Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Sunday, March 6, 2016

പോരാട്ടം തുടരുകതന്നെ ചെയ്യും



ജയില്‍മോചിതനായ കനയ്യകുമാര്‍ വ്യാഴാഴ്ച രാത്രി ജെഎന്‍യു ക്യാമ്പസില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

ജെഎന്‍യുവില്‍ ഇന്നിവിടെ ഒത്തുകൂടിയ എല്ലാവര്‍ക്കും, വിദ്യാര്‍ഥിയോ തൊഴിലാളിയോ അധ്യാപകരോ കച്ചവടക്കാരോ കടകളില്‍ തൊഴിലെടുക്കുന്നവരോ ആകട്ടെ, എല്ലാവര്‍ക്കും ഞാന്‍ എന്റെ വിപ്ളവാഭിവാദ്യങ്ങള്‍ നേരുന്നു. ജെഎന്‍യു എസ്യു പ്രസിഡന്റ് എന്ന നിലയ്ക്ക്, ഇവിടെ എത്തിച്ചേര്‍ന്ന മാധ്യമങ്ങള്‍വഴി ഈ ദേശത്തുള്ള എല്ലാവര്‍ക്കും, ലോകത്തെമ്പാടും ജെഎന്‍യുവിനോടൊപ്പം നിലകൊണ്ട എല്ലാവര്‍ക്കും എന്റെ നന്ദിയും അഭിവാദ്യങ്ങളും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജെഎന്‍യുവിനോടൊപ്പം നിന്ന, രോഹിത് വെമുലയ്ക്ക് നീതി ലഭിക്കാന്‍ പോരാടിയ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിന്റെ ഭാഗമായവര്‍ക്കും രാഷ്ട്രീയ– അരാഷ്ട്രീയവാദികള്‍ക്കും ഞാനീ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ, പാര്‍ലമെന്റില്‍ ഇരുന്ന് ശരിതെറ്റുകള്‍ നിര്‍ണയിച്ച മഹാനുഭാവന്മാര്‍ക്കും അവരുടെ പൊലീസിനും അവരുടെ ചാനലുകള്‍ക്കും ഞാന്‍ നന്ദി പറയുന്നു.

ആരോടും ഞങ്ങള്‍ക്ക് വെറുപ്പില്ല. എബിവിപിയോടുപോലും. ജെഎന്‍യുവിലെ എബിവിപി പുറത്തുള്ള എബിവിപിയേക്കാളും യുക്തിയുള്ളവരാണ്. ഇവിടെ രാഷ്ട്രീയവിചക്ഷണരെന്ന് സ്വയം നടിക്കുന്നവരോട് കഴിഞ്ഞവര്‍ഷത്തെ എബിവിപി സ്ഥാനാര്‍ഥി പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ നടത്തിയ പ്രസംഗം ഒന്ന് കേള്‍ക്കാന്‍ അഭ്യര്‍ഥിക്കുകയാണ്; എങ്ങനെയാണ് ഞങ്ങള്‍ ആ പ്രസംഗത്തെ വാദിച്ച് തറപറ്റിച്ചതെന്നും. ഞങ്ങള്‍ എബിവിപിയെ ശത്രുക്കളായല്ല, മറിച്ച് പ്രതിപക്ഷമായാണ് കാണുന്നത്. അതുകൊണ്ടുതന്നെയാണ് ഞങ്ങള്‍ ജനാധിപത്യവാദികളാകുന്നതും.

ശരിയെ ശരിയായും തെറ്റിനെ തെറ്റായും കാണാന്‍ നമ്മളെ പഠിപ്പിച്ച ജെഎന്‍യുവിനെ ഞാന്‍ അഭിവാദ്യംചെയ്യുന്നു. ഞാനീ ചെയ്യുന്ന അഭിവാദ്യംപോലും എന്റെയുള്ളില്‍നിന്ന് വരുന്നതാണ്. ഇതാണ് നമ്മളും എല്ലാം പ്ളാന്‍ചെയ്ത് ചെയ്യുന്ന എബിവിപിയും തമ്മിലുള്ള വ്യത്യാസം.

ഈ രാജ്യത്തിന്റെ വ്യവസ്ഥിതിയിലും നിയമങ്ങളിലും ഇവിടുത്തെ നീതിന്യായവ്യവസ്ഥിതിയിലും എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഈ രാജ്യവും ഇവിടുത്തെ ഭരണഘടനയും ഉറപ്പുനല്‍കുന്ന എല്ലാത്തിനോടും–ജനാധിപത്യം, മതനിരപേക്ഷത, സമത്വം–എല്ലാത്തിലും ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നു– സത്യമേവ ജയതേ എന്ന്. എനിക്ക് അങ്ങയോടു പറയാനുള്ളതും അതു തന്നെ– 'സത്യമേവ ജയതേ'. അതെ, സത്യം മാത്രമേ ജയിക്കൂ. ഇവിടെയിന്ന് ഒരു വിദ്യാര്‍ഥിയെയാണ് ദേശദ്രോഹക്കുറ്റം ചുമത്തി നിങ്ങളൊരു രാഷ്ട്രീയ ഉപകരണമാക്കിയിരിക്കുന്നത്.

ഞാന്‍ ഒരു പ്രസംഗം നടത്താനല്ല, മറിച്ച് എന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനാണ് ആഗ്രഹിക്കുന്നത്. എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരുകാര്യം നിങ്ങളുമായി പങ്കുവയ്ക്കട്ടെ. ഞങ്ങളുടെ ഗ്രാമത്തിലെ റെയില്‍വേ സ്റ്റേഷനില്‍ ഐശ്വര്യം കൊണ്ടുവരുമെന്നു പറയുന്ന മോതിരങ്ങള്‍ വില്‍ക്കാന്‍ ഒരാള്‍ വരാറുണ്ട്. നമ്മളെന്താഗ്രഹിച്ചാലും അത് സാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന മോതിരങ്ങള്‍. ഇതുപോലെയാണ് ഇവിടെ ചില നേതാക്കള്‍ പറയുന്നത് കള്ളപ്പണം തിരികെവരുമെന്ന്. നമ്മള്‍ ഇന്ത്യക്കാരുടെ ഒരു ഗുണം നമ്മള്‍ എന്തും പെട്ടെന്ന് മറക്കുമെന്നതാണ്. എന്നാല്‍, ഇക്കാര്യത്തില്‍ അങ്ങനെയൊന്നു സംഭവിച്ചതുമില്ലതാനും. അങ്ങനെയിരിക്കുമ്പോള്‍ ഗവണ്‍മെന്റിന് പെട്ടെന്ന് ഇത് മറക്കാന്‍ ഒരു ബുദ്ധി ഉദിക്കുകയാണ്– ഗവേഷണവിദ്യാര്‍ഥികളുടെ ഫെലോഷിപ് നിര്‍ത്തിവയ്ക്കുക. വിദ്യാര്‍ഥികള്‍ ഇതിനെതിരെ സമരംചെയ്യുമ്പോള്‍ ഔദാര്യംപോലെ ഇപ്പോള്‍ ലഭിക്കുന്ന തുക തുടര്‍ന്നും ലഭിക്കുമെന്ന് വ്യവസ്ഥചെയ്യുക. ഫെലോഷിപ് തുക കൂട്ടണമെന്ന സമരത്തിനെ അങ്ങനെ വഴിതിരിച്ചു വിടാം.

ഈ സര്‍ക്കാരിന്റെ സൈബര്‍സെല്‍ പ്രവര്‍ത്തിക്കുന്ന രീതി വളരെ മനോഹരമാണ്– അവര്‍ നിങ്ങള്‍ക്കെതിരെ വ്യാജവീഡിയോകള്‍ നിര്‍മിക്കും. നിങ്ങള്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തും. മാത്രമല്ല, നിങ്ങളുടെ ചവറ്റുകുട്ടയില്‍ എത്ര കോണ്ടമുണ്ടെന്നുവരെ അവര്‍ എണ്ണിത്തിട്ടപ്പെടുത്തും. പക്ഷേ, ഇപ്പോള്‍ നല്ല സമയമാണ്. ജെഎന്‍യുവിനെതിരെ ഇപ്പോള്‍ നടക്കുന്ന ഈ അധിനിവേശം ഒക്കുപൈ യുജിസി സമരത്തെ താറടിച്ചുകാണിക്കാനും രോഹിത് വെമുലയ്ക്ക് നീതിതേടിയുള്ള സമരത്തെ വഴിതിരിച്ചുവിടാനുമുള്ള ആസൂത്രിതമായ പദ്ധതിയാണോ എന്ന് നാം ഈയവസരത്തില്‍ത്തന്നെ ആലോചിക്കേണ്ടതുണ്ട്.

ഈ പ്രശ്നത്തെ ആദ്യമായി പ്രൈംടൈമില്‍ അവതരിപ്പിച്ച എന്റെ പ്രിയപ്പെട്ട മുന്‍ ആര്‍എസ്എസ് സുഹൃത്തേ, നിങ്ങള്‍ക്കുവേണ്ടിയിരുന്നത് ഒരു കാര്യമാണ്. കള്ളപ്പണം തിരിച്ചുപിടിക്കുകവഴി ഓരോ ഇന്ത്യക്കാരനും ലഭിക്കേണ്ടിയിരുന്ന പതിനഞ്ചുലക്ഷം രൂപയുടെ കാര്യം അവരുടെ ഓര്‍മയില്‍നിന്ന് മായ്ച്ചുകളയുക. പക്ഷേ, ഒരുകാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്. ജെഎന്‍യുവില്‍ പ്രവേശനം കിട്ടുക അത്ര എളുപ്പമല്ല; ജെഎന്‍യു വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നടക്കുന്നതെല്ലാം മറക്കുക എന്നതും. ഞങ്ങളിതൊക്കെ മറന്നുപോകണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റി. ഞങ്ങള്‍ വീണ്ടുംവീണ്ടും നിങ്ങളെ അതോര്‍മിപ്പിച്ച് കൊണ്ടേയിരിക്കും. കാരണം, എപ്പോഴൊക്കെ ഈ രാജ്യത്തിന്റെ ആത്മാവിനുനേരെ ആക്രമണം നടന്നിട്ടുണ്ടോ, അപ്പോഴൊക്കെ ജെഎന്‍യുവും പ്രകമ്പനംകൊണ്ടിട്ടുണ്ട്. ഞങ്ങളുടെ പോരാട്ടവീര്യം കുറയ്ക്കാന്‍ നിങ്ങള്‍ക്കാവില്ല.

രാജ്യത്തിന്റെ അതിര്‍ത്തികളില്‍ യുവാക്കള്‍ മരിച്ചുവീഴുന്നു എന്ന് ഒരു ബിജെപി നേതാവ് ലോക്സഭയില്‍ പറഞ്ഞു. എല്ലാ ബഹുമാനത്തോടുംകൂടി ഞാന്‍ ആ സൈനികരെ സല്യൂട്ട് ചെയ്യുന്നു. എന്നാല്‍, ആ നേതാവിനോട് ഒരുകാര്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഈ രാജ്യത്തിനുള്ളില്‍ ആത്മഹത്യചെയ്യുന്ന, നമുക്കും ഈ സൈനികര്‍ക്കും ഭക്ഷണംനല്‍കുന്ന, പല സൈനികരുടെയും പിതാക്കള്‍തന്നെയായ കര്‍ഷകരെക്കുറിച്ച് നിങ്ങളെന്തേ ഒന്നും പറയുന്നില്ല? അവരും ഈ രാജ്യത്തിന്റെ രക്തസാക്ഷികള്‍തന്നെയാണ്. എന്റെ അച്ഛന്‍ കര്‍ഷകനാണ്, എന്റെ സഹോദരന്‍ സൈനികനും. ദയവുചെയ്ത് നിങ്ങളിത്തരം ദേശസ്നേഹികള്‍, ദേശദ്രോഹികള്‍ എന്നിങ്ങനെയുള്ള സ്വത്വങ്ങള്‍ ഉണ്ടാക്കി പൊള്ളയായ സംവാദം തുടങ്ങിവയ്ക്കരുത്. പാര്‍ലമെന്റില്‍ ഇരുന്ന് നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത്? ഈ മരിച്ചുവീഴുന്ന സൈനികരുടെ ഉത്തരവാദിത്തം ആര്‍ക്കാണ്? ഞാന്‍ പറയുന്നു–യുദ്ധം ചെയ്യുന്നവരല്ല, അവരെക്കൊണ്ട് യുദ്ധം ചെയ്യിപ്പിക്കുന്നവരാണ് ഇതിനുത്തരവാദികള്‍.

ദേശത്തിനുള്ളില്‍തന്നെയുണ്ടാകുന്ന പ്രശ്നങ്ങളില്‍നിന്ന് സ്വാതന്ത്യ്രം വേണമെന്ന് പറയുന്നതാണോ തെറ്റ്? ആരുടെ അടുത്തു നിന്നാണ് സ്വാതന്ത്യ്രം വേണമെന്ന് ആവശ്യപ്പെടുന്നത്? ഭാരതം ആരെയെങ്കിലും അടിമയാക്കിവച്ചിട്ടുണ്ടോ? എന്നാല്‍, ഞാന്‍ പറയട്ടെ സുഹൃത്തേ, ഭാരതത്തില്‍നിന്നല്ല, ഭാരതത്തിനുള്ളിലാണ് സ്വാതന്ത്യ്രം വേണമെന്ന് പറയുന്നത്.

രാജ്യത്ത് ആരാണ് പൊലീസ് കോണ്‍സ്റ്റബിളിന്റെ ജോലിചെയ്യുന്നത്? ദരിദ്രകുടുംബങ്ങളില്‍നിന്ന് വരുന്ന, കൃഷിക്കാരുടെയും തൊഴിലാളികളുടെയും മക്കളായ ചെറുപ്പക്കാര്‍. ഞാനും അവരെപ്പോലെയാണ്. ഈ രാജ്യത്തെ ഏറ്റവും പിന്നോക്കംനില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ബിഹാറില്‍നിന്നാണ് ഞാന്‍ വരുന്നത്. ഞാനും അവരെപ്പോലെതന്നെ ദരിദ്രകര്‍ഷക കുടുംബാംഗമാണ്.

ജയിലില്‍വച്ച് അങ്ങനെയുള്ള ഒരു പൊലീസുകാരന്‍ എന്നോട് ചോദിച്ചു. 'നിങ്ങളെന്തിനാണ് എപ്പോഴും ലാല്‍സലാമെന്നും ഇങ്ക്വിലാബ് സിന്ദാബാദ് എന്നുമൊക്കെ പറയുന്നത്?' ഞാന്‍ അദ്ദേഹത്തിന് മറുപടി നല്‍കി– 'ലാല്‍ എന്നാല്‍ വിപ്ളവം, വിപ്ളവത്തിന് സലാം എന്നാണുദ്ദേശിക്കുന്നത്. ഇങ്ക്വിലാബ് എന്നാല്‍ ഉര്‍ദുവില്‍ വിപ്ളവം എന്നാണര്‍ഥം.' അപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു, 'പിന്നെ എന്തുകൊണ്ടാണ് എബിവിപി ഇങ്ക്വിലാബ് സിന്ദാബാദ് വിളിക്കുന്ന'തെന്ന്. ഞാന്‍ മറുപടി കൊടുത്തു– 'അവരുടെ ഇങ്ക്വിലാബ് കള്ളമാണ്, ഞങ്ങള്‍ വിളിക്കുന്ന ഇങ്ക്വിലാബ് സത്യമുള്ളതും'.

സംഘടിച്ചേക്കാമെന്ന് നിങ്ങള്‍ ഭയക്കുന്ന ആ ശബ്ദങ്ങളെ, അതിര്‍ത്തിയില്‍ നില്‍ക്കുന്ന പട്ടാളക്കാരുടെ ശബ്ദങ്ങളെ, വയലുകളില്‍ ജീവന്‍തന്നെ മറന്ന് അധ്വാനിക്കുന്നവരുടെ ശബ്ദങ്ങളെ, അല്ലെങ്കില്‍ സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള ജെഎന്‍യുവില്‍നിന്നുള്ള ശബ്ദങ്ങളെ മൂടിക്കെട്ടാന്‍ നിങ്ങളാഗ്രഹിക്കുന്നു. ലെനിന്‍ പറഞ്ഞു– 'ജനാധിപത്യം സോഷ്യലിസത്തിന് ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ്'. ഇതുകൊണ്ടുതന്നെയാണ് ഞങ്ങള്‍ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത്, അഭിപ്രായസ്വാതന്ത്യ്രത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സംസാരിക്കുന്നത്. ഇതുകൊണ്ടുതന്നെയാണ് ഒരു പ്യൂണിന്റെ മകനും രാഷ്ട്രത്തലവന്റെ മകനും ഒരുമിച്ച് ഒരു സ്കൂളില്‍ പഠിക്കുന്ന സാഹചര്യംവരണമെന്ന് ഞങ്ങളാവശ്യപ്പെടുന്നത്; അതിനുവേണ്ടി പോരാടുന്നത്.

ഞങ്ങളാവശ്യപ്പെടുന്ന സ്വാതന്ത്യ്രം പട്ടിണിമരണങ്ങളില്‍നിന്നും ദാരിദ്യ്രത്തില്‍നിന്നുമുള്ള സ്വാതന്ത്യ്രമാണ്. ചൂഷണത്തില്‍നിന്നും അക്രമത്തില്‍നിന്നുമുള്ള സ്വാതന്ത്യ്രമാണ്. ഈ രാജ്യത്തുള്ള ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും മറ്റെല്ലാവര്‍ക്കും വേണ്ടി ഞങ്ങളാ സ്വാതന്ത്യ്രം നേടിയെടുക്കും. ഇതേ വ്യവസ്ഥിതി വഴി, ഇതേ പാര്‍ലമെന്റുവഴി, ഇതേ നീതിന്യായവ്യവസ്ഥിതി വഴി!! ഇതായിരുന്നു ബാബസാഹെബ് അംബേദ്കറുടെ സ്വപ്നം. ഇതുതന്നെയായിരുന്നു രോഹിത് വെമുല കണ്ട സ്വപ്നവും. അതെ, നിങ്ങള്‍ കൊന്ന രോഹിത്, നിങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ച ആ പ്രക്ഷോഭവും. അതിപ്പോള്‍ എത്രത്തോളം വലുതായെന്നു നോക്കൂ.

ജയിലിലായിരുന്നപ്പോള്‍ ഒരു സ്വയംവിമര്‍ശം നടത്താന്‍ എനിക്ക് സാധിച്ചു. അത് നിങ്ങളോട് പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ കടുകട്ടിപ്രയോഗങ്ങള്‍മാത്രം നിറഞ്ഞ ഭാഷയിലൂടെ സംവദിക്കുന്നവരാണ്. എന്നാല്‍, നമ്മള്‍ പറയുന്നത് സാധാരണക്കാര്‍ക്ക് മനസ്സിലാകില്ല, അതവര്‍ക്ക് ബുദ്ധിയില്ലാത്തതുകൊണ്ടല്ല. ഈ വാചാടോപം അവര്‍ക്ക് പരിചയമില്ലാഞ്ഞിട്ടാണ്. പക്ഷേ, ഇതിനുപകരം അവരുടെ കൈയില്‍ എത്തുന്നതെന്താണ്? ഒരു ആധികാരികതയുമില്ലാത്ത ഒരു കൂട്ടം വാട്സാപ് ഫോര്‍വേഡുകള്‍.

ജയിലില്‍നിന്ന് എനിക്ക് രണ്ടു പാത്രങ്ങള്‍ ലഭിച്ചു. ഒന്ന് നീല നിറത്തില്‍, രണ്ടാമത്തേത് ചുവന്ന നിറത്തിലും. ഞാന്‍ ഇരുത്തി ചിന്തിച്ചു. എനിക്ക് വിധിയില്‍ വിശ്വാസമില്ല. ദൈവത്തെ എനിക്കറിയുകപോലുമില്ല. പക്ഷേ, ഈ രാജ്യത്ത് നല്ലതെന്തോ നടക്കാന്‍ പോകുന്നു എന്നെനിക്ക് തോന്നിത്തുടങ്ങി. ആ നീലനിറമുള്ള പാത്രത്തില്‍ ഞാന്‍ അംബേദ്കറുടെ പ്രസ്ഥാനത്തെയാണ് കണ്ടത്. ചുവന്ന പാത്രത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും.

ആദരണീയ പ്രധാനമന്ത്രിജി, ഇന്ന് അങ്ങ് സ്റ്റാലിനെക്കുറിച്ചും ക്രൂഷ്ചേവിനെക്കുറിച്ചും സംസാരിക്കുന്നത് കേട്ടു. ആ ടിവിയുടെ ഉള്ളിലേക്ക് കയറിച്ചെന്ന് അങ്ങയോട് 'ഹിറ്റ്ലറെക്കുറിച്ചുകൂടി ഒന്ന് സംസാരിക്കണേ' എന്ന് പറയാന്‍ ഞാന്‍ ഒത്തിരി ആഗ്രഹിച്ചു. നിങ്ങളുടെ ഗുരുവായ ഗോള്‍വാള്‍ക്കര്‍ നേരില്‍ചെന്ന് കണ്ട മുസ്സോളിനിയെക്കുറിച്ചുകൂടി നിങ്ങളെന്തെങ്കിലും പറയണേ എന്ന് ഞാന്‍ ആഗ്രഹിച്ചു. നിങ്ങള്‍ 'മന്‍ കി ബാത്' നടത്താറല്ലേയുള്ളൂ, കേള്‍ക്കാറില്ലല്ലോ.

ജയിലില്‍നിന്ന് വന്നശേഷം ഞാന്‍ എന്റെ അമ്മയോട് സംസാരിച്ചു, ഏകദേശം മൂന്നുമാസത്തിനുശേഷം. അമ്മ പറഞ്ഞു– മോഡിജിയും ഒരമ്മയുടെ മകനാണ്. എന്റെ മകനെയോ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചിരിക്കുകയും. 'മന്‍ കി ബാത്' നടത്തുന്ന അദ്ദേഹത്തിന് ഇടയ്ക്ക് 'മാ കി ബാത്' കൂടി നടത്തിക്കൂടേ. ഇതിനു മറുപടി പറയാന്‍ എന്റെ കൈയില്‍ വാക്കുകളില്ലായിരുന്നു.

ഈ രാജ്യത്തിനുള്ളില്‍ ഇപ്പോള്‍ കാണുന്നത് വളരെയധികം ആപല്‍ക്കരമായ പ്രവണതകളാണ്. ഇതുകൊണ്ടാണ് ഞാന്‍ ഒരു പാര്‍ടിയെക്കുറിച്ചുമാത്രം സംസാരിക്കാത്തത്. ഒരു പ്രത്യേക ടിവി ചാനലിനെക്കുറിച്ചുമാത്രം പറയാത്തത്. ഞാന്‍ മുഴുവന്‍ രാജ്യത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ഇവിടത്തെ എല്ലാ ജനങ്ങളെക്കുറിച്ചും. ഈ പ്രശ്നത്തില്‍ ജെഎന്‍യുവിനോടൊപ്പംനിന്ന എല്ലാവരെയും വീണ്ടുംവീണ്ടും നമ്മള്‍ സല്യൂട്ട് ചെയ്യണം. ജെഎന്‍യു എന്നു പറയുന്നത് സംവരണനയം നടപ്പാക്കുന്ന, ഇനി അതിലെന്തെങ്കിലും പിഴവുകള്‍ ഉണ്ടെങ്കില്‍ത്തന്നെ അത് നേടിയെടുക്കാന്‍ സമരംചെയ്യാനുള്ള സ്വാതന്ത്യ്രം നല്‍കുന്ന ഒരു മാതൃകാ വിദ്യാഭ്യാസകേന്ദ്രമാണ്.

ഇവിടെ വരുന്ന പല വിദ്യാര്‍ഥികളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. ഞാന്‍ ഈ കാര്യം ഇതുവരെ ആരോടും പറഞ്ഞിട്ടില്ല, നിങ്ങള്‍ക്കാര്‍ക്കും അറിയാനും വഴിയില്ല. എന്റെ കുടുംബം ഒരു മാസം ജീവിക്കുന്നത് 3000 രൂപകൊണ്ടാണ്. എനിക്ക് മറ്റുള്ള വലിയ സര്‍വകലാശാലകളില്‍ പിഎച്ച്ഡി ചെയ്യാന്‍ പറ്റുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇങ്ങനെയുള്ള ഒരു സര്‍വകലാശാലയ്ക്ക് നേരെ ആക്രമണം വന്നപ്പോള്‍ അതോടൊപ്പംനിന്ന എല്ലാവര്‍ക്കുമെതിരെയും ദേശദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു. ഒരു രാഷ്ട്രീയപാര്‍ടിയുടെയും പക്ഷം പിടിച്ചല്ല ഞാനിതു പറയുന്നത്. എനിക്ക് എന്റേതായ പ്രത്യയശാസ്ത്രമുണ്ട്.

സീതാറാം യെച്ചൂരിക്കെതിരെ ദേശദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നു. രാഹുല്‍ ഗാന്ധിക്കും ഡി രാജയ്ക്കും അരവിന്ദ് കെജ്രിവാളിനുമെതിരെ കേസ് എടുത്തു. ഇവരൊന്നും ജെഎന്‍യുവിന്റെ പക്ഷംപിടിച്ചവരല്ല, മറിച്ച് ശരിയെ ശരി എന്നും തെറ്റിനെ തെറ്റെന്നും വിവേചിച്ചറിഞ്ഞവരാണ്. ഇവര്‍ക്കെതിരെ പുലഭ്യം പറച്ചിലുകള്‍ തുടരുന്നു. വധഭീഷണികള്‍ കൂടിവരുന്നു. ഇതെന്തുതരം സ്വയംപ്രഖ്യാപിത ദേശീയതയാണ് സുഹൃത്തുക്കളേ? ഈ രാജ്യത്തെ 69 ശതമാനം ആള്‍ക്കാരും നിങ്ങള്‍ക്കെതിരെയാണ് വോട്ട് ചെയ്തിരിക്കുന്നത്.

എപ്പോഴും നിങ്ങളുടെ ഭാഗത്താവും ജയമെന്നു കരുതരുത്. ഒരു നുണതന്നെ നൂറുവട്ടം പറഞ്ഞാല്‍ സത്യമാകുമെന്നും കരുതരുത്. സൂര്യനെ നൂറുവട്ടം ചന്ദ്രന്‍ എന്ന് ആവര്‍ത്തിച്ച് പറഞ്ഞതു കൊണ്ടൊന്നും അതൊരിക്കലും ചന്ദ്രനാവില്ല. നിങ്ങള്‍ക്ക് സത്യത്തെ കള്ളമാക്കാനും കഴിയില്ല.

പുതിയ പുതിയ അജന്‍ഡകളാണ് ഇവരെ മുന്നോട്ടുനയിക്കുന്നത്. യുജിസിക്കെതിരായ പ്രക്ഷോഭം നടക്കുമ്പോള്‍ ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ രോഹിത് വെമുലയെ നിങ്ങള്‍ കൊല്ലാക്കൊലചെയ്ത് കൊന്നു. അതിനെതിരായ പ്രക്ഷോഭം ശക്തിപ്പെട്ടപ്പോഴേക്കും ഇതാ വരുന്നു അടുത്തത്. ' ജെഎന്‍യു...!! ദേശദ്രോഹികളുടെ താവളം'. പക്ഷേ, ഇതും അധികകാലം ഓടില്ല... അടുത്തതായി ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ നിങ്ങള്‍ രാംമന്ദിര്‍ നിര്‍മിക്കാനുള്ള ഒച്ചപ്പാട് തുടങ്ങും.

ആര്‍എസ്എസിന്റെ മുഖപത്രം ജെഎന്‍യുവിനെ അവഹേളിച്ച് ഒരുപാട് എഴുതുകയുണ്ടായി. ഇവിടെയുള്ള എബിവിപി പ്രവര്‍ത്തകരോട് എന്റെ വിനീതമായ അപേക്ഷയാണ്, ദയവുചെയ്ത് ഇത്രയുമൊക്കെ എഴുതിയ ആ സ്വാമിജിയെ ജെഎന്‍യുവിലേക്ക് കൊണ്ടുവരിക. എനിക്ക് ജനാധിപത്യത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. നമുക്ക് ഇവിടെയിരുന്ന് മുഖാമുഖം നോക്കി ചര്‍ച്ച നടത്താം. തികച്ചും ആരോഗ്യപരമായ ചര്‍ച്ച. അതിന്റെ അവസാനം എന്തുകൊണ്ട് നാലുമാസത്തേക്ക് ജെഎന്‍യു അടച്ചുപൂട്ടണമെന്ന് നിങ്ങള്‍ക്ക് യുക്തിയുക്തം തെളിയിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ഞാന്‍ അതിനോട് യോജിക്കാം.

ഇവര്‍ ഒന്നും ആലോചിക്കാതെയാണ് ഓരോന്ന് ചെയ്തുകൂട്ടുന്നത്. ഇവരുടെ പരിപാടികള്‍ക്കൊക്കെ ഒരൊറ്റ പോസ്റ്ററായിരിക്കും. അതിന്റെ ഡിസൈനിലോ ഉള്ളടക്കത്തിലോ ഒന്നും ഒരു മാറ്റവും വരുത്താതെ ഹിന്ദുക്രാന്തി സേനയും എബിവിപിയും എക്സ് ആര്‍മിമെന്‍ അസോസിയേഷനും ഉപയോഗിക്കും. ഇതിന്റെയൊക്കെ ബുദ്ധികേന്ദ്രം നാഗ്പുരില്‍നിന്നാണെന്ന് ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാം.

ചില കാര്യങ്ങളുണ്ട്. അസ്വസ്ഥതയുണര്‍ത്തുന്ന ചില സത്യങ്ങള്‍. ചില ശ്രമങ്ങള്‍. ഈ രാജ്യത്തിനകത്തുനിന്നുയരുന്ന പ്രതിഷേധത്തിന്റെ സ്വരങ്ങളെ അടിച്ചമര്‍ത്താന്‍, ഈ രാജ്യത്തെ സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങളെ ജനശ്രദ്ധയില്‍നിന്ന് അകറ്റാന്‍, നമ്മുടെ ക്യാമ്പസിനുള്ളില്‍ പോരാടുന്ന ഉമറിനെയും അനിര്‍ബാരനെയും അശുതോഷിനെയും ആനന്ദിനെയും കനയ്യയെയും ഇവിടെയുള്ള മറ്റെല്ലാവരെയും ദേശദ്രോഹിയെന്ന് ചാപ്പകുത്തി അടിച്ചമര്‍ത്താന്‍, ജെഎന്‍യുവിനെ താറടിച്ചുകാണിക്കാന്‍, ഈ സമരത്തെ ഇല്ലായ്മചെയ്യാന്‍. പക്ഷേ, ഞാന്‍ നിങ്ങളോട് പറയുന്നു, ഈ സമരത്തെ നിങ്ങള്‍ക്കൊരിക്കലും തകര്‍ക്കാനാകില്ല. നിങ്ങളെത്രത്തോളം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ഞങ്ങള്‍ വീണ്ടും വീണ്ടും ഈ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും.

ഇതൊരു നീണ്ട പോരാട്ടമാണ് സഖാക്കളേ. ഒരിക്കല്‍പ്പോലും നിലയ്ക്കാതെ, തലകുനിക്കാതെ, ശ്വാസംകഴിക്കാതെ ഈ പോരാട്ടത്തെ നമുക്ക് മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. പുറത്ത് ഈ രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയ എബിവിപിക്കും ആര്‍എസ്എസിനും ബിജെപിക്കുമെതിരെ നമ്മള്‍ നിലകൊള്ളും, ജെഎന്‍യു നിലകൊള്ളും, ചരിത്രം നിലകൊള്ളും. ഒക്കുപൈ യുജിസി സമരം തുടങ്ങിവച്ച, രോഹിത് വെമുല തുടങ്ങിവച്ച, നമ്മളെല്ലാവരും ഈ രാജ്യത്തിനകത്തെ സാധാരണക്കാര്‍ ഒന്നടങ്കവും തുടങ്ങിവച്ച ഈ പോരാട്ടം നമ്മള്‍ തുടരുകതന്നെചെയ്യും. എനിക്കതില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഇന്നിവിടെ ഒത്തുചേര്‍ന്ന എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു..

നന്ദി,

ഇങ്ക്വിലാബ് സിന്ദാബാദ്..!!

സാമാജിക് ന്യായ് സിന്ദാബാദ്...!!

സംഘര്‍ഷ്് കരേംഗേ, ജീതെംഗെ..!!

(തയ്യാറാക്കിയത്: ഹെയ്ദി സാന്ത് മറിയം, എംഫില്‍ വിദ്യാര്‍ഥിനി, ജെഎന്‍യു)

Courtesy : http://www.deshabhimani.com/index.php/articles/news-editorial-05-03-2016/543600

1 comment:

Vivara Vicharam said...

ദേശത്തിനുള്ളില്‍തന്നെയുണ്ടാകുന്ന പ്രശ്നങ്ങളില്‍നിന്ന് സ്വാതന്ത്യ്രം വേണമെന്ന് പറയുന്നതാണോ തെറ്റ്? ആരുടെ അടുത്തു നിന്നാണ് സ്വാതന്ത്യ്രം വേണമെന്ന് ആവശ്യപ്പെടുന്നത്? ഭാരതം ആരെയെങ്കിലും അടിമയാക്കിവച്ചിട്ടുണ്ടോ? എന്നാല്‍, ഞാന്‍ പറയട്ടെ സുഹൃത്തേ, ഭാരതത്തില്‍നിന്നല്ല, ഭാരതത്തിനുള്ളിലാണ് സ്വാതന്ത്യ്രം വേണമെന്ന് പറയുന്നത്.

Blog Archive