Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Monday, November 7, 2011

സാമൂഹ്യ വികാസത്തില്‍ വിവര സാങ്കേതിക വിദ്യയുടെ പങ്കും പ്രയോഗ സാദ്ധ്യതകളും

- ജോസഫ് തോമസ് -

കഴിഞ്ഞ മൂന്നു് പതിറ്റാണ്ടുകളില്‍ വിവര സാങ്കേതിക വിദ്യാ രംഗത്തു് വലിയൊരു കുതിച്ചു് ചാട്ടം നടന്നു. അതിന്നും തുടരുകതന്നെയാണു്. ആ മാറ്റങ്ങളുടെ ആഘാത-പ്രത്യാഘാതങ്ങളായി സാമൂഹ്യ മാറ്റത്തിന്റെ അലയൊലികള്‍ സാര്‍വ്വത്രികമായി വ്യാപരിക്കുന്ന ഒരു ഉദ്ദിഗ്ന ദശാ സന്ധിയിലാണു് സമൂഹമിന്നു് എത്തിച്ചേര്‍ന്നിട്ടുള്ളതു്. സാമൂഹ്യ മാറ്റത്തിന്റെ ചാലക ശക്തി പ്രദാനം ചെയ്യുന്നതു് സമൂഹത്തില്‍ ഉരുത്തിരിയുന്ന ആന്തരിക വൈരുദ്ധ്യങ്ങളാണെന്നു് തൊഴിലാളി വര്‍ഗ്ഗ പ്രത്യയശാസ്ത്രം വിശദമാക്കിയിട്ടുണ്ടു്. ആന്തരിക വൈരുദ്ധ്യങ്ങളിലൂടെ ഉരുത്തിരിഞ്ഞു് വളര്‍ന്നു് വികസിക്കുന്ന മാറ്റങ്ങളെ ത്വരിപ്പിക്കുകയോ തളര്‍ത്തുകയോ മാത്രമാണു് ബാഹ്യ ശക്തികളുടെ ഇടപെടലുകളിലൂടെ നടക്കുന്നതു്. അതു് ശരിയാണെന്നു് ഇന്നു് ലോകത്തു് നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ തെളിയിക്കുന്നു.

ഉല്പാദന-വിതരണ-വിനിമയ ബന്ധങ്ങിലുണ്ടാകുന്ന മാറ്റങ്ങള്‍ അവയുമായി ബന്ധപ്പെട്ട സാമൂഹ്യ ശക്തികളെ പരസ്പരം ഏറ്റുമുട്ടാന്‍ പ്രേരിപ്പിക്കുന്നു. മുതലാളിത്തത്തില്‍ മുതലാളിത്തവും തൊഴിലാളി വര്‍ഗ്ഗവും തമ്മിലാണു് വര്‍ഗ്ഗ സമരം നടക്കുന്നതു്. നിരന്തരം തീക്ഷ്ണമാകുന്ന വര്‍ഗ്ഗ സമരം മാറ്റത്തിലേയ്ക്കു്, വികാസത്തിലേയ്ക്കു് നയിക്കുന്നു. ഉല്പാദന-വിതരണ-വിനിമയ ബന്ധങ്ങള്‍ നിര്‍ണ്ണയിക്കുന്നതു് നിലവിലുള്ള ഉല്പാദന ക്ഷമതയും ഉല്പാദനക്കഴിവുമാണു്. അവ നിര്‍ണ്ണയിക്കുന്നതാകട്ടെ, ഉല്പാദന ശക്തികളുടേയും ഉല്പാദനോപകരണങ്ങളുടേയും അതതു് കാലത്തെ വികാസത്തിന്റെ നിലവാരവുമാണു്. ഉല്പാദനോപകരണങ്ങളില്‍, അതിന്റെ സാങ്കേതിക വികാസപരിണാമങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണു് വിവര സാങ്കേതിക വിദ്യ. മേല്പറഞ്ഞ പ്രധാന ഘടകങ്ങളോടൊപ്പം മറ്റനേകം ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടും പ്രതിപ്രവര്‍ത്തിച്ചുമാണു് സാമൂഹ്യ വികാസം സാധ്യമാകുന്നതു്. വിവര സാങ്കേതിക വിദ്യ സാമൂഹ്യമാറ്റത്തില്‍ പ്രധാന പങ്കു് വഹിക്കുന്ന ഒരു ഘടകമാണു്. ചരിത്രത്തിലുടനീളം അതായിരുന്നു സ്ഥിതി.

വിവര സാങ്കേതിക വിദ്യ
വിവര സാങ്കേതിക വിദ്യയ്ക്കു് സമൂഹത്തോളം തന്നെ പഴക്കമുണ്ടു്. അറിവും അറിവിന്റെ കൈകാര്യ രീതികളും സമൂഹത്തോടൊപ്പം ഉത്ഭവിച്ചു് വളര്‍ന്നു് വികസിച്ചതാണു്. അറിവിന്റെ അസംസ്കൃത രൂപമാണു് വിവരം. വിവരം കൈകാര്യം ചെയ്യുന്നതിനുള്ള സങ്കേതങ്ങള്‍ സാമൂഹ്യ ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ ഉപയോഗിക്കപ്പെട്ടിരുന്നു. ആദ്യം ആംഗ്യങ്ങളും മുദ്രകളും ചിഹ്നങ്ങളും അസ്പഷ്ടമായ ശബ്ദങ്ങളുമാണു് ഉരുത്തിരിഞ്ഞതു്. തുടര്‍ന്നു്, നിയതമായ അര്‍ത്ഥം അരോപിക്കപ്പെട്ട വാക്കുകള്‍ രൂപപ്പെട്ടു. ക്രമേണ, അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും അവയ്ക്കു് വ്യാകരണ നിയമങ്ങളുമടങ്ങുന്ന ഭാഷയും. അവസാനം, വൈരുദ്ധ്യാത്മക യുക്തിയിലധിഷ്ഠിതമായ എണ്ണത്തിന്റേയും അളവിന്റേയും ശാസ്ത്രമായ കണക്കും ഉരുത്തിരിഞ്ഞു. കാലത്തിലും ദൂരത്തിലും വിവരം കൈമാറാനുള്ള ശ്രമത്തിന്റെ ഭാഗമായി പല കൈവഴികളായി വികസിച്ചു് വന്ന വിവര വിനിമയ സങ്കേതങ്ങള്‍ ഇന്നു് നമുക്കു് സുപരിചിതങ്ങളാണു്. എഴുത്തു്, സംസാരം, പാട്ടു്, വിവിധ കലാരൂപങ്ങള്‍ തുടങ്ങി വിവര കൈമാറ്റ സങ്കേതങ്ങള്‍. അച്ചടി, ടൈപ്പു് റൈറ്റര്‍, കണക്കു് കൂട്ടല്‍ യന്ത്രങ്ങള്‍ തുടങ്ങിയ വിവര സൂക്ഷിപ്പു് രീതികള്‍. മാധ്യമങ്ങളായി ഇലകള്‍, കടലാസ്, പഞ്ചു് കാര്‍ഡ്, കാമറ, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്കല്‍, ഡിജിറ്റല്‍ യന്ത്രങ്ങള്‍. വിദൂര വിനിമയ സങ്കേതങ്ങളായ ടെലിഗ്രാഫി, ടെലിഫോണി, ടെലിപ്രിന്റര്‍, റേഡിയോ, ടിവി, വിവര വിനിമയ ശൃംഖല. പലതും കാലഹരണപ്പെട്ടു. പലതും പല രീതിയിലും വളര്‍ന്നു് വികസിച്ചു. അവസാനമിതാ എല്ലാ വിവര വിനിമയവും വിവരാധിഷ്ഠിത പ്രവര്‍ത്തനങ്ങളും നടത്താനുതകൂന്ന വിശ്വ-വ്യാപക-വല (www) നിലവില്‍ വന്നിരിക്കുന്നു.

വിവര സാങ്കേതിക വിദ്യയുടെ പ്രധാന ഘടകങ്ങള്‍ ഉപകരണങ്ങളും (Hard Ware) സോഫ്റ്റ്‌വെയറുകളും (Soft Ware) മാധ്യമവുമാണു് (Media). എല്ലാ വിവര സങ്കേതങ്ങള്‍ക്കും ഈ മൂന്നു് ഘടകങ്ങളുണ്ടു്. ഏറ്റവും ആധുനിക ഘട്ടത്തിന്റെ പ്രത്യേകത സാര്‍വ്വ ദേശീയ വിവര ശൃംഖല (Internet) രൂപപ്പെട്ടിരിക്കുന്നു എന്നതാണു്. വിദൂര വിവര വിനിമയത്തിന്റെ മാധ്യമങ്ങളുപയോഗിച്ചു് ഉപകരണങ്ങളുടെ ശൃംഖല സൃഷ്ടിക്കപ്പെടുന്നു. വിവിധ ശൃംഖലകളെ ബന്ധപ്പിക്കുന്നതിലൂടെ സാര്‍വ്വദേശീയ ശൃംഖലയും. പരസ്പര ബന്ധിതമായ ഉപകരണങ്ങളുടേയും വിവരശേഖരങ്ങളുടേയും ശൃംഖലകളുടേയും ശൃംഖലയാണു് ഇന്റര്‍നെറ്റു്. അതു് സമൂഹത്തില്‍ നടക്കുന്ന എല്ലാ കൂട്ടായ പ്രവര്‍ത്തനങ്ങളുടേയും വിവര വിനിമയ ഘടകങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനമായി ഉപകരിക്കപ്പെടുന്നു. മനുഷ്യ കൂട്ടായ്മയ്ക്കു് ഭൌതിക സാമൂഹ്യ ഇടത്തിനു് സമാന്തരമായി ഒരു പ്രതിഫലിത സാമൂഹ്യ ഇടം (Virtual Space) സമഗ്ര വിവര വിനിമയ ശൃംഖല സൃഷ്ടിച്ചിരിക്കുന്നു.

സാമൂഹ്യ വികാസത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അതതു് കാലത്തു് നിലനിന്ന ഉല്പാദന ബന്ധങ്ങള്‍ക്കും അതനുസരിച്ചു് രൂപപ്പെട്ട സാമൂഹ്യ ഘടനയ്ക്കും അനുരൂപമായ തരത്തിലുള്ള പുരോഗതിയാണു് വിവര കൈകാര്യ സങ്കേതങ്ങളില്‍ ഉണ്ടായിട്ടുള്ളതു്. മറുവശത്തു്, അതതു് കാലഘട്ടത്തില്‍ സാധ്യമായ വിവര വിനിമയ സങ്കേതങ്ങള്‍ക്കനുസരിച്ചു് സാധ്യമായ ഉല്പാദന ബന്ധങ്ങളായിരുന്നു നിലവില്‍ വന്നതു്. അച്ചടിയും ടൈപ്പ് റൈറ്ററുമില്ലാതെ വന്‍കിട ഉല്പാദന ശാലകള്‍ വളരുകയോ വികസിക്കുകയോ വന്‍കിട ഉല്പാദന ശാലകളില്ലായിരുന്നെങ്കില്‍ അച്ചടിയും ടൈപ്പു് റൈറ്ററും വികസിക്കുകയോ വ്യാപകമാകുകയോ ചെയ്യുമായിരുന്നില്ല. ടെലിഗ്രാഫും ടെലിപ്രിന്ററും ടെലിഫോണുമില്ലാതെ ചരക്കു് കമ്പോളമോ ആധുനിക വ്യവസായമോ നിലവില്‍ വരുമായിരുന്നില്ല. മറിച്ചും. ആധുനിക വിവര വിനിമയ ശൃംഖലയില്ലാതെ ആഗോള ധന മൂലധന വ്യവസ്ഥയോ ആഗോള ധന മൂലധന വ്യവസ്ഥ രൂപപ്പെടാതെ ആധുനിക വിവര വിനിമയ ശൃംഖലയോ നിലവില്‍ വരുമായിരുന്നില്ല. വിവര സാങ്കേതിക വിദ്യയും സാമ്പത്തികോല്പാദന വിതരണ ക്രമവും സാമൂഹ്യ ഘടനയും തമ്മില്‍ പാരസ്പര്യം നിലനിന്നിരുന്നു. അതു് തുടരുകയും ചെയ്യുന്നു.

സാമൂഹ്യ പുനസംഘടന
പേപ്പറും അച്ചടിയും ആധാരമാക്കിയ വിവര വിനിമയ സംവിധാനത്തിന്റെ കാല-ദൂര-അളവു് പരിമിതികള്‍ മറികടന്നിരിക്കുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ആഗോള വിവരശൃംഖലയിലൂടെയാണതു് സാധ്യമായതു്. എത്ര അളവിലും വിവരം എത്ര ദൂരേയ്ക്കും തത്സമയം എത്തിക്കാന്‍ കഴിയുന്നു. ഉല്പാദനവും വിതരണവും വിനിമയവും സേവനങ്ങളും ഉല്ലാസ മാധ്യമങ്ങളും എല്ലാം ഈ ശൃംഖലയിലൂടെ പുന സംഘടിപ്പിക്കപ്പെടുന്നു. അടിത്തറയായ സാമ്പത്തിക ഉല്പാദന-വിനിമയ ബന്ധങ്ങളിലുണ്ടാകുന്ന മാറ്റം അതിന്റെ മേല്പുരയായ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലും സ്വാഭാവികമായി പ്രതിഫലിക്കും. അതായതു്, സമൂഹം തന്നെ പുതിയൊരു രീതിയില്‍ സംഘടിപ്പിക്കപ്പെടാമെന്നായിരിക്കുന്നു.

ആഗോള ധന മൂലധന വ്യവസ്ഥ
ധന മൂലധനം അതിന്റെ പ്രാദേശിക-ദേശീയ കെട്ടുപാടുകളില്‍ നിന്നു് സ്വതന്ത്രമാക്കപ്പെട്ടതു് ആധുനിക വിവര വിനിമയ ശൃംഖലയുടെ ഉപയോഗത്തിലൂടെയാണു്. ആഗോള ധന കമ്പോളവും ഓഹരി കമ്പോളവും സൃഷ്ടിക്കപ്പെട്ടു. ആഗോള ധന മൂലധന വ്യവസ്ഥ സാധ്യമായി. ഉല്പാദനം വികേന്ദ്രീകരിക്കുന്നതിനും ചെറുകിട ഉല്പാദന യുണിറ്റുകളുടെ പരസ്പര ബന്ധിത ശൃംഖലയിലൂടെ ഉല്പാദനത്തിന്റെ അതിവിപുലമായ കേന്ദ്രീകരണത്തിനും വഴിയൊരുക്കി. അസംസ്കൃത പദാര്‍ത്ഥ ലഭ്യതയോ തൊഴില്‍ ശക്തിയോ കമ്പോളമോ ഏതാണു് കൂടുതല്‍ ചെലവു് കുറയ്ക്കാന്‍ സഹായിക്കുന്നതു് എന്നു് നോക്കി അതനുസരിച്ചു് ഉല്പാദന കേന്ദ്രം നിശ്ചയിച്ചു് സൌകര്യം പോലെ കൂട്ടിയിണക്കി കമ്പോളത്തിയ്ക്കാന്‍ വിവര ശൃംഖല സഹായിക്കുന്നു. ഉല്പന്നങ്ങളുടെ പ്രതീകങ്ങള്‍ കാട്ടി വില്പനയ്ക്കുള്ള ഓര്‍ഡര്‍ സ്വീകരിച്ച ശേഷം മാത്രം ചരക്കുകളുടെ ഉല്പാദനം സാധ്യമായി. അതിലൂടെ ഉല്പന്നങ്ങളുടെ സ്റ്റോക്കു് കുറച്ചു് മൂലധനാവശ്യം കുറച്ചു് ലാഭ ക്ഷമത ഉയര്‍ത്താന്‍ ഓരോ വ്യവസായ യൂണിറ്റുകളേയും സഹായിച്ചു. ചരക്കുകളുടെ വിപണനവും ക്രയവിക്രയവും സേവനങ്ങളുമെല്ലാം പുതിയ രൂപത്തില്‍ പുന സംഘടിപ്പിക്കപ്പെടുകയാണു്. കോര്‍പ്പറേറ്റു് ഭരണവും പൊതു മേഖലാ ഭരണവും സര്‍ക്കാര്‍ ഭരണവും ശൃംഖലയിലൂടെ പുന സംഘടിപ്പിക്കപ്പെടുന്നു. ഭരണവുമായി ബന്ധപ്പെട്ട വിവിധ വിവര-വിവരാധിഷ്ഠിത-വിവരാനുബന്ധ പ്രക്രിയകള്‍ ശൃംഖലയിലൂടെ തത്സമയം നടത്തപ്പെടുകയാണു് ചെയ്യുക. ആഗോള കമ്പോളം നിലവില്‍ വന്നു.

തത്സമയ പ്രക്രിയകള്‍, സമഗ്രമായ ആസൂത്രണ സാധ്യത
വിവര വിനിമയം ഉള്‍പ്പെടുന്ന എല്ലാ പ്രക്രിയകളും തല്‍സമയം നടത്താന്‍ വിവര വിനിമയ ശൃംഖല സഹായിക്കുന്നു. ഓരോ സ്ഥാപനത്തിലും ലാഭക്ഷമതയും ഉല്പന്നങ്ങളുടെ ഗുണമേന്മയും ഉറപ്പുവരുത്തുന്നതിനു് കൃത്യമായ ആസൂത്രണം നടത്തുന്നതിനായി വിവര ശൃംഖലയുടെ സാദ്ധ്യതകള്‍ ഉപയോഗിയ്ക്കാം. ഇതു് ചെയ്യാന്‍ ലാഭ പ്രേരണ മൂലം ഉടമസ്ഥര്‍ തയ്യാറാകുന്നുണ്ടു്. അതിലൂടെ ഒരു മുതലാളി നേടുന്ന ലാഭം മറ്റൊരാളുടെ നഷ്ടമാണു്. എല്ലാ സംരംഭങ്ങളിലും കാര്യക്ഷമമായ ആസൂത്രണം സാധ്യമായാല്‍ പിന്നെ, ലാഭമെന്നതു് ഉല്പാദനത്തില്‍ തൊഴിലാളിയുടെ അദ്ധ്വാന ശേഷി ചൂഷണം ചെയ്തുണ്ടാക്കുന്നതു് മാത്രമായിരിക്കും. ഒരോ സംരംഭത്തിലും ആസൂത്രണം നടക്കുമ്പോഴും അവ തമ്മിലുള്ള അന്തരമാണു് മത്സരത്തിനും ചിലരുടെ ലാഭത്തിനും മറ്റു് ചിലരുടെ നഷ്ടത്തിനും ഭൂരിപക്ഷത്തിന്റേയും പതനത്തിനും കുറച്ചെണ്ണത്തിന്റെ വളര്‍ച്ചയ്ക്കും വഴി വെയ്ക്കുന്നതു്.

സമഗ്രമായ ആസൂത്രണമാണു് സോഷ്യലിസം
സമൂഹത്തില്‍ മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രണം ചെയ്യാനും ശൃംഖല ഉപകരിക്കും. എന്നാല്‍ അതിനു് മുതലാളിത്തം തയ്യാറാകുന്നില്ല. തയ്യാറാകുകയുമില്ല. കാരണം, ലാഭേച്ഛ തന്നെ. മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രിതമായി നടത്തിയാല്‍ പിന്നെ ആര്‍ക്കും ലാഭമുണ്ടാകില്ല. ആര്‍ക്കും ഒന്നും നഷ്ടപ്പെടുകയുമില്ല. അതോടെ, സ്വായത്തമാക്കല്‍ സാമൂഹ്യമായിരിക്കും. സാമൂഹ്യമായ സമ്പത്തുല്പാദനവും അവയുടെ സ്വകാര്യമായ സ്വായത്തമാക്കലും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കപ്പെടും. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചു് സമ്പദ്ഘടന തികച്ചും ആസൂത്രിതമാക്കിയാല്‍ അതു് സോഷ്യലിസമായി. അതിനെതിരു് നില്കുന്നതു് ദുരമൂത്ത കുത്തക മുതലാളിത്തമാണു്, ധന മൂലധന ശക്തികളാണു്. മുതലാളിത്തത്തിന്റെ കോട്ടം കമ്പോളത്തിലെ അരാജകത്വമാണു്. ഒരോ ഫാക്ടറിയിലും സ്ഥാപനത്തിലും പരിപൂര്‍ണ്ണ ആസൂത്രണം സാധിക്കുന്നുണ്ടു്. പക്ഷെ, മൊത്തം ഉല്പാദനത്തിലും വിതരണത്തിലും ഉപഭോഗത്തിലും ആസൂത്രണം നടത്താന്‍ അതിനു് കഴിയില്ല. അതിനാല്‍ ഒന്നുകില്‍ ആരാജകത്വവും അതിന്റെ ഫലമായുണ്ടാകുന്ന കെടുതികളുമായി മുതലാളിത്തം തുടരാം അല്ലെങ്കില്‍ സമഗ്രാസൂത്രണം സാദ്ധ്യമാക്കിക്കൊണ്ടു് സോഷ്യലിസത്തിലേയ്ക്കു് നീങ്ങാം. സോഷ്യലിസത്തില്‍ മൂലധനം (ഈട്ടം കൂടിയ അദ്ധ്വാനം, മൃതാദ്ധ്വാനം, കഴിഞ്ഞകാലാദ്ധ്വാനം) ജീവിക്കുന്ന അദ്ധ്വാന ശേഷിയ്ക്കു് വിധേയമായി ഉപയോഗിക്കുകയാണു് ചെയ്യുക. കമ്പോളത്തെ സമൂഹത്തിന്റെ താല്പര്യങ്ങള്‍ക്കു് വിധേയമായി ഉപയോഗിക്കുകയാണു് ചെയ്യുക. മുതലാളിത്തം തുടരുന്നതിലൂടെ വര്‍ദ്ധിക്കുന്ന കാടത്തത്തോളമെത്തുന്ന അരാജകത്വമോ സാമൂഹ്യ പ്രക്രിയകളെ സമഗ്രമായ ആസൂത്രണത്തിനു് വിധേയമാക്കുമ്പോള്‍ ഉണ്ടാകുന്ന സോഷ്യലിസമോ ഏതു് വേണമെന്ന തെരഞ്ഞെടുപ്പാണു് ഈ കാലഘട്ടത്തെ ഉദ്ദിഗ്നമാക്കുന്നതു്.

ഇന്നു് വിവര സാങ്കേതിക വിദ്യയും ചൂഷണോപാധി
ഇന്നു് വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിക്കപ്പെടുന്നതു് ഉല്പാദനപ്രവര്‍ത്തനങ്ങളിലെ വിവിധ പ്രക്രിയകള്‍ ആസൂത്രണം ചെയ്തു് തൊഴിലാളിയുടെ ഉല്പാദന ക്ഷമത കൂട്ടി, കൂലി കുറച്ചു്, ലാഭം വര്‍ദ്ധിപ്പിക്കുന്നതിനും വിതരണത്തിലേയും വിനിമയത്തിലേയും ആസൂത്രണം വഴി സ്വകാര്യമായ സ്വായത്തമാക്കല്‍ പരമാവധി വര്‍ദ്ധിപ്പിക്കുന്നതിനുമാണു്. അതായതു് തൊഴിലാളിയെ ചൂഷണം ചെയ്യുന്നതിനും മുതലാളിമാര്‍ തമ്മില്‍ പരസ്പരം മത്സരിക്കുന്നതിനും മാത്രമാണു്. അതിലൂടെ തൊഴിലാളികള്‍ മൊത്തത്തിലും യഥാര്‍ത്ഥ സംരംഭകരായ ചെറുകിട-ഇടത്തരം മുതലാളിമാരില്‍ വലിയ വിഭാഗങ്ങളും പാപ്പരാക്കപ്പെടുന്നു.

ഇന്നു് നടപ്പാക്കപ്പെടുന്ന പുന സംഘടനയുടെ ഫലമായി തൊഴിലാളികളുടെ കേന്ദ്രീകരണം ഒഴിവാക്കപ്പെടുന്നു. പുന സംഘടിപ്പിക്കപ്പെട്ട ഉല്പാദന-വിതരണ-വിനിമയ-സേവന മേകലകളിലെല്ലാം തൊഴില്‍ നിയമങ്ങല്‍ ബാധകമല്ലാതാക്കുന്നു. തൊഴിലാളി സംഘടനകള്‍ പുതിയ മേഖലകളില്‍ നിന്നകറ്റി നിര്‍ത്തപ്പെടുന്നു. അതിലൂടെയെല്ലാം അദ്ധ്വാന ശേഷിയുടെ അമിതമായ ചൂഷണമാണു് നടക്കുന്നതു്. ചുരുക്കത്തില്‍, കൂടുതല്‍ കാര്യക്ഷമമായ സ്വകാര്യമായ സ്വായത്തമാക്കല്‍ ഒരു വശത്തു് സമ്പത്തിന്റെ അതി കേന്ദ്രീകരണവും മറുവശത്തു് ദാരിദ്ര്യത്തിന്റെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കുന്നതേയുള്ളു.

ജനാധിപത്യ വികാസത്തിന്റെ ഉപകരണം
അതേസമയം, അര്‍ക്കും ആരുമായും - വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും - പരസ്പരം ആശയ വിനിമയം നടത്താന്‍ കഴിയുമെന്നായിരിക്കുന്നു. പരിമിതികളില്ലാത്തത്ര വ്യാപകമായ ആശയ വിനിമയം ജനാധിപത്യത്തിന്റെ ആഴത്തിലുള്ള വേരോട്ടത്തിനുള്ള പശ്ചാത്തലം ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. അഭിപ്രായ രൂപീകരണവും വോട്ടെടുപ്പും എളുപ്പവും എപ്പോള്‍ വേണമെങ്കിലും നടത്താമെന്നും ആയിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തിരിച്ചു് വിളിക്കുകയും പുതിയ പ്രതിനിധിയെ അപ്പപ്പോള്‍ തെരഞ്ഞെടുക്കുകയും എന്നതു് ഒരു പ്രായോഗിക സാധ്യതയായിരിക്കുന്നു.

തൊഴിലാളി സംഘടനകളുടെ ശാക്തീകരണത്തിനു്
അതേപോലെ തന്നെ, തൊഴിലാളി സംഘടനകള്‍ക്കും സാമൂഹ്യ സംഘടനകള്‍ക്കും വിവര വിനിമയ സിദ്ധികള്‍ ഉപയോഗപ്പെടുത്തി സ്വയം ശാക്തീകരണം സാധ്യമായിരിക്കുന്നു. സംഘടന വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനും കഴിയും. വിവര സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ നടക്കുന്ന വ്യവസായ പുന സംഘടനയുടെ ഫലമായി അസംഘടിതരാക്കപ്പെടുന്ന തൊഴിലാളികളുടെ സംഘാടനത്തിനും ഇതുപയോഗിക്കാം. തൊഴിലാളികളുടെ പ്രാദേശിക കൂട്ടായ്മകളും അവരുടെ സമഗ്ര വിവര ശേഖരമുപയോഗിച്ചു് ട്രേഡ് അടിസ്ഥാനത്തിലും സ്ഥാപനാടിസ്ഥാനത്തിലും വ്യവസായാടിസ്ഥാനത്തിലും, പ്രാദേശികമായും ദേശീയമായും സാര്‍വ്വദേശീയമായും, ഉള്ള കേന്ദ്രീകരണവും സാധ്യമായിരിക്കുന്നു.

അറിവിന്റെ സാമൂഹ്യ ഉടമസ്ഥത
എന്നാല്‍, ഈ സാങ്കേതിക വിദ്യയുടെ ഗുണഫലം സമൂഹത്തിനു് നിഷേധിക്കുന്ന പ്രവണതയാണു് അതു് രഹസ്യമാക്കി വെച്ചു് കുത്തക ലാഭം കൊയ്യാനുള്ള ശ്രമത്തിലൂടെ ഉണ്ടായതു്. ഭാഷയും ഗണിതവും അടക്കം അറിവിന്റെ വിവിധ രൂപങ്ങള്‍ എല്ലാക്കാലത്തും പൊതു മണ്ഡലത്തില്‍ സ്വതന്ത്രമായി ലഭ്യമായിരുന്നു. ആധുനിക വിവര സാങ്കേതിക വിദ്യയുടെ വികാസ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ രൂപപ്പെട്ട വിവിധ ഭാഷകളോ വിദൂര വിവര വിനിമയത്തിനായി ഒന്നര നൂറ്റാണ്ടു് മുമ്പു് രൂപപ്പെടുത്തപ്പെട്ട മോഴ്സ് കോഡോ (അതും ഒരു ഭാഷയായിരുന്നു), തുടര്‍ന്നു് രൂപപ്പെടുത്തപ്പെട്ട യന്ത്ര ഭാഷയായ (കമ്പ്യൂട്ടര്‍ ഭാഷ) ബൈനറിയോ ആരുടേയും സ്വകാര്യ സ്വത്തായി കണക്കാക്കപ്പെട്ടിരുന്നില്ല. അവയെല്ലാം പൊതു മണ്ഡലത്തില്‍ ലഭ്യമായിരുന്നു. ആര്‍ക്കും എടുത്തുപയോഗിക്കാമായിരുന്നു.

ബൈനറി - ഭാഷയും സംഖ്യാ വ്യവസ്ഥയും
യന്ത്ര ഭാഷയാണു് ബൈനറി. യന്ത്രത്തിനു് ഏതെങ്കിലും രണ്ടു് വ്യതിരിക്താവസ്ഥകള്‍ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ. രണ്ടില്‍ കൂടുതലായാല്‍ യന്ത്രത്തിനു് തിരിച്ചറിയാനാവില്ല. മനുഷ്യനു് മാത്രമേ ആ കഴിവുള്ളു. ബൈനറി എന്നതു് രണ്ടു് അക്കങ്ങള്‍ മാത്രമുപയോഗിച്ചു് രൂപപ്പെടുത്തിയ ഭാഷയും സംഖ്യാ സംവിധാനവുമാണു്. ബൈനറി ഒരേ സമയം ഭാഷയും സംഖ്യാ ക്രമവുമായി ഉപയോഗിക്കപ്പെടുന്നതായതിനാലാണു് കമ്പ്യൂട്ടറിനു് ഭാഷയും കണക്കും കൈകാര്യം ചെയ്യാനായതു്. ബൈനറിയുടെ ഇല്ല, ഉണ്ടു് എന്ന രണ്ടു് വ്യതിരിക്താവസ്ഥകള്‍ വെളിച്ചമില്ല, വെളിച്ചമുണ്ടു് എന്നീ അവസ്ഥകളെ പ്രതിനിധാനം ചെയ്യിക്കുന്നതിലൂടെ ചിത്രങ്ങള്‍ കമ്പ്യൂട്ടറിനു് കൈകാര്യം ചെയ്യാമെന്നായി. അതേ പോലെ തന്നെ ശബ്ദവും കമ്പ്യൂട്ടറിനു് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു. അങ്ങിനെ കമ്പ്യൂട്ടറും വിവര വിനിമയ ശൃംഖലയും ബഹുമാധ്യമം (Multi-media) ആയി മാറി.

കമ്പ്യൂട്ടര്‍ ഭാഷകള്‍
ബൈനറി ഉപയോഗിക്കുമ്പോള്‍ അവര്‍ത്തിച്ചു് അക്കങ്ങള്‍ യന്ത്രത്തിലേക്കു് കൊടുക്കുക എന്നതു് വളരെയേറെ സമയമെടുക്കുന്ന പണിയാണു്. മനുഷ്യാദ്ധ്വാനം (അദ്ധ്വാന സമയം) കുറയ്ക്കാനായി യന്ത്ര ഭാഷയ്ക്കു് മേല്‍ വിവിധ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങു് ഭാഷകള്‍ രൂപപ്പെടുത്തപ്പെട്ടു. സി, കോബോള്‍, ഫോര്‍ട്രാന്‍ തുടങ്ങിയ അത്തരം ഭാഷകളും സ്വകാര്യമായി കണക്കാക്കപ്പെട്ടിരുന്നില്ല. തുടര്‍ന്നു്, വിവിധ കമ്പ്യൂട്ടര്‍ ഭാഷകളിലേതെങ്കിലും ഉപയോഗിച്ചു് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഓപ്പറേറ്റിങ്ങു് സംവിധനങ്ങളും പ്രത്യേകോപയോഗ സോഫ്റ്റ്‌വെയറുകളും ബ്രാണ്ടു് ചെയ്തു് വിറ്റുതുടങ്ങി. അവയില്‍ സ്വകാര്യ ഉടമസ്ഥത സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ എന്ന നിലയില്‍ പകര്‍പ്പവകാശം ബാധകമായിരുന്നു.

സോഫ്റ്റ്‌വെയര്‍ പേറ്റന്റു്
കമ്പ്യൂട്ടറിന്റെ ഉപയോഗം വ്യാപകമായി വന്നപ്പോള്‍, സോഫ്റ്റ്‌വെയറിനു് വ്യാപാര മൂല്യം സൃഷ്ടിക്കാമെന്നായപ്പോള്‍ മാത്രമാണു്, തുടര്‍ന്നു്, പേറ്റന്റു് നിയമങ്ങള്‍ രൂപപ്പെടുത്തപ്പെട്ടതു്. അതോടെ, സാമൂഹ്യ ഉടമസ്ഥതയില്‍ നിന്നെടുത്ത അറിവുപയോഗിച്ചു് ഒരിക്കല്‍ രൂപപ്പെടുത്തിയ പുതിയ അറിവിന്റെ പകര്‍പ്പു് നല്‍കി ദീര്‍ഘകാലം പണം സമ്പാദിക്കുന്ന തട്ടിപ്പു് നിലവില്‍ വന്നു. പുതിയ കണ്ടു് പിടുത്തം പ്രോത്സാഹിപ്പിക്കാനാണീ നിയമം എന്നാണു് അവകാശവാദം. എങ്കിലും, യഥാര്‍ത്ഥത്തില്‍, പുതിയ കണ്ടുപിടുത്തം തടയപ്പെടുന്നതിനാണു് ഈ നിയമ വ്യവസ്ഥ ഇടയാക്കിയതു്. മാത്രമല്ല, കണ്ടു് പിടുത്തം നടത്തുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ക്കല്ല, കമ്പനി ഉടമകള്‍ക്കാണു് അതു് കൊണ്ടുള്ള പ്രയോജനം കിട്ടുന്നതു്. അവര്‍ തങ്ങളുടെ ലാഭം കാലാകാലം നിലനിര്‍ത്താനായി മറ്റു് പുതിയ കണ്ടുപിടുത്തങ്ങള്‍ തടയുന്നതിനു് പേറ്റന്റു് നിയമം ഉപയോഗിക്കുകയാണിന്നു്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
സോഫ്റ്റ്‌വെയറിന്റെ സ്വകാര്യവല്കരണം പ്രതികൂലമായി ബാധിച്ചതു് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരേയാണു്. അവര്‍ക്കു് അവര്‍ മുമ്പു് കണ്ടു് പിടിച്ചതിന്റെ തുടര്‍ച്ചയായി പുതിയ കണ്ടു്പിടുത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാവാത്ത സ്ഥിതിയുണ്ടായി. അവരുടെ അറിവു് അവര്‍ക്കു് സ്വന്തമായി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. അവര്‍ സോഫ്റ്റ്‌വെയര്‍ പേറ്റന്റിങ്ങു് നിയമത്തിനെതിരെ നടത്തിയ കലാപം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനും തുടര്‍ന്നു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കും രൂപം നല്‍കി. മി. റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനും സഹപ്രവര്‍ത്തകരും ചേര്‍ന്നു് രൂപം കൊടുത്ത ഗ്നൂ ഫൌണ്ടേഷന്‍ വികസിപ്പിച്ച വിവിധ സോഫ്റ്റ്‌വെയര്‍ ഉപകരണങ്ങളും സംവിധാനങ്ങളും മി. ലിനക്സു് ടോര്‍വാള്‍ഡ്സ് എന്ന വിദ്യാര്‍ത്ഥി സ്വന്തം ആവശ്യത്തിനായി രൂപപ്പെടുത്തിയ ഓപ്പറേറ്റിങ്ങു് സംവിധാനത്തിന്റെ കാമ്പും ചേര്‍ന്നതാണു് ഗ്നൂ ലിനക്സു് എന്നറിയപ്പെടുന്ന ലോകോത്തര കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍. കമ്പ്യൂട്ടറിന്റെ വിവിധ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തു് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറാണു് ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നറിയപ്പെടുന്നതു്. ഗ്നൂ ലിനക്സിനെ ചുറ്റിപ്പറ്റിയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സേവന മേഖലയും വളര്‍ന്നു് വരുന്നതു്.

ഉപയോഗത്തിനു് നിയന്ത്രണമുള്ളതും നിര്‍മ്മാണ രഹസ്യം മറ്റാര്‍ക്കും നല്‍കാതെ സൂക്ഷിക്കുന്നതുമായ സ്വകാര്യ സോഫ്റ്റ്‌വെയറുകള്‍ക്കു് പകരം, സ്വതന്ത്രമായി, ആര്‍ക്കും എടുത്തു്, എത്ര വേണമെങ്കിലും ഉപയോഗിക്കുകയും പകര്‍ത്തുകയും മാറ്റം വരുത്തുകയും വികസിപ്പിക്കുകയും മറ്റുള്ളവരുമായി പങ്കുവെക്കുകയും കൈമാറുകയും വിലയ്ക്കു് വില്കുകയും ചെയ്യാവുന്ന, എല്ലാ ഉപയോഗ സ്വാതന്ത്ര്യങ്ങളുമുള്ള സോഫ്റ്റ്‌വെയറുകള്‍ ഇന്നു് ലഭ്യമാണു്. അതുപയോഗിച്ചു് എല്ലാ വിവര വിനിമയാവശ്യങ്ങളും വിവരാധിഷ്ഠിത പ്രവര്‍ത്തനങ്ങളും നടത്താം. സര്‍ക്കാരിനും കമ്പനികള്‍ക്കും വ്യക്തികള്‍ക്കും സോഫ്റ്റ്‌വെയര്‍ കുത്തകകളുടെ കടുത്ത ചൂഷണത്തില്‍ നിന്നു് മോചനമായി. സ്വതന്ത്ര സോഫ്റ്റ്‌വെയറുപയോഗിച്ചു് പ്രാദേശിക ദേശീയ വ്യവസായാടിത്തറ സൃഷ്ടിക്കുന്നതിലൂടെ വികസ്വര രാഷ്ട്രങ്ങള്‍ക്കും അവികസിത നാടുകള്‍ക്കും സാമ്രാജ്യത്വ ചൂഷണത്തില്‍ നിന്നു് മോചനം നേടാനും ഉപകരിക്കുന്നതാണു് സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വിജയം അറിവിന്റെ രംഗത്തു് പൊതു ഉടമസ്ഥത സാധ്യമാണെന്നു് തെളിയിച്ചിരിക്കുന്നു. പൊതു ഉടമസ്ഥതയുടെ മേന്മകളും തെളിയിക്കപ്പെട്ടിരിക്കുന്നു.

മൂലധനാധിപത്യം നിലനിര്‍ത്താനാഗ്രഹിക്കുന്ന ഭരണാധികാരി വര്‍ഗ്ഗം വിവര സാങ്കേതിക വിദ്യയിലും വിവര ശൃംഖലയിലും കുത്തകാധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണു്. സ്വാതന്ത്ര്യത്തിനു് വേണ്ടി തെരുവിലിറങ്ങുന്ന ജനങ്ങളുടെ ഭാവി കാലിഫോര്‍ണിയയിലെ വിവരസംഭരണിയുടെ ഉടമകളായ അമേരിക്കന്‍ കുത്തക മൂലധന ശക്തികളുടെ ദയാദാക്ഷിണ്യത്തിലാണിന്നു്. അതിനു് മാറ്റം വരുത്താനായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് പ്രവര്‍ത്തിക്കുന്ന 'സ്വാതന്ത്ര്യപ്പെട്ടി' (FreedomBox) എന്ന പേരില്‍ വലിയ സര്‍വ്വറുകളെ ആശ്രയിക്കാതെ തന്നെ വ്യക്തികള്‍ തമ്മില്‍ വിവര വിനിമയം സാധ്യമാക്കുന്ന ചെറിയ സെര്‍വറുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണു് എബന്‍ മോഗ്ലന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടെ ഒരു സംഘം ഏര്‍പ്പെട്ടിട്ടുള്ളതു്.

സ്വതന്ത്ര വിജ്ഞാനം
സോഫ്റ്റ്‌വെയറിന്റെ രംഗത്തു് രൂപപ്പെട്ട ഈ സ്വാതന്ത്ര്യ പ്രസ്ഥാനം അറിവിന്റെ എല്ലാ മേഖലകളിലേയ്ക്കും വ്യാപിക്കുകയാണു്. ഓപ്പണ്‍ ഡ്രഗ് ഡിസ്കവറി, ഓപ്പണ്‍ ഹാര്‍ഡ് വെയര്‍, ക്രയേറ്റീവു് കോമണ്‍സ്, കോമണ്‍ അക്സസ് ജേര്‍ണല്‍സ് തുടങ്ങി പല പ്രസ്ഥാനങ്ങളും രൂപപ്പെട്ടു് വികസിച്ചു് വരുന്നു. ഇതു്, ധന മൂലധനാധിപത്യത്തിന്റെ കടുത്ത ചൂഷണം മൂലം ഉരുത്തിരിഞ്ഞിരിക്കുന്ന ആഗോള മുതലാളിത്ത പ്രതിസന്ധിയുടേയും അതിന്റെ ഫലമായി ആഗോള മൂലധനാധിപത്യത്തിനെതിരായി ഉയരുന്ന സമര വേലിയേറ്റത്തിന്റേയും പശ്ചാത്തലത്തില്‍ ഭൌതിക സ്വത്തിന്റെ മേഖലയിലും പൊതു ഉടമസ്ഥതയുടെ ആവശ്യകതയിലേയ്ക്കും സാധ്യതയിലേയ്ക്കും മേന്മയിലേക്കും ചൂണ്ടുകയും ചെയ്യുന്നു.

സ്വത്തുടമസ്ഥാവകാശവും സ്വത്തുടമസ്ഥതയും
മൂലധനാധിപത്യം, മൂലധനത്തിന്റെ ഉടമസ്ഥതയില്‍ അധിഷ്ഠിതമാണു്. മൂലധനത്തിന്റെ ഭൂമി, കെട്ടിടം, ധന മൂലധനം തുടങ്ങി ഉല്പാദനോപാധികളുടെ ഏതു് രൂപമെടുത്തു് പരിശോധിച്ചാലും അവയിലുള്ള ഉടമസ്ഥത സ്വാഭാവികമായി നിലനിന്നു് വന്നതല്ല എന്നു് കാണാം. ഭൌതിക സ്വത്തിന്റെ ഏതു് രൂപത്തിന്റേയും ഉടമസ്ഥാവകാശം കയ്യേറ്റത്തിലൂടെയും കൊള്ളയിലൂടെയും സ്ഥാപിക്കപ്പെട്ടും പാരമ്പര്യമായി കൈമാറിയും കൈവന്നതാണു്. ഉടമസ്ഥതയല്ല, ഉടമസ്ഥാവകാശമാണു് മൂലധനാധിപത്യ വ്യവസ്ഥയുടെ അടിത്തറ. ഉല്പാദനോപകരണങ്ങളുടെ കാര്യത്തിലും വിവര സാങ്കേതിക വിദ്യയടക്കം ബൌദ്ധികോപകരണങ്ങളുടെ കാര്യത്തിലും അറിവിന്റെ കാര്യത്തിലും മൂലധനാധിപത്യം കയ്യേറ്റത്തിലൂടെ അവകാശം സ്ഥാപിച്ചതാണു്. സമൂഹം അംഗീകരിക്കുന്നിടത്തോളം മാത്രമേ ഉടമസ്ഥാവകാശത്തിനു് നിലനില്പുള്ളു.

അദ്ധ്വാന ശേഷിയുടെ ഉടമസ്തത ഒരു യാഥാര്‍ത്ഥ്യം
അതേ സമയം, ഉല്പാദനോപാധികളും ഭൌതികോപകരണങ്ങളും ബൌദ്ധികോപകരണങ്ങളും അറിവും ഉപയോഗിക്കാനുള്ള കഴിവും ഭരണം നടത്താനുള്ള ശേഷിയും അദ്ധ്വാന ശേഷിയ്ക്കു്, തൊഴിലാളികള്‍ക്കു് സ്വന്തമാണു്. ആ കഴിവു് സ്വത്തുടമാവകാശം പോലെ വെറുമൊരു അവകാശവാദമല്ല, യാഥാര്‍ത്ഥ്യമാണു്. പണിയെടുക്കുന്നവര്‍ ആര്‍ജ്ജിക്കുന്ന കഴിവിലും അറിവിലും അവര്‍ക്കു് പരിപൂര്‍ണ്ണമായ ഉടമസ്ഥതയാണുള്ളതു്. അതാര്‍ക്കും കവര്‍ന്നെടുക്കാനാവില്ല. നിഷേധിക്കാനാവില്ല. ഇന്നു് തൊഴില്‍ നിഷേധിക്കപ്പെടുന്നതു് അന്യായമായി കയ്യടക്കിയ ഭൌതിക സമ്പത്തിലുള്ള അയഥാര്‍ത്ഥമായ ഉടമസ്ഥാവകാശം ഉപയോഗിച്ചാണു്. അതു് നടക്കുന്നതു് സ്വത്തുടമസ്തതയുടെ യഥാര്‍ത്ഥമായ എന്തെങ്കിലും മികവു് കൊണ്ടല്ല. മറിച്ചു് സ്വകാര്യ ഉടമസ്തതയുടെ നിലനില്പും അതുപയോഗിച്ചു് മിച്ചമൂല്യ സൃഷ്ടിയിലൂടെയും പ്രാകൃതമായ കൊള്ളയിലൂടെയും മൂലധന സമാഹരണവും ഭരണ കൂടത്തിന്റെ ദുരുപയോഗത്തിലൂടെയാണു് സാധ്യമാക്കിക്കൊണ്ടിരിക്കുന്നതു്.

മുതലാളിത്തത്തില്‍ നടക്കുന്ന വര്‍ഗ്ഗ സമരം
അയഥാര്‍ത്ഥമായ സ്വത്തുടമാവകാശവും യഥാര്‍ത്ഥമായ അദ്ധ്വാന ശേഷിയുടെ (ശാരീരികവും മാനസികവും ഭരണ നിര്‍വ്വഹണവും) ഉടമസ്ഥതയും തമ്മിലുള്ള ഏറ്റുമുട്ടലാണു് ഇന്നത്തെ ഘട്ടത്തില്‍ മുതലാളിത്തത്തിന്റെ അന്ത്യം കുറിക്കുന്ന വര്‍ഗ്ഗ സമരത്തിന്റെ ഉള്ളടക്കം. അതാണു് ഇന്നത്തെ ഘട്ടത്തില്‍ സാമൂഹ്യ മാറ്റത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്ന വൈരുദ്ധ്യം.

ഉടമസ്ഥത എന്ന യാഥാര്‍ത്ഥ്യവും ഉടമസ്ഥാവകാശം എന്ന സങ്കല്പവും തമ്മിലുള്ള ഈ വൈരുദ്ധ്യം മൂലധനാധിപത്യ വ്യവസ്ഥയുടെ നിലനില്പിന്റെ യുക്തിയെത്തന്നെ ചോദ്യം ചെയ്യുന്നു. ആദ്യകാല മുതലാളിത്തം കൊള്ളയിലൂടെയും ഭൂമി വളച്ചു് കെട്ടിയും കര്‍ഷകരെ കുടിയൊഴിപ്പിച്ചും മറ്റും പ്രാകൃതമായ മാര്‍ഗ്ഗങ്ങളിലൂടെയാണു് മൂലധന സമാഹരണം നടത്തിയതു്. മുതലാളിത്ത വളര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ വ്യവസായത്തില്‍ മൂലധനം നിക്ഷേപിച്ചു് തൊഴിലാളികളുടെ അദ്ധ്വാന ശക്തി ഉപയോഗിച്ചു് മിച്ചമൂല്യം സംഭരിച്ചാണു് മൂലധനം പെരുപ്പിച്ചതു്. ആ പ്രക്രിയയില്‍ തൊഴിലാളിയില്‍ നിന്നു് കിട്ടിയ അദ്ധ്വാനവും അദ്ധ്വാന ശേഷിക്കു് കൊടുക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസമാണു് മിച്ചമൂല്യം. അതാണു് മുതലാളിയുടെ ലാഭത്തിന്റെ അടിസ്ഥാനം. അതു് വിവിധ മൂലധന ഉടമകള്‍ വീതിച്ചെടുക്കുകയായിരുന്നു. ബാങ്കര്‍ക്കു് പലിശ. ഭൂ ഉടമയ്ക്കു് വാടക. സര്‍ക്കാരിനു് നികുതി. ഉദ്യോഗസ്ഥനു് കൈക്കൂലി. വ്യവസായിക്കു് ലാഭം. ലാഭത്തില്‍ ഒരോഹരി മൂലധന രൂപീകരണത്തിനു്. എന്നാല്‍ മുതലാളിത്തത്തിന്റെ ഉയര്‍ന്ന ഘട്ടമായ സമ്രാജ്യത്വത്തില്‍ വ്യവസായമൂലധനവും പണ മൂലധനവും കൂടിച്ചേര്‍ന്നു് ധന മൂലധനം രൂപപ്പെട്ടു. അതു് ഓഹരി കമ്പോളത്തിലൂടെ വ്യവസായത്തില്‍ മുടക്കുന്നു. ലാഭം എല്ലാവരുടേയും ആവശ്യമായി മാറി. എന്നാല്‍ മിച്ചമൂല്യത്തിലൂടെ ലാഭമുണ്ടാക്കുന്ന സംരംഭകര്‍ ഇന്നു് ചെറുകിട ഉല്പാദകരോ വന്‍കിട സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ തൊഴിലാളികളോ മാത്രമാണു്. മൂലധന ഉടമകള്‍ക്കും ഓഹരിക്കമ്പോളത്തിനും നിക്ഷേപകര്‍ക്കും ഉല്പാദനവുമായോ വിതരണവുമായോ വിനിമയവുമായോ യാതൊരു ബന്ധവുമില്ലാതായിക്കഴിഞ്ഞു. ഒഹരിക്കമ്പോളവും ധന കാര്യ സ്ഥാപനങ്ങളും ഊഹക്കച്ചവടത്തിന്റെ കേന്ദ്രങ്ങള്‍ മാത്രമായി തരം താണു. അവയുടെ മേധാവിത്വവും ആര്‍ത്തിയും യഥാര്‍ത്ഥ കമ്പോളത്തില്‍ നിന്നു് സമാന്തര കമ്പോളത്തിലേയ്ക്കു് സമ്പത്തിന്റെ ഒഴുക്കിനു് വഴിയൊരുക്കി.

മുതലാളിത്ത പ്രതിസന്ധി
സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്പോളത്തിലെത്തുന്നതിനേക്കാള്‍ കൂടിയ തുക ചരക്കുകളുടെ വിലയായി തിരിച്ചെടുക്കുന്നതാണു് അമിതോല്പാദനം എന്ന മുതലാളിത്ത കമ്പോള പ്രതിസന്ധിക്കു് കാരണമാകുന്നതു്. ജനങ്ങളുടെ വാങ്ങല്‍ കഴിവു് ഇടിയുന്നു. വില്പന കുറയുന്നു. ഇന്നത്തെ ധന മൂലധന ഘട്ടത്തില്‍ കമ്പോള മാന്ദ്യം മൂലമുണ്ടാകുന്ന ചാക്രിക കുഴപ്പം മുമ്പത്തേക്കാള്‍ ആഴത്തിലും രൂക്ഷമായും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണിന്നു്. വിദേശ കമ്പോളമോ കോളനികളോ ആഗോള യുദ്ധമോ പോലെ മറ്റു് പോംവഴികളൊന്നും ഇന്നു് കാണാനില്ല. പ്രാദേശിക യുദ്ധങ്ങളിലൂടെ അമേരിക്ക കൂടുതല്‍ പ്രതിസന്ധിയിലേക്കാണു് നീങ്ങിയതു്. ആഗോളമായി നിലനിര്‍ത്തേണ്ടി വന്ന സൈനികത്താവളങ്ങളുടെ ചെലവും യുദ്ധച്ചെലവും അടക്കം സാമ്രാജ്യത്വ നേതൃ ഭാരം അമേരിക്കയെ കടക്കെണിയിലുമാക്കി.

പ്രതിസന്ധി മൂടി വെയ്ക്കാന്‍ കള്ളക്കണക്കും കൊള്ളയും
പ്രതിസന്ധി മറച്ചു് പിടിക്കാനുള്ള മാര്‍ഗ്ഗമായി ഓഹരികളുടേയും ധനകാര്യ ഉപകരണങ്ങളുടേയും ആവര്‍ത്തിച്ചുള്ള വില്പനയും തുടങ്ങി. അതും ഉല്പന്നങ്ങളായി കണക്കാക്കി മൊത്തം ഉല്പാദനം വര്‍ദ്ധിച്ചതായി കള്ളക്കണക്കെഴുതി. അതിലൂടെ കാര്യമായി തൊഴില്‍ സൃഷ്ടിക്കപ്പെടുന്നില്ല. മിച്ചമൂല്യം ഉണ്ടാകുന്നില്ല. മൊത്തം കമ്പോളത്തില്‍ യഥാര്‍ത്ഥ ലാഭവും സൃഷ്ടിക്കപ്പെടുന്നില്ല. എന്നാല്‍ ഓരോ കോര്‍പ്പറേറ്റുകള്‍ക്കും ലാഭം കിട്ടുന്നുണ്ടു്. അതു് മറ്റാരുടേയെങ്കിലും (മറ്റു് കോര്‍പ്പറേറ്റുകളുടേയോ യഥാര്‍ത്ഥ ഉല്പാദനകരുടേയോ, അതായതു്, ധന കാര്യ സ്ഥാപനങ്ങളുടേയോ ഓഹരി ഉടമകളുടേയോ സംരംഭകരുടേയോ കൃഷിക്കരുടേയോ) നഷ്ടമാണു്. കമ്പോള മാന്ദ്യത്തിന്റെ കാലത്തു് കോര്‍പ്പറേറ്റുകളും വന്‍കിട ധനകാര്യ സ്ഥാപനങ്ങളും നഷ്ടത്തിലാകുന്നു. അതംഗീകരിച്ചാല്‍ ഓഹരി കമ്പോളം തകരും. വ്യവസ്ഥിതി തന്നെ തകരും. അതൊഴിവാക്കാന്‍, നഷ്ടമാണെങ്കിലും ലാഭം കാട്ടാനുള്ള മാര്‍ഗ്ഗമാണു് ആസ്തി പെരുപ്പിക്കല്‍. അതൊരു സമാന്തര സമ്പദ്ഘടനയായി പതപ്പിച്ചു് പെരുപ്പിക്കുകയാണു്. അദൃശ്യാസ്തികളിലൂടെയും (Intangible assets) ധനകാര്യ ഉപകരണങ്ങളുടെ (Derivatives) ആവര്‍ത്തിച്ചുള്ള അനാവശ്യ കച്ചവടത്തിലൂടെയും ചെറുകിട ഉല്പാദകരുടെ ആസ്തികളും പൊതു സ്വത്തും (ഖനികള്‍, എണ്ണപ്പാടങ്ങള്‍, പൊതു ഭൂമി, പ്രകൃതി വിഭവങ്ങള്‍......)പ്രാകൃത മൂലധന സമാഹരണത്തിലൂടെ കയ്യടക്കിയും അവയുടെയെല്ലാം വില ഊഹക്കച്ചവടത്തിലൂടെ പെരുപ്പിച്ചുമാണു് കുത്തകകള്‍ ആസ്തി വര്‍ദ്ധിപ്പിച്ചതു്.

പരിഹാരമില്ലാത്ത വിഷമ വൃത്തം
ഇത്തരത്തിലുള്ള ആസ്തി വര്‍ദ്ധന ലാഭം കാണിക്കാന്‍ സഹായിക്കുന്നതു് കണക്കില്‍ മാത്രമാണു്. മാത്രമല്ല, ഇങ്ങിനെ വര്‍ദ്ധിക്കുന്ന ആസ്തിയ്ക്കും അടുത്ത വര്‍ഷം ലാഭം വീതിക്കണം. കൂടുതല്‍ ലാഭം കാട്ടണം. കമ്പോള മാന്ദ്യം പക്ഷെ ഉള്ള ലാഭം പോലും കുറയ്ക്കുന്നു. മുതലാളിത്ത ചൂഷണം മൂലം ജനങ്ങളുടെ വാങ്ങല്‍ കഴിവിലുള്ള ഇടിവും അതുമൂലമുണ്ടാകുന്ന അമിതോല്പാദന പ്രതിസന്ധിയും അതു് വഴിവെക്കുന്ന ഇടിയുന്ന ലാഭ പ്രവണതയും അതു് മറയ്ക്കാന്‍ കൊള്ളയും ഊഹക്കച്ചവടവും കള്ളക്കണക്കും മൂലധനം പെരുപ്പിക്കലും അതു് മൂലം വീണ്ടും ആവര്‍ത്തിക്കുന്ന മേല്‍ പ്രവണതകളും ഒരു വിഷമ വൃത്തമായി തുടരുകയാണു്.

സമാന്തര സമ്പദ്ഘടനയുടെ (Virtual Economy or Bubble Economy) തകര്‍ച്ച അനിവാര്യം
വിവര സാങ്കേതിക വിദ്യയടക്കം കൃത്രിമമായി പെരുപ്പിക്കപ്പെടുന്ന സേവനങ്ങളുടേയും ധന മൂലധനത്തിന്റേയും ഓഹരികളുടേയും കമ്പോളം ഒരു സമാന്തര സമ്പദ്ഘടനയായി യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നിന്നു് മൂല്യം വലിച്ചെടുക്കുന്നു. യഥാര്‍ത്ഥ മിച്ചമൂല്യമോ ലാഭമോ തൊഴിലോ അവിടെ പുതുതായി സൃഷ്ടിക്കപ്പെടുന്നില്ല. ഇതാണു് തൊഴില്‍ രഹിത വളര്‍ച്ചയെന്നറിയപ്പെടുന്നതു്. ചെറുകിട സ്വത്തുക്കളുടേയും പൊതു സ്വത്തിന്റേയും തനി കൊള്ള മാത്രമായ പ്രാകൃത മൂലധന സമാഹരണമാണു് അവിടെ ഇന്നു് നടക്കുന്നതു്. ഇതാണു് ഇന്നത്തെ അഴിമതിയുടെ വര്‍ദ്ധനയ്ക്കു് കാരണം. ഭരണ കൂടങ്ങള്‍ വ്യവസ്ഥിതിയുടെ നിലനില്പിനായി അതിനു് കൂട്ടു് നില്‍ക്കുന്നു. കുത്തക ധന മൂലധന കാലത്തെ മുതലാളിത്തം സൃഷ്ടിപരമായ യാതൊരു ധര്‍മ്മവും നിറവേറ്റാതായി. വെറും കൊള്ള മാത്രമായി അതിന്റെ ധര്‍മ്മം. അതു് യഥാര്‍ത്ഥ വ്യവസായ സംരംഭകരേപ്പോലും കൊള്ളയടിക്കുന്നു. അതേ സമയം അതിന്റെ നിലനില്പിനായി സര്‍ക്കാരുകള്‍ സംരംഭകരടക്കം ജനങ്ങളെ കൊള്ളയടിക്കുന്നു. വലുതായതിനാല്‍ തകരാന്‍ അനുവദിക്കാനാവില്ലെന്നാണു് വാദം. കാരണം, വലിയവ തകര്‍ന്നാല്‍ ആഘാതം വലുതായിരിക്കും പോലും. ശരിയാണു് വ്യവസ്ഥിതിയുടെ നിലനില്പാണു് അപകടപ്പെടുന്നതു്. പക്ഷെ, അതിന്റെ നിലനില്പിനു് ഇനിയങ്ങോട്ടു് യാതൊരു ന്യായീകരണവുമില്ല. അതിന്നു് സമൂഹത്തിനാവശ്യമായ സമ്പത്തുല്പാദനം ഉയര്‍ത്തുന്നില്ല. തൊഴില്‍ സൃഷ്ടിക്കുന്നില്ല. മിച്ച മൂല്യവും സൃഷ്ടിക്കുന്നില്ല. പരസ്പരം കൊള്ളയടിക്കുക മാത്രമാണു് ചെയ്യുന്നതു്. യഥാര്‍ത്ഥ സമ്പത്തുല്പാദിപ്പിക്കുന്ന കര്‍ഷകരും തൊഴിലാളികളും സംരംഭകരും ചൂഷണം ചെയ്യപ്പെടുക മാത്രമല്ല, ഓഹരി ഉടമകളും വഞ്ചിക്കപ്പെടുകയാണു്. വ്യവസ്ഥിതിയുടെ തകര്‍ച്ച അനിവാര്യവും അടിയന്തിരവുമായിരിക്കുന്നു. എത്ര വേഗം ഓഹരി ഉടമകള്‍ ഓഹരി പിന്‍വലിക്കുന്നോ അത്രകണ്ടു് അവരുടെ നഷ്ടം കുറയും.

പരിഹാരമില്ലാത്ത പ്രതിസന്ധിയിലകപ്പെട്ടതിനാലാണു് ഒരു വശത്തു് പൊതു സ്വത്തിന്റെ കൊള്ളയ്ക്കു് ഒത്താശ ചെയ്തും മറുവശത്തു് ക്ഷേമച്ചെലവുകള്‍ കുറച്ചും കോര്‍പ്പറേറ്റുകള്‍ക്കായി പൊതു വിഭവം വിനിയോഗിക്കാന്‍ ഭരണകൂടങ്ങള്‍ നിര്‍ബ്ബന്ധിതമായിരിക്കുന്നതു്. അതു് ജനങ്ങളുടെ ജീവിത ദുരിതം വര്‍ദ്ധിപ്പിക്കുമെന്നു് പറയേണ്ടതില്ല. ഇതാണു് വാള്‍സ്ട്രീറ്റു് കയ്യടക്കല്‍ സമരത്തിന്റെ പശ്ചാത്തലം.

ഭാവിയെ സ്വന്തമാക്കുന്നതു് തൊഴിലാളി വര്‍ഗ്ഗം
അറിവിന്റെ സ്വാതന്ത്ര്യത്തിനു് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവും വളര്‍ച്ചയും വ്യാപനവും ഇന്നു് എല്ലാ രൂപത്തിലുള്ള സ്വത്തിനും ബാധകമായ സ്വത്തവകാശമെന്ന സങ്കല്പത്തിലധിഷ്ഠിതമായ കൃത്രിമ വ്യവസ്ഥയ്ക്കു് തന്നെ വെല്ലുവിളിയായി മാറിയിരിക്കുന്നു. മുതലാളിത്ത പ്രതിസന്ധിയ്ക്കു് പരിഹാരം തേടുന്നതിലും പകരം വ്യവസ്ഥ സ്ഥാപിക്കുന്നതിലും വിജ്ഞാന സമ്പത്തിന്റെ മേഖലയില്‍ ഉരുത്തിരിഞ്ഞ അറിവിന്റെ സ്വാതന്ത്ര്യവും അതു് വഴങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ ഉടമസ്ഥതയും തൊഴിലാളി വര്‍ഗ്ഗത്തെ പ്രാപ്തമാക്കുന്നു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നേറ്റത്തിന്റേയും അവരുടെ മേല്‍ക്കൈയുടേയും ഉപകരണവും ഉറപ്പുമായി വിജ്ഞാന സമ്പത്തിന്റെ ഉടമസ്ഥത എന്ന യാഥാര്‍ത്ഥ്യം തെളിഞ്ഞു് വരുന്നു. വര്‍ഗ്ഗ വിഭജനവും, ഇന്നു് മുതലാളിത്തവും, സമൂഹത്തിനു് മേല്‍ നാളിതു് വരെ അടിച്ചേല്പിച്ചിരുന്ന സ്വത്തുടമാവകാശം എന്ന സങ്കല്പം അപ്രസക്തമാക്കപ്പെടുന്നു. ഭാവി തൊഴിലാളി വര്‍ഗ്ഗത്തിന്റേതാണു്. പ്രവൃത്തി പരിചയവും സാങ്കേതിക വിജ്ഞാനവും അറിവും ഭരണ നൈപുണ്യവും തൊഴിലാളി വര്‍ഗ്ഗം സ്വായത്തമാക്കുകയേ വേണ്ടൂ. അങ്ങിനെ ശാക്തീകരിക്കപ്പെടുന്ന തൊഴിലാളികളായിരിക്കും ഭാവി സമൂഹത്തിലെ സാമൂഹ്യ സംരംഭകര്‍. ഒരോരുത്തരും അവരാല്‍ കഴിയുന്ന കഴിവു് സ്വായത്തമാക്കുകയും ഐക്യം വിപുലപ്പെടുത്തുകയും ചെയ്താല്‍ മതി. എണ്ണത്തിലുള്ള മേല്‍ക്കൈ വര്‍ഗ്ഗത്തിന്റെ മേല്‍ക്കൈ ഉറപ്പാക്കുന്നു. ഒരോരുത്തരും അവരാല്‍ കഴിയുന്നത്ര അദ്ധ്വാനിക്കുകയും സംരംഭകത്വം കാട്ടുകയും അവര്‍ക്കര്‍ഹതപ്പെട്ടതു് സ്വന്തം ആവശ്യത്തിനെടുക്കുകയും ചെയ്യുക എന്നതായിരിക്കും സോഷ്യലിസത്തിലെ സമഗ്രമായ ആസൂത്രണത്തിന്റെ അടിസ്ഥാന മാനദണ്ഡം.

സോഷ്യലിസം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലൂടെ
സാമൂഹ്യ മാറ്റത്തിന്റെ കേളികൊട്ടാണു് ലോകമാകെ നടക്കുന്ന സമരങ്ങളില്‍ നാം കേള്‍ക്കുന്നതു്. മുതലാളിത്ത പ്രതിസന്ധിക്കു് നിലവിലുള്ള വ്യവസ്ഥയ്ക്കുള്ളില്‍ പരിഹാരമില്ല. ബദല്‍ സംവിധാനം ജനാധിപത്യത്തിലും സാമൂഹ്യ സംരംഭകത്വത്തിലും അധിഷ്ഠിതമായ സോഷ്യലിസമാണു്. പുതിയ മാനേജ്മെന്റു് സംവിധാനം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം തന്നെയാണു്. അതിനുള്ള ഭൌതികോപാധികള്‍ വിവര സാങ്കേതിക വിദ്യയുടേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥത ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തിന്റെ ഓരാള്‍ക്കു് ഒരുവോട്ടു് എന്ന സങ്കല്പം പോലെ വിജ്ഞാന സമ്പത്തു് തൊഴിലാളികള്‍ക്കു് മാത്രം (പണിയെടുക്കുന്നവര്‍ക്കു് മാത്രം) വഴങ്ങുന്നതും അവരുടെ കയ്യില്‍ മാത്രം ഉല്പാദന ക്ഷമവുമാണു്. അതാണു് പണിയെടുക്കുന്നവരുടെ കൂട്ടായ്മയുടെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യത്തിന്റെ അടിത്തറ. അതു് ആയുധ ശക്തിയെ അടിസ്ഥാനമാക്കിയതല്ല. ഭൌതികോപകരണങ്ങള്‍ പോലെ തന്നെ ബൌദ്ധികോപകരണങ്ങളും വിജ്ഞാനോപകരണങ്ങളും ഭരണ നൈപുണിയും ഉപയോഗിക്കാനുള്ള കഴിവില്‍ അധിഷ്ഠിതമാണു് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം.

എന്നാല്‍, വ്യവസ്ഥാ മാറ്റം ആവശ്യപ്പെടുന്ന സമൂഹത്തിനെതിരെ ആയുധം ഉപയോഗിക്കാന്‍ നിലവിലുള്ള മേധാവി വര്‍ഗ്ഗം ഒരുമ്പെട്ടാല്‍ ഒരാള്‍ക്കു് ഒരു വോട്ടു് എന്ന സങ്കല്പമനുസരിച്ചുള്ള അതേ ജനാധിപത്യ രീതി സ്വത്തിന്റെ വിതരണത്തിലും ഉപയോഗത്തിലും മാത്രമല്ല ആയുധത്തിന്റെ വിന്യാസത്തിലും ഉപയോഗത്തിലും ബാധകമാകുകയും ചെയ്യും. ആയുധം പ്രയോഗിക്കുന്നതിലും തൊഴിലാളി വര്‍ഗ്ഗത്തിനു് അവരുടെ എണ്ണം കൊണ്ടു് തന്നെ മേല്‍ക്കൈ ഉണ്ടു്. മുതലാളിത്തത്തിന്റെ അന്ത്യം അനിവാര്യവും അടിയന്തിരവുമായിരിക്കുന്നു. അതു് സമ്പത്തിന്റെ എല്ലാ രൂപങ്ങളുടേയും യഥാര്‍ത്ഥ ഉടമസ്ഥതയും കൈകാര്യ കര്‍തൃത്വവും ഉപയോഗക്ഷമതയും സ്വന്തമായിട്ടുള്ള തൊഴിലാളി വര്‍ഗ്ഗത്തില്‍ മാത്രം അര്‍പ്പിതമായ ദൌത്യവുമാണു്.

ഇത്തിക്കണ്ണികള്‍ക്കു് ഭാവിയില്ല
സമ്പത്തിന്റെ ഏതു് രൂപവും കൂട്ടി വെച്ചു് ഉടമസ്ഥത അവകാശപ്പെടുന്നവര്‍ക്കു് മറ്റുള്ളവരുടെ സഹായത്തോടെ മാത്രമേ പുതിയ സമ്പത്തുണ്ടാക്കാന്‍ കഴിയൂ. അവര്‍ കയ്യടക്കിവെച്ചിരിക്കുന്ന സമ്പത്തെല്ലാം അവര്‍ക്കുപയോഗിക്കാന്‍ കഴിയില്ല. ഒരാള്‍ക്കു് ഉല്പാദന ക്ഷമമായി ഉപയോഗിക്കാവുന്ന സമ്പത്തിന്റെ പരിമിതിയാണതു്. അതിനാല്‍ അവര്‍ സ്വതന്ത്രരല്ല. അവര്‍ക്കു് സമ്പത്തുപയോഗിക്കാനറിയുന്ന മറ്റാളുകളെ ആശ്രയിക്കേണ്ടി വരുന്നു. പൊതു ഉടമസ്ഥത അതി മഹത്തരമാണു്. ഭൌതിക സമ്പത്തിന്റേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥാവകാശം സമൂഹത്തിനായിരിക്കും. ഉടമസ്ഥതയും ഉപയോഗത്തിനുള്ള സ്വാതന്ത്ര്യവും വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കുമുണ്ടായിരിക്കും. ഈ പുതിയ സമ്പദായത്തില്‍ ഓരോരുത്തരുടേയും വ്യക്തി പരമായ കഴിവുകള്‍ ഉപയോഗപ്പെടുത്താം. ഓരോരുത്തരും സംരംഭകരായി മാറും. ഈ മാറ്റം ഉല്പാദന ശക്തികളെ കെട്ടഴിച്ചു് വിടും. മൊത്തം ഉല്പാദനവും വിതരണവും ഉപഭോഗവും സാമൂഹ്യാസൂത്രണത്തിനു് വിധേയവുമായിരിക്കും. പ്രതിസന്ധിയില്ല. ദാരിദ്ര്യം എളുപ്പം തുടച്ചു് നീക്കാം. ധൂര്‍ത്തും വിഭവ നാശവുമില്ല. പരിസ്ഥിതി നാശവുമില്ല.

ചെറുകിട-ഇടത്തരം സ്വത്തുടമസ്ഥര്‍ക്കും സംരംഭകര്‍ക്കും നഷ്ടവും കോട്ടവും ഉണ്ടാകുന്നില്ല
പുതിയ വ്യവസ്ഥിതിയിലേയ്ക്കുള്ള മാറ്റം കൊണ്ടു് കൃഷിക്കാര്‍ക്കോ വ്യവസായ സംരംഭകര്‍ക്കോ സാങ്കേതിക വിദഗ്ദ്ധര്‍ക്കോ ബൌദ്ധിക സംരംഭകര്‍ക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. അവരുടെ കാര്യത്തില്‍ നിലവിലുള്ള സ്വത്തുടമസ്ഥതയില്‍ യാതൊരു മാറ്റവും വരുത്തേണ്ടി വരില്ല. അവരുടെ കയ്യിലുള്ളവ അവര്‍ക്കു് നിലനിര്‍ത്താം. മാത്രമല്ല, അവര്‍ക്കു് കൈകാര്യം ചെയ്യാവുന്നത്ര ഉല്പാദനോപാധികളും ഉല്പാദനോപകരണങ്ങളും കിട്ടുക മാത്രമാണു് ചെയ്യുക. കാരണം, അവരെ ഏല്പിക്കുന്നതിലൂടെയാണു് സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനാവശ്യമായത്ര ഉല്പാദനം ഉയര്‍ത്താന്‍ കഴിയുന്നതു്.

ധനമൂലധനാധിപത്യത്തിനു് പകരം സോഷ്യലിസം
ധനമൂലധനാധിപത്യം അവസാനിപ്പിക്കുകയും വന്‍കിട കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ പൊതു കൂട്ടായ്മകളുടെ നടത്തിപ്പിനു് വിധേയമാക്കുകയും മാത്രമേ മാറ്റം ആവശ്യമുള്ളു. അതാകട്ടെ, നാളിതു് വരെ നടത്തിയ കൊള്ളയിലൂടെ നേടിയ കൃത്രിമമായ ഉടസ്ഥാവകാശം സമൂഹത്തിനു് തിരിച്ചേല്പിച്ചു് ന്യായം നടപ്പാക്കുക മാത്രമാണു് ചെയ്യുന്നതു്. ഇന്നും അവ യഥാര്‍ത്ഥത്തില്‍ കൈവശം വെച്ചിരിക്കുന്നതു് തൊഴിലാളികള്‍ തന്നെയാണു്. ഇന്നും അവയുടെ നടത്തിപ്പു് തൊഴിലാളികളുടെ കരങ്ങളില്‍ തന്നെയാണു്. അതു് നിയമാധിഷ്ഠിതമാക്കുക മാത്രമാണു് ഈ സാമൂഹ്യമാറ്റത്തിലൂടെ, സോഷ്യലിസ്റ്റു് സാമൂഹ്യ വിപ്ലവത്തിലൂടെ നടക്കുന്നതു്. അതിനു് ഒരു തുള്ളി ചോര പോലും ചിന്തേണ്ടി വരില്ല. മുതലാളിത്തം ധിക്കാരം കാട്ടാതിരുന്നാല്‍. ധന മൂലധനാധിപത്യത്തിന്റെ തകര്‍ച്ച പോലും തൊഴിലാളികളോ സോഷ്യലിസ്റ്റു് കാരോ കമ്യൂണിസ്റ്റു് കാരോ വരുത്തുന്നതല്ല. ഇന്നു് വെളിവാക്കപ്പെട്ടിരിക്കുന്നതു് പോലെ ധന മൂലധനവ്യവസ്ഥയുടെ തകര്‍ച്ച അതിന്റെ അത്യാര്‍ത്തി മൂലം സ്വയം വരുത്തിവെച്ചതാണു്. അവര്‍ക്കിതിനു് പരിഹാരമില്ല. അവര്‍ക്കിനി നല്ലകാര്യം ഒന്നും ചെയ്യാനില്ല, തനി കാടത്തമോ യുദ്ധമോ നശീകരണമോ അല്ലാതെ. സോഷ്യലിസ്റ്റു് പരിവര്‍ത്തനം, ഇന്നു്, അത്രമേല്‍ സ്വാഭാവികമായിരിക്കുന്നു.

മുന്‍കാല സോഷ്യലിസ്റ്റു് പരീക്ഷണങ്ങള്‍
മുന്‍കാല സോഷ്യലിസ്റ്റു് പരീക്ഷണങ്ങളേക്കുറിച്ചുള്ള ആശങ്കകള്‍ ഇന്നിനെ ബാധിക്കുന്നു എന്നതു് ശരിയാണു്. അതിന്റെ പേരില്‍ ഭാവിയെ നശിപ്പിക്കാന്‍ ഇടയാക്കരുതു്. മുന്‍കാലാനുഭവങ്ങളില്‍ നിന്നു് പഠിക്കുകയും (അതില്‍ കുണ്ഡിതപ്പെട്ടിട്ടോ അഹങ്കരിച്ചിട്ടോ കാര്യമില്ല) ഇന്നില്‍ ജീവിക്കുകയും (ഇന്നലെയേക്കുറിച്ചു് കലഹിച്ചും നാളെയേക്കുറിച്ചു് ആശങ്കപ്പെട്ടും സമയം പാഴാക്കരുതു്, ഇന്നലത്തെ പ്രവര്‍ത്തനങ്ങള്‍ ഇന്നിനെ നിര്‍ണ്ണയിച്ചതു് പോലെ ഇന്നത്തെ പ്രവര്‍ത്തനങ്ങളാണു് നാളെയെ നിര്‍ണ്ണയിക്കുക) നാളെ ആസൂത്രണം ചെയ്യുകയുമാണു് (നാളെ നമ്മുടെ കയ്യിലാണു്) വിജ്ഞാന സമൂഹം ചെയ്യേണ്ടതു്.

ഇന്നലെയെക്കുറിച്ചു് പഠിച്ചാല്‍ നമുക്കു് കാണാന്‍ കഴിയുക സോഷ്യലിസത്തിന്റെ നേട്ടങ്ങളും അതിനെ തകര്‍ക്കാനുള്ള സാമ്രാജ്യത്വ നീക്കങ്ങളില്‍ നിന്നുരുത്തിരിഞ്ഞ കോട്ടങ്ങളുമാണു്. സോഷ്യലിസത്തെ അതിന്റെ തനതു് വികാസ പരിണാമങ്ങള്‍ക്കു് വിടാന്‍ മുതലാളിത്തം തയ്യാറായില്ല. വ്യവസ്ഥകള്‍ തമ്മിലുള്ള വൈരുദ്ധ്യം മൂര്‍ച്ഛിച്ചു. പുറമേ നിന്നും അകത്തു് നിന്നും വ്യത്യസ്ത കോണുകളില്‍ നിന്നുള്ള ആക്രമണം അധികാര കേന്ദ്രീകരണത്തിന്റെ സാഹചര്യം സൃഷ്ടിച്ചു. അതു് ജനാധിപത്യ വികാസത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടു്.

സോവിയറ്റു് തകര്‍ച്ച പല കാരണങ്ങള്‍
സോവിയറ്റു് സോഷ്യലിസത്തിന്റെ തകര്‍ച്ചയ്ക്കു് സോവിയറ്റു് ജനത മാത്രം ഉത്തരം പറയേണ്ട സ്ഥിതിയല്ല ഉള്ളതു്. നവ സ്വതന്ത്ര രാജ്യങ്ങള്‍ക്കു് സോവിയറ്റു് സോഷ്യലിസം നല്‍കിയ സഹായം കാണാതെ പോയിക്കൂടാ. സോവിയറ്റു് ജനതയുടെ ജീവിതം ഭാസുരമാക്കാന്‍ ഉപയോഗിക്കപ്പെടേണ്ടിയിരുന്ന സമ്പത്തു് സാമ്രാജ്യ വിരുദ്ധ സമരത്തിന്റെ ഭാഗമായി ലോക സമൂഹത്തിനാകെ സഹായകരമായ രീതിയില്‍ അവര്‍ വിനിയോഗിച്ചു. അതിലൂടെ ഒട്ടേറെ രാജ്യങ്ങള്‍ ഓട്ടേറെ കാലം സാമ്രാജ്യത്വ ചൂഷണം ചെറുത്തു. മാത്രമല്ല, മുതലാളിത്ത ലോകത്തടക്കം തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ക്ഷേമ പദ്ധതികളും ലഭ്യമായി. അതൊന്നും തെറ്റോ അനാവശ്യമോ ആയി കണ്ടിട്ടു് കാര്യമില്ല. പക്ഷെ, സമ്പത്തിന്റെ ഈ തിരിച്ചു് വിടല്‍ സാമ്രാജ്യത്വവും അന്നത്തെ സോഷ്യലിസവും തമ്മിലുള്ള മത്സരത്തില്‍ സോഷ്യലിസത്തിന്റെ മുന്നേറ്റത്തിനു് തടസ്സമായി. സഹായം കിട്ടിയ നവ സ്വതന്ത്ര നാടുകളില്‍ പലതും സോവിയറ്റു് സോഷ്യലിസത്തെ അതിന്റെ പ്രതിസന്ധിയില്‍ തള്ളിപ്പറയുകയും സാമ്രാജ്യത്വ ചേരിയിലേയ്ക്കു് കൂറുമാറി സാമ്രാജ്യത്വത്തിനനുകൂലമായ രാഷ്ട്രീയ-സാംസ്കാരിക പരിതോവസ്ഥ സൃഷ്ടിക്കുകയുമാണു് ചെയ്തതു്. ഇന്ത്യ തന്നെ അതിന്റെ ഏറ്റവും തിളങ്ങുന്ന ഉദാഹരണം.

കൂടുതല്‍ മെച്ചപ്പെട്ട സോഷ്യലിസം സാധ്യമാണു്
അതിനാല്‍, സോവിയറ്റു് സോഷ്യലിസത്തിന്റെ ആവര്‍ത്തനമല്ല, മുതലാളിത്ത വികാസത്തിന്റെ ഇന്നത്തെ ഘട്ടത്തില്‍ അതു് നേരിടുന്ന പ്രതിസന്ധിയില്‍ നിന്നു് ഇക്കാലത്തു് സാദ്ധ്യമാകുന്ന പുതിയ സോഷ്യലിസ്റ്റു് മുന്നേറ്റമാണു് ആസൂത്രണം ചെയ്യേണ്ടതു്. സോവിയറ്റു് സോഷ്യലിസത്തിനു് അക്കാലത്തില്ലാതിരുന്ന വിവര വിനിമയ ശൃംഖലയുടെ സിദ്ധികള്‍ തന്നെ പ്രധാനപ്പെട്ട ഒരു വ്യത്യാസമാണു്. ഉല്പാദന ക്ഷമതയിലുണ്ടായ മുന്നേറ്റം അടക്കം ഒട്ടേറെ കാര്യങ്ങള്‍ ഒരു നൂറ്റാണ്ടിന്റെ വ്യത്യാസത്തില്‍ കാണാന്‍ കഴിയും.

ജനാധിപത്യ വികാസം
പുതിയ വ്യവസ്ഥിതിയില്‍ ജനാധിപത്യത്തിന്റെ ഉന്നതവും ഉദാത്തവുമായ ഘടനയും ഉള്ളടക്കവും നിലവില്‍ വരുത്തപ്പെടും. ആധുനിക വിവര വിനിമയ ശൃംഖലയുടെ സിദ്ധികള്‍ ഉപയോഗിച്ചും ജനങ്ങളുടെ സ്വതന്ത്രവും സ്വയമേവയുമുള്ള പ്രാദേശിക കൂട്ടായ്മകളിലൂടെ ഉരുത്തിരിയുന്നതുമായ ജനകീയ ജനാധിപത്യത്തിന്റെ അടിത്തറയില്‍ സ്ഥാപിക്കപ്പെടുന്ന തിരശ്ചീന (horizontal) മാനേജ്മെന്റു് ഘടനയായിരിക്കും ഭാവി സാമ്പത്തിക-ആസൂത്രണ-നിയമ-രാഷ്ട്രീയ സംവിധാനങ്ങള്‍ക്കു് ഉണ്ടാവുക.

മുതലാളിത്തം ജനാധിപത്യ വികാസം തടഞ്ഞു
പാര്‍ലമെണ്ടറി ജനാധിപത്യം പുലര്‍ന്നിട്ടു് ആറു് നൂറ്റാണ്ടിലേറെയായി. മുതലാളിത്തത്തോടൊപ്പം അതു് രൂപപ്പെട്ടതാണു്. ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴക്കി ഇതര വിഭാഗം ജനങ്ങളേയും സംഘടിപ്പിച്ചാണു് മുതലാളിത്തം ഫ്യൂഡല്‍ ആധിപത്യത്തില്‍ നിന്നു് സ്വതന്ത്രമായതു്. ഫ്യൂഡല്‍ പ്രഭുക്കളുടെ മേധാവിത്യത്തില്‍ നിന്നു് മുതലാളിമാരുടേയും തൊഴിലാളി ലഭ്യതയടക്കം കമ്പോളത്തിന്റേയും സ്വാതന്ത്ര്യത്തിനപ്പുറം പൊതുവെ ജനങ്ങളുടെ ജനാധിപത്യ സ്വാതന്ത്ര്യം മുതലാളിത്തത്തിനു് പ്രശ്നമായിരുന്നുമില്ല. മുതലാളിത്തത്തിന്റെ ചൂഷണം തുടരാനും ആധിപത്യം നിലനിര്‍ത്താനും അവര്‍ക്കു് അധികാര കേന്ദ്രീകരണം ആവശ്യമായും വന്നു. അതിനാല്‍ ഫ്യൂഡല്‍ അധികാരത്തിന്റെ കുത്തനെയുള്ള ബഹുതല പിരമിഡല്‍ ഘടന തന്നെയാണു് ഇന്നു് മുതലാളിത്തവും തുടര്‍ന്നു് വരുന്നതു്. അതില്‍ കീഴ്ത്തട്ടുകളിലുള്ള ആര്‍ക്കും സ്വാതന്ത്ര്യമില്ല.

ജനാധിപത്യത്തിനു് തിരശ്ചീന അധികാര ഘടന
ജനാധിപത്യത്തിനു് അനുസൃതമായ തിരശ്ചീന അധികാര ഘടന പ്രായോഗികമായി സമൂഹത്തിനു് നാളിതു് വരെ അനുഭവപ്പെട്ടിട്ടില്ല. ഇന്നും ഫ്യൂഡല്‍ കാലഘട്ടത്തില്‍ രൂപപ്പെട്ട അധികാര ഘടനയുടെ പിരമിഡല്‍ ചിത്രമാണു് സമൂഹമനസില്‍ പ്രബലമായുള്ളതു്. നിലവിലുള്ള അധികാര ഘടനയെ ചോദ്യം ചെയ്യുന്ന സമരങ്ങളില്‍ അത്തരം ലംബമാന അധികാര ഘടന തച്ചുടയ്ക്കപ്പെടുന്ന കാഴ്ച കാണാന്‍ കഴിയും. പാരീസ് കമ്യൂണിലും സോവിയറ്റു്-ചൈനീസ്-ക്യൂബന്‍ വിപ്ലവങ്ങളിലും അതു് കണ്ടു. പക്ഷെ, ഇന്നു് വിജ്ഞാന സമൂഹത്തിനു് ലഭ്യമായ ജനാധിപത്യ വികാസത്തിന്റെ ഉപകരണങ്ങള്‍ അന്നു് ലഭ്യമല്ലായിരുന്നു. അതിനാലും സാമ്രാജ്യത്വാക്രമണത്തിന്റെ പശ്ചാത്തലത്തിലും അധികാര കേന്ദ്രീകരണത്തിലേയ്ക്കു് അവ നീങ്ങിപ്പോയിട്ടുണ്ടു്. അവ ഇനി അങ്ങിനെ തന്നെ ആവര്‍ത്തിക്കേണ്ടതില്ല.

അറബ് വസന്തത്തിലും വാള്‍സ്ട്രീറ്റു് കയ്യടക്കലിലും സാമ്രാജ്യാത്വാധിനിവേശത്തിന്റെ പരിമിതികളും ജനാധിപത്യ നിഷേധവും വിവര സാങ്കേതിക വിദ്യ ഒരുക്കിക്കഴിഞ്ഞിരിക്കുന്ന ജനാധിപത്യത്തിന്റെ പുതിയ സാധ്യതകളും ഭാവി സമൂഹത്തില്‍ അതുണ്ടാക്കാന്‍ പോകുന്ന സുതാര്യതയും കാണാന്‍ കഴിയും. ആദ്യ ഘട്ടത്തില്‍ പണിയെടുക്കുന്ന എല്ലാവരുടേടേതുമായ (99%) തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ധനമൂലധന ഉടമകള്‍ക്കു് (1%) മേല്‍ ചെലുത്തേണ്ടി വരുമെന്നകാര്യം ഇന്നു് വ്യക്തമാണു്. അതാണു് വാള്‍സ്ട്രീറ്റു് കയ്യടക്കല്‍ സമരത്തിലൂടെ പ്രതീകാത്മകമായി നടക്കുന്നതു്. അതു് യാഥാര്‍ത്ഥ്യമാകണം. അതല്ലാതെ മറ്റു് മാര്‍ഗ്ഗമില്ല. അതു് അനിവാര്യമായിരിക്കുന്നു.

പുതിയൊരു ലോകം സാധ്യമാണു്
ജനങ്ങളുടെ മുഴുവന്‍ ജനാധിപത്യത്തിനു് അനുരൂപമായുള്ള തിരശ്ചീന അധികാര ഘടന സാധ്യമായിരിക്കുന്നു. പണിയെടുക്കുന്ന എല്ലാവരും അടങ്ങുന്ന 99% പേരുടെ സര്‍വ്വാധിപത്യം ഇന്നു് ഒരു ശതമാനം മൂലധന ഉടമകള്‍ക്കു് മാത്രം ഗുണകരമായ ജനാധിപത്യത്തേക്കാള്‍ തൊണ്ണൂറ്റൊമ്പതു് മടങ്ങു് ജനാധിപത്യപരമാണു്. ഒരാള്‍ക്കു് ഒരു വോട്ടു് എന്ന സാര്‍വ്വത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ ഭരണ നിര്‍വഹണത്തിന്റേയും നിയമ നിര്‍മ്മാണത്തിന്റേയും നീതി ന്യായ വ്യവസ്ഥയുടേയും സാമ്പത്തികാസൂത്രണത്തിന്റേയും എല്ലാ ഉത്തരവാദിത്വവും ഏല്പിക്കുന്ന രീതി വളരെ സുതാര്യമായി ഏര്‍പ്പെടുത്തുക തന്നെ വേണം. വിശദാംശങ്ങള്‍ വിവര ശൃംഖലയില്‍ ബന്ധിതരായ പ്രാദേശിക ജനാധിപത്യ കൂട്ടായ്മകളുടേയും അതില്‍ നിന്നുരുത്തിരിയുന്ന ചടുലമായ തിരശ്ചീന ആസൂത്രണ-നിര്‍വ്വഹണ-പരിശോധനാ സംവിധാനത്തിന്റേയും പ്രവര്‍ത്തനാനുഭവങ്ങളുടേയും അതിലൂടെ ഉയര്‍ന്നു് വരുന്ന പുതിയ അറിവിന്റേയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ രൂപപ്പെടുത്തിക്കൊള്ളും.


(പ്രസിഡണ്ടു്, ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ)
07-11-2011.

No comments:

Blog Archive