Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Friday, November 9, 2012

മലയാള ഭാഷാ വികസനത്തിനു് ഒരു കര്‍മ്മ പരിപാടി - മലയാള സര്‍വ്വകലാശാലയ്ക്കും



മലയാളം സര്‍വ്വകലാശാലയേക്കുറിച്ചുള്ള എല്ലാ വിമര്‍ശനങ്ങളും നിലനില്കേ തന്നെ, അതു് യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിരിക്കുന്നു. മലയാള ഭാഷയുടെ വികസനത്തിനു് ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളേക്കുറിച്ചും സ്ഥാപനങ്ങളേക്കുറിച്ചും നിലവിലുള്ള സര്‍വ്വകലാശാലകളേക്കുറിച്ചും ഒട്ടേറെ വിമര്‍ശനങ്ങള്‍ നിലവിലുണ്ടു്. അവയുടെ എല്ലാം അടിസ്ഥാനത്തില്‍ പുതിയ സര്‍വ്വകലാശാല എങ്ങിനെ മലയാളം ഭാഷയെ പുഷ്ടിപ്പെടുത്തി കാലികമാക്കി ആധുനിക സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാക്കണമെന്നതിനു് ഒരു പ്രവര്‍ത്തന പരിപാടി ഇവിടെ മുന്നോട്ടു് വെയ്ക്കുകയാണു്. ഇതു് ഒരു രൂപ രേഖ മാത്രമാണു്. ഈ വിഷയത്തില്‍ ആഴത്തിലുള്ള പഠനത്തിന്റെ അഭാവത്തില്‍ ഇതു് സമഗ്രമാകില്ലെന്നുറപ്പു്. പക്ഷെ, വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ കുറേയേറെ അനുഭവിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ പെട്ടെന്നു് തയ്യാറാക്കിയതാണു്. കണക്കും സംഗീതവും പോലെ ഇനിയും ശ്രദ്ധിക്കാതെ കിടക്കുന്ന ഒട്ടേറെ മേഖലകളുണ്ടാകാം. പരിപാടിയില്‍ ചില വിടവുകളുണ്ടാകാം. പക്ഷെ, പരിപാടിയുടെ രൂപ രേഖ അവതരിപ്പിക്കുകയാണു്.

സര്‍വ്വകലാശാലകള്‍ കൊണ്ടു് മലയാളം രക്ഷപ്പെടാനായിരുന്നെങ്കില്‍ നേരത്തേ തന്നെ അതു് നടക്കുമായിരുന്നു. കാരണം, ഇന്നീ സര്‍വ്വകലാശാലയുടെ ഉദ്ദേശലക്ഷ്യങ്ങളായി നിര്‍വ്വചിക്കപ്പെട്ടിട്ടുള്ള എല്ലാ കാര്യങ്ങളും ഇവിടെ മറ്റു് സര്‍വ്വ കലാശാലകളിലോ സ്ഥാപനങ്ങളിലോ ആയി നടത്തപ്പെട്ടു് പോന്നവയോ നടത്തപ്പെടാവുന്നവയോ മാത്രമാണു്. പുതിയ വകുപ്പുകള്‍, സ്കൂളുകള്‍, കോഴ്സുകള്‍, ചെയറുകള്‍ തുടങ്ങിയവ ഏതു് സര്‍വ്വകലാശാലയിലാണെന്നതു് വലിയ അന്തരം ഉണ്ടാക്കുന്നില്ല. സംസ്കൃത സര്‍വ്വകലാശാലയുടെ അനുഭവവും നമ്മുടെ മുമ്പിലുണ്ടു്. ഇന്നു് നമ്മുടെ സ്ഥാപനങ്ങളിലും സര്‍വ്വകലാശാലകളിലും നടക്കുന്ന തരത്തിലുള്ള പഠനവും ഗവേഷണവും പ്രവര്‍ത്തനവുമാണു് പുതിയ സര്‍വ്വകലാശാലയിലും നടത്താന്‍ പോകുന്നതെങ്കില്‍ അതു് കൊണ്ടും ഗുണമൊന്നും ഉണ്ടാകുമെന്നു് വിശ്വസിക്കാന്‍ നാളിതു് വരേയുള്ള അനുഭവം അനുവദിക്കുന്നില്ല.

വേണ്ടതു് നിലവിലുള്ള അവസ്ഥയേക്കുറിച്ചും അതില്‍ നിന്നു് എന്തു് മാറ്റങ്ങളാണു് വേണ്ടതെന്നതിനേക്കുറിച്ചും സമഗ്രമായ ധാരണയും ഉല്‍ഗ്രഥിതവും എന്നാല്‍ സ്വതന്ത്രവുമായ പ്രവര്‍ത്തന ശൈലിയും തുറന്നതും സഹകരണാത്മകവുമായ സമീപനവുമാണു്. അത്തരത്തില്‍ തീര്‍ച്ചയായും സര്‍വ്വകലാശാലകള്‍ക്കു് വിവിധ മേഖലകളില്‍ പുതിയ വഴിത്താരകള്‍ വെട്ടിത്തെളിക്കുന്നതില്‍ നല്ല പങ്കു് വഹിക്കാന്‍ കഴിയും. മലയാളം സര്‍വ്വകലാശാലയെങ്കിലും പഴയ വഴിത്താരകളില്‍ തന്നെ ചെന്നു് പെടാതെ മലയാളത്തിന്റെ വികസനത്തിനു് വിവര സാങ്കേതിക വിദ്യയും അതില്‍ തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയറും അടക്കം വിജ്ഞാനത്തിന്റെ വിവിധ മേഖലകളുടെ നേട്ടങ്ങളെ കോര്‍ത്തിണക്കി സമഗ്രമായ കാഴ്ചപ്പാടോടെ ഉല്‍ഗ്രഥിത പഠനത്തിനും ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കും അക്കാഡമിക് വിദഗ്ദ്ധരുടേയും ഭാഷാ വിദഗ്ദ്ധരുടേയും വിദ്യാര്‍ത്ഥികളുടേയും ബഹുജനങ്ങളുടേയും സ്ഥാപനങ്ങളുടേയും കൂട്ടായ പരിശ്രമത്തിനു് ഏകോപന വേദിയായി മാറാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

ക്ലാസിക്കല്‍ പദവി കൊണ്ടും കുറേക്കൂടി പണം കേന്ദ്രത്തില്‍ നിന്നു് ലഭ്യമാക്കുകയോ ചെലവഴിക്കുകയോ ചെയ്യാമെന്നല്ലാതെ പ്രത്യേകിച്ചു് നേട്ടത്തിനുള്ള മാര്‍ഗ്ഗമൊന്നും അതും തുറന്നു് തരികയോ കൊണ്ടുവരികയോ ചെയ്യുന്നില്ല.

ഇക്കാര്യത്തില്‍ അല്പ കാലത്തിനുള്ളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരായ ഞങ്ങളുടെ ശ്രദ്ധയില്‍ വന്ന ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണു് താഴെ പറയുന്ന സ്ഥിതി വിശകലനവും ലക്ഷ്യങ്ങളും പ്രവര്‍ത്തന പരിപാടിയും മുന്നോട്ടു് വെയ്ക്കുന്നതു്. മറ്റൊട്ടേറെ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുണ്ടാവാം. ബന്ധപ്പെട്ടവരെല്ലാം ഇതു് ചര്‍ച്ച ചെയ്തു് മെച്ചപ്പെടുത്തി പ്രയോഗ ക്ഷമമാക്കണം.

നിലവില്‍ മലയാളത്തിന്റെ അവസ്ഥ

ശാസ്ത്രവിഷയങ്ങളോ സാങ്കേതിക വിദ്യയോ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഭാഷയായി മലയാളം വികസിച്ചിട്ടില്ല. എന്തിനേറെ കണക്കിന്റെ ഭാഷയാണോ എന്നു് പോലും സംശയം ജനിക്കുന്നു. കാരണം കണക്കിന്റെ യുക്തി പോലും ശരിയായി നമ്മുടെ കുട്ടികള്‍ക്കു് മനസിലാക്കി കൊടുക്കാന്‍ നമ്മുടെ വിദ്യാഭ്യാസത്തിനു് ഇന്നും കഴിയുന്നില്ല. വളരെ ചുരുക്കം ചിലര്‍ പെട്ടു് പിഴച്ചു് അവ മനസിലാക്കുന്നില്ല എന്നല്ല. മറിച്ചു് നാം ചെലവഴിക്കുന്ന വിഭവവും അദ്ധ്വാനവും അനുസരിച്ചു് ശാസ്ത്രവും സാങ്കേതിക വിദ്യയും കണക്കും സ്വാംശീകരിക്കാന്‍ നമ്മുടെ സമൂഹത്തിനു് കഴിയുന്നില്ല. അതേ സമയം ഇവയെല്ലാം കൈകാര്യം ചെയ്യാന്‍ പ്രാപ്തരായ ഗുമസ്തരേയും മറ്റുള്ളവര്‍ പറയുന്ന പണി എളുപ്പത്തില്‍ ചെയ്തു് തീര്‍ക്കുന്ന വിവര-വിജ്ഞാന സാങ്കേതിക തൊഴിലാളികളേയും നാം ധാരാളമായി സൃഷ്ടിക്കുന്നുമുണ്ടെന്നതു് കാണാതെയല്ല ഇതു് പറയുന്നതു്. കിട്ടിയ വിവരം ദഹിപ്പിച്ചു് ബോധ നിലവാരം ഉയര്‍ത്തി പുതിയ വിവരവും വിജ്ഞാനവും സൃഷ്ടിക്കുന്ന തലത്തിലേയ്ക്കുയരാന്‍ കഴിയുന്ന സമൂഹമായി വളരുന്നില്ല. വിദ്യാഭ്യാസ രംഗത്തും വൈജ്ഞാനിക രംഗത്തും സാങ്കേതിക വൈദഗ്ദ്ധ്യ പോഷണ രംഗത്തും മുരടിപ്പു് അനുഭവപ്പെടുന്നു. അര്‍ദ്ധ വിദഗ്ദ്ധ തൊഴിലാളികളെ സൃഷ്ടിക്കുന്നുണ്ടു് എന്നു് മാത്രം. ജനാധിപത്യ വ്യവസ്ഥ തുറന്നു് തരുന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്തി സ്വന്തം ഭാഗധേയം നിര്‍ണ്ണയിക്കാന്‍ പ്രാപ്തമായ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമുക്കു് കഴിയാതെ പോകുന്നു. എന്തിനേറെ കിട്ടുന്ന വിവരം ശരിയായി വിശകലനം ചെയ്തു് ശരിയായ നിലപാടുകളെടുക്കാന്‍ പോലും നമുക്കു് കഴിയാതെ പോകുന്നു.

ശാസ്ത്രീയ സംഗീതത്തെ നാം കര്‍ണാടക സംഗീതമെന്നു് പറയുന്നു. അതു് ശരിയാണു്. പക്ഷെ, കര്‍ണാടക സംഗീത വ്യവസ്ഥയും അതിന്റെ നിയമങ്ങളും മലയാളത്തില്‍ പഠിപ്പിക്കുന്നതാണു് മലയാളികള്‍ക്കു് മനസിലാക്കാനും ആസ്വദിക്കാനും പഠനം ആഹ്ലാദകരമാകാനും ഫലപ്രദമാകാനും നല്ലതു് എന്ന കാര്യം നമ്മുടെ പരിഗണനാ വിഷയമായിട്ടില്ല. ശാസ്ത്രീയ സംഗീതാഭ്യസനത്തിനു് ഒരു മലയാളം വ്യവസ്ഥ നാളിതു് വരെ ഇല്ല എന്നതും അതു് മൂലം ശാസ്ത്രീയ സംഗീതാഭ്യസനം വളരെ വലിയ പീഢനവും വിരസവുമായി വിദ്യാര്‍ത്ഥികള്‍ക്കു് അനുഭവപ്പെടുന്നു എന്നതും നാം കാണാതെ പോയി. പലരും പഠനം പാതി വഴി ഉപേക്ഷിക്കുന്നു. സംഗീത പാഠ്യ ക്രമം രണ്ടു് വിധത്തിലാകാം. അതിലൊന്നു് അമൂര്‍ത്ത സങ്കല്പനങ്ങളായ സപ്ത സ്വരങ്ങള്‍ പഠിച്ചും അവയുടെ വിവിധ ചേരുവകള്‍ ഹൃദിസ്ഥമാക്കിയും സാധകം ചെയ്തുമാണു്. തുടര്‍ന്നു് ഗീതങ്ങളും കീര്‍ത്തനങ്ങളും പാടി പഠിച്ചു് സ്വര സ്ഥാനങ്ങളും ശൃതിയും താളവും ലയവും രാഗങ്ങളും ഹൃദിസ്ഥമാക്കി സ്വാംശീകരിച്ചു് സംഗീത വിദ്വാന്മാരായി മാറുകയാണു്. ഇതാണു് പലപ്പോഴും അനുവര്‍ത്തിക്കപ്പെടുന്ന രീതി. അതാകട്ടെ വിരസമാണു്. രണ്ടാമത്തെ രീതി, നേരെ ഗീതങ്ങളും മറ്റു് അഭ്യാസ ഗാനങ്ങളും പഠിച്ചു് (കളിസ്കൂളില്‍ കുട്ടികള്‍ കളിപ്പാട്ടുകള്‍ പഠിക്കുന്നതു് പോലെ, അതിന്റെ ഈണവും അര്‍ത്ഥവും അറിഞ്ഞു് അതില്‍ ലയിച്ചു് ഹൃദിസ്ഥമാക്കുന്നതു് പോലെ) അതില്‍ നിന്നു് അവയുടെ രാഗവും താളവും സ്വരങ്ങളും തിരിച്ചറിഞ്ഞു് സംഗീതത്തിന്റെ നിയമങ്ങളിലേയ്ക്കെത്തുകയാണു്. ഇതു് കൂടുതല്‍ രസകരമാകും. കാരണം ആദ്യ പാഠങ്ങള്‍ സാധകം ചെയ്യുമ്പോള്‍ തന്നെ താളത്തിനും ശൃതിക്കും ലയത്തിനുമൊപ്പം ഗീതങ്ങളും മറ്റു് അഭ്യാസ ഗാനങ്ങളും നല്‍കുന്ന ആശയങ്ങള്‍ കൂടി ആകര്‍ഷകത വര്‍ദ്ധിപ്പിക്കുന്നു, വിരസത അകറ്റുന്നു. പക്ഷെ, പാഠ്യക്രമം ഏതായാലും അഭ്യാസത്തിനുപയോഗിക്കുന്ന ഗീതങ്ങളും മറ്റും കാലികമായതോ കാലാതീതമായതോ ആയ എന്തെങ്കിലും ആശയം പകര്‍ന്നു് നല്‍കാത്ത മറുഭാഷയിലായിരിക്കുന്നതു് കൊണ്ടു് മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്കു് വിരസമാകുകയും പഠനം ഉപേക്ഷിക്കാന്‍ കാരണമാകുകയുമാണു്. ഭക്തിയെ അധികരിച്ചു് മാത്രമാണു് ചിലരെങ്കിലും ഈ പഠനം തുടരുന്നതു്. സംഗീതത്തിന്റെ താള-ശൃതി-ലയങ്ങളില്‍ ആകൃഷ്ടരായ ചിലര്‍ മാത്രം അവസാനം സംഗീതജ്ഞരായി തീരുകയാണു്. ഇതു് നമ്മുടെ സംസ്കാരികാഭിവൃദ്ധിയെ കുറേയെങ്കിലും പ്രതികൂലമായി ബാധിക്കുന്നുണ്ടു്. മലയാള ഭാഷയുടെ വികാസം മുരടിച്ചു് നില്‍ക്കാന്‍ ഇതും വഴിവെയ്ക്കുന്നുണ്ടു്.

ഇതിനൊരു പരീഹാരമെന്ന നിലയില്‍, നമ്മുടെ സംഗീതജ്ഞരും ഭാഷാ വിദഗ്ദ്ധരും കവികളും സാഹിത്യകാരന്മാരും സര്‍ക്കാരും ഭാഷാ പോഷക സ്ഥാപനങ്ങളും ശ്രമിച്ചാല്‍‌ മലയാളത്തില്‍ തന്നെ സംഗീതം പഠിക്കാനാവശ്യമായത്ര ആശയ സമ്പുഷ്ടവും ലളിതവും മലയാള തനിമയുമുള്ള അഭ്യാസ ഗാനങ്ങള്‍ സൃഷ്ടിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. അവര്‍ തന്നെയാണല്ലോ നല്ല നല്ല സിനിമാ ഗാനങ്ങള്‍ കഥാവസരത്തിനൊത്തു് സൃഷ്ടിക്കുന്നതു്. അങ്ങിനെ ചെയ്തിരുന്നെങ്കില്‍ മലയാളത്തിനു് ഒരു ശാസ്ത്രീയ സംഗീത ശാഖ വളരുമായിരുന്നു. അതിന്റെ കടപ്പാടു് നമുക്കു് കര്‍ണ്ണാടക സംഗീതത്തോടുണ്ടായിരിക്കുകയും ചെയ്യും. തിരിച്ചു് കര്‍ണ്ണാടക സംഗീതത്തിന്റെ വികാസത്തിലും നമുക്കു് പങ്കു് വഹിക്കാനുമാകും. മലയാള ഭാഷയും അങ്ങിനെ വികസിക്കുമായിരുന്നു. ഇതേ കാര്യം കണക്കിനും ശാസ്ത്രത്തിനും സാങ്കേതിക വിദ്യയ്ക്കും ബാധകമാണു്.

പക്ഷെ, സംഗീതത്തിന്റെ അവസ്ഥ കണക്കിന്റേയും ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും സാമൂഹ്യ ശാസ്ത്രങ്ങളുടേയും കാര്യത്തിലേയ്ക്കെത്തുമ്പോള്‍ ഒരു സമൂഹത്തിന്റെ സാമ്പത്തിക ഭാവിയേത്തന്നെ ബാധിക്കുന്നതാകും. കണക്കിന്റെ കാര്യം നോക്കുക. കണക്കു് പഠനത്തിനു് അതിന്റെ എല്ലാ യുക്തിയും മനസിലാക്കത്തക്ക തരത്തിലുള്ള അഭ്യസന രീതിയല്ല നമ്മള്‍ ഉപയോഗിക്കുന്നതു്. പഠനത്തിന്റെ ആദ്യ ഘട്ടത്തില്‍ പല സാധനങ്ങളുടേയും ചിത്രങ്ങള്‍ ഉപയോഗിച്ചു് എണ്ണത്തേക്കുറിച്ചുള്ള ധാരണ രൂപപ്പെടുത്തുകയും സംഖ്യാ ബോധം ഉണ്ടാക്കുകയും ചെയ്യുന്നുണ്ടു്. പക്ഷെ, എണ്ണത്തിന്റേയും അക്കങ്ങളുടേയും അക്ക വിന്യാസത്തിന്റേയും സംഖ്യയുടേയും അവ പകര്‍ന്നു് തരുന്ന മൂല്യ വ്യവസ്ഥയുടേയും യുക്തി ശരിയായി ഉറയ്ക്കത്തക്കതരത്തില്‍ തുടര്‍ച്ചയായ അഭ്യസനത്തിനുള്ള ഉപാധികള്‍ നാം ഉപയോഗിക്കുന്നില്ല. പകരം മൂല്യം അരോപിക്കപ്പെട്ട, അമൂര്‍ത്തമായ അക്ക വ്യവസ്ഥയെ മാത്രം ആശ്രയിച്ചു് ഗണിത ക്രിയകള്‍ പഠിപ്പിക്കുകയാണു് ചെയ്യുന്നതു്. അക്കങ്ങളുപയോഗിച്ചുള്ള കൂട്ടലും കുറയ്ക്കലും ഗുണനവും ഹരണവും വളരെ വിരസമായി കുട്ടികള്‍ക്കനുഭവപ്പെടുന്നു. അവര്‍ കണക്കിന്റെ യുക്തി ശരിയായി സ്വാംശീകരിക്കുന്നില്ല. വെറും അനുകരണങ്ങളുടെ തലത്തില്‍ മാത്രമേ അവരതു് ഉള്‍ക്കൊള്ളുന്നുള്ളു. കണക്കിലെ വ്യത്യസ്ത ക്രിയകള്‍ യഥാര്‍ത്ഥത്തില്‍ എണ്ണുക എന്ന ഒരേ ഒരു അടിസ്ഥാന ക്രിയയുടെ വിവിധ രീതികളാണെന്നതു് പോലും കുട്ടികള്‍ ഗ്രഹിക്കാതെ പോകുന്നു. സ്വാഭാവികമായും ഭിന്നവും ദശാംശവും ശതമാനവും അനുപാതവും തുടങ്ങി ത്രികോണ ഗണിതവും ഇന്റഗ്രേഷനും ഡിഫറന്‍ഷ്യേഷനും വരേയുള്ള ഗണിത സങ്കല്പനങ്ങള്‍ ദുര്‍ഗ്രഹമായ ഒറ്റപ്പെട്ട കാര്യങ്ങളായാണു് ഇന്നു് ബഹുഭൂരിപക്ഷവും ധരിച്ചു് വശായിട്ടുള്ളതു്. അതിന്റേയെല്ലാം പൊതു യുക്തി മനസിലാക്കിയവര്‍ വളരെ ചുരുക്കമായി ഇന്നും തുടരുന്നു. ഏതു് ക്രിയയായാലും എണ്ണവും അളവും മൂല്യവും കാണുവാനുള്ളതാണെന്ന പൊതു യുക്തി കുട്ടികള്‍ക്കു് ലഭിക്കാതെ പോകുന്നു. ഫലമോ, കണക്കു് ഇന്നും ബഹുഭൂരിപക്ഷത്തിനും ദഹിക്കാത്ത വിഷയമായി തുടരുന്നു. ജനാധിപത്യത്തിന്റെ അര നൂറ്റാണ്ടത്തെ അനുഭവത്തിനു് ശേഷവും സര്‍ക്കാരിന്റെ കണക്കോ ബജറ്റോ പദ്ധതികളോ മനസിലാക്കി അവയുടെ ആസൂത്രണത്തിലും വിലയിരുത്തലിലും പരിശോധനയിലും ഇടപെടാന്‍ പോലും പ്രാപ്തിയില്ലാത്ത സമൂഹമായി നാം തുടരുന്നു. എന്തിനേറെ, നാട്ടിന്‍ പുറങ്ങളിലടക്കം വ്യാപകമായി നടക്കുന്ന പൊതു മരാമത്തു് പണികളുടെ സാങ്കേതിക വിശദാംശങ്ങള്‍ പോലും അറിയാത്തവരും അവ പരിശോധിക്കാനും അവയിലെ അഴിമതിയും വിഭവ ചോര്‍ച്ചയും തടയാന്‍ പോലും കഴിയാത്ത സമൂഹമായി നാം തുടരുന്നു. ബജറ്റു് നയത്തിലൂടെയും പൊതു സ്വത്തിന്റെ കൈമാറ്റത്തിലൂടെയും വില നിര്‍ണ്ണയത്തിലൂടെയും നടക്കുന്ന തട്ടിപ്പുകളുടെ മാനം പോലും മനസിലാക്കാനാവാത്ത സമൂഹമായി നാം മുരടിച്ചു് നില്കുന്നു.

മൂര്‍ത്തമായ വസ്തുക്കളുപയോഗിച്ചു് കണക്കു് അഭ്യസിക്കാനുള്ള പല സംവിധാനങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉപയോഗിക്കപ്പെടുന്നുണ്ടു്. നമ്മുടെ നാട്ടില്‍ ജ്യോതിഷികളുപയോഗിക്കുന്ന കവടിയും കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന കല്ലും ഒക്കെ ഇതിന്റെ പ്രാഗ് രൂപങ്ങളാണു്. ഒരു വ്യവസ്ഥയെന്ന നിലയില്‍ പൊതുവെ നമ്പര്‍ ലൈനും ചൈനക്കാര്‍ സംഖ്യകളുടെ മൂല്യം വരകളിലൂടെ പ്രകടിപ്പിച്ചു് അവയെ ഖണ്ഡിക്കുന്ന ബിന്ദുക്കള്‍ എണ്ണി ഗുണനം നടത്തുന്ന ലളിതമായ രീതിയും മുതല്‍ കുരുക്കള്‍ക്കു് സ്ഥാന മൂല്യം നല്‍കി എണ്ണം മാത്രമല്ല സങ്കലനവും വ്യവഹലനവും ഗുണനവും ഹരണവും ഇതര ക്രിയകളും ചെയ്യുന്ന അബാക്കസിന്റെ വിവിധങ്ങളായ വ്യവസ്ഥകള്‍ വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗത്തിലുണ്ടു്. നമ്മള്‍ പക്ഷെ, ഇന്നും അക്കത്തിന്റെ അമൂര്‍ത്തമായ മൂല്യത്തേയാശ്രയിച്ചു് ഗണിത ക്രിയകള്‍ പഠിപ്പിച്ചു് പോരുന്നു. ഫലമോ കുട്ടികള്‍ക്കു് ഏതെങ്കിലും ഒരു ഘട്ടം മനസിലാകാതെ പോയാല്‍ മൊത്തം കണക്കു് അരോചകമാകുകയും അവരതിനോടു് വെറുപ്പു് വെച്ചു് പുലര്‍ത്തുന്നവരായി മാറുകയും ചെയ്യുന്നു.

പൊതുവെ വിജ്ഞാനാര്‍ജ്ജനത്തിനു് സംഗീതത്തിന്റേയും കണക്കിന്റേയും കാര്യത്തിലെന്നതു് പോലെ അനുകരണം (പകര്‍ത്തല്‍), സംവേദനം, സ്വാംശീകരണം, വിശകലനം, വിജ്ഞാന സൃഷ്ടി, വിജ്ഞാന വ്യാപനം തുടങ്ങി പല ഘട്ടങ്ങളും പ്രക്രിയകളും ഉണ്ടു്. ഒന്നും രണ്ടും ഘട്ടങ്ങള്‍ ഏതു് ഭാഷയില്‍ അഭ്യസിച്ചാലും സാധ്യമായേക്കാം. മാതൃഭാഷയില്‍ പഠിച്ചാലേ മൂന്നാമത്തേതു് മുതലുള്ള ഘട്ടങ്ങള്‍ പ്രയോഗ സാധ്യമാകൂ. വിജ്ഞാന സംഭരണവും കൈമാറ്റവും സംവേദനവും മാത്രമല്ല ഭാഷയുടെ ധര്‍മ്മങ്ങള്‍. വിജ്ഞാനത്തിന്റെ സ്വാംശീകരണവും വിശകലനവും പുതിയ വിജ്ഞാന സൃഷ്ടിയും അതിന്റെ വ്യാപനവും ഭാഷയുടെ ധര്‍മ്മത്തില്‍ പെടും. അവയെല്ലാം നടക്കുന്നതു് അമൂര്‍ത്തമായ ചിന്തയുടെ ഉപകരണമെന്ന നിലയില്‍ ഭാഷ ഉപയോഗിക്കപ്പെടുമ്പോഴാണു്. അത്തരത്തില്‍ ഭാഷയുടെ എല്ലാ ധര്‍മ്മങ്ങളും അനുഭവവേദ്യമാക്കപ്പെടുന്നതു് മാതൃഭാഷയില്‍ അറിവു് ലഭ്യമാകുമ്പോള്‍ മാത്രമാണു്. ഇതു് മറ്റേതെങ്കിലും ഭാഷ പഠിക്കുന്നതിനോടുള്ള വിരോധമാകേണ്ടതില്ല. മറ്റു് ഭാഷകള്‍ പഠിക്കാന്‍ പോലും മാതൃഭാഷയിലുള്ള പ്രാവീണ്യം സഹായിക്കും. അതായതു്, മാതൃഭാഷ എല്ലാ വിഷയങ്ങള്‍ക്കും ബോധന മാധ്യമം ആയിരിക്കേണ്ടതു് സമൂഹത്തിന്റെ വൈജ്ഞാനികാഭിവൃദ്ധിക്കും വൈദഗ്ദ്ധ്യ പോഷണത്തിനും ജനാധിപത്യ വികാസത്തിനും സാമൂഹ്യ-സാമ്പത്തിക-സാംസ്കാരിക പുരോഗതിക്കും ആവശ്യമാണു്.

മലയാളത്തിന്റെ വികാസത്തിനുള്ള അവശ്യോപാധി എല്ലാ തലങ്ങളിലും പ്രയോഗിക്കപ്പെടുക എന്നതു് തന്നെയാണു്. ബോധന മാധ്യമം ആകണം. ഭരണ ഭാഷയാകണം. കോടതി ഭാഷയാകണം. മലയാളം ബോധന മാധ്യമം ആയി സമൂഹം അംഗീകരിക്കണമെങ്കില്‍ അതു് ഭരണത്തിലും കോടതികളിലും തൊഴിലിലും മറ്റും പ്രയോജനപ്പെടണം. അതെല്ലാം നടക്കണമെങ്കില്‍ അതു് ബോധന മാധ്യമം ആകണം. ഇതിലേതു് ആദ്യം നടക്കും എന്നതു് ഇന്നു് നാം നേരിടുന്ന വിഷമ വൃത്തമാണു്. ഈ വിഷമ വൃത്തം മുറിച്ചു് കടക്കാനാവണം.

പ്രയോഗത്തിലൂടെയാണു് ഏതു് ഭാഷയും വളരുന്നതു്. പ്രയോഗത്തില്‍ മലയാളം ഇന്നും പിന്നിലാണെന്നതാണു് നമ്മുടെ പ്രശ്നം. സാഹിത്യ കൃതികളുണ്ടാകുന്നില്ലെന്നോ അവയുടെ ഗുണമേന്മ കുറവാണെന്നതോ സാഹിത്യ മൂല്യം കുറവാണെന്നതോ ഒന്നുമല്ല ഇവിടെ പ്രശ്നം. അതെല്ലാം വളരെ ഉയര്‍ന്നതാണു്. നമ്മുടെ സാഹിത്യം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. പക്ഷെ, മലയാളത്തിലുള്ള സൃഷ്ടികള്‍ വേണ്ടത്ര വായിക്കപ്പെടുന്നില്ല. മലയാള സാഹിത്യം ആസ്വദിക്കുന്നവരുടെ എണ്ണം കുറയുന്നു. ഇതിനു് പരിഹാരം ഉണ്ടാകണം. ഭാഷാ സമൂഹം ഒന്നടങ്കം മലയാളം ഉപയോഗിക്കണം. മറ്റു് ഭാഷകളിലേയ്ക്കു് മലയാളം കൃതികള്‍ ആനായാസം വിവര്‍ത്തനം ചെയ്യപ്പെടണം. അതിനു് യാന്ത്രിക വിവര്‍ത്തനം വികസിക്കണം. സ്വാഭാവികമായും വിവര്‍ത്തനം ഇതര ഭാഷകളില്‍ നിന്നു് മലയാളത്തിലേയ്ക്കും അതിദ്രുതം നടക്കണം. മലയാളികള്‍ക്കു് പുറത്തു് പോയി ജോലി ചെയ്യണം. മറ്റുള്ളവരുമായി ആശയ വിനിമയം നടത്തണം. ബന്ധ ഭാഷയെന്ന നിലയില്‍ ഇംഗ്ലീഷിനും ദേശീയ ഭാഷയെന്ന നിലയില്‍ ഹിന്ദിക്കും പ്രാധാന്യം നല്‍കുന്നതു് തുടരണം. അവയും മാതൃഭാഷയോടൊപ്പം മാതൃഭാഷയിലൂടെ പഠിക്കണം. പക്ഷെ, ലോകമാകെ കൂടു് കൂട്ടുന്ന മലയാളിയ്ക്കു് ബന്ധ ഭാഷയുടെ ധര്‍മ്മം നിറവേറ്റുന്നതില്‍ ഹിന്ദിയ്ക്കും ഇംഗ്ലീഷിനും പോലും പരിമിതികളുണ്ടു്. ഏതു് ഭാഷക്കാരുമായും സംവദിക്കാന്‍ മലയാളിയ്ക്കു് കഴിയണം. അതിനു് യാന്ത്രിക വിവര്‍ത്തനവും മൊഴി എഴുത്തായും എഴുത്തു് മൊഴിയായും മാറ്റുന്ന സങ്കേതങ്ങളും തത്സമയം പ്രയോഗിക്കാന്‍ കഴിയണം. അതിനുള്ള സാങ്കേതിക വിദ്യ തയ്യാറാണു്. മലയാളത്തിനുള്ള സങ്കേതങ്ങള്‍ നാം തന്നെ വികസിപ്പിച്ചാലേ നടക്കൂ. അതിനാകട്ടെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേ നമ്മെ പ്രാപ്തരാക്കൂ. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളുടെ ലൈസന്‍സ് വ്യവസ്ഥകള്‍ പ്രാദേശിക സാങ്കേതിക സ്വാംശീകരണം അനുവദിക്കുന്നില്ല. മൂലകോഡുകള്‍ ലഭ്യവുമല്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറാകട്ടെ സ്വതന്ത്രമായ ഉപയോഗവും പകര്‍ത്തലും പഠനവും മാറ്റം വരുത്തലും വികസനവും കൈമാറലും വ്യാപനവും വില്പനയും പോലും അനുവദിക്കുന്നു. അതേ സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കും അനുവദിക്കണമെന്നു് മാത്രമാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് വ്യവസ്ഥ അനുശാസിക്കുന്നതു്. ഇതു് പരിഗണിക്കുമ്പോള്‍, വിവര സാങ്കേതിക സ്വാംശീകരണത്തിനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപകമായി ഉപയോഗിച്ചു് തുടങ്ങേണ്ടതു് ആവശ്യമാണു്.

നിലവില്‍ ഹിന്ദിക്കും ഗുജറാത്തിക്കും ബംഗാളിക്കും തെലുങ്കിനും കന്നടയ്ക്കും തമിഴിനും ഈ സൌകര്യങ്ങള്‍ ഗൂഗിള്‍ വിവര്‍ത്തനം നല്‍കുന്നുണ്ടു്. മലയാളത്തിനു് അതു് പോലുമില്ല. ഇക്കാര്യം ആര്‍ക്കും കണ്ടു് ബോധ്യപ്പെടാവുന്നതാണു്.

ചുരുക്കത്തില്‍, മലയാളം മലയാളികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ പര്യാപ്തമാകണം. അതില്ലാതെ, എല്ലാവരും മലയാളം മാധ്യമത്തില്‍ പഠിക്കണമെന്നു് ആഗ്രഹിച്ചിട്ടു് കാര്യമില്ല. ജനങ്ങള്‍ അവരുടെ ജീവിതാവശ്യങ്ങളുമായി ബന്ധപ്പെടുത്തിയാണു് മാതൃഭാഷയേയും കാണുന്നതു്. നാട്ടില്‍ ജോലിയില്ല. ജോലിക്കു് വിദേശത്തു് പോകണം. ഭരണത്തില്‍ ഇംഗ്ലീഷിനു് പ്രാമുഖ്യം. കോടതിയിലും കോളേജുകളിലും അതു് തന്നെ. അപ്പോള്‍ പിന്നെ ആദ്യം മുതലേ ഇംഗ്ലീഷ് മാധ്യമം നല്ലതാണെന്ന കാഴ്ചപ്പാടിലേയ്ക്കു് ജനങ്ങളെത്തി. അതിനു് രാഷ്ട്രീയ സംഘടനകളും ജാതി-മത-വര്‍ഗ്ഗീയ സംഘടനകളും കൂട്ടു് നിന്നു. അതാണു് മലയാളം ഇന്നു് നേരിടുന്ന മുരടിപ്പിന്റെ പശ്ചാത്തലം. പഴയ മലയാളം സ്വപ്നം കാണുന്നതു് കൊണ്ടോ പഴമയേക്കുറിച്ചു് ഊറ്റം കൊള്ളുന്നതു് കൊണ്ടോ മലയാള ഭാഷ ഇന്നു് നേരിടുന്ന മുരടിപ്പു് മാറില്ല. ഭാഷ വളരണം. പുതിയ വിവര സാങ്കേതിക വിദ്യ തുറന്നു് തരുന്ന സാധ്യതകള്‍ പരമാവധി ഉപയോഗിക്കപ്പെടണം. ഇംഗ്ലീഷാണു് വിവിര സാങ്കേതിക വിദ്യയുടെ ഭാഷ എന്ന തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ടു്. അതു് മാറണം. കമ്പ്യൂട്ടറിന്റേയും എല്ലാ ആധുനിക ഡിജിറ്റല്‍ ഉപകരണങ്ങളുടേയും ആഗോള വിവര വിനിമയ ശൃംഖലയുടേയും ഭാഷ ബൈനറിയാണു്. അതിനു് മുകളിലാണു് ഇംഗ്ലീഷ് വരുന്നതു്. ഇംഗ്ലീഷ് പോലെ തന്നെ മലയാളവും ഉപയോഗിക്കാം. ഇംഗ്ലീഷിനു് അക്ഷരങ്ങള്‍ കുറവായതു് ഒരു മേന്മയായി ടൈപ്പു് റൈറ്ററിന്റേയും അച്ചു് നിരത്തി അച്ചടി നടത്തിയിരുന്ന ഘട്ടത്തിലും കമ്പ്യൂട്ടറില്‍ തന്നെ പരിമിതമായ എണ്ണം കോഡുകളുള്ള ASCII ഉപയോഗിച്ചിരുന്ന ഘട്ടത്തിലും, മുന്‍കാലത്തു്, അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അനന്ത സാധ്യതകളുള്ള യൂണീകോഡിന്റെ പ്രയോഗത്തോടെ ഇംഗ്ലീഷിന്റെ ആ മേന്മ അപ്രസക്തമായി. ഇംഗ്ലീഷിനു് എഴുതുന്നതും വായിക്കുന്നതും വ്യത്യസ്തമാണെന്ന കുറവു് അതിന്റെ പഠനം ബുദ്ധിമുട്ടാക്കുമ്പോള്‍ എഴുതുന്നതു് തന്നെ വായിക്കുന്ന മലയാളമടക്കം ഇന്‍ഡിക് ഭാഷകളുടെ പഠനവും യാന്ത്രിക സങ്കേതങ്ങളിലെ പ്രയോഗവും എളുപ്പമാക്കുന്നു. മലയാളത്തിന്റെ മുരടിപ്പു് മാറ്റാന്‍ അതിനെ ആധുനിക വിവര സങ്കേതങ്ങളുപയോഗിച്ചു് പരിപോഷിപ്പിക്കണം. അതിനായി ഭാഷയിലോ ഭാഷാ നിയമങ്ങളിലോ ലിപിവ്യവസ്ഥയിലോ മാറ്റം വരുത്തേണ്ട ആവശ്യമില്ല. ഭാഷയുടെ തനിമ നിലനിര്‍ത്തിക്കൊണ്ടു് തന്നെ വിവര സങ്കേതങ്ങള്‍ വികസിപ്പിക്കാന്‍ കഴിയും. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ മതി. സ്വകാര്യ സോഫ്റ്റ്‌വെയറുകളില്‍ മാറ്റം വരുത്താന്‍ ബുദ്ധിമുട്ടുള്ളതിനാലാണു് അതൊഴിവാക്കി ഭാഷയും ലിപിയും മാറ്റണമെന്നു് അതിന്റെ വക്താക്കള്‍ വാദിക്കുന്നതു്.

അത്തരത്തില്‍ തത്സമയ വിവര്‍ത്തനം മൊഴിമാറ്റം തുടങ്ങിയവയിലൂടെ ഏതു് പുതിയ വിവരവും തത്സമയം മലയാളത്തിലെത്തുകയും മലയാളത്തിലേതു് ഏതു് ലോക ഭാഷയിലും ലഭ്യമാകുകയും മലയാളി മറ്റേതു് ഭാഷക്കാരനുമായി മലയാളത്തില്‍ പറയുന്നതു് മറ്റേയാളുടെ ഭാഷയില്‍ അയാള്‍ക്കും അയാള്‍ അയാളുടെ ഭാഷയില്‍ പറയുന്നതു് മലയാളിക്കു് മലയാളത്തിലും ലഭ്യമാകുന്ന സ്ഥിതി സൃഷ്ടിക്കണം. ഇതേ സങ്കേതങ്ങള്‍ ഉപയോഗിച്ചു് ഭരണത്തിലും കോടതികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആര്‍ക്കും ഏതു് ഭാഷയും ഉപയോഗിക്കാമെന്ന സ്ഥിതി വരണം. അപ്പോള്‍ മലയാളം ബോധന മാധ്യമവും ഭരണ ഭാഷയും കോടതി ഭാഷയുമാക്കി മാറ്റുന്നതില്‍ ആര്‍ക്കും ന്യായമായ ഒരെതിര്‍ വാദവും ഉന്നയിക്കാനുള്ള അവസരം ഉണ്ടാകില്ല. മലയാളം മലയാളികള്‍ നെഞ്ചോടേറ്റും. മലയാളി മലയാളിയായി തന്നെ വിശ്വ പൌരനായി അറിയപ്പെടും.

പ്രവര്‍ത്തന പരിപാടി

നമുക്കു് നമ്മുടെ ഭാഷ വികസിപ്പിച്ചു് അതുപയോഗിക്കുകയാണു് നമ്മുടെ പുരോഗതിക്കു് നല്ലതു് എന്ന കാഴ്ചപ്പാടു് ഉണ്ടാകണം. അതിനായി നമ്മുടെ ഭാഷ പരമാവധി ഉപയോഗിക്കാന്‍ തയ്യാറാകണം. നാലാം ക്ലാസ് വരേയെങ്കിലും എല്ലാ വിഷയങ്ങളുടേയും പഠന മാധ്യമം ഇപ്പോള്‍ തന്നെ നിര്‍ബ്ബന്ധമായും മലയാളമാക്കണം. ഇക്കാലയളവില്‍ തന്നെ മറ്റു് ഭാഷകളും പഠിച്ചു് തുടങ്ങാം. തുടര്‍ന്നു് പത്താം തരം വരെ തൊഴിലധിഷ്ഠിത പഠനവും തുടര്‍ന്നു് ഉന്നത പഠനവും ഗവേഷണവും താഴെ പറയുന്ന പരിപാടികള്‍ ഫല പ്രാപ്തിയിലെത്തുന്നതു് വരെ നിലവിലുള്ളതു് പോലെ യുക്തമായ ഭാഷകളില്‍ തുടരട്ടെ.

അതേ സമയം, ഭാഷാ പോഷക വകുപ്പുകളും സ്ഥാപനങ്ങളും മലയാളത്തില്‍ ഭാഷോപകരണങ്ങള്‍ വികസിപ്പിക്കുന്നതിനും സംഗീതമടക്കം (ഇനിയേതെങ്കിലും മേഖലയില്‍ മലയാളം പാഠാവലി ഇല്ലെങ്കില്‍ അവയും) വിവിധ വിഷയങ്ങള്‍ പഠിക്കുന്നതിനുള്ള മലയാളം പാഠാവലി തയ്യാറാക്കുന്നതിനുമുള്ള ശ്രമം ആരംഭിക്കണം. യാന്ത്രിക വിവര്‍ത്തനം മൊഴിമാറ്റം തുടങ്ങിയ ഭാഷോപകരണങ്ങള്‍ മലയാളത്തിനായി വികസിപ്പിക്കാന്‍ ഭാഷാ വിദഗ്ദ്ധരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധരും അടങ്ങുന്ന കൂട്ടായ്മകളെ ഏല്പിക്കണം. മലയാളത്തില്‍ പാഠാവലി ഇല്ലാത്ത എല്ലാ വിഷയങ്ങളുടെ കാര്യത്തിലും ബന്ധപ്പെട്ട വിദഗ്ദ്ധരുടെ കൂട്ടായ്മകളെ ഏല്പിക്കണം. ഇന്നത്തെ സാഹചര്യത്തില്‍, പ്രത്യേകിച്ചും വിദൂര വിദ്യാഭ്യാസവും വിവര സാങ്കേതികാധിഷ്ഠിത വിദ്യാഭ്യാസവും സാധ്യമായിരിക്കുന്നതിനാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധരുടെ സേവനവും വ്യത്യസ്ത വിഷയ സമിതികള്‍ ഉപയോഗിക്കുന്നതു് നന്നായിരിക്കും. ഒരേ സമയം ക്ലാസ് മുറി പഠനത്തിനും മേല്പറഞ്ഞ വിവര സാങ്കേതികാധിഷ്ഠിത-വിദൂര വിദ്യാഭ്യാസ മേഖലകളിലും പാഠ്യക്രമവും പഠനസാമഗ്രികളും തയ്യാറാക്കാന്‍ അതുപകരിക്കും. സ്വതന്ത്ര സോഫ്റ്റ്‌വെയറിലും ഭാഷാ സങ്കേതിക വിദ്യയിലും (Natural Language Processing) പ്രാവീണ്യം നേടിയവരുടെ കുറവു് പരിഹരിക്കാന്‍ പരിശീലന പരിപാടി സമാന്തരമായി നടക്കണം. വിവര സാങ്കേതിക രംഗത്തെ എഞ്ചിനിയറിങ്ങു് ബിരുദ ധാരികളെ തിരഞ്ഞെടുത്തു് സാങ്കേതിക പരിശീലനം നല്‍കണം. മൂന്നു് മാസം മതിയാകും. ഭാഷാ വിദഗ്ദ്ധര്‍ക്കു് വിവര ശൃംഖലയുടെ പ്രയോഗ പരിചയവും സാങ്കേതിക വിദ്യയുടെ പൊതു ധാരണയും സാധ്യതകളും പകര്‍ന്നു് നല്‍കുന്നതിനുള്ള പരിശീലനം ആവശ്യമാണു്. ഭാഷാ സങ്കേതങ്ങളുടേയും പാഠാവലിയുടേയും മറ്റും പ്രാഗ് രൂപങ്ങള്‍ സമയ ബന്ധിതമായി (പ്രാഥമിക ഘട്ടം ആറു് മാസം) സൃഷ്ടിച്ചു് സമൂഹത്തിനു് പരിശോധനയ്ക്കും ഉപയോഗത്തിനുമായി നല്‍കണം. അവയെല്ലാം സ്വതന്ത്രമായ ഉപയോഗാവകാശത്തോടെ പൊതു വിവര വിനിമയ ശൃംഖലയില്‍ ലഭ്യമാക്കണം. അദ്ധ്യാപകരും വിദ്യാര്‍ത്തികളും അവ ഉപയോഗിച്ചു് അവരുടെ അനുഭവങ്ങള്‍ തിരിച്ചു് നല്‍കണം. അതനുസരിച്ചു് യുക്തമായ മാറ്റങ്ങള്‍ വരുത്തണം. ഒരു നല്ല ശതമാനം തൃപ്തികരമായി ഉപയോഗിക്കാറായാല്‍ പൊതുവായി ഉപയോഗിച്ചു് തുടങ്ങാം. ഏതാണ്ടു് ആറു് മാസക്കാലം കൊണ്ടു് ഈ ഘട്ടം കടക്കാം. ബാക്കി കുറവുകള്‍ പ്രയോഗത്തിലൂടെ ഉരുത്തിരിയുന്ന പ്രശ്നങ്ങളും സാധ്യതകളും ഉപയോഗിച്ചു് വിവര സാങ്കേതിക വിദ്യയുടെ സിദ്ധികള്‍ ഒരുക്കിത്തരുന്ന സങ്കേതങ്ങളും പശ്ചാത്തല സൌകര്യങ്ങളും ഉപയോഗിച്ചു് ഒരു വിദഗ്ദ്ധ സംഘം പരിഹരിക്കും. അത്തരം തിരുത്തലുകളിലൂടെ ആ വ്യവസ്ഥ മെച്ചപ്പെടുത്തപ്പെടും. ഒരു വര്‍ഷം കൊണ്ടു് ഈ ഘട്ടം തരണം ചെയ്യാം.

ലോക ഭാഷകളിലുള്ള വിജ്ഞാനം വലിയ തോതില്‍ മലയാളത്തില്‍ ലഭ്യമാക്കുക എന്നതായിരിക്കണം ആദ്യ ഘട്ട പ്രവര്‍ത്തനം. അതിലൂടെ വിവിധ മേഖലകളില്‍ മലയാളം പുഷ്ടിപ്പെടണം. മലയാളത്തില്‍ ഇല്ലാത്ത വാക്കുകള്‍ വേറെ ഭാഷകളില്‍ നിന്നു് ഏറ്റവും അനുയോജ്യമായവ എടുത്തു് ആദ്യഘട്ടത്തില്‍ ഉപയോഗിക്കണം. വിവിധങ്ങളായ അത്തരം കണ്ടെത്തലുകളില്‍ നിന്നു് മെച്ചപ്പെട്ടവ തിരഞ്ഞെടുക്കാനുള്ള ഒരു ഭാഷാ വിദഗ്ദ്ധ സമിതി രൂപീകരിക്കണം. അവര്‍ക്കു് ആവശ്യമെങ്കില്‍ മലയാളത്തനിമയോടെ പുതിയ വാക്കുകള്‍ നിര്‍ദ്ദേശിക്കാം. തുടര്‍ന്നു് പ്രയോഗത്തിലൂടെ നല്ലതെന്നു് പൊതുവെ അംഗീകരിക്കപ്പെടുന്നതും മലയാളത്തിനു് കൂടുതല്‍ ഇണങ്ങുന്നതുമായവ മാനകങ്ങളായി അംഗീകരിക്കപ്പെടണം. വിവര ശൃംഖലയില്‍ അവയെല്ലാം എല്ലാവര്‍ക്കും ലഭ്യമാകും. അവയുടെ പ്രയോഗത്തിലൂടെ അംഗീകാരം നേടും. ഇത്തരത്തില്‍ മലയാള ഭാഷ ഏതു് വിഷയവും കൈകാര്യം ചെയ്യാനുതകുന്ന ഭാഷയായി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വളരും. ഇതിന്റെ കാല ദൈര്‍ഘ്യം നിര്‍ണ്ണയിക്കപ്പെടുന്നതു് മലയാളികള്‍ ഇതെല്ലാം എത്ര കണ്ടു് ഉപയോഗിക്കുന്നു എന്നതിനെ മാത്രം ആശ്രയിച്ചിരിക്കും. ക്രമേണ ഏതു് വിഷയവും മലയാളത്തിനു് വഴങ്ങും. ഉന്നത വിദ്യാഭ്യാസവും സാങ്കേതിക വിദ്യാസവും മലയാളം മാധ്യമത്തിലേയ്ക്കു് മാറ്റാം. ആര്‍ക്കെങ്കിലും മറ്റേതു് ഭാഷയെങ്കിലും വേണമെന്നു് നിര്‍ബ്ബന്ധമുണ്ടെങ്കില്‍ അവര്‍ക്കു് അവരുടെ ഭാഷയില്‍ പഠിക്കാനുള്ള സംവിധാനം വിവര സാങ്കേതിക സൌകര്യങ്ങളുടെ സഹായത്തോടെ ലഭ്യമാക്കാം. മറ്റു് ഭാഷക്കാരുമായുള്ള സംവേദനത്തിനും അതേ സൌകര്യങ്ങള്‍ ഉപകരിക്കും. ലോകത്തു് ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ അടക്കം ഏതു് വിഷയങ്ങളിലും ഉണ്ടാകുന്ന ഏതു് പുതിയ സൃഷ്ടികളും വിജ്ഞാനവും തത്സമയം മലയാളത്തിലും ലഭ്യമാകും. മറ്റൊരു ഭാഷയ്ക്കും പിന്നിലാകാതെ മലയാളം വളര്‍ന്നു് കൊണ്ടിരിക്കും. മലയാളം ലോക ഭാഷയായി ഉയരും. ഓരോ മലയാളിയും മറ്റു് രണ്ടു് ഭാഷകളെങ്കിലും കൂടി പഠിക്കും. അവ നന്നായി പഠിക്കാനും മലയാളം മാധ്യമത്തിലുള്ള പ്രാഥമിക വിദ്യാഭ്യാസം അവരെ സഹായിക്കും. ക്രമേണ ഇന്നു് കാണുന്ന ഇംഗ്ലീഷ് പ്രേമം ഇല്ലാതാകും. മലയാളികള്‍ മലയാളികളായി തന്നെ വിശ്വ പൌരന്മാരായി തല ഉയര്‍ത്തി നടക്കും.

മേല്പറഞ്ഞതിനു് സമാന്തരമായി, നമ്മുടെ വിവര സാങ്കേതിക പഠനത്തിന്റെ ദിശ മാറ്റി, അവയെല്ലാം മലയാളത്തിന്റെ വികാസത്തിനാവശ്യമായ കാര്യങ്ങളിലേയ്ക്കു് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാകണം. ഭാഷോപകരണങ്ങളോടൊപ്പം ഭരണോപകരണങ്ങളും വ്യവസായോപകരണങ്ങളും വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമവും ഉണ്ടാകണം. അതിലൂടെ പഠിതാക്കളുടെ വൈദഗ്ദ്ധ്യപോഷണം നടത്തണം. സമാന്തരമായി മേല്പറഞ്ഞ പ്രവര്‍ത്തനങ്ങളുടെ വിശകലനത്തിലൂടെ അമൂര്‍ത്തമായ തലത്തില്‍ വിവര സാങ്കേതിക വിദ്യയും അതിന്റെ നിയമങ്ങളും ഉള്ളടക്കവും സ്വായത്തമാക്കാന്‍ നമ്മുടെ കുട്ടികളെ പഠിപ്പിക്കണം.

ഭാഷാ വികസന ശ്രമത്തിന്റെ ഭാഗമായി അടിയന്തിരമായി നമുക്കു് ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണു് മലയാളത്തില്‍ ശാസ്ത്രീയ സംഗിത പഠനത്തിനുള്ള വ്യവസ്ഥ (നല്ല അര്‍ത്ഥ പൂര്‍ണ്ണമായ ഉള്ളടക്കവുമുള്ള പാഠങ്ങളും പാഠ്യ ക്രമവും പഠന രീതിയും അടങ്ങിയതു്) സൃഷ്ടിക്കുക എന്നതു്. നമ്മുടെ സര്‍വ്വ കലാശാലകളും സംഗീത കോളേജുകളും അവിടെയുള്ള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഭരണാധികാരികളും ശ്രദ്ധിക്കേണ്ട ഒരു മേഖലയാണിതു്. സംഗീത-കലാ പോഷക സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ഏകോപനത്തിനു് തയ്യാറാകണം. മലയാള കവി-സാഹിത്യ പ്രതിഭകളേയും സംഗീത വിദഗ്ദ്ധരേയും മൊത്തത്തില്‍ ഒരു വേദിയില്‍ കൊണ്ടു് വന്നു് അവരുടെ സര്‍ഗ്ഗ സൃഷ്ടികള്‍ കൊണ്ടു് സംഗിത പാഠാവലി തയ്യാറാക്കാന്‍ ശ്രമിക്കാം. ഇത്തരം വിപുലമായ പ്രവര്‍ത്തനങ്ങള്‍ വിവര സാങ്കേതിക ശൃംഖലയിലൂടെ ഏകോപിപ്പിക്കണം.

ഇതേ രീതിയില്‍ കണക്കിനും ശാസ്ത്രത്തിന്റെ വിവിധ മേഖലകള്‍ക്കും സാങ്കേതിക വിദ്യയ്ക്കും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സമാന്തരമായി തന്നെ വിവിധ വിഷയ വിദഗ്ദ്ധരുടെ സമിതികള്‍ രൂപീകരിച്ചു് നടത്താം. അവയിലെല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധരുടെ സഹായവും ലഭ്യമാക്കണം. ലോക വിജ്ഞാന ശേഖരവുമായുള്ള ആദാന-പ്രദാനങ്ങളിലൂടെ മലയാളത്തെ വികസിപ്പിക്കുക എന്നതാണു് നടത്തേണ്ടതു്. അതിനായി മേല്പറഞ്ഞ വിവര സാങ്കേതികോപകരണങ്ങളും ശൃംഖലയും അതില്‍ ലഭ്യമാകുന്ന ഉള്ളടക്കവും ഉപയോഗിക്കുക എന്നതാണു് സമീപനം. ആവശ്യമായിടത്തു് മറ്റു് സര്‍വ്വ കലാശാലകളുമായുള്ള കൊടുക്കല്‍ വാങ്ങലും ബന്ധങ്ങളും ഉപയോഗപ്പെടുത്താം.

സമഗ്ര സമീപനം ആവശ്യം - മൊത്തത്തില്‍, എല്ലാ മേഖലകള്‍ക്കും ബാധകമായ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ടു്. തോന്നിയതു് പോലെ ഗവേഷണ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിനു് പകരം ഗവേഷണ മേഖലകള്‍ (സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ അധിഷ്ഠിതമായ മലയാളം വിവര്‍ത്തനോപകരണങ്ങള്‍, മൊഴിമാറ്റോപകരണങ്ങള്‍, സ്വതന്ത്ര വിജ്ഞാനത്തിലധിഷ്ഠിതമായ ജൈവ സാങ്കേതിക വിദ്യ തുടങ്ങി കാലിക പ്രധാനമായ വിഷയങ്ങള്‍) സര്‍ക്കാരും സമൂഹവും നിര്‍ണ്ണയിക്കുക, ഒരു തുടര്‍ച്ചയുണ്ടാകത്തക്കവിധം എല്ലാ ഗവേഷണ വിവരങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സൂക്ഷിക്കുകയും തുടര്‍ ഗവേഷണം ക്രമീകരിക്കുകയും ചെയ്യുക, അത്തരത്തില്‍ മുന്‍ ഗവേഷണങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുക, വളരെ നീതീകരണമുള്ള വിഷയങ്ങള്‍ക്കു് മാത്രം ഇക്കാര്യത്തില്‍ ഇളവു് നല്‍കുക, മേല്പറഞ്ഞ എല്ലാ പരിപാടികളിലും വിവിധ വിജ്ഞാന മേഖലകളിലെ സ്ഥാപനങ്ങളുടേയും സംരംഭകരുടേയും വിദഗ്ദ്ധരുടേയും പൊതു സമൂഹത്തിന്റേയും കൂട്ടായ ഇടപെടല്‍ ഉറപ്പാക്കുക, അവരുടെയെല്ലാം ബാധ്യതാ നിര്‍വ്വഹണത്തിനൊപ്പം തന്നെ സാമൂഹ്യ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, തുടങ്ങിയ കാര്യങ്ങളും പ്രധാനമാണു്. ഒരു പങ്കാളിത്ത ജനാധിപത്യ വ്യവസ്ഥയുടെ സൃഷ്ടിക്കു് സമഗ്രമായ സമീപനം ഉരുത്തിരിച്ചെടുക്കുകയും വേണം.

മേല്പറഞ്ഞ വിവിധ പരിപാടികളുടെ സന്തുലിതമായ നിര്‍വ്വഹണത്തിലൂടെ നമുക്കു് ആവശ്യമായ ഭാഷോപകരണങ്ങളും ഭാഷയും വിജ്ഞാന ശേഖരവും വികസിപ്പിച്ചെടുക്കുകയും മാതൃ ഭാഷാ മാധ്യമത്തിലൂടെ വിവിധ വിഷയങ്ങളുടെ പഠനം ഉറപ്പാക്കുകയും നമ്മുടെ സമൂഹത്തിന്റെ ഗണിത, ശാസ്ത്ര, സാങ്കേതിക, സാംസ്കാരിക, വിജ്ഞാന നിലവാരം ഉയര്‍ത്തുകയും ചെയ്യാം.

ജോസഫ് തോമസ്

പ്രസിഡണ്ടു് ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ.

08-11-2012.

Monday, November 5, 2012

വേണ്ടാത്ത ലിപി പരിഷ്കരണവും മലയാളം സര്‍വ്വകലാശാലയുടെ ഉത്തര വാദിത്വത്തില്‍ പെടുന്നു



മലയാളം സര്‍വ്വകലാശാലാ ഓര്‍ഡിനന്‍സിനേക്കുറിച്ചു് മാതൃഭൂമി പറയുന്നതു് -

"സര്‍വകലാശാലയുടെ ചുമതലയായി ഒന്നാമത് പറഞ്ഞിരിക്കുന്നത് ഇതാണ് : മലയാള ഭാഷയിലും സാഹിത്യത്തിലും തര്‍ജമയിലും താരതമ്യസാഹിത്യത്തിലും നാടോടി, ശാസ്ത്രീയ, അനുഷ്ഠാന കലകളിലും ഗോത്രസംസ്‌കാരത്തിലും പാരമ്പര്യ വിജ്ഞാന സമ്പ്രദായങ്ങളിലും കളരി പഠനത്തിലും മാധ്യമ പഠനത്തിലും ബോധനം നല്‍കുക. മലയാള ലിപി കമ്പ്യൂട്ടര്‍ ഉപയോഗത്തിന് അനുയോജ്യമാക്കുക, സാംസ്‌കാരിക മ്യൂസിയം സ്ഥാപിക്കുക, സ്വാതിതിരുനാള്‍, രാജാരവിവര്‍മ, കുമാരനാശാന്‍, സി.വി.രാമന്‍പിള്ള, ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, എന്നിവരുടെ പേരില്‍ തുടക്കത്തില്‍ ചെയറുകള്‍ തുടങ്ങുക എന്നിവയും സര്‍വകലാശാലയുടെ ചുമതലയില്‍ ഉള്‍പ്പെടുന്നു. “

മറ്റേതെങ്കിലും സര്‍വ്വ കലാശാലകള്‍ക്കു് ചെയ്യാന്‍ കഴിയാത്ത ഏതെങ്കിലും കാര്യം മേല്പറഞ്ഞ കൂട്ടത്തിലുണ്ടോ ആവോ ? ഇതിലൂടെ മലയാളം സര്‍വ്വ കലാശാലയുടെ സാംഗത്യം തന്നെ ചോദ്യം ചെയ്യപ്പെടുന്നു. കേരളത്തില്‍ ഒട്ടെല്ലാ സര്‍വ്വകലാശാലകളിലും മലയാളവും വിവരസാങ്കേതിക വിദ്യയും അടക്കം മേല്‍ പട്ടികയില്‍ വരുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒട്ടേറെ വകുപ്പുകളും സ്കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ടു് മിക്കവയും പഠന വിഷയമാണു്. ഗവേഷണ വിഷയവുമാകാം. ഏതെങ്കിലും വിഷയം പഠനത്തിനോ ഗവേഷണത്തിനോ വിധേയമല്ലെങ്കില്‍ അവയും തുടങ്ങാവുന്നതേയുള്ളു. ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന്റെ 'മലയാളത്തനിമ' ലിപിപരിഷകരണം ഒരിക്കല്‍ നടത്തിയതല്ലേ ? മലയാളത്തിന്റെ വളര്‍ച്ചയ്ക്കു് കമ്പ്യൂട്ടറിനു് മലയാളത്തെ അനുയോജ്യമാക്കുകയാണോ മലയാളത്തില്‍ വിവര വിനിമയോപാധികള്‍ പ്രയോഗിക്കാന്‍ തയ്യാറാവുകയാണോ വേണ്ടതു് ?

ഇക്കാര്യത്തില്‍ ഈ സര്‍ക്കാരിനെ ആരാണു് ഉപദേശിക്കുന്നതു് ? വിവര സാങ്കേതിക കച്ചവടക്കാരെയാകാം ഉപദേശികളായി കാണുന്നതു്. അതുമല്ലെങ്കില്‍ കച്ചവടക്കാര്‍ പറയുന്നതു് മാത്രം കേട്ടു് പാഠ്യ പദ്ധതി തയ്യാറാക്കി പഠിപ്പിക്കുന്ന അക്കാഡമിക് വിദഗ്ദ്ധരാകാം.

ഒരു കാര്യം സര്‍ക്കാരും അക്കാഡമിക് വിദഗ്ദ്ധരും സമൂഹവും കാണണം. കച്ചവടക്കാര്‍ ഒരിക്കലും പുതുതായി ഒന്നും സൃഷ്ടിക്കുന്നില്ല. മറ്റുള്ളവര്‍, പ്രത്യേകിച്ചും സാമൂഹ്യ സംരംഭകര്‍ തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയാലോ തങ്ങളുടെ ജീവിതാവശ്യങ്ങളാലോ പ്രേരിപ്പിക്കപ്പെട്ടു് സൃഷ്ടിക്കുന്നവ അനുകരിച്ചു് ചരക്കാക്കി വില്കുകയാണു് കച്ചവടക്കാര്‍ ചെയ്യുന്നതു്. കച്ചവടം ആവശ്യമാണു്. വിതരണത്തിനുള്ള ഒരുപാധിയെന്ന നിലയില്‍. പക്ഷെ, അവരെ ആശ്രയിച്ചു് അവര്‍ക്കു് വേണ്ടി മാത്രം, അവരാണു് ഏറ്റവും വലിയ സംരംഭകരെന്ന ധാരണയില്‍ ഭരിക്കാന്‍ പോയാല്‍ ഇത്തരം വിഡ്ഡി വേഷം കെട്ടേണ്ട ഗതികേടു് ഭരണാധികാരികള്‍ക്കുണ്ടാകും.

തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളെ ഉപദേശിക്കുന്ന ഉദ്യോഗസ്ഥ പ്രഭുക്കളും ഇക്കാര്യത്തില്‍ സമാന സ്ഥിതിയിലാണോ ? അവരും ഐടി കച്ചവടക്കാരുടെ ഉപദേശത്താലാണോ നയിക്കപ്പെടുന്നതു്. എങ്കില്‍ അവരുടെ ഉദ്യോഗസ്ഥ പ്രമത്തതയും അധികം കാലം നിലനില്‍ക്കില്ല. ഐടി കച്ചവടക്കാര്‍ നടപ്പാക്കുന്ന ഇ-ഭരണവും ഇ-സ്ഥാപനഭരണവും അവരെ കച്ചവടക്കാരുടെ ഏറാന്‍ മൂളികളാക്കും. ഭരണത്തില്‍ അവര്‍ക്കുള്ള പങ്കു് ശിപായികളുടേതു് മാത്രമാകും. ഭരണം - നയരൂപീകരണം, ആസൂത്രണം, പരിപാടി, നിര്‍വ്വഹണം, സേവനം എല്ലാം അവരെഴുതിക്കൊണ്ടുവരുന്ന സോഫ്റ്റ്‌വെയര്‍ കോഡായിരിക്കും നിര്‍ണ്ണയിക്കുക. വിവര സാങ്കേതിക വിദ്യ ജനകീയമാകേണ്ടതിന്റെ, സമൂഹത്തിന്റെ പൊതു വിജ്ഞാനമായിത്തീരേണ്ടതിന്റെ, ആവശ്യകതയാണിതു് ചൂണ്ടിക്കാണിക്കുന്നതു്.

അതു് ഉറപ്പാക്കുന്നതു് കച്ചവടക്കാര്‍ കൊണ്ടുവരുന്ന സങ്കേതങ്ങളല്ല, സ്വതന്ത്രമായി സമൂഹത്തിനു് എടുത്തുപയോഗിക്കാവുന്നതും ഉപയോഗിക്കുന്ന ആരുടേയും സാങ്കേതിക വൈദഗ്ദ്ധ്യ പോഷണത്തിനുതകുന്നതുമായ സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്.

മലയാളത്തിന്റെ വികാസത്തിനു് ആവശ്യമായതു് ലിപി പരിഷ്കരണമല്ല, മലയാളത്തില്‍ വിവര വിനിമയ സങ്കേതങ്ങളായ വിവര്‍ത്തനവും ലിപിമാറ്റലും (രണ്ടും മലയാളത്തിലേയ്ക്കും മറ്റു് ഭാഷകളിലേയ്ക്കും), വായ്മൊഴി എഴുത്തായും എഴുത്തു് വായ്മൊഴിയായും മാറ്റുക തുടങ്ങിയവ സമൂഹമാകെ ഉപയോഗിക്കുവാനുള്ള പശ്ചാത്തലമൊരുക്കുക എന്നതാണു് എന്ന കാര്യം പല ചര്‍ച്ചകളിലും ഉന്നയിക്കപ്പെട്ടതാണു്. ശരിയായ ഭാഷോപകരണങ്ങളുടെ വ്യാപകമായ ഉപയോഗത്തിലൂടെ മലയാളം മറ്റു് ഭാഷകളുമായി തത്സമയ ആദാന-പ്രദാനത്തിലൂടെ വളര്‍ന്നു് വരും. ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും നിയമത്തിന്റേയും എല്ലാം ഭാഷയായി വളരും. ബോധന മാധ്യമമായി മലയാളം ഉപയോഗിക്കാറാകും. മലയാളികള്‍ മലയാളം മാധ്യമത്തിലേയ്ക്കു് തിരിച്ചു് വരുന്നതാണു് തങ്ങളുടെ താല്പര്യത്തിനു് നല്ലതെന്നു് സ്വയം ബോധ്യപ്പെടും. ഭാഷോപകരണങ്ങളുടേയും വിശ്വ വിവര വലയുടേയും വ്യാപകമായ ഉപയോഗത്തിലുടെ സാധ്യമാകുന്ന ഭാഷകള്‍ തമ്മിലുള്ള ആദാന-പ്രദാനത്തിനു് പകരമാവില്ല സര്‍ക്കാര്‍ വകുപ്പുകളോ സ്ഥാപനങ്ങളോ ഭാഷാ വിദഗ്ദ്ധരോ സാഹിത്യകാരന്മാരോ ഒറ്റപ്പെട്ടു് നടത്തുന്ന വിവര്‍ത്തനവും മറ്റും.

ഇക്കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാതെ ഭരണാധികാരികളും ജാതി മത വര്‍ഗ്ഗിയ സംഘടനകളും കേരള സമൂഹത്തില്‍ സ്വന്തം ഭാഷ മോശമാണെന്ന ധാരണ പരത്തി. ഒരു തലമുറയേയാകെ ഇംഗ്ലീഷ് മീഡിയത്തിലേയ്ക്കു് തള്ളിയിട്ടു് കൊടുത്തു. ഇംഗ്ലീഷ് മീഡിയത്തിന്റെ വളര്‍ച്ചയ്ക്കായി സ്വകാര്യ-സ്വാശ്രയ മേഖല വ്യാപിപ്പിച്ചു. കേന്ദ്ര സ്കൂളുകള്‍ വ്യാപകമാക്കി. മറു ഭാഷാ മാധ്യമത്തിന്റെ പേരില്‍ അതിലേയ്ക്കു് സാധാരണക്കാരുടെ കുട്ടികളേയും വ്യാപകമായി ആകര്‍ഷിച്ചു. ഇതാ പുതിയ മനുഷ്യ വിഭവ ശേഷി മന്ത്രി കേരളത്തിനു് ഇനിയും കുറേയേറെ കേന്ദ്ര വിദ്യാലയങ്ങള്‍ ദാനം നല്‍കാന്‍ പോകുന്നു പോലും.

ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസമാണു് മലയാളികളുടെ ഇന്നത്തെ പതനത്തിനു് കാരണം. മലയാളിക്കു് ഭാഷ നഷ്ടമായിക്കൊണ്ടിരിക്കുന്നു. സംസ്കാരം നഷ്ടമായിക്കൊണ്ടിരിക്കുന്നു. മറുഭാഷാ മാധ്യമത്തിലൂടെ പഠിക്കുന്നതൊന്നും ശരിയായി സ്വാശീകരിക്കപ്പെടുന്നില്ല. ആശയ വിനിമയം എന്ന ഭാഷയുടെ ഉപയോഗം ഇംഗ്ലീഷിലൂടെയും ഏതു് മറുഭാഷയിലൂടെയും നടക്കാം. അമൂര്‍ത്തമായ ചിന്തയുടെ ഉപകരണമെന്ന ഭാഷയുടെ ഉപയോഗം മാതൃഭാഷ ബോധന മാധ്യമം ആകുമ്പോഴാണു് പൂര്‍ണ്ണതയിലെത്തുക. ഈ ഗുണം പുതിയതലമുറയ്ക്കു് ലഭിക്കാതെ പോകുന്നു. ജനാധിപത്യത്തിന്റേയും സ്വയംഭരണത്തിന്റേയും ഉയരങ്ങളിലേയ്ക്കെത്താന്‍ കഴിയാതെ സ്വന്തം ഭാഷയില്ലാത്ത സമൂഹമെന്ന നിലയില്‍ മലയാളികള്‍ നാളെ വിശ്വ സംസ്കാരത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്കു് തള്ളപ്പെടുകയും ചെയ്യും.

ഇതിനു് കാരണക്കാരായ മേല്പറഞ്ഞവരെല്ലാം മലയാളികളോടു് സമസ്താപരാധം ഏറ്റു് പറഞ്ഞു് മാപ്പിരക്കേണ്ടവരാണു്. അതിനു് പകരം അതെല്ലാം തിരികെ പിടിക്കാനെന്ന പേരില്‍ ഉത്സവ തട്ടിപ്പുകള്‍ അരങ്ങേറുകയും പല വിഷയങ്ങളുടേയും പേരില്‍ സര്‍വ്വ കലാശാലകള്‍ മുളപ്പിക്കുകയും ചെയ്യുന്നു.

ഈ സര്‍വ്വകലാശാല എന്ന ആശയത്തിന്റെ പിന്നിലുള്ള സങ്കല്പം മലയാളത്തിന്റെ ഭാവിയ്ക്കു് ഭാഷാ വിദഗ്ദ്ധരുടെ മുന്‍കൈ മാത്രം മതി എന്നതാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വികസനത്തിനു് ICFOSS എന്നു് മുന്‍ സര്‍ക്കാരിന്റെ കാലത്തു് ഐടി വകുപ്പും ഐടി മിഷനും കണ്ടതു് പോലെ തന്നെയാണിതും. യഥാര്‍ത്ഥത്തില്‍ വേണ്ടതു് സമഗ്ര സമീപനമാണു്. വിവര സാങ്കേതിക വിദ്യയ്ക്കു് ഭാഷയിലും സാങ്കേതിക വിദ്യയിലും ഉല്പാദനത്തിലും വിതരണത്തിലും ഉല്ലാസത്തിലും ഉപഭോഗത്തിലും പങ്കുള്ളതു് പോലെ ഭാഷയ്ക്കു് വിവര സാങ്കേതിക വിദ്യയിലും മറ്റെല്ലാ മേഖലകളിലും പങ്കുണ്ടു്. സര്‍വ്വകലാശാലകളും കച്ചവട സ്ഥാപനങ്ങളായി കണക്കാക്കപ്പെടുന്നതിന്റെ കെടുതിയാണിതു്.

എസ്എംസി മലയാളം ഭാഷോപകരണങ്ങളുടെ രംഗത്തു് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടു്. വളരെ വ്യക്തമായ പല ധാരണകളും രൂപപ്പെടുത്തിയിട്ടുണ്ടു്. വളരെ ശക്തമായ നിലപാടെടുത്തിട്ടുമുണ്ടു്. എന്നിട്ടും ആസ്ഥാന വിദഗ്ദ്ധരും ഭാഷാ സമൂഹവും വിവര ദോഷം മാത്രം പറയുകയും കാണിക്കുകയും ചെയ്യുമ്പോള്‍ അവരുടെ ഭാഗത്തു് നിന്നു് ഒട്ടൊരു വികാര വിക്ഷോഭം ഉണ്ടാകുന്നതു് സ്വാഭാവികം മാത്രമാണു്. ഇത്ര കാലമായിട്ടും ഇക്കാര്യം ശ്രദ്ധിക്കാനും പഠിക്കാനും നമ്മുടെ ഭരണ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഭാഷാ വിദഗ്ദ്ധര്‍ക്കും കഴിയാതെ പോയി എന്നു് വിശ്വസിക്കാനാവില്ല. അറിവില്ലായ്മ, അറിയാനുള്ള അവസരം കിട്ടാതെ പോകുന്നതു് മൂലമായാല്‍ കുറ്റകരമല്ല. പക്ഷെ, അറിഞ്ഞിട്ടും പഠിക്കാതിരിക്കുന്നതു് അഹങ്കാരമാണു്, ക്ഷമയോ മാപ്പോ അര്‍ഹിക്കുന്നതുമല്ല.

ഏതായാലും ഈ മലയാളം സര്‍വ്വകലാശാലാ ഓര്‍ഡിനന്‍സ് കേരള ഭരണത്തിന്റേയും കേരള നിയമനിര്‍മ്മാണ സഭയുടേയും ഗവര്‍ണ്ണറുടേയും ധാരണകളിലേയ്ക്കും നിലപാടുകളിലേയ്ക്കും സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ ക്ഷണിക്കുന്നതിനു് അവസരം ഒരുക്കിയിരിക്കുന്നു.

മലയാളം ആധുനികമാക്കാന്‍ ലിപി പരിഷ്കരണമോ ഭാഷാ പരിഷ്കരണമോ അല്ല വേണ്ടതു് എന്നകാര്യം അറിയാത്തവരാണു് ഈ ഓര്‍ഡിനന്‍സിറക്കിയ കേരള ഭരണം നയിക്കുന്നതു് എന്നതു് കേരളീയര്‍ക്കും മലയാളത്തിനും ഭൂഷണമായില്ല.

ഭാഷയും ലിപിയും സാങ്കേതിക വിദ്യയ്ക്കു് വഴങ്ങണമെന്ന കാഴ്ചപ്പാടു് ഭാഷയെ വികലമാക്കും. ഇതു് അടിമ ബോധത്തില്‍ നിന്നുരുത്തിരിയുന്ന കാഴ്ചപ്പാടാണു്. ഈ അടിമത്തം സാങ്കേതിക വിദ്യയോടായാലും ഇംഗ്ലീഷിനോടായാലും നമ്മുടെ ഭരണാധികാരികള്‍ മാപ്പര്‍ഹിക്കുന്നില്ല. മറിച്ചു്, സാങ്കേതിക വിദ്യ എന്നു് പറയുന്നതു് തന്നെ ശാസ്ത്രത്തിന്റെ പ്രത്യേക രംഗങ്ങളിലെ പ്രയോഗമെന്ന നിലയില്‍ ഭാഷയ്ക്കു് വഴങ്ങാന്‍ നിര്‍ബ്ബന്ധിതമാണു്. ആവശ്യമായ സങ്കേതങ്ങള്‍ കണ്ടെത്തുകയോ വികസിപ്പിക്കുകയോ ചെയ്യുക എന്നതാണു് സമൂഹം ചെയ്യേണ്ടതു്. അല്ലാതെ ആരെങ്കിലും ഉണ്ടാക്കിയ ഉപകരണങ്ങള്‍ക്കു് നമ്മുടെ ഭാഷയെ പരുവപ്പെടുത്തുകയല്ല. എത്രയോ വര്‍ഷമായി നമ്മള്‍ മലയാളം അതിന്റെ എല്ലാ തനിമയോടെയും കമ്പ്യൂട്ടറില്‍ ഉപയോഗിച്ചു് പോരുന്നു. സാങ്കേതിക വിദ്യാ കച്ചവടക്കാരാണു് ഭാഷയെ വികലമാക്കി തങ്ങളുടെ കച്ചവട താല്പര്യങ്ങള്‍ നേടാനായി തെറ്റായ ഉപദേശം നല്‍കുന്നതു്. ആണവ ചില്ലിന്റെ കാര്യത്തില്‍ മൈക്രോസോഫ്റ്റിന്റെ താല്പര്യം സംരക്ഷിക്കാനായി കുഴപ്പമുണ്ടാക്കിയതു് ഉദാഹരണം. (യുണീകോഡ് കണ്‍സോര്‍ഷ്യത്തില്‍ മലയാളത്തിനു് പ്രാതിനിധ്യമില്ലെന്നതു് മറ്റൊരു പ്രശ്നം.)

ഭരണാധികരികള്‍ക്കു് ആവശ്യമായ ഉപദേശം കിട്ടാതെ പോയതു് കൊണ്ടാണു് ഇങ്ങിനെ ഉണ്ടായതെന്നു് ഇനിയെങ്കിലും പറയാതിരിക്കാന്‍ ഭരണാധികാരികള്‍ക്കു് മൊത്തത്തില്‍ ഒരു നിവേദനം തയ്യാറാക്കി കൊടുക്കേണ്ടതുണ്ടു്. അതില്‍ വിവര സാങ്കേതിക വിദ്യ ഭരണരംഗത്തും ആസൂത്രണത്തിലും ഭാഷാവികസനത്തിലും ഒരുക്കുന്ന സാധ്യതകള്‍, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ മേന്മകളും സാധ്യതകളും ഭാഷാ വികസനത്തിനാവശ്യമായ നടപടികള്‍, അവ നടപ്പാക്കാനാവശ്യമായ മൂര്‍ത്തമായ പരിപാടികള്‍, നടപ്പാക്കുന്നതില്‍ സഹകരണത്തിന്റേയും ജന പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റേയും ആവശ്യകത തുടങ്ങിയവ ഉണ്ടായിരിക്കണം.

എസ് എം സി യോ ഡിഎകെഎഫോ മുന്‍കൈ എടുക്കണം. എല്ലാവരും സഹകരിക്കണം. കരടു് പ്രസിദ്ധീകരിച്ചു് ചര്‍ച്ചയിലൂടെ പുഷ്ടിപ്പെടുത്തി സമയ ബന്ധിതമായി അധികാരികള്‍ക്കു് ഓണ്‍ലൈനായും അച്ചടിച്ചും കൊടുക്കണം. പൊതു ചര്‍ച്ചയ്ക്കും വിടണം.

ജോസഫ് തോമസ്.

Wednesday, October 31, 2012

മലയാളം പരിഷ്കരിച്ചു് വികലമാക്കാതെ തന്നെ മറ്റേതൊരു ഭാഷയ്ക്കുമൊപ്പം വികസിപ്പിക്കാം



മലയാളം ബോധന മാധ്യമമായും ഭരണ ഭാഷയായും കോടതി ഭാഷയായും ഉയര്‍ത്താം. ആര്‍ക്കും പീഢനമില്ലാതെ ആരും എതിര്‍ക്കാനുള്ള ന്യായമായ കാരണങ്ങളില്ലാതെ അതു് നടപ്പിലാക്കാം. മലയാളം ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും നിയമത്തിന്റേയും ഭാഷയായി വികസിപ്പിക്കാം. ഏതു് മലയാളിക്കും ലോകത്തു് ഏതു് ഭാഷക്കാരുമായും മലയാളത്തില്‍ സംവദിക്കാം. ഭരണത്തിലും കോടതികളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ബന്ധപ്പെട്ടവര്‍ക്കെല്ലാം അവരവര്‍ക്കു് വഴങ്ങുന്ന ഭാഷ ഉപയോഗിക്കാം. മറ്റുള്ളവര്‍ക്കു് തത്സമയം അവര്‍ക്കു് വഴങ്ങുന്ന ഭാഷയില്‍ ലഭ്യമാകും. കേള്‍ക്കാം. കാണാം. പഠിക്കാം. മലയാളികളെല്ലാം മലയാളം മാധ്യമത്തില്‍ പഠിക്കുന്നതു് മെച്ചപ്പെട്ട കാര്യമാണെന്നു് തിരിച്ചറിയുകയും ചെയ്യും.

ആധുനിക വിവര സാങ്കേതിക വിദ്യയുടെ വരദാനമായ തത്സമയ വിവര്‍ത്തനം, മൊഴി എഴുത്തായും എഴുത്തു് മൊഴിയായും മാറ്റുക തുടങ്ങിയ ഭാഷാ സങ്കേതങ്ങള്‍ മലയാളത്തിലും ലഭ്യാമാക്കുകയും അതിനാവശ്യമായ വിവര വിനിമയ ശൃംഖല സ്ഥാപിക്കുകയും ചെയ്താല്‍ മതി. ലിപ്യന്തരണത്തിലൂടെ മലയാളികള്‍ക്കു് മറ്റേതു് ഭാഷയും അനായാസം പഠിക്കാനും കഴിയും. പ്രസിദ്ധീകരണം യുണീക്കോഡിലാക്കുന്നതിലൂടെ മലയാളത്തിലുള്ള ഡിജിറ്റല്‍ ഉള്ളടക്കം വര്‍ദ്ധിപ്പിക്കുകയും ജനങ്ങളുടെ വിവര ലഭ്യത ഉയര്‍ത്തുകയും മറ്റു് ഭാഷോപകരണങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പശ്ചാത്തലം ഒരുക്കുകയും ചെയ്യാം. ഈ രംഗത്തു് മലയാളം പുറകിലാണു്. തമിഴും കന്നടയും തെലുഗും ഹിന്ദിയും ഗുജറാത്തിയും ബംഗാളിയും മേല്‍ പ്രവര്‍ത്തനങ്ങളില്‍ മുന്നേറുകയാണു്. ഗൂഗിള്‍ വിവര്‍ത്തനം ആ ഭാഷകളില്‍ ലഭ്യമാണു്. മലയാളത്തില്‍ ഇല്ല. ഇതു് ആര്‍ക്കും ഇന്റര്‍ നെറ്റില്‍ ബോധ്യപ്പെടാവുന്നതാണു്.

നമ്മുടെ ഭരണവകുപ്പുകളും സ്ഥാപനങ്ങളും സാഹിത്യകാരന്മാരും അവരവരുടെ സൃഷ്ടികള്‍ക്കു് അവരുടെ ന്യായമായ താല്പര്യം സംരക്ഷിക്കുതിനു് അനുയോജ്യമായ വ്യവസ്ഥകളോടെ ഒരു സ്വതന്ത്ര വിജ്ഞാന വിനിയോഗാനുമതി നല്‍കാന്‍ തയ്യാറായാല്‍ മലയാളത്തിന്റെ വികാസം അതി വേഗത്തില്‍ സമകാലികമാക്കുകയും ചെയ്യാം.

ഇംഗ്ലീഷിനു് 26 അക്ഷരങ്ങള്‍ മാത്രമേയുള്ളു. മലയാളത്തെ അപേക്ഷിച്ചു് അതൊരു മേന്മയാണെന്നു് സാങ്കേതിക വികാസത്തിന്റെ മുന്‍ ഘട്ടങ്ങളില്‍ (ടൈപ്പു് റൈറ്റര്‍, ടൈപ്പു് നിരത്തിയുള്ള അച്ചടി) അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇന്നു് സാങ്കേതിക വിദ്യ വികസിച്ചപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ഇന്നു്, മലയാളത്തിനു് അതിന്റെ വലിയ അക്ഷര മാലയും കൂട്ടക്ഷര സഞ്ചയവും വലിയ മേന്മയാണു്. അതും, എഴുതുന്നതു് പോലെ തന്നെ വായിക്കാന്‍ കഴിയുന്നു എന്നതും ചേര്‍ന്നു് മലയാള ഭാഷാ പഠനം എളുപ്പമാക്കിയിരിക്കുന്നു. എത്ര വലിയ അക്ഷരമാലയും കൈകാര്യം ചെയ്യാന്‍ വിവര സാങ്കേതിക വിദ്യ സുസജ്ജമാണെന്നു് പഴയ മലയാളം ലിപി തിരിച്ചു് നല്‍കിയതിലൂടെ തെളിയിച്ചിരിക്കുന്നു. എഴുതുന്നതല്ല വായിക്കുന്നതെന്നതിനാല്‍ ഇംഗ്ലീഷ് പഠനം ദുഷ്കരമാണു്. മലയാളം നന്നായി പഠിച്ചവര്‍ക്കു് ഇംഗ്ലീഷ് പഠനം താരതമ്യേന എളുപ്പമാക്കുകയും ചെയ്യും.

വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ അനുഭവവേദ്യമാക്കാന്‍ മലയാള ഭാഷയോ ലിപിയോ വികലമാക്കേണ്ട ആവശ്യമില്ല. മലയാളത്തിന്റെ നിയമങ്ങളോ ഘടനയോ സാങ്കേതിക വിദ്യയ്ക്കനുസരിച്ചു് മാറ്റണമെന്ന വാദം സ്വകാര്യ കുത്തക സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവരും ഭാഷാ സാങ്കേതിക വിദ്യ വശമില്ലാത്തവരും ഉന്നയിക്കുന്നതാണു്. മലയാളത്തിനു് ഭാഷാ സാങ്കേതിക വിദ്യ വഴങ്ങും. മലയാളം ഭാഷാ സമൂഹം നിര്‍ണ്ണയിക്കുന്ന ഭാഷാ നിയമങ്ങള്‍ നടപ്പാക്കാനാവശ്യമായ സങ്കേതങ്ങള്‍ വികസിപ്പിക്കാന്‍ സാങ്കേതിക വിദ്യ പര്യാപ്തമാണു്. പഴയ ലിപിയോ പുതിയ ലിപിയോ ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യാം. ഏതാണു് മലയാളത്തിനു് അനുയോജ്യം എന്നു് ഭാഷാ സമൂഹം തീരുമാനിച്ചാല്‍ മതി.

കേന്ദ്ര ഭരണത്തിലുള്ള ഏതാനും സ്ഥാപനങ്ങളൊഴിച്ചു്, അവരുടെ മുന്‍ഗണനയില്‍ മലയാളം വരുന്നില്ല, മലയാളത്തിന്റെ വളര്‍ച്ചയ്ക്കു് ഉത്തരവാദപ്പെട്ട സംസ്ഥാന വകുപ്പോ സ്ഥാപനമോ മലയാളം ഭാഷാ സങ്കേതങ്ങള്‍ വികസിപ്പിക്കുന്നതില്‍ നാളിതു് വരെ ശ്രദ്ധിച്ചിട്ടില്ലെന്നു് കാണാം. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടെ സന്നദ്ധ കൂട്ടായ്മയാണു് ആദ്യമായി ഈ രംഗത്തു് ഇടപെട്ടു് തുടങ്ങിയതു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോത്സാഹിപ്പിക്കുന്ന അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം എന്ന ധര്‍മ്മ സ്ഥാപനവും മലയാളം ഭാഷാ സാങ്കേതികോപകരണങ്ങള്‍ സൃഷ്ടിക്കുന്നതില്‍ തങ്ങളുടെ കഴിവു് വിനിയോഗിച്ചു് പോരുന്നുണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സാങ്കേതിക വിദഗ്ദ്ധരായ മഹേഷ് മങ്ങലാട്ടും സന്തോഷ് തോട്ടിങ്ങലും കെ വി അനില്‍കുമാറും ജഗന്നാഥ് ഗോപിനാഥും മറ്റും ഇക്കാര്യത്തില്‍ പ്രാഥമിക ധാരണകള്‍ രൂപപ്പെടുത്താന്‍ മുന്‍കൈ എടുത്തിട്ടുള്ളവരാണു്.

വിശ്വ മലയാളം സമ്മേളനത്തിനു് ചെലവഴിക്കുന്ന ആറു് കോടി രൂപയുടെ പകുതി തുക ഒരു പങ്കാളിത്ത സാമൂഹ്യ പദ്ധതിയ്ക്കു് അനുവദിക്കുകയും ഏതെങ്കിലും സര്‍വ്വകലാശാലയോ ഭാഷാ ഇന്‍സ്റ്റിട്യൂട്ടോ അതിന്റെ നിര്‍വ്വഹണം ഏറ്റെടുക്കുകയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സാങ്കേതിക വിദഗ്ദ്ധരുടേയും മലയാളം ഭാഷാ നിയമ വിദഗ്ദ്ധരുടേയും സേവനം ഈ പ്രോജക്ടിനു് വേണ്ടി ഉപയോഗിക്കുകയും ജനങ്ങളുടെ പങ്കാളിത്തം സമാഹരിക്കുകയും ചെയ്താല്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മേല്പറഞ്ഞ ഭാഷാ സാങ്കേതികോപകരണങ്ങളുടെ പ്രാഥമിക രൂപം സമൂഹത്തിനു് ഉപയോഗത്തിനു് നല്‍കാം. അവയുടെ ഉപയോഗത്തിലൂടെ അടുത്ത രണ്ടോ മൂന്നോ വര്‍ഷം കൊണ്ടു് മലയാളത്തെ ഏതു് ലോകോത്തര ഭാഷയ്ക്കുമൊപ്പം എത്തിക്കാം. അത്രയ്ക്കു് സാധ്യതകളാണു് വിവര സാങ്കേതിക വിദ്യ ഒരുക്കിത്തന്നിരിക്കുന്നതു്. അതു് ശരിയായി ഉപയോഗിക്കുന്നതിലൂടെ മലയാളികള്‍ക്കു് മലയാളികളായി തന്നെ വിശ്വ പൌരന്മാരായി തല ഉയര്‍ത്തി നില്‍ക്കാം.

ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയ്ക്കും പദ്ധതി തയ്യാറാക്കാനുള്ള സാങ്കേതിക സഹായം സമാഹരിക്കാനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹവും അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘവും സന്നദ്ധമാണു്. സര്‍ക്കാരിന്റെ മുന്‍കൈയ്യും ഭാഷാ സമൂഹത്തിന്റെ സഹകരണവും ജനങ്ങളുടെ പങ്കാളിത്തവും ഉണ്ടാകണം.

പശ്ചാത്തല രേഖ

മലയാളം ബോധന മാധ്യമം ആകണം. അതു് ഭരണ ഭാഷയാകണം. കോടതി ഭാഷയാകണം. മലയാളം ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും ഭാഷയാകണം. എല്ലാ വിജ്ഞാന മേഖലകളും ഫലപ്രദവും അനായാസവുമായി കൈകാര്യം ചെയ്യാന്‍ കഴിയത്തക്ക വിധം മലയാളത്തില്‍ പദാവലി ഉണ്ടാകണം. മലയാളത്തിനു് ക്ലാസിക്കല്‍ പദവി വേണം. ഇവയെല്ലാം മാതൃഭാഷയെ സ്നേഹിക്കുന്ന മലയാളികള്‍ വളരെക്കാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളാണു്.

മലയാളം വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല. ഭരണ പ്രക്രിയകള്‍ ഏറെയും ഇംഗ്ലീഷിലാണു് ഇന്നും കൈകാര്യം ചെയ്യപ്പെടുന്നതു്. ഭരണ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട അറിവു് ബഹുഭൂരിപക്ഷം ജനങ്ങളിലേയ്ക്കം എത്തുന്നില്ല. വിവരാവകാശ നിയമവും വിവര സാങ്കേതിക ശൃംഖലയും നല്‍കുന്ന വിവര ലഭ്യത പോലും ഉപയോഗപ്പെടുത്താന്‍ ബഹു ഭൂരിപക്ഷം ജനങ്ങള്‍ക്കും അന്യ ഭാഷാ ഭരണം തടസ്സമാകുന്നു. കോടതികളില്‍ ഇംഗ്ലീഷാണു് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതു്. നീതി തേടി വരുന്നവര്‍ക്കു് അവിടെ നടക്കുന്നതെന്തെന്നോ നടന്നതെന്തെന്നോ മനസിലാകുന്നില്ല. തങ്ങള്‍ക്കു് നീതി ലഭിച്ചുവോ എന്നു് പോലും അവര്‍ക്കറിയാന്‍ കഴിയാതെ പോകുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇംഗ്ലീഷ് തന്നെയാണു് പഠന മാധ്യമം. സാമ്പത്തിക ശേഷിയുള്ളവര്‍ക്കും മുന്നോക്കക്കാര്‍ക്കും അനുകൂലമായ സാഹചര്യം അന്യ ഭാഷാ പ്രയോഗത്തിലൂടെ നിലനിര്‍ത്തപ്പെടുകയാണു്. അവസാനമിതാ, പ്രാഥമിക വിദ്യാഭ്യാസത്തിന്റെ മാധ്യമവും ഇംഗ്ലീഷായി മാറിക്കൊണ്ടിരിക്കുന്നു. സാമ്പത്തിക ശേഷിയുള്ളവരെല്ലാം ഇംഗ്ലീഷ് മാധ്യമത്തിലേയ്ക്കു് കുട്ടികളെ മാറ്റുന്നു. അതു് കണ്ടു് സാമ്പത്തിക ശേഷിയില്ലാത്തവരും പട്ടിണി കിടന്നു് അവരുടെ കുട്ടികളേയും ഇംഗ്ലീഷ് മാധ്യമം ഉപയോഗിക്കുന്ന പാഠശാലകളിലേയ്ക്കു് മാറ്റുന്നു. ഇംഗ്ലീഷ് മാധ്യമത്തിലുള്ള അദ്ധ്യാപനം പൊതുവെ കുട്ടികളെ പഠനത്തില്‍ പിന്നോട്ടടിപ്പിക്കുന്നു. അതു് മറികടക്കാന്‍ ട്യൂഷന്‍ ഏര്‍പ്പെടുത്തേണ്ടി വരുന്നു. പണമുള്ളവര്‍ക്കു് അതു് താങ്ങാം. എന്നാല്‍ ധന ശേഷിയില്ലാത്തവര്‍ ഇതു് മൂലം കടുത്ത ദാരിദ്ര്യത്തിലേയക്കു് തള്ളിയിടപ്പെടുന്നു. തങ്ങളുടെ മക്കളുടെ ഭാവിക്കു് വേണ്ടി മാതാപിതാക്കള്‍ ഈ ദുരിതം പേറാന്‍ തയ്യാറാകുന്നു. ഉല്ലാസമായിരിക്കേണ്ട പഠനം കുട്ടികള്‍ക്കു് വിരസവും പീഢനവുമായി മാറ്റപ്പെട്ടിരിക്കുന്നു. അതിലൂടെ ധനാധിപത്യവും വര്‍ഗ്ഗ വിഭജനവും നിലനിര്‍ത്തുന്നു.

മലയാളം മീഡിയത്തില്‍ പഠിക്കുന്നവരേക്കാള്‍ മെച്ചപ്പെട്ട കഴിവോ പ്രാപ്തിയോ അറിവോ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്നവര്‍ക്കു് കിട്ടുന്നില്ല. പക്ഷെ, പരീക്ഷാ സമ്പ്രദായം അന്യഭാഷയില്‍ കാണാതെ പഠിക്കുന്നവര്‍ക്കനുകൂലമായി ആവിഷ്കരിച്ചിരിക്കുന്നതിലൂടെ അവര്‍ക്കു് മാര്‍ക്കു് കൂടുതല്‍ നല്‍കി അവരുടെ ജോലി സാധ്യത ഉയര്‍ത്തിയിരിക്കുന്നു. പക്ഷെ, അവരൊന്നും യാഥാര്‍ത്ഥ അറിവിന്റെ ഉടമകളാകുന്നില്ല. വിവരങ്ങള്‍ മനപാഠമാക്കിയിട്ടുണ്ടാകാം. വിജ്ഞാന സൃഷ്ടി നടത്താന്‍ പ്രാപ്തരാകുന്നില്ല. മാതൃഭാഷയില്‍ കാര്യങ്ങള്‍ മനസിലാക്കുമ്പോഴാണു് അതു് വിജ്ഞാനമായി സ്വാംശീകരിക്കപ്പെടുന്നതു്. അങ്ങിനെ മാറുമ്പോളേ വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന പശ്ചാത്തല വിവരവും വിജ്ഞാനവും ഉപയോഗപ്പെടുത്തി അമൂര്‍ത്തമായ ചിന്തയിലൂടെ വിജ്ഞാന സൃഷ്ടി നടത്താനാവൂ. അപ്പോള്‍ മാത്രമേ അമൂര്‍ത്തമായ ചിന്തയുടെ ഉപകരണം എന്ന ഭാഷയുടെ ധര്‍മ്മം ഉപയോഗപ്പെടുത്താനാവൂ. ബുദ്ധി വികാസത്തിന്റെ അവശ്യോപാധിയാണു് മാതൃഭാഷയുടെ പ്രയോഗവും അതു് ബോധനമാധ്യമം ആയിരിക്കേണ്ടതും. പുതിയ ചിന്തയ്ക്കു് മാതൃഭാഷാ മാധ്യമത്തിലുള്ള വിദ്യാഭ്യാസം അവശ്യം ആവശ്യമാണു്. കണക്കിന്റേയും ശാസ്ത്രത്തിന്റേയും യുക്തി മനസിലാക്കാനും സാങ്കേതിക വിദ്യയുടെ സങ്കീര്‍ണ്ണതകള്‍ ഉള്‍ക്കൊള്ളാനും മാതൃഭാഷ തന്നെ ബോധന മാധ്യമമാകണം. മറ്റു് ഭാഷകള്‍ നന്നായി പഠിക്കാനും മാതൃഭാഷയിലുള്ള കഴിവു് കൂടിയേ തീരൂ. സ്വാഭാവികമായും ബോധന മാധ്യമം മാതൃഭാഷ ആകുന്നതു് കൊണ്ടു് മറ്റു് ഭാഷാ പഠനത്തില്‍ പുറകോട്ടടിക്കപ്പെടുകയോ പുറം രാജ്യങ്ങളിലെ തൊഴിലിലോ തൊഴില്‍ ലഭ്യതയിലോ പിന്തള്ളപ്പെടുകയോ ഇല്ല. ഇതേവരെ അത്തരം പ്രശ്നങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതു് വിദ്യാഭ്യാസ രംഗത്തു് നിലനില്‍ക്കുന്ന മറ്റു് പിഴവുകള്‍ കൊണ്ടാണു്. ബോധന മാധ്യമം മാതൃഭാഷയായതുകൊണ്ടല്ല. മലയാളം പോലും ശരിയായി പഠിക്കാത്തതു് കൊണ്ടാണു്.

മലയാളത്തിനു് ഇംഗ്ലീഷിന്റെ മേന്മകളില്ല എന്ന അധമ ബോധം മലയാളികളെ വേട്ടയാടുന്നുണ്ടു്. ഇംഗ്ലീഷിനു് 26 അക്ഷരങ്ങള്‍ മാത്രമേയുള്ളു. അതൊരു മേന്മയാണെന്നു് സാങ്കേതിക വികാസത്തിന്റെ മുന്‍ ഘട്ടങ്ങളില്‍ (ടൈപ്പു് റൈറ്റര്‍, ടൈപ്പു് നിരത്തിയുള്ള അച്ചടി) അനുഭവപ്പെട്ടതാണു് അതിനു് കാരണം. എന്നാല്‍ ഇന്നു് സാങ്കേതിക വിദ്യ വികസിച്ചപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ഇന്നു്, മലയാളത്തിനു് അതിന്റെ വലിയ അക്ഷര മാലയും കൂട്ടക്ഷര സഞ്ചയവും വലിയ മേന്മയാണു്. അതും, എഴുതുന്നതു് വായിക്കാന്‍ കഴിയുന്നു എന്നതും ചേര്‍ന്നു് മലയാള ഭാഷാ പഠനം എളുപ്പമാക്കിയിരിക്കുന്നു. എഴുതുന്നതല്ല വായിക്കുന്നതെന്നതിനാല്‍ ഇംഗ്ലീഷ് പഠനം ദുഷ്കരമാണു്. മലയാളം നന്നായി പഠിച്ചവര്‍ക്കു് ഇംഗ്ലീഷ് പഠനം എളുപ്പമാക്കുകയും ചെയ്യും.

ചുരുക്കത്തില്‍, വ്യാപകമായ പ്രയോഗത്തിന്റെ അഭാവത്തില്‍ മലയാളം മുരടിപ്പു് നേരിടുന്നു. സാഹിത്യ കൃതികള്‍ ഉണ്ടാകുന്നില്ല എന്നോ അവയുടെ ഗുണം കുറവാണെന്നോ അല്ല, ഇതുകൊണ്ടുദ്ദേശിക്കുന്നതു്. നിയമമോ ശാസ്ത്ര വിഷയങ്ങളോ സാങ്കേതിക വിദ്യയോ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഭാഷയായി മലയാളം വളരുന്നില്ല. ആഗോള ഗ്രാമത്തിലേയ്ക്കു് ഉള്‍ച്ചേര്‍ക്കപ്പെടുന്ന കേരളത്തിന്റേയും, ആഗോള പൌരനായി മാറാന്‍ വിധിക്കപ്പെട്ട മലയാളിയുടേയും ഭാവി താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടത്തക്ക വിധം മലയാളം വളരുന്നില്ല എന്നതാണു് ഈ വിമര്‍ശനം. അതിനു് കേരള സമൂഹം മുന്‍കൈ എടുക്കുന്നില്ല എന്നതാണു് വസ്തുത.

ബ്രിട്ടീഷ് ഭരണ കാലത്തു് പോലും മലയാളം വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. പക്ഷെ, സ്വാതന്ത്ര്യാനന്തരം, ഭരണ ഭാഷയല്ലാതായി. കോടതി ഭാഷയും അല്ലാതായി. ബോധന മാധ്യമം അല്ലാതായി. കൂടുതല്‍ കൂടുതല്‍ മലയാളികള്‍ ഇംഗ്ലീഷു് മാധ്യമത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി വരുന്നു. കാര്‍ഷിക വ്യാവസായിക രംഗങ്ങള്‍ മുരടിച്ചിരിക്കുന്നു. നാട്ടില്‍ ജോലി കിട്ടുന്നവരുടെ എണ്ണം വളരെ കുറവു്. ജോലി തേടി വിദേശത്തു് പോകുന്നവര്‍ ധാരാളം. വിദേശത്തു് ജോലിക്കു് പോകുന്നവര്‍ക്കു് ബന്ധഭാഷ ഇംഗ്ലീഷാണു്. അവിടെ സ്ഥിര താമസമാക്കുന്നു. മലയാളം ബോധന മാധ്യമം ആകുന്നതു് പോയിട്ടു് മലയാളം ഒരു ക്ലാസിലും പഠിക്കുക പോലും ചെയ്യാത്ത മലയാളികളുടെ എണ്ണം കൂടിവരുന്നു. ഈ സാഹചര്യത്തില്‍ മലയാളം പ്രയോഗത്തിലൂടെ വികസിക്കാത്തതില്‍ അത്ഭുതമില്ല.

ഭരണാധികാരികളാകട്ടെ, ഭരണ ഭാഷയും കോടതി ഭാഷയും ബോധന മാധ്യമവും മലയാളമാക്കാനുള്ള തീരുമാനം നടപ്പാക്കുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല. ഇവയ്ക്കെല്ലാമായി ഒട്ടേറെ പഠനങ്ങളും റിപ്പോര്‍ടുകളും ഉണ്ടായിട്ടുണ്ടു്. വകുപ്പുകളും സ്ഥാപനങ്ങളും നിലവിലുണ്ടു്. സാംസ്കാരിക വകുപ്പുണ്ടു്. ഒട്ടേറെ പേര്‍ ഈ പേരു് പറഞ്ഞു് ശമ്പളം പറ്റുന്നുണ്ടു്. ഒട്ടേറെ വിഭവം പാഴാക്കപ്പെടുന്നുമുണ്ടു്. എങ്കിലും, ഈ സ്ഥിതി എന്നു് മാറുമെന്നതിനു് യാതൊരു നിശ്ചയവുമില്ല.

ബോധന മാധ്യമവും നിയമ-കോടതി-ഭരണ ഭാഷയും ആക്കപ്പെട്ടു് മലയാളത്തിന്റെ വ്യാപകമായ ഉപയോഗമാണോ അതോ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പര്യാപ്തമായ തരത്തില്‍ മലയാളത്തിന്റെ വളര്‍ച്ചയാണോ ആദ്യം നടക്കേണ്ടതു് എന്ന തര്‍ക്കത്തിലാണു് നാമിന്നു് ഏര്‍പ്പെട്ടിട്ടുള്ളതു്. ഇവ രണ്ടും ഇന്നു് നടക്കുന്നില്ല. പ്രയോഗത്തിലൂടെയേ വളരൂ. വളര്‍ന്നാലേ പ്രയോഗ ക്ഷമമാകൂ. ഈ വിഷമ വൃത്തം ഭേദിച്ചാല്‍ മാത്രമേ പരിഹാരം കാണാനാകൂ. എങ്ങിനെ ഇതു് സാധ്യമാകുമെന്നതാണു് കേരള സമൂഹം നേരിടുന്ന പ്രശ്നം.

നമ്മള്‍ മലയാളികള്‍ തന്നെയാണീ പതനത്തിനു് ഉത്തര വാദികള്‍. യൂറോപ്യന്‍ ബൈബിള്‍ പ്രേഷിത പ്രവര്‍ത്തകരും കൃസ്ത്യന്‍ മിഷണറിമാരും എന്തിനേറെ കച്ചവടക്കാരായി വന്നു് തുടര്‍ന്നു് കോളനി ഭരണം കയ്യാളിയവര്‍ പോലും കേരളത്തിലെത്തിയപ്പോള്‍ അവര്‍ മലയാളം പഠിച്ചു് മലയാളത്തെ ധന്യമാക്കുകയും മലയാളത്തിനു് ആദ്യത്തെ നിഘണ്ടു പോലും സംഭാവന നല്‍കുകയും ചെയ്തവരാണു്. അവരുടെ ഇന്നത്തെ പിന്തുടര്‍ച്ചക്കാരായ മലയാളികളായ കൃസ്ത്യന്‍ സഭാ നേതൃത്വങ്ങളും ഭരണക്കാരും മലയാളം ഉപേക്ഷിച്ചു് ഇംഗ്ലീഷ് വരിക്കാന്‍ ജനങ്ങള്‍ക്കായി ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസം ഏര്‍പ്പെടുത്താന്‍ മുന്‍കൈ എടുക്കുകയാണു്. മത്സരാധിഷ്ഠിത കമ്പോളത്തില്‍ ഇതര നാടന്‍ മത-ജാതി വിഭാഗങ്ങളും ഇംഗ്ലീഷ് മാധ്യമത്തില്‍ വിദ്യാഭ്യാസം നേടാന്‍ അവരവരുടെ അനുയായികളെ പ്രോത്സാഹിപ്പിക്കുന്നു. എന്തിനേറെ, ഭാരതീയത ഉയര്‍ത്തിപ്പിടിക്കുന്നവരെന്നു് അഭിമാനിച്ചു് ഹിന്ദു വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നവരും ഇംഗ്ലീഷ് മാധ്യമം സ്കൂളുകളാണു് സ്ഥാപിക്കുന്നതു്. ഭരണാധികാരികളും ജാതി-മത-വര്‍ഗ്ഗീയ സംഘടനകളും നേതൃത്വവുമാണു് ഇതിനു് ഉത്തരവാദികള്‍.

ആധുനിക വിവര സാങ്കേതിക വിദ്യ ഏതു് ഭാഷയ്ക്കും തുല്യ അളവില്‍ വികസിക്കാനുള്ള പശ്ചാത്തലം ഒരുക്കിയിട്ടുണ്ടു്. ആ സാധ്യത ഉപയോഗിക്കാന്‍ നാം ആ സാങ്കേതിക വിദ്യ സ്വാംശീകരിക്കേണ്ടതുണ്ടു്. പക്ഷെ, അത്തരം സാങ്കേതിക സ്വാംശീകരണം അസാദ്ധ്യമാക്കിയിരിക്കുന്ന സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകളാണു് കേരളീയര്‍ വ്യാപകമായി ഉപയോഗിക്കുന്നതു്. സോഫ്റ്റ്‌വെയറിന്റെ സ്വകാര്യ ഉടമസ്ഥത ഇടക്കാലത്തു് ലാഭക്കൊതിയന്മാര്‍ ഉണ്ടാക്കിയതാണു്. പൊതു ഉടമസ്ഥതയില്‍ സോഫ്റ്റ്‌വെയറുകള്‍ എല്ലാക്കാലത്തും ലഭ്യമായിരുന്നു. പൊതു വിജ്ഞാന സമ്പത്തു് സംരക്ഷിക്കാനായി പുതിയൊരു പൊതു ഉടമസ്ഥതാ രൂപം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്ഥാപകനായ മി. റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ സൃഷ്ടിച്ചിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമാണു് ഉപയോഗിക്കാനും പകര്‍ത്താനും പഠിക്കാനും വികസിപ്പിക്കാനും പങ്കു് വെച്ചുപയോഗിക്കാനും സമാന നിബന്ധനകളോടെ വില്കാനും ഓരോരുത്തര്‍ക്കും അവകാശം നല്‍കുന്നതു്. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ സ്വകാര്യ മൂലധനത്തോടും ലാഭത്തോടുമുള്ള ആസക്തി മൂലം മിക്കവാറും മലയാളികള്‍ തയ്യാറായിട്ടില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്കൂള്‍ തലത്തില്‍ പഠിപ്പിച്ചിട്ടും തുടര്‍ന്നു് പഠിപ്പിക്കാനോ പഠിക്കാനോ തയ്യാറാകുന്നില്ല. സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകള്‍ അവയുടെ മൂല രോഖകള്‍ ഉപയോക്താക്കള്‍ക്കു് നല്‍കുന്നില്ല. മാത്രമല്ല, മൂല രേഖകള്‍ പഠിക്കാനോ മാറ്റം വരുത്താനോ പങ്കു് വെയ്ക്കാനോ ഉള്ള അനുവാദം നിഷേധിച്ചു്, വെറും ഉപയോഗാനുമതി മാത്രമാണു് നല്‍കുന്നതു്. അതു് മൂലം സ്വകാര്യ സോഫ്റ്റ്‌വെയറുകളഅ‍ ഉപയോഗിച്ചു് മലയാളത്തിനാവശ്യമായ ഭാഷാ സാങ്കേതികോപകരണങ്ങള്‍ സൃഷ്ടിക്കാന്‍ മലയാളി സമൂഹത്തിനു് ആവുന്നില്ല. സ്വകാര്യ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചു് ശീലിച്ചവര്‍ക്കു് അതിനാവില്ല. അക്കാര്യം നിര്‍വഹിക്കാന്‍ ബന്ധപ്പെട്ട കമ്പനിക്കു് മാത്രമേ കഴിയൂ. അവരാകട്ടെ, ലാഭ സാധ്യത മാത്രം നോക്കിയാണു് അതു് ചെയ്യുന്നതു്. സ്വാഭാവികമായും പ്രാദേശിക ഭാഷാ സമൂഹങ്ങള്‍ക്കു് അവരുടെ ജനാധിപത്യ സ്വാതന്ത്ര്യം അര്‍ത്ഥമില്ലാത്തതാക്കിയിരിക്കുന്നു. അവരെന്നും വലിയ ഭാഷാ സമൂഹങ്ങള്‍ക്കു് പിന്നണിയില്‍ തന്നെ തുടരും. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുപയോഗിച്ചാല്‍ സങ്കേതങ്ങള്‍ ലഭ്യമാണു്. അവ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടു് താനും. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് മലയാളത്തിനാവശ്യമായ ഭാഷാ സങ്കേതങ്ങള്‍ നമുക്കു് തന്നെ നിര്‍മ്മിക്കാം. അങ്ങിനെ മലയാള ഭാഷാ സമൂഹത്തിനു് ജനാധിപത്യ സ്വാതന്ത്ര്യം അന്വര്‍ത്ഥമാക്കാം. മറ്റേതു് ഭാഷയ്ക്കുമൊപ്പം തങ്ങളുടെ ഭാഷ വികസിപ്പിക്കാം.

വിവര സാങ്കേതിക വികാസം ലഭ്യമാക്കിയിരിക്കുന്ന സാധ്യതകളോടൊപ്പം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂടി ഉപയോഗിച്ചു് ഇംഗ്ലീഷിനും മറ്റേതു് ലോക ഭാഷയ്ക്കുമൊപ്പം മലയാളവും വികസിപ്പിക്കുകയാണു് മലയാളത്തിന്റെ മുരടിപ്പു് മറികടക്കാനുള്ള മാര്‍ഗ്ഗം. പ്രസിദ്ധീകരണം, ലിപ്യന്തരണം, വിവര്‍ത്തനം, മൊഴി എഴുത്തായും എഴുത്തു് മൊഴിയായും മാറ്റം തുടങ്ങിയ വിവര വിനിമയ സങ്കേതങ്ങള്‍ മലയാളത്തിലും വികസിപ്പിക്കണം. സാങ്കേതിക വിദ്യ ഇന്നു് ലഭ്യമാണു്. ഭാഷാ സങ്കേതികോപകരണങ്ങള്‍ മലയാളത്തിലും വികസിപ്പിക്കുകയാണു് നാം ചെയ്യേണ്ടതു്. അതു് മലയാളികള്‍ക്കാണു് ഫലപ്രദമായി ചെയ്യാന്‍ കഴിയുക. കാരണം മലയാള ഭാഷയുടെ യുക്തിയും നിയമങ്ങളും മലയാളികള്‍ക്കാണു് നന്നായറിയാവുന്നതു്. ചുരുങ്ങിയ കാലം കൊണ്ടു് ചെയ്യാവുന്നതാണു്. പ്രാദേശികമായി തന്നെ സാദ്ധ്യവുമാണു്. തുടര്‍ന്നു് പ്രയോഗത്തിലൂടെ മലയാളം വളര്‍ന്നു് കൊള്ളും.

മലയാള ഭാഷാ പോഷക സ്ഥാപനങ്ങളും വകുപ്പുകളും ഉടച്ചു് വാര്‍ക്കപ്പെടണം. ഇന്നവ സാഹിത്യ സൃഷ്ടിയിലും അച്ചടിയിലും ഭാഷാ വിദഗ്ദ്ധര്‍ മാത്രമായി നടത്തുന്ന ഭാഷാ വികസനത്തിലും അധിഷ്ഠിതമാണു്. അതു് മലയാളത്തില്‍ ഭാഷോപകരണങ്ങളുടെ വികാസവും അതിനായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധരുടേയും സ്വതന്ത്ര വിജ്ഞാന പ്രവര്‍ത്തകരുടേയും ഭാഷാ വിദഗ്ദ്ധരുടേയും കൂട്ടായ ഇടപെടലിനു് വേദികളൊരുക്കുകയും ഭരണത്തിലും കോടതികളിലും ബോധന മാധ്യമമായും മലയാളത്തിന്റെ പ്രയോഗം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യണം. അതിനാവശ്യമായ പരിപാടികള്‍ ആസൂത്രണം ചെയ്തു് നടപ്പാക്കണം.

കേരളത്തില്‍ മലയാളത്തിനായി ഭാഷാ വിവര സാങ്കേതങ്ങളുടെ വികസനത്തില്‍ നാളിതു് വരെ ഒദ്യോഗിക സംവിധാനങ്ങളുടെ പങ്കു് ഉണ്ടായി കാണുന്നില്ല. കേന്ദ്ര ഭരണത്തിലുള്ള ചില സ്ഥാപനങ്ങള്‍ ദീര്‍ഘ കാലമായി ഗവേഷണ വികസന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുണ്ടു്. പക്ഷെ, അവരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് വേഗത്തില്‍ ഭാഷോപകരണങ്ങള്‍ സമൂഹത്തിനു് ലഭ്യമാക്കി സമൂഹ പങ്കാളിത്തത്തോടെ അവ കാര്യക്ഷമമാക്കാനുള്ള നടപടി എടുക്കുന്നില്ല. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങു് (എസ്എംസി) എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സന്നദ്ധ പ്രവര്‍ത്തകരായ സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ്മയും അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം എന്ന ചാരിറ്റബിള്‍ സൊസൈറ്റിയും മാത്രമാണു് ഈ രംഗത്തു് മൂന്‍കൈകള്‍ എടുത്തിട്ടുള്ളതു്. ലിനക്സ് ഡെസ്ക്ടോപ്പിന്റെ മലയാളം പതിപ്പു് എസ്എംസിയാണു് തയ്യാറാക്കിയതു്. എഴുത്തു് മൊഴിയായും മൊഴി എഴുത്തായും മാറ്റുന്നതിനുള്ള ശ്രമങ്ങളും എസ്എംസിയുടെ ആഭിമുഖ്യത്തില്‍ ശ്രീ മഹേഷ് മങ്ങലാട്ടും ശ്രീ സന്തോഷ് തോട്ടിങ്ങലും മറ്റും തുടങ്ങിയിരുന്നെങ്കിലും വരുമാനമാര്‍ഗ്ഗമായി ഏറ്റെടുത്ത മറ്റു് ജോലികളുടെ തിരക്കില്‍ അതു് മുന്നോട്ടു് നീക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണു് അറിയുന്നതു്. ശ്രീ കെ വി അനില്‍കുമാര്‍ പ്രജാശക്തി എന്ന തെലുങ്കു് പത്രത്തിനു് വേണ്ടി നടത്തിയ സാങ്കേതിക വികസനത്തിന്റെ ഭാഗമായി 'സ്ക്രൈബസ്' എന്ന പേജ് തയ്യാറാക്കല്‍ പ്രോഗ്രാമിന്റെ ഇന്‍ഡിക് ഭാഷകള്‍ക്കുള്ള യുണിക്കോഡ് പതിപ്പു് വികസിപ്പിക്കുകയുണ്ടായി. അതു് മലയാളത്തിനും അദ്ദേഹത്തിന്റെ സംഘം സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ ലഭ്യമാക്കിയിട്ടുണ്ടു. ഈ നേട്ടങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് മാത്രം കൈമുതലായ പ്രാദേശിക ഇടപെടല്‍ സാധ്യതയും സാങ്കേതിക സ്വാംശീകരണ സാധ്യതയും തെളിയിക്കുന്നതാണു്. മേല്പറഞ്ഞവരടക്കം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സാങ്കേതിക വിദഗ്ദ്ധരുടെ സേവനം ഫലപ്രദമായി ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരും ഭാഷാ പോഷക സ്ഥാപനങ്ങളും സംഘടനകളും തയ്യാറായാല്‍ മലയാളത്തില്‍ ഭാഷാ വിവര സാങ്കേതിക വൈദഗ്ദ്ധ്യം നേടിയവരുടെ ഒരു നിരയെ പരിശീലിപ്പിക്കാനും ഭാഷാ സാങ്കേതികോപകരണങ്ങളുടെ വികസനം വളരെ കുറഞ്ഞ ചെലവില്‍ അതി വേഗം നടത്താനും കഴിയും.

മലയാളം ലിപി പരിഷ്കാരം പുനപരിശോധിക്കപ്പെടണം. ഇന്നു് ടൈപ് റൈറ്ററുകളില്ല, കമ്പ്യൂട്ടറുകളാണുപയോഗിക്കപ്പെടുന്നതു് കമ്പ്യൂട്ടറുകള്‍ക്കു് പഴയ ലിപിയും പുതിയ ലിപിയും വഴങ്ങും. യുക്തമായ തീരുമാനം ഉണ്ടാകണം. സാങ്കേതിക വിദ്യ പ്രയോഗിക്കാനായി ഭാഷയെ വികലമാക്കേണ്ടതില്ല. മറിച്ചു്, ഭാഷയുടെ വളര്‍ച്ചയ്ക്കായി സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണു് വേണ്ടതു്. മലയാളത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടും സാങ്കേതിക വിദ്യ ഉപയോഗിച്ചും മലയാളത്തെ ഇംഗ്ലീഷിനും മറ്റേതു് ലോക ഭാഷയ്ക്കുമൊപ്പം വികസിപ്പിക്കണം.

മലയാളം പ്രസിദ്ധീകരണം യുണീകോഡിലാകണം. ഏറിയ കൂറും ഇന്നും അതങ്ങിനെയല്ല. യുണീകോഡിലായാല്‍ അതു് മലയാളത്തിലുള്ള ഉള്ളടക്കം വിവര വിനിമയ ശൃംഖലയില്‍ വര്‍ദ്ധിച്ച തോതില്‍ ലഭ്യമാക്കാന്‍ സഹായിക്കും. ഹിന്ദിയ്ക്കും ഗുജറാത്തിയ്ക്കും ബംഗാളിയ്ക്കും തമിഴിനും തെലുങ്കിനും കന്നഡയ്ക്കും ഉള്ളതു് പോലെ ഇതര ഭാഷകളുമായി ലിപിമാറ്റവും വിവര്‍ത്തനവും മൊഴി ലിപിയായും ലിപി മൊഴിയായും മാറ്റുക തുടങ്ങിയ ഭാഷാ സങ്കേതങ്ങള്‍ മലയാളത്തില്‍ വികസിപ്പിക്കണം. നമ്മുടെ ഭാഷാപോഷക വകുപ്പുകളും സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുമായി ചേര്‍ന്നു് അടിയന്തിരമായി ഈ കടമ ഏറ്റെടുക്കണം. അതിലൂടെ മലയാളികള്‍ക്കു് ഏതു് ഭാഷക്കാരുമായും തത്സമയം മലയാളത്തില്‍ ആശയവിനിമയം നടത്താന്‍ കഴിയും. ഏതു് ഭാഷയിലും എഴുതപ്പെടുന്ന ഏതു് ശാസ്ത്ര-സാങ്കേതിക കൃതികളും തത്സമയം മലയാളത്തില്‍ ലഭ്യാമാക്കാനും അങ്ങിനെ മലയാളം മറ്റേതു് ഭാഷയ്ക്കുമൊപ്പം വളരുന്നു എന്നു് ഉറപ്പാക്കാനും കഴിയും. കോടതിയില്‍ ഏതു് ഭാഷയില്‍ വാദം നടന്നാലും ഓരോരുത്തര്‍ക്കും തത്സമയം തങ്ങളുടെ ഭാഷയില്‍ അവ കേള്‍ക്കാനും പകര്‍പ്പുകള്‍ ലഭ്യമാക്കാനും സാധിക്കും. സര്‍ക്കാര്‍ ഭരണ പ്രക്രിയകളും നടപടികളും ഏതു് ഭാഷയില്‍ കൈകാര്യം ചെയ്യപ്പെട്ടാലും മലയാളത്തില്‍ അവ തത്സമയം ലഭ്യാമാകും.

സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വ്യാപകമായി ഉപയോഗിക്കണം. അവയുടെ വ്യാപകമായ ഉപയോഗത്തിലൂടെ മാത്രമേ വിവര സാങ്കേതിക വിദ്യ സ്വാംശീകരിക്കാനും സ്വായത്തമാക്കാനും മലയാളികള്‍ക്കു് കഴിയൂ. സര്‍ക്കാര്‍ വകുപ്പുകളും പൊതു മേഖലാ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അവരുടെ ആവശ്യങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേ ഉപയോഗിക്കൂ എന്ന തീരുമാനം അടിയന്തിരമായി എടുക്കുകയും നടപ്പാക്കുകയും വേണം. സംസ്ഥാന ഭരണത്തില്‍ കേരളീയരായ ജനങ്ങളുടേയും ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും മുന്‍കൈ നിലനിര്‍ത്താനും വൈദഗ്ദ്ധ്യ പോഷണത്തിനും ഫലപ്രദമായ ഗവേഷണ വികസനത്തിനും ജനാധിപത്യ വികാസത്തിനും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അവശ്യോപാധിയാണു്. അതു് പ്രാദേശിക സാങ്കേതിക വൈദഗ്ദ്ധ്യ പോഷണത്തിനും വ്യവസായ വികസനത്തിനും വഴിയൊരുക്കുകയും ചെയ്യും.

സര്‍വ്വകലാശാലകളിലേയും കോളേജുകളിലേയും മലയാളം വകുപ്പുകളും മലയാളം ഭാഷാ പോഷക വകുപ്പുകളും സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മയും അവയുടെ വരുതിയിലുള്ള മനുഷ്യ-പണ വിഭവം സമാഹരിച്ചു് സഹകരിച്ചു് പ്രവര്‍ത്തിച്ചാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മലയാളം ഭാഷാ സങ്കേതങ്ങള്‍ക്കു് അടിത്തറയിടാം. തുടര്‍ന്നു് അവ ഉപയോഗത്തിലൂടെ മെച്ചപ്പെടും. വര്‍ദ്ധിച്ച സാമൂഹ്യമായ ഇടപെടല്‍ ഉറപ്പാക്കിക്കൊണ്ടു്, മലയാളത്തെ ഭാവിയുടെ വെല്ലുവിളികള്‍ ഏറ്റെടുക്കാനുതകും വിധം വികസിപ്പിക്കാം. അതിനുള്ള സമ്മര്‍ദ്ദം സര്‍ക്കാരില്‍ സൃഷ്ടിക്കപ്പെടണം. അതിനാവശ്യമായ ശക്തി സംഭരിക്കാന്‍ മലയാളത്തിലും മലയാളികളുടെ ഭാവിയിലും കേരളീയ സംസ്കാരം നിലനിന്നു് കാണുന്നതിലും താല്പര്യമുള്ളവരെല്ലാം സംഘര്‍ഷങ്ങള്‍ക്കു് പകരം സമവായത്തിന്റെ മാര്‍ഗ്ഗം അവലംബിക്കണം, പരിപാടി തയ്യാറാക്കണം, സഹകരിച്ചു് പ്രവര്‍ത്തിക്കണം. ആര്‍ക്കും പീഢനമില്ലാതെ എല്ലാവരുടേയും സഹകരണത്തോടെ മലയാളത്തെ കോടതി ഭാഷയായും ഭരണ ഭാഷയായും ഉയര്‍ത്താനും മലയാളികള്‍ മലയാളം മാധ്യമത്തില്‍ പഠിച്ചു് തുടങ്ങാനും വഴിയൊരുക്കുന്നതിനു് മേല്‍ പ്രവര്‍ത്തനങ്ങള്‍ അടങ്ങുന്ന ഒരു പങ്കാളിത്ത സാമൂഹ്യ പദ്ധതിയിലൂടെ കഴിയും. ഈ പദ്ധതി കേരളത്തിലെ ഏതൊരു സര്‍വ്വ കലാശാലയ്ക്കും ഭാഷാ പോഷക സ്ഥാപനത്തിനും സാംസ്കാരിക വകുപ്പിനും ഏറ്റെടുക്കാം. കേന്ദ്ര സര്‍വ്വകലാശാലയോ സ്ഥാപനമോ ഏതെങ്കിലും പ്രവര്‍ത്തനം ഈ രംഗത്തു് നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ മേല്പറഞ്ഞ പങ്കാളിത്ത സാമൂഹ്യ പദ്ധതി വേണ്ടെന്നു് വെയ്ക്കേണ്ട ആവശ്യമില്ല. കാരണം, അത്തരം ഒറ്റപ്പെട്ട ഗവേഷണ പദ്ധതികള്‍ സമയ ബന്ധിതമായി തീരില്ല. അവ ഒന്നിനു് പുറകേ ഒന്നെന്ന തരത്തില്‍ ദീര്‍ഘ കാലത്തില്‍ മാത്രമേ ഫലം കാണൂ. അവയില്‍ നിന്നുള്ള ഏതെങ്കിലും നേട്ടം ലഭ്യാമാക്കാന്‍ കേന്ദ്ര സ്ഥാപനങ്ങള്‍ തയ്യാറാകുമെങ്കില്‍ ഉപയോഗിക്കുകയുമാകാം. അവര്‍ക്കും ഈ പങ്കാളിത്ത പദ്ധതിയില്‍ സഹകരിക്കുകയുമാകാം.

ഇക്കാര്യങ്ങളിലെല്ലാം മലയാളി സമൂഹത്തില്‍ സമവായം ഉണ്ടാകുകയാണു് പ്രധാനം. അതിനുള്ള പശ്ചാത്തലം ഒരുങ്ങിയിരിക്കുന്നു. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണം. അതിനാവശ്യമായ ജനകീയ സമ്മര്‍ദ്ദം സൃഷ്ടിക്കപ്പെടണം.

ജോസഫ് തോമസ്

പ്രസിഡണ്ടു്, ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ

9447738369, thomasatps@gmail.com, thomas@fsmi.in

Monday, October 22, 2012

കൊച്ചി മെട്രോ നിര്‍മ്മാണത്തില്‍ കയ്യിട്ടു് വാരാനുള്ള മൂലധന-ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ നീക്കം ചെറുക്കുക



കൊച്ചി മെട്രോ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന


കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍നിന്നും ഇ. ശ്രീധരനെയും ഡി.എം.ആര്‍.സിയെയും പുറത്താക്കാനുള്ള നിഗൂഢയജ്‌ഞത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്ന്‌ ന്യായമായി സംശയിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ശ്രീധരനെയും ഡിഎംആര്‍സിയെയും പദ്ധതി ഏല്‍പിക്കാനാണ്‌ സര്‍ക്കാര്‍ താല്‍പര്യമെന്ന്‌ മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിന്‌ വിപരീതമായ ദിശയിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നത്‌. അതുകൊണ്ടാണ്‌ എമര്‍ജിങ്‌ കേരളയില്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തിന്‌ സ്വകാര്യ ഏജന്‍സികളുടെ പങ്കാളിത്തക്കരാറിനായി പരിശ്രമിച്ചത്‌. അതുപോലെ ഗവണ്‍മെന്റ്‌ ചീഫ്‌ സെക്രട്ടറിയും പൊതുമരാമത്ത്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്വകാര്യ നിര്‍മ്മാണക്കരാറിനായി വിദേശ കമ്പനികളുമായി നടത്തിയ ചര്‍ച്ചകളും മറ്റ്‌ ഇടപെടലുകളും മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ നടക്കില്ലായെന്ന്‌ ഭരണനടപടിക്രമങ്ങളുടെ ഹരിശ്രീ അറിയാവുന്ന ആര്‍ക്കും മനസ്സിലാകും. കൊച്ചി മെട്രോക്കുവേണ്ടി നിര്‍മ്മാണക്കരാറും കണ്‍സള്‍ട്ടന്‍സി കരാറുമുണ്ടാക്കുന്നതിന്‌ മലേഷ്യന്‍-സിംഗപ്പൂര്‍ കമ്പനികളുമായി ചീഫ്‌ സെക്രട്ടറി കെ ജയകുമാറും പൊതുമരാമത്ത്‌ പ്രിന്‍സപ്പല്‍ സെക്രട്ടറി ടോം ജോസും നടത്തിയ ചര്‍ച്ചകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്‌. ചില വിദേശകമ്പനിപ്രതിനിധികള്‍ മുഖ്യമന്ത്രിയെത്തന്നെ സന്ദര്‍ശിച്ച്‌ ആശയവിനിമയം നടത്തിയ വാര്‍ത്തയും വെളിപ്പെട്ടിട്ടുണ്ട്‌. വിദേശകമ്പനിയുമായി ചര്‍ച്ച നടത്താന്‍ ചീഫ്‌ സെക്രട്ടറി വിദേശത്തേക്ക്‌ പോകണമെങ്കില്‍ മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള അനുവാദം കൂടിയേ കഴിയൂ.

6000 കോടി രൂപയുടെ പദ്ധതിയുടെ നിര്‍മ്മാണച്ചുമതല ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഡിഎംആര്‍സിയെ ഏല്‍പിച്ചാല്‍ ചില കേന്ദ്രങ്ങള്‍ക്ക്‌ ലാഭമുണ്ടാകില്ല എന്ന താല്‍പര്യത്താലാണ്‌ സ്വകാര്യ കമ്പനികള്‍ക്ക്‌ കരാര്‍ നല്‍കാന്‍ സര്‍ക്കാര്‍ നീങ്ങുന്നത്‌. ഇതിനുവേണ്ടി കൊച്ചി മെട്രോ എന്ന ആശയം അവതരിപ്പിച്ച്‌ ഒരു വ്യാഴവട്ടമായി അതിനായി യത്‌നിക്കുന്ന ശ്രീധരനെ പുറത്താക്കണം. അതിനുവേണ്ടി കേന്ദ്രസര്‍ക്കാരിനെ കൂട്ടുപിടിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളി നടത്തിയിരിക്കുകയാണ്‌. അതിന്റെ ഭാഗമായാണ്‌ നിര്‍മാണം സംബന്ധിച്ച ഉത്തരവാദിത്തം ശ്രീധരനെ ഏല്‍പിച്ചിട്ടുണ്ടോ എന്ന്‌ ആരാഞ്ഞ്‌ ഡിഎംആര്‍സിയുടെ ചെയര്‍മാനും നഗരവികസന മന്ത്രാലയം പ്രിന്‍സപ്പല്‍ സെക്രട്ടറിയുമായ സുധീര്‍ കൃഷ്‌ണക്ക്‌ ടോം ജോസ്‌ കത്തയച്ചത്‌. കൊച്ചി മെട്രോറെയിലിന്റെ ചുമതലയില്‍നിന്നും മാറിയശേഷം പൊതുമരാമത്ത്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവി ഉപയോഗിച്ചാണ്‌ ഇടംകോലിടീല്‍ നടത്തിയിരിക്കുന്നത്‌. കൊച്ചി മെട്രോയുടെ നാല്‌ മേഖലകളിലെ സുപ്രധാന ചുമതലകള്‍ ശ്രീധരനെ ഏല്‍പിച്ചിരിക്കുകയാണെന്ന്‌ വ്യക്തമാക്കി ഡിഎംആര്‍സിയുടെ മാനേജിങ്‌ ഡയറക്‌ടര്‍ നേരത്തേ അയച്ച കത്ത്‌ സംസ്ഥാനത്തിന്‌ ലഭിച്ചിട്ടുണ്ട്‌. അതിനെ മറികടന്ന്‌ കേന്ദ്രസര്‍ക്കാരിലേക്ക്‌ ഒരു ഗവണ്‍മെന്റ്‌ സെക്രട്ടറി ദുരുദ്ദേശ്യത്തോടെ കത്തയക്കണമെങ്കില്‍ സംസ്ഥാന ഭരണമേധാവികളുടെ മനസ്സമ്മതം ലഭിച്ചിരിക്കണം. ആഗോള ടെണ്ടര്‍ വിളിച്ചില്ലെങ്കില്‍ ജപ്പാന്‍ ബാങ്കില്‍നിന്നുള്ള വായ്‌പ ലഭിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്‌ തള്ളി വായ്‌പ ഉറപ്പാക്കിയത്‌ ശ്രീധരന്റെയും ബഹുജനപ്രസ്ഥാനങ്ങളുടെയും ഇടപെടലിലൂടെയാണ്‌. പിന്നീട്‌ കണ്‍സള്‍ട്ടന്‍സി കരാര്‍ ഏറ്റെടുത്ത കമ്പനിക്ക്‌ നിര്‍മ്മാണച്ചുമതല നല്‍കാന്‍ പറ്റില്ലെന്ന വാദവുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ മുന്നോട്ടുവന്നപ്പോള്‍ പൊതുമേഖലാ സ്ഥാപനത്തിന്‌ ഇത്‌ പ്രശ്‌നമല്ലെന്ന്‌ വ്യക്തമാക്കി. ഇങ്ങനെ മെട്രോറെയിലിന്റെ കരാര്‍ സ്വകാര്യ കമ്പനികളെ ഏല്‍പിക്കുന്നതിനുള്ള ശ്രമങ്ങള്‍ അടിക്കടി പരാജയപ്പെട്ടപ്പോഴാണ്‌ കേന്ദ്രസര്‍ക്കാരിനെ കൂട്ടുപിടിച്ച്‌ പദ്ധതിക്ക്‌ കാലവിളംബം വരുത്താനും അട്ടിമറിക്കാനും വേണ്ടി ശ്രീധരനെയും ഡിഎംആര്‍സിയെയും പുറംതള്ളാനുള്ള ഹീനനീക്കം ശക്തിപ്പെടുത്തിയിരിക്കുന്നത്‌. സംസ്ഥാനസര്‍ക്കാരിന്റെ വഴിപിഴച്ച ഈ നടപടി എത്രയും വേഗം അവസാനിപ്പിക്കാന്‍ ശക്തമായ ബഹുജനപ്രതിഷേധമുയരണമെന്നും തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.



തിരുവനന്തപുരം

22.10.2012

Monday, October 15, 2012

ആഗോള ധന മൂലധനം നയിക്കുന്ന സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ അധിനിവേശത്തിനെതിരെ പുതിയൊരു ഐക്യ മലയാളം പ്രസ്ഥാനം ആവശ്യമായിരിക്കുന്നു



"മലയാളം ബോധന മാധ്യമവും ഭരണ ഭാഷയും കോടതി ഭാഷയും ആയി ഉപയോഗിച്ചു് തുടങ്ങുക. മലയാളത്തില്‍ യുണീകോഡുപയോഗിച്ചു് പ്രസിദ്ധീകരണം നടത്തുക.

മലയാളത്തില്‍ ലിപ്യന്തരണം, വിവര്‍ത്തനം, മൊഴി എഴുത്തായും എഴുത്തു് മൊഴിയായും മാറ്റുക തുടങ്ങിയ വിവര സങ്കേതങ്ങള്‍ വികസിപ്പിക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരെ സഹായിക്കുക. ഭാഷാ വിദഗ്ദ്ധരുടേയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടേയും കൂട്ടായ്മയിലൂടെ മലയാളത്തില്‍ ഭാഷാ സങ്കേതങ്ങള്‍ വികസിപ്പിക്കുക.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വാംശീകരിക്കുകയും അവ വ്യാപകമായി ഉപയോഗിക്കുകയും സ്വയംതൊഴില്‍-ചെറുകിട-ഇടത്തരം സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും ഭാഷാ സങ്കേതങ്ങളോടൊപ്പം ഇ-ഭരണം, ഇ-സ്ഥാപനഭരണം, ഇ-വിദ്യാഭ്യാസം, ഇ-ആരോഗ്യ പരിചരണം, ഐടി വ്യവസായ വികസനം തുടങ്ങി കേരളത്തിന്റെ സര്‍വ്വതോമുഖമായ വികസനക്കുതിപ്പിനു് പശ്ചാത്തലമൊരുക്കുകയും ചെയ്യുക.

അതിലൂടെ കേരളത്തിന്റെ വികസനത്തോടൊപ്പവും അതിനു് വേണ്ടിയും ഏതു് മലയാളിക്കും ലോകത്തെ ഏതു് ഭാഷ സംസാരിക്കുന്നവരുമായി തത്സമയം ആശയ വിനിമയം സാധ്യമാക്കുക.

പുതിയ ഭാഷാ സങ്കേതങ്ങളും വിവര വിനിമയ ശൃംഖലയും മൊബൈല്‍ ഫോണ്‍ ശൃംഖലയും ഉപയോഗിച്ചു് ഭരണ രംഗത്തും പൊതു രംഗങ്ങളിലും മലയാളമോ ഹിന്ദിയോ ഇതര ഇന്ത്യന്‍ ഭാഷകളോ ഇംഗ്ലീഷോ ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കു് അവര്‍ക്കു് എളുപ്പം വഴങ്ങുന്ന ഭാഷയില്‍ സംവദിക്കാന്‍ സഹായിക്കുന്ന പശ്ചാത്തല സംവിധാനം ഒരുക്കുക.

അതിലൂടെ ഭാഷാതര്‍ക്കങ്ങളും അതിന്റെ പേരിലുള്ള കലഹങ്ങളും ഒഴിവാക്കുക. മലയാളികളില്‍ വളര്‍ന്നു് വരുന്ന മലയാളത്തോടുള്ള അവജ്ഞയും അപകര്‍ഷതാ ബോധവും ഒഴിവാക്കി മലയാളികളെ ആത്മാഭിമാനമുള്ള വിശ്വ പൌരന്മാരായി ഉയര്‍ത്തുക.

അതിനായി, നിലവിലുള്ളതും പുതുതായി സൃഷ്ടിക്കപ്പെടുന്നതുമായ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി മലയാളത്തെ ലോക വിജ്ഞാന ഭണ്ഡാരവുമായി ബന്ധിപ്പിക്കുക. അതുമായി ആദാന-പ്രദാനം എളുപ്പമാക്കുക.

അത്തരത്തില്‍ എല്ലാ ശാസ്ത്ര-സാങ്കേതിക-മാനവിക വിഷയങ്ങളും കൈകാര്യം ചെയ്യാനും അവയുടെ ബോധന മാധ്യമം ആകാനും കഴിയത്തക്ക വിധം മലയാള ഭാഷയെ വികസിപ്പിക്കുക"

ധനമൂലധനാധിനിവേശം ചെറുത്തുകൊണ്ടു് ഒരോ പൌരനും അവസര സമത്വവും സ്വാതന്ത്ര്യവും ഉറപ്പു് നല്‍കുന്ന ജനാധിപത്യ വികാസത്തിന്റേയും ബഹു ധൃവ ലോക ക്രമത്തിന്റേയും തുടര്‍ന്നു് സര്‍വ്വ ജന വിഭാഗങ്ങളുടേയും സമത്വത്തിലും സ്വാതന്ത്ര്യത്തിലും പുരോഗതിയിലും അധിഷ്ഠിതമായ സാര്‍വ്വദേശീയതയുടേയും സാംസ്കാരിക പശ്ചാത്തലമൊരുക്കുന്ന ഒരു ക്രീയാത്മക പരിപാടിയാണിതു്.

ഇന്നത്തെ കേരളത്തിന്റെ സൃഷ്ടിയ്ക്കും നാളിതു് വരെ കേരളത്തിലുണ്ടായ പുരോഗതിയ്ക്കും അടിത്തറയിട്ടതു് മലയാളം സംസാരിക്കുന്നവരുടെ സ്വയം ഭരണം സാധ്യമാക്കിയ ഐക്യ കേരള പ്രസ്ഥാനമാണു്. (ഇന്ത്യ മൊത്തത്തിലെടുത്താല്‍ ദേശീയ സ്വാതന്ത്ര്യവും ഭാഷാ സംസ്ഥാന രൂപീകരണവുമായിരുന്നു.)

ഇനിയങ്ങോട്ടു് മുന്നേറാന്‍, എല്ലാ രംഗത്തും നടന്നു് കൊണ്ടിരിക്കുന്ന ധന മൂലധനാധിനിവേശം ചെറുക്കാന്‍, എല്ലാ തദ്ദേശീയ ഭാഷകളുടേയും വികസനം കൂടിയേ തീരൂ. എല്ലാ തദ്ദേശീയ ഭാഷകളും അവയെ അടിസ്ഥാനമാക്കിയുള്ള സംസ്കാരങ്ങളും ഒരു പൊതു സാര്‍വ്വദേശീയ സംസ്കാരത്തിന്റെ ഭാഗമായി വളരണം. അതിനു് എല്ലാ ഇന്ത്യന്‍ ഭാഷകളും ലോക വിജ്ഞാന ഭണ്ഡാരവുമായി ഉല്‍ഗ്രഥിപ്പിക്കപ്പെടണം. അതിനുള്ള സാങ്കേതിക പശ്ചാത്തലം വിവര സാങ്കേതിക വിദ്യയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും ഒരുക്കിക്കഴിഞ്ഞിട്ടുണ്ടു്. അവയില്‍ ഓരോ ജനവിഭാഗവും സ്വയം ശാക്തീകരിക്കുകയും ഉപയോഗിക്കുകയും ചെയ്താല്‍ മതി.

പുരോഗമന പ്രസ്ഥാനം ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പതിപ്പിക്കണം.

ജോസഫ് തോമസ്.

(കടപ്പാടു് - മഹാനായ മലയാളി സ. ഇ. എം. എസ്, അദ്ദേഹത്തിന്റെ പുസ്തകമായ "കേരളം മലയാളികളുടെ മാതൃഭൂമി", സി.പി.ഐ(എം) പാര്‍ടി പരിപാടി, മഹാത്മാ ഗാന്ധി, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനം, മാര്‍ക്സിസം-ലെനിനിസം)

Sunday, October 14, 2012

കോടതി ഭാഷ മലയാളം ആക്കുക



കേരളത്തിലെ കോടതി നടപടികളും ഭരണനിര്‍വ്വഹണവും മലയാളത്തിലാക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ വിജ്ഞാന വ്യാപനത്തിനും സംസ്ഥാനത്തിന്റെ സമഗ്രവും സ്ഥായിയുമായ പുരോഗതിക്കും അതു് അത്യാവശ്യമാണു്. ആറര പതിറ്റാണ്ടിന്റെ സ്വയം ഭരണത്തിനു് ശേഷവും ഭരണ കാര്യങ്ങളും നിയമവും സാധാരണക്കാര്‍ക്കു് മനസിലാക്കാന്‍ കഴിയാതെ പോകുന്നതു് നിലവില്‍ അവ അന്യ ഭാഷയില്‍ കൈകാര്യം ചെയ്യപ്പെടുന്നതുകൊണ്ടാണു്. 'തുടക്കമെന്ന നിലയില്‍ കീഴ്ക്കോടതി നടപടികള്‍ മലയാളത്തിലാക്കണം' എന്ന മലയാളം ഐക്യ പ്രസ്ഥാനത്തിന്റെ ആവശ്യത്തോടു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മ പൂര്‍ണ്ണമായും യോജിക്കുന്നു. ഭരണ ഭാഷയും കോടതിഭാഷയും മലയാളം ആയിരിക്കേണ്ടതു് ജനാധിപത്യ വികാസവും ബഹുജനങ്ങളുടെ വിവര സ്വാതന്ത്ര്യവും പോലെ തന്നെ സമൂഹത്തിന്റെ വിജ്ഞാന സ്വാതന്ത്ര്യത്തിന്റേയും ആവശ്യമാണു്. അതാണു് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ വേദിയുടേയും കാഴ്ചപ്പാടു്.

നിലവില്‍ ഇംഗ്ലീഷിനു് അനുകൂലമായ വാദഗതികള്‍ ശക്തമാണു് ഇംഗ്ലീഷിലാണു് നിയമപുസ്തകങ്ങള്‍ ലഭ്യമാകുന്നതും ആ ഭാഷയിലാണു് പഠിക്കുന്നതു് എന്നതുമാണു് അവ. സ്വാഭാവികമായും ഇന്നു് അവ ഇംഗ്ലീഷില്‍ കൈകാര്യം ചെയ്യുന്നവര്‍ക്കു് മാറ്റം പീഢനമാകും, അവര്‍ മലയാളത്തിലേയ്ക്കുള്ള മാറ്റത്തെ എതിര്‍ക്കുന്നു. ഭരണ രംഗത്തും ഇതേ സമീപനം കാണുന്നു. ഈ പ്രശ്നത്തിനു് പരിഹാരം കാണണം.

മലയാളം നിയമ ഭാഷയും കൂടിയായി വളരണം നിയമങ്ങള്‍ മലയാളത്തിലേയ്ക്കു് തര്‍ജ്ജമ ചെയ്യപ്പെടണം, നിയമ പുസ്തകങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കപ്പെടണം, നിയമ പഠനത്തിന്റെ ബോധന മാധ്യമം മലയാളമാകണം. ഇവയെല്ലാം സര്‍ക്കാരിന്റെ കടമകളാണു്. ടൈപ്പ്റൈറ്ററുകളില്ലാത്തതിനാലാണു് മലയാളം കോടതി ഭാഷയാക്കാന്‍ കഴിയാത്തതെന്ന വാദം നിലനില്‍ക്കില്ല. കാരണം, ഇന്നു് ടൈപ്പ് റൈറ്ററുകള്‍ക്കു് പകരം കമ്പ്യൂട്ടറുകളാണുപയോഗിക്കുന്നതു് കമ്പ്യൂട്ടറുകളില്‍ മറ്റേതു് ഭാഷയും പോലെ മലയാളവും ഉപയോഗിക്കാം.

സര്‍ക്കാരിനു് മേല്‍ ജനാധിപത്യ സമ്മര്‍ദ്ദം ആവശ്യമാണു് അതിനു് ജനങ്ങള്‍ക്കിടയില്‍ സമവായം ഉണ്ടാകണം, പൊതു നിലപാടു് രൂപപ്പെടണം. മലയാളം ഇംഗ്ലീഷ് ഭാഷ പോലെ വികസിക്കുന്നില്ല എന്ന പ്രശ്നം നിലനില്‍ക്കുന്നു. വികസിക്കാത്തതിനു് കാരണം ഉപയോഗിക്കപ്പെടാത്തതാണു്. പ്രായോഗികതാവാദവും വികലമായ ധാരണകളും പലരേയും നയിക്കുന്നു. ജനകീയ സമ്മര്‍ദ്ദത്തിന്റെ അഭാവത്തില്‍ സര്‍ക്കാര്‍ അനാസ്ഥ തുടരുന്നു.

സമൂഹം മലയാളത്തേക്കാള്‍ ഇംഗ്ലീഷിനു് മേന്മകള്‍ കാണുന്നു വിദേശത്തു് ജോലിക്കു് ബന്ധഭാഷ ഇംഗ്ലീഷാണു്. വിവര സാങ്കേതിക വിദ്യയുടെ ഭാഷ, ശാസ്ത്രത്തിന്റെ ഭാഷ, സാങ്കേതിക വിദ്യയുടെ ഭാഷ, നിയമത്തിന്റെ ഭാഷ ഇവയെല്ലാം ഇംഗ്ലീഷാണെന്നു് സമൂഹം കാണുന്നു. മലയാളികള്‍ ഇംഗ്ലീഷ് മാധ്യമത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നു. ഭരണ ഭാഷയും കോടതി ഭാഷയും ഇംഗ്ലീഷ് ഭാഷതന്നെയായി തുടരുന്നു. ഇംഗ്ലീഷിനൊപ്പം മലയാളവും വികസിപ്പിക്കുകയാണു് പരിഹാരം. വിവര വിനിമയ സങ്കേതങ്ങള്‍ മലയാളത്തിലും വികസിപ്പിക്കണം. അതു് പ്രാദേശികമായി തന്നെ സാദ്ധ്യവുമാണു്.

നിലവില്‍ മലയാളത്തില്‍ ഭാഷാ സങ്കേതങ്ങള്‍ വികസിക്കുന്നില്ല കാരണം, സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകള്‍ മാത്രം ഉപയോഗിക്കുന്നതാണു് അവയുടെ മൂലകോഡുകള്‍ ഉപഭോക്താക്കള്‍ക്കു് ലഭ്യമല്ല. അവയുടെ ലൈസന്‍സ് വ്യവസ്ഥകള്‍ പ്രകാരം പകര്‍ത്തുന്നതും പഠിക്കുന്നതും മാറ്റം വരുത്തുന്നതും പങ്കു് വെയ്ക്കുന്നതും തടയപ്പെട്ടിരിക്കുന്നു. അതിനാല്‍, അവയില്‍ പ്രാദേശിക ഭാഷാ സമൂഹത്തിനു് സ്വന്തമായി ഭാഷാ സങ്കേതങ്ങള്‍ വികസിപ്പിക്കാനാവില്ല. ഒപ്പം മലയാളത്തോടുള്ള താല്പര്യക്കുറവും. ഇതൊരു വിഷമ വൃത്തമാണു്. ഫലം, മലയാളം സ്തംഭനാവസ്ഥ നേരിടുകയാണു്.

മാതൃഭാഷയിലാണു് കാര്യങ്ങള്‍ നന്നായി മനസിലാക്കാന്‍ കഴിയുന്നതു് പശ്ചാത്തല വിവരവും വിജ്ഞാനവും പുതിയ ചിന്തയ്ക്കാവശ്യമാണു്. അമൂര്‍ത്തമായ ചിന്തയുടെ ഉപകരണം കൂടിയാണല്ലോ ഭാഷ. മാതൃഭാഷാ വിദ്യാഭ്യാസം ബുദ്ധിവികാസത്തിന്റെ അടിസ്ഥാന ഘടകമാണു്. മറ്റു് ഭാഷകള്‍ നന്നായി പഠിക്കാനും മാതൃഭാഷയിലുള്ള കഴിവു് കൂടിയേ തീരൂ. പുതിയ കാര്യങ്ങള്‍ ചിന്തിച്ചെടുക്കാനുള്ള കഴിവുണ്ടാകാന്‍ ബോധന ഭാഷ മാതൃഭാഷയായിരിക്കുന്നതാണു് നല്ലതു്.

മലയാളത്തിനു് അനുകൂലമായ സമവായം ഉണ്ടാകണം മലയാളത്തിന്റെ പിന്നോക്കാവസ്ഥ തുടരുന്നേടത്തോളം അതു് സാധ്യമല്ല. പിന്നോക്കാവസ്ഥ മാറ്റാനുള്ള സമയബന്ധിത പരിപാടിയാണാവശ്യം. മലയാളികളുടെ സംസ്കാരം സംരക്ഷിക്കാനും വിജ്ഞാനവ്യാപനത്തിനും ഭാഷാശേഷി ഉയര്‍ത്താനും കണക്കും ശാസ്ത്രവും നന്നായി പഠിക്കാനും സാങ്കേതികമികവും തൊഴില്‍ ശേഷിയും കൈവരിക്കാനും ജോലി സാദ്ധ്യത ഉയര്‍ത്താനും ശരിയായ യുക്തി ചിന്ത വളര്‍ത്താനും മലയാളം എല്ലാ രംഗത്തും ബോധന മാധ്യമം ആകണം.

മലയാളത്തെ ഏതൊരു ലോക ഭാഷയ്ക്കുമൊപ്പം വികസിപ്പിക്കണം. ചില അടിയന്തിര നടപടികള്‍ കേരള സമൂഹം ഏറ്റെടുക്കണം. മലയാളം ലിപി പരിഷ്കാരം പുനപരിശോധിക്കപ്പെടണം. ഇന്നു് ടൈപ് റൈറ്ററുകളില്ല, കമ്പ്യൂട്ടറുകളാണുപയോഗിക്കപ്പെടുന്നതു് കമ്പ്യൂട്ടറുകള്‍ക്കു് പഴയ ലിപി വഴങ്ങും. മലയാളത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടും സാങ്കേതിക വിദ്യ ഉപയോഗിച്ചും മലയാളത്തെ ഇംഗ്ലീഷിനൊപ്പം വികസിപ്പിക്കണം. അതിനാവശ്യം മലയാളത്തില്‍ ഭാഷാ സങ്കേതങ്ങള്‍ വികസിപ്പിക്കുകയും അവ ഉപയോഗിക്കുകയുമാണു്. അതിലൂടെ ഏതു് പ്രധാന ലോക ഭാഷയുമായും മലയാളികള്‍ക്കു് എളുപ്പത്തില്‍ സംവദിക്കാന്‍ കഴിയും.

ഭാഷാ സ്നേഹികളും സര്‍ക്കാരും ഏറ്റെടുക്കേണ്ട കടമകള്‍ മലയാളം പ്രസിദ്ധീകരണം യുണീകോഡിലാകണം. ഹിന്ദിയ്ക്കും ഗുജറാത്തിയ്ക്കും ബംഗാളിയ്ക്കും ഉള്ളതു് പോലെ ഇതര ഭാഷകളുമായി ലിപിമാറ്റവും വിവര്‍ത്തനവും മൊഴി ലിപിയായും ലിപി മൊഴിയായും മാറ്റുക തുടങ്ങിയ ഭാഷാ സങ്കേതങ്ങള്‍ മലയാളത്തില്‍ വികസിപ്പിക്കണം നമ്മുടെ ഭാഷാപോഷക വകുപ്പുകളും സ്ഥാപനങ്ങളും അടിയന്തിരമായി ഈ കടമ ഏറ്റെടുക്കണം. അതിലൂടെ മലയാളികള്‍ക്കു് ഏതു് ഭാഷക്കാരുമായും തത്സമയം മലയാളത്തില്‍ ആശയവിനിമയം നടത്താന്‍ കഴിയും. കോടതിയില്‍ ഏതു് ഭാഷയില്‍ വാദം നടന്നാലും ഓരോരുത്തര്‍ക്കും തത്സമയം തങ്ങളുടെ ഭാഷയില്‍ അവ കേള്‍ക്കാനും പകര്‍പ്പുകള്‍ ലഭ്യമാക്കാനും സാധിക്കും.

മലയാളം ഭാഷാ സങ്കേതങ്ങള്‍ നമുക്കു് തന്നെ വികസിപ്പിക്കാം സാങ്കേതിക വിദ്യ ലഭ്യമാണു്. ആര്‍ക്കും ഉപയോഗിക്കാനും പഠിക്കാനും വികസിപ്പിക്കാനും പങ്കിട്ടുപയോഗിക്കാനും കഴിയുന്ന സ്വതന്ത്ര സോഫ്റ്റ്‌വെറും ലഭ്യമാണു്. അവ ഉപയോഗിച്ചു് മലയാളികളായ വിവര സാങ്കേതിക വിദഗ്ദ്ധര്‍ക്കു് മലയാളം ഭാഷാ സങ്കേതങ്ങള്‍ വികസിപ്പിക്കാം. ഭാഷാ വിദഗ്ദ്ധര്‍ അതിനു് സഹകരിക്കുകയും സഹായിക്കുകയും വേണം. സര്‍ക്കാര്‍ അതിനുള്ള സംവിധാനവും വിഭവവും ലഭ്യമാക്കണം.

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം വ്യാപകമാക്കണം അവ മാത്രമാണു് പ്രാദേശിക-തദ്ദേശീയ ഭാഷാ വികസനവും ജനാധിപത്യ വികാസവും വൈദഗ്ദ്ധ്യ പോഷണവും വ്യവസായവല്കരണവും നേടാനും സാംസ്കാരവും ദേശീയ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാനും ഉതകുന്നതു്. അടിയന്തിരമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വ്യാപകമായി ഉപയോഗിച്ചു് തുടങ്ങണം.

സമവായവും സഹകരണവും മൂര്‍ത്തമായ പ്രവര്‍ത്തന പരിപാടിയുമാണാവശ്യം വര്‍ദ്ധിച്ച സാമൂഹ്യമായ ഇടപെടല്‍ ഉറപ്പാക്കിക്കൊണ്ടു്, മലയാളത്തെ ഭാവിയുടെ വെല്ലുവിളികള്‍ ഏറ്റെടുക്കാനുതകും വിധം വികസിപ്പിക്കണം. അതിനുള്ള സമ്മര്‍ദ്ദം സര്‍ക്കാരില്‍ സൃഷ്ടിക്കപ്പെടണം. അതിനാവശ്യമായ ശക്തി സംഭരിക്കാന്‍ സംഘര്‍ഷങ്ങള്‍ക്കു് പകരം സമവായത്തിന്റെ മാര്‍ഗ്ഗം അവലംബിക്കണം, പരിപാടി തയ്യാറാക്കണം, സഹകരിച്ചു് പ്രവര്‍ത്തിക്കണം.

ആര്‍ക്കും പീഢനമില്ലാതെ എല്ലാവരുടേയും സഹകരണത്തോടെ മലയാളത്തെ കോടതി ഭാഷയായും ഭരണ ഭാഷയായും ഉയര്‍ത്താനും മലയാളികള്‍ മലയാളത്തില്‍ പഠിച്ചും തുടങ്ങാനും വഴിയൊരുക്കുന്നതിനു് മലയാളത്തില്‍ വിവര സങ്കേതങ്ങളുടെ വികസനം അടിയന്തിര കടമയായി ഏറ്റെടുക്കണം സര്‍വ്വകലാശാലകളിലേയും കോളേജുകളിലേയും മലയാളം വകുപ്പുകളും മലയാളം ഭാഷാ പോഷക വകുപ്പുകളും സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മയും അവയുടെ വരുതിയിലുള്ള മനുഷ്യ-പണ വിഭവം സമാഹരിച്ചു് സഹകരിച്ചു് പ്രവര്‍ത്തിച്ചാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മലയാളം ഭാഷാ സങ്കേതങ്ങള്‍ക്കു് അടിത്തറയിടാം. മൂര്‍ത്തമായ പ്രവര്‍ത്തന പരിപാടികള്‍ ഏറ്റെടുക്കണം. അങ്ങിനെ സൃഷ്ടിക്കപ്പെടുന്ന സൌകര്യങ്ങള്‍ പ്രയോഗിച്ചു് മെച്ചപ്പെടുത്തുക എന്ന കടമ കേരള സമൂഹവും ഏറ്റെടുക്കണം.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് മലയാളത്തില്‍ വിവര സങ്കേതങ്ങള്‍ വികസിപ്പിക്കുക എന്ന ആവശ്യവും കൂടി ഉള്‍പ്പെടുത്തി സര്‍ക്കാരിനു് കൂട്ടായ നിവേദനം നല്‍കുന്നതിനും സര്‍ക്കാരിനു് മേല്‍ ശക്തമായ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതിനായി ഇക്കാര്യങ്ങള്‍ പ്രചരിപ്പിച്ചു് മലയാളികളുടെ ഇടയില്‍ മലയാളം ബോധന മാധ്യമമായും ഭരണഭാഷയായും കോടതി ഭാഷയായും മാറ്റുന്നതിനാവശ്യമായ സമവായം സൃഷ്ടിക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഐക്യ മലയാള പ്രസ്ഥാനം അടിയന്തിരമായി ഏറ്റെടുക്കണം.

ജോസഫ് തോമസ്

പ്രസിഡണ്ടു്, ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ

9447738369, thomasatps@gmail.com, thomas@fsmi.in

Wednesday, September 26, 2012

മലയാളിയുടെ ഭാവിക്കു് മലയാളം വളരണം, മലയാളത്തിന്റെ ഭാവി സ്വതന്ത്ര സോഫ്റ്റ്‌വെയറിനൊപ്പം



മലയാളം മലയാളികളുടെ പഠന മാധ്യമമാകണം. കേരളത്തിന്റെ ഭരണ ഭാഷയാകണം. നിയമ ഭാഷയാകണം. കോടതി ഭാഷയാകണം. ശാസ്ത്ര ഭാഷയാകണം. മലയാളി മലയാളത്തിലൂടെ ലോകം കാണണം. മലയാളത്തിലൂടെ മറ്റു് ഭാഷകള്‍ പഠിക്കണം. മലയാളിയെ മലയാളത്തിലൂടെ ലോകം അറിയണം. അതിനെല്ലാം മലയാളത്തില്‍ ഭാഷാ സങ്കേതങ്ങള്‍ വികസിക്കണം. അതിനാകട്ടെ, മലയാളികള്‍ തന്നെ മുന്‍ കൈ എടുക്കണം. അതിനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേ മലയാളിയെ പ്രാപ്തനാക്കൂ. സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകളുടെ മൂല കോഡുകള്‍ രഹസ്യമായതിനാലും അവയുടെ വികസനം നടത്തുന്നതില്‍ നിന്നു് എല്ലാവരേയും ലൈസന്‍സ് വ്യവസ്ഥയിലൂടെ തടഞ്ഞിരിക്കുന്നതിനാലും മലയാളിക്കു് അവയുപയോഗിച്ചു് മലയാളം വികസിപ്പിക്കാനാവില്ല.സ്വകാര്യ കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനികളാകട്ടെ ലാഭം നോക്കി മാത്രമേ എന്തും ചെയ്യൂ. മലയാളികള്‍ എണ്ണത്തില്‍ കുറവായതിനാല്‍, കമ്പോളം ചെറുതായതിനാല്‍ മലയാളത്തിന്റെ ഊഴം വളരെ പുറകിലാകും. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രയോഗത്തിലൂടെ മലയാളഭാഷാ വികസനത്തിനു് ചെറിയ തുടക്കം

"പ്രസിദ്ധീകരണത്തിനുപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറായ സ്ക്രൈബസിനു്, ഇപ്പോള്‍ ഇന്ത്യന്‍ ഭാഷകള്‍ക്കായുള്ള യുണിക്കോഡ് പിന്തുണ വികസിപ്പിച്ചെടുത്തിരിക്കുന്നു. എറണാകുളത്തു്, ശ്രീ കെ. വി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അനുയോജ്യ സാങ്കേതികവിദ്യാ പ്രോത്സാഹക സംഘം (ATPS) പ്രവര്‍ത്തകര്‍, തെലുങ്കു് ദിനപത്രമായ പ്രജാശക്തിയുടേയും, സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റേയും (DAKF) സഹായത്തോടുകൂടിയാണു് ഇതു് വികസിപ്പിച്ചതു്. പ്രജാശക്തിയുടെ വിഭവാസൂത്രണ-എഡിറ്റോറിയല്‍ (ERP & Editorial Work Flow) സംവിധാനത്തിന്റെ ഭാഗമായാണു് ഈ പ്രവര്‍ത്തനം നടന്നതു്. ഏതു് പ്രസിദ്ധീകരണ സ്ഥാപനത്തിനും അതിന്റെ ആധുനികവല്കരണത്തിനായി ഉപയോഗിക്കാവുന്നതാണു് ഈ സംവിധാനം. മലയാള ഭാഷയുടേയും കേരളത്തിലെ വിവര സാങ്കേതിക വ്യവസായത്തിന്റേയും വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടെ ഇടപെടലിന്റെ ചെറിയൊരു നേട്ടമാണിതു്.”

ചരിത്രപരവും സാങ്കേതികവുമായ കാരണങ്ങളാല്‍ വിവര സാങ്കേതിക വിദ്യയുടെ ഭാഷ ഇംഗ്ലീഷായി അറിയപ്പെട്ടു. യഥാര്‍ത്ഥത്തില്‍ യന്ത്ര ഭാഷ ബൈനറിയാണു്. ബൈനറി ഉപയോഗിക്കുന്ന ഒട്ടേറെ ഭാഷകളില്‍ ഒന്നു് മാത്രമാണു് അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് കോഡ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ചേഞ്ചു് (ASCII). കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഏറെ വികസിച്ചതു് അമേരിക്കയിലായതിനാലും അവിടെ ഇംഗ്ലീഷാണു് ഭാഷയെന്നതിനാലും ASCII കമ്പ്യൂട്ടറിന്റെ ഭാഷയായി അംഗീകരിക്കപ്പെട്ടു. അതുപയോഗിച്ചു് ഇംഗ്ലീഷും മറ്റേതെങ്കിലും ഒരു ഭാഷയുമാണു് പൊതുവെ കൈകാര്യം ചെയ്യപ്പെട്ടു് പോന്നതു്. ഇംഗ്ലീഷിലാണു് കമ്പ്യൂട്ടറിന്റെ ഉപയോഗം വ്യാപകമായി നടന്നതെന്നതിനാലാണു് ഇംഗ്ലീഷിലാണു് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നതെന്ന ധാരണ പരന്നതു്. ചരിത്രപരമായ കാരണങ്ങള്‍ക്കൊപ്പം (ബ്രിട്ടീഷ് കോളനിഭരണം) ഇതും ഇന്നത്തെ ഘട്ടത്തില്‍ ഇംഗ്ലീഷിന്റെ പ്രാധാന്യവും അതിനോടുള്ള ആഭിമുഖ്യവും വര്‍ദ്ധിപ്പിക്കാനിടയാക്കി. ഇന്നു് ആഗോള ധന മൂലധനാധിപത്യത്തോടൊപ്പം ഇതും മലയാളികളുടെ ഇടയില്‍ ഇംഗ്ലീഷിനോടുള്ള അടിമ മനോഭാവം രൂപപ്പെടാന്‍ കാരണമായിട്ടുണ്ടു്.

അതേസമയം, ലോക ഭാഷകളെല്ലാം കൈകാര്യം ചെയ്യാന്‍ കഴിയത്തക്ക വിപുലമായ കമ്പ്യൂട്ടര്‍ ഭാഷ അടുത്ത കാലത്തു് രൂപപ്പെടുത്തപ്പെട്ടു. അതാണു് യുണീക്കോഡു്. മൂലധനാധിപത്യത്തിനായി സോഫ്റ്റ്‌വെയര്‍ സ്വകാര്യമാക്കപ്പെടുന്നതിനെതിരെ സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധര്‍ നടത്തിയ ഇടപെടലിന്റെ ഫലമായി സ്വതന്ത്രമായി എടുത്തുപയോഗിക്കുകയും പഠിക്കുകയും വികസിപ്പിക്കുകയും കൈമാറുകയോ വില്കുകയോ ചെയ്യാവുന്നതുമായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും രംഗത്തെത്തി. ഇതു് പ്രാദേശിക ഭാഷാ ശാക്തീകരണത്തിനുള്ള എല്ലാ പ്രതിബന്ധങ്ങളും ഇല്ലാതാക്കി.

ടൈപ്പു് റൈറ്റര്‍ ഘട്ടത്തില്‍ അതിനു് പാകപ്പെടുത്താനായി മലയാളം ലിപി പരിഷ്കരണം നടത്തിയതു് അന്നത്തെ ആവശ്യമായിരുന്നു. എന്നാല്‍ ആധുനിക വിവര സാങ്കേതിക വിദ്യയുടെ വരവോടെ അത്തരം ലിപി പരിഷ്കരണം ഇല്ലാതെ തന്നെ മലയാളം അനായാസം കൈകാര്യം ചെയ്യാമെന്നായിരിക്കുന്നു. പഴയ ലിപിയും പുതിയ ലിപിയും മാറിയും മറിച്ചും ഉപയോഗിക്കുന്ന രീതിയാണിന്നു് നിലനില്‍ക്കുന്നതു്. ഇക്കാര്യത്തില്‍ ഒരു ധാരണ രൂപപ്പെടേണ്ടതുണ്ടു്. കഴിഞ്ഞ കാലത്തു് നടന്നതിനേക്കുറിച്ചുള്ള തര്‍ക്കമല്ല, ഇനിയങ്ങോട്ടു് വേണ്ടതെന്തെന്ന ധാരണയും തീരുമാനവുമാണു് വേണ്ടതു്. ഇക്കാര്യത്തില്‍ വലിയ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കു് ഇടമില്ല. സാങ്കേതിക സാധ്യതകളുപയോഗിച്ചു് ഇതുമായി ബന്ധപ്പെട്ട ഏതു് പ്രശ്നവും പരിഹരിക്കാന്‍ കഴിയുമെന്നായിരിക്കുന്നു. പൊതു തീരുമാനത്തില്‍ എത്തിച്ചേരുന്നതിനു് ഔദ്യോഗികമായ ചില ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടാകണം.

യുണീകോഡിന്റേയും സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റേയും വ്യാപകമായ ഉപയോഗത്തിലൂടെ മലയാള ഭാഷയെ ഇംഗ്ലീഷിനൊപ്പം വികസിപ്പിക്കാനും മലയാളത്തിന്റെ തനിമയും ഉപയോഗവും തിരിച്ചു് കൊണ്ടുവരാനും അതേ സമയം ലോക ഭാഷകളുമായുള്ള പരസ്പര വിനിമയത്തിന്റെ അനന്ത സാധ്യതകള്‍ തുറക്കാനും കഴിയും.

ചിത്രം, എഴുത്തു്, വായന, സംസാരം, കാഴ്ച, കേള്‍വി, ചലച്ചിത്രം എന്നീ സംവേദനരീതികളുടെയൊക്കെ എകോപിതസംവിധാനമാണു് വിവരസാങ്കേതികവിദ്യ. ഇവയൊക്കെ കൈകാര്യം ചെയ്യാന്‍ അനുയോജ്യമായ ഭാഷാസാങ്കേതിക വിദ്യ മലയാളത്തിലും വികസിപ്പിക്കാവുന്നതാണു്. അവയില്‍ മിക്കതും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹം വികസിപ്പിച്ചിട്ടുണ്ടു്. പലതും സമൂഹത്തില്‍ ഫലപ്രദമായും വ്യാപകമായും ഉപയോഗിക്കപ്പെടുന്നുമുണ്ടു്. അതിലൂടെ നമ്മുടെ ഭാഷക്കും, സംസ്കാരത്തിനും പുത്തനുണര്‍വു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നല്‍കിയിട്ടുണ്ടു്. എങ്കിലും ഇനിയുമേറെ ഭാഷാസാങ്കേതിക വിദ്യകള്‍ വികസിപ്പിക്കേണ്ടതുണ്ടു്.

മലയാളത്തില്‍ പ്രയോഗത്തിലിരിക്കുന്ന ഡിടിപി ചെയ്യുന്നതടക്കം മിക്ക സ്വകാര്യ സോഫ്റ്റ്‌വെയറുകളും ASCII യാണു് ഇന്നും ഉപയോഗിക്കുന്നതു്. അവയ്ക്കു് യൂണികോഡ് പിന്തുണ ലഭ്യമാക്കാന്‍ നാളിതു് വരെ അവയുടെ സ്വകാര്യ ഉടമസ്ഥര്‍ തയ്യാറായിട്ടില്ല. ഒട്ടുമിക്ക ഭാഷകളേയും അപേക്ഷിച്ചു് മലയാളത്തിന്റെ കമ്പോളം ചെറുതായതിനാലാണിതു്. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ അവരുടെ ലാഭ താല്പര്യം മാനദണ്ഡമാക്കി മാത്രമേ അതു് ചെയ്യൂ. മൂല കോഡുകള്‍ രഹസ്യമാക്കി വെച്ചിരിക്കുന്നതിനാലും ലൈസന്‍സ് കരാറിലൂടെ അവയുടെ പഠനവും വികസനവും തടഞ്ഞിരിക്കുന്നതിനാലും പ്രാദേശിക ഭാഷാ സമൂഹത്തിനു് സ്വകാര്യ സോഫ്റ്റ്‌വെയറുകളില്‍ യൂണികോഡ് പിന്തുണ വികസിപ്പിക്കാന്‍ കഴിയാതെ പോകുന്നു. മലയാളം ഭാഷാ സമൂഹത്തിനു് സ്വതന്ത്രമായി ഭാഷോപകരണങ്ങള്‍ വികസിപ്പിക്കാന്‍ കഴിയുന്നതു് സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ മാത്രമാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് അമിത ലാഭം ഉണ്ടാക്കാന്‍ സാധ്യമല്ലാത്തതിനാല്‍ മലയാളികളൊഴിച്ചു് മറ്റാര്‍ക്കും അതില്‍ മലയാളം ഉപകരണങ്ങള്‍ വകസിപ്പിക്കുന്നതില്‍ താല്പര്യവും ഉണ്ടാകില്ല. മലയാള ഭാഷ കൈകാര്യം ചെയ്യുന്നവര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപകമായി ഉപയോഗിച്ചു് തുടങ്ങിയിട്ടുമില്ല. ഈ അവസ്ഥ മലയാളത്തിന്റെ വികാസത്തെ ബാധിച്ചിട്ടുണ്ടു്.

മറ്റേതു് ഭാഷയിലും സൃഷ്ടിക്കപ്പെടുന്നതിനു് സമാനമോ ആനുപാതികമോ ആയ അളവില്‍ ഉള്ളടക്കം മലയാളത്തിലും സൃഷ്ടിക്കപ്പെടുന്നുണ്ടു്. പക്ഷെ, അവ ASCII സംവിധാനത്തിലായതിനാല്‍ ഇന്റര്‍നെറ്റില്‍ സാര്‍വ്വത്രികമായി ലഭ്യമാകുന്നില്ല. അതേപോലെ തന്നെ, വിവര്‍ത്തനം, ലിപ്യന്തരണം, ശബ്ദം എഴുത്തായും എഴുത്തു് ശബ്ദമായും മാറ്റുക തുടങ്ങി മലയാളം ഭാഷയെ ലോക വിജ്ഞാന ഭണ്ഡാരവുമായി ഉല്‍ഗ്രഥിക്കുന്നതിനും മലയാളം ഉള്ളടക്കം അനായാസം കൈകാര്യം ചെയ്യുന്നതിനുമുള്ള ഒട്ടേറെ സാങ്കേതികോപകരണങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ടു്. അതായതു് സ്വകാര്യ സോഫ്റ്റ്‌വെയറുകളെ ആശ്രയിച്ചു് പോയാല്‍ മലയാളത്തിന്റെ വികാസം മറ്റു് ഭാഷകളെ അപേക്ഷിച്ചു് തുലോം പിന്നില്‍ മാത്രമേ എല്ലാക്കാലത്തും നടക്കൂ. വിവര സാങ്കേതിക വിദ്യയുടേയും ആഗോള വിവര വിനിമയ ശൃംഖലയുടേയും ജനാധിപത്യപരമായ ഘടനയും ഉള്ളടക്കവും ഉപയോഗപ്പെടുത്തി വികസിക്കാന്‍ മലയാളത്തിനു് കഴിയാതെ പോകും. മലയാളികള്‍ ഇംഗ്ലീഷു് മാധ്യമത്തിലുള്ള വിദ്യാഭ്യാസത്തിനു് പ്രാധാന്യം കൊടുക്കുന്നതിലും മലയാള ഭാഷതന്നെ അവഗണിക്കപ്പെടുന്നതിലും പിന്തള്ളപ്പെടുന്നതിലും ഈ പരിമിതി, ASCII യുടേയും അതു് മാത്രം ഉപയോഗിക്കുന്ന സ്വകാര്യ സോഫ്റ്റ്‌വെയറുകളുടേയും ഇന്നും തുടരുന്ന വ്യാപകമായ ഉപയോഗം, ഒരു വലിയ പങ്കു് വഹിക്കുന്നുണ്ടു്.

മലയാളികള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറും യുണീകോഡും ഉപയോഗിച്ചു് തുടങ്ങുകയും അതില്‍ കഴിവു് നേടുകയും മലയാളത്തിനായുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍‌ ഉപകരണങ്ങള്‍ സ്വയം വികസിപ്പിക്കുകയുമാണു് ഈ പ്രശ്നം പരിഹരിക്കാനാവശ്യമായിട്ടുള്ളതു്. ഇത്തരം ഇടപെടല്‍ മലയാളികളുടെ വര്‍ദ്ധിച്ച അറിവും കഴിവും വൈദഗ്ദ്ധ്യവും വ്യാവസായിക പുരോഗതിയും ഉറപ്പാക്കുന്നതുമായ ഒന്നുകൂടിയാണു്. ഇതു് വെറും സാങ്കേതിക പ്രശ്നമല്ല. സാങ്കേതിക വിദഗ്ദ്ധര്‍ മാത്രം കൈകാര്യം ചെയ്യേണ്ടതുമല്ല. സാങ്കേതിക വിദഗ്ദ്ധരോടൊപ്പം ജനാധിപത്യ വിശ്വാസികളുടേയും ഭാഷാ സ്നേഹികളുടേയും ഇടപെടല്‍ ഉണ്ടാകേണ്ട ഒരു മേഖലയാണിതു്.

ഈ രംഗത്തു് നടന്ന ഒരു ചെറിയ ഇടപെടലും അതിന്റെ നേട്ടവുമാണു് മലയാളത്തില്‍ യൂണികോഡുപയോഗിക്കാനുള്ള ശേഷി സ്ക്രൈബസെന്ന പ്രസിദ്ധീകരണ സോഫ്റ്റ്‌വെയറില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതു്. സ്ക്രൈബസ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയതിനാലാണതു് സാദ്ധ്യമായതു്.

മലയാളം പ്രസിദ്ധീകരണങ്ങള്‍ രൂപപ്പെടുത്തുവാനുള്ള, യുണിക്കോഡ് പിന്തുണയുള്ള മലയാളം ഡി ടി പി സോഫ്റ്റ്‌വെയറുകള്‍ നിലവിലില്ലാതിരുന്നതു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഒരു വലിയ പരിമിതിയായിരുന്നു. കുത്തക സോഫ്റ്റ്‌വെയര്‍ രംഗത്തും യുണിക്കോഡ് പിന്തുണയുള്ള ഡി ടി പി സോഫ്റ്റ്‌വെയറുകള്‍ നിലവിലില്ല. എന്നാല്‍ അവരുടെ വിപണനതന്ത്രത്തിലൂടെ ഇക്കാര്യം അവര്‍ മൂടിവെക്കുകയും, ഭിന്ന ഭാഷകളെ കൈകാര്യം ചെയ്യുന്നതില്‍ പരിമിതിയുള്ള ASCII സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡി ടി പി സോഫ്റ്റ്‌വെയറുകള്‍ പ്രസാധകരുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. അവയെ നിരന്തരം ആശ്രയിക്കാന്‍ നിര്‍ബ്ബന്ധിതരായ മലയാളം പ്രസാധകര്‍, അവയേക്കാളേറെ സാദ്ധ്യത നല്‍കിയിരുന്ന, സ്ക്രൈബസ് (Scribus), ടെക്സ് (Tex) എന്നിവ കാണാതെ പോയി. മലയാളം പ്രസാധകര്‍ ഒന്നടങ്കം ASCII സംവിധാനത്തെ ആശ്രയിക്കുന്നതു് മലയാളം ഉള്ളടക്ക നിര്‍മ്മാണത്തെ സാങ്കേതികവും വ്യാവസായികവുമായ പ്രതിസന്ധിയിലാഴ്ത്തുന്നു.

ലോകത്താകെ ഫലപ്രദമായി ഉപയോഗിക്കുന്ന ഡി ടി പി സോഫ്റ്റ്‌വെയറായ സ്ക്രൈബസിനു്, ഇപ്പോള്‍ ഇന്ത്യന്‍ ഭാഷകള്‍ക്കായുള്ള യുണിക്കോഡ് പിന്തുണ വികസിപ്പിച്ചെടുത്തിരിക്കുന്നു. എറണാകുളത്തു്, ശ്രീ കെ. വി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അനുയോജ്യ സാങ്കേതികവിദ്യാ പ്രോത്സാഹക സംഘം (ATPS) പ്രവര്‍ത്തകര്‍, തെലുങ്കു് ദിനപത്രമായ പ്രജാശക്തിയുടേയും, സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റേയും (DAKF) സഹായത്തോടുകൂടിയാണു് ഇതു് വികസിപ്പിച്ചതു്. പ്രജാശക്തിയുടെ വിഭവാസൂത്രണ-എഡിറ്റോറിയല്‍ (ERP & Editorial Work Flow) സംവിധാനത്തിന്റെ ഭാഗമായാണു് ഈ പ്രവര്‍ത്തനം നടന്നതു്. ഏതു് പ്രസിദ്ധീകരണ സ്ഥാപനത്തിനും അതിന്റെ ആധുനികവല്കരണത്തിനായി ഉപയോഗിക്കാവുന്നതാണു് ഈ സംവിധാനം. അതിനായി മേല്പറഞ്ഞ സംഘം സേവനം നല്‍കി വരുന്നുണ്ടു്.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സര്‍വ്വതോമുഖമായ മേന്മ വെളിപ്പെടുത്തുന്ന ഒന്നാണു് മേല്പറഞ്ഞ നേട്ടം. തെലുഗു പത്രമായ പ്രജാശക്തിയുടെ ഉപയോഗത്തിനു് വേണ്ടി അവരുടെ ആവശ്യ പ്രകാരം അവരുടെ ചെലവില്‍ എടിപിഎസ് വികസിപ്പിച്ചതാണു് സ്ക്രൈബസിന്റെ ഇന്‍ഡിക് ഭാഷകളിലും ഉപയോഗിക്കാനുള്ള സൌകര്യം. മലയാളവും ആ വിഭാഗത്തില്‍ പെടുന്നതിനാല്‍ മലയാളത്തിനും അതു് നേട്ടമായി. സ്വകാര്യ കമ്പനികളാണു് ഇതു് ചെയ്തിരുന്നതെങ്കില്‍ ഈ നേട്ടം അമിത ലാഭത്തിനായി ഉപയോഗപ്പെടുത്തുമായിരുന്നു. എടിപിഎസ് ഒരു ധര്‍മ്മ സംഘവും ഒരു സന്നദ്ധ സാമൂഹ്യ സംഘടനയായ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ ഭാഗവുമായതിനാല്‍ അതിന്റെ പ്രവര്‍ത്തകര്‍ സന്നദ്ധമായി പണിയെടുത്തു് മലയാളത്തിലും ഉപയോഗിക്കുന്നതിനായി സ്ക്രൈബസിനെ പരുവപ്പെടുത്തുകയാണു് ചെയ്തതു്.

സ്ക്രൈബസിന്റെ ഉപയോഗം വ്യാപകമാക്കി, മലയാളം പ്രസിദ്ധീകരണ-ഉള്ളടക്ക നിര്‍മ്മാണ രംഗത്തെ സാങ്കേതിക-വ്യാവസായിക പ്രതിസന്ധി മാറ്റിയെടുക്കേണ്ടതുണ്ടു്, അതിനായി സ്ക്രൈബസിനു് വ്യാപകമായ പ്രചരണം നല്‍കേണ്ടതുണ്ടു്. ആവശ്യക്കാര്‍ക്കു് പരിശീലനം നല്‍കേണ്ടതുണ്ടു്. കേരളത്തിലെ സന്നദ്ധ സംഘടനകള്‍ക്കു് മാത്രമല്ല, ന്യായമായ ലാഭത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഏറ്റെടുക്കാവുന്ന ഒരു ലാഭാധിഷ്ഠിത പ്രവര്‍ത്തനം കൂടിയാണിതു്. ഉപയോഗിച്ചുവരുമ്പോള്‍, എന്തെങ്കിലും പിഴവു് കണ്ടെത്തുകയാണെങ്കില്‍, അവ പരിഹരിക്കേണ്ടതുണ്ടു്. കൂടുതല്‍ സേവനങ്ങളും സൌകര്യങ്ങളും കൂട്ടിച്ചേര്‍ക്കേണ്ടതുമുണ്ടു്. അതിനാവശ്യമായ പിന്തുണ എടിപിഎസ് നല്‍കും. ഇക്കാര്യത്തിലേയ്ക്കു്, പൊതുവെ ജനാധിപത്യ വിശ്വാസികളുടേയും ഭാഷാ സ്നേഹികളുടേയും പ്രത്യേകിച്ചു് പ്രസാധകരുടേയും മാധ്യമ പ്രവര്‍ത്തകരുടേയും മറ്റു് അഭ്യുദയകാംക്ഷികളുടേയും സഹകരണവും പങ്കാളിത്തവും ക്ഷണിക്കുകയാണു് അനുയോജ്യ സാങ്കേതികവിദ്യാ പ്രോത്സാഹക സംഘം പ്രവര്‍ത്തകര്‍ ചെയ്തിരിക്കുന്നതു്.

ജോസഫ് തോമസ് എഫ് എസ് എം ഐ

മലയാളത്തിന്റെ ഭാവിക്കു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍



മലയാളികളുടെ മക്കള്‍ ഇംഗ്ലീഷ് മാധ്യമത്തില്‍ പഠിക്കുന്നു, മലയാളം ചാനലുകള്‍ മംഗ്ലീഷില്‍ പരിപാടി അവതരിപ്പിക്കുന്നു.



ഇംഗ്ലീഷിനോടുള്ള അമിതാഭിമുഖ്യം മലയാളികളുടെ തനതു് സംസ്കാരവും ബുദ്ധിവികാസവും വൈദഗ്ദ്ധ്യവും ചിന്താശേഷിയും നശിപ്പിച്ചു് മലയാളികളെ അടിമകളാക്കുകയും ചെയ്യുന്നു.



സ്വകാര്യ കുത്തക സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുന്നതു് മലയാള ഭാഷയെ പിന്നോട്ടടിപ്പിക്കുന്നു. പ്രസിദ്ധീകരണം ഇന്നും പഴയ ASCII യിലാണു് യുണിക്കോഡിലല്ല നടക്കുന്നതു് ലോകത്തു് മറ്റേതു് ഭാഷയോടുമൊപ്പം സൃഷ്ടിക്കപ്പെടുന്ന മലയാളം ഉള്ളടക്കം അനായാസം എടുത്തുപയോഗിക്കാന്‍ കഴിയാതെ പോകുന്നു. സ്വകാര്യ കുത്തക സോഫ്റ്റ്‌വെയറുകളുടെ മലയാളം പതിപ്പുണ്ടാക്കാന്‍ അവയുടെ ഉടമസ്ഥര്‍ക്കു് മാത്രമേ കഴിയൂ, അവരതു് അവരുടെ ലാഭം നോക്കി മാത്രമേ ചെയ്യൂ മലയാളി സമൂഹത്തിനതു് ചെയ്യാനാവില്ല. കാരണം അവയുടെ മൂലകോഡുകള്‍ രഹസ്യമാക്കപ്പെട്ടിരിക്കുന്നു, ലൈസന്‍സ് വ്യവസ്ഥ മെച്ചപ്പെടുത്തല്‍ തടഞ്ഞിരിക്കുന്നു.



മലയാളത്തിന്റേയും ഏതൊരു പ്രാദേശിക ഭാഷയുടേയും വികസനത്തിനു് യൂണീക്കോഡും സ്വതന്ത്ര സോഫ്റ്റ്‌വെയറും കൂട്ടായി ഉപയോഗിക്കപ്പെടണം. അവ സ്വതന്ത്രമായതിനാല്‍ പ്രാദേശിക ഭാഷാ സമൂഹത്തിനു് പ്രാദേശിക വൈദഗ്ദ്ധ്യം നേടി സ്വന്തം ഭാഷയ്ക്കാവശ്യമായ സങ്കേതങ്ങള്‍ വികസിപ്പിക്കാം.



യുണിക്കോഡില്‍ പ്രസിദ്ധീകരണം, ഇതര ഭാഷകളുമായി ലപിമാറ്റല്‍, വിവര്‍ത്തനം, എഴുത്തു് ശബ്ദമായും ശബ്ദം എഴുത്തായും മാറ്റല്‍ തുടങ്ങിയവയിലൂടെ നടത്താവുന്ന മലയാളത്തിന്റെ വികാസമാണു് മലയാളം പഠന മാധ്യമമായും ശാസ്ത്ര ഭാഷയായും ഭരണ ഭാഷയായും നിയമ ഭാഷയായും കോടതി ഭാഷയായും വളര്‍ത്തി ഇംഗ്ലീഷിനും ഹിന്ദിക്കും അയല്‍ സംസ്ഥാന ഭാഷകള്‍ക്കുമൊപ്പം മലയാളത്തേയും മലയാളികളുടെ സംസ്കാരത്തേയും പരിപോഷിപ്പിക്കാനാവശ്യം.



സ്ക്രൈബസിന്റെ മലയാളം പതിപ്പു് വികസിപ്പിച്ചതിലൂടെ അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം ലയാളം ഭാഷാ സങ്കേതങ്ങളുടെ രംഗത്തു് ചെറിയ തുടക്കം കുറിച്ചിരിക്കുന്നു. മലയാളം പ്രസിദ്ധീകരണം യുണീക്കോഡില്‍ സാദ്ധ്യമാക്കിയിരിക്കുന്നു.



ഭാഷാ സമൂഹത്തിന്റേയും ഭാഷാ വിദഗ്ദ്ധരുടേയും പ്രസിദ്ധീകരണശാലകളുടേയും പത്ര മാധ്യമങ്ങളുടേയും കൂട്ടായ ഇടപെടല്‍ ഈ നേട്ടം അതിവേഗം ഉറപ്പിക്കാനുതകും എല്ലാവരുടേയും സഹായ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.



ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം, കേരള അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം, കൊച്ചി www.dakf.in, dakf@googlegroups.com, 9447006466


Saturday, September 15, 2012

ഉയരുന്ന കേരളവും ഉയരേണ്ട കേരളവും



യുഡിഎഫ് നടത്തുന്ന 'എമര്‍ജിങ്ങ് കേരള' വളരെ കൃത്യമായ ഒരു നയ സമീപനത്തിന്റെ പിന്‍ ബലത്തില്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളതാണു്. കേരള വികസനത്തേക്കുറിച്ചുള്ള കോര്‍പ്പറേറ്റു് കാഴ്ചപ്പാടാണതു്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സാങ്കേതിക ഉപദേഷ്ടാവു് സാം പിത്രോദയും ആസൂത്രണ കമ്മീഷനിലെ അഹ്ലുവാലിയയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ഓരേ സ്വരത്തില്‍ സംസാരിക്കുന്നതു് തന്നെ ഈ കോര്‍പ്പറേറ്റു് ധന മൂലധന താല്പര്യം അവരെല്ലാം പങ്കു് വെയ്ക്കുന്നു എന്നതു് മൂലമാണു്. അവരില്‍ ആര്‍ക്കെങ്കിലും കേരളത്തിന്റെ താല്പര്യമാണു് പരിഗണനാ വിഷയമായിരുന്നതെങ്കില്‍ ഇത്തരത്തില്‍ തികഞ്ഞ അഭിപ്രായ ഐക്യം ഉണ്ടാകുമായിരുന്നില്ല. അതാണു് കോണ്‍ഗ്രസ് നേതാവായിരുന്നിട്ടും വി എം സുധീരനേപ്പോലുള്ളവരുടെ വ്യത്യാസം. പക്ഷെ, യുവ ജനപ്രതിനിധികളുടെ 'പച്ചക്കൂട്ട'ത്തേപ്പോലെ സുധീരന്റേയും ലക്ഷ്യം കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ സംരക്ഷണമായിമാത്രം കാണാന്‍ നാളിതു് വരേയുള്ള നമ്മുടെ അനുഭവം നമ്മെ പ്രേരിപ്പിക്കുന്നു. ഏതായാലും കോണ്‍ഗ്രസുകാര്‍ക്കു് പോലും അംഗീകരിക്കാനാവാത്ത കോര്‍പ്പറേറ്റു് ധന മൂലധന പ്രേമമാണു് യുപിഎ-യുഡിഎഫ് നേതൃത്വം പ്രകടിപ്പിക്കുന്നതെന്നു് 'എമര്‍ജിങ്ങ് കേരള' വെളിപ്പെടുത്തി.



കേരളത്തിന്റെ വികസനത്തേക്കുറിച്ചുള്ള ധന മൂലധന പരിപ്രേക്ഷ്യം മൊത്തം സമീപനത്തിലും ഓരോ പദ്ധതിയിലും പ്രകടമാണു്. പൊതു സമീപനം നിക്ഷേപം ആകര്‍ഷിക്കലാണു്. അതിനായി കേരളത്തിന്റെ ആവശ്യങ്ങളും സാധ്യതകളും സര്‍ക്കാര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന ആനുകൂല്യങ്ങളും അവരുടെ മുമ്പില്‍ അവതരിപ്പിക്കുന്നതു് അക്കൂട്ടത്തില്‍ പ്രധാനമാണു്. സ്വാഭാവികമായും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുമെന്നു് പറയുന്നുണ്ടെങ്കിലും അതു് മൂലധനത്തിന്റെ അജണ്ടയിലില്ലെന്നും ലാഭത്തിനു് വിധേയമായി മാത്രമേ അതു് പരിഗണിക്കപ്പെടൂ എന്നതും സമകാലിക ലോകത്തിലെ അനുഭവമാണു്. ഹരിതഗൃഹ വാതകവുമായി ബന്ധപ്പെട്ട ആഗോള വേദികളില്‍ നാമിതു് കണ്ടു. സ്പെക്ട്രവും കല്‍ക്കരി ഖനികളും എണ്ണപ്പാടങ്ങളും കൈമാറുന്ന എന്‍ഡിഎ-യുപിഎ നയ-നടപടികളിലും അനധികൃത ഇരുമ്പയിര്‍ ഖനനം നടത്തി കാടു് വെട്ടി വെളുപ്പിക്കുന്ന കര്‍ണാടകത്തിലെ ബിജെപി നേതാക്കളുടെ നടപടികളിലും കേരളത്തിലെ ഭൂമി അന്യാധീനപ്പെടുത്തുന്ന യുഡിഎഫിന്റെ ഭരണത്തിലും നാമുക്കതു് കാണാന്‍ കഴിഞ്ഞു. ലാഭമല്ലാതെ പ്രകൃതിയോ പരിസ്ഥിതിയോ മൂലധനത്തിനു് പ്രശ്നമല്ല. കേരളത്തിലെ പരിസ്ഥിതി സംരക്ഷിക്കപ്പെടുമോ എന്നതിന്റെ ഉറപ്പു് യുഡിഎഫിന്റെ നയമോ മൂലധനത്തിന്റെ ഔദാര്യമോ അല്ല, മറിച്ചു് ജനങ്ങളുടെ ജാഗ്രതയും സമയോചിതവും ശക്തവുമായ ഇടപെടലും മാത്രമാണു്.



പൊതുവെ നിക്ഷേപവും വികസനവും എന്ന വിഷയം യുഡിഎഫ് അവതരിപ്പിക്കുന്ന രീതി തന്നെ അവരുടെ ആത്മാര്‍ത്ഥതയില്ലായ്മ വെളിപ്പെടുത്തുന്നു. നിക്ഷേപം ആകര്‍ഷിക്കുകയാണു് ഈ പരിപാടിയുടെ ലക്ഷ്യമെന്നു് പറയുന്നതിലൂടെ നിക്ഷേപ വിഭവ പരിമിതിയാണു് നമ്മുടെ പ്രധാന പ്രശ്നമെന്നു് യുഡിഎഫ് കണ്ടെത്തിയിരിക്കുന്നു എന്നു് മനസിലാക്കാം. എന്നാല്‍ നിക്ഷേപം എന്തിനെന്ന കാര്യം മറന്നു് നിക്ഷേപമാണു് ആത്യന്തിക ലക്ഷ്യമെന്ന രീതിയിലാണു് വിഷയം അവതരിപ്പിക്കപ്പെടുന്നതു്. വികസനത്തിന്റെ ശരിയായ അളവു് കോലുകള്‍ നിക്ഷേപിക്കപ്പെടുന്ന തുകയല്ല, മറിച്ചു്, സൃഷ്ടിക്കപ്പെടുന്ന തൊഴിലും പുതിയ സമ്പത്തും വരുമാനവുമാണു് വികസനത്തിന്റെ അളവു് കോലെന്നു് ക്ലാസുകളിലും സ്വ ജീവിതത്തിലൂടെ അനുഭവിച്ചും പഠിച്ച കാര്യം ഓര്‍മ്മിച്ചെടുക്കുന്നതില്‍ നിന്നു് പോലും ജനങ്ങളെ തടയുന്ന വിധത്തില്‍ പ്രചണ്ഡമായ പ്രചരണമാണു് നിക്ഷേപം കൊണ്ടുവരുന്നതിനേക്കുറിച്ചു് നടത്തപ്പെടുന്നതു്. തൊഴിലും സമ്പത്തും വരുമാനവും സൃഷ്ടിക്കാന്‍ മിക്കപ്പോഴും നിക്ഷേപം അവശ്യം ആവശ്യമാണു്. കുറഞ്ഞ നിക്ഷേപം കൊണ്ടു് കൂടുതല്‍ തൊഴിലും സമ്പത്തും വരുമാനവും ഉണ്ടാക്കാവുന്ന മേഖലകളുണ്ടു്. അതേ പോലെ മറിച്ചും. ആവശ്യവും സാധ്യതയും വിഭവ ലഭ്യതയും പരിഗണിച്ചാണു് അവയുടെ തിരഞ്ഞെടുപ്പു്. ചുരുക്കത്തില്‍ സാധ്യമെങ്കില്‍ കുറഞ്ഞ നിക്ഷേപം കൊണ്ടു് കൂടുതല്‍ തൊഴിലും സമ്പത്തും വരുമാനവുമാണു് ആരും തിരഞ്ഞെടുക്കേണ്ടതു്. കാരണം, നിക്ഷേപം എന്നതു് ഒരു ആസ്തിയല്ല, ബാധ്യതയാണെന്ന കാര്യം ആസൂത്രകര്‍ അറിഞ്ഞിരിക്കേണ്ട അവശ്യ കാര്യമാണു്.



ആസ്തി സൃഷ്ടിക്കാന്‍ വേണ്ടി ഏറ്റെടുക്കേണ്ടി വരുന്ന അവശ്യ ബാധ്യതയാണു് നിക്ഷേപം. അതായതു് നിക്ഷേപം പരമാവധി കുറയ്ക്കുക എന്നതാണു് ആസൂത്രകരുടെ ധര്‍മ്മം. സാധ്യമായേടത്തോളം, കുറഞ്ഞ നിക്ഷേപത്തിലൂടെ പരമാവധി തൊഴിലും സമ്പത്തും വരുമാനവും സൃഷ്ടിക്കുന്നതാണു് മെച്ചപ്പെട്ട ആസൂത്രണം. ഇക്കാര്യം അറിയാത്തവരാണു് നമ്മുടെ ആസൂത്രണ വിദഗ്ദ്ധരും ഭരണാധികാരികളുമെന്നു് വിശ്വസിക്കാനാവില്ല. അതായതു്, ആര്‍ക്കോ വേണ്ടി മനപൂര്‍വ്വം ജനങ്ങളെ കബളിപ്പിക്കുകയാണു് അവര്‍ ചെയ്യുന്നതു് എന്നതു് വ്യക്തം. അവരുടെ യജമാനന്മാര്‍ മൂലധന ഉടമകളാണെന്നതു് അതിലേറെ വ്യക്തം. ആവശ്യത്തിലേറെ നിക്ഷേപം വേണമെന്നു് പെരുപ്പിച്ചു് കാണിച്ചാല്‍ മൂലധനത്തിന്റെ ലാഭം പെരുപ്പിക്കാം. സഹായിക്കുന്നവര്‍ക്കു് കമ്മീഷനും കിട്ടും. അവര്‍ തമ്മിലാണല്ലോ 'ജിമ്മി'ലും 'എമര്‍ജിങ്ങ് കേരള'യിലും ചര്‍ച്ചയും വിലപേശലും ഇടപാടുകളും നടക്കുന്നതു്. അവര്‍ക്കു് വേണ്ടി നിക്ഷേപ ഘടകം പെരുപ്പിക്കുകയും അങ്ങിനെ അവരുടെ ലാഭവിഹിതം ഉയര്‍ത്തുകയും നാട്ടിലുണ്ടാകേണ്ടുന്ന തൊഴിലിന്റേയും സമ്പത്തിന്റേയും നാട്ടിലേയ്ക്കു് എത്തുന്ന വരുമാനത്തിന്റേയും അളവു് കുറയ്ക്കുകയും എന്നതാണു് ഈ വാചാടോപങ്ങളുടേയും പ്രകടനപരതയുടേയും ലക്ഷ്യം. ഇതാണു് 'എമര്‍ജിങ്ങ് കേരള'യെ ജന വിരുദ്ധമാക്കുന്നതു്.



ആവശ്യമായ നിക്ഷേപത്തിന്റെ തോതു് ഓരോ വ്യവസായത്തിലും വ്യത്യസ്ഥമായിരിക്കും. ഇവിടെ പറഞ്ഞു് കേള്‍ക്കുന്ന പ്രധാന മേഖലകള്‍ നാണ്യവിളകളും വിവര സാങ്കേതിക വിദ്യയും ടൂറിസവുമാണു്. അവയാണല്ലോ നമ്മുടെ ആസൂത്രണ വിദഗ്ദ്ധന്‍ അഹ്ലുവാലിയ നമുക്കായി കല്പിച്ചു് തന്നിരിക്കുന്നതു്. കൂട്ടത്തില്‍ അടിസ്ഥാന പശ്ചാത്തല സൌകര്യങ്ങളായ ഗതാഗതവും വിദ്യാഭ്യാസവും ആരോഗ്യവും കൂടി വേണമെന്നു് യുഡിഎഫ് കാണുന്നുമുണ്ടാവാം. ഇവയില്‍ വന്‍തോതില്‍ നിക്ഷേപം ആവശ്യമുള്ളതു് ഗതാഗതത്തിനു് മാത്രമാണു്. അതു് പോലും യുക്തിപൂര്‍വ്വമായ ആസൂത്രണത്തിലൂടെ പരമാവധി കുറയ്ക്കാവുന്നതാണു്.



നിക്ഷേപ മൂലധനം വികസനത്തിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നു് മാത്രമാണു്. നമുക്കു് ഇല്ലാത്ത മറ്റു് ഘടകങ്ങള്‍ സംഘടിപ്പിക്കുന്നതിനു് നിക്ഷേപ മൂലധനം ആവശ്യമായി വരാം. വിവിധ ഘടകങ്ങളാകട്ടെ, സ്ഥലവും കെട്ടിടവും വൈദ്യുതിയും ഉപകരണങ്ങളും സാങ്കേതിക വിദ്യയും വൈദഗ്ദ്ധ്യവും അസംസ്കൃത പദാര്‍ത്ഥങ്ങളും തൊഴിലും മറ്റുമാണു്. പരാമര്‍ശിക്കപ്പെട്ട നമ്മുടെ മൂന്നു് മേഖലകളിലും പ്രവര്‍ത്തന മൂലധനം മാത്രമാണു് നിക്ഷേപമായി സമാഹരിക്കേണ്ടതു്. വൈദ്യുതി നാം ഉല്പാദിപ്പിച്ചേ തീരൂ. അതില്ലാതെ ഒരു നിക്ഷേപകനും കടന്നു് വരില്ല. വൈദ്യുതി കമ്മിയാണു് കേരളത്തിന്റെ ശാപം. അതു് പരിഹരിക്കാനുള്ള യാതൊരു ശ്രദ്ധയും യുഡിഎഫ് ഭരണം കാട്ടാറില്ല. 'എമര്‍ജിങ്ങു് കേരള'യിലും അതേക്കുറിച്ചു് കാര്യമായി കേട്ടില്ല. വിവര സാങ്കേതിക വ്യവസായ കാര്യത്തില്‍ യന്ത്രോപകരണങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതുമുണ്ടു്. അതിനുമുള്ള പണ വിഭവം കണണം. മറ്റു് ഘടകങ്ങളെല്ലാം നമ്മുടെ നാട്ടില്‍ നിലവില്‍ സുലഭമായി ഉള്ളതാണു്. അവ നമ്മുടേതാണു്. നമ്മുടെ വിഹിതമായി നിക്ഷേപിച്ചാല്‍ മതി. വരുമാന വിഹിതം നല്‍കിയാല്‍ മതി. അവയ്ക്കു് പകരം കൂടി പണ വിഭവം കണ്ടെത്തേണ്ട കാര്യമില്ല. ഗതാഗത സൌകര്യവും വൈദ്യുതിയുമടക്കം അടക്കം പല അടിസ്ഥാന സൌകര്യങ്ങളും വികസിപ്പിക്കേണ്ടതുണ്ടു്. പക്ഷെ, അവ വരുമാനം ഉണ്ടാകുന്ന മുറയ്ക്കു് ക്രമാനുഗതിമായി വികസിപ്പിച്ചാല്‍ മതി. നമുക്കു് ഇല്ലാത്ത ഘടകങ്ങളുടെ കാര്യത്തില്‍ (ഉദാഹരണം - കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍) നാം മിതത്വം പാലിക്കണം. അതേ പോലെ, ദൌര്‍ലഭ്യമുള്ള വൈദ്യൂതിയുടേയും പണ വിഭവത്തിന്റേയും കാര്യത്തിലും മിതവ്യയം ശീലിക്കണം. വരുമാന സൃഷ്ടിക്കായി അവ നീക്കി വെയ്ക്കണം. വരുമാനം വര്‍ദ്ധിക്കുന്ന മുറയ്ക്കു് അവയുടെ ലഭ്യത ഉയര്‍ത്താനുള്ള ശ്രമവും നടക്കണം. അതായതു്, പരമാവധി, നമ്മുടെ വിഭവങ്ങള്‍ ഉപയോഗിച്ചു് നടപ്പാക്കുന്ന ഉല്പാദന വികസന പ്രവര്‍ത്തനമാണു് തൊഴിലും സമ്പത്തും വരുമാനവും പരമാവധി ഉയര്‍ത്താനും സ്ഥായിയായി നിലനിര്‍ത്താനും ഉപകരിക്കുന്നതു്. അതല്ലാതെ, ബാധ്യത വര്‍ദ്ധിപ്പിക്കുന്ന നിക്ഷേപ മൂലധന സമാഹരണവും അതിന്റെ ധാരാളിത്തവും വികസനം മുരടിപ്പിക്കുകയേ ഉള്ളു.



ഇവിടെ നമുക്കുള്ള ഘടകങ്ങള്‍ക്കു് വേണ്ടിക്കൂടി പണ വിഭവം കണ്ടെത്താനുള്ള ശ്രമമാണു് 'എമര്‍ജിങ്ങ് കേരള'യിലൂടെ നടക്കുന്നതു്. അതു് ധന മൂലധനത്തെ പെരുപ്പിക്കാനും സഹായിക്കാനും മാത്രമാണെന്നതു് വ്യക്തം. അതിനു് പകരം നമ്മുടെ ഭൂമിയുടെ ഉടമസ്ഥരെ തന്നെ നിക്ഷേപകരും സംരംഭകരുമാകാന്‍ പ്രേരിപ്പിച്ചാല്‍ മതിയാകും. അവര്‍ക്കു് ലാഭ വിഹിതം ഉറപ്പാക്കുകയാണു് വേണ്ടതു്. അത്തരത്തില്‍ സംരംഭകത്വം നാട്ടില്‍ വളര്‍ത്തുകയാണു് സ്ഥായിയായ വികസനത്തിനുള്ള മാര്‍ഗ്ഗം. 'എമര്‍ജിങ്ങ് കേരള'യിലൂടെ മുന്നോട്ടു് വെയ്ക്കപ്പെടുന്നതു് വിഭവങ്ങളുടെ പുറത്തേയ്ക്കുള്ള ഒഴുക്കിനുള്ള മാര്‍ഗ്ഗമാണു്.



കയറ്റുമതിയെ ലക്ഷ്യമിട്ടുള്ള നാണ്യവിളകളിലും വിവര സാങ്കേതിക വിദ്യയിലും വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യം വെച്ചുള്ള ടൂറിസത്തിലും മാത്രം കേരളം ശ്രദ്ധിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശത്തിനു് പിന്നില്‍ വലിയൊരു വിപത്തു് ഒളിഞ്ഞിരിക്കുന്നുണ്ടു്. അവയെല്ലാം വിദേശ കമ്പോളത്തെ ഏതാണ്ടു് പൂര്‍ണ്ണമായി ആശ്രയിക്കുന്നവയാണു്. അതിനാല്‍, മേല്പറഞ്ഞ മൂന്നു് മേഖലകളിലൂന്നിയുള്ള വികസനം പരാശ്രിതത്വമാണു് സൃഷ്ടിക്കുക. നമ്മുടെ വിളകള്‍ക്കും സേവനങ്ങള്‍ക്കും വിലയിടിക്കാനുള്ള കഴിവു് പുറം കമ്പോളങ്ങള്‍ക്കു് നല്‍കുകയാണു് അത്തരം ആസൂത്രണത്തിന്റെ ഫലം. സുസ്ഥിര വികസനത്തിന്റെ കാഴ്ചപ്പാടു് വ്യത്യസ്തമാണു്. പരാശ്രിതത്വം പാടില്ല. നിരാശ്രിതത്വം ഇന്നത്തെ ലോകത്തു് പ്രായോഗികമല്ല. പരസ്പരാശ്രിതത്വമാണു് സാധ്യവും അഭികാമ്യവും സുസ്ഥിരവും. ആഭ്യന്തര കമ്പോളത്തെ ആശ്രയിച്ചും അതിനായുമുള്ള ഉല്പാദനമാണു് സുസ്ഥിരതയ്ക്കാവശ്യം. വിദേശ കമ്പോളത്തില്‍ വിലയിടിഞ്ഞാലും ആഭ്യന്തര ഉപഭോഗത്തിന്റെ ബലത്തില്‍ കടുത്ത തകര്‍ച്ചയും ദുരിതവും ഉണ്ടാകാതെ നോക്കാനാവും. കൃഷിയായാലും വിവര സാങ്കേതിക വിദ്യയായാലും ടൂറിസമായാലും അതാണു് വേണ്ടതു്. 'എമര്‍ജിങ്ങ് കേരള'യിലൂടെ മുന്നോട്ടു് വെയ്ക്കുന്ന കാഴ്ചപ്പാടു് പരാശ്രിതത്വത്തിന്റേതാണു്, വിദേശാശ്രിതത്വത്തിന്റേതാണു്. നാടിനു് ഗുണകരമല്ല. ഇതിനര്‍ത്ഥം ആ മേഖലകളില്‍ നാം ശ്രദ്ധിക്കേണ്ടതില്ല എന്നല്ല. അവ ഓരോന്നായി പരിശോധിക്കാം.



കേരള വികസനത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നതിനായി ഉന്നയിക്കപ്പെട്ട മൂന്നു് മേഖലകളില്‍ ഒന്നാമത്തേതു് നാണ്യവിളകളുടേതാണു്. ഇതില്‍ തന്നെ ഒരു ജന വിരുദ്ധത അടങ്ങിയിരിക്കുന്നു. ഒരു കാര്യം ശരിയാണു്, കേരളത്തിന്റെ പ്രത്യേകതകളെ ഉപയോഗിക്കുകയാണു് രാജ്യത്തിനും ലോക സമൂഹത്തിനും നല്ലതു്. പക്ഷെ, അതു് കേരളീയരുടെ മാത്രം ചെലവിലാകരുതു്. നീതിപൂര്‍വ്വകമായിരിക്കണം. അതാണു് കേരളപ്പിറവിക്കു് ശേഷം അന്നത്തെ രാഷ്ട്രിയ നേതൃത്വം മുന്നോട്ടു് വെച്ച കാഴ്ചപ്പാടു്. ദേശീയ നേതൃത്വം അതംഗീകരിച്ചു. കേരളം നാണ്യവിളകള്‍ ഉല്പാദിപ്പിക്കണം. കേരളത്തിനാവശ്യമായ ഭക്ഷ്യ ധാന്യം കേന്ദ്രം ഉറപ്പാക്കും. ഒരുലക്ഷത്തി പതിനേഴായിരം ടണ്‍ ഭക്ഷ്യധാന്യം വരെ പ്രതിമാസം കേരളത്തിനു് കിട്ടിയിരുന്നു. യുപിഎ സര്‍ക്കാര്‍ ഇന്നതു് വെറും ഇരുപതിനായിരമോ മുപ്പതിനായിരമോ ടണ്ണായി വെട്ടിക്കുറച്ചു് കേരളീയരോടു് നീതികേടു് കാട്ടുകയാണു്. അതിനാല്‍, കേരളം നാണ്യവിളകളില്‍ ശ്രദ്ധിക്കണമെന്ന ആസൂത്രണ കമ്മീഷന്റെ മേല്പറഞ്ഞ നിര്‍ദ്ദേശം കേരളത്തിനു് സ്വീകരിക്കാന്‍ കഴിയില്ല. നെല്‍കൃഷിയേ വേണ്ടെന്ന വാദം അതിലേറെ ജനദ്രോഹപരമാണു്. കാരണം, നെല്പാടങ്ങളില്ലാതായാല്‍ ഭൂഗര്‍ഭ ജലത്തെ അതു് ബാധിക്കും. കുടിവെള്ള ലഭ്യത കുറയുന്നതും കേരളത്തിന്റെ പച്ചപ്പു് മായുന്നതുമടക്കം പരിസ്ഥിതി നാശമാണു് ഫലം. അതിനാല്‍ കേരള വികസനത്തിന്റെ ജനകീയ കാഴ്ചപ്പാടു് നെല്‍കൃഷി പരമാവധി ഉയര്‍ത്തുക മാത്രമല്ല, നാണ്യവിളകള്‍ക്കു് കമ്പോള തകര്‍ച്ചയുണ്ടാകുന്നതു് നേരിടാനായി ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ ഹ്രസ്വകാല വിളകള്‍ക്കുപയോഗിക്കുന്ന സ്ഥല വിസ്തൃതി ആസൂത്രിതമായി മറ്റു് ഭക്ഷ്യ വിളകളായ കപ്പ, ചേന, ചേമ്പു്, ചെറുകിഴങ്ങു്, മധുരക്കിഴങ്ങു് തുടങ്ങിയവയുടെ കൃഷിക്കായി ഉപയോഗിക്കുന്നതിനു് തയ്യാറാകുക എന്നതാണു്. കുരുമുളകും ഏലവും കമുകും റബ്ബറും അടക്കം നാണ്യവിളകളുടെ കൃഷി തെങ്ങും പ്ലാവും മാവുമടക്കം ഭക്ഷ്യ വിളകളുടെ കൃഷിയെ ബാധിക്കാത്ത വിധത്തില്‍ മാത്രം ആസൂത്രണം ചെയ്യുകയാണു് കേരളീയരുടെ താല്പര്യം. കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും അതാവശ്യമാണു്.



നമ്മുടെ കാര്‍ഷിക വിളകളുടെ കാര്യത്തില്‍ മൂല്യ വര്‍ദ്ധന നേടാനുള്ള ശ്രമം തികച്ചും ശ്ലാഖനീയമാണു്. അതിനു് സാങ്കേതിക വിദ്യ ഇറക്കുമതി ആവശ്യമെങ്കില്‍ മറ്റു് രാജ്യങ്ങളോ വിദേശ സ്ഥാപനങ്ങളോ ആയി പരസ്പര സഹകരണം ആകാം. അതിലാര്‍ക്കും എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ല.



വിവര സാങ്കേതിക വിദ്യയുടെ രംഗത്തു് കേരളത്തിന്റെ നിലവിലുള്ള സ്ഥിതി പരിതാപകരമാണു്. ഇതേ സ്ഥിതി വളര്‍ത്തുകയാണു് 'എമര്‍ജിങ്ങ് കേരള'യില്‍ മുന്നോട്ടു് വെയ്ക്കുന്ന കാഴ്ചപ്പാടു്. ആഭ്യന്തര കമ്പോളത്തിനാവശ്യമായ യാതൊരു പരിഗണനയും നല്‍കപ്പെടുന്നില്ല. ഏതെല്ലാമോ വിദേശ താല്പര്യങ്ങള്‍ക്കു് വേണ്ടിയുള്ള പുറം കരാര്‍ പണികള്‍ മാത്രമാണു് നാം ശ്രദ്ധിക്കുന്നതു്. പുറം കമ്പനികള്‍ക്കും പുറം കരാറുകാര്‍ക്കുമായി ടെക്നോ പാര്‍ക്കും ഇന്‍ഫോപാര്‍ക്കും സ്മാര്‍ടു് സിറ്റിയും ടെക്നോ ലോഡ്ജുകളും നാമുണ്ടാക്കുന്നു. കേരളത്തിലെ ഇ-ഭരണത്തിനും സ്ഥാപനാസൂത്രണത്തിനും (ERP) വിദേശ കമ്പനികളെ നിരന്തരം ആശ്രയിക്കുന്നു. കേരളത്തിലെ വൈദ്യുതി വകുപ്പിന്റെ 239 കോടി രൂപയുടെ പ്രോജക്ടു് കൊറിയന്‍ കമ്പനിക്കു് നല്കി. വാട്ടര്‍ അതോറിറ്റിയിലെ 35 കോടി രൂപയുടെ പദ്ധതി ഒറാക്കിളിനെ അനുകൂലിക്കുന്ന കമ്പനികള്‍ക്കു് നല്‍കാനൊരുങ്ങുന്നു. കേരളത്തിലെ ഇ-ഭരണവും സ്ഥാപനാസൂത്രണവുമടക്കം പദ്ധതികള്‍ മുന്നില്‍ കണ്ടു് 'ഒറാക്കിളും' 'എമര്‍ജിങ്ങ് കേരള'യില്‍ എത്തിയിട്ടുണ്ടു്. മൈക്രോസോഫ്റ്റും സാപ്പും നേരത്തേതന്നെ ഭരണത്തിന്റെ ഇടനാഴികളില്‍ സ്ഥാനം പിടിച്ചിട്ടുണ്ടു്. ഇ-ഭരണവും സ്ഥാപനാസൂത്രണവും സ്വകാര്യ സോഫ്റ്റ്‌വെയറുകളുപയോഗിക്കുന്ന അവരെ ഏല്പിച്ചാല്‍ നമ്മുടെ ഭരണവും സമ്പദ്ഘടനയും രാഷ്ട്രീയവും സംസ്കാരവും സമൂഹവും അവരുടെ നിയന്ത്രണത്തിലാകും. വിവര സാങ്കേതിക വിദ്യ വശമില്ലാത്ത ഭരണ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും അവരുടെ ഉപദേശം കേട്ടു് നടക്കാന്‍ നിര്‍ബ്ബന്ധിതരാകും. വിവര സാങ്കേതിക വിദ്യ സ്വായത്തമാക്കാനും സ്വയം ശാക്തീകരിക്കാനും പ്രാദേശിക-ദേശീയ ശാക്തീകരണത്തിനും വ്യവസായാഭിവൃദ്ധിക്കും സുസ്ഥിര വികസനത്തിനും വിദ്യാഭ്യാസ ഗുണമേന്മയ്ക്കും വൈദഗ്ദ്ധ്യ പോഷണത്തിനും മാതൃ ഭാഷാ വികസനത്തിനും സ്വതന്ത്ര സോഫ്റ്റ്‌വെയറാണു് ആവശ്യമായിട്ടുള്ളതു്. സുസ്ഥിര വികസനത്തിനു് അവശ്യം ആവശ്യമായ സാങ്കേതിക സ്വാംശീകരണത്തിനു് ശ്രമിക്കാത്തതാണു് നമ്മുടെ ഇന്നത്തെ പതനത്തിനു് കാരണം. നമ്മുടെ സേവനങ്ങള്‍ വിദേശ കമ്പനികള്‍ക്കു് നല്‍കുമ്പോള്‍ വിഭവം പുറത്തേയ്ക്കൊഴുകുന്നു. വിദേശ ഡോക്ടര്‍മാര്‍ പറയുന്നതു് ടൈപ്പു് ചെയ്തു് കൊടുക്കുന്ന പണി നമ്മുടെ കമ്പനികള്‍ നടത്തുന്നു. അത്തരം കമ്പനികള്‍ക്കായി സ്ഥലവും വൈദ്യുതിയും സൌകര്യവുമൊരുക്കി നാം വികസന മേനി നടിക്കുന്നു. അവരുടെ ആവശ്യം കഴിയുമ്പോള്‍ അവയെല്ലാം ഇട്ടെറിഞ്ഞു് പോകുമ്പോള്‍ നമ്മുടെ സമ്പദ്ഘടന അവതാളത്തിലാകും. വന്‍ തോതില്‍ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യപ്പെടുന്നു. അവയുടെ ഉപയോഗത്തില്‍ ധാരാളിത്തം നടമാടുന്നു. വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെന്നു് മറ്റുള്ളവരെ കാണിക്കാനായി അനാവശ്യമായി പോലും ഉപകരണങ്ങള്‍ വാങ്ങി കൂട്ടി വിഭവം പാഴാക്കുന്നു. പാടി പുകഴ്ത്തപ്പെടുന്ന ഇന്നത്തെ വിവര സാങ്കേതിക വികാസത്തിന്റെ നീക്കി ബാക്കി നമ്മുടെ വിഭവങ്ങളുടെ പുറത്തേയ്ക്കുള്ള ഒഴുക്കാണു്. അപഹാസ്യമണു് നമ്മുടെ വിവര സാങ്കേതിക വികസനം.



വേണ്ടതെന്തെന്നു് നോക്കാം. വൈദ്യുതി വകുപ്പിന്റേയും വാട്ടര്‍ അതോറിറ്റിയുടേയും അടക്കം നൂറിലേറെ വരുന്ന വകുപ്പുകളുടേയും അത്രയും തന്നെ വരുന്ന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും ഇ-ഭരണവും സ്ഥാപനാസൂത്രണവുമായി ബന്ധപ്പെട്ട വിവര സാങ്കേതിക ജോലികള്‍ കേരളത്തിലെ സ്വയം തൊഴില്‍, ചെറുകിട, ഇടത്തരം സംരംഭകരെ ഏല്പിക്കണം. അവയുടെ വൈദഗ്ദ്ധ്യ പോഷണത്തിനും ശാക്തീകരണത്തിനും സംവിധാനങ്ങളുടെ ഉല്‍ഗ്രഥനത്തിനും സേവനങ്ങളുടേയും സാങ്കേതിക വിദ്യയുടേയും മാനനീകരണത്തിനും ഗുണമേന്മയുടെ നിലവാരം നിര്‍ണ്ണയിക്കുന്നതിനും ഉറപ്പാക്കുന്നതിനും കെല്‍ട്രോണ്‍ പോലുള്ള പൊതു മേഖലാ സ്ഥാപനങ്ങളെ ഉപയോഗിക്കണം. രണ്ടോ മൂന്നോ വര്‍ഷം കൊണ്ടു് കേരളത്തിലെ ഇ-ഭരണവും സ്ഥാപനാസൂത്രണവും നടത്താം. ഇന്നത്തെ സാര്‍വ്വദേശീയ നിരക്കില്‍ ഏകദേശം പതിനായിരം കോടി രൂപയുടെ കമ്പോളമാണിതു്. നമുക്കതു് രണ്ടായിരമോ മൂവായിരമോ കോടി രൂപയുടെ കൂലി ചെലവില്‍ നടപ്പിലാക്കാം. തൊഴിലും കൂലിയും വരുമാനവും നാട്ടുകാര്‍ക്കു് ലഭിക്കും. വന്‍ തോതിലുള്ള പദ്ധതികള്‍ക്കായി വിദേശ കമ്പനികളെ കൊണ്ടുവരുന്നതിനു് പകരം ചെറിയ തോതില്‍ തുടങ്ങണം. ആഭ്യന്തര കഴിവു് വളര്‍ത്തണം. അതിന്റെ അനുഭവവും പരിചയവും ഉപയോഗിച്ചും അവയുടെ മാതൃകകള്‍ എടുത്തു് കാട്ടിയും കേരളത്തിനു് അഖിലേന്ത്യാ തലത്തില്‍ ഇ-ഭരണ-സ്ഥാപന ഭരണ രംഗങ്ങളില്‍ പ്രവൃത്തികള്‍ ഏറ്റെടുത്തു് വരുമാനം കൊണ്ടുവരാം. തുടര്‍ന്നു് ആഗോളമായും. ഇത്രയേറെ കമ്പോള സാധ്യതകളുള്ള ഈ രംഗം ശ്രദ്ധിക്കാതെ പോകുന്നതും കേരളത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാതിരിക്കുന്നതും കേരള വികസനത്തോടു് ചെയ്യുന്ന പാതകമാണു്. അഞ്ചു് വര്‍ഷം കൊണ്ടു് പ്രതി വര്‍ഷം പതിനായിരം കോടി രൂപയുടെ അധിക വരുമാനം കേരളത്തിലേയ്ക്കു് കൊണ്ടു് വരാന്‍ ഈ വികസന തന്ത്രത്തിനു് കഴിയും.



സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സാങ്കേതിക കഴിവും ഇ-ഭരണ സാങ്കേതിക വൈദഗ്ദ്ധ്യവും കേരളത്തിലും കെല്‍ട്രോണിലും തന്നെ ലഭ്യമാണു്. അതുപയോഗിക്കുകയേ വേണ്ടൂ. ഉപകരണങ്ങളുടെ കാര്യത്തില്‍ മിത വ്യയം ശീലിക്കണം. ആഭ്യന്തര കമ്പോളം മറുനാട്ടുകാര്‍ക്കു് മാത്രമായി കൊടുക്കുന്നതിനു് പകരം നാട്ടുകാര്‍ക്കു് തുറന്നു് കൊടുത്താല്‍ മതി.



ടെക്നോ പാര്‍ക്കോ ഇന്‍ഫോ പാര്‍ക്കോ മേല്പറഞ്ഞ ആഭ്യന്തര ശാക്തീകരണത്തിനു് അത്യാവശ്യമല്ല. അതതു് വകുപ്പുകളുടെ സ്ഥല സൌകര്യം തന്നെ മതി. വിവര സാങ്കേതിക വിദ്യയുടെ അവശ്യ അടിസ്ഥാന സൌകര്യം തുടര്‍ച്ചയായ വൈദ്യുതിയും ശൃംഖലാ ബന്ധവുമാണു്. ശൃംഖലാ ബന്ധം കേരളത്തില്‍ പരക്കെ ലഭ്യമാണു്. സൌരോര്‍ജ്ജം ഉപയോഗിക്കാം. കേന്ദ്ര സര്‍ക്കാര്‍ 75% സഹായം ലഭ്യമാക്കും. സൌരോര്‍ജ്ജ സാങ്കേതിക വിദ്യയുടെ സ്വാംശീകരണം തന്നെ അടുത്ത ഘട്ട വരുമാന വികസന മാര്‍ഗ്ഗമായി കേരളത്തിനു് പ്രയോജനപ്പെടും. സ്വയം തൊഴില്‍ സംരംഭകരുടെ ഓരോ വീടും ശൃംഖലയില്‍ വരുമ്പോള്‍ എല്ലാ സാങ്കേതിക പാര്‍ക്കുകളേക്കാളും വലിയ അടിസ്ഥാന സൌകര്യമായി അതു് മാറും.



അടുത്ത മേഖല ടൂറിസമാണു്. എത്ര പരസ്യം നല്‍കിയാലും എത്ര സ്റ്റാര്‍ ഹോട്ടലുകളോ രാത്രി വിനോദങ്ങളോ തിരുമ്മല്‍ കേന്ദ്രങ്ങളോ ഏര്‍പ്പെടുത്തിയാലും ഇന്നത്തേപ്പോലെ തെരുവുകളും മണ്ണും നീര്‍ച്ചാലുകളും ജലാശയങ്ങളും വൃത്തികേടായി തുടരുന്നിടത്തോളം കേരളത്തിന്റെ ടൂറിസം വ്യവസായം വികസിക്കില്ല. സാര്‍വ്വദേശീയമായി അവശ്യം കണ്ടിരിക്കേണ്ട ടൂറിസ്റ്റു് കേന്ദ്രങ്ങളുടെ ഗണത്തിലാണു് കേരളം പെട്ടിരിക്കുന്നതു്. കഴിഞ്ഞ രണ്ടു് പതിറ്റാണ്ടുകളായി ടൂറിസം പ്രോത്സാഹിപ്പിച്ചിട്ടും ആഗോള ടൂറിസ്റ്റുകളില്‍ വെറും 0.06 ശതമാനം മാത്രമാണു് കേരളം സന്ദര്‍ശിക്കുന്നതു്. ശുചിത്വം കൈവരിച്ചാല്‍, തെരുവുകളും റോഡുകളും പറമ്പുകളും നീര്‍ച്ചാലുകളും ജലാശയങ്ങളും വൃത്തിയാക്കിയിട്ടാല്‍ കേരളം ടൂറിസ്റ്റുകളുടെ സ്വര്‍ഗ്ഗമായി മാറും. കൂടിയ നിരക്കുള്ള ഹോട്ടലുകളേക്കാള്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതു് കുറഞ്ഞ നിരക്കിലുള്ള വൃത്തിയുള്ള താമസ സൌകര്യമാണു്. അതിനു് പകരമാവില്ല, മാലിന്യ കൂമ്പാരങ്ങള്‍ക്കു് നടുവില്‍ വളച്ചു് കെട്ടി വൃത്തിയായി സൂക്ഷിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകള്‍. അവ വൃത്തിയുള്ളവയാണെന്നു് വിശ്വസിക്കാന്‍ വൃത്തി ഹീനമായ ചുറ്റുപാടുകള്‍ ഒരു ടൂറിസ്റ്റിനേയും അനുവദിക്കില്ല. ഇന്നത്തെ ടൂറിസം പ്രോത്സാഹനം പഞ്ച നക്ഷത്ര ഹോട്ടലുകള്‍ കെട്ടുന്ന ധന മൂലധനത്തിന്റെ നീരാളി പിടുത്തത്തിലേയ്ക്കു് കേരള സമ്പദ്ഘടനയെ എത്തിക്കാന്‍ മാത്രമേ ഉതകൂ. യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ടൂറിസത്തിന്റെ ഏറിയ പങ്കും ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടതാണു്. അതിന്റെ എത്രയോ മടങ്ങു് സാധാരണക്കാരെ കേരളത്തിലേയ്ക്കാകര്‍ഷിക്കാന്‍ വൃത്തിയുള്ള കേരളത്തിനു് കഴിയും !



ചുരുക്കത്തില്‍, ആഭ്യന്തര വിഭവങ്ങള്‍ ഉപയോഗിച്ചും ആഭ്യന്തര കമ്പോളം ലക്ഷ്യമാക്കിയുമുള്ള വികസനമാണു് സ്ഥായിയായതും ഉറപ്പുള്ളതും. അവ സാധ്യമല്ലാത്തിടത്താണു് മറ്റു് മാര്‍ഗ്ഗങ്ങള്‍ നോക്കേണ്ടി വരുന്നതു്. കേരളത്തിനു് മേല്പറഞ്ഞ മൂന്നു് മേഖലകളിലും സ്വന്തം വിഭവങ്ങളും സ്വന്തം കമ്പോളവും ലക്ഷ്യമിട്ടുള്ള വികസനം സാധ്യമാണു്. തുടര്‍ന്നു് മിച്ചോല്പന്നങ്ങളും ആഭ്യന്തരമായി ഗുണമേന്മ തെളിയിക്കപ്പെട്ട സേവനങ്ങളും വൈദഗ്ദ്ധ്യം നേടിയ മനുഷ്യ വിഭവവും കയറ്റുമതി ചെയ്യുകയുമാകാം. അവ മൂല്യ വര്‍ദ്ധനയും ഉറപ്പാക്കും.



നൂറ്റാണ്ടുകള്‍ വിദേശ ഭരണത്തില്‍ കഴിഞ്ഞതിന്റെ ബാക്കി പത്രമായി നില്‍ക്കുന്ന അടിമ മനോഭാവം കളഞ്ഞു് സ്വന്തം ആസ്തികളും കഴിവുകളും സാധ്യതകളും തിരിച്ചറിയുകയാണു് കേരള വികസനത്തിന്റെ മുന്നുപാധി. നമ്മുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നമുക്കു് നാളെയെ സധൈര്യം അഭിമുഖീകരിക്കാം. വിദ്യാഭ്യാസ രംഗവും ആരോഗ്യ രംഗവും ചില്ലറ വ്യാപാര മേഖലയും ധന മൂലധന ശക്തികളുടെ നീരാളിപ്പിടുത്തത്തിലായിക്കൊണ്ടിരിക്കുന്നു. അവയടക്കം ഇതര മേഖലകളിലും ആഭ്യന്തര ശാക്തീകരണത്തിലും ആവശ്യങ്ങളിലും പരസ്പര സഹകരണത്തിലും അധിഷ്ഠിതമായ സമാന വികസന പരിപ്രേക്ഷ്യം രൂപപ്പെടുത്തുകയും നടപ്പാക്കുകയുമാണു് കേരളം ഉയര്‍ന്നു് വരുന്നതിനാവശ്യമായിട്ടുള്ളതു്.



ജോസഫ് തോമസ്



Blog Archive