴിമതിയും കെടുകാര്യസ്തതയും ഭരണം നിലനിര്‍ത്താനുള്ള ഗൂഢാലോചനകളും കൊണ്ടു് യുഡിഎഫ് ഭരണത്തില്‍ കേരളത്തിന്റെ ഭരണഘടനാനുസൃതമായ വികാസ കുതിപ്പു് തടയപ്പെടുകയാണു്.

ഭരണകൂട ഭീകരതയ്ക്കും നിസ്സംഗതയ്ക്കുമിടയില്‍ ജനങ്ങള്‍ക്കു് ആശ്വാസമായിരുന്ന നീതിന്യായ വകുപ്പടക്കം ഭരണഘടനാ സ്ഥാപനങ്ങളെല്ലാം അവമതിക്കപ്പെടുന്നു. ഭരണ സിരാ കേന്ദ്രം അഴിമതിക്കാരുടെ കൂത്തരംഗായി മാറ്റപ്പെട്ടു. പോലീസ് സംവിധാനം നിര്‍വ്വീര്യമാക്കപ്പെടുന്നു. പ്രതിപക്ഷത്തിനും ഭരണ പക്ഷത്തുള്ള സഖ്യ കക്ഷികള്‍ക്കും എന്തിനേറെ സ്വന്തം പാര്‍ടിയിലെ നേതാക്കള്‍ക്കും ഗ്രൂപ്പുകള്‍ക്കുമെതിരെ വരെ ഗൂഢാലോചനകള്‍ നടത്തപ്പെടുന്നു.

ഹൈക്കോടജി ജഡ്ജിക്കെതിരെ മുഖ്യമന്ത്രിയുടെ പരിഹാസം

ഹൈക്കോടതി ജഡ്ജിക്കെതിരെ മന്ത്രി പി സി ജോസഫിന്റെ ആരോപണം

തിരുവനന്തപുരം വിജിലന്‍സ് ജഡ്ജിക്കെതിരെ ഭരണ നേതാക്കളുടെ ആരോപണം

കോഴിക്കോടു് വിജിലന്‍സ് ജഡ്ജിക്കെതിരെ ഭരണക്കാരുടെ ആരോപണങ്ങളും ഭീഷണികളും

മുഖ്യമന്ത്രിയുടെ സഹായികള്‍ നാലു് പേര്‍ ശിക്ഷാ നടപടികള്‍ക്കു് വിധേയരായി പുറത്താക്കപ്പെട്ടു

മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും ക്രിമിനലുകളുടെ സ്വൈരവിഹാരം

സോളാര്‍-ബാര്‍ കോഴ കേസുകളിലെ പരാതിക്കാര്‍ക്കെതിരെ ആരോപണങ്ങളും പോലീസ് നടപടികളും കേസുകളും കുറ്റാരോപിതരെക്കൊണ്ടു് പ്രതിപക്ഷത്തിനെതിരെ ഉയര്‍ത്തപ്പെട്ട ആരോപണം (പത്തു് കോടി രൂപയും വീടും വാഗ്ദാനം)

ഉന്നത പോലീസ്ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങളും ശിക്ഷാനടപടി ഭീഷണികളും

രമേശ് ചെന്നിത്തലയുടെ ഹൈക്കമാണ്ടിനുള്ള കത്തു് വിവാദം

അബ്ദുള്ളക്കുട്ടിയ്ക്കെതിരെ കുറ്റവാളികളെക്കൊണ്ടു് തന്നെ ആരോപണം ഉന്നയിപ്പിച്ചതു്

ഇത്രയേറെ ക്രിമിനല്‍ പങ്കാളിത്തം മാത്രമല്ല, അവ ഒതുക്കി തീര്‍ക്കാന്‍ മേല്പറഞ്ഞ ഗൂഢ തന്ത്രങ്ങള്‍ ആവിഷ്കരിച്ചവരല്ലേ മറ്റിതര കാര്യങ്ങള്‍ക്കും ഉത്തരവാദികളെന്ന സംശയം ദൂരീകരിക്കാന്‍ ഇവരെ അധികാരത്തില്‍ നിന്നു് മാറ്റി നിര്‍ത്തി അന്വേഷണം ആവശ്യമല്ലേ ?

പ്രതിപക്ഷമാണു് ഇല്ലാത്ത ആരോപണങ്ങള്‍ സൃഷ്ടിക്കുന്നതെങ്കില്‍ അവര്‍ക്കെതിരേയും അന്വേഷണം നടക്കട്ടെ. അതിനുള്ള സംവിധാനം ഭരണക്കാര്‍ക്കാണു് വഴങ്ങുന്നതു്. അന്വേഷണമില്ലാതെ, പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുന്നതു് ഭരണ സംവിധാനത്തിനു് തന്നെ വിനയാകും.

യഥാര്‍ത്ഥത്തില്‍ യാതൊരു വികസനവും ഇല്ലാതിരിക്കെ, ജനങ്ങളുടെ പ്രശ്നങ്ങളെല്ലാം ഗുരുതരമായി മാറുമ്പോഴും വികസനം എന്ന മന്ത്രം നാഴികയ്ക്കു് നാല്പതു് വട്ടം ആവര്‍ത്തിക്കപ്പെടുന്നതു് ഇതിനെല്ലാം മറയിടാനുള്ള തട്ടിപ്പു് മാത്രമാണെന്നു് വ്യക്തം.

ഇതിനെല്ലാം മറുപടിയായി മുഖ്യമന്ത്രിയും പിന്തുണക്കാരും ഉയര്‍ത്തുന്ന ന്യായം കുറ്റാരോപിതരായ ക്രിമിനലുകള്‍ പറയുന്നതു് അംഗീകരിക്കനാകില്ല എന്ന വാദം മാത്രമാണു്.

ഇതേ വാദം കുറ്റാരോപിതരായ ഭരണനേതൃത്വത്തിനും ബാധകമാണു്.

മാത്രമല്ല, ഭരണനേതൃത്വത്തിന്റെ ചെയ്തികള്‍ക്കും വീഴ്ചകള്‍ക്കും തെളിവാണു് മുഖ്യമന്ത്രിയുടെ സഹായികളും ഓഫീസ് സ്റ്റാഫുമടക്കം ആരോപണ വിധേയരായതും നടപടിക്കു് വിധേയമാക്കപ്പെട്ടതും. ഇവര്‍ നിയമിക്കപ്പെട്ടതു് അഴിമതി നടത്താനാണെന്നതു് വ്യക്തം. ഏറ്റവും കുറഞ്ഞതു്, സത്യസന്ധരായ സഹായികളെ കണ്ടെത്താനുള്ള കഴിവും ശുഷ്കാന്തിയും പോലും പ്രകടിപ്പിക്കാത്ത കഴിവു് കെട്ടവരാണു് ഭരണത്തിലെന്നു് തെളിയിക്കപ്പെടുന്നു.

മറ്റൊന്നു്, തെളിവുകളെല്ലാം അപ്രത്യക്ഷമാകുന്നു എന്നതാണു്. മുഖ്യമന്ത്രിയുടെ ഓഫീസിലെ രേഖകള്‍, കുറ്റാരോപിതരുടെ മൊഴികള്‍, ഫോണ്‍ രേഖകള്‍ തുടങ്ങിയവ അപ്രത്യക്ഷമായിരിക്കുന്നു.

ഇതിനെല്ലാം പുറമെയാണു് നീതിന്യായ വ്യവസ്ഥയ്ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഭീഷണികളും ആരോപണങ്ങളും ഉയര്‍ത്തപ്പെടുന്നതു്.

ഭരണ ഘടനാ സ്ഥാപനമായ എജിയുടെ ഓഫീസ് പോലും ഭരണകക്ഷിയുടെ താല്പര്യം സംരക്ഷിക്കാനായി ഉപയോഗപ്പെടുത്തുന്ന സ്ഥിതിയും - മന്ത്രിമാരെ രക്ഷിക്കാന്‍ കേസുകളും വാദഗതികളും.

ഇതെല്ലാം കുറ്റാരോപിതരിടേയും പ്രതിപക്ഷത്തിന്റേയും ആരോപണങ്ങളാണെന്ന പേരില്‍ വാദഗതിക്കു് വേണ്ടി ഒരു നിമിഷം അവഗണിച്ചാല്‍ പോലും ഭരണനേതൃത്വത്തിനെതിരെ ഉദ്യോഗസ്ഥരുടെ മൊഴികളും തെളിവുകളും വന്നു കഴിഞ്ഞിട്ടുള്ളതു് എങ്ങിനെ അവഗണിക്കും ?

ജയില്‍ ഡിജിപി ആയിരുന്ന അലക്സാണ്ടര്‍ ജേക്കബിന്റെ മൊഴി

ഇന്റലിജന്‍സ് എഡിജിപിയുടെ മൊഴി

ഐജി ടി ജെ ജോസ് നിര്‍ണ്ണായക തെളിവാകാവുന്ന ഫോണ്‍ രേഖകള്‍ നശിപ്പിച്ചെന്ന ഡിജിപിയുടെ മൊഴി

സാക്ഷികളെ സ്വാധീനിക്കുന്ന ഭരണ കക്ഷി നേതാക്കളുടേയും എംഎല്‍എയുടേയും ഫോണ്‍ സംഭാഷണങ്ങള്‍

ഭരണ നേതാക്കളും ക്രിമിനല്‍ കുറ്റാരോപിതരും തമ്മിലുള്ള ആയിരക്കണക്കിനുള്ള ടെലിഫോണ്‍ കോളുകള്‍ എങ്ങിനെ അവഗണിക്കും ?

കുറ്റാരോപിതരായവരോടു് തെളിവു് നശിപ്പിക്കാനുള്ള തമ്പാനൂര്‍ രവിയുടേയും ബെന്നി ബഹനാന്റേയും ഉപദേശം എങ്ങിനെ അവഗണിക്കും ?

ഇത്രയെല്ലാം സങ്കീര്‍ണ്ണതകളും നൂലാമാലകളും ഭരണത്തിലിരിക്കുന്നവര്‍ തന്നെ സൃഷ്ടിച്ചിരിക്കുമ്പോള്‍ അവര്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെക്കുറിച്ചു് അവര്‍ കയ്യാളുന്ന അധികാരസ്ഥാനത്തു് നിന്നു് മാറ്റി നിര്‍ത്തി അന്വേഷിക്കുക എന്നതു് മാത്രമാണു് നിലവിലുള്ള വ്യവസ്ഥിതിയില്‍ വിശ്വാസമുണ്ടെന്നു് ആണയിടുന്ന രാഷ്ട്രീയക്കാരെങ്കിലും ചെയ്യേണ്ടതു്.

അതു് ചെയ്യുന്നില്ലെങ്കില്‍ നിലവിലുള്ള വ്യവസ്ഥിതി പുഴുത്തു് നാറിയെന്ന കാര്യം ജനങ്ങള്‍ തിരിച്ചറിയുകയും അതു് കുഴിച്ചിട്ടു് മറ്റൊരു വ്യവസ്ഥ ഉണ്ടാക്കുന്നതിനു് മുന്‍കൈ എടുക്കുകയും ചെയ്യേണ്ടി വരും.

നിയമ ഭരണം ഉറപ്പാക്കാന്‍ ഗവര്‍ണ്ണറും പ്രസിഡണ്ടുമടക്കം ഭരണഘടനാ സ്ഥാപനങ്ങളും ഹൈക്കോടതിയും സുപ്രീം കോടതിയുമടക്കം ഉന്നത നീതി പീഠങ്ങളും സ്വമേധയാ ഇടപെടുകയോ അവയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയോ ചെയ്യേണ്ട ഘട്ടം അതിക്രമിച്ചിരിക്കുന്നു.

Blog Archive