Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Monday, July 1, 2013

എന്താണു് വിപ്ലവം ? - ഭഗത്‌ സിങ്ങു് കോടതിയില്‍ നല്‍കിയ സ്റ്റേറ്റു്മെന്റു്



(ജോബി ജോണിന്റെ മെയില്‍ വഴി കിട്ടിയതു്)

എന്താണ് വിപ്ലവം എന്ന് ബോംബ് കേസിന്റെ വിചാരണവേളയില്‍ ജഡ്ജി ഭഗത്‌സിങ്ങിനോടു ചോദിച്ചിരുന്നു. അതിനു മറുപടിയായി ഭഗത്‌സിങ്ങും ബി.കെ. ദത്തും കൂടി ഒരു സ്റ്റേറ്റ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ചു.

അതിങ്ങനെയായിരുന്നു:

'അനീതിയില്‍ മുങ്ങിയ ഇന്നത്തെ സാമൂഹികവ്യവസ്ഥയ്ക്കു മാറ്റം വരുത്തി സമത്വാധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പാക്കുകയാണ് വിപ്ലവത്തിന്റെ ഉദ്ദേശ്യം. ഉത്പാദകരായ തൊഴിലാളിവര്‍ഗം സമൂഹത്തില്‍ ആവശ്യമായ ഘടകമാണെങ്കിലും അവരെ കൊള്ളയടിക്കുകയും അവരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുകയുമാണ് ഇന്ന് ചെയ്യുന്നത്. നാടിനുവേണ്ടി ധാന്യം ഉത്പാദിപ്പിക്കുന്ന കൃഷിക്കാരും അവരുടെ കുടുംബവും ഒന്നാകെ പട്ടിണിയിലാണ്. തുണി നെയ്യുന്ന നെയ്ത്തുകാര്‍ക്ക് സ്വന്തമാവശ്യത്തിനു വേണ്ട തുണി കിട്ടുന്നില്ല. കല്പണിക്കാരനും കൊല്ലനും ആശാരിയും കൊട്ടാരങ്ങള്‍ പണിയുന്നു. പക്ഷേ, അവര്‍ക്കു തലചായ്ക്കാന്‍ വീടില്ല. അവര്‍ ചേരികളില്‍ അന്തിയുറങ്ങുന്നു. സമൂഹത്തിലെ ഇത്തിക്കണ്ണികള്‍ കോടികള്‍ കൊള്ളയടിക്കുന്നു. ഇവിടെ കാണുന്ന അസമത്വങ്ങള്‍ ഭയാനകമാണ്. പാവപ്പെട്ടവന് അവസരങ്ങളില്ല. ഈ അനീതി അധികകാലം നിലനില്ക്കാന്‍ അനുവദിച്ചുകൂടാ. ഒരഗ്നിപര്‍വതത്തിന്റെ മുകളിലിരുന്നാണ് ചൂഷകവര്‍ഗം തങ്ങളുടെ ഉത്സവാഘോഷങ്ങള്‍ പൊടിപൊടിക്കുന്നത്. നമ്മുടെ സംസ്‌കാരത്തിന്റെ ഈ എടുപ്പിനെ ഇപ്പോള്‍ നമുക്ക് രക്ഷപ്പെടുത്താനായില്ലെങ്കില്‍ അതു തകര്‍ന്നുവീഴും. സമൂലമായ ഒരു മാറ്റം ആവശ്യമാണ്. ഇന്നത്തെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ബോധമുള്ളവര്‍ സമൂഹത്തെ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ പുനഃസംഘടിപ്പിക്കാന്‍ ബാധ്യസ്ഥരാണ്. മനുഷ്യന്‍ മനുഷ്യരോടും രാഷ്ട്രം രാഷ്ട്രത്തോടും ചെയ്യുന്ന ഈ ചൂഷണം അവസാനിപ്പിക്കുന്നില്ലെങ്കില്‍ സമൂഹത്തെ പേടിപ്പെടുത്തിക്കൊണ്ടിരിക്കുന്ന പീഡനങ്ങളെ ആര്‍ക്കും നിയന്ത്രിക്കാനാവില്ല.

ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി ഇവിടെ സൃഷ്ടിക്കുക, അതു നിലനിര്‍ത്താനാവശ്യമായ സാഹചര്യം ഒരുക്കുക, തൊഴിലാളിവര്‍ഗത്തിനു പരമാധികാരമുള്ള മുതലാളിത്തത്തിന്റെ ബന്ധനങ്ങളില്ലാത്ത സാമ്രാജ്യത്വയുദ്ധങ്ങളുടെ കെടുതിയുണ്ടാകാത്ത ഒരു ലോക ഫെഡറേഷന്‍ രൂപീകരിക്കുക - അതാണ് ഞങ്ങളുടെ പരമമായ ലക്ഷ്യം.

ഞങ്ങള്‍ ആവശ്യത്തിലേറെ മുന്നറിയിപ്പുകള്‍ നല്കിക്കഴിഞ്ഞു. ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അന്തിമസമരത്തിനു ഞങ്ങള്‍ തയ്യാറാവും. എല്ലാ തടസ്സങ്ങളും ഞങ്ങള്‍ പിഴുതെറിയും. തൊഴിലാളിവര്‍ഗത്തിനു പരമാധികാരമുള്ള ഒരു ഭരണം ഞങ്ങള്‍ ഇവിടെ സ്ഥാപിക്കും.

മനുഷ്യന്റെ ജന്മാവകാശമാണ് സ്വാതന്ത്ര്യം. സമൂഹത്തെ നിലനിര്‍ത്തുന്നത് തൊഴിലാളിയാണ്. ജനങ്ങളുടെ പരമാധികാരം സ്ഥാപിക്കുക തൊഴിലാളിവര്‍ഗത്തിന്റെ കടമയാണ്. ഈ ലക്ഷ്യം നേടിയെടുക്കാനുള്ള സമരത്തില്‍ എന്തു കഷ്ടനഷ്ടങ്ങള്‍ ഉണ്ടായാലും സഹിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

രാജ്യത്തെ മുഴുവന്‍ യുവജനങ്ങളെയും ഈ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി ഞങ്ങള്‍ അണിനിരത്തും. വിപ്ലവത്തിന്റെ പുലരിക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു. വിപ്ലവം നീണാള്‍ വാഴട്ടെ!

വിപ്ലവം എന്ന പദത്തിന് അര്‍ഥം നല്കുന്നതിലും പല താത്പര്യങ്ങളും കടന്നുവരാറുണ്ട്. രക്തരൂഷിതഭീകരതയായി പലരും ഇതിനെ ചിത്രീകരിച്ചിട്ടുണ്ട്. വിപ്ലവകാരികള്‍ക്ക് ഈ പദം വിശുദ്ധമാണ്. വിപ്ലവകാരികള്‍ ബോംബിന്റെയോ തോക്കിന്റെയോ ആരാധകരല്ല. വിപ്ലവം നേടാനുള്ള വെറും ഉപകരണങ്ങള്‍ മാത്രമാണ് ഇവ.

ഒരു നല്ല നാളേക്കുവേണ്ടിയുള്ള ഒടുങ്ങാത്ത ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് വിപ്ലവം. അതിനു നിലവിലുള്ള വ്യവസ്ഥിതിക്കു മാറ്റം ഉണ്ടാക്കണം. നിലവില്‍ എന്താണോ ഉള്ളത്, അതു മുറുകെ പിടിക്കാനാണ് ജനം ഇഷ്ടപ്പെടുന്നത്. മാറ്റം എന്നു കേള്‍ക്കുമ്പോള്‍ അവര്‍ക്കു ഭയമാണ്. ഈ ഒരു ചിന്താഗതി മാറിയാലേ ഇവിടെ മാറ്റങ്ങള്‍ ഉണ്ടാക്കാനാവൂ. അല്ലെങ്കില്‍ ജീര്‍ണതയായിരിക്കും ഫലം. അതോടെ മനുഷ്യപുരോഗതിതന്നെ സ്തംഭിക്കും. മനുഷ്യന്റെ ആത്മാവിലേക്കായിരിക്കണം വിപ്ലവത്തിന്റെ സൂര്യകിരണങ്ങള്‍ കടന്നുചെല്ലേണ്ടത്. അല്ലെങ്കില്‍ പ്രതിലോമശക്തികള്‍ വിപ്ലവത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനു തടസ്സം സൃഷ്ടിക്കും.

ഈ സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതില്‍ ഞങ്ങള്‍ക്കു ദുഃഖമുണ്ട്. പക്ഷേ, കൊല്ലപ്പെട്ടയാള്‍ പ്രതിനിധീകരിക്കുന്ന ഭരണകൂടം ദുഷിച്ചുപോയിരുന്നു. അതു നശിപ്പിക്കപ്പെടേണ്ടതുതന്നെയാണ്. മനുഷ്യന്റെ മരണത്തിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭീകരവാഴ്ചയുടെ മരണമണിയാണ് നാം കേട്ടത്. ലോകത്തെ ഏറ്റവും ഭീകരമായ ഒരു ഭരണത്തിന്റെ അവകാശികളാണ് ബ്രിട്ടീഷുകാര്‍. ഒരു മനുഷ്യന്റെ ജീവരക്തം ഇവിടെ ചൊരിയേണ്ടിവന്നതില്‍ ദുഃഖമുണ്ട്. വ്യക്തികളുടെ ത്യാഗങ്ങളിലൂടെയേ ഒരു രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കൂ എന്ന ആശ്വാസം മാത്രമാണ് ഞങ്ങള്‍ക്കുള്ളത്.

വിപ്ലവം നീണാള്‍ വാഴട്ടെ!'

No comments:

Blog Archive