Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Thursday, April 19, 2018

ടെലികോം സേവനങ്ങള്‍ സാമൂഹ്യ ഉടമസ്ഥതയിലാകണം



ആര്‍ക്കും ആരോടും എവിടെനിന്നും അതിരുകളില്ലാതെ ആശയവിനിമയം ചെയ്യാന്‍ കഴിയും വിധം വിവര വിനിമയ സാങ്കേതിക വിദ്യയുടെ വികാസം നടന്നിരിക്കുന്നു. ഈ സാമൂഹ്യ നേട്ടത്തിന്റെ ഉറവിടം നാളിതു് വരെ ലോകമാകെ ഏറിയ പങ്കും പൊതു മേഖലയില്‍ പ്രവര്‍ത്തിച്ചു് പോന്ന ടെലികോം സേവന സംവിധാനമെന്നതു് പോലെ ടെലകോം ഉപകരണങ്ങളുടെ ഉല്പാദന മേഖലയുമായിരുന്നു. എന്നാല്‍ ഈ നേട്ടങ്ങളുടെ ഗുണഫലം സ്വകാര്യ മൂലധനത്തിനു് കയ്യടക്കാനുള്ള അവസരം ഒരുക്കി കൊടുക്കുകയാണു് മുതലാളിത്ത ഭരണകൂടങ്ങള്‍ നിലവില്‍ ചെയ്തു് കൊണ്ടിരിക്കുന്നതു്. അതിനായി ടെലികോം സേവന-നിര്‍മ്മാണ മേഖലകള്‍ സ്വകാര്യ കുത്തകകള്‍ക്കു് കൈമാറുന്നു. ടെലികോം മേഖലയ്ക്കു് പുറത്തു് വിവര സാങ്കേതിക മേഖല എന്ന വലിയൊരു വ്യവസായ സാമ്രാജ്യം തന്നെ വളര്‍ന്നു് വികസിച്ചിരിക്കുന്നു. സാമൂഹ്യ സമ്പത്തിന്റെ സ്വകാര്യ കയ്യേറ്റം അനുവദിച്ചു് കൊടുക്കുന്ന മറ്റു് പലതും പോലെ ഒരു മേഖലയായി ടെലികോം മേഖലയും മാറിയിരിക്കുന്നു. ടെലികോം മേഖലയുടെ കാര്യത്തില്‍ ഈ കയ്യേറ്റത്തിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും.

കാരണം, വിവര വിനിമയത്തിന്റെ സാര്‍വ്വത്രികതയുടെ അടിസ്ഥാനം പ്രകൃതി വിഭവമായ സ്പെക്ട്രത്തെ അടിസ്ഥാനമാക്കിയുള്ള വികാസമാണു്. വെള്ളം പോലെ, വായു പോലെ, ആസൂത്രിതമായാണെങ്കില്‍ എത്രവേണമെങ്കിലും എടുത്തുപയോഗിക്കാവുന്ന ഒന്നായ സ്പെക്ട്രം സ്വകാര്യ മൂലധനത്തിനു് കൈമാറുന്നതു് സമൂഹത്തോടുള്ള വലിയൊരു വെല്ലുവിളിയാണു്. മാത്രമല്ല, ആശയ വിനിമയ രംഗത്തെ മൂലധന കുത്തകകളുടെ സ്വാധീനം വിദ്യാഭ്യാസവും ആരോഗ്യവും ബാങ്കിങ്ങും ധനകാര്യവും ആസൂത്രണവും ഭരണ നിര്‍വ്വഹണവും പോലെ ഇതര അവശ്യ സേവന മേഖലകളിലും മൂലധന കുത്തകകളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കാനുപയോഗിക്കപ്പെടുകയും ചെയ്യും. മൊത്തത്തില്‍, ഈ രംഗത്തെ ചൂഷണം മാത്രമല്ല, എല്ലാ മേഖലകളിലും ധനമൂലധന കുത്തകയുടെ സമഗ്രാധിപത്യം സമൂഹത്തിനു് മേല്‍ അടിച്ചേല്പിക്കുന്നതിന്റെ ഉപാധിയായി കൂടി ഈ സാമൂഹ്യ സമ്പത്തിന്റെ കയ്യേറ്റത്തെ കാണണം.

ടെലികോം രഗത്തെ പൊതു മേഖലയുടെ സാന്നിദ്ധ്യം ഇന്ത്യയില്‍ ഇന്നു് പത്തിലൊന്നിലും താഴെയായി മാറിക്കഴിഞ്ഞിരിക്കുന്നു. മുപ്പതു് ശതമാനത്തിനു് താഴെയായതോടെ കമ്പോളത്തിലെ നിര്‍ണ്ണായക ഇടപെടല്‍ സാധ്യത പൊതുമേഖലയ്ക്കു് നഷ്ടപ്പെട്ടു് കഴിഞ്ഞു. ഇനി എന്നു് പൊതുമേഖല ഈ രംഗത്തു് നിന്നു് നിഷ്ക്രമിക്കുമെന്നു് മാത്രമേ കാണേണ്ടതുള്ളു. അതാകട്ടെ സര്‍ക്കാരിന്റെ ഒരു ഉത്തരവിനെ മാത്രം ആശ്രയിച്ചിരിക്കുന്നു. സര്‍ക്കാരിന്റെ അത്തരം ഏക പക്ഷീയമായ തിട്ടൂരങ്ങളെ ചെറുക്കാനുള്ള പൊതു മേഖലാ ടെലികോം തൊഴിലാളി സംഘടനകളുടെ ശേഷി ഇന്നു് വലിയൊരു ചോദ്യചിഹ്നം തന്നെയാണു്. ഉപഭോക്താക്കളായ ജനങ്ങളാകട്ടെ പൊതു മേഖലയുടെ പ്രാധാന്യം വേണ്ടത്ര മനസിലാക്കുന്നുമില്ല. മനസിലാക്കുന്നവര്‍ക്കു് പോലും പൊതു മേഖലയുടെ സേവനം മാത്രം കൊണ്ടു് ആവശ്യങ്ങള്‍ നിറവേറ്റാനുതകും വിധം പൊതു മേഖലയുടെ സാന്നിദ്ധ്യം ഇല്ലാതെയുമായിരിക്കുന്നു. അതേ സമയം, ടെലികോം രംഗത്തു് നിന്നു് പൊതു മേഖല പുറത്തായാല്‍ പിന്നെ ഉപഭോക്താക്കളാകെ സ്വകാര്യ കുത്തകകളുടെ ദയാദാക്ഷിണ്യത്തിലായിരിക്കും. അപ്പോഴേയ്ക്കും പരിഹാരം അസാദ്ധ്യമായിക്കഴിഞ്ഞിരിക്കുകയും ചെയ്യും.

ഇതിന്റെ മറുവശം, സാങ്കേതികവിദ്യ കൈവരിച്ച ഈ വമ്പിച്ച വികാസം, ടെലികോം മേഖലയെ മൊത്തത്തില്‍ പൊതു മേഖലയേക്കാളും സര്‍ക്കാര്‍ മേഖലയെക്കാളും സാമൂഹ്യമാക്കാനുള്ള സാധ്യതകളാണു് ഒരുക്കിയിട്ടുള്ളതെന്നതാണു്. അടിസ്ഥാന ഘടകമായിട്ടുള്ള സൂക്ഷ്മ വിവര വിശകലനിയടക്കമുള്ള ടെലികോം ഉപകരണങ്ങളുടെ നിര്‍മ്മാണം പൊതു മേഖലയിലുള്ള വന്‍കിട കമ്പനികള്‍ നടത്തുമ്പോള്‍ തന്നെ, അവ വാങ്ങി സ്പെക്ടമോ കേബിളുകളോ ഉപയോഗിച്ചു് ടെലികോം സേവനങ്ങള്‍ സ്വയം ജനങ്ങളുടെ കൂട്ടായ്മകള്‍ക്കു് ഒരുക്കാവുന്നതാണു്. സ്വയംഭരണത്തിന്റെ ഭാഗമായി അവ അനുഭവിക്കാന്‍ സമൂഹത്തിനു് കഴിയും. അതിനു് സ്വകാര്യ കുത്തകകളുടെ ഇടത്തട്ടു് സേവനം ആവശ്യമില്ല തന്നെ. ഇന്നുള്ള പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു് (Local Self Govt Institutions - LSGIs) ഇക്കാര്യങ്ങള്‍ ചെയ്യാവുന്നതാണു്. അതല്ലെങ്കില്‍ സ്വയംഭരണ സമൂഹമെന്ന (Self Governing Communities) സങ്കല്പനം ഉപയോഗപ്പെടുത്താവുന്നതാണു്. സാങ്കേതികമായി ഇതു് സാധ്യമാണെന്നതിന്റെ തെളിവാണു് ഇന്നു് വിദേശ കോളുകള്‍ ചോര്‍ത്തിക്കൊടുത്തു് വന്‍കിട ടെലികോം കമ്പനികളുടെ വരുമാനം തട്ടിയെടുക്കുന്ന ഒറ്റപ്പെട്ടതെങ്കിലും കള്ളകമ്പനികളുടെ സാന്നിദ്ധ്യം.

മാത്രമല്ല, ഇന്റര്‍നെറ്റു് പോലെ തന്നെ ടെലികോം ശൃഖലയ്ക്കും വിതരിത ഘടന (Distributed Architecture) തന്നെയാണുള്ളതു്. ശൃംഖലകളുടെ ശൃംഖലയാണു് ദേശീയവും സാര്‍വ്വദേശീയവുമായ ശൃംഖല എന്ന കാര്യം ഈ സാങ്കേതിക വിദ്യയില്‍ സാമാന്യ വിവരമുള്ളവര്‍ക്കു് പോലും അറിയുന്ന കാര്യമാണു്. പക്ഷെ, ഇന്നത്തെ ആഗോള സാമൂഹ്യ മാധ്യമ ശൃംഖല അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കേന്ദ്രീകരിച്ചിരിക്കുന്നതു് കണ്ടു് വളരുന്ന സമൂഹം ഇന്റര്‍നെറ്റിനു് കേന്ദ്രീകൃത ഘടനയാണുള്ളതെന്ന വളരെ വികലമായ ധാരണ വെച്ചു് പുലര്‍ത്തുന്നതു് ബദല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനു്തടസ്സം സൃഷ്ടിക്കുന്നുണ്ടു്. നിലവിലുള്ള സാമൂഹ്യ മാധ്യമ ശൃംഖല ആഗോളമായി കേന്ദ്രീകരിച്ചിരിക്കുന്നു എന്നതു് ശരിയാണു്. കാരണം സാമൂഹ്യ മാധ്യമങ്ങളുടെ വിതരിത ഘടന ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നില്ല എന്നതു് മാത്രമാണു്. അതേ സമയം, ഈ ആഗോള സാമൂഹ്യ മാധ്യമ ശൃംഖലയുടെ സെര്‍വ്വറുകള്‍ മാത്രമാണു് കുത്തകകളുടേതായിട്ടുള്ളതു്. ഉപയോക്താക്കളുടെ ഉപകരണങ്ങളും പ്രാദേശിക സെര്‍വ്വറുകളും അവയും കേന്ദ്ര സെര്‍വ്വറുകളുമായുള്ളതടക്കം എല്ലാ ബന്ധ മാധ്യമങ്ങളും ജനങ്ങളുടെ വകയാണു്. പൊതു മേഖലയിലോ സ്വകാര്യ മേഖലയിലോ ഉള്ള ദേശീയ ടെലികോം സേവന ദാതാക്കളാണു് അവയെല്ലാം ഒരുക്കിയിട്ടുള്ളതു്. അതായതു് ആഗോള സാമൂഹ്യ മാധ്യമങ്ങള്‍ സെര്‍വ്വറുകള്‍ മാത്രം കൈവശം വെച്ചു് സാര്‍വ്വദേശീയമായി തദ്ദേശീയ ടെലികോം വിഭവങ്ങള്‍ യാതൊരു ചെലവുമില്ലാതെ ഉപയോഗിച്ചു് വിവരം കേന്ദ്രീകരിക്കുകയും അവ ദുരുപയോഗം ചെയ്തു് വരുമാനമുണ്ടാക്കുകയും സാമ്രാജ്യത്വ താല്പര്യത്തില്‍ അവ യുഎസ് സര്‍ക്കാരിനു് ചോര്‍ത്തിക്കൊടുക്കുകയുമാണു് ചെയ്യുന്നതു്. (അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ സാങ്കേതിക കോണ്‍ട്രാക്ടറും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംരംഭകനുമായിരുന്ന എഡ്വേര്‍ഡു് സ്നോഡന്റെ വെളിപ്പെടുത്തലുകള്‍ ഓര്‍മ്മിക്കുക).

ചുരുക്കത്തില്‍, ടെലികോം സേവന ദാതാക്കള്‍ പശ്ചാത്തല സൌകര്യം മാത്രം ഒരുക്കി കൊടുത്തു് വരുമാന സ്രോതസുകളായ മേല്‍ത്തട്ടു് വിവര സേവനങ്ങള്‍ ആഗോള കുത്തകകള്‍ക്കു് അടിയറ വെയ്ക്കേണ്ടതില്ല. അവയും ഒരുക്കിക്കൊടുത്തു് വരുമാനമുണ്ടാക്കാന്‍ ദേശീയ സേവന ദാതാക്കള്‍ തയ്യാറാകണം. ബിഎസ്എന്‍എല്‍ ഇത്തരം സേവനങ്ങള്‍ കൊടുത്തു് തുടങ്ങണം. അതിലൂടെ സാമ്രാജ്യത്യാധിപത്യത്തോടുള്ള വിധേയത്വം ഏറിയെ പങ്കും ഒഴിവാക്കാനുമാകും.

മറ്റൊരു വശത്തു്, ടെലികോം രംഗത്തിന്റെ വികാസ ഫലമായ ഐടി സേവനങ്ങളുടെ ഉപഭോക്താക്കളായി ബിഎസ്എന്‍എല്‍ മാറിയിരിക്കുന്നു. ഇതു് തികച്ചും അയുക്തികവും അനാവശ്യവുമാണു്. ബിഎസ്എന്‍എല്‍ ന്റെ സേവന പ്രദാനവും ഭരണ നിര്‍വ്വഹണവും നടത്തുന്നതിനു് SAP ഏര്‍പ്പെടുത്തിയതു് 6000 കോടി രൂപയുടെ ആദ്യ നിക്ഷേപം മുടക്കിയാണു്. അതിന്നും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുമില്ല. 600 കോടിയില്‍ തടങ്ങി ഓരോ വര്‍ഷവും വര്‍ദ്ധിച്ചു് വരുന്ന വാര്‍ഷിക മെയിന്റനന്‍സ് ചെലവു് ഇന്നു് 900 കോടിയോളം എത്തിയിരിക്കുന്നു. വാര്‍ഷിക മെയിന്റനന്‍സ് ചെലവിന്റെ പകുതി തുക കൊണ്ടു് ബിഎസ്എന്‍എല്‍ നു് ഇതിനേക്കാല്‍ മെച്ചപ്പെട്ട സേവന ശൃംഖല സ്വന്തമായി സ്ഥാപിച്ചുപയോഗിക്കാം. മാത്രമല്ല, ഒരിക്കല്‍ അതിന്റെ സാങ്കേതികവിദ്യ സ്വായത്തമായിക്കഴിഞ്ഞാല്‍ ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളുടേയും ശൃംഖലാധിഷ്ഠിത സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍ ക്ലൌഡ് മാതൃകയില്‍ നല്‍കുന്ന സ്ഥാപനമായി ബിഎസ്എന്‍എല്‍ നു് മാറാം. ബാങ്കു്, ഇന്‍ഷുറന്‍സ്, അടക്കം എല്ലാ പൊതു മേഖലാ സ്ഥാപനങ്ങളുടേയും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടേയും ശൃംഖലാധിഷ്ഠിത സേവനങ്ങളുടെ വിതരിത ഡാറ്റാ സെന്ററുകള്‍ സ്ഥാപിച്ചു് നല്‍കുക എന്ന സേവനം ബിഎസ്എന്‍എല്‍ നു് ചെയ്യാവുന്നതാണു്. ഇന്നു് അപ്രസക്തമായി വരുന്ന എക്സ്ചേഞ്ചു് പശ്ചാത്തല സൌകര്യങ്ങളായ ജനറേറ്ററും ബാറ്ററിയും യുപിഎസും സ്ഥലസൌകര്യവും അടക്കം വിഭവങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്ന സേവനമാണിതു്. മാത്രമല്ല, ബിഎസ്എന്‍എല്‍ ന്റെ ലൈനുകളുടെ വിപണനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗവുമാണതു്. ക്ലൌഡ് കേന്ദ്രങ്ങളായി വരുമാനസൃഷ്ടി നടത്തുകയും അതിലൂടെ സ്വന്തം ലൈനുകളുടെ വിപണനം ഉയര്‍ത്തുകയും അടക്കം ഒട്ടേറെ മൂല്യ വര്‍ദ്ധിത സേവനങ്ങളിലൂടെ സ്വന്തം കാലില്‍ നിന്നു് ജനങ്ങളെ സേവിക്കുന്ന സ്ഥാപനമായി ബിഎസ്എന്‍എല്‍ നു് മാറാം.

പകരം, ഇവിടെ നിര്‍മ്മിച്ചുപയോഗിക്കാവുന്ന ഉപകരണങ്ങളെല്ലാം (85% ഉം) വലിയ വില നല്‍കി ഇറക്കുമതി ചെയ്യുകയും സ്വന്തമായി വികസിപ്പിക്കാവുന്ന സേവന പ്രദാന-ഭരണ നിര്‍വ്വഹണ സംവിധാനങ്ങള്‍ വളരെ കൂടിയ സേവനത്തുക നല്‍കി ഏര്‍പ്പെടുത്തുതയും ചെയ്യുന്നതടക്കം ധൂര്‍ത്തില്‍ ആറാടുന്നതിലൂടെയാണു് ബിഎസ്എന്‍എല്‍ അതിന്റെ ഇന്നത്തെ പതനത്തിലെത്തിയിട്ടുള്ളതു്. ജിവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ കര്‍ശനമാക്കാനും ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനും ശമ്പള പരിഷ്കരണം നിഷേധിക്കാനും ഈ നഷ്ടത്തിന്റെ കണക്കാണു് ഉപയോഗിക്കുന്നതു്. നഷ്ടം തനിയെ ഉണ്ടാകുന്നതല്ല. മാനേജ്മെന്റു് ദൌര്‍ബ്ബല്യങ്ങളും ധൂര്‍ത്തും മൂലവും മനപൂര്‍വ്വം നഷ്ടത്തിലാക്കി സ്വകാര്യവല്കരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയും വരുത്തി വെയ്ക്കുന്നതാണു്. വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള വികസന-വൈവിദ്ധ്യവല്കരണ പദ്ധതികള്‍ ആവിഷ്കരിച്ചു് നടപ്പിലാക്കിയും ചെലവു് കുറയ്ക്കാന്‍ വേണ്ടി ഇറക്കു് മതിക്കു് പകരമുള്ള ഉല്പാദനശേഷിയും സ്വയംനവീകരണശേഷിയും ആര്‍ജ്ജിക്കുകയും ചെയ്തു് കൊണ്ടു് ബിഎസ്എന്‍എല്‍ നു് ഇനിയും അതിന്റെ പ്രസക്തിയും പ്രാധാന്യവും തിരിയെ പിടിക്കാം.

അതിന്റെ തുടര്‍ച്ചയില്‍ ബിഎസ്എന്‍എല്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുകയും ഉപകരണങ്ങളുടെ ഉല്പാദനം നടത്തുകയും ചെയ്യുന്ന പൊതു മേഖലാ സംരംഭമായി ഉയരുകയും സേവനങ്ങള്‍ ആവശ്യാനുസരണം അനുഭവിക്കുന്ന സ്വയംഭരണ സമൂഹങ്ങളുടെ അതി വിപുലമായ ശൃംഖലയ്ക്കു് അവ ലഭ്യമാക്കുകയും വേണം. അത്തരത്തില്‍ ആശയ വിനിമയ ശൃംഖല സാമൂഹ്യമാക്കി മാറ്റിക്കൊണ്ടു് സ്വതന്ത്ര വിജ്ഞാന സമൂഹ സൃഷ്ടിയുടെ പ്രേരക ശക്തിയായി ടെലികമ്മ്യൂണിക്കേഷന്‍ മേഖല മാറണം.

Blog Archive