Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Friday, January 30, 2015

ബി എസ് എന്‍ എല്‍ ന്റെ നിലനില്പിനായുള്ള സമരത്തിനു് പിന്തുണ - ജോസഫ് തോമസ്



അവകാശ പത്രികയിലെ ചില പോരായ്മകള്‍ ചര്‍ച്ച ചെയ്യുന്നതു് സമരത്തെ പ്രതികൂലമായി ബാധിക്കാനല്ല, അതിലുപരി, സമരത്തിന്റെ ശക്തിയും ഫലവും ഉയര്‍ത്താനാണു് ഉപകരിക്കുക.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക നഷ്ടത്തിനുകാരണം സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണ നയം തന്നെയാണെന്ന കാര്യത്തില്‍ ഇന്നാര്‍ക്കും തന്നെ സംശയമുണ്ടാകേണ്ടതില്ല. ഇക്കാര്യത്തില്‍ ഞാന്‍ തര്‍ക്കം ഉന്നയിച്ചിട്ടില്ല. അതിനു് കൂടുതല്‍ തെളിവുകള്‍ ഉന്നയിക്കുകയാണു് ഞാന്‍ ചെയ്തതു്. ബിഎസ്എന്‍എല്‍ ന്റെ നഷ്ടത്തിനു് കാരണം തൊഴിലാളി സംഘടനകളുടെ മുദ്രാവാക്യത്തിലെ പിശകാണെന്നും ഞാന്‍ പറഞ്ഞിട്ടില്ല. തൊഴിലാളി സംഘടനകള്‍ നവ ഉദാരവല്കരണത്തിനെതിരേയും കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേയും നിരന്തരം നടത്തി പോരുന്ന സമരങ്ങള്‍ എന്റെ ചെറിയ കുറിപ്പില്‍ വിശദീകരിച്ചിട്ടില്ലെന്നതു് ശരിയാണു്. അതു് മനപൂര്‍വ്വമല്ല. എന്റെ ഉദ്ദേശം അതായിരുന്നില്ല. മറിച്ചു് കുറഞ്ഞ വാക്കുകളില്‍ അവര്‍ കൂടുതലായി ഏറ്റെടുക്കേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്നതായിരുന്നു ഞാന്‍ ചെയ്തതു്. സംഘടനകള്‍ ചെയ്തു് പോന്ന കാര്യങ്ങള്‍ ഇപ്പോള്‍ സ. മോഹനന്‍ വിശദമാക്കിയിട്ടുണ്ടു്. അതിവിടെ ആവര്‍ത്തിക്കുന്നില്ല. അവയോടു് പൂര്‍ണ്ണമായും യോജിക്കുന്നു.

നവഉദാരവല്‍ക്കരണ നയവും മാനേജ്‌മെന്റിന്റെ പിടിപ്പുകേടും മാത്രമല്ല, വിപണി പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള ബി.എസ്.എന്‍.എല്‍.ന്റെ എല്ലാ ശ്രമങ്ങളേയും സര്‍ക്കാര്‍ നേരിട്ടിടപെട്ട് അട്ടിമറിച്ചതാണ് സാമ്പത്തിക നഷ്ടത്തിന് പ്രധാന കാരണം എന്ന സ. മോഹനന്‍ പറയുന്നതിനോടു് പൂര്‍ണ്ണമായും യോജിക്കുന്നു. കൂടാതെ ചില കാരണങ്ങള്‍ കൂടിയുണ്ടു് എന്നതായിരുന്നു എന്റെ നിലപാടു്. അതില്‍ പ്രധാനമാണു് വലിയ വില നല്‍കി ഉപകരണങ്ങളും സേവനപ്രാദന വ്യവസ്ഥകളും ഭരണ വ്യവസ്ഥയും പോലും ഇറക്കുമതി ചെയ്യുന്നതു്. ഇതു് പോലും ബിഎസ്എന്‍എല്‍ മാനേജ്മെന്റിന്റെ ഉത്തരവാദിത്വമല്ല, ഇന്ത്യ ഭരിച്ച കോണ്‍ഗ്രസും ബിജെപിയും അവരുടെ ഭരണ കാലങ്ങളിലെടുത്ത ഉദാരവല്കരണ നയത്തിന്റെ ഫലമാണു്. അതിന്റെ ചരിത്രം നാലിലേറെ പതിറ്റാണ്ടു് നീണ്ടതാണു്.

ഐടിഐയും ടെലികോം ഫാക്ടറികളും പുതിയ സാങ്കേതിക വിദ്യ സ്വാംശീകരിച്ചു് സ്വന്തമായി പുതിയ ഉപകരണങ്ങളും വ്യവസ്ഥകളും ഉണ്ടാക്കുന്നതിനു് വെച്ച നിര്‍ദ്ദേശം ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ തള്ളിക്കളഞ്ഞതിന്റെ പരിണിതിയാണതു്. 1970 കളുടെ മധ്യത്തില്‍ അന്നത്തെ ഐടിഐ മേധാവി ടൈംസ് ഓഫ് ഇന്ത്യയില്‍ (ബോംബെ എഡീഷന്‍) പേരു് വെച്ചു് ലേഖനമെഴുതിയതു് ഇന്നും ഞാനോര്‍ക്കുന്നു. 15000 കോടി രൂപ അടുത്ത 10 വര്‍ഷക്കാലത്തേയ്ക്കു് (പ്രതി വര്‍ഷം വെറും 1500 കോടി രൂപ) അനുവദിച്ചാല്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേയ്ക്കുള്ള മാറ്റത്തിനു് ഐടിഐയെ തയ്യാറാക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. സര്‍ക്കാര്‍ അതിനു് അനുമതി നല്‍കിയില്ല. അന്നേ വരെ യൂറോപ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു് വന്ന ഇന്ത്യയേക്കൂടി അമേരിക്കന്‍ കമ്പോളത്തിന്റെ അനുബന്ധമാക്കാനുള്ള ബോധപൂര്‍വ്വമായ സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇന്ത്യാ ഗവണ്മേണ്ടിന്റെ ഇത്തരം നിലപാടുകള്‍. ഇതു് രാഷ്ട്രീയമായി അന്നത്തെ നിലപാടായിരുന്നില്ല. എങ്കിലും സാങ്കേതിക വിദഗ്ദ്ധരുടെ ഉപദേശങ്ങളിലൂടെ സാമ്രാജ്യത്വാനുകൂല നിലപാടിലെത്തിയതാകാം. അങ്ങിനെ ക്രമേണ ചേരി ചേരാ നയം ഉപേക്ഷിക്കുന്നതിലേയ്ക്കും തികഞ്ഞ സാമ്രാജ്യത്വ ചേരിയിലേക്കുമുള്ള പാതയില്‍ ഇന്ത്യ എത്തിപ്പെട്ടു എന്നതാകാം സംഭവിച്ചിരിക്കുന്നതു്.

അതിനായി 1980 കളില്‍ സാം പിത്രോദ നിയോഗിക്കപ്പെട്ടു. ഇന്ത്യയില്‍ നിന്നു് പോയി അമേരിക്കക്കാരനായ അദ്ദേഹം ഇറക്കുമതി ചെയ്യപ്പെട്ടു എന്നു് പറയുകയായിരിക്കും ശരി. അദ്ദേഹം സ്ഥാപിച്ച സീഡോട്ടിനു പിന്നിലും ഇതേ ലക്ഷ്യം ഉണ്ടായിരുന്നു. അമേരിക്കന്‍ സാങ്കേതിക വിദ്യയിലേയ്ക്കുള്ള മാറ്റം. അതു് വിജയകരമായി നടപ്പാക്കപ്പെട്ടു. ഇന്ത്യയില്‍ പുതു തലമുറ കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ വ്യാപകമായതു് സാം പിത്രോദയുടെ വരവോടെയാണെന്നും സീഡോട്ടും അതു് കൊണ്ടു് വന്ന അമേരിക്കന്‍ ടെക്നോളജിയുമാണെന്നും മാത്രമല്ല, അവയ്ക്കെല്ലാം വഴിയൊരുക്കിയ സാമ്രാജ്യത്വ ആഗോളവല്കരണവും നവ ഉദാരവല്കരണവുമാണെന്നും വിശ്വസിക്കുന്നവരാണധികവും. അവരങ്ങിനെ ധരിക്കുന്നതാകട്ടെ, കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടേയും വികാസത്തിന്റേയും ചരിത്രം ശരിയായി മനസിലാക്കത്തതു് കൊണ്ടാണു്. അത് നാം കാണുന്ന സേവനങ്ങളുടെ ചരിത്രത്തിന്റെ നേര്‍ ചിത്രമല്ല തരുന്നതു്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ നിന്നു് വ്യത്യസ്തമായ ചരിത്രമാണു് സേവന പ്രദാനത്തിനുള്ളതു്. സാങ്കേതിക വിദ്യയുടെ ചരിത്രം സമൂഹത്തിന്റെ ആവശ്യങ്ങളും ഉപയോഗിക്കുന്ന തൊഴിലാളികളുടെ അദ്ധ്വാന ഭരം ലഘൂകരിക്കുന്നതിന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടു് രൂപപ്പെടുന്നതാണു്. സേവനങ്ങളുടെ ചരിത്രമാകട്ടെ, മുതലാളിത്തത്തില്‍, സാങ്കേതിക വിദ്യയെ ലാഭത്തിനു് വേണ്ടി ഉപയോഗപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതാണു്. ഇവ രണ്ടും തമ്മില്‍ ചിലപ്പോള്‍ പൊരുത്തമുണ്ടാകാം. മിക്കപ്പോഴും പൊരുത്തപ്പെടണമെന്നില്ല. ഇതു് ഇവിടെ വിശദീകരിക്കുന്നില്ല.

നിലവിലുള്ള സേവന വൈപുല്യം സാങ്കേതിക പുരോഗതിയുടെ നേര്‍ ഫലമാണു്. അതേ സമയം അവ ഇത്രയേറെ സങ്കീര്‍ണ്ണമാക്കി ജനങ്ങളെ കൊള്ളയടിക്കുന്നതിനുള്ള ഉപാധിയാക്കിയതു് മൂലധന താല്പര്യത്തിലുള്ള ഉദാരവല്‍ക്കരണമാണു്. ഉദാരവല്‍ക്കരണമില്ലാതെയും മൊബൈല്‍ സേവനങ്ങളും ഡാറ്റാ സേവനങ്ങളും സാധ്യമാകുമായിരുന്നു. ടെലി കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ ടെലിഗ്രാഫ് വിഭാഗത്തില്‍ വളര്‍ന്നു് വികസിച്ചു് ഡാറ്റാ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളുടെ സ്വാഭാവിക വികാസമാണു് നിലവിലുള്ള ഇന്റര്‍നെറ്റും വിവിധ ഇ-സേവനങ്ങളും അനുബന്ധ സൌകര്യങ്ങളും. ബഹുമാധ്യമ സാങ്കേതിക വിദ്യയുടെ വികാസ ഫലമാണു് അവ. അതില്‍ ശബ്ദവിചികളോടൊപ്പം ഡാറ്റയും ചിത്രങ്ങളും വിനിമയം ചെയ്യപ്പെടുന്നു അവയെ ഉദാരവല്കരണത്തിന്റെ പേരില്‍ ചാര്‍ത്തിക്കൊടുക്കുന്നതു് യുക്തിസഹമല്ല. അവ സാങ്കേതിക വിദ്യയുടെ വികാസ ഫലമാണു്.

ഇലക്ട്രോ-മാഗ്നറ്റിക് സ്പെക്ട്രം റേഡിയോ (വയര്‍ലെസ്) കമ്മ്യൂണിക്കേഷനുവെണ്ടി ഒരു നൂറ്റാണ്ടിലേറെയായി ഉപയോഗിച്ചു് പോരുന്നതാണു്. ഇലക്ട്രോണിക്സ് രംഗത്തെ സെമികണ്ടക്ടര്‍ സങ്കേതങ്ങളുടെ വികാസ ഫലമായി റേഡിയോ ട്രാന്‍സ്മിഷന്‍ വ്യപകമായി ഉപയോഗിക്കാന്‍ കഴിയുമെന്നായി. പണ്ടു് ഒരു റേഡിയോ ട്രാന്‍സ്മിറ്റര്‍ വലിയ ചെലവേറിയ ഉപകരണമായിരുന്നെങ്കില്‍ ഇന്നു് അതു് ട്രാന്‍സിസ്റ്റര്‍ എന്ന ഒരു ചെറിയ ഉപകരണ ഘടകത്തിന്റെ ധര്‍മ്മമായി ചുരുങ്ങുകയും മിക്ക ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളിലും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. സ്വകാര്യ റേഡിയോ സ്റ്റേഷനുകള്‍ ഇപ്പോള്‍ ആര്‍ക്കും നടത്താവുന്നത്ര ഈ സങ്കേതം ലളിതമായിരിക്കുന്നു. ടെലിഗ്രാഫ് സേവനം നാടു് നീങ്ങിക്കഴിഞ്ഞു. അതിപ്പോള്‍ എസ്എംഎസ് ആയും ഇ-മെയിലായും ആവശ്യക്കാര്‍ നേരിട്ടു് ചെയ്തു കൊണ്ടിരിക്കുന്നു. ഇതേ പോലെ തന്നെ ശബ്ദവിനിമയവും (ടെലിഫോണ്‍) മാറിക്കൊണ്ടിരിക്കുകയാണു്. പ്രത്യേക ടെലിഫോണ്‍ കമ്പനിയില്ലാതെ ആര്‍ക്കും ടെലിഫോണ്‍ എക്സ്ചേഞ്ചു് സ്ഥാപിച്ചുപയോഗിക്കാവുന്ന സ്ഥിതി സാങ്കേതികമായി രൂപപ്പെട്ടിരിക്കുന്നു. അതു് വ്യവസായ മാതൃകായി രൂപപ്പെടുന്ന അന്തരാള ഘട്ടത്തിലൂടെയാണു് നാമിന്നു് കടന്നു് പോകുന്നതു്. അവ സ്വകാര്യ ഉടാമാവകാശത്തിലാകണോ പൊതു ഉടമസ്ഥതയിലാകണോ എന്നതാണു് പ്രസക്തമായ ചോദ്യം.

ഇന്നു് യഥാര്‍ത്ഥത്തില്‍ പ്രകൃതി വിഭവമായ സ്പെക്ട്രം ഉപയോഗിച്ചു് നാമമാത്രമായ ചെലവില്‍ ധനിക-ദരിദ്ര വ്യത്യാസമില്ലാതെ, സമൂഹത്തിന്റേയാകെ, വിവര വിനിമയാവശ്യങ്ങളെല്ലാം സാധിക്കാമെന്നിരിക്കെ, സ്പെക്ട്രം വിറ്റു് മാത്രമല്ല, അവയുടെ ഉപയോഗത്തിലൂടെയും കോര്‍പ്പറേറ്റുകളെ കൊഴുപ്പിക്കുന്നതിനായി ജനങ്ങളെ പാപ്പരീകരിക്കുകയാണു്. ഇത്തരത്തില്‍ ഇന്നു് സാങ്കേതിക വികാസം സാദ്ധ്യമാക്കിയ സേവനങ്ങളെല്ലാം സ്വകാര്യ മേഖലയിലേയ്ക്കു് നീക്കപ്പെടുന്നതിനു് യാതൊരു ന്യായീകരണവുമില്ല. ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രാദേശിക സമൂഹങ്ങള്‍ക്കു് തന്നെ സ്ഥാപിച്ചു് നടത്താവുന്നത്ര സാങ്കേതിക വിദ്യ വികാസം പ്രാപിച്ചിട്ടുണ്ടു്. അവ തമ്മില്‍ കമ്മ്യൂണിക്കേഷന്‍ പ്രോട്ടോകോള്‍ ഉപയോഗിച്ചു് ബന്ധിപ്പിച്ചാല്‍ ആര്‍ക്കും ആരുമായും, ലോകമാകെ, വിവര വിനിമയം നടത്താനാവും. മറ്റൊരു വശത്തു് ഉപഗ്രഹങ്ങളുടെ ശൃംഖല ഉപയോഗിച്ചും ആഗോള ശൃംഖല കെട്ടിപ്പടുക്കാം. ആദ്യത്തേതു് ജനകീയമാണു്, സാമൂഹ്യമാണു്. രണ്ടാമത്തേതു് വലിയതോതില്‍ മൂലധന പ്രധാനമാണു്, അമിത കേന്ദ്രീകൃതമാണു്. അവ രണ്ടും, പക്ഷെ, നിലവില്‍ കോര്‍പ്പറേറ്റു് മൂലധനത്തിന്റേയും മുതലാളിത്ത വ്യവസ്ഥയുടേയും ലാഭ താല്പര്യവുമായി പൊരുത്തപ്പെടുന്നില്ല. ഇന്നു് കാണുന്ന വിധത്തില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന കള്ളക്കച്ചവടം മൂലധനാധിപത്യത്തിന്റെ മാത്രം താല്പര്യമാണു് സംരക്ഷിക്കുന്നതു്.

ഇന്നു് നാം കാണുന്ന സാങ്കേതിക വികാസം മുതലാളിത്ത കാല ഘട്ടത്തിലാണു് ഉണ്ടായതു്. മുതലാളിത്തത്തിന്റെ ലാഭ ത്വര അതിന്റെ വികാസത്തിനു് പ്രേരകമായിട്ടുണ്ടു്. ഇതെല്ലാം അതിനു് നല്കാവുന്ന അഭിനന്ദനങ്ങളാണു്. പക്ഷെ, ഈ സാങ്കേതിക വികാസം ജനകീയമാക്കുന്നതിനു് ലാഭം ലക്ഷ്യം വെച്ചു് നിലകൊള്ളുന്ന ഈ വ്യവസ്ഥ എതിരു് നില്കുന്നു. അതു് ഈ വ്യവസ്ഥിതിയുടെ പ്രതിസന്ധിയുടെ കാരണമായ വൈരുദ്ധ്യമാണു്. ഇതാണു് കാതലായ പ്രശ്നം.

മറ്റൊരു വശത്തു്, മുതലാളിത്തത്തിന്റെ വ്യക്തിവാദവും തന്നെപ്പോറ്റിത്തരവും തട്ടിപ്പുകളും ഇല്ലാതെ സാമൂഹ്യ കാഴ്ചപ്പാടു് വെച്ചുപുലര്‍ത്തുന്നു എന്നു് അവകാശപ്പെടുന്നവര്‍ മുതലാളിത്തം കാട്ടുന്ന മുന്‍കൈകളും ഊര്‍ജ്ജസ്വലതയും അതു്മൂലം ഉണ്ടാകാവുന്ന കോട്ടങ്ങള്‍ (Risks) നേരിടാനുള്ള സന്നദ്ധതയും (പൊതുവെ സംരംഭകത്വം എന്നു് പറയപ്പെടുന്നു) കാണിക്കാതെ, ഉള്ളതു് കൊണ്ടു് തൃപ്തിപ്പെട്ടു് പോകുന്ന സ്ഥിതിയുണ്ടു്. ഇതും പരിമിതി തന്നെയാണു്. ഇതു് മറികടക്കപ്പെടണം. സംരംഭകത്വമെന്നതു് മുതലാളിത്തത്തിന്റെ കൂടപ്പിറപ്പൊന്നുമല്ല. അതിനു് മുമ്പും സംരംഭകത്വമുണ്ടായിരുന്നു. ആ പേരു് അങ്ങിനെ ഉപയോഗിച്ചിട്ടുണ്ടാവില്ല. സാമൂഹ്യ പരിഷ്കരണങ്ങളെല്ലാം ഉണ്ടായതങ്ങിനെയാണു്. തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ തുടക്കവും അങ്ങിനെ തന്നെയാണു്. സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടേയും തുടക്കത്തില്‍ അതു് കാണാം. വിവേകാനന്ദനും മഹാത്മാ ഗാന്ധിയും നാരായമഗുരുവും ഘാട്ടേയും സുന്ദരയ്യയും എകെജിയും ഇഎംഎസും മറ്റും പ്രദര്‍ശിപ്പിച്ച സംരംഭകത്വം ഏതു് മുതലാളിക്കു് അനുകരിക്കാന്‍ കഴിയും. എന്തിനു് കമ്പിത്തപാല്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ആദ്യ കാല നേതാക്കളിലും അതു് കാണാം. ഹെന്‍ട്രി ബാര്‍ടനും താരാപദയും ദാദാ ഘോഷും കെജിബോസും സംഘടന കെട്ടിപ്പടുത്തതും സംരംഭകത്വം കാട്ടിത്തന്നെയാണു്.

നല്ല നാളയിലേയ്ക്കുള്ള മാറ്റത്തിനും പുരോഗതിക്കുമുള്ള മുന്‍കൈകളെല്ലാം റിസ്കുകള്‍ ഉള്ളവ തന്നെയാണു്. വിജയിക്കാം. പരാജയപ്പെടാം. പക്ഷെ, അവ ആവശ്യമുള്ളവര്‍ അതിനു് മുന്‍കൈ എടുത്തേ തീരൂ. ഇതാണു് അനിവാര്യത. അതല്ല, വരുന്നതെല്ലാം വിധിയാണെന്നു് കരുതി വിധി കൊണ്ടു് വരുന്നതെന്നു് കരുതപ്പെടുന്ന നവ ഉദാരവല്കരണത്തേയും അതു് നടപ്പാക്കുന്ന ഭരണ കൂടത്തേയും അതിന്റെ ദല്ലാളുകളേയും ഈ വ്യവസ്ഥയ്ക്കുള്ളില്‍ തിരുത്തിക്കളയാം എന്ന വിധി കാത്തിരിക്കുക, അവര്‍ക്കു് മുമ്പില്‍ ആവശ്യങ്ങളുന്നയിക്കുക, ആവശ്യങ്ങള്‍ വാങ്ങാന്‍ അധികാരിയില്ലെങ്കില്‍ അവരെ നിയമിക്കണമെന്നാവശ്യപ്പെടുക, അവരുടെ ഒദാര്യങ്ങള്‍ പറ്റി ലാഭത്തില്‍ പങ്കാളികളായി ജനങ്ങളെ കൊള്ളയടിക്കുന്നതിനു് കൂട്ടു് നില്കുക എന്നിങ്ങനെ നിലവിലുള്ള വ്യവസ്ഥ കോട്ടം തട്ടാതെ കൊണ്ടു് പോകാനുള്ള ആവശ്യങ്ങളും അവ ഉന്നയിക്കുന്ന മാനസികാവസ്ഥയും മാറണം എന്നതാണു് എന്റെ കുറിപ്പിന്റെ അടിസ്ഥാന ധാരണ.

ഇത്തരത്തില്‍ മുതലാളിത്ത ചൂഷണത്തിനു് വിധേയമായി പോകാനുള്ള മാനസികാവസ്ഥ തൊഴിലാളി വര്‍ഗ്ഗത്തെ എല്ലാക്കാലത്തേയ്ക്കും മൂലധനത്തിന്റെ അടിമകളായി തുടരാന്‍ ഇടയാക്കും. അത്തരം നിലപാടു് മൂലം വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ എച്ചില്‍ക്കഷണങ്ങള്‍ എറിഞ്ഞു് കിട്ടിയേക്കാമെങ്കിലും മുതലാളിത്ത പ്രതിസന്ധി ഘട്ടങ്ങളില്‍ തൊഴില്‍ നിഷേധിക്കപ്പെടുകയും തൊഴില്‍ സാഹചര്യങ്ങള്‍ അസഹനീയമാക്കപ്പെടുകയും ജീവിതവും വഴിമുട്ടുകയും ചെയ്യും. മുതലാളിത്തത്തെ അത്തരത്തില്‍ ആശ്രയിക്കുകയല്ല, മാറ്റിത്തീര്‍ക്കുകയാണു് വേണ്ടതെന്ന ഈ നിലപാടു് തൊഴിലാളി സമരത്തെ ചോദ്യം ചെയ്യുന്നില്ല. മറിച്ചു്, സമരത്തിനു് അടിയന്തിരമെന്നതു് പോലെ ദീര്‍ഘകാല പരിപ്രേക്ഷ്യവും ഉണ്ടാകണം എന്ന കാര്യം അടിവരയിടുക മാത്രമാണു് ചെയ്യുന്നതു്.

മാറ്റം എന്നു് പറയുന്നതു് മറ്റാരോ കൊണ്ടു് വരേണ്ടതാണെന്ന ധാരണ തൊഴിലാളി വര്‍ഗ്ഗത്തിനെങ്കിലും ഉണ്ടാകാന്‍ പാടില്ല. കാരണം, ആ വര്‍ഗ്ഗമാണു് സാമൂഹ്യ മാറ്റം കൊണ്ടുവരാന്‍ ചരിത്രപരമായി നിര്‍ണ്ണയിക്കപ്പെട്ട വര്‍ഗ്ഗം. ആ വര്‍ഗ്ഗത്തിലെ ഏതെങ്കിലും വിഭാഗമോ സംഘടനയോ അവയുടെ ചരിത്രപരമായ കടമകളില്‍ നിന്നു് വ്യതിചലിച്ചാല്‍ അവ അപ്രസക്തമാകുകയും ആ വര്‍ഗ്ഗത്തിന്റേ തന്നെ മറ്റൊരു കൈവഴിയോ മറ്റൊരു വിഭാഗമോ മറ്റൊരു പ്രദേശത്തോ ആ കടമ ഏറ്റെടുത്തു് മുന്നേറുകയും ചെയ്യും. അതാകട്ടെ, നിലവിലുള്ള മേധാവി വര്‍ഗ്ഗത്തെ, മുതലാളിത്തത്തെ എല്ലാ തലങ്ങളിലും മേഖലകളിലും കഴിവും അറിവും നേടി നിര്‍ണ്ണായകമായി മറി കടന്നുകൊണ്ടായിരിക്കും.

അതായതു്, നവ ഉദാരവല്കരണത്തിന്റെ കാലഘട്ടത്തിനു് ചേരുന്ന ബദലുകള്‍ മുന്നോട്ടു് വെച്ചു് അതു് തൊഴിലാളി വര്‍ഗ്ഗത്തേയും സഖ്യ ശക്തികളേയും ജനങ്ങളേയും ബോധ്യപ്പെടുത്തി മുതലാളിത്തത്തിനെതിരെ സമരത്തിനു് അവരെ അണിനിരത്തുന്നതില്‍ വിജയിക്കുന്നതിലൂടെയാണു് മാറ്റം സംഭവിക്കുക.

ആ ബദലുകള്‍ എത്തരത്തിലുള്ളവയായിരിക്കണം ?

തൊഴിലും കൂലിയും ഉയര്‍ത്തുന്നതിലൂടെ അദ്ധ്വാന ശേഷിയുടെ മൂല്യം കൂട്ടുന്നവയായിരിക്കണം, മുതലാളിയുടെ ചൂഷണം കുറയ്ക്കുന്നതിലൂടെ ലാഭത്തിന്റെ തോതു് കുറയ്ക്കുന്നവയായിരിക്കണം. (ഇന്നതു് തിരിച്ചാണു്. മൂലധനത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ച തന്നെ തെളിവു്.) തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശേഷിയും അറിവും തൊഴിലും വര്‍ദ്ധിപ്പിക്കുന്നതായിരിക്കണം, മൂലധനത്തിന്റെ പങ്കും മേധാവിത്വവും കുറയ്ക്കുന്നവയായിരിക്കണം.

പൊതു സ്വത്തും പൊതു മേഖലകളും പ്രകൃതി വിഭവങ്ങളും പരിസ്ഥിതിയും സംരക്ഷിക്കാനുതകുന്നതാകണം.

സ്ഥാപന ഭരണത്തില്‍ ഇരുത്തേണ്ടതു് സ്ഥാപനത്തോടു് കൂറുള്ളവരെയാകണം.

തൊഴിലാളികള്‍ക്കും ജന പ്രതിനിധികള്‍ക്കും പ്രാദേശിക സമൂഹത്തിനും സ്ഥാപന ഭരണത്തില്‍ നിര്‍ണ്ണായക പങ്കുണ്ടാകണം.

കോര്‍പ്പറേറ്റുകള്‍ക്കല്ല, പൊതു മേഖലയ്ക്കാണു് നികുതി ഇളവുകളും സാമ്പത്തിക സഹായങ്ങളും നല്കപ്പെടേണ്ടതു്. (കോര്‍പ്പറേറ്റുകള്‍ക്കു് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രതിവര്‍ഷം 5 ലക്ഷം കോടി രൂപയുടെ ആനുകൂല്യം നല്കുന്ന സര്‍ക്കാരുകളാണു് ബിഎസ്എന്‍എല്‍ ന്റെ 50000 കോടിയോളം വരുന്ന കരുതല്‍ ധനമത്രയും ചോര്‍ത്തിയെടുത്തതു്)

അഴിമതി രാഷ്ട്രീയക്കാരുടെ നീരാളി പിടുത്തം സ്ഥാപനത്തിനു് മേലുണ്ടാകരുതു്, സ്ഥാപന മാനേജ്മെന്റിനു് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാകണം. ഉപകരണങ്ങളും സേവന പ്രദാന സംവിധാനവും ഭരണ നിര്‍വ്വഹണ സംവിധാനവും നവീകരിക്കുന്നതും പുതിയവ സൃഷ്ടിക്കുന്നതും തദ്ദേശീയമായി തന്നെ വേണം.

ഇറക്കുമതി അത്യാവശ്യത്തിനു് മാത്രമാകണം. (ഇറക്കുമതിയും കയറ്റുമതിയും പരസ്പര സഹകരണത്തിന്റേയും ധാരണയുടേയും ആവശ്യത്തിന്റേയും ലഭ്യതയുടേയും അടിസ്ഥാനത്തിലാകണം. മറിച്ചു് മേധാവിത്വ-ആശ്രതത്വ ബന്ധത്തിലാവരുതു്)

അതിനു് സാമൂഹ്യമായും സ്വതന്ത്രമായും ലഭ്യമായ സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെടണം. (അതിനു് പകരം സാമൂഹ്യവും സ്വതന്ത്രവുമായിരുന്ന സങ്കേതങ്ങളെ 'വര്‍ണ്ണക്കടലാസില്‍' പൊതിഞ്ഞു് കമ്പനി നല്‍കുന്ന പേരുകളില്‍ വില്ക്കപ്പെടുന്ന പ്രൊപ്രൈറ്ററി ഉപകരണങ്ങളും സേവന സംവിധാനങ്ങളും മാത്രമാണു് ഇന്നു് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതു്. അതാണു് നല്ലെതെന്നു് തൊഴിലാളികളും സംഘടനകളും അടക്കം വിശ്വസിക്കുന്നു. അവിടെയാണു് അറിയാതെ വന്നു് കേറുന്ന നവ ഉദാരവല്കരണത്തോടുള്ള വിധേയത്വം. അതു് മാറണം.)

ഇതിനെല്ലാം, ഇതെല്ലാം മനസിലാക്കാനും സാധ്യമാകാനും, തൊഴിലാളികള്‍ മാനേജ്മെന്റിലും നടത്തിപ്പിലും താല്പര്യമെടുക്കണം. പങ്കാളിത്തമുണ്ടാകണം. അതിനു് ശേഷി വര്‍ദ്ധിക്കണം. വൈദഗ്ദ്ധ്യം പോഷിപ്പിക്കപ്പെടണം. തൊഴിലാളി സംഘടനകള്‍ ഇക്കാര്യങ്ങള്‍ കൂടി ഏറ്റെടുക്കണം. അങ്ങിനെ നിലവില്‍ നവ ഉദാരവല്കരണത്തിന്റെ ആരാധകര്‍ നടത്തുന്ന ഭരണത്തിനും നടത്തിപ്പിനും പകരം ബിഎസ്എന്‍എല്‍ തൊഴിലാളികള്‍ തന്നെ അവരുള്‍പ്പെടുന്ന ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കുന്ന സ്ഥിതി ഉണ്ടാകണം. പ്രാദേശിക സ്വിച്ചുകളുടെ വിതരിതമായ സമഗ്ര ശൃംഖല ഉപയോഗിച്ചു് സാമൂഹ്യമായി കമ്മ്യൂണിക്കേഷന്‍ സാധ്യമാകും വിധം സാങ്കേതിക വിദ്യ പരിപക്വമാണു്. അതുപയോഗിക്കാന്‍ സമൂഹം തയ്യാറാകുകയാണു് വേണ്ടതു്. അതിനു് ടെലികോം തൊഴിലാളികളുടെ മുന്‍കൈ സമൂഹത്തിനു് ആവശ്യമാണു്.

മേല്പറഞ്ഞവ, സാധ്യമാകണമെങ്കില്‍, തൊഴിലാളികളും സംഘടനകളും അവരവരുടെ മേഖലകളുടെ ഭരണപരവും സാങ്കേതികവും ധന പരവും അടക്കം എല്ലാ കാര്യങ്ങളിലും ധാരണയും അറിവും വ്യക്തതയും കാര്യ നിര്‍വ്വഹണ ശേഷിയും നേടണം.

ഇപ്പറഞ്ഞവയെല്ലാം പ്രായോഗിക സമര മാര്‍ഗ്ഗങ്ങളാണു്. വലിയൊരു പൊതു സമരത്തിന്റെ ഭാഗവുമാണു്.

ഇക്കാര്യങ്ങള്‍ക്കനുസൃതമല്ല, ബിഎസ്എന്‍എല്‍ അവകാശ പത്രികയിലെ ചില ഇനങ്ങള്‍ എന്നു് മാത്രമാണു് ഞാന്‍ ചൂണ്ടിക്കാട്ടിയതു്. എല്ലാം മോശമാണെന്നോ യൂണിയന്‍ നേതൃത്വം കുറ്റക്കാരാണെന്നോ അവര്‍ അറിഞ്ഞു് കൊണ്ടു് സര്‍ക്കാരിനു് ഒത്താശ ചെയ്യുകയാണെന്നോ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. മറിച്ചു്, അവകാശ പത്രിക തയ്യാറാക്കുമ്പോള്‍ വേണ്ടത്ര അവധാനതയോടെ കാര്യങ്ങള്‍ പഠിക്കുകയും മനസിലാക്കുകയും ചെയ്യാതിരുന്നതു് മൂലവും കാണാതിരുന്നതു് മൂലവും കടന്നു് കൂടിയ ചില വ്യതിയാനങ്ങള്‍ തൊഴിലാളികളേക്കുറിച്ചും സംഘടനകളേക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിക്കുമെന്നു് മാത്രമാണു് എന്റെ നിരീക്ഷണത്തിലുണ്ടായിരുന്നതു്.

ഓരോ വിഷയവും കൂടുതല്‍ വിശദമാക്കാന്‍ ശ്രമിക്കാം.

ടെലികോം ആസ്തികള്‍ കമ്പനിക്കു് കൈമാറുന്നതുമായി ബന്ധപ്പെട്ടചില വസ്തുതകള്‍

പൊതു ആസ്തികള്‍ കമ്പനിക്കു് കൈമാറരുതെന്നു് ആവശ്യപ്പെട്ടു് കേരള ഹൈക്കോടതിയില്‍ നടന്ന ഒരു കേസില്‍ കേന്ദ്ര സര്‍ക്കാരിനു് വേണ്ടി സമര്‍പ്പിച്ച അഫിഡാവിറ്റില്‍ സര്‍ക്കാരിന്റെ പക്കലുള്ള ടെലികോം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഉടമാവകാശം കമ്പനിക്കു് കൈമാറില്ലെന്നു് പറഞ്ഞിരുന്നു.

സാം പിത്രോദ കമ്മിറ്റി ടെലികോം ആസ്തികള്‍ കമ്പനിക്കു് കൈമാറണമെന്നു് പറയുന്നു.

കേരളത്തിലെ ഒരു നിയമ വിദഗ്ദ്ധന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഭൂസ്വത്തിന്റെ ഉടമാവകാശം കേരള സര്‍ക്കാരിനെ സമീപിച്ചു് കമ്പനിയുടെ പേരിലാക്കാനുള്ള ശ്രമമാണു് നടക്കുന്നതെന്നു് താഴെപ്പറയുന്ന ലിങ്കില്‍ കിട്ടുന്ന രേഖ പറയുന്നു. തണ്ടപ്പേര്‍ മാറ്റുന്നതിനായി നിയമോപദേശ പ്രകാരം സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാന്‍ ആവശ്യപ്പെടുന്ന കോര്‍പ്പറേറ്റു് ഓഫീസിന്റെ കത്തും നിയമോപദേശവും ഇവിടെ കാണാം.

ഇപ്പോഴത്തെ അവകാശ പത്രികയില്‍ ആസ്തി കൈമാറ്റവുമായി ബന്ധപ്പെട്ട ആവശ്യം

“””5. Transfer of Assets to BSNL : The assets transferred to BSNL at the time of Corporitation on 01-10-2000 is not yet transferred in the name of BSNL. BSNL is maintaining the assets for the last 14 years and even paying taxes for the same. Sam Pitroda Committee recommended to complete the transfer of the land and other assets in the name of BSNL and create a land bank for its commercial utilization which makes a business case for BSNL for its revival. Since the land and assets are not transferred in the name of BSNL, effective monetization is not possible for the same. The process of transfer of assets has to be completed in time bound manner.”””

പൊതു മേഖലാ സ്വകാര്യവല്കരണത്തിന്റെ പ്രേരക ഘടകങ്ങള്‍ പ്രധാനമായി രണ്ടാണു്. ഒന്നു്, പൊതു മേഖലയുടെ പ്രവര്‍ത്തന മേഖലകയ്യേറി കോര്‍പ്പറേറ്റുകളുടെ മേച്ചില്‍പ്പുറങ്ങള്‍ വികസിപ്പിക്കുക. രണ്ടാമത്തേതു്, പൊതു ആസ്തികള്‍ കയ്യടക്കുകയും അതിലൂടെ മൂലധനം കുന്നു് കൂട്ടുകയും ലാഭവും ആസ്തിയും വര്‍ദ്ധിപ്പിച്ചു് ഓഹരി കമ്പോളത്തില്‍ കുതിപ്പു് സൃഷ്ടിക്കുകയും ചെയ്യുക.

ഒന്നാമത്തേതു്, കടുത്ത ചൂഷണം മൂലം സ്വകാര്യ മേഖല നാളതു് വരെ യഥേഷ്ഠം വിഹരിച്ചിരുന്ന കമ്പോളം ചുരുങ്ങുന്നതു് മൂലം ഉണ്ടാകുന്ന പ്രതിസന്ധിക്കു് പരിഹാരം കാണാന്‍ പുതിയ കമ്പോളം കണ്ടെത്തുക എന്നതാണു്. അതിന്നു് നടന്നു് കഴിഞ്ഞിരിക്കുന്നു. ദശലക്ഷക്കണക്കിനു് കോടി രൂപയുടെ കമ്പോളം പുതുതായി സ്വകാര്യ മേഖലയ്ക്കു് കിട്ടിയിരിക്കുന്നു. ബിഎസ്എന്‍എല്‍ ന്റെ കമ്പോള പങ്കാളിത്തം വെറും പത്തു് ശതമാനത്തില്‍ താഴെയായി കുറഞ്ഞിരിക്കുന്നു. സ്വകാര്യ ടെലികോം കമ്പനികള്‍ക്കു് കമ്പോളത്തിന്റെ നിയന്ത്രണം കയ്കലായിരിക്കുന്നു. പക്ഷെ, നിരക്കുകള്‍ തന്നിഷ്ടം പോലെ ഉയര്‍ത്താന്‍ ബിഎസ്എന്‍എല്‍ ന്റെ കമ്പോള സാന്നിദ്ധ്യം തുടരുന്നതു് മൂലം സ്വകാര്യ കമ്പനികള്‍ക്കു് കഴിയുന്നില്ല. ഇതു് സാദ്ധ്യമാകാന്‍ ബിഎസ്എന്‍എല്‍ പൂട്ടിപ്പോകണം. അതിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കപ്പെട്ടിരിക്കുന്നു. കേരളവും മറ്റൊരു സര്‍ക്കിളും ഒഴിച്ചു് ബാക്കിയെല്ലാം നഷ്ടത്തിലാണു്. വാര്‍ഷിക നഷ്ടം 8000 കോടി. സഞ്ചിത നഷ്ടം അതിന്റെ മൂന്നിരട്ടിയോളം. അവ കുറയ്ക്കാനുള്ള യാതൊരു നീക്കവും സര്‍ക്കാരിന്റേയോ സര്‍ക്കാര്‍ കമ്പനിയുടേയോ ഭാഗത്തു് നിന്നില്ല. ബിഎസ്എന്‍എല്‍ രംഗം ഒഴിയാന്‍ പരുവപ്പെട്ടിരിക്കുന്നു. എന്നാല്‍ വലിയതായതു് കൊണ്ടു്, ബിഎസ്എന്‍എല്‍ ന്റെ പൂട്ടല്‍ ഉണ്ടാക്കുന്ന ആഘാതം വലിയതായിരിക്കുമെന്നതു് കൊണ്ടു് അതിനു് പച്ചക്കൊടി കാട്ടാന്‍ സര്‍ക്കാരിനു് നിലവില്‍ കഴിയുന്നില്ല. അതിനുള്ള പല നടപടികളും വിവിധ ശുപാര്‍ശകളിലൂടെ വാങ്ങി നടപ്പാക്കാന്‍ നോക്കുകയാണു്. സാം പിത്രോദ കമ്മിറ്റി, ഡിലോയിറ്റ് കമ്മിറ്റി തുടങ്ങി അകത്തും പുറത്തുമുള്ള പലതും. സേവന മേഖലകളും ആസ്തി കയ്യാളുന്ന മേഖലകളുമായി വിഭജിച്ചു് സേവന മേഖലയില്‍ നിന്ന് പിന്മാറുക എന്നതാണു് ഒരു മാര്‍ഗ്ഗം. സേവന മേഖലകളെ തന്നെ ലാഭം ഉണ്ടാക്കാവുന്നവയും അല്ലാത്തവയുമായി വിഭജിച്ചു് നഷ്ടത്തിന്റെ പേരില്‍ ഓരോന്നു് പൂട്ടുക എന്ന നിലയ്ക്കുള്ള നിര്‍ദ്ദേശങ്ങളും ഉണ്ടാകുന്നുണ്ടു്. രണ്ടായാലും ക്രമേണ സര്‍ക്കാര്‍ ഈ മേഖലയില്‍ നിന്നു് പിന്മാറുക തന്നെയാണു്. ഇന്നു് തന്നെ 90% ലേറെ പിന്മാറിക്കഴിഞ്ഞു. സ്വകാര്യ കമ്പനികള്‍ക്കു് കമ്പോളം വിട്ടു് കൊടുത്തിടത്തോളം അതു് നടന്നു് കഴിഞ്ഞു.

ഈ സാഹചര്യത്തില്‍ ബിഎസ്എന്‍എല്‍ ഇന്നു് കൈകാര്യം ചെയ്യുന്ന ആസ്തികളുടെ ഉടമാവകാശം അതിന്റെ കൈയ്യിലേയ്ക്കു് കൈമാറ്റം ചെയ്യപ്പെട്ടാല്‍ അവയുടെ മൂലം കൂടി ആസ്തികളില്‍ പെടുത്തി ലാഭം കാണിക്കാനാകും. അങ്ങിനെ ബിഎസ്എന്‍എല്‍ നിലനിര്‍ത്താമെന്നതു് വ്യാമോഹം മാത്രമാണു്. അപ്പോഴും നവ ഉദാരവല്കരണ നയ സമീപനങ്ങളും പരിപാടികളും തുടരുക തന്നെയാണു് ചെയ്യുക. അവ തുടരുവോളം എത്ര ആസ്തികള്‍ പൊതു മേഖലയില്‍ കൂടുതലുണ്ടോ അത്രമേല്‍ അവയ്ക്കുള്ള ഭീഷണിയും വര്‍ദ്ധിച്ചിരിക്കും.

ബിഎസ്എന്‍എല്‍ ന്റെ ആസ്തികളുടെ ഉടമാവകാശം സര്‍ക്കാരിന്റെ കയ്യിലിരുന്നാല്‍ സുരക്ഷിതമല്ലെന്ന വാദമാണു് അവകാശ പത്രികയ്ക്കു് പിന്നില്‍. അതു് ശരിയാണു്. പക്ഷെ, അവ കമ്പനിയുടെ പക്കലായാല്‍ എന്തു് വ്യത്യാസമാണുണ്ടാകുക. അപ്പോഴും അതു് സര്‍ക്കാരിനു് വിധേയമായി മാത്രം പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ സുരക്ഷിതമാകില്ല. അതായതു്, ഉടമാവകാശമല്ല, അവ ആര്‍ക്കു് വേണ്ടി എങ്ങിനെ ഉപയോഗിക്കപ്പെടുന്നു എന്നതാണു് പ്രധാനം. അതായതു്, നവ ഉദാര നയം തന്നെയാണു് പ്രധാന പ്രശ്നം. ആസ്തികളുടെ ഉടമാവകാശ മാറ്റം അതിന്റെ സുരക്ഷിതത്വത്തിനുള്ള ഉറപ്പല്ല. മാത്രമല്ല, മാറ്റം യൂണിയനുകള്‍ കൂടി ആവശ്യപ്പെട്ടു് നടത്തി അവ ഇല്ലാതാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം കൂടി തൊഴിലാളികളുടെ തലയില്‍ വരികയും ചെയ്യും. നവ ഉദാരവല്കരണത്തിനെതിരായ സമരത്തിനിടയില്‍ ആസ്തി മാറ്റം എന്ന അജണ്ട കൊണ്ടുവരുന്നതു് ബന്ധപ്പെട്ടവരുടേയെല്ലാം ശ്രദ്ധ തെറ്റിക്കുന്ന നടപടിയാണു്. തൊഴിലാളികളിലും ജനങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കുന്ന നടപടിയാണു്. പ്രത്യേകിച്ചും കമ്പനിക്കണക്കുകളുടെ പൊള്ളത്തരം മനസിലാക്കാതിരിക്കുമ്പോള്‍. (ആസ്തി മൂല്യം പെരുപ്പിച്ചു് കണക്കില്‍ കാട്ടി ലാഭം കൂട്ടുന്നതിന്റെ പൊള്ളത്തരം തുടര്‍ന്നുള്ള ഭാഗത്തു് കൂടുതല്‍ വിശദീകരിക്കുന്നുണ്ടു്.)

രണ്ടാമത്തെ പരാമര്‍ശ വിഷയം ഐടിഐയുടെ ഉപകരണം തന്നെ വാങ്ങണമെന്ന സര്‍ക്കാര്‍ ഉത്തരവു് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടാണു്. ഈ ആവശ്യത്തിന്റെ തൊട്ടു് മുമ്പുള്ള ആവശ്യം ബിഎസ്എന്‍എല്‍ സേവനം തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ഉപയോഗിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടാകണമെന്നാണു്. ഇവ തമ്മിലുള്ള പൊരുത്തക്കേടാണു് എന്റെ പരാമര്‍ശത്തിനിടയാക്കിയതു്. ഐടിഐയേക്കുറിച്ചുള്ള ബിഎസ്എന്‍എല്‍ ജീവനക്കാരുടെ പരാതിക്കു് സമാനമായ പരാതി തന്നെയാണു് അവരുടെ സേവനങ്ങള്‍ ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്കുമുള്ളതു്. അതു് കൊണ്ടു് ആ ആവശ്യം മറ്റു് രീതിയില്‍ കൈകാര്യം ചെയ്യപ്പെടണം എന്നു് മാത്രമാണു് ഞാന്‍ ചൂണ്ടിക്കാട്ടിയതു്.

മൂന്നാമത്തെ പരാമര്‍ശ വിഷയം അവകാശ പത്രികയിലെ ഒന്നാമത്തെ ആവശ്യമായി ഉന്നയിക്കപ്പെട്ടിട്ടുള്ള സിഎംഡിയുടേയും ഡയറക്ടര്‍മാരുടേയും നിയമനം നടത്തണമെന്നതിനേക്കുറിച്ചാണു്. എന്റെ നിര്‍ദ്ദേശം മാനേജ്മെന്റില്‍ തൊഴിലാളി പങ്കാളിത്തം കൂടി ആവശ്യപ്പെടണമെന്നാണു്. കാരണം, ഓപ്പറേറ്റിങു് വകുപ്പായിരുന്ന കമ്പിത്തപാലും ടെലികോം വകുപ്പും ഉദ്യോഗസ്ഥരുടെ ഒഴിവിന്റെ പേരില്‍ പണി നടക്കാത്ത അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഒരാള്‍ ലീവില്‍ പോകുകയോ തസ്തിക ഒഴിഞ്ഞു് കിടക്കുകയോ ചെയ്താല്‍ അതിനടുത്തയാള്‍ ആ പണി ചെയ്യുന്നതാണു് ഓപ്പറേറ്റിങ്ങു് വകുപ്പിന്റെ സ്വഭാവം. അതു് നഷ്ടപ്പെട്ടതു് കൊണ്ടായിരിക്കാം ഇത്തരം ആവശ്യം സംഘടനകള്‍ ഉന്നയിച്ചതു്. എന്തായാലും ഇതിനു് പരിഹാരം മാത്രമല്ല, തൊഴിലാളികള്‍ക്കു് മാനേജ്മെന്റു് പഠിക്കാനും മാനേജ്മെന്റ് പ്രശ്നങ്ങളും മാനേജ്മെന്റിന്റെ വിഴ്ചകളും മനസിലാക്കാനും ബോര്‍ഡില്‍ തൊഴിലാളി പ്രതിനിധികള്‍ ആവശ്യമാണു്. അത്തരം ഒരു ആവശ്യം ഉന്നയിക്കണമെന്നു് പറഞ്ഞതിനു് എന്നെ പഴിക്കേണ്ടതില്ല എന്നു് തന്നെയാണു് എന്റെ നിലപാടു്. ചുരുക്കത്തില്‍ നിലവിലുള്ള നവ ഉദാര നടപടികള്‍ക്കും അതനുസരിച്ചു് മുന്നേറുന്ന ഭരണത്തിനും ബദലായി തൊഴിലാളികളുടേയും ജനങ്ങളുടേയും രാജ്യത്തിന്റേയും താല്പര്യത്തില്‍ ഈ മേഖലയുടെ ഭാവി സുരക്ഷിതമാക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉരുത്തിരിക്കണമെന്നു് മാത്രമാണു് ഞാന്‍ മുന്നോട്ടു് വെച്ച അഭിപ്രായം. അവ ഉന്നയിച്ചു് ശക്തമായ സമര പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലാളികള്‍ തയ്യാറാകുമ്പോള്‍ ജനങ്ങളുടെ പിന്തുണയും ഉണ്ടാകും. അതല്ലാതെ, തൊഴിലാളികളുടെ സ്വാര്‍ത്ഥ താല്പര്യം മാത്രം നോക്കി അവകാശ പത്രിക തയ്യാറാക്കിയാല്‍ ജനങ്ങള്‍ക്കു് അവ ഏറ്റെടുക്കാനാവില്ല. അവ ഏറ്റെടുക്കാനുള്ള പ്രേരണ അവര്‍ക്കുണ്ടാവില്ല. തൊഴിലാളികള്‍ ഉത്തരവാദിത്വം എടുക്കുന്നില്ല എന്ന വിമര്‍ശനം ഉണ്ടാകുകയും ചെയ്യും.

എന്താണു് ബിഎസ്എന്‍എല്‍ നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരം ?

കോര്‍പ്പറേറ്റുകള്‍, കോര്‍പ്പറേറ്റുകള്‍ക്കു് വേണ്ടി നടത്തുന്ന കോര്‍പ്പറേറ്റുകളുടെ സര്‍ക്കാരിന്റെ ഘട്ടത്തില്‍ നാലു് മാര്‍ഗ്ഗങ്ങളുണ്ടു്. അതിലൊന്നു് തെരഞ്ഞെടുക്കാന്‍ യൂണിയനുകളും സമ്മര്‍ദ്ദത്തിലാക്കപ്പെട്ടിരിക്കുന്നു. ഇവിടെയാണു് ബദല്‍ നിര്‍ദ്ദേശങ്ങളുടെ പ്രസക്തി. മാര്‍ഗ്ഗങ്ങള്‍ ഇവയാണു്.

*** ഒന്നുകില്‍ ബിഎസ്എന്‍എല്‍ പൊതു മേഖലയായി ജനങ്ങളെ സേവിച്ചു് കൊണ്ടു് ലാഭത്തില്‍ നടത്തുക. (ഇതു് കോര്‍പ്പറേറ്റുകളുടെ ലാഭ സാധ്യത ഇടിക്കുന്നതാണു്)

*** അല്ലെങ്കില്‍, ബിഎസ്എന്‍എല്‍ പൂട്ടുക – ആഘാതം വലുതായിരിക്കും.

*** അതുമല്ലെങ്കില്‍ ബിഎസ്എന്‍എല്‍ സ്വകാര്യ മേഖലയ്ക്കു് കൈമാറുക. വിഎസ്എന്‍എല്‍ ന്റെ കാര്യത്തില്‍ ചെയ്തതു് ഇതാണു്.

*** ഇതൊന്നുമല്ലെങ്കില്‍ ബിഎസ്എന്‍എല്‍ ഉം കോര്‍പ്പറേറ്റു് ശൈലിയില്‍ നടത്തുക.

ഒന്നാമത്തേതും നവ ഉദാരവല്‍ക്കരണവും ഒത്തു് പോകില്ല. അതു് കൊണ്ടു് തന്നെ അതു് നവഉദാരവല്കരണത്തിനെതിരായ സമരത്തിന്റെ രൂപമാണു്.

രണ്ടും മൂന്നും നാലും പരിഹാരങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കു് സന്തോഷമാകും. അവര്‍ക്കു് തന്നിഷ്ടം പോലെ നിരക്കു് കൂട്ടാം. ജനങ്ങളെ കൊള്ളയടിക്കാം. മൂന്നാമത്തേതു് സ്വകാര്യ മേഖലയ്ക്കു് കൂടുതല്‍ സന്തോഷമാകും. ആസ്തികള്‍ കൂടി കിട്ടും.

രണ്ടും മൂന്നും യൂണിയനുകള്‍ക്കു് ഒരു തരത്തിലും സമ്മതിക്കാന്‍ പറ്റില്ല. അവരുടെ എതിര്‍പ്പു് അവഗണിക്കാനാവാത്തതാണു്. രാഷ്ട്രീയമായി ഭരണത്തിനു് അതു് താങ്ങാനാവാത്തതായിരിക്കും. പക്ഷെ, ഇടതു് പക്ഷത്തിന്റെ ക്ഷീണം മുതലെടുത്തും വര്‍ഗ്ഗയത കയ്യാളി ജനങ്ങളെ കൂടെ നിര്‍ത്തിയും അതു് ചെയ്യാമോ എന്നു് മോഡി സര്‍ക്കാര്‍ ശ്രമിക്കും. പക്ഷെ, ബിജെപിക്കാരടക്കം ബിഎസ്എന്‍എല്‍ തൊഴിലാളികളുടെ ഐക്യം ഊട്ടി ഉറപ്പിക്കപ്പെടും.

ജനങ്ങളോടുള്ള പ്രതിബദ്ധത കണക്കിലെടുത്താല്‍ യൂണിയനുകള്‍ക്കു് അംഗീകരിക്കാവുന്ന വഴി ബിഎസ്എന്‍എല്‍ പൊതു മേഖല എന്ന നിലയില്‍ ജനസേവനം നടത്തിക്കൊണ്ടു് ലാഭത്തില്‍ നടത്തുക എന്നതാണു്. അതസാധ്യമല്ല. പക്ഷെ, ഇന്നത്തെ സാഹചര്യത്തില്‍, സര്‍ക്കാരിന്റെ കോര്‍പ്പറേറ്റു് പ്രീണന-നവഉദാര നയ ചട്ടക്കൂടില്‍, അതു് ബുദ്ധിമുട്ടാണു്. ബുദ്ധിമുട്ടാണെങ്കിലും ഇതു് മാത്രമാണു് തൊഴിലാളികളുടേയും ജനങ്ങളുടേയും താല്പര്യം സംരക്ഷിക്കാനുതകുന്നതു്. കാരണം, ഉദാരവല്‍ക്കരണത്തിന്റെ മാര്‍ഗ്ഗം സ്വകാര്യ കോര്‍പ്പറേറ്റുകളെ എല്ലാ ഉല്പാദന-സേവന-വിനിമയ-വിതരണ പ്രവര്‍ത്തനങ്ങളും ഏല്പിച്ചു് കൊടുക്കുക എന്നതാണു്. കമ്പോളം സ്വതന്ത്രമായിരിക്കുമെന്നു് പറയുന്നുണ്ടെങ്കിലും അതു് നടക്കില്ല. കമ്പോളത്തില്‍ കോര്‍പ്പറേറ്റു് ആധിപത്യം നിലനില്കും. മാത്രമല്ല, സാങ്കേതിക വിദ്യയ്ക്കും ഉപകരണങ്ങള്‍ക്കും അമിത വില നല്‍കി ആഗോള ധനമൂലധനാധിപത്യത്തെ നിലനിര്‍ത്തുക എന്നതാണു് നവ ഉദാരവല്കരണത്തിന്റെ ഏറ്റവും കേന്ദ്ര ലക്ഷ്യം. അതാകട്ടെ ബിഎസ്എന്‍എല്‍ ന്റെ ചെലവു് വലിയ തോതില്‍ ഉയര്‍ത്തി നിര്‍ത്തിക്കൊണ്ടുമിരിക്കുന്നു.

സേവനങ്ങളുടെ നിലവിലുള്ള നിരക്കു് ഉയര്‍ത്തിയും ചെലവു് കുറച്ചും ലാഭം കൂട്ടാം. ഇതാണു് സാധാരണ മാര്‍ഗ്ഗം. പക്ഷെ, ഇവ രണ്ടും ഇന്നത്തെ സാഹചര്യത്തില്‍ നടക്കില്ല. ഒന്നാമത്തേതിന്റെ ഭാരം ഉപഭോക്താക്കളുടെ മേലായിരിക്കും പതിക്കുക. കമ്പോള മത്സരത്തിന്റെ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ മാറിപ്പോകും. ഇതിനു് പരിഹാരം കമ്പനികള്‍ കൂട്ടു്കെട്ടുണ്ടാക്കി എല്ലാവരും ചേര്‍ന്നു് നിക്കുകള്‍ കൂട്ടുകയും ഉപഭോക്താക്കളെ, അതായതു് ജനങ്ങളേയാകെ, കൊള്ളയടിക്കുകയും ചെയ്യുക എന്നതാണു്. അതിനു് ബിഎസ്എന്‍എല്‍ കൂടി കൂട്ടു് നിന്നാല്‍ പൊതു മേഖലയുടെ പ്രസക്തി അതോടെ ഇല്ലാതാകും. നവ ഉദാരവല്കരണത്തില്‍ പൊതു മേഖല വേണ്ടെന്ന നിലാപടാണുള്ളതു്. കമ്പോളത്തിനു് സ്വാതന്ത്ര്യം എന്നതു് കൊണ്ടു് ഉദാരവല്കരണം ഇവിടെ അര്‍ത്ഥമാക്കുന്നതു് സ്വകാര്യ മൂലധനത്തിന്റെ സ്വാതന്ത്ര്യം എന്നു് മാത്രമാണു്. ഇതാണു് പൊതു മേഖല നേരിടുന്ന വെല്ലുവിളിയുടെ പശ്ചാത്തലം. ബിഎസ്എന്‍എല്‍ പൂട്ടപ്പെട്ടാല്‍ ഉണ്ടാകാന്‍ പോകുന്ന സ്ഥിതിയും ഇതാണു്. നിക്കു് വര്‍ദ്ധന. ജനങ്ങളെ കൊള്ളയടിക്കുന്ന സ്വകാര്യ കോര്‍പ്പറേറ്റുകളുടെ കൂട്ടു് കെട്ടു്. ഇതനുവദിക്കാന്‍ ജനങ്ങള്‍ക്കു് കഴിയില്ല.

രണ്ടാമത്തേതു് ചെലവു് ചുരുക്കല്‍. നവ ഉദാരവല്കരണത്തിന്റെ പശ്ചാത്തലത്തില്‍ അതിന്റെ ഭാരം ജീവനക്കാരുടെ മേലായിരിക്കും ഏറ്റവുമേറെ ഉണ്ടാകുക. കൂലി കുറയ്ക്കുക. ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുക. പിരിച്ചു് വിട്ടു് ജീവനക്കാരുടെ എണ്ണം കുറയ്ക്കുക. എന്നിങ്ങനെ പരമ്പരാഗത ചികിത്സാ വിധികളായിരിക്കും സര്‍ക്കാരിന്റെ ഭാഗത്തു് നിന്നുണ്ടാവുക. അവയിലൂടെ സേവനങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെടും. ജനങ്ങള്‍ക്കു് മെച്ചപ്പെട്ട സേവനം കിട്ടാതാകും. അവയെ എതിര്‍പ്പു് കൂടാതെ അംഗീകരിക്കാന്‍ തൊഴിലാളികള്‍ക്കു് കഴിയില്ല തന്നെ. ഉപഭോക്താക്കള്‍ക്കും കഴിയില്ല. ഈ സ്ഥിതി ഇന്നു് ബിഎസ്എന്‍എല്‍ തൊഴിലാളികളും ഉപഭോക്താക്കളും അനുഭവിക്കുകയാണു്. ഇതാണു് ഇന്നു് തൊഴിലാളി സമരത്തിന്റെ പശ്ചാത്തലം. സമരത്തിനാധാരമായ അവകാശ പത്രികയിലൂടെ അവര്‍ മുന്നോട്ടു് വെയ്ക്കുന്ന ആവശ്യങ്ങളുടെ ദിശ ആദ്യം പറഞ്ഞ പൊതു മേഖലയുടെ ജനോപകാരപ്രദമാകുക എന്ന ദൌത്യം ഏറ്റെടുത്തു് കൊണ്ടു് ബിഎസ്എന്‍എല്‍ നിലനിര്‍ത്തുകയാണോ അതോ നാലാമത്തേതു് പോലെ കോര്‍പ്പറേറ്റു് ശൈലിയില്‍ നടത്തുകയാണോ എന്നതാണു് ഇവിടത്തെ ചര്‍ച്ചാ വിഷയം.

ഒന്നാമത്തെ മാര്‍ഗ്ഗം പ്രായോഗികമല്ലെന്ന നിഗമനത്തില്‍ നാലാമത്തെ മാര്‍ഗ്ഗത്തിലേയ്ക്കു് സംഘടനകള്‍ അറിയാതെയോ ഗതികേടുകൊണ്ടോ എത്തിപ്പെടുകയാണോ ? ഇക്കാര്യത്തില്‍ സ്വകാര്യ കമ്പനികള്‍ക്കും താല്പര്യമുണ്ടു്. കാരണം, അവരും ഇന്നു് സേവനങ്ങളില്‍ നിന്നു് ലാഭം ഉണ്ടാക്കുന്നില്ല. മിക്ക കോര്‍പ്പറേറ്റുകളുടേയും മിക്ക വ്യവസായ മേഖലകളുടേയും സ്ഥിതി അതാണു്. ഓപ്പറേറ്റിങ്ങു് ലാഭം ഇല്ല. എന്തിനു് ഇന്ത്യന്‍ പൊതു മേഖലാ ബാങ്കുകള്‍ പോലും ഇക്കൂട്ടത്തില്‍ പെടുന്നു. ഇതിനപവാദം ഉപഭോഗോല്പന്നങ്ങളും അവയുടെ ചില്ലറ വ്യാപാരവുമാണു്. പെട്രോളിയം ഉല്പന്നങ്ങള്‍ തുടങ്ങി ഏതാനും മേഖലകളും അക്കൂട്ടത്തിലുണ്ടു്.

മിക്ക മേഖലകളിലും നിലവില്‍ കോര്‍പ്പറേറ്റുകളുടെ തന്ത്രം ചെലവു് ചുരുക്കിയും വരവു് കൂട്ടിയും വ്യവസായം വളര്‍ത്തുക എന്നതല്ല. കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെ ലാഭം ഉയര്‍ത്തിക്കാണിക്കുകയാണു്. ലാഭം കണക്കില്‍ മാത്രമാണുണ്ടാവുക. ആസ്തികളുടെ മൂല്യം ഉയര്‍ത്തി ലാഭം കാണിക്കുകയാണവര്‍ ചെയ്യുന്നതു്. ഓഹരി കമ്പോളത്തില്‍ കമ്പനികളുടെ ഓഹരി വില കൂട്ടി നിര്‍ത്താന്‍ അധികമധികം ലാഭം ഓരോ വര്‍ഷവും കാണിക്കണം. അതാണവര്‍ ചെയ്യുന്നതു്. ഇതു് നിലവില്‍ ധന മൂലധന കാലഘട്ടിത്തിലെ മുതലാളിത്തം നേരിടുന്ന ഒരു പൊതു പ്രതിസന്ധിയാണു്. അതിനര്‍ത്ഥം മുതലാളിത്തം കടുത്ത തൊഴില്‍ ചൂഷണത്തിലൂടെ സൃഷ്ടിക്കുന്ന ഉയര്‍ന്ന മിച്ചമൂല്യം പോലും അവര്‍ കുന്നു് കൂട്ടുന്ന മൂലധനത്തിന്റെ അനുപാതമായി കണക്കാക്കിയാല്‍ വളരെ കുറവാണെന്നാണു്. കാരണം അവര്‍ തൊഴില്‍ നല്‍കുന്നില്ല. തൊഴില്‍ രഹിത വളര്‍ച്ചയാണവര്‍ കാണിക്കുന്നതു്. മിച്ചമൂല്യത്തിന്റെ ഉറവിടം തൊഴിലാളികളുടെ അദ്ധ്വാനമാണു്. ജനങ്ങളിലേറെയും പണിയില്ലാതെ അലയുന്നു. എങ്കിലും വികസനം നക്കുന്നു എന്നു് മുതലാളിത്തം പറയുന്നു. അവരുടെ വികസനം ഒരു പിടി ആളുകളുടെ ആഡംഭര ഉപഭോഗത്തിന്റെ കാര്യത്തിലും കണക്കിലെ ലാഭത്തിലുമാണു്. ഇതു് കള്ളക്കണക്കാണു്. സ്ഥലത്തിന്റെ വില ഒരു കാരണവശാലും സ്ഥാപനത്തിന്റെ ലാഭ നഷ്ടക്കണക്കിലെ ഘടകമാകാന്‍ പാടില്ല. അതു് പൊതു സ്വത്താണു്. അതു് കണക്കില്‍ മൂല്യം കൂട്ടി ചേര്‍ക്കാന്‍ ഉപയോഗിക്കാന്‍ അനുവദിച്ചതിന്റെ ഫലമാണു് കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്കു് വഴി വെയ്ക്കും വിധം റിയല്‍ എസ്റ്റേറ്റു് കച്ചവടത്തിലൂടെ ഭൂമി വില ഉയര്‍ത്തപ്പെടുന്നതു്. ചുരുക്കത്തില്‍ ഇതെല്ലാം ധന മൂലധന കാലഘട്ടത്തില്‍ ഇല്ലാത്ത വികാസം ഉണ്ടെന്നു് കാണിക്കാനായി കണക്കിലെ കള്ളക്കളികളാണു്. ഓഹരി ഉടമകളെ കബളിപ്പിക്കുകയാണു്. ഈ പെരുപ്പിക്കപ്പെട്ട കണക്കുകളാണു് വികസന കുമിളകളുടെ അടിത്തറ. അതു് ഏതു് സമയവും പൊട്ടിത്തകരും. കമ്പോളം ആകെ കുഴപ്പത്തിലാകും.

ഇക്കാര്യത്തില്‍, ആസ്തികളുടെ മൂല്യം ഉയര്‍ത്തി കാട്ടി ലാഭം കാണിക്കുന്ന കാര്യത്തിലും സ്വകാര്യ കമ്പനികളോടു് മത്സരിക്കാന്‍ ബിഎസ്എന്‍എല്‍ തയ്യാറാകുക എന്നതാണു് അതിനു് മേല്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം. ബിഎസ്എന്‍എല്‍ ഓഹരികമ്പോളത്തിലിറങ്ങുക. പക്ഷെ, അതിന്റെ ഇന്നത്തെ നഷ്ടക്കണക്കു് ഓഹരി വില ഇടിക്കുന്ന ഘടകമാണു്. അതു് കൂട്ടാനുള്ള മാര്‍ഗ്ഗമാണു് ആസ്തികളുടെ കമ്പോള വില കണക്കില്‍ പെടുത്തുക എന്നതു്. റിയല്‍ എസ്റ്റേറ്റു് കച്ചവട പെരുപ്പത്തിന്റെ തോതില്‍ ആസ്തി വില കൂട്ടി കാണിച്ചാല്‍ തീര്‍ച്ചയായും ബിഎസ്എന്‍എല്‍ ഇപ്പോഴും ലാഭത്തിലാണു്. അതാണു് ആസ്തികള്‍ കമ്പനി കണക്കില്‍ വരണമെന്ന മാനേജ്മെന്റിന്റേയും തൊഴിലാളി സംഘടനകളുടേയും പൊതു താല്പര്യത്തിനു് പിന്നിലുള്ളതു്. സമരാവശ്യമായി ഉന്നയിച്ചിരിക്കുന്ന 5-ആം ഇനത്തില്‍ "Since the land and assets are not transferred in the name of BSNL, effective monetization is not possible for the same" എന്നതിന്റെ അര്‍ത്ഥം മറ്റൊന്നല്ല. ആസ്തി കമ്പനിയുടെ പേരിലല്ലാത്തതിനാല്‍ ഫലപ്രദമായ മോണിട്ടൈസേഷന്‍ നടക്കുന്നില്ലെന്നാണു് സംഘടനകളുടെ കണ്ടെത്തല്‍. ആസ്തികളുടെ വിലയിടാന്‍ ആരുടെ കയ്യിലിരുന്നാലും പറ്റും. പക്ഷെ ബിഎസ്എന്‍എല്‍ ന്റെ കണക്കില്‍ ആസ്തിയുടെ വില കാണിക്കാന്‍ കഴിയുന്നില്ലെന്നതാണു് പരാതി. അതു് കാണിക്കാന്‍ കഴിയും വിധം ബിഎസ്എന്‍എല്‍ ഇന്നു് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സ്ഥലവും കെട്ടിടങ്ങളുമെല്ലാം അതിന്റെ പേരിലാകണം. അങ്ങിനെ വന്നാല്‍ ബിഎസ്എന്‍എല്‍ ന്റെ ആസ്തി ബാധ്യതാ കണക്കില്‍ ആസ്തികളുടെ കൂടെ കയറാന്‍ പോകുന്നതു് ലക്ഷക്കണക്കിനു് കോടി രൂപയായിരിക്കും. എറണാകുളത്തു് മാത്രം പുസ്തകവില 1500 കോടിയോളം വരും. സ്ഥലത്തിന്റെ കമ്പോള വില കണക്കാക്കിയാല്‍ അതു് മാത്രം മറ്റൊരു 500 കോടിയില്‍ കുറയില്ല.എറണാകുളം താരതമ്യേന വലിയതാണു് യൂണിറ്റാണു്. മറ്റു് ചെറിയ യൂണിറ്റുകള്‍ കണക്കാക്കുമ്പോള്‍ ശരാശരി ആസ്തി മൂല്യം അതിലും കുറവാകാം. 330 എസ്എസ്എകളില്‍ ഓരോന്നിന്റേയും ശരാശരി ആസ്തി മൂല്യം 1000 കോടി രൂപയായി കണക്കാക്കിയാല്‍ പോലും 330x1000 = 330000. മൂന്നു് ലക്ഷത്തി മുപ്പതിനായിരം കോടി രൂപ. ഇതത്രയും ആസ്തിയായി ചേര്‍ത്താല്‍ ബിഎസ്എന്‍എലിന്റെ സഞ്ചിത ലാഭം അത്രകണ്ടുയരും. ഇതു് കണക്കാക്കി ബിഎസ്എന്‍എല്‍ ലാഭം കാണിക്കണമെന്നാണു് മാനേജ്മെന്റും യൂണിയനുകളും ആവശ്യപ്പെടുന്നതെന്നാണു് ഞാന്‍ പറഞ്ഞതു്. സമര നോട്ടീസിന്റെ 5-ആം ഇനം എന്റെ അഭിപ്രായം ശരിയെന്നു് സ്ഥാപിക്കുന്നു. മോണിട്ടൈസേഷനാണു് ലക്ഷ്യം. കോര്‍പ്പറേറ്റു് സര്‍ക്കാരും അവരുടെ ദല്ലാളുകളായി പണിയെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥരും സാം പിത്രോദയും കോര്‍പ്പറേറ്റു് സാങ്കേതികോപദേശ സ്ഥാപനങ്ങളും എല്ലാം ആവശ്യപ്പെടുന്നതു് ആസ്തികളുടെ മൂല്യ നിര്‍ണ്ണയം നടത്തി കണക്കില്‍ വരണമെന്നാണു്. അതിനു് യൂണിയനുകളും ആവശ്യപ്പെടുന്നു. ഇതിലൂടെ ആരുടെ താല്പര്യമാണു് സംരക്ഷിക്കപ്പെടുക ? ഇതാണു് ഇവിടെ ചര്‍ച്ചാ വിഷയമായതു്. അതല്ലാതെ ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സമരത്തിന്റെ പ്രസക്തിയോ ആവശ്യകതയോ ശരി തെറ്റുകളോ അല്ല. ബിഎസ്എന്‍എല്‍ മാനേജ്മെന്റിന്റെ പിടിപ്പു് കേടിനും സര്‍ക്കാരിന്റെ നവ ഉദാര നയത്തിനും എതിരായ സമരം നടക്കണം. അതു് വിജയിക്കുകയും വേണം. അതിനായി സര്‍ക്കാരിന്റേയും ധന മൂലധന വ്യവസ്ഥയുടേയും കള്ളക്കളികള്‍ പൂര്‍ണ്ണമായും തുറന്നു് കാട്ടപ്പെടണം.

ആസ്തികളുടെ മൂല്യം പെരുപ്പിച്ചാല്‍ ലാഭം കാണിക്കാം. ലാഭത്തിനനുസരിച്ചു് സ്വാഭാവികമായും സര്‍ക്കാരിനു് നികുതി കൊടുക്കേണ്ടിവരും. അതനുസരിച്ചു് ചെലവുകള്‍ പെരുകും. ജീവനക്കാര്‍ക്കു് കൂടുതല്‍ വേതനം. ഉദ്യോഗസ്ഥരുടെ ധൂര്‍ത്തു്. ചെലവില്‍ നിയന്ത്രണം ഉണ്ടാവില്ല. അതിനുള്ള സമ്മര്‍ദ്ദം ഇല്ലാതാവും. വരവു് ഉയര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായാനുള്ള പ്രേരണയുണ്ടാവില്ല. ഈ ധനമൂലധന വികാസ പ്രവണത ബിഎസ്എന്‍എല്‍ നെ വീണ്ടും ഇന്നത്തെ പ്രതിസന്ധിയില്‍ തന്നെ തിരിച്ചെത്തിക്കും. അതിനിടയില്‍ പരിഹരിക്കപ്പെടേണ്ട എല്ലാ ദുഷ്പ്രവണതകളും വര്‍ദ്ധിച്ചിരിക്കും. ഭാവി അപകടപ്പെട്ടിരിക്കും.

പൊതു മേഖലയുടെ പ്രസക്തി തിരിയെ പിടിക്കുക

പകരം, ബിഎസ്എന്‍എല്‍ തിരിയേണ്ടതു് ഒന്നാമത്തെ മാര്‍ഗ്ഗത്തിലേയ്ക്കാണു്. യഥാര്‍ത്ഥ പൊതു മേഖലയുടെ ദൌത്യം മുന്നോട്ടു് കൊണ്ടു് പോകുക. ജനസേവനം എന്ന ലക്ഷ്യം മുറുകെ പിടിക്കുക. അതില്‍ സര്‍ക്കാരിന്റേയും മാനേജ്മെന്റിന്റേയും തൊഴിലാളികളുടേയും ഉപഭോക്താക്കളുടേയും അടക്കം ജനങ്ങളുടേയാകെ താല്പര്യം സംരക്ഷിക്കപ്പെടും. സ്വാഭാവികമായും ബിഎസ്എന്‍എലിന്റെ വരവും ചെലവും പൊരുത്തപ്പെടുത്തി തന്നെ പോകണം. അതിനായി ചെലവു് കുറയ്ക്കുകയും വരുമാനം കൂട്ടുകയും വേണം. സാങ്കേതിക നവീകരണം മൂലം സേവനങ്ങളില്‍ മാറ്റം വരുന്നുണ്ടു്. ചിലവ ടെലിഗ്രാം, പബ്ളിക് കോള്‍ സേവനം തുടങ്ങിയവ അപ്രസക്തമായിക്കഴിഞ്ഞു. അടുത്തു് തന്നെ ടെലിഫോണ്‍-ബ്രോഡ്ബാന്റു് സേവനങ്ങള്‍ക്കായി നിലവിലുള്ളതു് പോലെ കേന്ദ്രീകൃത സംവിധാനവും ആവശ്യമില്ലാതാകും. അപ്പോഴും ചെലവു് കുറയ്ക്കാന്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയല്ല വേണ്ടതു്. ജീവനക്കാര്‍ക്കു് നിലവിലുള്ള പണികളില്ലാതാകുന്നെങ്കില്‍ പുതിയ വികസന സാദ്ധ്യതകളുണ്ടു്. അവ ധാരാളം പണി ഉണ്ടാക്കും. കൂടുതല്‍ തൊഴിലാളികളെ നിയമിക്കേണ്ടിയും വരും. ചെലവുചുരുക്കാന്‍ ചെയ്യേണ്ടതു് ദുര്‍ച്ചെലവുകള്‍ ഒഴിവാക്കപ്പെടുകയാണു്. ധൂര്‍ത്തു് ഒഴിവാക്കപ്പെടണം. വരവു് കൂട്ടാന്‍ ജനങ്ങള്‍ക്കു്, സമൂഹത്തിനു് പ്രസക്തമായ സേവനങ്ങള്‍ നല്‍കണം. അപ്പോള്‍ അതില്‍ നിന്നു് വരുമാനം കൂടും. അതു് ഉപഭോഗ സംസ്കാരം പ്രോത്സാഹിപ്പിക്കലാകേണ്ടതില്ല. സമൂഹത്തിന്റെ പൊതു താല്പര്യത്തില്‍ തന്നെ ബിഎസ്എന്‍എല്‍ സമൂഹത്തിനു് കൊടുക്കേണ്ട ഒട്ടേറെ സേവനങ്ങളുണ്ടു്. ഇ-ഭരണം, ഇ-സ്ഥാപന ഭരണം, ഇ-ട്രേഡ്, ഇ-കോമേഴ്സ്, ഇ-ബാങ്കിങ്ങു്, ഇ-വിദ്യാഭ്യാസം, ഇ-വൈദ്യം, അവയ്ക്കെല്ലാം ആവശ്യമായ ഡാറ്റാ സെന്ററുകള്‍ എന്നിങ്ങിനെ ഒട്ടേറെ മേഖലകളില്‍ ബിഎസ്എന്‍എല്‍ നു് സാമൂഹ്യ പ്രസക്തിയുള്ള ഒട്ടേറെ കടമകള്‍ നിര്‍വ്വഹിക്കാനുണ്ടു്. സാങ്കേതിക വികാസത്തിന്റേയും മാറ്റത്തിന്റേയും കാല ഘട്ടത്തില്‍ ബിഎസ്എന്‍എല്‍ അതിനു് തയ്യാറാകണം. അതാകട്ടെ ബിഎസ്എന്‍എല്‍ ന്റം നിലവിലുള്ള ആസ്തികളുടേയും പശ്ചാത്തല സൌകര്യങ്ങളുടേയും ഫലപ്രദമായി വിനിയോഗം നടത്താനുപകരിക്കുന്നവയുമാണു്. അവയുടെ യഥാര്‍ത്ഥ മൂല്യ വര്‍ദ്ധന സാധ്യമാക്കുന്നതാണു്. അവയില്‍ നിന്നു് കിട്ടുന്ന വരുമാനം മറുവശത്തു് ചെലവു് വര്‍ദ്ധിപ്പിക്കാതെ തന്നെ കിട്ടുന്നവയാണു്. അവ മൂല്യവര്‍ദ്ധിത സേവനങ്ങളാണു്. ആ രംഗങ്ങളില്‍ സമൂഹം ആഗോള ധനമൂലധന ശക്തികളുടെ കടുത്ത ചൂഷണത്തിനു് വിധേയമാക്കപ്പെടുകയാണു്. അത്തരം മേഖലകളില്‍ ബിഎസ്എന്‍എലിനു് വലിയ പങ്കു് വഹിക്കാനുണ്ടു്. അതോടൊപ്പം സമൂഹത്തിന്റേയും ടെലികമ്മ്യൂണിക്കേഷന്‍ മേഖലയുടേയും തന്നെ അടിയന്തിരവും ഭാവിയിലുമുള്ള താല്പര്യം മുന്‍നിര്‍ത്തി ആവശ്യമായ നടപടികള്‍ ഉണ്ടാവുകയും വേണം. ഇവയെല്ലാമാണു് പൊതു മേഖല എന്ന നിലയില്‍ ബിഎസ്എന്‍എലിന്റെ പ്രസക്തി ഉറപ്പിക്കുന്നതു്.

ചെലവു് ചുരുക്കാനുള്ള നിര്‍ദ്ദേശങ്ങള്‍

ടെലികോം ഉപകരണങ്ങള്‍ തദ്ദേശീയമായി സൃഷ്ടിച്ചുപയോഗിക്കുക. ഘട്ടം ഘട്ടമായി ഇതു് നടപ്പാക്കണം. ആദ്യം കമ്പ്യൂട്ടര്‍ ഘടകങ്ങള്‍ വാങ്ങി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് എക്സ്ചേഞ്ചുകളും (സ്വിച്ചുകളും) ഇതര ഉപകരണങ്ങളും വികസിപ്പിച്ചുപയോഗിക്കുക.ആദ്യം പൊതു കമ്പോളത്തില്‍ നിന്നു് ഉപകരണങ്ങള്‍ വാങ്ങി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചു് സ്വിച്ചുകളും അനുബന്ധ ഉപകരണങ്ങളും തയ്യാറാക്കുക. തുടര്‍ന്നു് ഉപകരണങ്ങള്‍ തന്നെ ഘടകങ്ങള്‍ വാങ്ങി കൂട്ടിയിണക്കി ഉപയോഗിക്കുക. തുടര്‍ന്നു് ഉപകരണ ഘടകങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിച്ചുപയോഗിക്കുക.അതിനായി ഐടിഐയും ടെലികോം ഫാക്ടറികളും പുന സംഘടിപ്പിക്കപ്പെടണം.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സങ്കേതങ്ങളും അവ ഉപയോഗിക്കാനും വികസിപ്പിക്കാനുമുള്ള സാങ്കേതിക വൈദഗ്ദ്ധ്യവും ഇന്നു് കേരളത്തില്‍ തന്നെ ലഭ്യമാണു്. ബിഎസ്എന്‍എല്‍ സേവനത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ചു് ലഭ്യമായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പരിഹാരങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിച്ചു് തുടങ്ങുകയോ വേണ്ടൂ. പദ്ധതി അംഗീകരിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ എക്സ്ചേഞ്ചു് സ്ഥാപിക്കാം.രണ്ടാം വര്‍ഷം മുതല്‍ പുതിയ എക്സ്ടേഞ്ചുകള്‍ ആഭ്യന്തരമായി തന്നെ ഉണ്ടാക്കി സ്ഥാപിക്കാം. ഇതിലൂടെ മൂന്നാം വര്‍ഷം മുതല്‍ തന്നെ നഷ്ടത്തില്‍ നിന്നു് കരകയറാം. അടുത്ത അഞ്ചു് വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള നഷ്ടം പാടെ നികത്താം. ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള ആസൂത്രിതമായ പരിപാടികള്‍ ഇതേ കാലയളവില്‍ ആരംഭിച്ചു് ഫലപ്രാപ്തിയിലെത്തിക്കണം. തുടര്‍ന്നു് ആ രംഗത്തും ചെലവു് കുറയ്ക്കാം. നിലവില്‍ ഈ രണ്ടു് രംഗങ്ങളിലും പല മടങ്ങു് വിലയാണു് പ്രൊപ്രൈറ്ററി സംവിധാനങ്ങളുടെ പേരില്‍ വിദേശത്തേയ്ക്കൊഴുകുന്നതു്. ഇതാണു് ആഗോള ധന മൂലധന താല്പര്യ സംരക്ഷിക്കപ്പെടുന്നതിന്റെ പ്രധാന കൈവഴി. ഇതാണു് നിലവില്‍ ബിഎസ്എന്‍എല്‍ നഷ്ടത്തിലാകാനുള്ള പ്രധാന കാരണവും

അതേപോലെ തന്നെ, സേവനം നല്‍കുക, ഉപഭോക്തൃപരാതികള്‍ പരിഹരിക്കുക, ദൈനന്തിന ഭരണ നടപടികള്‍ നടത്തുക എന്നിവ ചടുലവും ഉപഭോക്തൃ സൌഹൃദപരവുമാക്കുന്നതിനു് ഓണ്‍ലൈന്‍ സംവിധാനം (ERP) ബിഎസ്എന്‍എല്‍ ആഭ്യന്തരമായി വികസിപ്പിക്കുക. അതിനുള്ള മാതൃകകളും പ്രോട്ടോടൈപ്പുകളും സമൂഹ ഉടമസ്ഥതയില്‍ ലഭ്യമാണു്. അവ ഉപയോഗിച്ചു് ബിഎസ്എന്‍എലിനു് ആവശ്യമായ സംവിധാനങ്ങള്‍ ആദ്യം ഒരു എസ്എസ്എയില്‍ വികസിപ്പിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ സമഗ്രമായ ഈആര്‍പി വ്യവസ്ഥ വികസിപ്പിച്ചു് വിവര ശേഖരം സൃഷ്ടിച്ചു് പ്രവര്‍ത്തന ക്ഷമമാക്കാം. അടുത്ത ഒരു വര്‍ഷം കൊണ്ടു് അതു് അഖിലേന്ത്യാ തലത്തില്‍ നടപ്പാക്കാം. നിലവില്‍ 6000 കോടി രൂപ മുടക്കി SAP അധിഷ്ഠിതമായി ഈ സംവിധാനം രൂപപ്പെടുത്തി വരികയാണു്. 90% പണവും നല്‍കി കഴിഞ്ഞു. പക്ഷെ, പ്രവര്‍ത്തനത്തില്‍ യാതൊരു മെച്ചവും ഇന്നും ഉണ്ടായിട്ടില്ല. എക്സ്ചേഞ്ചിനു് കഴിവും ഉപഭോക്താവിന്റെ സ്ഥലത്തേയ്ക്കു് കോബിളും ഉണ്ടെങ്കില്‍ തത്സമയം കണക്ഷന്‍ കൊടുക്കാന്‍ ഈ വിവരങ്ങള്‍ കൊമേഴ്സ്യല്‍ ഓഫീസില്‍ ലഭ്യമാക്കിയാല്‍ സാധിക്കേണ്ടതാണു്. ആറായിരം കോടി മുടക്കി പദ്ധതി പൂര്‍ത്തിയാക്കി 650 കോടി രൂപയുടെ വാര്‍ഷിക മെയിന്റനന്‍സ് കോണ്‍ട്രാക്ടു് കാലം ആരംഭിച്ചിട്ടും പുതിയ ലാന്റു് ലൈന്‍ കണക്ഷന്‍ തത്സമയം കൊടുക്കാന്‍ കഴിയുന്നില്ല. ഇന്നും ബിഎസ്എന്‍എല്‍ പതിറ്റാണ്ടുകളായി സ്ഥാപിച്ച ഒറ്റപ്പെട്ട ഓണ്‍ലൈന്‍ വ്യവസ്ഥകളില്‍ നിന്നു് വിവരങ്ങള്‍ മറ്റു് വ്യവസ്ഥകളിലേയ്ക്കു് പകര്‍ത്തുന്ന അനാവശ്യ പണികളിലാണു് ബിഎസ്എന്‍എല്‍ ലെ നല്ലൊരു വിഭാഗം ജീവനക്കാരും ഓഫീസര്‍മാരും ചെയ്തു് കൊണ്ടിരിക്കുന്നതു്. അവരുടെ അദ്ധ്വാനം പുതിയ കണക്ഷന്‍ കൊടുക്കാനും ഉള്ളവ നന്നായി പ്രവര്‍ത്തിപ്പിക്കാനും ഉപയോഗിക്കേണ്ട സ്ഥാനത്താണു് ഇതു് നടക്കുന്നതു്.

എന്തിനേറെ, ലാസ്റ്റ് മൈല്‍ കണക്ടിവിറ്റിക്കും കേടു് വന്ന കേബിള്‍ പെയറുകള്‍ മാറ്റാനും നിലവില്‍ കുഴിച്ചിട്ട കേബിളുകളില്‍ തന്നെ മിക്കയിടങ്ങളിലും സ്പെയര്‍ കേബിളുകള്‍ കണ്ടെത്താവുന്നതാണു്. അതിനുള്ള മനുഷ്യവിഭവ ശേഷി വിനിയോഗിച്ചാല്‍ മതി. അതും നടക്കുന്നില്ല. കുഴിച്ചിട്ട കേബിളുകളുടെ ശരിയായ വിവര ശേഖരം (പെയര്‍ തലത്തില്‍) SAP വന്നിട്ടും ലഭ്യമല്ല. ഇതു് കാണിക്കുന്നതു് ഇറക്കുമതി ചെയ്ത പരിഹാരമല്ല, ബിഎസ്എന്‍എല്‍ സ്വന്തമായി സ്ഥാപിക്കുന്ന പരിഹാരമാണു് അതിനാവശ്യമെന്നാണു്. 6000 കോടി മുടക്കി പോയി എന്നതിന്റെ പേരില്‍ സ്വന്തം ഓണ്‍ലൈന്‍ മാനേജ്മെന്റു് സംവിധാനം സ്ഥാപിക്കുന്നതു് നീട്ടി വെയ്ക്കേണ്ടതില്ല. അതിനു് ആവശ്യമായതു് ബിഎസ്എന്‍എല്‍ വിദഗ്ദ്ധരുടെ ഒരു സംഘം പ്രവര്‍ത്തിച്ചു് തുടങ്ങുകയും അവര്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധരുടെ സാങ്കേതികോപദേശം ലഭ്യമാക്കുകയുമാണു്.

മൂന്നാമതായി, ആഢംബരവും ധൂര്‍ത്തും ഒഴിവാക്കുക. ഇതോടെ ജീവനക്കാര്‍ക്കു് മതിയായ വേതനവും അര്‍ഹമായ ആനുകൂല്യങ്ങളും പുനസ്ഥാപിക്കാനാകും. ഇതു് വാഹനങ്ങളുടെ ഉപയോഗത്തിലും അവയ്ക്കും ജനറേറ്ററുകള്‍ക്കും ഇന്ധനം വാങ്ങുന്നതിലും ഉപകരണങ്ങളും ഇന്‍വെന്ററിയും കേടു് പാടു് വന്ന ഉപകരണങ്ങളുടെ പുനരുപയോഗത്തിലും സ്ക്രാപ്പു് തത്സമയം വിറ്റു് പണവും നികുതിയും ലാഭിക്കുന്നതിലുമെല്ലാം ഉണ്ടു്. ജീവനക്കാരെ ഫലപ്രദമായി ആവശ്യമായ ജോലികളില്‍ വിനിയോഗിക്കുന്നതിലും ശ്രദ്ധ ആവശ്യമാണു്.

ഇതേ സമയം, നിലവിലുള്ള ലാന്റു് ലൈന്‍, ബ്രോഡ്ബാന്റു്, മൊബൈല്‍ അധിഷ്ഠിത ഫോണ്‍-ഡാറ്റാ സേവനങ്ങള്‍ ഏറ്റവും ആധുനികമാക്കപ്പെടണം. അതിനാവശ്യമായ പശ്ചാത്തലം ഒരുക്കപ്പെടണം. ഇതില്‍ സ്പെക്ട്രവും ഓപ്ടികു് ഫൈബറും കോപ്പറും എല്ലാം ആവശ്യാനുസരണം കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തില്‍ വിന്യസിക്കപ്പെടണം. ഇതിനാവശ്യമായ പണം സര്‍ക്കാര്‍ ഗാരന്റിയോടെ ബാങ്കുകളില്‍ നിന്നോ എല്‍ഐസിയുടെ സാമൂഹ്യ നിക്ഷേപ പദ്ധതിയില്‍ നിന്നു് മറ്റു് പൊതു മേഖലകളുടെ അധിക ഫണ്ടില്‍ നിന്നോ ലഭ്യമാക്കപ്പെടണം.

പുതിയ വരുമാന വര്‍ദ്ധനവിനുള്ള മാര്‍ഗ്ഗങ്ങള്‍

അതേ സമയം തന്നെ, പുതിയ സേവന മേഖലകളിലേയ്ക്കു് കടക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമുള്ള ഡാറ്റാ സെന്ററുകള്‍ അതതു് സ്ഥലങ്ങളിലെ എക്സ്ചേഞ്ചുകളില്‍ സ്ഥാപിച്ചു് നല്‍കുക. അവയ്ക്കുള്ള സാങ്കേതികോപദേശം നല്‍കുക. ഇ-ഗവേണന്‍സ് പ്രോജക്ടുകളുടെ നിര്‍വ്വഹണം തന്നെ ഏറ്റെടുക്കുക. ഇവയെല്ലാം ബാറ്ററി, യുപിഎസ്, കണക്ടിവിറ്റി, സ്ഥലം എന്നിങ്ങനെ നിലവിലുള്ള പശ്ചാത്തല സൌകര്യങ്ങളുടെ മൂല്യ വര്‍ദ്ധിത സേവനങ്ങളായി മാറും. ശേഷി വര്‍ദ്ധനവു് ആവശ്യാനുസരണം ആസൂത്രണം ചെയ്താല്‍ മതിയാകും. ഇതു് മൊത്തത്തില്‍ ടെലികോം മേഖലയുടെ വികാസത്തിന്റെ മാര്‍ഗ്ഗമാണു്. ഇന്നു് നാം പുറത്തു് കാണുന്ന ഡാറ്റാ സേവനങ്ങളെല്ലാം കമ്മ്യൂണിക്കേഷന്‍ മേഖലയുടെ വികാസ ഫലമായി ഉരുത്തിരിഞ്ഞതാണു്. അവ ബിഎസ്എന്‍എലിനു് വഴങ്ങുന്നതാണു്. നിലവില്‍ തന്നെ ബിഎസ്എന്‍എലിനുള്ളില്‍ സാങ്കേതിക വിദഗ്ദ്ധരുടെ ഒരു നല്ല ശേഷിയുണ്ടു്. കൂടുതലായി ആവശ്യമായ സാങ്കേതികോപദേശവും സാങ്കേതിക വിദഗ്ദ്ധരേയും ലഭ്യമാക്കുകയും വേണം. അതും ഇന്ത്യയില്‍ തന്നെ ഉണ്ടു്.

ഉപകരണ നിര്‍മ്മാണ രംഗത്തു് ഐടിഐയും ടെലികോം ഫാക്ടറികളും പുനരുദ്ധരിക്കപ്പെടണം. അവയ്ക്കാവശ്യമായ ഫണ്ടു് സര്‍ക്കാരിന്റെ സാങ്കേതിക വികസന നിധികളില്‍ നിന്നു് ലഭ്യമാക്കണം. അവ സൃഷ്ടിക്ഷമമാകുന്നതോടെ തികഞ്ഞ സാങ്കേതിക സ്വാശ്രയത്വം കൈവരിക്കാനുമാകും. ഇതു് ഘട്ടം ഘട്ടമായി നടപ്പാക്കാവുന്നതാണു്. ആദ്യം ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുക. സാങ്കേതിക സഹകരണ കരാറുകളുണ്ടാക്കുക. ഇന്ത്യന്‍ കമ്പോളത്തിന്റെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇക്കാര്യം നമുക്കു് നേടാവുന്നതാണു്. അതിനാവശ്യമായ ന്യായമായ വിഭവ വിനിയോഗം ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.

മേല്പറഞ്ഞ പരിപാടി അംഗീകരിച്ചാല്‍, അതനുസരിച്ചു് അവകാശ പത്രികയില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. സമരത്തിനു് ജനങ്ങളുടെ വര്‍ദ്ധിച്ച പിന്തുണ നേടാന്‍ ഇത്തരം ക്രീയാത്മക സമീപനം കൂടി ഉണ്ടാകണം. ബിഎസ്എന്‍എല്‍ തൊഴിലാളികളുടെ സമരത്തിനു് എല്ലാ വിജയവും ആശംസിക്കുന്നു.

3 comments:

Vivara Vicharam said...

സ. തോമസ് ഐസക്കിന്റെ 13-01-2015 ലെ മാതൃഭൂമി ലേഖനവും അതിനോടു് പ്രതികരിച്ചു് ഞാന്‍ നല്‍കിയ കുറിപ്പും അതിനു് ബിഎസ്എന്‍ഇയു സംസ്ഥാന സെക്രട്ടറി സ. കെ മോഹനന്‍ സ. തോമസ് ഐസക്കിന്റെ ഫേസ് ബുക്കു് പേജില്‍ എഴുതിയ വിശദീകരണവും ചര്‍ച്ചാ വിഷയമായിരിക്കുകയാണു്. എന്റെ ചില പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും ബിഎസ്എന്‍എല്‍ തൊഴിലാളികളുടെ സമരത്തെ ക്ഷീണിപ്പിക്കുന്നു എന്ന വിമര്‍ശനം സ. മോഹനനും മറ്റു് ചിലരും മുന്നോട്ടു് വെച്ചിട്ടുണ്ടു്. എന്റെ പരാമര്‍ശങ്ങളുടേയും നിരീക്ഷണങ്ങളുടേയും പശ്ചാത്തലവും ഉള്ളടക്കവും സമരം ആവശ്യമില്ലെന്നു് വരുത്തുന്നതോ അതിനെ ക്ഷീണിപ്പിക്കുന്നതോ അല്ല. മറിച്ചു് സമരത്തിന്റെ ആവശ്യകത കൂടുതല്‍ ഊന്നുന്നതാണു്. സമരത്തിനു് കൂടുതല്‍ പിന്തുണ സമാഹരിക്കാന്‍ സഹായിക്കുന്നതാണു്.

എന്‍റെ വിമര്‍ശനങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു എന്നു് സ. മോഹനന്‍ പറഞ്ഞതു് ശരിയാകാം. പക്ഷെ, അതിനു് ഞാനല്ല ഉത്തരവാദി. ബിഎസ്എന്‍എല്‍ വ്യവസായത്തേക്കുറിച്ചു് അവര്‍ക്കിടയിലുള്ള ധാരണപ്പിശകുകളും വൈദഗ്ദ്ധ്യ പോഷണത്തിന്റെ കുറവുമാണു്. ചര്‍ച്ചയില്‍ പങ്കെടുത്ത ചിലരെങ്കിലും പറഞ്ഞതു് പോലെ, ഇതൊരു പക്ഷെ, എന്റെ മുന്‍വിധിയാകാം. എനിക്കാകാം ധാരണക്കുറവു്. എങ്കില്‍ ഉദ്ദേശ ശുദ്ധിയുടെ പേരില്‍ ക്ഷമിക്കുക. ശരിയെന്തെന്നു് പറഞ്ഞാല്‍ അതു് കേള്‍ക്കാന്‍ തയ്യാറായിരിക്കും. മനസിലാക്കാന്‍ ശ്രമിക്കും. ഇനി അഥവാ എനിക്കു് എന്റെ പരിമിതിമൂലം മനസിലാക്കാന്‍ കഴിയാതെ പോയാലും ഈ ചര്‍ച്ച പിന്തുടരുന്ന ജനങ്ങള്‍ക്കു് അതു് മനസിലാകും. മാത്രമല്ല, കാലം തെളിയിക്കുകയും ചെയ്യും. അതു് കൊണ്ടു് എന്റെ വിമര്‍ശനം സാധൂകരിക്കപ്പെടും.

വിമര്‍ശനങ്ങളെല്ലാം നിഷേധാത്മകവും ശത്രുതാപരവും ദുരുദ്ദേശപരവുമായി കണാന്‍ തുടങ്ങിയാല്‍ പിന്നെ തൊഴിലാളി സംഘടനകള്‍ എവിടെയെത്താം എന്നതിന്റെ നേര്‍ വിളമ്പരം തന്നെയാണു് ഇന്നത്തെ അവസ്ഥയും ഈ ചര്‍ച്ചയും തന്നെ.

ഈ ലേഖനത്തില്‍ പരാമര്‍ശ വിധേയമായ ഇതര ലേഖനങ്ങള്‍ ഇതേ ബ്ലോഗില്‍ ഇതിനു് മുമ്പായി കൊടുത്തിട്ടുണ്ടു്. അവ ഇവിടെത്തന്നെ വായിക്കാം.

സുധി അറയ്ക്കൽ said...

എന്തിനു വേണ്ടിയാണു ഈ പ്രസ്ഥാനം ഇങ്ങനെ ഉന്തിത്തള്ളിക്കൊണ്ടു പോകുന്നത്‌?
ജനത്തിന്റെ പിന്തുണ നേടണമെന്ന് പറയുന്നതിന്റെ യുക്തി എന്താണു?
എന്തു കണ്ടിട്ടാണു പൊതുജനം പിന്തുണ നൽകേണ്ടത്‌?

Vivara Vicharam said...

ബിഎസ്എന്‍എല്‍ എന്ന പൊതു മേഖലാ സ്ഥാപനം നിലനില്‍ക്കേണ്ടതു് സാധാരണ ജനങ്ങളുടേയും കൂടി ആവശ്യമാണു്. പൊതു മേഖല ഇല്ലാതായാല്‍ അന്നു് മുതല്‍ സ്വകാര്യ മേഖലയുടെ സ്വാഭാവം മാറും. അതു് കഴുത്തറുപ്പന്‍ നിരക്കുകളായിരിക്കും ജനങ്ങള്‍ക്കു് മേല്‍ അടിച്ചേല്പിക്കുക. ബിഎസ്എന്‍എല്‍ഇയു സെക്രട്ടറി സ. മോഹനന്‍ ചൂണ്ടിക്കാണിച്ച ഒരു വസ്തുത ഇതിന്റെ തെളിവാണു്. ബിഎസ്എന്‍എല്‍ രംഗത്തു് വന്നപ്പോഴാണു് മൊബൈല്‍ നിരക്കു് 16.49 രൂപയില്‍ നിന്നു് ഒരു രൂപയ്ക്കടുത്തായി താഴ്ന്നതു്. ഇനിയും അതു് മുകളിലേയ്ക്കു് പോകാം. പൊതുജനങ്ങളുടെ താല്പര്യത്തില്‍ പൊതു മേഖല സംരക്ഷിക്കപ്പെടേണ്ടതുണ്ടു്. അതു് ജീവനക്കാര്‍ക്കും സര്‍ക്കാരിനും കൂടി ഗുണപ്രദമാണു് താനും.

Blog Archive