Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Friday, January 30, 2015

ജോസഫ് തോമസിന്റെ വാദഗതികള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നതിനാല്‍ ചില വസ്തുതകള്‍ - കെ മോഹനന്‍



ബി.എസ്.എന്‍.എല്‍. തകര്‍ക്കാനുള്ള സര്‍ക്കാര്‍ നടപടികളെ തുറന്ന് കാണിച്ചുകൊണ്ട് മുന്‍ കേരള ധനകാര്യ മന്ത്രിയും, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ സ:ടി.എം. തോമസ് ഐസക് എഴുതിയ മാതൃഭൂമിയിലെ ലേഖനത്തിന്റെ പ്രതികരണമായി ജോസഫ് തോമസിന്റെ കുറിപ്പ് വായിക്കാനിടയായി. ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ മാര്‍ച്ച് 17 മുതല്‍ നടത്തുന്ന പണിമുടക്ക് സമരത്തിന്റെ പ്രചരണത്തിന് സ: തോമസ് ഐസകിന്റെ ലേഖനം ആവേശം പകരുമെങ്കില്‍ ജോസഫ് തോമസിന്റെ വാദഗതികള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നതിനാല്‍ ചില വസ്തുതകള്‍ രേഖപ്പെടുത്തട്ടെ.

ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെ പണിമുടക്കില്‍ ഉന്നയിച്ച ആവശ്യങ്ങളുടെ സത്തയും ഉള്ളടക്കവും കേന്ദ്രസര്‍ക്കാറിന്റെ നവ ഉദാരവല്‍ക്കരണ നയത്തിനെതിരാണെന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല.

ജോസഫ് തോമസിന്റെ വാദഗതികള്‍ എന്തൊക്കയാണെന്ന് പരിശോധിക്കാം. ശേഷി വര്‍ദ്ധന ആവശ്യമാണ്, ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കണം, സ്ഥാപനത്തോട് കൂറുള്ള ഉദ്യോഗസ്ഥര്‍ ഉണ്ടാകണം, ഗ്രാമീണ സേവന നഷ്ടം നികത്തണം, സ്‌പെക്ട്രം ലൈസന്‍സ് ഫീസ് ഇളവ് ആവശ്യമാണ്, സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണന നയം തിരുത്തണം, ഇതെല്ലാമായാലും കമ്പനി ലാഭത്തിലാകില്ലെന്ന് ജോസഫ് തോമസ് തറപ്പിച്ച് പറയുന്നു. എന്നാല്‍ ഈ അഭിപ്രായത്തിന് വസ്തുതകളുടെ യാതൊരു പിന്‍ബലവും അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക നഷ്ടത്തിനുകാരണം സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണ നയമാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ച് തൊഴിലാളി സംഘടനകളുടെ മുദ്രാവാക്യത്തിലെ പിശകാണെന്ന കണ്ടെത്തല്‍ വസ്തുതാപരമല്ല. നവഉദാരവല്‍ക്കരണ നയവും മാനേജ്‌മെന്റിന്റെ പിടിപ്പുകേടും മാത്രമല്ല, വിപണി പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള ബി.എസ്.എന്‍.എല്‍.ന്റെ എല്ലാ ശ്രമങ്ങളേയും സര്‍ക്കാര്‍ നേരിട്ടിടപെട്ട് അട്ടിമറിച്ചതാണ് സാമ്പത്തിക നഷ്ടത്തിന് പ്രധാന കാരണം.

ബി.എസ്.എന്‍.എല്‍.ന്റെ വികസനത്തിന് ആവശ്യമായ മൂലധന നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുകയും, ആധുനിക സേവനങ്ങള്‍ (ഹൈസ്പീഡ് ഡാറ്റാ സര്‍വ്വീസുകള്‍ ഉള്‍പ്പെടെ) ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്താല്‍ ബി.എസ്.എന്‍.എല്‍. ലാഭകരമാകുമെന്നതിന് യാതൊരു സംശയവുമില്ല. അതായത് പണിമുടക്കിലുന്നയിച്ച ഡിമാന്റുകള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ബി.എസ്.എന്‍.എല്‍. ലാഭകരമാകുമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. അതുകൊണ്ട് സ്ഥാപനത്തെ സ്വകാര്യവല്‍ക്കരണത്തില്‍ നിന്നും സംരക്ഷിക്കുവാനുമാണ് മാര്‍ച്ച് 17 മുതലുള്ള അനിശ്ചിതകാല പണിമുടക്ക്.

മറ്റൊരു വാദം പരിശോധിക്കാം - ഉന്നത ഉദ്ദ്യോഗസ്ഥനെ നിയമിക്കുക, എന്ന ഡിമാന്റ് സ്ഥാപനത്തെ നശിപ്പിക്കാന്‍ മറ്റൊരാളെ കൂടി നിയോഗിക്കുകയാണെന്ന വിചിത്രമായ കണ്ടെത്തലാണ് ജോസഫ് തോമസ് നടത്തുന്നത്. ഏതൊരു സ്ഥാപനമായാലും, അതിന്റെ തലപ്പത്ത് ആരും വേണ്ടെന്ന വാദമുന്നയിക്കുന്നത് അര്‍ത്ഥശൂന്യമാണ്.

ബി.എസ്.എന്‍.എല്‍.നെ സംബന്ധിച്ചിടത്തേളം ബി.എസ്.എന്‍.എല്‍ ല്‍ സി.എം.ഡി.യും, ഡയറക്ടര്‍ ഫിനാന്‍സും, ഡയറക്ടര്‍ ഹ്യൂമന്‍ റിസോഴ്‌സസും ഇല്ലാതെ കമ്പനി എങ്ങനെ മുന്നോട്ടുനീങ്ങും എന്ന വസ്തുത ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നതേയുള്ളൂ. സി.എം.ഡി. ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അഭാവം നമ്മുടെ വികസന പ്രക്രിയയെ സംബന്ധിച്ചും ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വലിയ വീഴ്ച ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരം ഒരു ഡിമാന്‍ഡ് ഉന്നയിച്ചത്. മറ്റൊരു വാദഗതി ആസ്തിയുമായി ബന്ധപ്പെട്ടതാണ്. സര്‍ക്കാരിന്റെ പേരിലുള്ള ആസ്തികള്‍ കമ്പനിക്ക് കൈമാറണം എന്ന ആവശ്യം സംഘടനകള്‍ ഉന്നയിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ജോസഫ് തോമസിന്റെ അഭിപ്രായം. ഇതിന് പിന്‍ബലമായി തെറ്റിദ്ധാരണാജനകമായ ഒട്ടേറെ കാര്യങ്ങളും കൂട്ടത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ബി.എസ്.എന്‍.എല്‍.ന് ഈട് വെച്ച് കടം വാങ്ങാനാണ് ആസ്തികൈമാറുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ എന്താണ് ഈ ഡിമാന്റിന്റെ പിന്നിലെ വസ്തുത.

സര്‍ക്കാറിന്റെ കൈയ്യില്‍ ബി.എസ്.എന്‍.എല്‍ ന്റെ ആസ്തികള്‍ സുരക്ഷിതമാകുമോ? ഇല്ലാ എന്നതിന് നിരവധി ഉദാഹരണങ്ങളും അനുഭവങ്ങളും ഉണ്ട്. 2006 ല്‍ ബി.എസ്.എന്‍.എല്‍. സംഘടനകള്‍ ഒരു പണിമുക്കിന് നോട്ടീസ് നല്കിയത് ഓര്‍ക്കുമല്ലോ? ബി.എസ്.എന്‍.എല്‍ ഓഹരി വില്പനയ്ക്കും കേബിള്‍ ഉള്‍പ്പെടെയുള്ള ആസ്തികള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതിനെതിരെയും, വി.ആര്‍. എസ് പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടുമായിരുന്നു പണിമുടക്ക്. കേബിളുകള്‍ സര്‍ക്കാറിന്റെ സ്വന്തമാണെന്ന വാദമുയര്‍ത്തിയാണ് ഡി.ഒ.ടി സ്വകാര്യകമ്പനികള്‍ക്ക് കോപ്പര്‍ കേബിള്‍ ശൃംഖല തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചത്.

ശക്തമായ പണിമുടക്ക് തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പണിമുടക്കാരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയത്. അത് ഇന്നേവരെ ലംഘിക്കപ്പെട്ടിട്ടില്ല. ലംഘിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും ജീവനക്കാരുടെ സംയുക്ത പ്രക്ഷോഭത്തെ തുടര്‍ന്ന് ഓരോ തവണയും സര്‍ക്കാറിന് പിന്മാറേണ്ടിവന്നു. എന്നാല്‍ മറ്റൊരു ടെലികോം കമ്പനിയായ എം.ടി.എന്‍.എല്‍. ഈ കാലഘട്ടത്തില്‍ മൂന്നുതവണ സ്വയം പിരിഞ്ഞുപോകല്‍ പദ്ധതിയും, 45 ശതമാനം ഓഹരിവില്പനയും നടത്തി എന്നത് ശ്രദ്ധേയമാണ്. ബി.എസ്.എന്‍.എല്‍. ഇന്നും നൂറു ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലാണ്.

നവ ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും കാലഘട്ടത്തില്‍ സര്‍ക്കാറിന്റെ കയ്യില്‍ ബി.എസ്.എന്‍.എല്‍. ആയാലും, സര്‍ക്കാര്‍ വകുപ്പായാലും മറ്റ് പൊതുമേഖലകളായാലും ആസ്തികള്‍ സുരക്ഷിതമല്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. റെയില്‍വേ പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ്. റെയില്‍വേയുടെ ഭൂമികള്‍ വന്‍കിട കമ്പനികള്‍ക്ക് വിലപ്ന നടത്താനുള്ള തീരുമാനമെടുത്തു കഴിഞ്ഞു. മാത്രമല്ല അംബാനിമാര്‍ക്കും അദാനിമാര്‍ക്കും സര്‍ക്കാര്‍ ഭൂമി നാമമാത്രവിലക്ക് കൈമാറ്റം ചെയ്യാനും നടപടി സ്വീകരിച്ചുവരുന്നു. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ സ്വകാര്യ വന്‍കിട കോര്‍പ്പറേറ്റുകളുടെ താല്പര്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന. കമ്പനിക്ക് ആസ്തികള്‍ കൈമാറിയാല്‍ സ്വകാര്യ കൈമാറ്റവും ഓഹരി വില്‍പ്പനയും എളുപ്പമാകും. എന്നാല്‍ ബി.എസ്.എന്‍.എല്‍. ന്റെ ആസ്തികള്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ പേരിലായാല്‍ എല്ലാം ഭദ്രമായി; ഇനിമേലില്‍ ഓഹരിവില്പനയുണ്ടാകില്ല; പെന്‍ഷന്‍ വിതരണം തടസ്സപ്പെടില്ല - എന്ന വാദഗതി അംഗീകരിക്കാന്‍ കഴിയില്ല. ഓഹരി വില്‍പ്പനയും സ്വകാര്യവല്‍ക്കരണവും സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. ആസ്തി ആരുടെ പക്കല്‍ എന്നത് ഇത്തരം തീരുമാനങ്ങളെ സ്വാധീനിക്കാറില്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.

ആസ്തികളുടെ വില്പനയുമായി ബന്ധപ്പെട്ട് മറ്റൊരു അനുഭവം പരിശോധിക്കാം. ഈയിടെ മാത്രമാണ് ദല്‍ഹിയിലെ ബി.എസ്.എന്‍.എല്‍, എം.ടി.എല്‍.എല്‍. പോസ്റ്റല്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ നിലനില്‍ക്കുന്ന ടെലിഗ്രാഫ് പ്ലെയിസിലെ ഭൂമിയും ക്വാര്‍ട്ടറുകളും ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ വില്പന നടത്തിയത്. ബി.എസ്.എന്‍.എല്‍. ലെ സംഘടനകളും ബി.എസ്.എന്‍.എല്‍. എം.ടി.എന്‍.എല്‍. മാനേജ്‌മെന്റുകളും കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതുകൊണ്ട് മാത്രണ് ഇത് കൈമാറാന്‍ കഴിയാതിരുന്നത്. നാളെ ഈ ഭൂമി അംബാനിക്കോ അദാനിക്കോ പോകില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമോ? ബി.എസ്.എന്‍.എല്‍ ന്റെ എല്ലാ ആസ്തികളുടെയും നികുതിയടക്കുന്നത് ബി.എസ്.എന്‍.എല്‍ ആണ്. നികുതിയടക്കാന്‍ ബി.എസ്.എന്‍.എല്‍., വില്പന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. ഇതനുവദിക്കണമെന്നാണോ?

മറ്റൊരു ഉദാഹരണം കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. ടെലികോം വകുപ്പിന്റെ അധീനയിലുള്ള ഏഴ് ടെലികോം ഫാക്ടറികള്‍ അടച്ചുപൂട്ടുകയോ വില്പന നടത്തുകയോ ചെയ്യാന്‍ ഒരു ഘട്ടത്തില്‍ തീരുമാനമെടുത്തു. ജീവനക്കാരുടെ ശക്തമായ പണിമുടക്കിന്റെ ഫലമായി ആ തീരുമാനം മാറ്റിവെക്കേണ്ടി വരികയും, യൂണിയനുകള്‍ ആവശ്യപ്പെട്ട രീതിയില്‍ ടെലികോം ടവറുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. അതുവരെ ടവറുകള്‍ പുറമെ നിന്നായിരുന്നു വാങ്ങിയിരുന്നത്. വി.എസ്.എന്‍.എല്‍. ന്റെ 26 ശതമാനം ഓഹരി ടാറ്റയ്ക്ക് കൈമാറിയപ്പോള്‍, സര്‍ക്കാറിന്റെ കയ്യിലുണ്ടായിരുന്ന വി.എസ്.എന്‍.എല്‍.ന്റെ ആസ്തികള്‍ ടാറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ അനുവാദം നല്കിയതിലൂടെ 700 കോടി സര്‍ക്കാറിന് നഷ്ടമുണ്ടായെന്നും അന്നത്തെ ടെലികോം മന്ത്രി അരുണ്‍ ഷുറിക്ക് പങ്കുണ്ടായിരുന്നെന്നും ആരോപണമുയര്‍ന്നിരുന്നു. എം.ടി.എന്‍.എല്‍. ന്റെ ആസ്തി സര്‍ക്കാറില്‍ നിലനില്ക്കുമ്പോള്‍ തന്നെയാണ് 46.5 ശതമാനം ഓഹരി വില്പന നടത്തിയത്.

ബി.എസ്.എന്‍.എല്‍.ന്റെ ആസ്തികള്‍ സര്‍ക്കാറിന്റെ കയ്യില്‍ ഉള്ള ഘട്ടത്തില്‍ തന്നെയാണ് അന്നത്തെ കേന്ദ്രസര്‍ക്കാറും മന്ത്രി രാജയും ബി.എസ്.എന്‍.എല്‍. ഓഹരി വില്ക്കുമെന്ന പ്രഖ്യാപനം തുടര്‍ച്ചായയി നടത്തിയത്. ആസ്തികള്‍ സര്‍ക്കാറിന്റെ കൈവശം നില്ക്കുമ്പോഴും ഷെയര്‍ വില്പനക്കും സ്വകാര്യവല്‍ക്കരണത്തിനും സര്‍ക്കാറിന് തടസ്സമല്ലെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്റെ കൈവശമുള്ള ആസ്തികള്‍ ബി.എസ്.എന്‍.എല്‍. ന് കൈമാറിയാല്‍ ബി.എസ്.എന്‍.എല്‍. ന്റെ നിയന്ത്രണത്തില്‍ കൈകാര്യം ചെയ്യാം. വില്പനയ്ക്കുള്ള എല്ലാ ശ്രമങ്ങളേയും ചെറുക്കാം . ബി.എസ്.എന്‍.എന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും ഉപയുക്തമായ രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് സംഘടനകള്‍ക്ക് ആവശ്യമുന്നയിക്കാം.

മറ്റൊരു വാദഗതി പെന്‍ഷനുമായി ബന്ധപ്പെട്ടാണ്. കമ്പനി രൂപീകരണ ഘട്ടത്തില്‍, ആസ്തികള്‍ സര്‍ക്കാറിന്റെ കയ്യിലുണ്ടായിരുന്നതുകൊണ്ടാണ് സര്‍ക്കാര്‍ പെന്‍ഷന്‍ നല്കുന്നതിനുള്ള റൂള്‍ 37 വകുപ്പ് എഴുതിച്ചേര്‍ത്തതെന്നും, ആസ്തികള്‍ കൈമാറ്റം ചെയ്തില്ലെങ്കില്‍ മാത്രം റൂള്‍ 37 എ നിലനില്‍ക്കുകയും ചെയ്യുകയുള്ളു എന്ന വാദം അപ്രസക്തമാണ്. സര്‍ക്കാറിന്റെ ആസ്തികള്‍ക്ക്, പെന്‍ഷനുമായി ബന്ധമുണ്ടെന്ന വാദത്തിന് യാതൊരുടിസ്ഥാനവുമില്ല. കമ്പനിരൂപീകരണ ഘട്ടത്തില്‍ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് റൂള്‍ 37 എ പെന്‍ഷന്‍ നിയമത്തില്‍ എഴുതി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായത്.

കേന്ദ്ര സര്‍ക്കാരിന്റെ സഞ്ചിത നിധിയില്‍ നിന്ന് ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള വ്യവസ്ഥയാണ് റൂള്‍ 37.എ. എന്നാല്‍ മുഴുവന്‍ ബി.എസ്.എന്‍.എല്‍. ജീവനക്കാരുടേയും പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റ് പ്രതിമാസം കേന്ദ്ര സര്‍ക്കാരിന്റെ സഞ്ചിത നിധിയില്‍ നിക്ഷേപിച്ചുവരികയാണ്. മാത്രമല്ല, പ്രതിവര്‍ഷം ഉണ്ടാകുന്ന മറ്റ് പെന്‍ഷന്‍ ബാദ്ധ്യതകളുടെ 40 ശതമാനവും ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റ് സര്‍ക്കാരിന് നല്‍കിവരികയുമാണ്. ഇങ്ങനെയാണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെ പെന്‍ഷന്‍ കേന്ദ്ര സഞ്ചിത നിധിയില്‍ നിന്ന് നല്‍കുന്നത്. ആസ്തിയുടെ ഉടമസ്ഥാവകാശവുമായി ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെ പെന്‍ഷന് യാതൊരു ബന്ധവുമില്ല. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പി.എഫ്.ആര്‍.ഡി.എ. നിയമം ഇതിനെയെല്ലാം വിഴുങ്ങാന്‍ പാകത്തിലാണ് രൂപപ്പെടുത്തിയതെന്ന യാഥാര്‍ത്ഥ്യം മനസിലാക്കിക്കൊണ്ടാണ് പി.എഫ്.ആര്‍.ഡി.എ. നിയമം തന്നെ പിന്‍വലിക്കണമെന്നയാവശ്യം സംഘടനകള്‍ ഉയര്‍ത്തുന്നത്. ആസ്തികള്‍ ഈട് നല്കിവായ്പയെടുക്കാനാണ്, ബി.എസ്.എന്‍.എല്‍. ആസ്തികള്‍ കൈമാറണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെടുന്നതെന്നും ഇതിന് സര്‍ക്കാര്‍ ഗ്യാരണ്ടി വേണമെന്നുമാണ് ജോസഫ് തോമസ് ഉന്നയിക്കുന്ന വാദം. ഒറ്റനോട്ടത്തില്‍ വലിയ ശരിയാണവതരിപ്പിച്ചതെന്ന് തോന്നാം. ബി.എസ്.എന്‍.എല്‍.ന്റെ 100 ശതമാനം ഓഹരികളും സര്‍ക്കാരിനായതിനാല്‍ ബാങ്ക് വായ്പക്ക് ആസ്തികള്‍ കൈമാറിയാലും ഇല്ലെങ്കിലും സര്‍ക്കാര്‍ ഗ്യാരണ്ടി നില്ക്കണം. ആസ്തികള്‍ കൈമാറ്റം ചെയ്യുന്നതും വായ്പയെടുക്കുന്നതും തമ്മില്‍ ബന്ധമില്ലെന്ന് വ്യക്തം. സര്‍ക്കാരിന്റെ പൊതു നയത്തെ ആശ്രയിച്ചാണ് വായ്പ ലഭ്യമാകുമോ ഇല്ലയോ എന്ന പ്രശ്‌നം പരിശോധിക്കേണ്ടത്.

സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്കിയാല്‍ വായ്പയുടെ പ്രശ്‌നമോ, ഈട് വെക്കലോ ഉദിക്കുന്നതേയില്ല.

ഐ.ടി.ഐ.ക്ക് എതിരെ പണിമുടക്കില്‍ ഡിമാന്റ് ഉന്നയിച്ചു എന്ന് ചിലര്‍ ആക്ഷേപിക്കുന്നത് വസ്തുതകള്‍ മനസ്സിലാക്കാതേയാണ്. ഐ.ടി.ഐ സംരക്ഷിക്കുന്നതിന് വേണ്ടി നിരന്തരം ഇടപെട്ടത് ബി.എസ്.എന്‍.എല്‍. സംഘടനകളാണ്. ഐ.ടി.ഐ.ക്ക് സാമ്പത്തിക സഹായം നല്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഓര്‍ഡറുകള്‍ നല്കുന്നതിനും സ്വകാര്യകമ്പനികളിലേതിനേക്കാള്‍ കൂടുതല്‍ വിലകൊടുത്താലും ഐ.റ്റി.ഐ.യില്‍ നിന്ന് ടെലിഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങണമെന്ന് ശക്തമായ നിലപാടാണ് യൂണിയന്‍ എന്നും കൈക്കൊണ്ടിട്ടുള്ളത്.

പൊതുമേഖലകള്‍ക്ക് പിന്തുണ നല്കുന്ന സമീപനമാണ് ബി.എസ്.എന്‍.എല്‍. എംപ്ലോയീസ് യൂണിയന്‍ എല്ലാ കാലത്തും സ്വീകരിച്ചുപോന്നിട്ടുള്ളത്. ജീവനക്കാര്‍ക്ക് വാച്ച് നല്കാന്‍ ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റ് തീരൂമാനിച്ചപ്പോള്‍, സ്വകാര്യകമ്പനികളുമായി ഇടപാട് നടത്തണമെന്നായിരുന്നു ബി.എസ്.എന്‍.എല്‍. മാനേജ്‌മെന്റിന്റെ നിലപാട്, എന്നാല്‍ യൂണിയന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടി. യില്‍ നിന്ന് വാച്ച് വാങ്ങാന്‍ തയ്യാറായത്. ജീവനക്കാര്‍ക്കുള്‍പ്പെടെ വായ്പയെടുക്കുന്നതിന് ബാങ്കുകളുമായി ധാരണയുണ്ടാക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചപ്പോള്‍, അത് പൊതുമേഖലാ ബാങ്കുകളായിരിക്കണം എന്ന് ശഠിച്ചതും, മാനേജ്‌മെന്റിനെക്കൊണ്ട് അത്തരം തീരുമാനമെടുപ്പിച്ചതും പൊതുമേഖലാ സംരക്ഷണ കാഴ്ചപ്പാടിന്റെയടിസ്ഥാനത്തിലാണ്.

ജീവനക്കാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് നടപ്പാക്കാന്‍ തയ്യാറായപ്പോഴും പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനി (എല്‍.ഐ.സി)യുമായി കരാറുണ്ടാക്കണമെന്ന് വാദിച്ചതും തീരുമാനമെടുപ്പിച്ചതും പൊതുമേഖലാ സംരക്ഷണം എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ്. അത്തരം ഒരു യൂണിയനെയാണ് ഇപ്പോള്‍ ഐ.ടി.ഐ. വിരുദ്ധര്‍ എന്നാക്ഷേപിക്കുന്നത്.

എന്നാല്‍ ഇന്ന് ഇത്തരം ഒരാവശ്യം ഇപ്പോള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനമെന്താണ്? ബി.എസ്.എന്‍.എല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ 30 ശതമാനം ഐ.ടി.ഐ.ക്ക് സംവരണമുണ്ട്. മഹാരാഷ്ട്രാ, ഗുജറാത്ത് ഉള്‍പ്പെടെയുള്ള പശ്ചിമമേഖലയുടെ വികസനത്തിനാവശ്യമായ ഉപകരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കിയത് ഐടിഐക്കാണ്. എന്നാല്‍ ഇവ നല്‍കുന്നതിന് ഐടിഐയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉപകരണങ്ങള്‍ മിക്കതും ഐടിഐ സ്വന്തമായി നിര്‍മ്മിക്കുന്നില്ല. സ്വകാര്യകമ്പനികളില്‍ നിന്ന് വാങ്ങി നല്കുകയാണ് ചെയ്യുന്നത്. ഉപകരണങ്ങള്‍ ലഭ്യമാക്കാത്തത് ഈ മേഖലയുടെ വികസനത്തെ പൂര്‍ണ്ണമായി തടസ്സപ്പെടുത്തുകയും ജനങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് ഈ മേഖലയിലെ വികസനത്തിന് വേണ്ടി, ഐ.ടി.ഐ.യില്‍ നിന്ന് വാങ്ങണമെന്ന നിര്‍ബ്ബന്ധം ഒഴിവാക്കണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടത്.

ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുകയും കരാര്‍വല്‍ക്കരണം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നത് നവ ഉദാരവല്‍ക്കരണ നയത്തിന്റെ കൂടപ്പിറപ്പാണ്. അതുതന്നെയാണ് ബി.എസ്.എന്‍.എല്‍. മേഖലയിലും സംഭവിക്കുന്നത്. അതിനായി ഡെലോയിറ്റി ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ആധാരമാക്കുകയാണ്. ഡെലോയിറ്റി ശുപാര്‍ശകള്‍ തള്ളിക്കളയണമെന്നയാവശ്യം പണിമുടക്കില്‍ ഉന്നയിച്ചിട്ടുണ്ട് മാത്രമല്ല ജീവനക്കാരെ നിയമിക്കണമെന്നതും പ്രധാന ആവശ്യമായിട്ടുണ്ട്.

ഏത് സ്ഥാപനത്തിലും തലപ്പത്തുള്ളവരുടെ അഴിമതിയും ധൂര്‍ത്തും സാധാരണമായി മാറിയിട്ടുണ്ട്. എന്നാല്‍ ബി.എസ്.എന്‍.എല്‍ ലെ ഇത്തരം അഴിമതിയും ധൂര്‍ത്തു സംഘടനകള്‍ നിരന്തരമായി ചോദ്യം ചെയ്തിട്ടുണ്ട്. വിവിധമേഖലകളില്‍ വരവ് വര്‍ദ്ധിപ്പിക്കാനും, ചെലവ് ചുരുക്കാനും, മാനേജ്‌മെന്റിന്റെ ധൂര്‍ത്ത് അവസാനിപ്പിക്കാനും തുടര്‍ച്ചയായ നിര്‍ദ്ദേശങ്ങള്‍, സംഘടനകള്‍ നല്കുകയും അവയില്‍പലതും നടപ്പിലാക്കാന്‍ മാനേജ്‌മെന്റ് നിര്‍ബ്ബന്ധിതമാവുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിലെ സംഘടനകള്‍ എന്നും മുന്‍പന്തിയിലാണെന്ന് ഏവരും സമ്മതിക്കുന്ന ഒരു വസ്തുതയാണ്.

തദ്ദേശീയമായ ഉപകരണ നിര്‍മ്മാണം ശക്തിപ്പെടുത്തണമെന്നും റിസര്‍ച്ച് & ഡവലപ്പ്‌മെന്റ് രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തി തദ്ദേശീയമായ ഗവേഷണം പ്രോത്സാഹിപ്പിക്കണമെന്നും സംഘടനകള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. സിഡോട്ടുള്‍പ്പെടെയുള്ള ഗവേഷണ സ്ഥാപനങ്ങള്‍ വിപുലപ്പെടുത്തണമെന്ന യൂണിയന്റെ ആവശ്യം അംഗീകരിക്കാതെ ഇവ തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇന്ത്യന്‍ ടെലികോം കമ്പനികള്‍ വിദേശ ഉപകരണ നിര്‍മ്മാണ കമ്പനികളില്‍ നിന്നാണ് ഇന്നും ഉപകരണങ്ങള്‍ വാങ്ങുന്നത്. ഇറക്കുമതി ചെലവ് കൂടുന്നു എന്ന് മാത്രമല്ല വിദേശ കമ്പനികളുടെ നിയന്ത്രണം ശക്തിപ്പെടുകയും ചെയ്യുന്നു. ഇവ ആഭ്യന്തര സുരക്ഷിതത്വത്തിന് പോലും വലിയ ഭീഷണിയുയര്‍ത്തുകയാണ്. അതുകൊണ്ടാണ് തദ്ദേശീയമായ ഗവേഷണ വികസനരംഗം ശക്തിപ്പെടുത്തി, തദ്ദേശീയമായ ഉപകരണ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെടുന്നത്.

ജീവനക്കാരുടെ ബോണസ്, മെഡിക്കല്‍ അലവന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിച്ചപ്പോള്‍ സംഘടനകള്‍ ഈ അവകാശ നിഷേധം ചേദ്യം ചെയ്തില്ലെന്ന വാദം തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. സാമ്പത്തികാനുകൂല്യങ്ങള്‍ക്ക് വേണ്ടി ഒട്ടേറെ പ്രക്ഷോഭങ്ങളും പണിമുടക്കുകളും നടന്നകാര്യം ബോധപൂര്‍വം മറച്ചുവെച്ചാണ് ആരെയോ തൃപ്തിപ്പെടുത്താന്‍ സഖാവ് ഈ വാദം ഉന്നയിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ സന്ദര്‍ഭങ്ങളിലും അവകാശങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയതിന്റെ നിരവധി അനുഭവങ്ങളുണ്ട്. അതൊന്നും വിശദീകരിക്കുന്നില്ല. എങ്കിലും ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തട്ടെ. സ്ഥാപനം നഷ്ടത്തിലായ സന്ദര്‍ഭത്തില്‍ തന്നെയാണ് പണിമുടക്കിലൂടെ 30 ശതമാനം ശമ്പളവര്‍ദ്ധനവും പ്രൊമോഷന്‍ പദ്ധതിയും നേടിയെടുത്തത്. സാമ്പത്തിക നഷ്ടത്തിന്റെപേരില്‍ അവകാശങ്ങള്‍ അടിയറവെക്കില്ലെന്നതിന്റെ കൃത്യമായ സൂചനയാണ് 78.2 ശതമാനം ക്ഷാമബത്ത ലയിപ്പിച്ചുകൊണ്ടുള്ള ശമ്പള പരിഷ്‌കരണത്തിനുവേണ്ടിയുള്ള പോരാട്ടവും അത് നേടിയെടുത്തതും. ബോണസുള്‍പ്പെടെ നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ തിരിച്ചുനല്കണ മെന്നാവശ്യപ്പെട്ട് ഒട്ടേറെ പ്രക്ഷോഭങ്ങളുംസമരങ്ങളും ഈ കാലയളവില്‍ നടന്നിട്ടുണ്ട്. 2013 ഒക്‌ടോബര്‍ 25 ന്റെ പണിമുടക്ക് തീരുമാനത്തെ തുടര്‍ന്നാണ് പുതിയ ബോണസ് ഫോര്‍മുല കണ്ടെത്താനുള്ള, സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടെ അംഗങ്ങളായ കമ്മിറ്റിക്ക് രൂപം നല്കിയത്. മാത്രമല്ല മറ്റ് നിരവധി കാര്യങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടായതും. ഇത് നടപ്പാക്കാത്ത സാഹചര്യത്തിലാണ് 2014 നവംബര്‍ 27 ന് ഒരു ദിവസത്തെ പണിമുടക്ക് സമരം സംഘടിപ്പിച്ചത്. എന്നിട്ടും ബോണസ് നിഷേധിച്ചതിനെതിരെ പ്രതികരിച്ചില്ലെന്ന് എന്തടിസ്ഥാനത്തിലാണ് പ്രചരിപ്പിക്കുന്നത്. പണിമുടക്കില്‍ അണിനിരക്കുന്ന തൊഴിലാളികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനല്ലെ ഇത് കാരണമാവൂ. അവകാശങ്ങള്‍ നേടിയതിന്റെ പിന്നിലെല്ലാം ഒട്ടേറെ ത്യാഗങ്ങളുണ്ടെന്ന് എല്ലാവരും സമ്മതിക്കും. എന്നാല്‍ അവകാശ നിഷേധത്തിന്റെ ഈ ആധുനിക കാലഘട്ടം കൂടി ശരിയായി വിലയിരുത്തപ്പെടണം. പഴയകാല പ്രതാപത്തില്‍ ഊറ്റം കൊളളുന്നതോടൊപ്പം പുതിയ കാലത്തെ ശാസ്ത്രീയമായി പരിശോധിക്കുകയും അതില്‍ നിന്ന് ഊര്‍ജ്ജം സംഭരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

ബി.എസ്.എന്‍.എല്‍. മേഖലയില്‍ ഐക്യത്തിന്റെയും യോജിച്ച പോരാട്ടത്തിന്റെയും സാഹചര്യം സൃഷ്ടിച്ചതില്‍ നമുക്കുള്ള പങ്ക് വലുതാണ്. അത് തുടര്‍ന്നുകൊണ്ടുപോവുകയാണ് മാര്‍ച്ച് 17 മുതലുള്ള അനിശ്ചിതകാല പണിമുടക്കിലൂടെ നാം ചെയ്യുന്നത്. സര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ നയത്തിനും, മാനേജ്‌മെന്റിന്റെ പിടിപ്പുകേടിനുമെതിരെയാണ് ഈ പണിമുടക്ക്.

ജീവനക്കാര്‍ മുന്നോട്ടുവെച്ച ഈ ആവശ്യങ്ങള്‍ പ്രചരിപ്പിക്കുകയും സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയബോധം ശക്തിപ്പെടുത്തു കയും ചെയ്യുകയാണ് ഇന്നത്തെ കടമ.

സ്ഥാപനത്തെ സംരക്ഷിക്കാനും ഓഹരി വില്പനയ്ക്കുമെതിരെ നിരന്തരമായി നടത്തിയ പ്രതിരോധങ്ങളാണ് നഷ്ടത്തിലെങ്കിലും ബി.എസ്.എന്‍.എല്‍. പൊതുമേഖലയില്‍ തുടരുന്നതിന് ഇടയാക്കിയത്. സ്ഥാപനം ലാഭകരമാക്കാനുള്ള നിര്‍ദ്ദേശത്തോടൊപ്പം സ്വകാര്യവല്‍ക്കരണത്തിനും ഓഹരിവില്പനയ്ക്കുമെതിരെ പ്രതികരിക്കുകയാണ് നമ്മുടെ ലക്ഷ്യം.

ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പോലും സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാരിന് വിമുഖതയില്ലെന്ന് ഇന്‍ഷുറന്‍സ് മേഖലയുള്‍പ്പെടെയുള്ള വിവിധ മേഖലകളെ പരാമര്‍ശിച്ച് തോമസ് ഐസക് വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് മാര്‍ച്ച് 17 മുതലുള്ള അനിശ്ചിതകാല പണിമുടക്ക് സമരം വന്‍ വിജയമാക്കാനും ഉന്നയിച്ച ആവശ്യങ്ങളുടെ പ്രാധാന്യം ജീവനക്കാരുടെയും ജനങ്ങളുടെയും മുന്നിലെത്തിക്കാനുമുള്ള ഉത്തരവാദിത്വത്തിന് മുമ്പില്‍ ബാലിശമായ എല്ലാ വാദങ്ങളെയും നമുക്ക് തള്ളിക്കളയാം. സ: ടി.എം.തോമസ് ഐസക്കിന്റെ മാതൃഭൂമിയിലെ (13-1-2015) ലേഖനം ആവേശകരമാണെങ്കില്‍ ജോസഫ് തോമസിന്റെ പ്രതികരണം വിപരീതദിശയിലുള്ള സന്ദേശമാണ് നല്‍കുന്നത്.

No comments:

Blog Archive