Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Saturday, October 3, 2015

കേരളം മതേതര-ജനകീയ-ജനാധിപത്യത്തിലേയ്ക്കു് മുന്നേറണം



പുരോഗമന കേരളം ജനദ്രോഹികളായ ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയതകളേയും സ്ഥാപിത താല്പര്യക്കാരായ സമുദായ സംഘടനാ നേതൃത്വങ്ങളേയും സമൂഹദ്രോഹകരമായ ധനമൂലധന താല്പര്യങ്ങളേയും അകറ്റി നിര്‍ത്തി മതേതര-ജനകീയ-ജനാധിപത്യം ഉറപ്പിച്ചു് മുന്നേറേണ്ട സവിശേഷ സാഹചര്യമാണു് ഇന്നു് ഉരുത്തിരിയുന്നതു്. അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനെ ഫലപ്രദമായി ഉപയോഗിക്കണം. സാമ്രാജ്യത്വത്തിന്റേയും ധന മൂലധനത്തിന്റേയും മേധാവിത്വം ഒഴിവാക്കാനും മത-ജാതി-സമൂദായ ശക്തികളുടെ പിടി വിടുവിക്കാനും ജനകീയ-ജനാധിപത്യ പരിപാടികളുടെ മൂര്‍ത്ത രൂപങ്ങള്‍ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇടതു് പക്ഷം മുന്നോട്ടു് വെയ്ക്കണം.

കേരള രാഷ്ട്രീയം ബിജെപിയെ ചുറ്റി തിരിയുന്ന അപകടകരമായ പുതിയ സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിലാണു് പിന്തിരിപ്പന്‍ ശക്തികളെല്ലാം നിലവില്‍ ഏര്‍പ്പെട്ടിട്ടുള്ളതു്. കേന്ദ്രം ഭരിക്കുന്ന ബിജെപി അതിന്റെ പുതിയ സാധ്യതകളുപയോഗിച്ചു് കേരളത്തില്‍ പിടി മുറുക്കാനുള്ള ശ്രമത്തിലാണു് ഏര്‍പ്പെട്ടിട്ടുള്ളതു്. ഇക്കാര്യത്തില്‍ മത-സമൂദായ സംഘടനകളും അവയുടെ കോണ്‍ഫെഡറേഷനായ യുഡിഎഫും അതിനു് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും പല വിധങ്ങളിലായി സംഭാവന ചെയ്യുന്നുണ്ടു്. കോണ്ഡഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിനെ പിന്തുടര്‍ന്നു് ബിജെപിയും മത-ജാതി-സമുദായ സംഘടനകളുടെ മുന്നണിയുണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു. ജാതി-മത-സമുദായ നേതൃത്വങ്ങളുടെ സ്ഥാപിത താല്പര്യങ്ങളും അവര്‍ കഴിഞ്ഞ കാലത്തു് നടത്തിപ്പോന്നിട്ടുള്ള ധനാപഹരണവും മറ്റിതര നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കാട്ടി ഭീഷണിപ്പെടുത്തി അവരെ കൂടെ നിര്‍ത്താന്‍ അധികാരം ഉപയോഗിക്കുകയാണു് കോണ്‍ഗ്രസ് പണ്ടേ ചെയ്തു് പോന്നതു്. അതു് തന്നെ ഇപ്പോള്‍ ബിജെപിയും പ്രയോഗിക്കുന്നു. നേര്‍ വിപരീത താല്പര്യങ്ങളുടെ ഒത്തു് ചേരലാണതെങ്കിലും അവരെല്ലാം സങ്കുചിത താല്പര്യത്തിനു് അടിപറയുന്നതില്‍ ഒറ്റക്കെട്ടാണു്. പിന്നോക്ക സമൂദായാംഗങ്ങളുടെ പൊതു താല്പര്യമല്ല, സമൂദായ സംഘടനാ നേതൃത്വങ്ങളുടെ സ്ഥാപിത താല്പര്യങ്ങളാണു് അവരെ ബിജെപി പാളയത്തിലെത്തിച്ചിരിക്കുന്നതു്.

കേരള രാഷ്ട്രീയത്തിലെ ന്യൂനപക്ഷ പ്രീണനമാണു് ഭൂരിപക്ഷ മതത്തിന്റെ ഏകീകരണത്തിനു് തങ്ങള്‍ നിര്‍ബ്ബന്ധിതരാകാന്‍ കാരണമെന്നവര്‍ പറയുന്നു. അവരുദ്ദേശിക്കുന്നതു് കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഭാഗമായി നടത്തുന്ന വിലപേശലുകളും നേടുന്ന അവിഹിതമായ ആനുകല്യങ്ങളുമാണു്. പക്ഷെ, രാഷ്ട്രീയ വിലപേശലിലൂടെയും ഭരണ പങ്കാളിത്തത്തിലൂടെയും അവരുണ്ടാക്കുന്ന നേട്ടങ്ങള്‍ ആ മത വിഭാഗങ്ങളിലെ ചെറു ന്യൂനപക്ഷം വരുന്ന സാമ്പത്തികമായി മുന്നോക്കം നില്കുന്നവരുടെ മാത്രം പിടിയിലൊതുങ്ങുകയും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം ഇതര വിഭാഗങ്ങളുടേതു് പോലെ തന്നെ പിന്നോക്കാവസ്ഥയില്‍ തുടരുകയുമാണു്. പക്ഷെ, ന്യൂനപക്ഷ വിഭാഗങ്ങളിലെ മേധാവികള്‍ യുഡിഎഫ് ഭരണത്തിലുണ്ടാക്കുന്ന നേട്ടങ്ങള്‍ ഇതര ജാതി സമുദായ നേതാക്കളുടെ ഉറക്കം കെടുത്തുന്നവ തന്നെയാണു്. ഈ സാഹചര്യം സൃഷ്ടിച്ചിട്ടുള്ളതു് കോര്‍പ്പറേറ്റുകള്‍ക്കും ധന മൂലധനാധിപത്യത്തിനും വേണ്ടി അധികാരം വിനിയോഗിക്കുകയും അതു് നിലനിര്‍ത്തുന്നതിനായി ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ചു് കൂടെ നിര്‍ത്തി അവിശുദ്ധ രാഷ്ട്രീയ കൂട്ടു് കോണ്‍ഗ്രസ് തുടരുന്നതിന്റെ ഫലമാണു്.

അധികാരം നിലനിര്‍ത്താനായി യൂഡിഎഫ് ഭരണ സംവിധാനത്തിനു് മേല്‍ കേരള കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും നീരാളി പിടുത്തത്തിനു് അനുവദിച്ചു് കൊടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ബ്ബന്ധിതമാകുകയാണു്. കോണ്‍ഗ്രസിനു് ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പിന്നോട്ടടി മറികടക്കാന്‍ അതു് എല്ലാ പിന്തിരിപ്പന്‍ സംഘടനകളുമായി ഒത്തു് തീര്‍പ്പുണ്ടാക്കുന്നു. യുഡിഎഫ് കേരളത്തിലെ എല്ലാ ജാതി-മത പിന്തിരിപ്പന്‍ സംഘടനകളുടേയും അഴിമതിക്കാരുടേയും കോണ്‍ഫെഡറേഷനായി അധ:പതിച്ചിരിക്കുന്നു. എന്നാല്‍ ഘടക സംഘടനകളില്‍ കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും മാത്രമാണു് വിലപേശലില്‍ വിജയിക്കുന്നതു്. മറ്റു് സമൂദായ സംഘടനകള്‍ക്കൊന്നിനും യുഡിഎഫ് ഭരണത്തില്‍ രാഷ്ട്രീയ സ്വാധീനം ചെലുത്താനുള്ള ശേഷിയില്ലാത്തതാണു് അതിനു് കാരണമെന്നും പിന്നോക്ക സമുദായ സംഘടനകളുടെ നേതൃത്വം കാണുന്നു. അതാണു് അവരുടെ പുതിയ രാഷ്ട്രീയ പ്രവേശത്തിന്റെ പിന്നിലെ വികാരം.

എസ്എന്‍ഡിപി നേതൃത്വം മുമ്പും പാര്‍ടിയുണ്ടാക്കുന്ന പരീക്ഷണം നടത്തിയിട്ടുണ്ടു്. എസ്ആര്‍പി. അതു് പരാജയപ്പെടുകയും ചെയ്തിട്ടുണ്ടു്. ബിജെപി കേന്ദ്രത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും ഭൂരിപക്ഷ വര്‍ഗ്ഗീയ അജണ്ട തടസ്സങ്ങളില്ലാതെ നടപ്പാക്കുകയും ചെയ്യുന്ന പുതിയ സാഹചര്യം ഇന്നു് കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചയ്ക്കായി ശ്രമിക്കാന്‍ അനുയോജ്യമായ അവസരം വീണു് കിട്ടിയതു് അവര്‍ നന്നായി ഉപയോഗപ്പെടുത്തുകയാണു്. ഇതു് എസ്എന്‍ഡിപി നേതൃത്വവും പുതിയ അവസരമായി മുതലെടുക്കുന്നു. മറ്റു് സമൂദായ നേതൃത്വങ്ങളും ഈ മാര്‍ഗ്ഗം പിന്തുടരാന്‍ പ്രേരിപ്പിക്കപ്പെടുന്നു.

രാഷ്ട്രീയ നേട്ടത്തിനായി ഇടതു്-വലതു് പാര്‍ടികളുടെ ന്യൂനപക്ഷ പ്രീണനം എന്നു് പറയുമ്പോഴും എസ്എന്‍ഡിപി നേതൃത്വത്തിനു് നീരസം യുഡിഎഫിനോടാണെന്നു് വ്യക്തം. കാരണം അവര്‍ കേരള കോണ്‍ഗ്രസിനേയും മുസ്ലീം ലീഗിനേയും പ്രീണിപ്പിക്കുന്നതിനായി വിദ്യാഭ്യാസമടക്കം സര്‍വ്വ മേഖലകളിലും കമ്മീഷന്‍ കച്ചവടം അനുവദിച്ചു് കൊടുത്തിരിക്കുന്നതും അതിനുള്ള അവസരം എസ്എന്‍ഡിപി നേതൃത്വത്തിനു് ആ അളവില്‍ കിട്ടാത്തതുമാണു് എസ്എന്‍ഡിപി നേതൃത്വത്തിന്റെ അസംതൃപ്തിക്കു് കാരണം.

കേരളം മതേതര സ്വഭാവം പൊതുവെ വെച്ചു് പുലര്‍ത്തുന്നു എന്നതു് ബിജെപിയുടെ വളര്‍ച്ചയ്ക്കു് പ്രതികൂല സാഹചര്യമാണു് സൃഷ്ടിച്ചിട്ടുള്ളതു്. എന്നാല്‍ കോണ്‍ഗ്രസു് നേതൃത്വം നല്‍കുന്ന യുഡിഎഫു് ന്യൂനപക്ഷങ്ങളുടേയും എല്ലാ ജാതി മത സംഘടനകളുടേയും മുന്നണിയായിരുന്നിട്ടും അവരുടെ ശക്തി ക്ഷയിക്കുന്നതു് അവര്‍ കാണുന്നുണ്ടു്. യുഡിഎഫിന്റെ ശക്തി ചോരുന്നതിനു് കാരണം ന്യൂനപക്ഷങ്ങളുടെ കുത്തക അവകാശപ്പെടുന്ന മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും അവര്‍ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗങ്ങളില്‍ സാമ്പത്തിക സ്വാധീനമുള്ള ചെറിയൊരു വിഭാഗത്തിന്റെ താല്പര്യം മാത്രമാണു് പരിരക്ഷിക്കുന്നതു് എന്നതാണു്. കോണ്‍ഗ്രസിന്റെ കുത്തക മുതലാളിത്ത പ്രീണനത്തിനോടു് യോജിച്ചു് പോകാന്‍ കേരള കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റേയും ഈ സ്ഥാപിത താല്പര്യം അനുവദിക്കുകയും ചെയ്യുന്നു. മുസ്ലിം ലീഗിന്റേയും കേരള കോണ്‍ഗ്രസിന്റേയും സ്വാധീന വലയത്തില്‍ നിന്നു് ബന്ധപ്പെട്ട ജനവിഭാഗങ്ങളിലെ സാധാരണക്കാര്‍ അസംതൃപ്തരായി പുറത്തേയ്ക്കു് വന്നുകൊണ്ടിരിക്കുകയാണു്. അതിലൂടെ നഷ്ടപ്പെടുന്ന രാഷ്ട്രീയ സ്വാധീനം തിരിച്ചു് പിടിക്കാന്‍ യുഡിഎഫ് ബിജെപിയുടെ വളര്‍ച്ചയുടെ ഭീഷണി മുഴക്കി ന്യൂനപക്ഷ മത വിഭാഗങ്ങളേയും അവരുടെ സംഘടനകളേയും മത നേതൃത്വങ്ങളേയും വരുതിയില്‍ നിര്‍ത്തുക എന്ന അടവു് പയറ്റുകയും ചെയ്യുന്നു. അതാണു്, കേരളത്തില്‍ എല്‍ഡിഎഫിന്റെ ശക്തി ക്ഷയിച്ചിരിക്കുന്നു എന്നും ബിജെപിയുമായാണു് യുഡിഎഫ് മത്സരിക്കേണ്ടി വരുന്നതെന്നുമുള്ള ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതു്. അരുവിക്കര ഉപ തെരഞ്ഞെടുപ്പില്‍ ഈ തന്ത്രം ഉമ്മന്‍ചാണ്ടി പ്രയോഗിച്ചു് വിജയിച്ചു. അരുവിക്കരയല്ല കേരളമെങ്കിലും അതേ പല്ലവി ഉമ്മന്‍ ചാണ്ടിയും കൂട്ടരും തുടരുന്നു. ഇതിലെ അപകടം കണ്ടറിയുന്ന സുധീരനും എ കെ ആന്റണിയും കേരളത്തിലെ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും എന്നാല്‍ എല്‍ഡിഎഫ് ക്ഷയിക്കുകയാണെന്നും മറുവാദവും ഉന്നയിക്കുന്നുണ്ടു്. അതും പക്ഷെ, ഇടതു് പക്ഷത്തിനെ നിര്‍വ്വീര്യമാക്കുക എന്ന തന്ത്രം തന്നെയാണു്.

ഇതിന്റേയെല്ലാം ഫലം കോണ്‍ഗ്രസിന്റെ തകര്‍ച്ചയും ഭൂരി പക്ഷ വര്‍ഗ്ഗീയതയുടെ വളര്‍ച്ചയുമാണു്. ഇന്ത്യയിലാകെ, കോണ്‍ഗ്രസ് അതിന്റെ വികല സാമ്പത്തിക നയങ്ങളിലൂടെയും ന്യൂനപക്ഷ പ്രീണനത്തിലൂടെയും ഭൂരിപക്ഷ വര്‍ഗ്ഗയതയോടു് വിട്ടുവീഴ്ച ചെയ്യുന്ന മൃദു സമീപനത്തിലൂടെയും കോര്‍പ്പറേറ്റ് പ്രീണനത്തിലൂടെയും ജനങ്ങളെ അകറ്റി ബിജെപിയുടെ വിജയത്തിനുള്ള അവസരം ഒരുക്കുകയാണുണ്ടായതു്. അതു് കേരളത്തിലും സംഭവിക്കുകയാണു് യുഡിഎഫിന്റെ ഇന്നു് തുടരുന്ന നയത്തിന്റേയും രാഷ്ട്രീയ പാപ്പരത്തത്തിന്റേയും ഫലം. ഇടതു് പക്ഷത്തെ ക്ഷീണിപ്പിക്കാന്‍ ഇടതു് പക്ഷത്തിനെതിരെ നടത്തുന്ന ആക്രമണം ഫലത്തില്‍ ബിജെപിയുടെ നേട്ടമായി മാറുകയും ചെയ്യും.

കേരളത്തില്‍ ഇടതു് പക്ഷം വളരെയേറെ മുന്നേറിയിട്ടുണ്ടു്. ഇടതു് പക്ഷം മുന്നോട്ടു് വെയ്ക്കുന്ന വികസന സമീപനം പിന്തുടരാന്‍ വലതു് പക്ഷവും പൊതുവെ നിര്‍ബ്ബന്ധിക്കപ്പെടുന്നു. കുത്തക മൂലധന താല്പര്യം സംരക്ഷിക്കാന്‍ നിലനില്കുന്നതെങ്കിലും കോണ്‍ഗ്രസിനും ബിജെപിയ്ക്കും പോലും മറ്റു് സംസ്ഥാനങ്ങളില്‍ നിന്നു് വിഭിന്നമായി, ഒട്ടേറെ വക്രീകരണങ്ങളോടെയാണെങ്കിലും, ജനക്ഷേമകരമായ ഇടതു് പക്ഷ പരിപാടികള്‍ അനുകരിക്കാനും പിന്തുടരാനും പലതും മുന്നോട്ടു് വെയ്ക്കാനും തയ്യാറാകേണ്ടി വരുന്നു. ഇതു് കേരളത്തില്‍ ഇടതു് പക്ഷം സൃഷ്ടിച്ചിട്ടുള്ളതും ഇന്നും നിലനില്കുന്നതുമായ പൊതു ഇടതു് പക്ഷ സംസ്കാരത്തിന്റെ പ്രതിഫലനം തന്നെയാണു്. പലതും വളരെയേറെ വികലമായ സമീപനം കൈക്കൊള്ളുന്നുണ്ടെങ്കിലും ഇവിടെ ഉരുത്തിരിയുന്ന പരിപാടികളിലും സമരങ്ങളിലും സോഷ്യലിസത്തോടുള്ള കേരളീയരുടെ ആഭിമുഖ്യം പ്രകടമാണു്. സോഷ്യലിസത്തേക്കുറിച്ചുള്ള വികലമായ ധാരണകളും പലപ്പോഴും സങ്കുചിത സമീപനങ്ങളും ശരിയായ നിലപാടെടുക്കുന്ന ഇടതു് പക്ഷത്തിനെതിരെ വലതു് പക്ഷത്തോടൊപ്പം നില്കാന്‍ പലരേയും പ്രേരിപ്പിക്കുന്നുണ്ടു്. മത-ജാതി സമുദായങ്ങളുടെ സ്വാധീനം അതിനവരെ നിര്‍ബ്ബന്ധിക്കുകയും ചെയ്യുന്നു. പക്ഷെ, എല്ലാവരും സമത്വത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും സുതാര്യതയക്കും വേണ്ടി വാദിക്കുന്നു. മറ്റു് ഭൂരിപക്ഷം സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ കാണുന്ന ഈ വ്യത്യാസം ഇടതു് പക്ഷത്തിന്റെ മുന്നേറ്റത്തിന്റേയും നേട്ടത്തിന്റേയും വിജയത്തിന്റേയും തെളിവാണു്.

ഇടതു് പക്ഷത്തിനു് ഇനിയും വലിയ മുന്നേറ്റ സാദ്ധ്യതകളാണു് പുതിയ സാഹചര്യം തുറന്നു് തരുന്നതു്. കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ധന മൂലധന പ്രീണനവും ജാതി-മത വര്‍ഗ്ഗീയ പ്രീണനവും ഇടതു് പക്ഷത്തിന്റെ വളര്‍ച്ചയ്ക്കുള്ള പുതിയ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. യുഡിഎഫിനോടു് മത്സരിച്ചു് ജയിക്കാനോ ബിജെപിയെ പ്രതിരോധിക്കാനോ ഉള്ള ആകാംക്ഷയില്‍ മത-സമൂദായ നേതൃത്വങ്ങളോടു് വിട്ടു് വീഴ്ച ചെയ്യുകയോ അവരോടു് കലഹിക്കുകയോ ചെയ്തു് സമയം പാഴാക്കുകയല്ല ഇടതു് പക്ഷം ഇന്നു് ചെയ്യേണ്ടതു്. ഇടതു് പക്ഷം ഇക്കാലമത്രയും മുന്നോട്ടു് വെച്ച മതനിരപേക്ഷ ജനപക്ഷ രാഷ്ട്രീയം ശക്തമായി തുടരുകയും അതിന്റെ ഭാഗമായി ജന ക്ഷേമത്തിനാവശ്യമായ മൂര്‍ത്തവും ക്രീയാത്മകവുമായ സാമ്രാജ്യവിരുദ്ധ-കോര്‍പ്പറേറ്റു് വിരുദ്ധ-ധനമൂലധന വിരുദ്ധ പരിപാടികള്‍ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുന്നോട്ടു് വെച്ചു് പ്രവര്‍ത്തിക്കുകയുമാണു് വേണ്ടതു്. ഇത്തരം പുതിയ പരിപാടികള്‍ മുന്നോട്ടു് വെച്ചാണു് തെരഞ്ഞെടുപ്പുകളേയും നേരിടേണ്ടതു്. തെരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങള്‍ നോക്കാതെ തന്നെ അത്തരം ജനക്ഷേമ പരിപാടികള്‍ നടപ്പാക്കാനുള്ള ശേഷി ഇടതു് പക്ഷത്തിനു് കേരളത്തില്‍ ഇന്നുണ്ടു്. അതു് ഇടതു് പക്ഷത്തിന്റെ വളര്‍ച്ചയുടെ തെളിവും കൂടിയാണു്. ജനകീയ പച്ചക്കറി കൃഷിയും ഉറവിട മാലിന്യ സംസ്കരണവും രോഗീ പരിചരണവും പോലുള്ള അടുത്ത കാല പരിപാടികള്‍ അതാണു് കാണിക്കുന്നതു്.

ജനകീയാസൂത്രണ കാലത്തു് സൃഷ്ടിക്കപ്പെട്ട അസംഖ്യം മാതൃകകളില്‍ ചിലവ മാത്രമാണവ. അന്നതിനോടു് ക്രീയാത്മകമായി പ്രതികരിക്കാന്‍ തയ്യാറാകാത്തവരടക്കം ഇന്നു് അവയോടു് സഹകരിക്കാന്‍ തയ്യാറായിട്ടുണ്ടു്. സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇത്തരത്തിലുള്ള പരിപാടികള്‍ ഏറ്റെടുക്കാന്‍ ഇടതു് പക്ഷം തയ്യാറാകണം. ജനങ്ങള്‍ അവയോടും ക്രീയാത്മകമായി പ്രതികരിക്കുക തന്നെ ചെയ്യും.

പ്രാദേശിക ഉല്പാദന-വിതരണ-ഉപഭോഗ സംവിധാനം ഓരോ പഞ്ചായത്തിലും സൃഷ്ടിച്ചു് പ്രവര്‍ത്തിപ്പിക്കാന്‍ ഇടതു് പക്ഷത്തിനു് കഴിയും. ഓരോ പ്രദേശത്തിന്റേയും ഉല്പാദന ശേഷി പ്രാദേശിക ഉപഭോഗാവശ്യങ്ങളുമായി പൊരുത്തപ്പെടുത്തുകയും ഉല്പന്നങ്ങള്‍ പ്രാദേശികമായി ഉപഭോഗം ചെയ്യുകയുമാണു് ഏറ്റവും കാര്യക്ഷമമായിട്ടുള്ളതു്. അത്തരത്തില്‍ ഭൂമിയടക്കം വിഭവങ്ങളുടെ വിനിയോഗം പരിസ്ഥിതി സംരക്ഷണവും വായു, ജലം, മണ്ണു് എന്നീ അടിസ്ഥാന ജീവിതോപാധികള്‍ സംശുദ്ധമായി സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗമായി മാറുകയും ചെയ്യും. ഇത്തരം സമീപനം ആരോഗ്യം വിദ്യാഭ്യാസം തുടങ്ങി ഇതര സേവനങ്ങളുടേയും സംസ്കാരത്തിന്റേയും മെച്ചപ്പെട്ട വ്യവസ്ഥ രൂപപ്പെടുന്നതിനും ഇടയാക്കും. പ്രാദേശികമായി തീരെ ലഭ്യമല്ലാത്ത അവശ്യ വസ്തുക്കള്‍ മാത്രം അവയുടെ സ്രോതസുകളില്‍ നിന്നു് നേരിട്ടു് ഓണ്‍ലൈന്‍ സംവിധാനമുപയോഗിച്ചു് വാങ്ങുകയും പ്രാദേശിക മിച്ചോല്പന്നങ്ങള്‍ അതേ വിധം നേരിട്ടു് ഉപഭോക്തൃ കമ്പോളത്തിലെത്തിക്കുകയും ചെയ്യാം. പ്രാദേശിക വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗം സാധ്യമാക്കാം. അതിലൂടെ കുത്തകകളുടെ ഹൈപ്പര്‍ മാര്‍ക്കറ്റുകളെ അപ്രസക്തമാക്കാനുമാവും. ഇതെല്ലാം ജനങ്ങളുടെ ജീവിത ചെലവു് കുറയ്ക്കാനും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും അറിവും പരിചയവും വര്‍ദ്ധിപ്പിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും പരിസ്ഥിതി സംരക്ഷിക്കാനും അത്തരത്തില്‍ ജനജീവിതം പൊതുവെ മെച്ചപ്പെടുത്താനും ഉപകരിക്കുകയും ചെയ്യും.

ചെലവേറിയതും ജനങ്ങളെ കൂടുതല്‍ കൂടുതല്‍ രോഗികളാക്കുന്നതും ധനമൂലധനം നിയന്ത്രിക്കുന്നതുമായ ആരോഗ്യ വ്യവസായത്തിന്റെ നീരാളി പിടുത്തത്തില്‍ നിന്നു് രക്ഷപ്പെടാനായി രോഗ പ്രതിരോധത്തിനും മതിയായ അദ്ധ്വാനത്തിനും വ്യായാമത്തിനും വേണ്ടത്ര നടപ്പിനും സൂര്യപ്രകാശമേല്കുന്നതിനും സമീകൃതവും മിതവുമായ ആഹാര ശീലത്തിനും ശരിയായ വിശ്രമത്തിനും ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും ഊന്നല്‍ നല്‍കുന്ന ആരോഗ്യ പരിരക്ഷാപദ്ധതി നടപ്പാക്കാം. സാമൂഹ്യ മേല്‍നോട്ടത്തില്‍ മാത്രം നടത്തപ്പെടുന്ന റെസ്റ്റോറന്റുകളോ പങ്കാളിത്തത്തോടെ പ്രവര്‍ത്തിപ്പിക്കപ്പെടുന്ന അടുക്കളകളോ പ്രോത്സാഹിപ്പിച്ചു് ആരോഗ്യകരമായ ആഹാരം ലഭ്യമാക്കാവുന്നതാണു്. അതാകട്ടെ, സ്ത്രീകളെ അടുക്കളയില്‍ നിന്നു് മോചിപ്പിക്കുന്നതിനുതകുകയും ചെയ്യും.

മാതൃഭാഷാധിഷ്ഠിതവും തൊഴിലധിഷ്ഠിതവുമായി വിദ്യാഭ്യാസം പുനസംഘടിപ്പിക്കാന്‍ അയല്‍വക്ക സ്കൂളുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിനു് ഇടതു് പക്ഷം മുന്‍കൈ എടുക്കേണ്ടതുണ്ടു്. ആധുനിക വിവര സാങ്കേതിക വിദ്യ ഒരുക്കുന്ന ശൃംഖല ഫലപ്രദമായി ഉപയോഗിച്ചു് ഏതു് തലം വരേയുള്ള ഉന്നത വിദ്യാഭ്യാസവും അയല്‍വക്കത്തു് തന്നെ സാധ്യമാക്കാം. വിദ്യാഭ്യാസത്തിന്റെ ചെലവു് കുറയ്ക്കാനും വര്‍ഗ്ഗതാല്പര്യം സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസത്തെ പല തട്ടുകളിലായി തിരിക്കുകയും ലാഭാധിഷ്ഠിതമാക്കി മാറ്റുകയും ചെയ്യുന്ന ധന മൂലധനത്തിന്റെ പിടി വിടുവിക്കുന്നതിനും അങ്ങിനെ ശരിയായൊരു വിദ്യാഭ്യാസ സമ്പ്രദായം ഉരുത്തിരിച്ചെടുക്കുന്നതിനും ഇതു് സഹായിക്കും.

സഹകരണ മേഖലയും സംസ്ഥാന പൊതു മേഖലയും സാമ്രാജ്യവിരുദ്ധ-ധനമൂലധന വിരുദ്ധ നിലപാടുകളില്‍ ഉറപ്പിച്ചു് നിര്‍ത്തി കൊണ്ടും പ്രാദേശിക സംരംഭകരുടെ സംരക്ഷണം ഏറ്റെടുത്തു് കൊണ്ടും ആഗോള ധന മൂലധനത്തിന്റെ കടന്നാക്രമങ്ങളില്‍ നിന്നു് ജനങ്ങളേയാകെയും പ്രാദേശിക സംരംഭകരേയും പൊതു മേഖലയെ തന്നെയും വലിയൊരളവു് സംരക്ഷിക്കാനാവും.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള സ്വതന്ത്ര വിവര സാങ്കേതിക വിദ്യയുടെ വ്യാപകമായ സ്വാംശീകരണത്തിലൂടെ ചെലവു് കുറഞ്ഞ ടെലിഫോണ്‍ ശൃംഖലയും സ്വന്തമായ വിവര വിനിമയ ശൃംഖലയും ജനകീയ മാധ്യമ ശൃംഖലയും സൃഷ്ടിച്ചുപയോഗിക്കാം. ഈ മേഖലയിലുള്ള സാമ്രാജ്യത്വ മേധാവിത്വത്തില്‍ നിന്നു് സ്വയം മോചിതരാകാം.

മേല്പറഞ്ഞവയോടൊപ്പം മറ്റിതര സ്വതന്ത്ര പരിപാടികളും വ്യാപകമായി നടപ്പാക്കുന്നതിനാവശ്യമായ ജനകീയ കൂട്ടായ്മ സൃഷ്ടിക്കുന്നതിലൂടെ മതേതര-ജനകീയ-ജനാധിപത്യ സംസ്കാരത്തിന്റേതായ പുതിയൊരുണര്‍വ്വും സംഘടനാ രൂപങ്ങളും സമൂഹത്തില്‍ സൃഷ്ടിക്കാനും വര്‍ഗ്ഗയതയേയും കോര്‍പ്പറേറ്റു് താല്പര്യങ്ങളേയും സാമ്രാജ്യത്വത്തേയും ദൂരത്തു് നിര്‍ത്താനും കഴിയും.

ഇവയെല്ലാം ധനമൂലധനത്തെ നേരിട്ടു് കടന്നാക്രമിക്കുന്നതും വര്‍ഗ്ഗീയതയുടേയും ജാതീയതയുടേയും വളര്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കാനും ജനങ്ങളുടെ ജീവിതവും തൊഴിലും പരിസ്ഥിതിയും സംരക്ഷിക്കാനും ഉതകുന്നതുമാണു്. അത്തരം പരിപാടികളിലൂടെ ഇടതു് പക്ഷത്തിനു് വളരാനും ജനങ്ങള്‍ക്കു് നല്ല ജീവിതം ഉറപ്പു് വരുത്താനും സമൂഹത്തെ പുരോഗതിയിലേയ്ക്കു് നയിക്കാനും കഴിയുകയും ചെയ്യും.

2 comments:

Anonymous said...

ഇപ്പോഴിതാ ചൈനീസ് സര്‍ക്കാരിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്യുമെന്ററി വരുന്നു. ചൈനീസ് ഭരണകൂടത്തിന്റെ നേത്യത്വത്തില്‍ നടക്കുന്ന അവയവ തട്ടിപ്പിന്റെ കഥകളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. ഫുലാന്‍ ഗോംഗ് വിഭാഗത്തില്‍പ്പെട്ട നാല്പതിനായിരത്തോളം തടവുകാര്‍ പീഡനത്തിന് ഇരയായെന്നും 2008 വരെ 65,000 പേര്‍ അവയവങ്ങള്‍ നീക്കം ചെയ്തതുമൂലം മരിച്ചെന്നുമാണു റിപ്പോര്‍ട്ട്.

അവയവ സ്വീകരണത്തിനായി വിദേശികളെ ചൈനയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ഇതുവഴി ഭരണകൂടം ലക്ഷ്യംവയ്ക്കുന്നതെന്നാണ് വെളിപ്പെടുത്തല്‍. മറ്റു മേഖലകളില്‍നിന്നു സമ്പാദിക്കുന്ന വരുമാനത്തിലും പതിന്മടങ്ങാണ് അവയവ വിപണനം വഴി ചൈന സമ്പാദിക്കുന്നത്. പത്രപ്രവര്‍ത്തകനായ എഥാന്‍ ഗട്ട്മാന്‍, മനുഷ്യാവകാശ പ്രവര്‍ത്തകനായ കനേഡിയന്‍ അഭിഭാഷകന്‍ ഡേവിഡ് മത്താസ്, ഡേവിഡ് കില്‍ഗൗര്‍ എന്നിവരടങ്ങിയ സംഘത്തിന്റെ അന്വേഷണമാണ് ഹാര്‍ഡ് ടു ബിലീവ് എന്ന ഡോക്യുമെന്ററിയിലൂടെ ലോകജനതയെ അറിയിക്കുന്നത്.

Anonymous said...

Please read what the communist china doing
ഇപ്പോഴിതാ ചൈനീസ് സര്‍ക്കാരിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്യുമെന്ററി വരുന്നു. ചൈനീസ് ഭരണകൂടത്തിന്റെ നേത്യത്വത്തില്‍ നടക്കുന്ന അവയവ തട്ടിപ്പിന്റെ കഥകളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. ഫുലാന്‍ ഗോംഗ് വിഭാഗത്തില്‍പ്പെട്ട നാല്പതിനായിരത്തോളം തടവുകാര്‍ പീഡനത്തിന് ഇരയായെന്നും 2008 വരെ 65,000 പേര്‍ അവയവങ്ങള്‍ നീക്കം ചെയ്തതുമൂലം മരിച്ചെന്നുമാണു റിപ്പോര്‍ട്ട്.

അവയവ സ്വീകരണത്തിനായി വിദേശികളെ ചൈനയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ഇതുവഴി ഭരണകൂടം ലക്ഷ്യംവയ്ക്കുന്നതെന്നാണ് വെളിപ്പെടുത്തല്‍. മറ്റു മേഖലകളില്‍നിന്നു സമ്പാദിക്കുന്ന വരുമാനത്തിലും പതിന്മടങ്ങാണ് അവയവ വിപണനം വഴി ചൈന സമ്പാദിക്കുന്നത്. പത്രപ്രവര്‍ത്തകനായ എഥാന്‍ ഗട്ട്മാന്‍, മനുഷ്യാവകാശ പ്രവര്‍ത്തകനായ കനേഡിയന്‍ അഭിഭാഷകന്‍ ഡേവിഡ് മത്താസ്, ഡേവിഡ് കില്‍ഗൗര്‍ എന്നിവരടങ്ങിയ സംഘത്തിന്റെ അന്വേഷണമാണ് ഹാര്‍ഡ് ടു ബിലീവ് എന്ന ഡോക്യുമെന്ററിയിലൂടെ ലോകജനതയെ അറിയിക്കുന്നത്.

Blog Archive