Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Thursday, October 27, 2011

മുതലാളിത്തം സോഷ്യലിസത്തിനു് വഴിമാറിയേ തീരൂ.

- ജോസഫ് തോമസ് -

ലോകത്താകെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കു് വേണ്ടിയും കൂടുതല്‍ ജനാധിപത്യാവകാശത്തിനു് വേണ്ടിയും ജനങ്ങള്‍ വ്യാപകമായി സമരത്തിനിറങ്ങുന്ന കാഴ്ചയാണു് നാം കാണുന്നതു്. ആഗോളമായി ധനമൂലധനാധിപത്യത്തിന്റെ താല്പര്യപ്രകാരം നവ ഉദാരവല്‍ക്കരണം നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിലാണു് പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു് വന്നിരിക്കുന്നതെന്നു് സമരത്തില്‍ ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ധന മൂലധനത്തിന്റെ അടങ്ങാത്ത ആര്‍ത്തിയ്ക്കെതിരേയാണു് ജനങ്ങളുടെ രോഷം അണപൊട്ടിയൊഴുകുന്നതു്. ഉദാരവല്‍ക്കരണത്തിനെതിരായ സമരങ്ങളുടെ ദിശയെന്താണു് ? എന്തായിരിക്കണം ? എന്തു കൊണ്ടാണു് ഉദാരവല്‍ക്കരണം എന്നു് മനസിലാക്കിയാല്‍ എന്താണു് പരിഹാരം എന്നതു് കണ്ടെത്താന്‍ എളുപ്പമാകും.

ഉയര്‍ന്നു് വരുന്ന പ്രക്ഷോഭത്തിന്നു് പിന്നില്‍ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടേയും പാപ്പരീകരണമാണെന്നും അതിനു് കാരണമായി ഭവിച്ചിട്ടുള്ളതു് ധന മൂലധനം ആഗോളമായി അനുവര്‍ത്തിച്ചിട്ടുള്ള ഉദാരവല്‍ക്കരണ നയമാണെന്നും അതിന്റെ പ്രധാനപ്പെട്ട ഘടകങ്ങള്‍ ധന മൂലധനത്തിനു് നല്‍കപ്പെടുന്ന അളവില്ലാത്ത സ്വാതന്ത്ര്യവും പൊതു മുതല്‍ കൊള്ളയും ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുന്നതുമാണെന്നും സമരാവശ്യങ്ങളിലൂടെ വിശദമാക്കപ്പെട്ടിട്ടുള്ളതിനാല്‍ ഇവിടെ ആവര്‍ത്തിക്കേണ്ടതില്ല. ഉദാരവല്‍ക്കരണത്തിന്റെ ഫലമായി ഒരു വശത്തു് മൂലധനം കുന്നു് കൂടുമ്പോള്‍ മറുവശത്തു് ജനങ്ങളില്‍ ബഹു ഭൂരിപക്ഷവും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണെന്നു് വ്യക്തം.

ധന മൂലധന രൂപീകരണത്തേക്കുറിച്ചു് വളരെ ലളിതമായ വിശദീകരണം പ്രൊ. കെ എന്‍ ഗംഗാധരന്‍ തന്റെ ലേഖനത്തില്‍ (Deshabhimani Dated 25-Oct-2011 ) നല്‍കിയിട്ടുണ്ടു്. "ഉല്‍പ്പാദനത്തില്‍ മുതല്‍മുടക്കി ലാഭമുണ്ടാക്കുകയാണ് മുതലാളിത്ത രീതിയെങ്കില്‍ മുതലാളിത്തം സാമ്രാജ്യത്വമായി വളര്‍ന്നപ്പോള്‍ ഓഹരി നിക്ഷേപമായി ലാഭത്തിന്റെ മാര്‍ഗം. ഉല്‍പ്പാദന മൂലധനത്തിന്റെ സ്ഥാനം ഓഹരി മൂലധനം ഏറ്റെടുത്തു. മുതലാളിത്തം വളര്‍ന്നപ്പോള്‍ വ്യവസായങ്ങള്‍ മാത്രമല്ല വികസിച്ചത്. ബാങ്കിങ് സ്ഥാപനങ്ങളും വളര്‍ന്നു. എണ്ണംകൊണ്ടും വണ്ണംകൊണ്ടും. വ്യവസായങ്ങള്‍ക്ക് മൂലധനം വേണം. അത് ബാങ്കുകള്‍ നല്‍കി. വ്യവസായങ്ങളുടെ ലാഭം ബാങ്കുകളിലേക്കൊഴുകി. ബാങ്കുകള്‍തന്നെ വ്യവസായങ്ങള്‍ ആരംഭിച്ചു. വ്യവസായികള്‍ ബാങ്കുകളും. വ്യവസായങ്ങളുടെ നിയന്ത്രണം ബാങ്കുകള്‍ കൈക്കലാക്കിയപ്പോള്‍ ബാങ്കുകളുടെ നിയന്ത്രണം വ്യവസായികളും കൈയടക്കി. വ്യവസായ മൂലധനവും ബാങ്ക് മൂലധനവും ഇഴുകിച്ചേര്‍ന്നു. വിഭജനരേഖ ഇല്ലാതായി. രണ്ടും ചേര്‍ന്ന് ധനമൂലധനമായി മാറി."

വ്യവസായത്തില്‍ മുതല്‍മുടക്കി ലാഭമുണ്ടാക്കുന്ന മുതലാളിത്തത്തിന്റെ ആദ്യഘട്ടത്തില്‍ ലാഭത്തിനടിസ്ഥാനം വ്യവസായ തൊഴിലാളികളില്‍ നിന്നു് വലിച്ചെടുക്കപ്പെടുന്ന മിച്ചമൂല്യമാണു്. കൂലി കൊടുത്തു് അദ്ധ്വാന ശേഷി വിലയ്ക്കു് വാങ്ങി അദ്ധ്വാനത്തിന്റെ ഉല്പന്നം കൈക്കലാക്കി, അവ കമ്പോളത്തില്‍ വിറ്റു് കിട്ടുന്ന തുകയില്‍ നിന്നു് മൂലധനച്ചെലവുകളും അസംസ്കൃത സാധനങ്ങളുടെ വിലയും കൂലിയും കഴിച്ചു് ബാക്കി വരുന്നതാണു് വ്യവസായ മൂലധനത്തിന്റെ ലാഭം. ഉല്പന്നത്തിന്റെ ചരക്കു് രൂപവും കൂലിയുടെ പണരൂപവും കൂലിവ്യവസ്ഥയിലടങ്ങിയ ചൂഷണം മറച്ചു് വെയ്ക്കാന്‍ മുതലാളിത്തത്തെ സഹായിക്കുന്നു. വ്യവസായത്തില്‍ നടക്കുന്ന മൂല്യ വര്‍ദ്ധനവിനടിസ്ഥാനം തൊഴിലാളിയുടെ അദ്ധ്വാനശേഷിയെന്ന ഒരേ ഒരു സജീവ ഘടകമാണു്. മറ്റെല്ലാം മുന്‍കാലാദ്ധ്വാനം ഈട്ടം കൂടിയതോ പ്രകൃതി വിഭവങ്ങളോ മാത്രമാണു്. അവയൊന്നും മൂല്യവര്‍ദ്ധന വരുത്തുന്നില്ല. അതിനാല്‍, ആ ഘട്ടത്തില്‍ കൂടുതല്‍ കൂടുതല്‍ തൊഴിലാളികളെ പണിക്കു് വെച്ചു് കൂടുതല്‍ കൂടുതല്‍ ഉല്പാദനം നടത്തിച്ചു് കൂടുതല്‍ കൂടുതല്‍ കമ്പോളം കണ്ടെത്തി കൂടുതല്‍ കൂടുതല്‍ ചരക്കു് വിറ്റു് കൂടുതല്‍ കൂടുതല്‍ മുച്ചമൂല്യം നേടുക എന്നതായിരുന്നു പ്രവര്‍ത്തന രീതി. കിട്ടുന്ന മിച്ചമൂല്യം ഭൂവുടമയുടെ വാടകയായും ബാങ്കു് വായ്പയ്ക്കു് പലിശയായും സര്‍ക്കാരിനു് നികുതിയായും ഉദ്യോഗസ്ഥനു് കൈക്കൂലിയായും ബാക്കി വ്യവസായ മുതലാളി തന്റെ ലാഭമായും പങ്കു് വെച്ചു. ലാഭത്തില്‍ നിന്നു് ഭാവി നിക്ഷേപമൂലധനം സ്വരൂപിക്കുകയും ചെയ്തു. ഇതിലൂടെയാണു് മൂലധനവും ഉല്പാദനക്കഴിവും ഉല്പാദനക്ഷമതയും ഉല്പാദനവും വളര്‍ന്നതു്. ഈ ഘട്ടത്തില്‍ മുതലാളിത്തം പുരോഗമന പരമായിരുന്നു. കൂടുതള്‍ സമ്പത്തുല്പാദിപ്പിച്ചു. കൂടുതല്‍ ജനങ്ങള്‍ക്കു് തൊഴില്‍ നല്‍കി. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തി. കൂടുതല്‍ ചരക്കുകള്‍ കമ്പോളത്തിലെത്തിച്ചു. ഒട്ടേറെ പുതിയ ചരക്കുകള്‍ ഉല്പാദിപ്പിച്ചു് ലഭ്യമാക്കുന്നതിലൂടെ പൊതുവെ സമൂഹത്തിന്റെ ക്ഷേമത്തിനു് കാരണമായിട്ടുണ്ടു്.

ധന മൂലധനം രൂപപ്പെട്ടപ്പോള്‍ മൂലധന ഘടനയിലും മൂലധന വിന്യാസത്തിലുമുണ്ടാക്കിയ മാറ്റം മുതലാളിത്ത വ്യവസ്ഥയോടു് അവരുടെ കൂട്ടായ ഉത്തരവാദിത്വത്തിനും മൊത്തം മൂലധന വ്യവസ്ഥയുടെ നിലനില്പിനും വ്യക്തികളായ മുതലാളിമാരുടെ സംരക്ഷണത്തിനുമൊക്കെ ഉപകരിച്ചപ്പോഴും പുതിയൊരു പ്രതിസന്ധിയുടെ വിത്തും അതു് സൃഷ്ടിച്ചു. നാളതു് വരെ വ്യവസായത്തില്‍ നിക്ഷേപിച്ച മൂലധനത്തിനു് മാത്രം മിച്ചമൂല്യം കിട്ടിയാല്‍ മതിയായിരുന്നു. കെട്ടിക്കിടക്കുന്ന മൂലധനത്തിനു് മിച്ച മൂല്യം കിട്ടില്ലായിരുന്നു. അന്നു് അതായിരുന്നു മൂലധനത്തെ സജീവമാക്കുന്നതിനുള്ള പ്രേരക ഘടകം. ലാഭം കിട്ടണമെങ്കില്‍ വ്യവസായത്തില്‍ നിക്ഷേപിക്കണം. സംരംഭകത്വം കാട്ടണം. ധനമൂലധനം രൂപപ്പെട്ടതോടെ മൊത്തം മൂലധനത്തിനുമായി ലാഭം വീതിക്കേണ്ടി വന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ലാഭം കാണിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഓഹരി കമ്പോളത്തില്‍ അതു് പ്രതിസന്ധി സൃഷ്ടിക്കും. മുതലാളിത്തത്തിന്റെ പൊതു പ്രതിസന്ധി ഘട്ടങ്ങളില്‍ ഓഹരി കമ്പോള തകര്‍ച്ചയ്ക്കും തുടര്‍ന്നു് വ്യവസ്ഥാ പ്രതിസന്ധിയ്ക്കും അതു് കാരണമാകും.

അതേ സമയം, തൊഴിലാളി വര്‍ഗ്ഗ പ്രത്യയശാസ്ത്രവും ലോക വീക്ഷണവും സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളതു് പോലെ മുതലാളിത്തത്തിന്റെ ആന്തരിക വൈരുദ്ധ്യം മുതലാളിത്തത്തിന്റെ സുഗമമായ പുരോഗതിക്കു് തടസ്സം സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ഉല്പാദന-വിതരണ-വിനിമയ പ്രവര്‍ത്തനങ്ങളിലൂടെ കമ്പോളത്തിലേക്കു് കൂടുതലായി എത്തുന്നതിനേക്കാളധികം വിഭവം ചരക്കുകളുടെ വിലയായി തിരിയെ പിടിച്ചാണു് മേല്പറഞ്ഞ മിച്ചവും അതില്‍ നിന്നു് ലാഭവും അതിലൂടെ മൂലധനവും സ്വരൂപിക്കുന്നതെന്നതിനാല്‍ വര്‍ദ്ധിച്ച ഉല്പദനത്തിലൂടെ കമ്പോളത്തിലെത്തിയ ചരക്കുകളെല്ലാം വിറ്റഴിയപ്പെടാതാകും. ഉപഭോഗം കുറയ്ക്കാന്‍ ജനങ്ങളും ഉല്പാദനം കുറയ്ക്കാന്‍ വ്യവസായ മുതലാളിയും നിര്‍ബ്ബന്ധിതരാകും. കമ്പോള മാന്ദ്യം നേരിടും. വിദേശ കമ്പോളം കുറേക്കാലം പരിഹാരമായിരുന്നു. വിവിധ മൂലധന വിഭാഗങ്ങള്‍ വിദേശ കമ്പോളം കയ്യടക്കി കോളനികളാക്കി അധിക ചൂഷണവും നടത്തി. ഇതെല്ലാം സംഭവിച്ചുകൊണ്ടേയിരുന്നു. ആവര്‍ത്തിച്ചു് പ്രത്യക്ഷപ്പെടുന്ന പ്രതിസന്ധി പല മുതലാളിമാരേയും ദീവാളി കുളിപ്പിച്ചു് കൊണ്ടുമിരുന്നു.

വ്യക്തികളായ മുതലാളിമാര്‍ പാപ്പരാകാതെ തടിതപ്പാനുള്ള മാര്‍ഗ്ഗം കമ്പനി രൂപീകരണത്തിലൂടെ കണ്ടെത്തിയിരുന്നു. നഷ്ടം ഉണ്ടായാല്‍ ഓഹരി ഉടമകള്‍ക്കു് മാത്രമായും അതിന്റെ പരിധി ഓഹരി നിക്ഷേപത്തോളം മാത്രവും എന്നതായിരുന്നു ലിമിറ്റഡ് കമ്പനിയുടെ തത്വം. എത്ര നഷ്ടമുണ്ടായാലും ഓഹരിയില്‍ കൂടുതല്‍ ബാധ്യത നിക്ഷേപകനില്ല. ലാഭമുണ്ടെങ്കില്‍ ഓഹരി ഉടമകള്‍ക്കു് വീതിച്ചു് കിട്ടും. പക്ഷെ, കമ്പനിയുടെ യഥാര്‍ത്ഥ നില അറിയുന്ന നടത്തിപ്പുകാര്‍ നഷ്ടമുണ്ടാകുന്നതിനോ നഷ്ടം പ്രഖ്യാപിക്കുന്നതിനോ മുമ്പേ തങ്ങളുടെ ഓഹരി കൈമാറി തടി കഴിച്ചിലാക്കും. അവസാന നഷ്ടം കമ്പനിയുമായി ബന്ധമില്ലാത്ത ഓഹരി ഉടമകള്‍ക്കു് മാത്രമായി ചുരുങ്ങും. കമ്പനികളില്‍ നിന്നു് സമ്പത്തു് ചോര്‍ത്തിയെടുത്തു് മൂലധനം പെരുപ്പിക്കാന്‍ നടത്തിപ്പുകാരെ സഹായിക്കുന്നതുമായി മാറി ഈ സംവിധാനം. വ്യവസ്ഥാ പ്രതിസന്ധി തരണം ചെയ്യാനായി നടന്ന ശ്രമമാണു് ധന മൂലധനത്തിന്റെ രൂപീകരണത്തിലേക്കു് നയിച്ചതു്. അതിലൂടെ മുതലാളിത്തം ഒരൊറ്റ സ്ഥാപനമെന്ന നിലയില്‍ പ്രതിസന്ധി നേരിടാമെന്നതായിരുന്നു നോട്ടം.

മറ്റൊരു വശത്തു്, ഓഹരി കൈമാറ്റങ്ങളിലൂടെയും സംയോജനത്തിലൂടെയും ഏറ്റെടുക്കലിലൂടെയും വ്യവസായ സാമ്രാജ്യങ്ങള്‍ രൂപപ്പെട്ടപ്പോള്‍ ഓരോ വിഭാഗവും തങ്ങളുടെ നിലനില്പിനായി മത്സരത്തിലേര്‍പ്പെടാന്‍ നിര്‍ബ്ബന്ധിതരായി. വിവിധ മുതലാളിത്ത വിഭാഗങ്ങള്‍ തമ്മില്‍ കമ്പോളത്തിനായി കടിപിടി കൂടി. കമ്പോളത്തിനു് വേണ്ടിയുള്ള മത്സരം മാത്രമല്ല, ആയുധമെടുത്തുള്ള പോരാട്ടങ്ങല്‍ തന്നെ നടത്തി. അതിന്റെ ഭാഗമായി പ്രാദേശിക യുദ്ധങ്ങളിലും തുടര്‍ന്നു് രണ്ടു് ലോക മഹാ യുദ്ധങ്ങളിലും മുതലാളിത്തം ഏര്‍പ്പെട്ടതു് നാം കണ്ടു. സാമ്രാജ്യത്വ ഘട്ടത്തില്‍ റഷ്യയില്‍ തൊഴിലാളി വര്‍ഗ്ഗം അധികാരം പിടിച്ചെടുത്തതു് കുറേ കമ്പോളം നഷ്ടപ്പെടാനിടയാക്കി. പ്രതിസന്ധി മൂര്‍ച്ഛിക്കാനതു് കാരണമായി. മാത്രമല്ല, സോഷ്യലിസത്തിന്റെ ഉദയം തൊഴിലാളി ക്ഷേമം ഉറപ്പാക്കാനുള്ള സമ്മര്‍ദ്ദവും ലോകത്താകെ മുതലാളിത്തത്തിനു് മേല്‍ ചെലുത്തി. ക്ഷേമ ചെലവു് പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗ്ഗമായി കെയിന്‍സിനേപ്പോലുള്ള സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നോട്ടു് വെയ്ക്കുകയുമുണ്ടായി.

രണ്ടാം ലോക യുദ്ധാനന്തരം സോഷ്യലിസ്റ്റു് ചേരി വിപുലപ്പെടുകയും കോളനി വ്യവസ്ഥ അവസാനിക്കുകയും ചെയ്തതു് മുതലാളിത്ത കമ്പോളം വീണ്ടും ചുരുങ്ങാനിടയാക്കി. മുതലാളിത്തത്തിന്റേയും ആഗോള ധന മൂലധനത്തിന്റെ കേന്ദ്രീകരണമായ സാമ്രാജ്യത്വത്തിന്റേയും ഇടപെടല്‍ ശേഷി ഗണ്യമായി പരിമിതപ്പെട്ടു. മാത്രമല്ല, ഉല്പാദന-വ്യാപാര മാന്ദ്യവും മുതലാളിത്ത പ്രതിസന്ധിയും ഓഹരി കമ്പോള പ്രതിസന്ധിയുമൊന്നും ഇനിമേല്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ചെലവില്‍ പരിഹരിക്കാനാവില്ല എന്ന സ്ഥിതിയും സൃഷ്ടിച്ചു. കാരണം, ബദല്‍ വ്യവസ്ഥ ശക്തമായി നിലവില്‍ വന്നു. അതിനാല്‍ പ്രതിസന്ധി ഉണ്ടാകാതെ നോക്കാനും അതോടൊപ്പം പ്രതിസന്ധി ഉണ്ടായാല്‍ അതു് മറച്ചു് പിടിക്കാനുമുള്ള തന്ത്രങ്ങള്‍ അവിഷ്കരിക്കാന്‍ മുതലാളിത്തം നിര്‍ബ്ബന്ധിതമായി. അദൃശ്യാസ്തികളും അദൃശ്യ ചരക്കുകളും അടങ്ങുന്ന സമാന്തര സമ്പദ്ഘടന തന്നെ രൂപപ്പെടുത്തപ്പെട്ടു. അതു് പിറകേ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ടു്.

തുടര്‍ന്നിങ്ങോട്ടു് മുതലാളിത്തത്തിന്റെ പ്രയാണം വലിയ പ്രതിസന്ധി രഹിതമായിട്ടാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഇടക്കിടെ പ്രതിസന്ധി രൂപപ്പെട്ടിരുന്നെങ്കിലും അവയില്‍ നിന്നു് കരകയറിയുമിരുന്നു. ഇടയ്ക്കിടെ ചെറിയ കുതിപ്പു് രേഖപ്പെടുത്തിയിരുന്നെങ്കിലും മുതലാളിത്തത്തെ പ്രതിസന്ധി വിട്ടൊഴിയാതെ തുടര്‍ന്നു പോന്നു. എങ്കിലും അതില്‍ നിന്നൊക്കെ കരകയറാന്‍ മുതലാളിത്തം പ്രാപ്തമാണെന്ന സന്ദേശം ലോകത്തിനു് നല്‍കപ്പെട്ടു.

രണ്ടാം ലോക മഹായുദ്ധാനന്തര ഘട്ടത്തില്‍ ആഗോള ധനകാര്യ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി നവ സ്വതന്ത്ര രാജ്യങ്ങള്‍ക്കു് സാമ്പത്തിക സഹായം കൊടുക്കുന്നുവെന്ന പേരിലുള്ള ഉപാധികളിലൂടെ അവരുടെ കമ്പോളത്തില്‍ പ്രവേശനം നേടി മുതലാളിത്ത കുതിപ്പു് സൃഷ്ടിക്കാനോ പ്രതിസന്ധി തല്കാലത്തേയ്ക്കു് ഒഴിവാക്കാനോ കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ സമ്പത്തിന്റെ ഒഴുക്കു് അവികസിത-വികസ്വര നാടുകളില്‍ നിന്നു് വികസിത നാടുകളിലേയ്ക്കായിരുന്നു. അതു് പ്രതിസന്ധി മറികടക്കാന്‍ സഹായിച്ചിട്ടുണ്ടു്. തുടര്‍ന്നു് ഒരു ഘട്ടത്തില്‍ സേവനങ്ങളെല്ലാം ചരക്കുകളായി കണക്കാക്കണമെന്നും അവയിലുള്ള വ്യാപാരത്തിനും കമ്പോളം തുറന്നു് കിട്ടണെന്നുമുള്ള വാദഗതി ഉയര്‍ത്തി കമ്പോളം വികസിപ്പിച്ചു.

ശക്തമായൊരു സോഷ്യലിസ്റ്റു് ചേരിയുടെ നിലനില്പും അതിന്റെ സഹായത്തോടെ ശക്തിപ്പെട്ടു് വികസിച്ചു് വന്ന ചേരിചേരാതെ നിന്ന രാജ്യങ്ങളുടെ സമ്പദ്ഘടനകളും അക്കാലത്തെല്ലാം വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടിന്റെ തുടക്കത്തില്‍ സോവിയറ്റു് വ്യവസ്ഥയ്ക്കും കിഴക്കന്‍ യൂറോപ്യന്‍ നാടുകളിലെ സോഷ്യലിസ്റ്റു് ഭരണങ്ങള്‍ക്കും ഏറ്റ തിരിച്ചടി ധനമൂലധനാധിപത്യത്തിനു് വലിയൊരാശ്വാസമായി. അതോടെ ഏക ധ്രുവ ലോക ക്രമം സാധ്യമായെന്ന ഹുങ്കോടെ സാമ്രോജ്യത്വ കടന്നാക്രമണം ശക്തമാക്കപ്പെട്ടു.

എന്നാല്‍ മുതലാളിത്ത കമ്പോളത്തിലേയ്ക്കു് കൂട്ടിച്ചേര്‍ക്കപ്പെട്ട സോവിയറ്റു്-കിഴക്കന്‍ യൂറോപ്യന്‍ നാടുകള്‍ ധനമൂലധന ചൂഷണത്തിനു് പ്രതീക്ഷിച്ചതു് പോലെ പ്രയോജനപ്പെട്ടില്ല. അവയുടെ നിലനില്പിനു് സഹായം കൊടുക്കേണ്ട ഗതികേടിലായി സാമ്രാജ്യത്വം. അവയില്‍ പലതും സാമ്രാജ്യത്വ ചൂഷണത്തിനു് നിന്നു് കൊടുക്കാന്‍ തയ്യാറായില്ല. അവിടങ്ങളിലെ സാമൂഹ്യ സമ്പത്തു് കൊള്ളയടിച്ചു് രൂപപ്പെട്ട പുത്തന്‍ മൂലധന മാഫിയകള്‍ സാമ്രാജ്യത്വത്തിനു് ബാദ്ധ്യതകളാകുന്ന സ്ഥിതിയും ഉണ്ടായി.

അതേ സമയം, സാമ്രാജ്യത്വ നായകനായ അമേരിക്കയുടെ അടുക്കള മുറ്റമായി പരിഗണിക്കപ്പെട്ടിരുന്ന ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങള്‍ ഇക്കാലത്തു് സാമ്രാജ്യത്വ ചൂഷണത്തിന്റെ കാഠിന്യം മൂലം അതിനെതിരായ ജനകീയ മുന്നേറ്റങ്ങളിലൂടെ സാമ്രാജ്യത്വ സ്വാധീനത്തിനു് പുറത്തു് കടന്നു.

ഇതെല്ലാം ധനമൂലധനാധിപത്യത്തിന്റെ മേധാവിത്വം പണ്ടേപ്പോലെ നിലനിര്‍ത്താന്‍ കഴിയാത്ത ലോക സാഹചര്യം സൃഷ്ടിച്ചു. ലോകമാകെ നിലനിര്‍ത്തിപ്പോന്ന സൈനിക കേന്ദ്രങ്ങളും സംഘര്‍ഷ മേഖലകളും സാമ്രാജ്യത്വ നേതൃത്വത്തിനു് വലിയ ബാധ്യതകളായി മാറി. സാമ്രാജ്യത്വ നേതൃത്വം തന്നെ ഇന്നു് അമേരിക്കയക്കു് ബാദ്ധ്യതയായിരിക്കുന്നു. അതാണു് അമേരിക്കയെ ഏറ്റവും വലിയ കടക്കാരനായി മാറ്റിയതും കടം കൊള്ളാനുള്ള വിശ്വാസ്യതയില്‍ ഇടിവുണ്ടാക്കിയതും.

അതാണു്, ഇന്നു് ക്ഷേമ നടപടികള്‍ വെട്ടിക്കുറച്ചതിനു് പിന്നിലും അതിലൂടെ ''വാള്‍സ്ട്രീറ്റു് കയ്യടക്കല്‍'' സമരത്തിലേയ്ക്കു് അമേരിക്കന്‍ ജനതയെ തള്ളി വിട്ടതിനു് പിന്നിലുമുള്ള ചരിത്ര യാഥാര്‍ത്ഥ്യം.

നഗ്നമായ പൊതു മുതല്‍ കൊള്ളയും അതിനു് ഭരണാധികാരികള്‍ കൂട്ടു് നില്‍ക്കുന്നതും എന്തുകൊണ്ടെന്നു് മനസിലാക്കാന്‍ മുതലാളിത്തത്തിന്റെ ആന്തരിക പ്രവര്‍ത്തന രീതിയെക്കുറിച്ചും അതിലൂടെ മുതലാളിത്തം ഇന്നെത്തിച്ചേര്‍ന്നിട്ടുള്ള പതനത്തേക്കുറിച്ചും കൂടി നാം പഠിക്കേണ്ടതുണ്ടു്. അവര്‍ത്തിച്ചുണ്ടാകുന്ന പ്രതിസന്ധി മറച്ചു് പിടിച്ചു് ഓഹരി മൂലധന ഉടമകളെ കബളിപ്പിച്ചു് ഓഹരി കമ്പോളം പ്രതിന്ധി കൂടാതെ മുന്നോട്ടു് കൊണ്ടുപോകാനായി മുതലാളിത്തം പ്രയോഗിച്ച അദൃശ്യ സമ്പദ്ഘടനയുടെ സൃഷ്ടിയുടെ ചരിത്രമാണതു് വെളിവാക്കുന്നതു്.

പുതിയ ഉപഭോഗ ചരക്കുകള്‍ സൃഷ്ടിക്കുക എന്നതും നിലവിലുള്ള ചരക്കുകള്‍ക്കു് പുതിയ ഗുണ മേന്മകള്‍ ഏര്‍പ്പെടുത്തി വര്‍ദ്ധിച്ച മൂല്യത്തിനു് വിറ്റും അത്തരത്തില്‍ ധനവാന്മാരുടെ ഉപഭോഗത്തിനായുള്ള വില്പനയും അവര്‍ ഉപേക്ഷിക്കുന്നവ താഴെത്തട്ടിലുള്ളവരുടെ ഉപഭോഗാവശ്യം നിര്‍വഹിക്കുന്നതിനുള്ള തുടര്‍ വില്പനയും നടത്തിയും അത്തരത്തില്‍ കമ്പോളം സജീവമാക്കുകയും വികസിപ്പിക്കുകയും എന്നതും മുതലാളിത്തം എല്ലാക്കാലത്തും ഉപയോഗിച്ചു് പോന്നൊരു മാര്‍ഗ്ഗമാണു്. ആധുനിക ഉപഭോഗ വസ്തുക്കളിലെല്ലാം ഈ പ്രവണത കാണാം.

പുതിയ ചരക്കുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി എല്ലാറ്റിനേയും വില്പന ചരക്കാക്കുക എന്നതു് മുതലാളിത്തത്തിന്റെ സ്വഭാവമാണു്, അതിന്റെ നിലനില്പിന്റെ ഉപാധിയാണു്. അതാണു് മുതലാളിത്തത്തിന്റെ സജീവതയ്ക്കു് നിദാനമായി ചൂണ്ടിക്കാട്ടപ്പെടുന്നതു്. അതു് മൂലം ഒട്ടേറെ നേട്ടങ്ങള്‍ സമൂഹത്തിനു് ഉണ്ടായിട്ടുമുണ്ടു്. അതേ സമയം അതു് സമൂഹത്തെ കുത്തി കവരുന്നതിനുള്ള ചൂഷണ മാര്‍ഗ്ഗമായി ഉപയോഗിച്ചു് സമൂഹത്തിലെ ബഹു ഭൂരിപക്ഷത്തേയും ദരിദ്രരാക്കുകയും ചെയ്യുന്നു. എല്ലായിടത്തും ലഭ്യവും വിലയില്ലാതെ സമൂഹ സമ്പത്തായി കണക്കാക്കി പരക്കെ ഉപയോഗിക്കപ്പെടുന്നതുമായ ഭൂമി മാത്രമല്ല, പ്രകൃതി വിഭവങ്ങളായ വെള്ളവും സ്പെക്ട്രവും അത്തരത്തില്‍ ചരക്കാക്കി കഴിഞ്ഞു. മുതലാളിത്തം ഇനിയൊരു പതിറ്റാണ്ടു് തുടര്‍ന്നാല്‍ ശ്വാസവായുവും അത്തരത്തിലുള്ള ചരക്കായി നമുക്കു് കാണാം. ജല മലിനീകരണം കുടിവെള്ള വ്യവസായത്തിനു് ആക്കം കൂട്ടിയതു് പോലെ, വര്‍ദ്ധിച്ചു് വരുന്ന വായു മലിനീകരണം ശുദ്ധവായുവിന്റെ ആവശ്യകത ഉയര്‍ത്തുന്നുണ്ടു്. കച്ചവടം ലക്ഷ്യം വെച്ചു് ജല സ്രോതസുകളുടേയും വായുവിന്റേയും മലിനീകരണം വര്‍ദ്ധിപ്പിക്കുകയോ കുറഞ്ഞതു് അവയുടെ മലിനീകരണം ബോധപൂര്‍വ്വം തടയാതിരിക്കുകയോ ചെയ്യുന്നതു് പുതിയ ചരക്കിന്റെ ആവശ്യകത സൃഷ്ടിക്കുന്നതിനുള്ള തന്ത്രമായിട്ടില്ലേ എന്നതു് പഠനാര്‍ഹമായ വിഷയമാണു്.

ധനകാര്യ മേഖലയില്‍ ഈ വിദ്യ പ്രയോഗിച്ചതാണു് 2008 ലെ അമേരിക്കന്‍ ധനകാര്യ പ്രതിസന്ധിക്കു് കാരണം. ധനകാര്യ മേഖല വളര്‍ന്നു് വികസിച്ചു്, പല വകുപ്പുകളായോ മേഖലകളായോ വിഭജിക്കപ്പെട്ടു. തുടര്‍ന്നു് ഓരോ മേഖലയിലും വിവിധങ്ങളായ സേവനങ്ങള്‍ ധനകാര്യ ഉല്പന്നങ്ങളായി (Financial Instruments) കണക്കാക്കി അവയുടെ രേഖകളുടെ ക്രയ വിക്രയം ആരംഭിച്ചു. അവയെ ധനകാര്യ ഉപകരണങ്ങളെന്നു് വിളിച്ചു. ചെക്കുകള്‍, ഡ്രാഫ്റ്റുകള്‍, ബില്ലുകള്‍, കടപ്പത്രങ്ങള്‍, നിക്ഷേപ രേഖകള്‍, ഓഹരി സര്‍ടിഫിക്കറ്റുകള്‍ തുടങ്ങി മൂല്യമുള്ള ഏതു് ധനകാര്യ രേഖയും ആവര്‍ത്തിച്ചു് വില്പന നടത്തുന്ന രീതി നിലവില്‍ വന്നു. പുതിയ രേഖകളെ ഡെറിവേറ്റീവ്സ് (Derivatives) എന്നു് വിളിച്ചു് വരുന്നു. ഓരോ വില്പനയും കമ്പോള ക്രയവിക്രയമായും ഉല്പന്നങ്ങളുടെ കൈമാറ്റമായും അതിനാല്‍ സമൂഹത്തില്‍ നടക്കുന്ന സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ കണക്കില്‍ പെടുത്തുന്ന ഒന്നായും കണക്കാക്കിത്തുടങ്ങി. അവ കടലാസില്‍ മാത്രമുള്ള അദൃശ്യാസ്തികളായി കണക്കാക്കപ്പെട്ടു.

ഇത്തരത്തില്‍ അടുത്ത കാലത്തായി അറിവിന്റെ വിവിധ രൂപങ്ങളേയും ചരക്കാക്കി മാറ്റിത്തുടങ്ങി. അങ്ങിനെയും കമ്പളം വികസിപ്പിച്ചു. വിവര സാങ്കേതിക വിദ്യയെന്ന പേരില്‍ എല്ലാ മേഖലയിലും വിവരം കൈകാര്യ ചെയ്തിരുന്ന സ്ഥിതിക്കു് മാറ്റം വരുത്തി വിവര സാങ്കേതിക സേവനത്തെ ഒരു പ്രത്യേക വ്യവസായമായി പുന സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി അറിവു് മാത്രമായിരുന്ന സോഫ്റ്റ്‌വെയര്‍ തനിയെ ഒരു വ്യവസായ മേഖലയായി. അവിടെ ആര്‍ക്കെങ്കിലും വേണ്ടി അതിന്റെ ചെലവു് വാങ്ങി വികസിപ്പിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ മറ്റാവശ്യക്കാര്‍ക്കായി അവര്‍ത്തിച്ചു് പകര്‍ത്തി വില്ക്കുന്ന രീതി വര്‍ദ്ധിച്ച ലാഭത്തിനു് സാധ്യതയൊരുക്കി. മാത്രമല്ല, അത്തരം സേവനങ്ങളെ ചരക്കാക്കി മാറ്റിയപ്പോള്‍ ഭാവിയില്‍ വില്കാനുള്ള ചരക്കെന്ന നിലയില്‍ അതിനു് മൂല്യമിട്ടു് അദൃശ്യാസ്തികളാക്കി (Intangible Assets) മൂലധനക്കണക്കില്‍ പെടുത്തി. ഇതു് വ്യാപാര മാന്ദ്യം മൂലം ലാഭത്തിലുണ്ടായ ഇടിവിനു് പകരം ലാഭ വര്‍ദ്ധന കാട്ടാനുള്ള മാര്‍ഗ്ഗവുമായും തരപ്പെട്ടു.

ഉപഭോഗ ചരക്കുകളേപ്പോലെ തന്നെ ധനകാര്യ രേഖകളുടേയും വിജ്ഞാനോപകരണങ്ങളുടേയും ആവര്‍ത്തിച്ചുള്ള വില്പനയും മൊത്തം ഉല്പാദന വര്‍ദ്ധനവിന്റെ കണക്കില്‍ പെടുത്തി ഉല്പാദന വര്‍ദ്ധനവും കമ്പോള വികാസവും ലാഭ വര്‍ദ്ധനയും കണക്കില്‍ കാണിച്ചു് മുതലാളിത്ത വളര്‍ച്ച പെരുപ്പിച്ചു് കാണിച്ചു് പോന്നു. അതാണു് കഴിഞ്ഞ അര നൂറ്റാണ്ടു് കാലത്തു്, തൊഴില്‍ നഷ്ടവും കൂലിക്കുറവും വിലക്കയറ്റവും അടക്കം പ്രതിസന്ധിയുടെ കയ്പേറിയ ഫലങ്ങള്‍ ബഹുഭൂരിപക്ഷം ജനങ്ങളും നേരിട്ടു് അനുഭവിക്കുമ്പോഴും, ഇടത്തരക്കാരായ ഒരു വിഭാഗത്തെ സൃഷ്ടിച്ചു് അവര്‍ക്കു് മെച്ചപ്പെട്ട അവസരമൊരുക്കി, പൊതു സമൂഹത്തിന്റെ കണ്ണില്‍ പൊടിയിട്ടു്, കണക്കില്‍ ഉല്പാദന വര്‍ദ്ധനവും ലാഭവും ഓഹരി കമ്പോള വികാസവും കാണിച്ചു്, മുതലാളിത്ത പ്രതിസന്ധി മറച്ചു് പിടിക്കാന്‍ മുതലാളിത്തത്തെ സഹായിച്ചതു്. കമ്യൂണിസ്റ്റു് പാര്‍ടികള്‍ ഈ പ്രവണതയും അതിന്റെ യുക്തി രാഹിത്യവും അപ്പഴേ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷെ, പുതുതായി ഉയര്‍ന്നു് വന്ന മധ്യവര്‍ഗ്ഗം സാമ്രാജ്യത്വത്തിന്റെ ജിഹ്വകളായി ഇടതു് പക്ഷത്തിന്റെ വാദങ്ങളെ അവഹേളിച്ചു് പ്രചരണം നടത്തി സാമ്രാജ്യത്വത്തെ പ്രതിരോധിച്ചു.

സാധാരണക്കാരുടെ ഉപഭോഗോല്പന്നങ്ങളും ധനകാര്യ ഉപകരണങ്ങളും വിജ്ഞാനോപകരണങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ടു്. ഉപഭോഗോല്പന്നങ്ങളുടെ കാര്യത്തില്‍ മൂല്യ വര്‍ദ്ധന ഉണ്ടാകുന്നതു് മനുഷ്യാദ്ധ്വാനം ചെലുത്തിയാണു്. സ്വാഭാവികമായും അവിടെ മൂല്യം കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ടു്. അതിനായി തൊഴില്‍ സൃഷ്ടിക്കപ്പെടുന്നുണ്ടു്. അതു് ജനങ്ങളിലേക്കു് സമ്പത്തിന്റെ ചെറിയൊരോഹരിയെങ്കിലും കിനിഞ്ഞിറങ്ങുന്നതിനു് കാരണമാകുന്നുണ്ടു്. മിച്ചമൂല്യവും സൃഷ്ടിക്കപ്പെടുന്നുമുണ്ടു്. അതിനാല്‍ യഥാര്‍ത്ഥ ലാഭവും സൃഷ്ടിക്കപ്പെടുന്നുണ്ടു്. ധന കാര്യ ഉപകരണങ്ങളുടെ കാര്യത്തില്‍ യാതൊരു മൂല്യവും കൂട്ടിച്ചേര്‍ക്കപ്പെടുന്നില്ല. അവയുടെ തുടര്‍ വില്പനയ്ക്കാവശ്യമായ ഓഫീസ് സംവിധാനം നിലനിര്‍ത്താനുള്ള തൊഴില്‍ മാത്രമേ സൃഷ്ടിക്കപ്പെടുന്നുള്ളു. അതിനാല്‍ കാര്യമായി തൊഴിലവസരമോ കൂലിയോ മുച്ചമൂല്യമോ യഥാര്‍ത്ഥ ലാഭമോ സൃഷ്ടിക്കപ്പെടുന്നില്ല. ആധുനിക വിവര സാങ്കേതിക വിദ്യയുടെ പ്രയോഗത്തോടെ വിപണന സംവിധാനത്തിനുള്ള തൊഴിലും ഗണ്യമായി കുറഞ്ഞു.

വിജ്ഞാനോപകരണങ്ങളുടെ കാര്യത്തിലാകട്ടെ, ആദ്യമായി വികസിപ്പിക്കുമ്പോള്‍ വളരെയേറെ മൂല്യം കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ടു്. കുറേയേറെ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നുണ്ടു്. അതു് ഉയര്‍ന്ന കൂലി ലഭ്യമാക്കുന്നതുമാണു്. മിച്ചമൂല്യവും ഉയര്‍ന്നതാണു്. പക്ഷെ, ഒരിക്കല്‍ നിലവില്‍ വന്നവയുടെ ആവര്‍ത്തിച്ചുള്ള വില്പന യാതരു മൂല്യവും കൂട്ടിച്ചേര്‍ക്കപ്പെടാതെയാണു് നടക്കുന്നതു്. അതിനാല്‍ അവിടെ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നില്ല. കൂലി കിട്ടുന്നില്ല. മിച്ച മൂല്യവും സൃഷ്ടിക്കപ്പെടുന്നില്ല. യഥാര്‍ത്ഥ ലാഭവും സൃഷ്ടിക്കപ്പെടുന്നില്ല.

ഇത്തരത്തില്‍ യഥാര്‍ത്ഥ സമ്പദ്ഘടനയ്ക്കു് സമാന്തരമായി യഥാര്‍ത്ഥ സമ്പദ്ഘടന പോലെ തോന്നിപ്പിക്കുക മാത്രം ചെയ്യുന്ന സമാന്തര സമ്പദ്ഘടനയുടെ (virtual economy) വളര്‍ച്ചയുടെ ചിത്രമാണു് കഴിഞ്ഞ കുറെ പതിറ്റാണ്ടുകളില്‍ മൊത്തം ദേശീയോല്പാദനത്തില്‍ വര്‍ദ്ധനവു് ഉണ്ടാക്കിയതായി അവകാശപ്പെടാന്‍ നിലവിലുള്ള വ്യവസ്ഥിതിയുടെ വക്താക്കളെ സഹായിച്ചതു്. യഥാര്‍ത്ത സമ്പദ്ഘടനയില്‍ നിന്നു് സമ്പത്തു് സമാന്തര സമ്പദ്ഘടനയിലേക്കു് ഒഴുകി. യഥാര്‍ത്ഥ സമ്പദ്ഘടന കൂടുതല്‍ തകരാറിലായി. ശോഷിച്ചു. പക്ഷെ മൊത്തം ഉല്പാദനം കൂടിയതായി കണക്കില്‍ കാണും. കച്ചവടം നടന്നതായി കണക്കില്‍ കാണും. ലാഭവും കണക്കില്‍ കാണും. തൊഴില്‍ സൃഷ്ടിക്കപ്പെടുന്നില്ല. കൂലിയില്ല. മിച്ചമൂല്യമില്ല. യഥാര്‍ത്ഥ ലാഭവുമില്ല. അതു് കൊണ്ടു് തന്നെ തൊഴിലാളിക്കു് ജീവിതമില്ല. ജനങ്ങളിലേയ്ക്കു് സമ്പത്തിന്റെ ഓഹരി കിനിഞ്ഞിറങ്ങുക എന്ന മുതലാളിത്ത വികാസത്തിന്റെ പരിമിതമായ ഗുണഫലം പോലും ഉണ്ടാകുന്നില്ല. മൂലധനം കുന്നു് കൂട്ടാന്‍ സഹായിക്കുന്നു എന്നതു് മാത്രമാണു് നേട്ടമുണ്ടായതു്. ജനങ്ങള്‍ പാപ്പരായി. മലധനം കുന്നു് കൂടി. തൊഴില്‍ രഹിത വളര്‍ച്ചയെന്നു് കഴിഞ്ഞകാലത്തു് വ്യവഹരിക്കപ്പെട്ടതു് ഈ പ്രതിഭാസമാണു്.

ഇത്തരം സമാന്തര സമ്പദ്ഘടനയുടെ (Virtual Economy) മേഖലകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ മിച്ചമൂല്യവും യഥാര്‍ത്ഥ ലാഭവും കിട്ടുന്നില്ല എന്നു് പറയുന്നതിനു് ആ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന മുതലാളിക്കു് നേട്ടമുണ്ടാകുന്നില്ല എന്നര്‍ത്ഥമില്ല. ആ മുതലാളിക്കു് നേട്ടമുണ്ടു്. വളരെയേറെ, ന്യായമായതിലും വളരെയേറെ, പണം അങ്ങോട്ടൊഴുകുന്നുണ്ടു്. അതു്, സാമാന്യ അര്‍ത്ഥത്തില്‍, വ്യക്തികളായ മുതലാളിയേയും സ്ഥാപനത്തേയും സംബന്ധിച്ചിടത്തോളം ലാഭവുമാണു്. അതു്, പക്ഷെ, മറ്റാരുടേയെങ്കിലും, സ്വാഭാവികമായും മറ്റേതെങ്കിലും മുതലാളിയുടെ നഷ്ടമാണു്. ധനകാര്യ ഉപകരണങ്ങളുടേയും വിജ്ഞാനോപകരണങ്ങളുടേയും കാര്യത്തില്‍ ആ നഷ്ടം കൂടുതലും യഥാര്‍ത്ഥ അടിസ്ഥാന സമ്പദ്‌ഘടനയ്ക്കാണു്. കാരണം, അവിടെ നിന്നാണു് ആ മേഖലകളുടെ ലാഭം വലിച്ചെടുക്കപ്പെടുന്നതു്. അടിസ്ഥാന മേഖലയില്‍ ലാഭം ഇടിയുന്ന പ്രവണത കൂടുകയാണു്. അതായതു്, മൊത്തത്തില്‍ മുതലാളിത്ത വ്യവസ്ഥിതി ഇത്തരത്തില്‍ പുതിയ സമ്പത്തോ മുച്ചമൂല്യമോ ലാഭമോ സൃഷ്ടിക്കുന്നില്ല. മുതലാളിത്ത കുതിപ്പിന്റെ ചില തുരുത്തുകള്‍ മാത്രമേ അതു് സൃഷ്ടിക്കുന്നുള്ളു. അതു്, അത്രയേറെ വറുതിയുടേയും പിന്നോക്കാവസ്ഥയുടേയും മറ്റു് ചില തുരുത്തുകള്‍ സൃഷ്ടിച്ചു് കൊണ്ടുമാണു്. വികസിത നാടുകളും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ചില മേഖലകളും ഇവയ്ക്കുദാഹരണങ്ങളാണു്. ഒരോ രാജ്യത്തും, വികസിത മൂതലാളിത്ത നാടുകളിലടക്കം പട്ടണങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരത്തിലും ഈ പ്രവണത കാണാം.

ഇതിന്റെ ഫലം രണ്ടാണു്.

ഒന്നു്, യഥാര്‍ത്ഥ സമ്പദ്ഘടന വലിയ തോതില്‍ ശോഷിക്കുകയും അതു് സമൂഹത്തെ ഭാവിയില്‍ കടുത്ത പ്രതിസന്ധിയിലേയ്ക്കു് നയിക്കുകയും ചെയ്യും.

രണ്ടു്, അയഥാര്‍ത്ഥ സമ്പദ്ഘടനയില്‍ (Virtual Economy or Bubble Economy) യഥാര്‍ത്ഥ ഉല്പന്നങ്ങളോ സേവനങ്ങളോ മൂല്യമോ ലാഭമോ ഇല്ലാത്തതിനാല്‍ അതിന്റെ നിലനില്പു് ഏതു് സമയത്തും ചീട്ടു് കൊട്ടാരം പോലെ തകര്‍ന്നടിയാം. അമേരിക്കന്‍ ധനകാര്യ പ്രതിസന്ധിയുടെ ഘട്ടത്തില്‍ ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ച നാം കണ്ടതാണു്. ഇന്നും അതു് തുടരുന്നു.

ഭൌതിക ചരക്കുകളില്‍ നടക്കുന്ന ഊഹക്കച്ചവടവും ഇതേ സ്വഭാവത്തോടെയുള്ളതാണു്. അവധിക്കു് വില പറഞ്ഞു് അയഥാര്‍ത്ഥ മൂല്യം സൃഷ്ടിക്കുകയാണവിടെയും നടക്കുന്നതു്. അതിലൂടെ കുമിള സൃഷ്ടിച്ചു് യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നിന്നു് വിഭവം വലിച്ചെടുത്തു് യഥാര്‍ത്ഥ സമ്പദ്‌ഘടനയെ ക്ഷീണിപ്പിക്കുകയും ആണു് ഫലം.

പൊതു മേഖലാ സ്വകാര്യവല്‍ക്കരണത്തിനു് പിന്നിലും ലക്ഷ്യം സ്വകാര്യ മൂലധനത്തിനു് ലാഭകരമായ നിക്ഷേപ മേഖലകള്‍ വികസിപ്പിക്കുക എന്നതായിരുന്നു. നവ സ്വതന്ത്ര രാജ്യങ്ങളിലെല്ലാം സ്വകാര്യ മൂലധനത്തിന്റെ കുറവു് മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ മുതല്‍ മുടക്കു് നടത്തി വികസിപ്പിച്ചെടുത്തതാണു് പൊതു മേഖല. അവയെല്ലാം സ്വകാര്യ മൂലധനത്തിനു് കൈമാറുകയോ അതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയരുന്നുവെങ്കില്‍ ആ മേഖലയിലേയ്ക്കു് സ്വകാര്യ മൂലധനത്തിനു് പ്രവേശനം അനുവദിക്കുകയോ ആണു് മുതലാളിത്ത ഭരണ കൂടങ്ങള്‍ ചെയ്തതു്. ഇതും നാളതു് വരെയുണ്ടായിരുന്നതിലേറെ ഉല്പാദനമോ മിച്ച മൂല്യമോ ലാഭമോ കമ്പോളവികാസമോ സൃഷ്ടിച്ചിട്ടില്ല. തൊഴിലവസരമാകട്ടെ വര്‍ദ്ധിച്ചുമില്ല. സ്ഥിരം തൊഴിലിനു് പകരം താല്കാലിക തൊഴിലും ദിവസക്കൂലിയും മണിക്കൂര്‍ കൂലിയുമാണു് സൃഷ്ടിക്കപ്പെട്ടതു്. പൊതു മേഖലയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ധൂര്‍ത്തും ദുര്‍വ്യയവും ദേശീയ സമ്പത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും വര്‍ദ്ധിക്കുകയും ചെയ്തു. ആകെയുണ്ടാകുന്നതു് സമാന്തര കമ്പോള സൃഷ്ടിയിലൂടെയുള്ള മൂലധന പെരുപ്പം മാത്രമാണു്.

ചുരുക്കത്തില്‍ യഥാര്‍ത്ഥ കമ്പോളത്തിലെ ഉല്പാദന-വിതരണ-വിനിമയ പ്രവര്‍ത്തനങ്ങളിലുള്ള മാന്ദ്യം നേരിടാന്‍ സമാന്തര കമ്പോളത്തിലെ പ്രവര്‍ത്തനങ്ങള്‍ മുതലാളിത്ത വ്യവസ്ഥയെ സഹായിക്കുന്നില്ല. കാരണം, പുതിയ സമ്പത്തോ മൂല്യ വര്‍ദ്ധനവോ മിച്ചമൂല്യമോ അത്തരം പ്രവര്‍ത്തനങ്ങലിലൂടെ സൃഷ്ടിക്കപ്പെടുന്നില്ല. എന്നാല്‍ വ്യക്തികളായ മൂലധന ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലാഭം കണക്കില്‍ കാണിക്കാന്‍ ഉപകരിക്കുന്നുണ്ടു്. അതു് കള്ളക്കച്ചവടം മാത്രമാണു്. ഒരു മുതലാളിയുടെ ലാഭം മറ്റൊരു മുതലാളിയുടെ നഷ്ടമായിരിക്കും. മുതലാളിത്ത വ്യവസ്ഥയുടെ പ്രതിസന്ധിക്കും പരിഹാരമാകുന്നില്ല. പ്രതിസന്ധി മറച്ചു് വെച്ചു് കൃത്രിമമായി സജീവത കാണിക്കുക മാത്രമാണു് ഇത്തരം പ്രതീകാത്മക കമ്പോളത്തിലൂടെ നടക്കുന്നതു്. പക്ഷെ, ഓഹരി കമ്പോളത്തില്‍ ലാഭം കാണിച്ചു് കമ്പോളത്തകര്‍ച്ച ഒഴിവാക്കാന്‍ കഴിഞ്ഞു. ഓഹരി ഉടമകളില്‍ നിന്നു് പ്രതിസന്ധി അവരറിയാതെ മറച്ചു് പിടിക്കുക മാത്രമാണുണ്ടായതു്. അവരെ ഇരുട്ടില്‍ നിര്‍ത്തി വഞ്ചിക്കുന്ന നടപടി മാത്രമാണതു്. ഏതു് സമയത്തും ഓഹരി കമ്പോളത്തിന്റെ തകര്‍ച്ചയുണ്ടാകാം. അതു് ഒട്ടേറെ ഓഹരി ഉടമകളെ പാപ്പരാക്കാം.

അമേരിക്കയില്‍ ധന മേഖലയില്‍ ഈ കപട കമ്പോളപ്പെരുപ്പം അവസാനം തകര്‍ച്ച നേരിട്ടതും ബാങ്കുകളെ രക്ഷിക്കാനായി ലക്ഷക്കണക്കിനു് കോടി ഡോളറിന്റെ ജാമ്യ പദ്ധതികള്‍ ആവിഷ്കരിച്ചു് പൊതുപ്പണം തട്ടിപ്പുകാരായ മൂലധന ഉടമകള്‍ക്കു് കൊടുത്തതും അതിന്റെ വിഭവ സമാഹരണത്തിനായി ജനങ്ങളുടെ ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറച്ചതും നാം കണ്ടു. അമേരിക്കന്‍ ധന മേഖലാ പ്രതിസന്ധി ധന മൂലധനത്തെ പിടിച്ചുലച്ചു. സമാന്തര സമ്പദ്ഘടനയുടെ വിശ്വാസ്യത തകരുന്നതിനതു് ഇടയാക്കി. യഥാര്‍ത്ഥ ലാഭമില്ലാതെ കള്ളക്കണക്കെഴുതി ലാഭം കാണിച്ചു് ഓഹരി ഉടമകളെ കുറേക്കാലത്തേയ്ക്കു് കബളിപ്പിക്കാമെങ്കിലും അധികകാലം അതു് നടപ്പില്ലെന്നു് മുതലാളിമാര്‍ക്കറിയാം. അതിനാല്‍ യഥാര്‍ത്ഥ ആസ്തി ആര്‍ജ്ജിച്ചു് ഓഹരി ഉടമകളുടെ വിശ്വാസം നിലനിര്‍ത്താനുള്ള ശ്രമത്തില്‍ മുതലാളിമാര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കും. ഹൈദരാബാദില്‍ സത്യത്തിന്റെ ഭൂമിക്കച്ചവടം അത്തരത്തിലൊന്നായിരുന്നു. ഇന്നു് മിക്ക മൂലധന കുത്തകകളും പ്രകൃതി വിഭവങ്ങളോ ഭൂമിയോ ഖനികളോ ഊര്‍ജ്ജ സ്രോതസുകളോ കയ്യടക്കാനുള്ള ശ്രമത്തിലാണു്. അതിനു് ഒത്താശ ചെയ്തു് കൊടുക്കുകയല്ലാതെ ഭരണാധികാരികള്‍ക്കും മറ്റു് മാര്‍ഗ്ഗങ്ങളൊന്നുമില്ല. ഒന്നുകില്‍ വ്യവസ്ഥിതിയുടെ തകര്‍ച്ച നേരിടുക. അല്ലെങ്കില്‍ നാളിതു് വരെ കാണിച്ച കണ്‍കെട്ടു് വിദ്യകളും വഞ്ചനകളും പൂര്‍വ്വാധികം ശക്തിയോടെ തുടരുക. അതു് പൊതു മുതലിന്റെ കൊള്ളയായി ഇന്നു് മാറിയിരിക്കുന്നു. പ്രാകൃത മൂലധന സമാഹരണമെന്നു് മാര്‍ക്സു് പറഞ്ഞതു് പുതിയ രൂപത്തിലിന്നു് നടക്കുന്നു. ഭരണാധികാരികള്‍ അതിനു് കൂട്ടു് നില്ക്കുന്നു. ഇതാണു് ഇന്നു് അഴിമതിയുടേയും പൊതു മുതല്‍ കൊള്ളയുടേയും പിന്നിലുള്ള യുക്തി. ഇതു് വ്യക്തിതല അഴിമതിയല്ല. അതുണ്ടു്. പക്ഷെ, അതിലുപരി മുതലാളിത്ത വ്യവസ്ഥയുടെ നിലനില്പിനായുള്ള കൊള്ളയാണു്.

അദൃശ്യാസ്തികള്‍ കാട്ടി ബാലന്‍സ് ഷീറ്റു് ലാഭം കാട്ടിയപ്പോഴും ധനകാര്യ ഉപകരണങ്ങളുടെ അവര്‍ത്തിച്ചുള്ള കച്ചവടത്തിലൂടെയും അവധിക്കച്ചവടത്തിലൂടെയും മറ്റും ഉല്പാദന വര്‍ദ്ധനവു് കാണിച്ചപ്പോഴും ചുരുക്കത്തില്‍ സമാന്തര സമ്പദ്ഘടനയുടെ പ്രവര്‍ത്തനത്തിലൂടെ യഥാര്‍ത്ഥ സാമൂഹ്യ ജീവിതത്തിനാവശ്യമില്ലാത്ത വ്യാപാരത്തിനു് വേണ്ടി നടത്തിയ കപട വ്യാപാരത്തിലൂടെയും പൊതു ആസ്തികളും സാമൂഹ്യാസ്തികളും പ്രകൃതി വിഭവങ്ങളും കൊള്ളയടിച്ചു് സ്വകാര്യാസ്തികളായി മാറ്റിയപ്പോഴും മൂലധനം പെരുപ്പിക്കുക കൂടിയാണുണ്ടായതു്. ഇതു് മറ്റൊരു പ്രതിസന്ധിക്കു് ആക്കം കൂട്ടുകയാണു് ചെയ്തതു്.

ധന മൂലധന രൂപീകരണത്തോടെ രൂപപ്പെട്ട പുതിയ പ്രതിസന്ധിയുടെ വിത്തിവിടെ ഭീമാകാരം കൈക്കൊള്ളുകയാണു്. വ്യവസായ മൂലധനത്തിനു് മാത്രമല്ല, മുഴുവന്‍ മൂലധനത്തിനും ലാഭം കണ്ടെത്തണമെന്നതു്, കപട ലാഭത്തിലൂടെ പെരുപ്പിക്കപ്പെട്ട മൂലധനത്തിനും കൊള്ളമുതലിലൂടെ സമാഹരിക്കപ്പെട്ട മൂലധനത്തിനും ബാധകമാണു്. വ്യാപാര മാന്ദ്യത്തോടെ യഥാര്‍ത്ഥ ലാഭം ഇടിയുന്നു. തൊഴില്‍ കുറയുന്നു. മിച്ച മൂല്യം കുറയുന്നു. യഥാര്‍ത്ഥ ലാഭം കുറയുന്നു. ഇതു് ഓഹരി കമ്പോളത്തില്‍ പ്രകടമാകാതെ കൃത്രിമമായി ലാഭം കാട്ടി രക്ഷപ്പെടുമ്പോഴെല്ലാം കണക്കില്‍ മൂലധനം പെരുകുകയാണു്. പെരുകുന്ന മൂലധനം ചിലരുടെ ലാഭവും മറ്റെവിടെയെങ്കിലും മറ്റാരുടേയെങ്കിലും നഷ്ടവുമാണു്. പക്ഷെ, ഓഹരി കമ്പോളം പിടിച്ചു് നിര്‍ത്താന്‍ അതുപകരിക്കുന്നു. കൂടുതല്‍ കൊള്ള നടത്തി ലാഭം കാട്ടാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. ഈയൊരു വിഷമ വൃത്തത്തിലാണു് ധന മൂലധന വ്യവസ്ഥ എത്തിപ്പെട്ടിട്ടുള്ളതു്. കൊള്ളയടിക്കുന്തോറും ഇടിയുന്ന ലാഭം. ലാഭം ഇടിയുന്നതിനനുസരിച്ചു് കൂടുതല്‍ കൊള്ളനടത്താന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. കക്കും തോറും മുടിയും. മുടിയും തോറും കക്കും എന്നു് പറഞ്ഞതു് പോലെ മുതലാളിത്തം നാശത്തിലേക്കു് മുതലക്കൂപ്പു് കുത്തുകയാണു്.

ഇല്ലാത്ത ലാഭം ഉണ്ടെന്നു് കാട്ടിയുള്ള കള്ളക്കണക്കിന്റെ ബലത്തില്‍ മേന്മ അവകാശപ്പെട്ടു് യഥാര്‍ത്ഥ ഉല്പാദകരെ വഞ്ചിച്ചു് അവരുടെ സമ്പത്തു് ചോര്‍ത്തിയെടുത്തു് പതപ്പിച്ചു് പെരുമ നിലനിര്‍ത്തിയാണു് മുതലാളിത്തം അതിന്റെ തകര്‍ച്ച അകറ്റിയകറ്റി ഇതു് വരെ എത്തിയതു്. ഓഹരി ഉടമകളെ കബളിപ്പിച്ചു് ഓഹരി കമ്പോളം പിടിച്ചു് നിര്‍ത്തിയിരുന്നില്ലെങ്കില്‍ മുതലാളിത്തത്തിന്റെ അന്ത്യം പതിറ്റാണ്ടുകള്‍ക്കു് മുമ്പേ നടക്കേണ്ടതായിരുന്നു.

ചുരുക്കത്തില്‍, മുതലാളിത്ത വ്യവസ്ഥയുടെ നിലനില്പു് ഉറപ്പു് വരുത്താന്‍ ബാദ്ധ്യതപ്പെട്ട മുതലാളിത്ത ഭരണാധികാരികള്‍ക്കു് പൊതുമുതല്‍ കൊള്ളയ്ക്കു് കൂട്ടു നില്‍ക്കുകയും ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുകയുമല്ലാതെ മറ്റു് മാര്‍ഗ്ഗങ്ങളൊന്നുമില്ല. മുതലാളിത്ത പ്രതിസന്ധിക്കു് മറുവഴികളൊന്നും അവര്‍ക്കു് മുമ്പിലില്ല. പ്രതിസന്ധി മറച്ചു് പിടിക്കാനായി കാട്ടിക്കൂട്ടിയ കാപട്യങ്ങള്‍ പ്രതിസന്ധിയുടെ ആഴം ഒരിക്കലും പരിഹരിക്കാനാവാത്തത്ര ആഴത്തിലുള്ളതാക്കിയിരിക്കുന്നു. സമഗ്രാധിപത്യത്തിലൂടെ ജനങ്ങളേയും തൊഴിലാളികളേയും പട്ടിണിക്കിട്ടു് മൂലധന താല്പര്യം സംരക്ഷിക്കാനാവാത്ത വിധം ജനാധിപത്യാഭിനിവേശം ജനങ്ങളില്‍ സംജാതമായിക്കഴിഞ്ഞിരിക്കുന്നു. മുതലാളിത്ത ഭരണാധികാരികള്‍ അന്തം വിട്ടു് നില്കുന്ന കാഴ്ചയാണിന്നു് ലോകമാകെ കാണുന്നതു്.

സാമൂഹ്യ സമ്പത്തിന്റേയും പൊതു മേഖലാ ആസ്തികളുടേയും കൊള്ളയിലൂടെമാത്രം, അവയുടെ പുനര്‍ വിതരണത്തിലൂടെ മാത്രം മുതലാളിത്തത്തിന്റെ നിലനില്പിനു് യാതൊരു ന്യായീകരണവുമില്ല. പുതിയസമ്പത്തോ മിച്ചമൂല്യമോ തൊഴിലോ സൃഷ്ടിക്കാന്‍ കഴിയാത്ത മുതലാളിത്തം അതിന്റെ നിലനില്പിന്റെ അര്‍ഹത നഷ്ടപ്പെടുത്തിയിരിക്കുന്നു. കാരണം, സോഷ്ലിസത്തിനെതിരെ മുതലാളിത്തത്തിനു് ഉണ്ടെന്നു് മുതലാളിത്ത വക്താക്കള്‍ പുരപ്പുറത്തു് കയറി നിന്നു് കൂവിയിരുന്ന മേന്മ, ആ വ്യവസ്ഥിതിയ്ക്കുണ്ടെന്നവകാശപ്പെടുന്ന പ്രത്യേക ഗുണമായ സംരംഭകത്വവും അതു് സൃഷ്ടിക്കുന്ന പുതിയ സമ്പത്തും മൂല്യ വര്‍ദ്ധനവും മിച്ചമൂല്യവും തൊഴിലുമായിരുന്നു. സോഷ്യലിസത്തെ സമത്വാധിഷ്ഠിത വിതരണത്തിന്റെ വ്യവസ്ഥയായും മുതലാളിത്തത്തെ സമ്പത്തുല്പാദനത്തിന്റെ വ്യവസ്ഥയായുമാണു് മുതലാളിത്ത സാമ്പത്തിക ക്രമത്തിന്റെ വക്താക്കളുടെ വേദികളില്‍ വ്യവഹരിക്കപ്പെട്ടു് പോന്നതു്. മുതലാളിത്തം അതിനുണ്ടെന്നു് അവകാശപ്പെട്ടിരുന്ന എല്ലാ ഗുണങ്ങളും അതിനു് നഷ്ടപ്പെട്ടിരിക്കുന്നു.

ഇന്നത്തെ പ്രതിസന്ധിക്കു് പരിഹാരം വ്യവസ്ഥാ മാറ്റം മാത്രമേയുള്ളുവെന്നു് മേല്പറഞ്ഞ പ്രതിസന്ധിയുടെ കാരണങ്ങളും അതിന്റെ ഘടകങ്ങളും ആഴവും ചൂണ്ടിക്കാട്ടുന്നു. സമ്പത്തുല്പാദനം സാമൂഹ്യമായിക്കഴിഞ്ഞിട്ടു് നാളുകളേറെയായി. അതു് മുതലാളിത്തത്തിന്റെ സംഭാവനയാണു്. ഉല്പാദിപ്പിക്കപ്പെടുന്ന സമ്പത്തിന്റെ സ്വായത്തമാക്കല്‍ കൂടി സാമൂഹ്യമാക്കുക തന്നെയാണു് പരിഹാരമാര്‍ഗ്ഗം. അവ തമ്മിലുള്ള വൈരുദ്ധ്യമാണിന്നു് പ്രതിസന്ധിക്കു് കാരണം. കൂട്ടായി ഉല്പാദിപ്പിക്കപ്പെടുന്ന ഉല്പന്നങ്ങള്‍ സാമൂഹ്യ ഉടമസ്ഥതയിലാകണം. അതോടെ ചൂഷണം അവസാനിക്കും. ഘടന പൊതു മേഖലയോ സഹകരണ മേഖലയോ പ്രാദേശിക കൂട്ടായ്മയോ അടക്കം ജനകീയ കൂട്ടായ്മകളേതുമാകാം. മുതലാളിത്തത്തില്‍ അതു് നടക്കില്ല. സോഷ്യലിസം തന്നെ വേണമതിനു്. അതിലേയ്ക്കുള്ള പരിവര്‍ത്തനത്തിന്റെ ആദ്യ നടപടി കുത്തക ധന മൂലധനം സാമൂഹ്യ ഉടമസ്ഥതയില്‍ കൊണ്ടുവരിക എന്നതാണു്. അതു് മാത്രമേ ഇന്നു് പരിഹാരമുള്ളു. അതേസമയം ചെറുകിട ഉല്പാദകരെ, കാര്‍ഷിക രംഗത്തും വ്യവസായ രംഗത്തും, തുടരാന്‍ അനുവദിക്കാം. അവര്‍ സംരംഭകത്വം പ്രദര്‍ശിപ്പിക്കുന്നുണ്ടു്. അവര്‍ സംരംഭകത്വം പ്രദര്‍ശിപ്പിക്കുവോളം അതു് തുടരുകയും ചെയ്യാം.അവയുടെ മേല്‍ സ്വാഭാവികമായും സമൂഹത്തിന്റെ മേല്‍നോട്ടവും നിയന്ത്രണവും ഉണ്ടായിരിക്കും. പക്ഷെ, അവര്‍ക്കു് ഇന്നു് കുത്തക മൂലധനത്തിനു് കീഴില്‍ അനുഭവിക്കുന്നതിനേക്കാള്‍ അധികം പ്രവര്‍ത്തന സ്വാതന്ത്ര്യവും മെച്ചപ്പെട്ട ജീവിത സാഹചര്യവും ലഭിക്കും. കുത്തക മൂലധനത്തിനു് കീഴില്‍ ചെറുകിട ഉല്പാദകര്‍ അരക്ഷിതരും ചൂഷണത്തിനു് വിധേയരുമാണു്.

അത്തരത്തില്‍ മുതലാളിത്തം അവസാനിപ്പിച്ചു് സോഷ്യലിസ്റ്റു് ഉല്പാദനക്രമത്തിലേക്കു് മാറുക എന്നതു് മാത്രമേ ധന മൂലധനം നയിക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ പ്രതിസന്ധിക്കു് പരിഹാരമുള്ളു. അല്ലാത്ത പക്ഷം, പ്രാകൃത മൂലധന സമാഹരണം തുടരാന്‍ അനുവദിച്ചു് സാമൂഹ്യ സ്വത്തും ചെറുകിട സ്വത്തും മുഴുവന്‍ കുത്തക മുതലാളിമാര്‍ക്കു് വിട്ടു് കൊടുത്തും ജന ക്ഷേമ പദ്ധതികളെല്ലാം ഉപേക്ഷിച്ചു് ജനങ്ങളാകെ പട്ടിണികിടന്നു് പണിയെടുത്തും മുതലാളിത്തം നിലനിര്‍ത്തണം. ലാഭം ഉണ്ടാക്കാന്‍ പോലും കഴിയാത്ത മുതലാളിയെ തീറ്റിപ്പോറ്റേണ്ട ഗതികേടു് കൃഷിക്കാരും തൊഴിലാളികളും ചെറുകിട-ഇടത്തരം സംരംഭകരും ഏതായാലും സ്വന്തം തലയിലെടുത്തു് വെയ്ക്കേണ്ടതില്ല. അതിലൊരു ന്യായവുമില്ല, യുക്തിയുമില്ല.

ഭാവി സമൂഹത്തിന്റെ ഘടനയും നടത്തിപ്പും വികാസവും ഭാവിയും എന്തായിരിക്കുമെന്നതിന്റെ ഒരു ചെറിയ രൂപരേഖ ഇവിടെ ആവശ്യമായിരിക്കുന്നു.

സംരംഭകരാണു് വ്യവസായ നടത്തിപ്പുകാര്‍ എന്നാണു് മുതലാളിത്ത സങ്കല്പം. സംരംഭകത്വം എന്നതു് മുതലാളിത്തത്തിനു് മാത്രം കൈവശമായ ഒരു ഗുണമാണെന്നാണു് അവകാശ വാദം. യഥാര്‍ത്ഥത്തില്‍ വ്യവസായ സംരംഭകത്വം ലാഭത്തെ അധിഷ്ഠിതമാക്കിയതായിരുന്നു എന്നതു് ശരിയാണു്. അതിനു് മുമ്പും സംരംഭകത്വം നിലനിന്നിരുന്നു. എല്ലാ വ്യവസ്ഥതിയിലും അതുണ്ടായിരുന്നു. വ്യവസായത്തിലൂടെ ലാഭം കുന്നുകൂട്ടാനോ സ്വന്തമായി എന്തെങ്കിലും സമ്പാദിക്കാനോ തയ്യാറാകാതിരുന്ന എത്രയോ സാമൂഹ്യ സംരംഭകരെ ചരിത്രം സമൂഹത്തിനു് നല്‍കിയിട്ടുണ്ടു്. മാര്‍ക്സും ഏംഗത്സും ഗാന്ധിജിയും എകെജിയും ഇഎംഎസും അടക്കം സാമൂഹ്യ സംരംഭകരുടെ ഒരു വലിയ നിര നമുക്കറിയാം. സംരംഭകത്വം മുതലാളിത്താനന്തര സമൂഹത്തിലും ഉണ്ടാകുകയും ആദരിക്കപ്പെടുകയും തന്നെ ചെയ്യും.

വ്യവസായത്തിന്റെ തുടക്കത്തിലും തുടര്‍ന്നു് ഓരോ ഘട്ടത്തിലും കൂടുതല്‍ വികാസത്തിനും വളര്‍ച്ചയ്ക്കുമായി പുതിയ പരീക്ഷണത്തിനു് പ്രേരിപ്പിക്കുന്ന സവിശേഷ ഗുണമാണു്, സംരംഭകത്വം. വ്യവസായ നിക്ഷേപ മൂലധന ഘട്ടത്തില്‍ സ്വാഭാവികമായും സ്വന്തം മൂലധനമാണു് കൂടുതലായി നിക്ഷേപിക്കപ്പെട്ടിരുന്നതു് എന്നതു് കൊണ്ടു് സംരംഭകത്വം പ്രദര്‍ശിപ്പിക്കേണ്ട ആവശ്യകത വ്യവസായ മൂലധന ഉടമ കൂടിയായ വ്യവസായിക്കുണ്ടായിരുന്നു. അതു് പ്രദര്‍ശിപ്പിച്ചിട്ടുമുണ്ടു്. അതിലൂടെയാണു് മുതലാളിത്തം വളര്‍ന്നു് വികസിച്ചതു്. എന്നാല്‍, മുതലാളിത്ത വളര്‍ച്ചയുടെ ഉയര്‍ന്ന ഘട്ടം എന്നു് ലെനിന്‍ വിശേഷിപ്പിച്ച ധന മൂലധന രൂപീകരണത്തിന്റേതായ സാമ്രാജ്യത്വ ഘട്ടത്തില്‍ നിക്ഷേപകനും സംരംഭകനും തമ്മില്‍ ഉണ്ടായ വേര്‍തിരിവു് യഥാര്‍ത്ഥ സംരംഭകത്വവും സംരംഭകരും അപ്രത്യക്ഷമാകുന്നതിനു് വഴി വെച്ചു. ഓഹരി കമ്പോളത്തില്‍ നിന്നു് മൂലധനം സമാഹരിക്കാനായി വ്യവസായത്തിന്റെ തുടക്കത്തില്‍ മാത്രം പ്രദര്‍ശിപ്പിക്കപ്പെടുന്ന വികലമോ കപടമോ ആയ ഒന്നായി വന്‍കിട കോര്‍പ്പറേറ്റുകളെ സംബന്ധിച്ചിടത്തോളം സംരംഭകത്വം മാറി. മുതലാളിത്തത്തില്‍ എവിടെയെങ്കിലും സാമൂഹ്യ ബോധവും കൂട്ടായ്മയും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതു് തൊഴിലാളികള്‍ക്കിടയില്‍ മാത്രമാണെന്നു് മാര്‍ക്സിം ഗോര്‍ക്കി പറഞ്ഞതു് പോലെ ഇന്നു്, എവിടെയെങ്കിലും സംരംഭകത്വം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതു് ചെറുകിട വ്യവസായങ്ങളില്‍ മാത്രമാണു്. കോര്‍പ്പറേറ്റു് വ്യവസായങ്ങളെ സംബന്ധിച്ചിടത്തോളം സംരംഭകര്‍ തൊഴിലാളികള്‍ തന്നെയാണു്. അവര്‍ക്കു് പ്രവര്‍ത്തന സ്വാതന്ത്ര്യം കൊടുത്താല്‍ അവര്‍ ഏതു് പൊതു മേഖലാ സ്ഥാപനവും കോര്‍പ്പറേറ്റു് സ്ഥാപനവും കാര്യക്ഷമമായി നടത്തും. അവരെ മുതലാളിത്താനന്തര സമൂഹവും പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും.

മറിച്ചു്, കുത്തക മുതലാളിത്തത്തിന്റെ, ധന മൂലധനത്തിന്റെ, സാമ്രാജ്യത്വത്തിന്റെ ആവിര്‍ഭാവത്തോടെ, യഥാര്‍ത്ഥ സംരംഭകരല്ലാത്ത ഓഹരി മൂലധന ഉടമകളുടെ മേധാവിത്വം ഒഴിവാക്കപ്പെടാവുന്ന ഒരധികപ്പറ്റായി മാറിയിരിക്കുന്നു എന്നാണു് ലെനിന്‍ തന്റെ ''സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ ഉയര്‍ന്ന ഘട്ടം'' എന്ന കൃതിയില്‍ സ്ഥാപിച്ചിരിക്കുന്നതു്. ഇന്നാകട്ടെ, പുതിയ സമ്പത്തോ മിച്ചമൂല്യമോ യഥാര്‍ത്ഥ ലാഭമോ തൊഴിലോ സൃഷ്ടിക്കാനാവാതെ, സമൂഹത്തിന്റെ ക്ഷേമമോ സുസ്ഥിതിയോ പുരോഗതിയോ കൈവരിക്കാനാവാതെ, സമൂഹത്തെ പൊതുവേയും മറ്റു് മുതലാളിമാരെത്തന്നെയും പാപ്പരാക്കിക്കൊണ്ടു് അവയുടെ സമ്പത്തു് കൊള്ളയടിക്കുന്നതിലൂടെ മാത്രം മൂലധനം പെരുപ്പിക്കുന്ന ധന മൂലധനാധിപത്യം സമൂഹത്തിന്റെ നിലനില്പിനോ പുരോഗതിയ്ക്കോ യാതൊരു തടസ്സവുമുണ്ടാക്കാതെ ഒഴിവാക്കാനും അവസാനിപ്പിക്കാനുമാവും.

സാമൂഹ്യ മാറ്റത്തിന്റെ കേളികൊട്ടാണു് ലോകമാകെ നടക്കുന്ന സമരങ്ങളില്‍ നാം കേള്‍ക്കുന്നതു്. മുതലാളിത്ത വക്താക്കള്‍ ഉത്തരം മുട്ടി ഒളിച്ചോടുന്നു. ബദല്‍ സംവിധാനം ജനാധിപത്യത്തിലും സാമൂഹ്യ സംരംഭകത്വത്തിലും അധിഷ്ഠിതമായ സോഷ്യലിസമാണു്. പുതിയ മാനേജ്മെന്റു് സംവിധാനം തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം തന്നെയാണു്. അതിനുള്ള ഭൌതികോപാധികള്‍ വിവര സാങ്കേതിക വിദ്യയുടേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥത (ഉടമസ്ഥാവകാശമല്ല, അതു് മുതലാളിത്തത്തിന്റേതാണു്) ഒരുക്കിക്കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തിന്റെ ഓരാള്‍ക്കു് ഒരുവോട്ടു് എന്ന സങ്കല്പം പോലെ വിജ്ഞാന സമ്പത്തു് തൊഴിലാളികള്‍ക്കു് മാത്രം (പണിയെടുക്കുന്നവര്‍ക്കു് മാത്രം) വഴങ്ങുന്നതും അവരുടെ കയ്യില്‍ മാത്രം ഉല്പാദന ക്ഷമവുമാണു്. അതാണു് പണിയെടുക്കുന്നവരുടെ കൂട്ടായ്മയുടെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യത്തിന്റെ അടിത്തറ. അതു് ആയുധ ശക്തിയെ അടിസ്ഥാനമാക്കിയതല്ല. മറിച്ചു്, ഭൌതികോപകരണങ്ങള്‍ പോലെ തന്നെ ബൌദ്ധികോപകരണങ്ങളും വിജ്ഞാനോപകരണങ്ങളും ഉപയോഗിക്കാനുള്ള കഴിവില്‍ അധിഷ്ഠിതമാണു് തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം. എന്നാല്‍, മാറ്റം ആവശ്യപ്പെടുന്ന സമൂഹത്തിനെതിരെ ആയുധം ഉപയോഗിക്കാന്‍ നിലവിലുള്ള മേധാവി വര്‍ഗ്ഗം ഒരുമ്പെട്ടാല്‍ ഒരാള്‍ക്കു് ഒരു വോട്ടു് എന്ന സങ്കല്പമനുസരിച്ചുള്ള അതേ രീതി സ്വത്തിന്റെ വിതരണത്തിലും ഉപയോഗത്തിലും മാത്രമല്ല ആയുധത്തിന്റെ വിന്യാസത്തിലും ഉപയോഗത്തിലും ബാധകമാകുകയും ചെയ്യും. ആയുധം പ്രയോഗിക്കുന്നതിലും തൊഴിലാളി വര്‍ഗ്ഗത്തിനു് അവരുടെ എണ്ണം കൊണ്ടു് തന്നെ മേല്‍ക്കൈ ഉണ്ടു്. മുതലാളിത്തത്തിന്റെ അന്ത്യം അടിയന്തിരമായിരിക്കുന്നു.

സമ്പത്തിന്റെ ഏതു് രൂപവും കൂട്ടി വെച്ചു് ഉടമസ്ഥത അവകാശപ്പെടുന്നവര്‍ക്കു് മറ്റുള്ളവരുടെ സഹായത്തോടെ മാത്രമേ സമ്പത്തുണ്ടാക്കാന്‍ കഴിയൂ. മറിച്ചു് ഭൌതിക സമ്പത്തിന്റേയും വിജ്ഞാന സമ്പത്തിന്റേയും ഉടമസ്ഥാവകാശം സമൂഹത്തിനു് വിട്ടു്, ഉപയോഗത്തിനുള്ള ഉടമസ്ഥത വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കുമായുള്ള പുതിയ സ്വത്തുടസ്ഥതാ സമ്പദായം ഉല്പാദന ശക്തികളെ കെട്ടഴിച്ചു് വിടാനും ഓരോരുത്തരും സംരംഭകരായി മാറാനും ഇടവരുത്തുകയാണുണ്ടാവുക. അതു് നിലവില്‍ സമ്പത്തിന്റെ ഏതു് രൂപവും ഉപയോഗിച്ചു് ജീവിതം നയിക്കുന്നവര്‍ക്കു്, കൃഷിക്കാര്‍ക്കോ വ്യവസായ സംരംഭകര്‍ക്കോ അവരുടെ സ്വത്തുടമസ്ഥതയില്‍ യാതൊരു മാറ്റവും വരുത്തേണ്ടി വരില്ല. മറിച്ചു്, ധനമൂലധനാധിപത്യം അവസാനിപ്പിക്കുകയും വന്‍കിട കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ പൊതു കൂട്ടായ്മകളുടെ നടത്തിപ്പിനു് വിധേയമാക്കുകയും മാത്രമേ മാറ്റം ആവശ്യമുള്ളു. അതാകട്ടെ, നാളിതു് വരെ നടത്തിയ കൊള്ളയിലൂടെ ഉടസ്ഥാവകാശം സ്ഥാപിച്ചതു് ന്യായമായി നിഷേധിക്കുക മാത്രമാണു് ചെയ്യുന്നതു്. അനര്‍ഹമായ ഉടമസ്ഥാവകാശം മാത്രമേ അവസാനിപ്പിക്കുകയേയുള്ളു. ഇന്നും അവ കൈവശം വെച്ചിരിക്കുന്നതു് തൊഴിലാളികള്‍ തന്നെയാണു്. ഇന്നും അവയുടെ നടത്തിപ്പു് തൊഴിലാളികളുടെ കരങ്ങളില്‍ തന്നെയാണു്. അതു് നിയമാധിഷ്ഠിതമാക്കുക മാത്രമാണു് ഈ സാമൂഹ്യമാറ്റത്തിലൂടെ, സോഷ്യലിസ്റ്റു് സാമൂഹ്യ വിപ്ലവത്തിലൂടെ നടക്കുന്നതു്. അതിനു് ഒരു തുള്ളി ചോര പോലും ചിന്തേണ്ടി വരില്ല. മുതലാളിത്തം ധിക്കാരം കാട്ടാതിരുന്നാല്‍.

പുതിയ വ്യവസ്ഥിതിയില്‍ ജനാധിപത്യത്തിന്റെ ഉന്നതവും ഉദാത്തവുമായ ഘടനയും ഉള്ളടക്കവും നിലവില്‍ വരുത്തപ്പെടും. ആധുനിക വിവര വിനിമയ ശൃംഘലയുടെ സിദ്ധികള്‍ ഉപയോഗിച്ചും ജനങ്ങളുടെ സ്വതന്ത്രവും സ്വയമേവയുമുള്ള പ്രാദേശിക കൂട്ടായ്മകളിലൂടെ ഉരുത്തിരിയുന്നതുമായ ജനകീയ ജനാധിപത്യത്തിന്റെ അടിത്തറയില്‍ സ്ഥാപിക്കപ്പെടുന്ന തിരശ്ചീന (horizontal) മാനേജ്മെന്റു് ഘടനയായിരിക്കും ഭാവി സാമ്പത്തിക-ആസൂത്രണ-നിയമ-രാഷ്ട്രീയ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു് നീക്കുക.പാര്‍ലമെണ്ടറി ജനാധിപത്യം പുലര്‍ന്നിട്ടു് ആറു് നൂറ്റാണ്ടിലേറെയായിട്ടും ഇന്നും അധികാര ഘടനയുടെ പിരമിഡല്‍ ചിത്രമാണു് സമൂഹത്തിനു് സ്വന്തമായുള്ളതു്. കാരണം, അതാണു്, ജനാധിപത്യം ആണയിടുന്നവരെങ്കിലും മുതലാളിത്തത്തിന്റെ ആധിപത്യം നിലനിര്‍ത്താനാഗ്രഹിക്കുന്ന ഭരണാധികാരികള്‍, ഇന്നും നിലനിര്‍ത്തി വരുന്നതു്. അത്തരം ലംബമാന അധികാര ഘടന തച്ചുടയ്ക്കുന്ന കാഴ്ച അടുത്ത കാലത്തു് നടക്കുന്ന സമരങ്ങളില്‍ നാം ദര്‍ശിക്കുകയാണു്. ജനാധിപത്യത്തിനു് അനുരൂപമായുള്ള തിരശ്ചീന അധികാര ഘടന സാധ്യമായിരിക്കുന്നു. തിരഞ്ഞെടുപ്പിലൂടെ ഉത്തരവാദിത്വം ഏല്പിക്കുന്ന രീതി വളരെ സുതാര്യമായും ഒരാള്‍ക്കു് ഒരു വോട്ടു് എന്ന സാര്‍വ്വത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലും തുടരുകയും ചെയ്യും. വിശദാംശങ്ങളും ബാക്കി കാര്യങ്ങളും ജനങ്ങള്‍ മേല്പറഞ്ഞ തിരശ്ചീന ജനാധിപത്യ കൂട്ടായ്മയിലൂടെയും നിര്‍വ്വഹണ സംവിധാനത്തിലൂടെയും രൂപപ്പെടുത്തിക്കൊള്ളും.

No comments:

Blog Archive