Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Sunday, May 6, 2012

അധികാരം നിലനിര്‍ത്താനുള്ള കുത്സിത നീക്കം - പ്രഭാവര്‍മ



(Courtesy : Deshabhimani : Posted on: 05-May-2012 10:48 PM)

"ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍തന്നെ" എന്ന നിഗമനം ആധുനിക രാഷ്ട്രീയസാഹചര്യങ്ങളില്‍ ശരിയായിക്കൊള്ളണമെന്നില്ല. ഭീമനെ കുടുക്കാനാഗ്രഹിക്കുന്ന ശത്രുക്കള്‍ക്ക് അതുചെയ്യാം. അങ്ങനെ ചെയ്തതിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ത്തന്നെ ദൃഷ്ടാന്തങ്ങളുണ്ട്.

ഫോര്‍വേഡ് ബ്ലോക്ക് സിപിഐ എമ്മിനെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരുന്ന എഴുപതുകളുടെ ആരംഭത്തില്‍ ആ പാര്‍ടിയുടെ ദേശീയനേതാവായിരുന്ന ഹേമന്ത് ബസു കൊല്‍ക്കത്തയില്‍ വധിക്കപ്പെട്ടു. നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ആദരണീയനായ നേതാവായിരുന്നു ഹേമന്ത് ബസു. എല്ലാവര്‍ക്കും ബഹുമാന്യനായ അദ്ദേഹത്തെ വധിച്ചത് സിപിഐ എം ആണെന്നായിരുന്നു പ്രചാരണം. കോണ്‍ഗ്രസ് നേതാക്കള്‍ അഴിച്ചുവിട്ട ആ പ്രചാരണം ബംഗാളിലെ മിക്ക മാധ്യമങ്ങളും ഏറ്റെടുത്തു. സിപിഐ എം നേതൃത്വം സത്യം ബോധ്യപ്പെടുത്താനാകാതെ വിഷമത്തിലായി. എന്നാല്‍, കേസന്വേഷണം പൂര്‍ത്തിയായപ്പോള്‍ പ്രതിപ്പട്ടികയില്‍ വന്നതൊക്കെ കോണ്‍ഗ്രസുകാര്‍. കേസ് വിചാരണ പൂര്‍ത്തിയായപ്പോള്‍ കോടതിയില്‍ ശിക്ഷിക്കപ്പെട്ടത് കോണ്‍ഗ്രസുകാര്‍. ഇരുട്ടിന്റെ മറവില്‍ ഹേമന്ത് ബസുവിനെ വധിച്ചിട്ട് പകല്‍വെളിച്ചത്തില്‍ വന്ന് സിപിഐ എമ്മിനെ "കൊലയാളിപാര്‍ടി" എന്ന് ആക്ഷേപിക്കുകയാണന്ന് കോണ്‍ഗ്രസ് ചെയ്തത്. കാലം സത്യം തെളിയിച്ചു. 1971ലെ ബംഗാള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഹേമന്ത് ബസുവിന്റെ കൊലപാതകം. അന്ന് ഇടതുമുന്നണിയില്ല. ഫോര്‍വേഡ് ബ്ലോക്കാണെങ്കില്‍ സിപിഐ എമ്മിന് ഒപ്പവുമില്ല. ഫോര്‍വേഡ് ബ്ലോക്ക് സിപിഐ എമ്മുമായി അടുക്കാതിരിക്കാനും ഇടതുപക്ഷയോജിപ്പുണ്ടാകാതിരിക്കാനും സിപിഐ എമ്മിനെ ജനങ്ങളാല്‍ വെറുക്കപ്പെട്ട കക്ഷിയാക്കി തകര്‍ക്കാനുമുദ്ദേശിച്ചുള്ളതായിരുന്നു കോണ്‍ഗ്രസിന് ഒരു വിരോധവുമില്ലാതിരുന്ന ഹേമന്ത് ബസുവിന്റെ വധം. പശ്ചിമബംഗാളില്‍ നിരവധി വര്‍ഷങ്ങള്‍ തുടര്‍ന്ന കോണ്‍ഗ്രസിന്റെ അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ച്ചയുടെ തുടക്കംകൂടിയായിരുന്നു അത്. കേന്ദ്രമന്ത്രിയായിരുന്ന സിദ്ധാര്‍ഥ ശങ്കര്‍ റേ ബംഗാളില്‍ ക്യാമ്പ്ചെയ്ത് ആസൂത്രിതമായി ഗൂഢപദ്ധതികള്‍ നടപ്പാക്കിയിരുന്ന ഘട്ടം. ഏറ്റവും വലിയ കക്ഷിയായി തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്ന സിപിഐ എമ്മിനെ മന്ത്രിസഭയുണ്ടാക്കാനുവദിക്കാതെ നിയമസഭ പിരിച്ചുവിടുകയും പിന്നീട് കേന്ദ്രസേനയുടെ സാന്നിധ്യത്തില്‍ ബൂത്തുപിടിച്ചെടുത്തും കൃത്രിമംകാട്ടിയും മറ്റൊരു തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് അധികാരം പിടിക്കുകയുംചെയ്ത ഘട്ടം. അധികാരത്തിനുവേണ്ടി കോണ്‍ഗ്രസ് എന്തുംചെയ്യും എന്നത് വ്യക്തമാകുകയായിരുന്നു അന്ന്.

ഭരണം നിലനിര്‍ത്താന്‍വേണ്ടി അധികാരമത്തുപിടിച്ച യുഡിഎഫും ഇവിടെ എന്തും ചെയ്യുമെന്നായിരിക്കുന്നു. അതിന്റെ ദൃഷ്ടാന്തമാണ് കേരളത്തില്‍ സമാനസ്വഭാവത്തോടെ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കഷ്ടിച്ച് ഒരു വര്‍ഷംമാത്രം മുമ്പ് ഏത് ചിഹ്നത്തിനെതിരെ മത്സരിച്ചോ അതേ ചിഹ്നത്തിന് വോട്ടുചോദിച്ച് നെയ്യാറ്റിന്‍കരയില്‍ നടക്കുകയാണ് യുഡിഎഫ് കാലുമാറ്റിച്ചെടുത്ത ഒരാള്‍. രാഷ്ട്രീയസദാചാരത്തെയും ധാര്‍മികതയെയും വിലവയ്ക്കുന്ന ജനസാമാന്യം ആ രാഷ്ട്രീയ അധര്‍മത്തിനെതിരെ വലിയതോതില്‍ പ്രതികരിക്കുന്നു. ഇങ്ങനെപോയാല്‍ തങ്ങളുടെ കണക്കുകൂട്ടല്‍ നടക്കില്ല എന്ന് യുഡിഎഫ് തിരിച്ചറിയുന്നു. അധാര്‍മിക രാഷ്ട്രീയത്തിനെതിരായ ജനവികാരത്തെ മറികടക്കാന്‍ സിപിഐ എമ്മിനെ "കൊല നടത്തുന്ന രാഷ്ട്രീയകക്ഷി"യായി ജനമധ്യത്തില്‍ കരിതേച്ചവതരിപ്പിച്ചാല്‍ മതി എന്നവര്‍ നിശ്ചയിച്ചു. ആ നിശ്ചയത്തിന്റെയും അതിനുപിന്നിലെ ഗൂഢാലോചനയുടെയും ഫലമായാണ് ഒഞ്ചിയത്തും ഇപ്പോള്‍ "ഹേമന്ത് ബസു" ഉണ്ടായത്. ഇതു കാണാന്‍ രാഷ്ട്രീയതിമിരം ബാധിച്ചിട്ടില്ലാത്ത ആര്‍ക്കും വിഷമമുണ്ടാകില്ല. നെയ്യാറ്റിന്‍കരയില്‍ പ്രധാനപ്പെട്ട ഒരു ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ടി ആ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കെതിരായ വന്‍ പ്രചാരണത്തിന് വഴിവയ്ക്കുന്ന ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്യുമോ? സാമാന്യബുദ്ധി മാത്രം മതി ഇതിനുത്തരം കണ്ടെത്താന്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റവാളിയാര് എന്നത് കണ്ടെത്താന്‍ പ്രവൃത്തിയുടെ ഗുണഭോക്താവാര് എന്ന് നോക്കിയാല്‍ മതി. ഗുണഭോക്താവാര് എന്ന് കേരളം കണ്ടുകഴിഞ്ഞു. ഒഞ്ചിയത്തെ കൊലപാതകത്തെക്കുറിച്ച് കേരളം നേരം പുലര്‍ന്നറിയുന്നതിനുമുമ്പുതന്നെ യുഡിഎഫ് നേതാക്കളാകെ അവിടെ എത്തുന്നത് കേരളം കണ്ടു. ഒരു സൂചനയ്ക്കുപോലും കാത്തുനില്‍ക്കാതെ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും കേന്ദ്രമന്ത്രിയും ലീഗ്നേതാവും കൊല നടത്തിയത് ഇന്ന പാര്‍ടിയാണെന്ന് കൊല്ലപ്പെട്ടയാളുടെ ചോരയുണങ്ങുംമുമ്പ് വിളംബരം നടത്തുന്നത് കേരളം കേട്ടു.

അപ്പോള്‍ ആരാണ് ഈ പ്രവൃത്തിയുടെ ഗുണഭോക്താവ്? ഉത്തരം പ്രബുദ്ധ കേരളംതന്നെ കണ്ടുപിടിക്കട്ടെ!

വെറുതെ കൈയുംകെട്ടിയിരുന്ന് വിളംബരം നടത്തിയാല്‍ കാര്യങ്ങള്‍ ഉദ്ദേശിച്ചിടത്ത് കൊണ്ടുചെന്ന് കെട്ടാനാകില്ലെന്നവര്‍ക്കറിയാം. അതുകൊണ്ടുതന്നെ ആഭ്യന്തരമന്ത്രി "പോസ്റ്റുമോര്‍ട്ടം" നടക്കുന്ന മോര്‍ച്ചറിയില്‍വരെ ചെന്ന് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കി. ആഭ്യന്തരമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഈ വിഷയത്തില്‍ രഹസ്യചര്‍ച്ച നടത്തുന്ന അടച്ചിട്ട മുറിയില്‍ കെപിസിസി പ്രസിഡന്റ് നിര്‍ദേശങ്ങള്‍ നല്‍കാനെത്തി. കേരളത്തിന്റെ ചരിത്രത്തില്‍ അസാധാരണമാണിതൊക്കെ.

കൊലചെയ്യപ്പെട്ടയാള്‍ക്ക് നേരത്തേതന്നെ ഭീഷണിയുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പറയുന്നു. അത് തങ്ങള്‍ അറിഞ്ഞിരുന്നത്രെ. എങ്കില്‍ പിന്നെ, കൊലചെയ്യപ്പെടാന്‍ പാകത്തില്‍ അദ്ദേഹത്തെ രക്ഷാസംവിധാനമില്ലാതെ നടക്കാന്‍ എന്തുകൊണ്ട് തുടര്‍ന്നും ഇവര്‍ അനുവദിച്ചു? ഈ ചോദ്യത്തിനുത്തരം തേടുമ്പോഴും ജനങ്ങള്‍ ചെന്നെത്തുക നേരത്തെ നല്‍കിയ സൂചനകളിലേക്കാണ്. അഞ്ചാംമന്ത്രിസ്ഥാന കാര്യത്തിലും ഭരണ ദുഷ്ചെയ്തിയുടെ കാര്യത്തിലും ജനങ്ങളാല്‍ വെറുക്കപ്പെട്ട് നില്‍ക്കുന്ന ലീഗ് ആഭ്യന്തര പ്രതിസന്ധി നേരിടുന്നു. ഈ പ്രതിസന്ധി കോണ്‍ഗ്രസില്‍ ആഭ്യന്തരക്കുഴപ്പങ്ങളുണ്ടാക്കുന്ന അവസ്ഥയിലേക്കുകൂടി പടരുന്നു. ഇതില്‍നിന്നൊക്കെ ശ്രദ്ധ തിരിച്ചുവിടാന്‍ കോണ്‍ഗ്രസും യുഡിഎഫും ഒഞ്ചിയം സംഭവത്തെ ദുര്‍വ്യാഖ്യാനംചെയ്ത് അവതരിപ്പിക്കുകയും ചെയ്യുന്നു.

ഭരണമില്ലെങ്കില്‍ ജയിലിലായിപ്പോകുന്ന മന്ത്രിമാരാണ് ഇന്ന് കേരളത്തിലുള്ളത്. ഭരണം തങ്ങള്‍ക്കെതിരായ കേസുകള്‍ ഇല്ലാതാക്കാനുള്ള സംവിധാനമായി യുദ്ധകാലാടിസ്ഥാനത്തില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുയാണവര്‍. ഒരു മന്ത്രി കോടതിയെ മറികടന്ന് പുനരന്വേഷണത്തിലൂടെ കുറ്റവിമുക്തനാകാന്‍ വ്യഗ്രതപ്പെടുമ്പോള്‍ മുഖ്യമന്ത്രി, തന്നെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് വിജിലന്‍സില്‍നിന്ന് എഴുതിവാങ്ങുന്നു. ലീഗ് മന്ത്രിമാര്‍ വ്യാജചെക്കുകേസ് മുതല്‍ പെണ്‍വാണിഭ പുനരന്വേഷണ കേസുവരെ തേച്ചുമാച്ചുകളയാനുള്ള ഉപകരണമായി മന്ത്രിസ്ഥാനത്തെ ഉപയോഗിക്കുന്നു. ഈ സംഘത്തിന് ഭരണമില്ലാത്ത അവസ്ഥ സങ്കല്‍പ്പിക്കാന്‍പോലും കഴിയുന്നതല്ല. ഭരണമാണെങ്കില്‍ നേര്‍ത്ത ഭൂരിപക്ഷത്തിന്റെ നൂലിഴയില്‍ ഏത് നിമിഷവും വീണുപോകാമെന്ന മട്ടില്‍ തൂങ്ങിയാടുന്നു. ഈ അവസ്ഥമാറ്റി അധികാരം സുസ്ഥിരമാക്കാന്‍ വ്യാജമാര്‍ഗങ്ങള്‍ തേടുകയാണിവര്‍. ഈ വഴിക്ക് ഇവര്‍ ഏതറ്റംവരെയും പോകാമെന്നതാണ് കാലുമാറ്റിക്കല്‍ മുതല്‍ കൊലപാതകവിളംബരംവരെയുള്ള കാര്യങ്ങള്‍ കാണിക്കുന്നത്.

Saturday, May 5, 2012

ഭരണ നിര്‍വ്വഹണം കോര്‍പ്പറേറ്റുകള്‍ക്കു് ആകാമെങ്കില്‍ എന്തു് കൊണ്ടു് ജനങ്ങള്‍ക്കതായിക്കൂടാ ?



ധന മൂലധനാധിപത്യത്തില്‍ ഭരണ കൂട നടത്തിപ്പു് കോര്‍പ്പറേറ്റുകള്‍ക്കു് ഏല്പിച്ചു് കൊടുക്കപ്പെടുകയാണു്. അതിനു് ബദലാകട്ടെ, ഭരണ കൂടം ജനങ്ങള്‍ പിടിച്ചെടുത്തു് ജനങ്ങള്‍ നേരിട്ടു് സമൂഹത്തിന്റെ മാനേജ്മെന്റു് നടത്തുകയാണു്. അതു് സാധ്യമാണെന്നും അടിയന്തിരമാണെന്നും അനിവാര്യമാണെന്നും കോര്‍പ്പറേറ്റുകളുടെ ഭരണ കൂട കയ്യേറ്റം തന്നെ തെളിയിക്കുന്നു.

അടുത്തിട വന്ന ചില വാര്‍ത്തകള്‍ ശ്രദ്ധിക്കുക.

1. ഇന്ത്യയില്‍ ഐടി ആക്ടിന്റെ മറവില്‍ നിര്‍മ്മിച്ചു് പുറത്തിറക്കിയ ഐടി ചട്ടം 2011, ഉള്ളടക്ക പരിശോധന നടത്താനുള്ള ഭരണ കൂടത്തിന്റെ ഉത്തരവാദിത്വം ഐടി സേവനം നല്‍കുന്ന മധ്യവര്‍ത്തികളെ ഏല്പിക്കുന്നു. (പരിശോധനയുടെ വ്യാപ്തിയും അനുവദനീയമല്ലാത്ത ഉള്ളടക്കത്തിന്റെ വ്യാപിതിയും വര്‍ദ്ധിപ്പിച്ചിരിക്കുന്നു എന്നതും അവ നിയമത്തേയും ഭരണ ഘടനാ വ്യവസ്ഥകളേയും ലംഘിക്കുന്നു എന്നതും മറ്റൊരു വിഷയം)

2. മാല്‍ വെയര്‍ (വൈറസും മറ്റും) സൃഷ്ടിക്കുന്ന ക്രിമിനല്‍ സ്ഥാപനങ്ങളെ മൈക്രോസോഫ്റ്റ് കമ്പനി ഓണ്‍ലൈനായി റെയ്ഡ് നടത്തുകയും തുടര്‍ന്നു് കോടതി ഉത്തരവിന്റേയും കോടതി മാര്‍ഷലുകളുടേയും പിന്‍ബലത്തോടെ നേരിട്ടുള്ള റെയ്ഡ് നടത്തി ഹാര്‍ഡ് വെയറുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു.

3.  ആഭ്യന്തര മന്ത്രി ചിദംബരം നാസ്കോമിനു് സൈബര്‍ സുരക്ഷയുടെ ചുമതല ഏല്പിച്ചു് കൊടുക്കുന്നതിനേക്കുറിച്ചു് വാചാലനായിരിക്കുന്നു.

മേല്പറഞ്ഞ വാര്‍ത്തകളെല്ലാം ഭരണ നിര്‍വ്വഹണാധികാരം ഐടി കോര്‍പ്പറേറ്റുകളില്‍ കേന്ദ്രീകരിക്കുന്നതിന്റെ സൂചനകളാണു് നല്‍കുന്നതു്. ധന മൂലധന കുത്തകകള്‍ക്കു് പൊതു മേഖലാ ആസ്തികള്‍, പ്രകൃതി വിഭവങ്ങള്‍, ബഡ്ജറ്റു് സഹായം തുടങ്ങി നേരിട്ടു് കൈമാറുന്നതിന്റേയും ചെറുകിട-ഇടത്തരം സംരംഭകരേയും കര്‍ഷകരേയും സ്വത്തുടമകളേയും കൊള്ളയടിക്കാനുള്ള ഭരണ കൂട ഒത്തശകളുടേയും വിവരം നമുക്കു് ധാരാളം ലഭ്യമായി പോന്നിട്ടുള്ളതാണു്. ഇന്നത്തെ ഘട്ടം, ജനാധിപത്യം ഔപചാരികമായി നിലനിര്‍ത്തിക്കൊണ്ടു്, ഭരണ കൂടത്തിന്റെ നിയന്ത്രണം തന്നെ മൂലധന കുത്തകകളെ ഏല്പിക്കുന്നതിന്റേതാണു്.

ഐടി വികസനത്തിന്റേയും പ്രയോഗത്തിന്റേയും കഴിഞ്ഞ കാല ചരിത്രം പരിശോധിച്ചാല്‍ ഇ-ഭരണം (സര്‍ക്കാരിലും സ്ഥാപനങ്ങളിലും) ഐടി കുത്തകകള്‍ ഏറ്റെടുക്കുകയും രാഷ്ട്രീയ ഭരണാധികാരികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്ഥാപന മേധാവികളും (എത്ര ഉന്നതരും) ഐടി കുത്തകകളുടെ വരുതിക്കു് പ്രവര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവരാകുകയും ചെയ്തു് വരുന്നതായി കാണാം. ഇതു് സാങ്കേതിക പ്രധാനമായ പ്രവര്‍ത്തനമായതിനാല്‍ അങ്ങിനെയേ കഴിയൂ എന്ന ഒഴിവു് കഴിവു് പല മൂലകളില്‍ നിന്നും കേള്‍ക്കാം. ചുരുക്കത്തില്‍ ഭരണവും സ്ഥാപന നടത്തിപ്പും കമ്പോള നിയന്ത്രണവും എല്ലാം കുത്തക ഐടി സ്ഥാപനങ്ങളില്‍ (ധന മൂലധന കുത്തകകളില്‍) കേന്ദ്രീകരിക്കുകയാണു് ചെയ്തു് വരുന്നതു്.

ഇതിനെതിരെ വ്യക്തികളായ രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥരിലും മാനേജര്‍ മാരിലും ഉടലെടുത്ത രോഷാഗ്നിയാണു് നാളിതു് വരെ ഐടി വ്യാപനത്തിനു് തടസ്സമായി നില നിന്നിരുന്നതു്. ഇന്നും തടസ്സമായി നിലനല്‍ക്കുന്നതും അതാണു്. തൊഴില്‍ നഷ്ടത്തിന്റെ പേരില്‍ ആദ്യ കാലത്തു് കമ്പ്യൂട്ടര്‍ വല്‍ക്കരണത്തെ എതിര്‍ത്ത തൊഴിലാളികളെ അന്നു് കളിയാക്കുകയും ഭത്സിക്കുകയും ചെയ്ത ഭരണ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാനേജര്‍മാരും കഴിഞ്ഞ രണ്ടു് പതിറ്റാണ്ടായി യാതൊരു ഒച്ചപ്പാടും ബഹളവും കൂട്ടാതെയും മാധ്യമ ശ്രദ്ധയിലെത്താതെയും ഐടി പ്രയോഗം തടഞ്ഞു് നിര്‍ത്തുകയായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണു് മന്ത്രിസഭയോ നിയമ നിര്‍മ്മാണ സഭയോ വകുപ്പുകളോ ഉദ്യോഗസ്ഥ പ്രമുഖരോ ഒന്നും അറിയാതെയും സമ്മതം മൂളാതെയും യുഐഡി പദ്ധതി നടപ്പാക്കാന്‍ ധന മൂലധനത്തിന്റെ ഏറ്റവും ഉറ്റ തോഴനായ മന്‍മോഹന്‍ സിങ്ങു് ഐടി കുത്തകകളുടെ മാനസ പുത്രനായ നന്ദന്‍ നിലേക്കനിയെ ഏല്പിച്ചു് കൊടുത്തതു്. ഇക്കാര്യത്തില്‍ വിവിധ വകുപ്പുകള്‍ തമ്മിലും അവ നയിക്കുന്ന മന്ത്രിമാര്‍ തമ്മിലും തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു.

പക്ഷെ, ധന മൂലധന വ്യവസ്ഥയും അതിലൂടെ മുതലാളിത്തവും നില നില്‍ക്കണമെങ്കില്‍ ഈ പ്രക്രിയയിലൂടെ കടന്നു് പോകുകയല്ലാതെ മറ്റു് മാര്‍ഗ്ഗമില്ലെന്ന തിരിച്ചറിവിലേയ്ക്കു് മൂലധനാധിപത്യം നിലനിര്‍ത്താനാഗ്രഹിക്കുന്നവര്‍ എത്തിച്ചേരുകയാണു്. അതാണു് ആധാറിനെ എതിര്‍ത്ത ചിദംബരം വരെ നാസ്കോം പദ്ധതിക്കു് അനുകൂലമായി പറഞ്ഞു് തുടങ്ങിയിരിക്കുന്നതു്.

ചുരുക്കത്തില്‍, കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ വിവര സാങ്കേതിക സംവിധാനങ്ങളുപയോഗിച്ചു് നേരിട്ടു് ഭരണം നിയന്ത്രിക്കുന്ന പുതിയൊരു കോര്‍പ്പറേറ്റു് ഭരണകൂട മാതൃകയിലേയ്ക്കുള്ള മാറ്റമാണിവിടെ നടക്കുന്നതു്. ഭരണ കൂടത്തിന്റെ വിവിധ വിഭാഗങ്ങളുടെ ജനാധിപത്യപരവും ഭരണ ഘടനാധിഷ്ഠിതവുമായ ഉള്ളടക്കത്തെ തികച്ചും കോര്‍പ്പറേറ്റു് ഭരണ നിര്‍വ്വഹണ രീതി കൊണ്ടു് മാത്രമല്ല, കോര്‍പ്പറേറ്റു് ധനാധിപത്യ താല്പര്യം കൊണ്ടും കൂടി പകരം വെയ്ക്കപ്പെടുകയാണു്. അതായതു് ജനാധിപത്യം ഉപയോഗിച്ചു് ധന മൂലധനാധിപത്യം നടപ്പാക്കുകയാണു്. ഇതില്‍ ജനാധിപത്യ സ്ഥാപനങ്ങളുടേയും ജന പ്രതിനിധികളുടേയും രാഷ്ട്രീയക്കാരുടേയും പങ്കു് കോര്‍പ്പറേറ്റു് നിര്‍ദ്ദേശങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും ഭരണ ഘടനയുടേയും ജനങ്ങളുടേയും മേലൊപ്പു് വെയ്ക്കുക എന്നതു് മാത്രമാണു്. ഭരണ ശൃംഖല കൈകാര്യം ചെയ്യുന്ന ഐടി കുത്തകകള്‍ പറയുന്നിടത്തു് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒപ്പിട്ടേ തീരൂ. കാരണം അവരാരും ഈ സാങ്കേതിക വിദ്യ പഠിച്ചിട്ടില്ല. കഴിഞ്ഞ കാലത്തു് പഠിക്കാന്‍ വിസമ്മതിച്ചതു് കൊണ്ടാണീ സ്ഥിതി ഉണ്ടായതു്.

പാര്‍ലമെണ്ടറി ജനാധിപത്യം (മുതലാളിത്ത ജനാധിപത്യം) വികസിച്ചതു് എഴുത്തും വായനയും ജനങ്ങളാകെ പഠിച്ചതു് കൊണ്ടാണു്. ആ സാങ്കേതിക വിദ്യ പഠിച്ചു് ഉപയോഗിച്ചതിലൂടെയാണു്. അത്രയേറെ ബുദ്ധിമുട്ടു് ഈ പുതിയ സാങ്കേതിക വിദ്യ സ്വായത്തമാക്കാന്‍ ആവശ്യമില്ല എന്നതാണു് വസ്തുത. പക്ഷെ, മുതലാളിത്ത തന്ത്രത്തിനു് നിന്നു് കൊടുക്കാന്‍ സമ്മതമുള്ളവരും അല്ലാത്തവരും ഈ കാര്യത്തില്‍ ഒരേ പോലെ പിന്നോട്ടു് പോയി. ഒരു വശത്തു്, നിവിലുള്ള വ്യവസ്ഥ നിലനിര്‍ത്തണമെങ്കില്‍, ഇന്നു് സാമ്രാജ്യത്വത്തിനു് വിധേയമായി പ്രവര്‍ത്തിക്കുക എന്ന ഒറ്റ മാര്‍ഗ്ഗം മാത്രമേ ഉള്ളു എന്ന സ്ഥിതി ഉരുത്തിരിഞ്ഞിരിക്കുകയാണു്. അതിനു് ജനങ്ങള്‍ പൊതുവെ തയ്യാറാകില്ല. സാമ്രാജ്യത്വത്തെ പിന്തുണയ്ക്കാന്‍ തയ്യാറാകുന്നവര്‍ കേവലം 1% ലും താഴെയേ വരൂ. മറുവശത്തു്, സാമ്രാജ്യത്വ ധന മൂലധന താല്പര്യത്തിനെതിരെ പൊരുതണമെങ്കില്‍ ആധികാരം ജനങ്ങള്‍ ഏറ്റെടുക്കുകയല്ലാതെ മറ്റു് മാര്‍ഗ്ഗമില്ലെന്നു് വന്നിരിക്കുന്നു. ചുരുക്കത്തില്‍, 99% വും വ്യവസ്ഥാ മാറ്റത്തെ അനുകൂലിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്ന സാഹചര്യം ഉരുത്തിരിയുകയാണു്. വ്യവസ്ഥാമാറ്റം അനിവാര്യമായി തീരുന്നു.

കോര്‍പ്പറേറ്റു് തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും ഭരണ രാഷ്ട്രീയത്തിലെ ഏതാനും ഉന്നതരും ചേര്‍ന്ന കൂട്ടുകെട്ടാണു് ധന മൂലധനാധിപത്യത്തില്‍ രാഷ്ട്ര ഭരണം നിയന്ത്രിക്കുന്നതെന്നു് കുറേക്കാലമായി നാം കാണുന്നു. ഇന്നു് അതിനെ വ്യവസ്ഥാപിതമാക്കുകയാണു് വിവര സാങ്കേതിക വിദ്യാ കുത്തകകള്‍ക്കു് ഭരണ നിര്‍വ്വഹണം ഏല്പിച്ചു് കൊടുക്കുന്നതിലൂടെ നടക്കുന്നതു്. അവരുപയോഗിക്കുന്ന സാങ്കേതിക വിദ്യ രഹസ്യമാക്കി വെച്ചു് പോന്നു. ബഹു ഭൂരിപക്ഷം ഐടി വിദഗ്ദ്ധരും "തത്തമ്മേ പൂച്ച പൂച്ച" എന്ന പോലെ ഉരുവിട്ടു് പഠിച്ചതല്ലാതെ സാങ്കേതിക കഴിവു് നേടിയവരല്ല. അവരെ ശമ്പളത്തിനുപയോഗിക്കാം. നിയന്ത്രണം ധന മൂലധന കുത്തകകളില്‍ നിലനിര്‍ത്താം. ജനാധിപത്യം ആഗ്രഹിക്കുന്നവരെല്ലാം ഇതിനെ എതിര്‍ക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടിരിക്കുന്നു.

പക്ഷെ, ബദല്‍ മാര്‍ഗ്ഗമെന്തു് ?

വിവര സാങ്കേതിക വിദ്യയേ വേണ്ട എന്നാണോ ?

അതോ, മറ്റു് മാര്‍ഗ്ഗമില്ലെന്നു് ധരിച്ചു്, ധനമൂലധനാധിപത്യം ഉറപ്പിച്ചെടുക്കുന്ന ഈ ജനദ്രോഹ വ്യവസ്ഥയ്ക്കു് മേല്‍ അവര്‍ കല്പിച്ചു് തരുന്ന ആനുകൂല്യങ്ങള്‍ പറ്റി ജനങ്ങളെ കൊള്ളയടിക്കാന്‍ തുടര്‍ന്നും നിന്നു് കൊടുക്കുകയാണോ ?

അതുമല്ല, വിപ്ലവത്തിലൂടെ ഈ വ്യവസ്ഥ മാറ്റി അധികാരം ഏറ്റെടുത്ത ശേഷം മാത്രം ഇക്കാര്യമെല്ലാം ചിന്തിക്കുകയും പഠിക്കുകയും ചെയ്താല്‍ മതി എന്ന ധാരണയോടെ ആലസ്യത്തിലാണ്ടു് കഴിയുകയും ധനമൂലധനാധിപത്യത്തിനു് നിന്നു് കൊടുക്കുകയുമാണോ ?



ആ വിപ്ലവം നടക്കണമെങ്കില്‍ തന്നെ അതു് സാദ്ധ്യവും ഭാവി ആശാവഹവുമാണെന്നു് ജനങ്ങള്‍ക്കു് തോന്നണം. അതിനാവശ്യമായ സാദ്ധ്യവും സ്വീകാര്യവുമായ ബദലുകള്‍ ജനങ്ങളുടെ മുമ്പില്‍ വെയ്ക്കണം. അതുണ്ടെങ്കില്‍ തന്നെ രഹസ്യമായി സൂക്ഷിച്ചിട്ടു് കാര്യമില്ല.



വിജ്ഞാനത്തിന്റെ മേഖലയില്‍, കഴഞ്ഞ ആറു് നൂറ്റാണ്ടില്‍, ഭാഷ - സംസാരവും എഴുത്തും വായനയും - ജനകീയമാക്കിയതു് പോലെ ഇന്നത്തെ ഘട്ടത്തിലെ വിവര സാങ്കേതിക വിദ്യയും ജനകീയമാക്കണം. അതിനായി പഠിക്കാന്‍ സാദ്ധ്യത ഒരുക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എല്ലാവരും ഉപയോഗിക്കുകയും പഠിക്കുകയും വേണം. അതുപയോഗിച്ചു് കോര്‍പ്പറേറ്റു് സ്ഥാപനങ്ങളുടെ രഹസ്യമായി സൂക്ഷിച്ചിട്ടുള്ള സങ്കേതങ്ങളെ അപ്രസക്തമാക്കാം.

രാഷ്ട്രീയമായി, ഭരണ കൂടാധികാരം കോര്‍പ്പറേറ്റുകള്‍ക്കല്ല, ജനങ്ങള്‍ക്കാണു് കൈമാറേണ്ടതെന്ന മുദ്രാവാക്യം ഉയര്‍ത്തണം. അതു് ഏതെങ്കിലും പാര്‍ടിക്കല്ല. മറിച്ചു് ജനങ്ങള്‍ക്കാണു് കൈമാറപ്പെടേണ്ടതു്. അതു് ആരെങ്കിലും ദാനം നല്‍കുകയല്ല. മറിച്ചു് ജനങ്ങള്‍ പിടിച്ചെടുക്കുകയാണു് വേണ്ടതു്. അതിലേയ്ക്കാണു് ലോകം നീങ്ങുന്നതു്. അതല്ലാതെ മറ്റു് മാര്‍ഗ്ഗമില്ല. ഇന്നു് നിലവിലുള്ള കോര്‍പ്പറേറ്റു് ഭരണവും കോര്‍പ്പറേറ്റു് ആസൂത്രണവും കോര്‍പ്പറേറ്റു് നിയന്ത്രിത കമ്പോളവും വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചു് എളുപ്പത്തില്‍ സമഗ്രമായ ആസൂത്രണത്തിനു് വിധേയമാക്കാന്‍ ജനങ്ങള്‍ക്കു് കഴിയും. അമിത കേന്ദ്രീകരണത്തിന്റെ മുന്‍കാലാനുഭവങ്ങള്‍ ജനങ്ങളെ ആശങ്കപ്പെടുത്തേണ്ടതില്ല. ഇവിടെ വിവര സാങ്കേതിക വിദ്യയുടെ സുതാര്യത, ചടുലത തുടങ്ങിയ സിദ്ധികള്‍ കേന്ദ്രീകരണത്തിനും സ്വജന പക്ഷപാതത്തിനും മറുപടിയാണു്.

അധികാരം ജനങ്ങള്‍ക്കു്.

ആയുധമേന്തിയ ജനങ്ങള്‍.

ജനകീയ പോലീസും പട്ടാളവും.

ജനകീയാസൂത്രണം.

ജനകീയ നിയന്ത്രണത്തിലുള്ള കമ്പോളം.

ഉല്പാദനത്തിന്റേയും വിതരണത്തിന്റേയും ഉപഭോഗത്തിന്റേയും സമഗ്രമായ ആസൂത്രണം

ജനകീയ ഭരണ നിര്‍വ്വഹണം.

തത്സമയ സേവനങ്ങള്‍

തത്സമയ പരാതി പരിഹാരം

ജനകീയ വികസന പദ്ധതികള്‍.

ജനകീയ പരിശോധനാ സംവിധാനങ്ങള്‍.

ജനകീയ കോടതികള്‍.

തത്സമയ നീതി.

ജനകീയ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍.

ജനകീയ കായികാരോഗ്യ പ്രവര്‍ത്തനങ്ങള്‍

ജനകീയ വിദ്യാഭ്യാസം

ജനകീയാരോഗ്യ വ്യവസ്ഥ



മിഥ്യാ സമ്പദ്ഘടനയുടെ (Virtual Economy) എല്ലാ രൂപങ്ങളും തകര്‍ത്തു് ആവശ്യമായ ആശയോപകരണങ്ങളും വ്യവസ്ഥകളും ജനകീയമായി യഥാര്‍ത്ഥ സമ്പദ്ഘടനയുമായി ഉള്‍ഗ്രഥിക്കപ്പെടും.



പണിയെടുക്കുന്നവരുടെ നാളുകളായിരിക്കും. അവര്‍ പണിയെടുക്കും. അവര്‍ മുന്‍കൈയ്യെടുക്കും. അവര്‍ സമൂഹത്തെ സ്വയം നയിക്കും.

മേല്പറഞ്ഞതെല്ലാം അരാജകത്വം വരുത്തിവെയ്ക്കുമെന്ന മൂലധന-കോര്‍പ്പറേറ്റു് കാഴ്ചപ്പാടുകള്‍ ജനങ്ങളേറ്റെടുക്കേണ്ടതില്ല. കോര്‍പ്പറേറ്റുകള്‍ ഉന്നയിക്കുന്ന ഭീകരവാദ-അരാജകവാദ ഭീഷണി ശരിയെന്നു് തെളിയിക്കാനായി ചില അരാജകവാദികള്‍ രംഗത്തുണ്ടെന്നതു് മേല്പറഞ്ഞ ജനകീയ ബദല്‍ മുന്നോട്ടു് വെയ്ക്കുന്നതിനു് തടസ്സമായിക്കൂടാ. ഭീകരവാദവും-അരാജകവാദവും കോര്‍പ്പറേറ്റ് സൃഷ്ടികളാണു്. അവ നേരിടുന്നതില്‍ നിലവിലുള്ള കേന്ദ്രീകൃത ഭരണ കൂടം പരാജയപ്പെട്ടിരിക്കുകയാണു്. ആയൂധമേന്തിയ ജനങ്ങള്‍ക്കു് അതു് നിഷ്പ്രയാസം കൈകാര്യം ചെയ്യാനാവും. സ്വാതന്ത്ര്യമെന്നതു് അരാജകത്വത്തിന്റെ ബദലാണു്. ഭീകരവാദത്തിന്റേയും ബദലാണു്. അടിച്ചമര്‍ത്തലും ചൂഷണവും അരാജകത്വവും ഭീകരവാദവും ഇല്ലാത്തിടത്തേ സ്വാതന്ത്ര്യം ഉണ്ടാവൂ. സ്വാതന്ത്ര്യം ഒരിക്കലും അരാജകത്വത്തിനു് വഴിവെയ്ക്കില്ല. അരാജകത്വവും ഭീകര പ്രവര്‍ത്തനവും അമിതാധികാരത്തിന്റെ കൂടെപ്പിറപ്പാണു്.

സ്വയം ആയുധമേന്തിയ (ബൌദ്ധികവും ഭൌതികവും) ജനങ്ങള്‍ ഇന്നു് സാദ്ധ്യമാണു്.

ഭരണ കൂടം കൊഴിഞ്ഞു് പോകുന്നതിനേക്കുറിച്ചു് മാര്‍ക്സു് പറഞ്ഞതു് ശരിയും സാധ്യവും അനിവാര്യവുമാണെന്നു് ഇന്നു് കൂടുതല്‍ കൂടുതല്‍ തെളിയിക്കപ്പെടുന്നു. കഴിഞ്ഞ ഒന്നര നൂറ്റാണ്ടില്‍ ക്രമാനുഗതമായി നടന്ന (എണ്ണത്തിലുണ്ടായ മാറ്റം) ജനാധിപത്യ വികാസം, ജനകീയ ഇടപെടലുകള്‍, ജനകീയ വിദ്യാഭ്യാസം ഇന്നു് കുതിച്ചു് ചാട്ടത്തിനു് (ഗുണപരമായ മാറ്റത്തിനു്) സാഹചര്യം ഒരുക്കിയിരിക്കുന്നു. ക്രമാനുഗത മാറ്റങ്ങളെ മൂലധനാധിപത്യം തടഞ്ഞതു് മൂലം അതിന്റെ ഗുണ ഫലം ജനകീയമായി ലഭിക്കാതെ പോകുകയാണുണ്ടായതു്.

അതു് ലഭ്യമാകാന്‍ ജനങ്ങള്‍ സംഘടിതമായി ഇടപെടുന്ന വിപ്ലവം അനിവാര്യമായിരിക്കുന്നു.

മൂലധന കുത്തകാധിപത്യ കേന്ദ്രീകരണത്തിനു് ബദല്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമാണു്. പക്ഷെ, തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം ഇന്നു് തന്നെ 99% ജനങ്ങളുടേയും സര്‍വ്വാധിപത്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്നതു് സംഘടിത തൊഴിലാളികളുടെ സര്‍വ്വാധിപത്യമല്ല. തീര്‍ച്ചയായും അവര്‍ മുന്നണി പോരാളികളാണു്. അവര്‍ക്കാണു് ആ കടമ നിര്‍വ്വഹിക്കാനാവുക. മറ്റുള്ളവരെ മുമ്പോട്ടു് കൊണ്ടുവരാന്‍ അവര്‍ക്കാണു് കഴിയുക. അവരുടെ പേരില്‍ ധന മൂലധനാധിപത്യത്തിന്റെ ഭരണ കൂടോപകരണങ്ങള്‍ തുടരുക എന്നതല്ല, തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം മുഴുവന്‍ പണിയെടുക്കുന്നവരുടേയും ഭരണമാണു്. ഇന്നത്തെ പ്രാതിനിധ്യ ജനാധിപത്യവുമായി അതിനു് വിദൂര ബന്ധങ്ങള്‍ മാത്രമേ ഉണ്ടാവൂ. അതു് നേരിട്ടുള്ള ജനാധിപത്യമാണു്. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ ഉള്ളടക്കം ആശയപരമായും ഭൌതികമായും ആയുധല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ആധിപത്യമാണു്. അവരെ തൊഴിലാളികളെന്നു് വിളിക്കുക പോലും ശരിയല്ല. കാരണം അന്നു് മുതലാളി ഉണ്ടാവില്ല. ആരുടേയും കൂലി അടിമകളല്ല അന്നത്തെ ജനങ്ങള്‍. അവര്‍ യഥാര്‍ത്ഥ സംരംഭകരാണു്. സാമൂഹ്യ പുരോഗതിക്കായി മുന്‍കൈയ്യെടുക്കുന്നവരാണു്. സമൂഹാവശ്യങ്ങള്‍ നിറവേറ്റാനായി ഉല്പാദനം സംഘടിപ്പിക്കുന്നവരാണു്. വിതരണം നടത്തുന്നവരണു്. കാര്യ നിര്‍വ്വഹണം നടതക്തുന്നവരാണു്. ആസൂത്രണം നടത്തുന്നവരാണു്.

അധികാരം കോര്‍പ്പറേറ്റുകളുടെ കയ്യില്‍ കേന്ദ്രീകരിക്കുന്ന രീതിയിലുള്ള, കോര്‍പ്പറേറ്റു്-ഉദ്യോഗസ്ഥ-രാഷ്ട്രീയ മേധാവികളുടെ കൂട്ടു് കെട്ടു് ഭരണം സ്ഥാപനവല്‍ക്കരിക്കുന്ന തരത്തിലുള്ള വിവര സാങ്കേതിക വിദ്യയുടെ പ്രയോഗം എതിര്‍ക്കപ്പെടണം, തടയപ്പെടണം. പകരം ജനകീയ ബദലുകള്‍ ഉയര്‍ത്തപ്പെടണം.

അധികാരം കോര്‍പ്പറേറ്റുകള്‍ക്കല്ല, ജനങ്ങള്‍ക്കാണു് കൈമാറപ്പെടേണ്ടതു്.

സംഘടിത തൊഴിലാളി വര്‍ഗ്ഗം ഈ മുദ്രാവാക്യം മുന്നോട്ടു് വെച്ചു് ജനങ്ങളെ സംഘടിപ്പിക്കണം.
ജോസഫ് തോമസ്.

Tuesday, May 1, 2012

ചില മെയ് ദിന ചിന്തകള്‍, 2012.

മറ്റൊരു മെയ് ദിനം, 2012, മെയ് ഒന്നു്


1886 ലെ 8 മണിക്കൂര്‍ തൊഴില്‍ ദിനാവശ്യം നേടാനുള്ള,

തൊഴിലാളി സമരത്തിന്റെ ഓര്‍മ്മ പുതുക്കല്‍.

തൊഴിലാളി നേട്ടങ്ങളുടെ ആവേശം ഉറപ്പിക്കല്‍.

തൊഴിലാളി സ്വപ്നങ്ങളുടെ പൊടിതട്ടിയെടുക്കല്‍.



ഇന്നു് പതിവു് പോലെ തൊഴിലാളി സംഘടനകള്‍

പ്രകടനവും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നു,

തൊഴിലാളികള്‍ ഒത്തുകൂടുന്നു,

ചര്‍ച്ചകളിലും പഠനങ്ങളിലും ഏര്‍പ്പെടുന്നു.



ഇക്കാലത്തെ പ്രത്യേകത, 2008 ലാരംഭിച്ച

ആഗോള വ്യാപാര മാന്ദ്യം പരിഹാരമില്ലാതെ തുടരുന്നു എന്നതാണു്.

ലോക മുതലാളിത്ത പ്രതിസന്ധി സ്ഥായിയായി തുടരുന്നു.

വിപ്ലവ സാഹചര്യം ഇടതടവില്ലാതെ നിലനില്‍ക്കുന്നു.



ധന മൂലധന വ്യവസ്ഥയില്‍

മൊത്തം ലാഭനിരക്കു് നിരന്തരം ഇടിയുന്നു.

ലാഭം കൂട്ടാന്‍ ആസ്തികള്‍ പെരുപ്പിക്കുന്നു.

അതിനായി പൊതു സ്വത്തു് കൊള്ളയടിക്കുന്നു.

അതു് മൂലധനം വീണ്ടും കൂട്ടുന്നു, ലാഭ നിരക്കു് വീണ്ടും ഇടിയ്ക്കുന്നു.

വീണ്ടും ആസ്തി വര്‍ദ്ധന, അതിനായി കള്ളക്കണക്കു്,

പൊതു മുതല്‍ കൊള്ള, നികുതി ഇളവു്, മൂലധനപ്പെരുപ്പം

വീണ്ടും ഇടിയുന്ന ലാഭനിരക്കു്.

ഈ വിഷമ വൃത്തം ധന മൂലധനത്തിന്റെ സഹജ സ്വഭാവമാണു്.

മുതലാളിത്തത്തേയും കൊണ്ടേ അതു് പോകൂ.



ഓഹരി ഉടമകള്‍ കബളിപ്പിക്കപ്പെടുകയാണു്.

ലാഭ പ്രഖ്യാപനങ്ങളും ഓഹരി വിലക്കയറ്റവും കൃത്രിമ സൃഷ്ടിയാണു്.



ധന മൂലധനാധിപത്യം മിച്ചമൂല്യം സൃഷ്ടിക്കുന്നില്ല.

മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന മിച്ചം കൊള്ളയടിക്കുക മാത്രമാണു്.

തൊഴില്‍ രഹിത വളര്‍ച്ചയാണു് നടക്കുന്നതു്.

തൊഴിലാളികളികളില്‍ നിന്നാണു് മിച്ചമൂല്യം കിട്ടേണ്ടതു്.

അവരെ കൂലിക്കെടുക്കാത്തതു് മൂലം മിച്ചം മൂല്യത്തിന്റെ സൃഷ്ടി പരിമിതപ്പെട്ടിരിക്കുന്നു.

പകരം, കര്‍ഷകര്‍ കൂടുതലായി കൊള്ളയടിക്കപ്പെടുന്നു.

സ്വയം തൊഴില്‍ സംരംഭകര്‍ കൂടുതലായി കൊള്ളയടിക്കപ്പെടുന്നു.

ചെറുകിട, ഇടത്തരം സംരംഭകരും കൊള്ളയടിക്കപ്പെടുന്നു.

കൊള്ള മുതലാളിത്തം ആര്‍ക്കാണാവശ്യം ?



ധന മൂലധനം മുതലാളിത്ത ചേരിയുടെ ഐക്യം സാധിച്ചു

എല്ലാവരും ഒത്തൊരുമിച്ചു് ചൂഷണ വ്യവസ്ഥ നിലനിര്‍ത്തുന്നു.

എല്ലാവരും ചേര്‍ന്നു് തൊഴിലാളികളേയും കൃഷിക്കാരേയും

സംരംഭകരേയും കൊള്ളയടിക്കുന്നു.



ധന മൂലധന കൊള്ള വര്‍ദ്ധിപ്പിക്കാനായി

മിഥ്യാ ചരക്കുകള്‍ സൃഷ്ടിക്കുന്നു,

അവയുടെ പെരുപ്പത്തിലൂടെ വ്യവസായ വികാസത്തിന്റെ കുമിളകളുണ്ടാക്കുന്നു

ഇടയ്ക്കിടെ അതു് പൊട്ടി വ്യവസ്ഥാ പ്രതിസന്ധി സൃഷ്ടിക്കപ്പെടുന്നു.

എങ്കിലും അത്തരം കുമിളകള്‍ വ്യാപകമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

വിവര സാങ്കേതിക വിദ്യാ രംഗത്തു് അദൃശ്യാസ്തികളുടെ ആവര്‍ത്തിച്ചുള്ള വില്പന,

വിവര സാങ്കേതിക വിദ്യാ രംഗത്തു് നടക്കുന്ന വീര്‍പ്പിക്കല്‍

ബാങ്കിങ്ങു് രംഗത്തു് ധനകാര്യോപകരണങ്ങളുടേയും

അവയുടെ വകഭേദങ്ങളുടേയും ആവര്‍ത്തിച്ചുള്ള വില്പന,

ഭൂമിയിലും കെട്ടിടങ്ങളിലുമുള്ള ഊഹക്കച്ചവടം,

അവശ്യ വസ്തുക്കളിലുള്ള ഊഹക്കച്ചവടം

ഓഹരികളുടെ ആവര്‍ത്തിച്ചുള്ള വില്പനയും ഊഹക്കച്ചവടവും,

കലാ-കായിക രംഗങ്ങളില്‍ നടക്കുന്ന വാതു വെപ്പുകളും മേളകളും,

ദൃശ്യ മാധ്യമ രംഗത്തു് വാര്‍ത്തകളിലും ഉല്ലാസ പരിപാടികളിലും ഉള്ള പെരുപ്പിക്കല്‍,

വിദ്യാഭ്യാസ രംഗത്തുള്ള സ്വകാര്യ തള്ളിക്കയറ്റവും പെരുപ്പിക്കലും,

ആരോഗ്യ, ഔഷധ നിര്‍മ്മാണ രംഗങ്ങളിലുള്ള പെരുപ്പിക്കല്‍,

എന്നിങ്ങിനെ ഏതു് മേഖല എടുത്താലും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കുമിളകള്‍.

അവ മൊത്തത്തില്‍ മിഥ്യാ സമ്പദ്ഘടന തന്നെ സൃഷ്ടിച്ചു.



മിഥ്യാ സമ്പദ്ഘടനയും മിച്ചം ഉണ്ടാക്കുന്നില്ല.

അവിടെ കാണുന്ന ഒരു കൂട്ടരുടെ ലാഭം മറ്റുള്ളവരുടെ നഷ്ടമാണു്.

ധന മുതലാളിമാരുടേ തന്നെ നഷ്ടമാണു്.

അവരുടെ ലാഭവും നഷ്ടവും തട്ടിക്കിഴിച്ചാല്‍

മൊത്തം മിഥ്യ സമ്പദ്ഘടനയുടെ ആഭ്യന്തര ഇടപാടുകളില്‍ ലാഭമൊന്നുമില്ല, ബാക്കിയൊന്നുമില്ല.



പക്ഷെ, മൊത്തം മിഥ്യാ സമ്പദ്ഘടന യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നിന്നു്,

സമൂഹത്തിന്റെ യഥാര്‍ത്ഥ ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്ന ഉല്പന്നങ്ങളും സേവനങ്ങളും

ഉല്പാദിപ്പിക്കുന്ന സമ്പദ്ഘടനയില്‍ നിന്നു്

സമ്പത്തു് ഊറ്റിയെടുക്കുകയാണു്.

യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ തൊഴിലാളികളും കര്‍ഷകരും സൃഷ്ടിക്കുന്ന സമ്പത്തും

ചെറുകിട-ഇടത്തരം സംരംഭകര്‍ തൊഴിലാളികളേയും കര്‍ഷകരേയും ചുഷണം ചെയ്തെടുക്കുന്ന മിച്ചവും

സ്വയം തൊഴില്‍ സംരംഭകരുണ്ടാക്കുന്ന സമ്പത്തും

കൊള്ളയടിക്കുക മാത്രമാണു് മിഥ്യാ സമ്പദ്ഘടന ചെയ്യുന്നതു്.

അവിടെ കുറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടു്.

പക്ഷെ, അതു് യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നിന്നു് വലിച്ചെടുക്കപ്പെടുന്ന

സമ്പത്തിന്റെ അളവിന്റെ വളരെ അഗണ്യമായ ഒരു ഭാഗം മാത്രമാണു്

അതിലൂടെ മിഥ്യാ സമ്പദ്ഘടനയുടെ നിലനില്പു് ന്യായീകരിക്കപ്പെടുന്നില്ല.

പിന്നെ, ആര്‍ക്കാണീ കൊള്ള മുതലാളിത്തത്തിന്റെ ആവശ്യം ?



കഴിഞ്ഞ വര്‍ഷത്തെ പ്രത്യേകത, 2011 സെപ്തംബര്‍ 17 നാരംഭിച്ച

“വാള്‍സ്ട്രീറ്റ് കയ്യടക്കല്‍” സമരമാണു്.

മെയ് ദിനത്തില്‍ ലോകത്തെമ്പാടും "കയ്യടക്കല്‍" സമരം നടത്തുന്നു.



നമ്മള്‍ തൊഴിലാളികള്‍, പണിയെടുക്കുന്നവര്‍,

തൊഴിലാളികളായി, കഷ്ടപ്പെടുന്നവരായി,

ചൂഷണ വിധേയരായി തന്നെ തുടര്‍ന്നാല്‍ മതിയോ ?

ഇങ്ങിനെ, എത്ര കാലം തുടരാനാവും ?



ഇന്നിതാ ഈ മെയ്ദിനാഘോഷത്തില്‍,

തൊഴിലാളികള്‍ മാത്രമല്ല, കര്‍ഷകരും സ്വയം സംരംഭകരും

ചെറുകിട-ഇടത്തരം സംരംഭകരും ഗവേഷകരും ശാസ്ത്രജ്ഞരും

എല്ലാം അടങ്ങുന്ന, 99 % പങ്കാളികളാകുന്നു, തെരുവിലിറങ്ങുന്നു.



തൊഴിലാളിവര്‍ഗ്ഗം മുതലാളിത്തം അവസാനിപ്പിച്ചു്

തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിച്ചു്

സോഷ്യലിസത്തിലേയ്ക്കു് നീങ്ങുമെന്നു്

മാര്‍ക്സിസം ഒന്നര നൂറ്റാണ്ടു് മുമ്പു് പഠിച്ചുറപ്പിച്ചു.



ആമാറ്റം കൊണ്ടുവരാന്‍ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളും

ആ മാറ്റം ഒഴിവാക്കാന്‍ മുതലാളിത്തവും നാളിതു് വരെ ശ്രമിച്ചു് പോന്നു.

ആ മാറ്റം നീണ്ടു് പോകും തോറും മുതലാളിത്തത്തിന്റെ പ്രതിസന്ധികളും

ജനങ്ങളുടെ ജീവിത പ്രശ്നവും വഷളാകുകയാണു്.



കുറേക്കാലമായി പലയിടങ്ങളിലും തൊഴിലാളി വര്‍ഗ്ഗം അധികാരത്തിലിരിക്കുന്നു,

പല പുരോഗതികളും കൈവരിക്കുന്നു,

സോവിയറ്റു് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും പിന്നോട്ടടിയുമുണ്ടായി.

മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള വര്‍ഗ്ഗ സമരമാണു് നടക്കുന്നതു്.

മുതലാളിത്തം വലിയ പ്രതിസന്ധിയിലാണു്,

വിപ്ലവ സാഹചര്യം സ്ഥായിയായി നിലനില്‍ക്കുന്നു,

പക്ഷെ, മുതലാളിത്തം ഇന്നും ശക്തമായി തുടരുന്നു,

കാരണമോ, അത്തു് രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗം മുതലാളിത്തം അവസാനിപ്പിച്ചു്

അധികാരം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല.



മുതലാളിത്തം അവസാനിപ്പിക്കാന്‍ കഴിയുന്നതാണോ എന്നു്

തൊഴിലാളി വര്‍ഗ്ഗത്തിനു് ഇന്നും സംശയമുള്ളതുകൊണ്ടാണോ അതു് ?



നാളെയെക്കുറിച്ചുള്ള ആശങ്കകള്‍ കൊണ്ടാണോ ?



ആശങ്കാകുലമായ, എന്തെന്നറിയാത്ത നാളെയേക്കാള്‍

ദുരിത പൂര്‍ണ്ണമെങ്കിലും അറിയുന്ന ഇന്നിനെ

ബഹുഭൂരിപക്ഷവും സ്വാഗതം ചെയ്യുകയാണോ ?



ഇന്നിന്റെ ദുരിതം അസഹനീയമായി തീരുമ്പോള്‍,

നാളെയേക്കുറിച്ചുള്ള സുന്ദര സ്വപ്നങ്ങള്‍ ജന മനസുകളെ ആവേശിക്കുമ്പോഴാണു്

വിപ്ലവം യാഥാര്‍ത്ഥ്യമാകുന്നതു്.



ആ സ്വപ്നങ്ങള്‍ ആരു് നെയ്യും ?

ആ സ്വപ്നങ്ങള്‍ ആരു് കാണും ?

ആ സ്വപ്നങ്ങള്‍ ആരു് യാഥാര്‍ത്ഥ്യമാക്കും ?



മൂലധനാധിപത്യം അവസാനിപ്പിച്ചാല്‍,

മുതലാളിത്തം ഇല്ലാതാക്കിയാല്‍, മുതലാളിമാരില്ലാതായാല്‍,

തൊഴിലാളിയുടെ സ്ഥിതിയെന്തു് ?



ഇന്നത്തെ തൊഴിലാളികള്‍ അന്നു് തൊഴിലാളികളല്ലാതാകില്ലേ ?

മുതലാളിയില്ലാതെ എങ്ങിനെ തൊഴിലാളിയുണ്ടാകും ?

ആരു് വ്യവസായം നടത്തും ?

ആരു് സമൂഹത്തേ നയിക്കും ?



തൊഴിലാളി വര്‍ഗ്ഗം എന്തായിതീരും ?

തൊഴിലാളി വര്‍ഗ്ഗം എന്തായി തീരണം ?

ഇന്നത്തെ തൊളിലാളിയുടെ സോഷ്യലിസ്റ്റു് ഘട്ടത്തിലെ രൂപമെന്തു് ?

ഇതറിഞ്ഞാലല്ലാതെ, ഇതു് സമ്മതമായാലല്ലാതെ,

എങ്ങിനെ തൊഴിലാളികള്‍ പോലും വിപ്ലവത്തെ സ്വാഗതം ചെയ്യും ?



ഇതിനുള്ള ഉത്തരം, ഒരു പക്ഷെ, വീണ്ടും സ്വപ്നമാകാം -

സ്വപ്നം കാണാതെ പ്രവര്‍ത്തിക്കാനാവില്ലല്ലോ ? -

ഇന്നത്തെ തൊഴിലാളികള്‍ നാളത്തെ സംരംഭകരാണു്.

അവര്‍ എല്ലാവര്‍ക്കും പണി കൊടുക്കും.

ആര്‍ക്കെങ്കിലും പണിയില്ലെങ്കില്‍ തന്റെ പണി അവര്‍ക്കു് നല്‍കും.

സ്വയം വേറെ പണിയെടുക്കും

അവര്‍ സ്വകാര്യ സംരംഭകരല്ല, സാമൂഹ്യ സംരംഭകരാണു്.



ഓരോരുത്തരും തന്റെ അദ്ധ്വാന ശേഷി പരമാവധി ഉപയോഗപ്പെടുത്തി

സാമൂഹ്യ സമ്പത്തു് വര്‍ദ്ധിപ്പിക്കുന്നതിനു് നിരന്തരം ശ്രമിക്കും.

അവര്‍ സാമൂഹ്യമായ ഉല്പാദന പ്രക്രിയകളുടെ നടത്തിപ്പു് ഏറ്റെടുക്കും.

അവര്‍ സാമൂഹ്യമായി ഉല്പന്നങ്ങള്‍ സ്വകാര്യമായി കയ്യടക്കുകയല്ല,

മറിച്ചു് സാമൂഹ്യോടമസ്ഥതയില്‍ നിലനിര്‍ത്തും,

സമൂഹത്തിന്റെ ഉപയോഗത്തിനു് വിട്ടു് കൊടുക്കും.

തന്റെ ആവശ്യത്തിനുള്ളതോ തന്റെ അദ്ധ്വാനത്തിനു് ആനുപാതികമായതോ

ഏതാണോ കുറവു് അതു് മാത്രം സ്വന്തമായെടുക്കും.



ഉല്പാദനത്തിന്റെ സംഘാടനം, കമ്പോളത്തിന്റെ നിയന്ത്രണം,

സമൂഹത്തിന്റെ ആവശ്യങ്ങള്‍ മുതലാളിത്തത്തിലേതിനേക്കാള്‍

മെച്ചപ്പെട്ട രീതിയില്‍ നിറവേറ്റാന്‍ തൊഴിലാളികള്‍ക്കാവും

കാരണം, ശാരീരികാദ്ധ്വാന ശേഷി പോലെ തന്നെ

ബൌദ്ധികാദ്ധ്വാന ശേഷിയും

ഭരണ നിര്‍വ്വഹണ ശേഷിയും

ആസൂത്രണ-നിര്‍വ്വഹണ-പരിശോധനാ ശഷിയും

അവരുടെ സ്വന്തമാണു്, അതു് മുതലാളിക്കില്ല,

മുതലാളി അതെല്ലാം കൂലിക്കെടുക്കുകയാണു്.



ബൌദ്ധിക ശേഷികള്‍ കുത്തകയാക്കി വെയ്ക്കാനായി

അവയില്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുകയാണു് മുതലാളി ചെയ്യുന്നതു്.

ഉടമസ്ഥാവകാശം അയഥാര്‍ത്ഥമാണു്, കൃത്രിമമാണു്,

തൊഴിലാളികളുടെ ബോദ്ധിക സ്വത്തു് യഥാര്‍ത്ഥമാണു്, സ്വാഭാവികമാണു്.



എത്ര ബൌദ്ധിക സ്വത്തിന്റെ അവകാശം മുതലാളി സ്ഥാപിച്ചെടുത്താലും

അവ പ്രയോഗിക്കാന്‍ അതറിയുന്ന തൊഴിലാളിയില്ലാതെ കഴിയില്ല,

മുതലാളിക്കു് എന്തു് അറിവുണ്ടായാലും അതു് പ്രയോഗിക്കണമെങ്കില്‍

അതറിയുന്ന തൊഴിലാളിയെ കൂലിക്കെടുക്കണം.

ഒരാള്‍ക്കു് പ്രയോഗിക്കാവുന്ന ബൌദ്ധിക സ്വത്തിനു് മാത്രമേ പ്രസക്തിയുള്ളു.

ബൌദ്ധിക സ്വത്തു് കൂട്ടി വെച്ചാലും

തൊഴിലാളിയെക്കൂടാതെ അതു് പ്രായോഗികമാകില്ല.

അതേ സമയം ബൌദ്ധിക സ്വത്തു് സ്വന്തമായുള്ള തൊഴിലാളിക്കു്

മുതലാളി നടത്താറുള്ള സംഘാടനം സ്വയം ചെയ്യാം.

മുതലാളിയുടെ ആവശ്യമില്ല.



അതായതു്, ബൌദ്ധിക സ്വത്തു് തൊഴിലാളിക്കാണു് ഉപയോഗിക്കാന്‍ കഴിയുന്നതു്.

തൊഴിലാളികളുടെ ഈ സ്വാഭാവികമായ ശാരീരിക-ബൌദ്ധികാദ്ധ്വാന ശേഷിയാണു്,

ഭരണ നിര്‍വ്വഹണ ശേഷിയാണു്, ആസൂത്രണ ശേഷിയാണു്,

ഉപകരണോപയോഗ ശേഷിയാണു്, ആയുധ പ്രയോഗ ശേഷിയാണു്

തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ അടിത്തറ.



തൊഴിലാളി വര്‍ഗ്ഗത്തിന്റെ സമ്പൂര്‍ണ്ണമായ ആധിപത്യത്തിന്റെ

സാധുതയും സൂചനയുമാണു് "ഞങ്ങള്‍ 99%”,

“1% ന്റെ കുത്തകാധിപത്യം അഗീകരിക്കാനാവില്ല"

എന്ന വാള്‍ സ്ട്രീറ്റു് കയ്യടക്കല്‍ സമരത്തിന്റെ മുദ്രാവാക്യം നല്‍കുന്നതു്.



മുതലാളിത്തത്തിനു് സഹജമായ അമിതോല്പാദന കുഴപ്പവും

അതില്‍ നിന്നുരുത്തിരിയുന്ന ചാക്രിക കുഴപ്പവും മാത്രമല്ല,

കഴിഞ്ഞ നാലു് വര്‍ഷമായി തുടരുന്ന ആഗോള മാന്ദ്യത്തിന്റേതു് മാത്രമല്ല,

അതിലുപരി, ധന മൂലധന വ്യവസ്ഥ നേരിടുന്ന സഹജ പ്രതിസന്ധിയുടേയും

നിരന്തരം ഇടിയുന്ന ലാഭ നിരക്കിന്റേയും

അതു് മൂലം നിക്ഷേപങ്ങള്‍ക്കു് ലാഭം കിട്ടാത്തതിന്റേയും

അതു് കൊടുക്കാന്‍ സമൂഹ സമ്പത്തു് കൊള്ളയടിക്കേണ്ടി വന്നതിന്റേയും

സര്‍ക്കാരുകളെ ഉപയോഗിച്ചു് ജനങ്ങളെ പാപ്പരാക്കുന്നതിന്റേയും

അങ്ങിനെ മുതലാളിത്തം മിച്ചമൂല്യ സൃഷ്ടിക്കു് പകരം

കൊള്ളയില്‍ അഭയം പ്രാരിച്ചിരിക്കുന്നതിന്റേയും ഫലമായി

സ്ഥായിയായി നിലനില്‍ക്കുന്ന വിപ്ലവ സാഹചര്യം

ഉപയോഗിക്കാന്‍ തൊഴിലാളി വര്‍ഗ്ഗത്തിനു് കഴിയണം.



തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഇടപെടല്‍ ശേഷി ഉയര്‍ത്തുവാന്‍

ബൌദ്ധിക സ്വത്തു് വര്‍ദ്ധിപ്പിക്കുക, സംഘാടന ശേഷി ഉയര്‍ത്തുക.

അതു് സംഘടിത തൊഴിലാളികള്‍ക്കു് എളുപ്പമാണു്,

കാരണം, അവര്‍ സുസംഘടിതരാണു്.

ആധുനിക വിവിര സാങ്കേതിക വിദ്യ സ്വതന്ത്രമായി ഉപയോഗിക്കുക,

മുതലാളിത്ത കപട തന്ത്രങ്ങളെ ആശ്രയിക്കാതിരിക്കുക,

സ്വതന്ത്രമായ ആഗോള ശൃംഖല സ്ഥാപിക്കുക,

മുതലാളിത്തത്തിന്റെ ബൌദ്ധിക സ്വത്തവകാശം അപ്രസക്തമാക്കുക,

അതിലൂടെ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കുക.

ഇതാകട്ടെ ഇപ്രാവശ്യത്തെ മെയ് ദിന പ്രതിജ്ഞ.



തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യവും

അതുപയോഗിച്ചു് സോഷ്യലിസവും കെട്ടിപ്പടുക്കുമ്പോള്‍

ജനങ്ങളുടെ ഓരോ വിഭാഗത്തിന്റേയും ഭാവിയെന്തായിരിക്കും ?

ഈ മെയ് ദിനം ഒരു വാഗ്ദാനവും കൂടി നല്‍കുന്നു.



"ഭാവി സംവിധാനത്തില്‍ എല്ലാവര്‍ക്കും പണി കൊടുക്കും.

അതിനായി പണിയെടുക്കാനുള്ള ഉപാധികള്‍ എല്ലാവര്‍ക്കും ലഭ്യമാക്കും

ഓരോരുത്തര്‍ക്കും അവരുടെ അദ്ധ്വാനത്തിനു്

ആനുപാതികമായി സാമൂഹ്യോല്പന്നങ്ങള്‍ ലഭ്യമാക്കും

കൃഷിക്കാര്‍ക്കും സ്വയം സംരംഭകര്‍ക്കും

എല്ലാ വിധ പരിഗണനകളും ഉറപ്പാക്കും

ചെറുകിട ഇടത്തരം സംരംഭകര്‍ക്കു് കുത്തകാധിപത്യാവകാശമൊഴിച്ചു്

എല്ലാ പ്രവര്‍ത്തന സ്വാതന്ത്ര്യവും ലഭ്യമാക്കും.”



മെയ്ദിന പ്രവര്‍ത്തന പരിപാടി വേണം.

തൊഴിലാളി വര്‍ഗ്ഗ ഐക്യം, തൊഴിലാളി കര്‍ഷക-സ്വയം സംരംഭക സഖ്യം

തൊഴിലാളി-കര്‍ഷക-സംരംഭക മുന്നണിയും

അവരുടെ മുന്‍കൈയ്യില്‍ ജനകീയ ജനാധിപത്യവും.



മെയ് ദിനാശംസകളോടെ



ജോസഫ് തോമസ്.

Friday, April 6, 2012

What is patriotism ?

(Courtesy : The discussion on Patriotism in "The Nation")

Katrina vanden Heuvel


Editor at large, The Nation

Forty-seven years ago, as another war drew to a close, President Franklin Roosevelt called for an Economic Bill of Rights. It included "the right to a useful and remunerative job in the industries or shops or farms or mines of the nation; the right to earn enough to provide adequate food and clothing and recreation...the right of every family to a decent home; the right to adequate medical care and the opportunity to achieve and enjoy good health; the right to adequate protection from the economic fears of old age, sickness, accident and unemployment; the right to a good education." Try to imagine President Bush calling for such a bill.

Patriotism means that no citizen is denied these basic rights. For unless there is security here at home there cannot be lasting peace in the world.

Wednesday, April 4, 2012

പാര്‍ട്ടികോണ്‍ഗ്രസ്സിലെ പ്രത്യയശാസ്ത്രസംവാദം - ഡോ. ടി.എം. തോമസ് ഐസക്‌

(കടപ്പാടു് - മാതൃഭൂമി 03 Apr 2012 ചൊവ്വാഴ്ച)

സി.പി.എമ്മിന്റെ 20-ാം പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ അജന്‍ഡകളില്‍ പ്രധാനപ്പെട്ട ഒന്ന് ചില പ്രത്യയശാസ്ത്രപ്രശ്‌നങ്ങളെ സംബന്ധിച്ച പ്രമേയമാണ്. സമകാലീന ആഗോളീകരണത്തിന്റെ സ്വഭാവവും അതു നേരിടുന്ന പ്രതിസന്ധിയുമാണ് ഈ പ്രമേയത്തിലെ ആദ്യത്തെ പരിഗണനാവിഷയം. 1992-ല്‍ ചെന്നൈയില്‍ ചേര്‍ന്ന 14-ാം കോണ്‍ഗ്രസ് പുതിയൊരു പ്രത്യയശാസ്ത്രരേഖയ്ക്ക് രൂപം നല്‍കിയിരുന്നു.അതുകഴിഞ്ഞ് 20 വര്‍ഷത്തിനുശേഷമാണ് മറ്റൊരു പ്രത്യയശാസ്ത്ര പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നത്




ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായിനടന്ന സമ്മേളനങ്ങളോടു ബന്ധപ്പെട്ടുയര്‍ന്ന ഒരു വിമര്‍ശനം പ്രത്യയശാസ്ത്രസംവാദം സി.പി.എമ്മില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു എന്നാണ്. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ അജന്‍ഡകളില്‍ പ്രധാനപ്പെട്ട ഒന്ന് ചില പ്രത്യയശാസ്ത്രപ്രശ്‌നങ്ങളെ സംബന്ധിച്ച പ്രമേയമാണ് എന്ന വസ്തുത വിമര്‍ശകര്‍ ഒരുപക്ഷേ, അറിഞ്ഞിരിക്കില്ല. സുദീര്‍ഘമായ ഇരുവട്ടചര്‍ച്ചകള്‍ക്കുശേഷമാണ് കേന്ദ്രകമ്മിറ്റി കരടുരേഖ അംഗീകരിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് ഈ രേഖയ്ക്ക് അവസാനരൂപം നല്‍കുന്നതിനു മുമ്പ് ഇത് ഇന്ത്യയിലെ എല്ലാ പാര്‍ട്ടി ഘടകങ്ങളും ചര്‍ച്ച ചെയ്യുകയും ഭേദഗതികള്‍ നിര്‍ദേശിക്കുകയും ചെയ്യും. ലക്ഷക്കണക്കിന് പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുക്കുന്ന വിപുലമായ ഒരു ആശയസംവാദമാണ് ഇതുവഴി നടക്കുന്നത്.
സി.പി.എമ്മിനെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ല. 1968-ലാണ് ഇത്തരമൊരു ആശയസംവാദത്തിന് പാര്‍ട്ടി ആദ്യമായി വേദിയൊരുക്കിയത്. അതിവിപുലമായ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയുടെ അവസാനമാണ് പ്രത്യേയശാസ്ത്ര പ്രശ്‌നങ്ങളെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് ബര്‍ദ്വാനില്‍ ഒരു പ്രത്യേക പ്ലീനം ചേര്‍ന്നത്. ആഗോളവിപ്ലവ പ്രക്രിയയെ സംബന്ധിച്ച് സോവിയറ്റ് യൂണിയന്‍ എടുത്തുവന്ന പല നിലപാടുകളെയും ഈ പ്ലീനം നിശിതമായി വിമര്‍ശിച്ചു. കൂടുതല്‍ അനുഭാവം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമീപനങ്ങളോടായിരുന്നുവെങ്കിലും ആ പാര്‍ട്ടിയുടെ പല നിലപാടുകളെയും രേഖ നിരാകരിച്ചു. സ്വതന്ത്രമായഈ നിലപാട് രൂക്ഷമായ ആശയസമരത്തിനിടയാക്കി. ആന്ധ്രയില്‍ നാഗറെഡ്ഡിയുടെയും മറ്റും നേതൃത്വത്തില്‍ എണ്ണായിരത്തില്‍പ്പരം പാര്‍ട്ടി അംഗങ്ങളാണ് സി.പി.എം. വിട്ട് നക്‌സല്‍ പ്രസ്ഥാനത്തിലേക്കു പോയത്.

സോവിയറ്റ്, ചൈനീസ് പാര്‍ട്ടികളോട് ബഹുമാനം നിലനിര്‍ത്തുമ്പോഴും ആശയപരവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ സി.പി.എം. സ്വീകരിച്ച സ്വതന്ത്രമായ നിലപാട് അത്യപൂര്‍വമായ ഒരു വ്യക്തിത്വം പാര്‍ട്ടിക്കു നല്‍കി. സോവിയറ്റ് തകര്‍ച്ചയുടെ ഭൂകമ്പത്തില്‍ വലിയ തളര്‍ച്ച കൂടാതെ മുന്നോട്ടുപോകാന്‍ സി.പി.എമ്മിനു കഴിഞ്ഞത് ഈയൊരു സ്വതന്ത്രമായ നിലപാടിന്റെ പാരമ്പര്യം കൊണ്ടുകൂടിയാണ്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ബര്‍ദ്വാന്‍ പ്ലീനത്തിലെ രേഖയുടെ അന്തര്‍ദേശീയ നിലപാടുകളെ ഏതാണ്ട് അപ്രസക്തമാക്കിത്തീര്‍ത്തു. ഈ പശ്ചാത്തലത്തിലാണ് 1992-ല്‍ ചെന്നൈയില്‍ ചേര്‍ന്ന 14-ാം പാര്‍ട്ടി കോണ്‍ഗ്രസ് പുതിയൊരു പ്രത്യയശാസ്ത്ര രേഖയ്ക്കു രൂപം നല്‍കിയത്. മുതലാളിത്തം തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് മുതലക്കൂപ്പു നടത്തുകയാണ്; സോഷ്യലിസത്തില്‍ നിന്നുള്ള തിരിച്ചുപോക്ക് അസാധ്യമാണ് എന്നു തുടങ്ങിയ അതിലളിതവത്കരിച്ചതും യാന്ത്രികവുമായ ധാരണകളെ ഈ പ്രമേയം തിരുത്തി. യൂറോപ്പിലെ സോഷ്യലിസത്തിന്റെ തകര്‍ച്ചയ്ക്കുള്ള കാരണങ്ങളാണ് ഈ പ്രമേയം മുഖ്യമായും പരിശോധിച്ചത്. മാര്‍ക്‌സിസത്തിന്റെ പ്രസക്തി ഈ പ്രമേയം ആവര്‍ത്തിച്ചുറപ്പിച്ചു.

അതുകഴിഞ്ഞ് ഇരുപതുവര്‍ഷത്തിനുശേഷമാണ് മറ്റൊരു പ്രത്യയശാസ്ത്ര പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നത്. സമകാലീന ആഗോളീകരണത്തിന്റെ സ്വഭാവവും അതുനേരിടുന്ന പ്രതിസന്ധിയുമാണ് ഈ പ്രമേയത്തിലെ ആദ്യത്തെ പരിഗണനാവിഷയം. ആഗോളീകരണം നിലവിലുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ അടക്കമുള്ള രാജ്യങ്ങളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്ത്? പുതിയ സാഹചര്യത്തില്‍ ലോക വിപ്ലവപ്രക്രിയയെക്കുറിച്ച് എന്തെല്ലാം പറയാനാകും? അതോടൊപ്പം ഇന്ത്യന്‍ പ്രത്യേകതകള്‍ക്ക് അനുസരിച്ചുള്ള സോഷ്യലിസത്തിനായുള്ള പോരാട്ടത്തില്‍ അഭിമുഖീകരിക്കുന്ന ചില സവിശേഷപ്രശ്‌നങ്ങളെയും രേഖയില്‍ വിശകലനം ചെയ്യുന്നുണ്ട്.

ഫിനാന്‍സ് മൂലധനത്തിന്റെ സമ്പൂര്‍ണമായ ആധിപത്യം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് അടുത്തതായി ചര്‍ച്ച ചെയ്യുന്നത്. 16-18 നൂറ്റാണ്ടുകളില്‍ കച്ചവടമൂലധനത്തിനായിരുന്നു ആധിപത്യം. വ്യവസായ വിപ്ലവത്തോടെ വ്യവസായ മൂലധനം ആധിപത്യം നേടി. ഫിനാന്‍സ് മൂലധനത്തിന്റെ യുഗം ആരംഭിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. പക്ഷേ, ഇപ്പോഴാണ് ഫിനാന്‍സ് മൂലധനാധിപത്യം സമ്പൂര്‍ണമാകുന്നത്.

എന്നാല്‍, മുന്‍കാലങ്ങളില്‍നിന്ന് രണ്ടു വ്യത്യസ്തതകള്‍ ഇപ്പോഴുണ്ട്. ഒന്നാമത്തേത്, ഫിനാന്‍സ് മൂലധനത്തിന്റെ ആഗോളസ്വഭാവമാണ്. സാമ്രാജ്യത്വരാഷ്ട്രങ്ങളെ ഇത് അപ്രസക്തമാക്കുന്നില്ലെങ്കിലും അന്തര്‍സാമ്രാജ്യ വൈരുദ്ധ്യങ്ങളെ മെരുക്കുന്നു, ഫിനാന്‍സ് മൂലധന താത്പര്യത്തിനു കീഴില്‍ അവരെ ഏകീകരിക്കുന്നു. രണ്ടാമത്തേത്, ഫിനാന്‍സ് മൂലധനത്തിന് ഉത്പാദനവുമായുള്ള നേരിട്ടുള്ള ബന്ധം അതിദുര്‍ബലമാകുന്നു എന്നതും. ഉത്പാദന പ്രക്രിയയില്‍ നേരിട്ടു പങ്കെടുക്കാതെ വിവിധങ്ങളായ ഊഹക്കച്ചവട വിപണികളിലെയും ഫിനാന്‍സിന്റെയും തിരിമറികളിലൂടെ അവ ലോകത്തെമ്പാടുമുള്ള ഫാക്ടറികളിലും വയലേലകളിലുംസൃഷ്ടിക്കപ്പെടുന്ന മിച്ചമൂല്യം ഊറ്റിയെടുക്കുന്നു. ഈ വ്യത്യസ്തതകള്‍ മനസ്സിലാക്കാതെ സമകാലീന ആഗോളീകരണത്തെ വിശദീകരിക്കാനാവില്ല. ഏതെങ്കിലും ഒരു രാജ്യത്തിന് ആഗോളക്രമത്തില്‍ നിന്ന് ഒറ്റയ്ക്കു കുതറിമാറാനുള്ള സാധ്യതകള്‍ ഫിനാന്‍സ് മൂലധനാധിപത്യം കര്‍ശനമായി പരിമിതപ്പെടുത്തുന്നു.

ഫിനാന്‍സ് മൂലധനാധിപത്യം മുതലാളിത്തത്തിന്റെ സ്വതഃസിദ്ധമായ പ്രതിസന്ധികളെ ഇല്ലാതാക്കുകയല്ല, കൂടുതല്‍ രൂക്ഷമാക്കുകയാണ്. 2008-ല്‍ തുടങ്ങിയ ആഗോളസാമ്പത്തികമാന്ദ്യം ഇപ്പോഴും തുടരുന്നു. മാര്‍ക്‌സ്‌തെളിയിച്ചതുപോലെ ഉത്പാദന വര്‍ധനയ്ക്ക് അനുസൃതമായി സമ്പദ്ഘടനയുടെ വാങ്ങല്‍ക്കഴിവ് ഉയരുന്നില്ല. ഇതു മറികടക്കാനായി സ്വീകരിച്ച ഉദാരമായ വായ്പനയം ഫിനാന്‍സ് മൂലധനത്തിന് പഥ്യമായി. ഊഹക്കച്ചവടം മാനംമുട്ടെ ഉയര്‍ന്നു. മാനത്തേക്കുയരുന്നതെല്ലാം താഴേക്കു വന്നേ പറ്റൂ. ഭവനവായ്പക്കുമിള പൊട്ടിയതോടെ അമേരിക്കന്‍ സമ്പദ്ഘടനയും മറ്റു പാശ്ചാത്യസമ്പദ്ഘടനകളും കുഴപ്പത്തിലേക്കു വഴുതിവീണു. കുഴപ്പത്തിലും ഫിനാന്‍സ് മൂലധനം തടിച്ചുകൊഴുത്തു. വീടും ജോലിയും നഷ്ടപ്പെട്ടവര്‍ക്ക് ഒന്നും കിട്ടിയില്ല. ഈ തിരിച്ചറിവാണ് അമേരിക്കയില്‍പ്പോലും മുതലാളിത്തം കാലഹരണപ്പെട്ടു എന്ന മുറവിളി ഉയര്‍ത്തിയതും വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് രൂപം നല്‍കിയതും.
ഏറ്റവും പ്രത്യാശാഭരിതമായ സംഭവവികാസം ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റമാണ്. ഏതെങ്കിലും ഏകീകൃതമായ പരിപാടി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നിരിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ സര്‍ക്കാറുകളില്‍ കാണാന്‍ കഴിയില്ല. ക്യൂബയിലെന്നപോലെ സോഷ്യലിസം ആണ് ഭാവി എന്നു തിരിച്ചറിയുന്ന വെനസ്വേല, ഇക്വഡോര്‍, ബൊളീവിയ തുടങ്ങിയ രാജ്യങ്ങള്‍ മുതല്‍ ഇന്ത്യയിലേതിനു ഏതാണ്ട് സമാനമായ പലനയങ്ങളും കൈക്കൊള്ളുന്ന ബ്രസീല്‍ വരെയുള്ള രാജ്യങ്ങളെ നമുക്കു കാണാം. പക്ഷേ, ഇവരുടെയെല്ലാം മുഖമുദ്ര അമേരിക്കന്‍ സാമ്രാജ്യത്വവിരോധമാണ്. ഈ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണസംവിധാനങ്ങള്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ പുതിയൊരു സാമ്രാജ്യത്വവിരുദ്ധ കൂട്ടായ്മയ്ക്കു രൂപം നല്‍കിയിരിക്കുന്നു. ഇന്നത്തെ ആഗോള പരിസ്ഥിതിയില്‍ ഒരു ദേശരാഷ്ട്രത്തിനുള്ളില്‍ എങ്ങനെ ഇടതുപക്ഷ ബദലുകള്‍ക്കു രൂപംനല്‍കാന്‍ പറ്റും എന്നതിന്റെ ധീരമായ പരീക്ഷണങ്ങളാണ് ലാറ്റിന്‍ അമേരിക്കയില്‍ നടക്കുന്നത്.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പ്രത്യയശാസ്ത്രപ്രമേയത്തില്‍ പ്രാധാന പരിഗണന നല്‍കിയിട്ടുണ്ട്. സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഫലമായി മൂര്‍ച്ഛിക്കുന്ന പാരിസ്ഥിതിക തകര്‍ച്ച മുതലാളിത്തത്തിന്റെ അടിസ്ഥാനവൈരുധ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന് പ്രമേയം ചൂണ്ടിക്കാണിക്കുന്നു. ഉത്പാദനത്തിന്റെ വര്‍ധിച്ചുവരുന്ന സാമൂഹികവത്കൃത സ്വഭാവവും നേട്ടങ്ങളുടെ സ്വകാര്യമായ സ്വായത്തമാക്കലുമാണ് ഈ വൈരുദ്ധ്യം. ഇത് സാമ്രാജ്യത്വരാഷ്ട്രങ്ങളും അവികസിത രാജ്യങ്ങളും തമ്മില്‍ പരിസ്ഥിതി സംരക്ഷണ പരിഹാര നടപടികള്‍ സംബന്ധിച്ച് രൂക്ഷമായ തര്‍ക്കങ്ങള്‍ക്ക് വഴി തെളിക്കുന്നു.
ചൈനയെക്കുറിച്ചുള്ള വിലയിരുത്തലാണ് ഏറ്റവും കൂടുതല്‍ മാധ്യമശ്രദ്ധ നേടിയത്. ചൈനയിലെ ആഭ്യന്തര- സാമ്പത്തിക പരിഷ്‌കരണങ്ങളോട് അനുഭാവപൂര്‍ണമായ സമീപനമാണ് പാര്‍ട്ടി കൈക്കൊണ്ടിട്ടുള്ളത്. സോവിയറ്റ് യൂണിയന്‍ കമ്യൂണിസത്തിന്റെ പടിവാതുക്കല്‍ ആണെന്നോ, ചൈന ഒരെടുത്തു ചാട്ടത്തോടെ സോഷ്യലിസത്തില്‍ എത്തിച്ചേര്‍ന്നുവെന്നുമുള്ള നിലപാടുകളെ പണ്ടേ സി.പി.എം. തള്ളിക്കളഞ്ഞതാണ്. സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം ദീര്‍ഘനാളുകള്‍ കൊണ്ട് നടക്കേണ്ടുന്ന ഒരു പ്രക്രിയയാണ്.
വിപ്ലവാനന്തര സോവിയറ്റ് യൂണിയനില്‍ പ്രതിവിപ്ലവശക്തികളെ അടിച്ചമര്‍ത്തിക്കഴിഞ്ഞപ്പോള്‍ 'യുദ്ധകാല കമ്യൂണിസ'ത്തെ ലെനിന്‍ തന്നെ തിരുത്തി. ഉത്പാദനശക്തികളെ വളര്‍ത്തുന്നതിനു വേണ്ടി കമ്പോളത്തെയും വിദേശമൂലധനത്തെയുമടക്കം സ്വകാര്യമൂലധനത്തെയും ഉപയോഗപ്പെടുത്തുന്ന ഒരു പുതിയ നയം ലെനിന്‍ മുന്നോട്ടുവെച്ചു. എന്നാല്‍, രണ്ടാം ലോകയുദ്ധത്തിന്റെ കേളികൊട്ടു തുടങ്ങിയതോടു കൂടി ഈ നയം അവസാനിപ്പിക്കാന്‍ അന്നത്തെ സോവിയറ്റ് ഭരണാധികാരികള്‍ നിര്‍ബന്ധിതരായി. ലെനിന്റെ കാഴ്ചപ്പാടിനെ ചൈനയുടെ സവിശേഷസാഹചര്യം കണക്കിലെടുത്തുകൊണ്ട് ഇന്നത്തെ ആഗോളപരിസ്ഥിതിയില്‍ നടപ്പാക്കുകയാണ് ചൈനീസ് നേതൃത്വം എന്നതായിരുന്നു ഇതുവരെ നല്‍കിവന്ന വിശദീകരണം.
മേല്‍പ്പറഞ്ഞ വിശദീകരണം ഇന്നും സാധുവാണ്. ഇതിന്റെ സദ്ഫലങ്ങള്‍ സാമ്പത്തികവളര്‍ച്ചയില്‍ കാണാനുമാകും. രണ്ടുദശാബ്ദക്കാലമായി ചൈന ശരാശരി പത്തുശതമാനം വേഗത്തില്‍ വളരുകയാണ്. ലോകചരിത്രത്തില്‍ മറ്റൊരു രാജ്യവും ഒരുകാലത്തും ഇതുപോലെ വേഗത്തില്‍ വളര്‍ന്നിട്ടില്ല. മറ്റൊരു രണ്ടുപതിറ്റാണ്ടു കഴിയുമ്പോഴേക്കും ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി മാറും എന്നാണു പ്രവചനം.

മേല്‍പ്പറഞ്ഞ നേട്ടങ്ങളോടൊപ്പം പുതിയ നയങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സാമൂഹികവൈരുധ്യങ്ങളിലേക്ക് പ്രമേയം ശ്രദ്ധക്ഷണിക്കുന്നു. വിവിധ പ്രദേശങ്ങള്‍ തമ്മിലുള്ള അസമത്വവും കുടുംബങ്ങള്‍ തമ്മിലുള്ള വരുമാനാന്തരവും ഞെട്ടിപ്പിക്കുന്ന തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അഴിമതിയും വ്യാപകമാകുന്നു. ഒരു പുതിയ മുതലാളിവര്‍ഗം വളര്‍ന്നുവരുന്നു. പ്രവാസി ചൈനീസ് മുതലാളിമാരടക്കം അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ളത് ചൈനയിലാണ്.
ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ മറുപടി ഈ സംഭവവികാസങ്ങളെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയാധിപത്യത്തിന്റെ ചട്ടക്കൂടിലാണ് നടക്കുന്നത് എന്നാണ്. സോഷ്യലിസത്തിലേക്ക് മുന്നേറും എന്നതിന്റെ ഗ്യാരണ്ടി ഇതാണ്. പക്ഷേ, അടിത്തറയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം മേല്‍പ്പുരയെയും സ്വാധീനിക്കില്ലേ. പ്രത്യേകിച്ച്, പുതിയ സമ്പന്ന വിഭാഗങ്ങള്‍ക്കു കൂടി പാര്‍ട്ടി അംഗത്വം തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍?
ഈ പ്രശ്‌നങ്ങളുടെ അവസാനതീര്‍പ്പ് പ്രമേയം കല്‍പ്പിക്കുന്നില്ല: ''ഈ വൈരുധ്യങ്ങളെ എത്രമാത്രം വിജയകരമായി കൈകാര്യം ചെയ്യപ്പെടുന്നു എന്നതും അവയെങ്ങനെ പരിഹൃതമാകുന്നു എന്നതും ചൈനയുടെ ഭാവിഗതിയെ നിര്‍ണയിക്കും'' (ഖണ്ഡിക 6.23) . ക്യൂബയടക്കമുള്ള മറ്റു സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ സ്ഥിതി പരിശോധിക്കുമ്പോഴും സമാനമായ പരിഷ്‌കാരങ്ങള്‍ ഏറിയും കുറഞ്ഞും നടപ്പാക്കിവരുന്നുണ്ട്. ഇതു കാണിക്കുന്നത് ഇന്നത്തെ ആഗോളസാഹചര്യത്തില്‍ സോഷ്യലിസ്റ്റ് നിര്‍മാണ പ്രക്രിയ എത്രമാത്രം സങ്കീര്‍ണമായി തീരുന്നു എന്നുള്ളതാണ്. അതുകൊണ്ടു തന്നെയാണ് സി.പി.എം. ചൈനയുടെഈ പരിഷ്‌കാരങ്ങളെ അനുഭാവപൂര്‍വം പരിശോധിക്കാന്‍ തയ്യാറാകുന്നത്.

വിസ്തരഭയത്താല്‍ ഇന്ത്യന്‍ സോഷ്യലിസത്തിന്റെ പ്രത്യേകതകളും അതുസംബന്ധിച്ച വിവിധ മൂര്‍ത്തമായ പ്രശ്‌നങ്ങളും ഇവിടെ പരിശോധിക്കുന്നില്ല. ഒന്നൊഴികെ, സ്വത്വരാഷ്ട്രീയം. സോഷ്യലിസത്തിനു വേണ്ടിയുള്ള സമരത്തില്‍ പാര്‍ട്ടി ഏറ്റവും ഗൗരവമായി കൈകാര്യം ചെയ്യേണ്ടുന്ന പ്രശ്‌നങ്ങളായി ജാതീയതയ്‌ക്കെതിരായ സമരം, സ്ത്രീനീതിയ്ക്കു വേണ്ടിയുളള ഇടപെടല്‍, ന്യൂനപക്ഷ അവകാശ സംരക്ഷണം എന്നിവയ്ക്ക് ഈ രേഖ വലിയ ഊന്നല്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് സ്വത്വരാഷ്ട്രീയത്തിനെതിരായ നിലപാട് എന്നുപറഞ്ഞാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലെന്നു നടിക്കുകയോ അവഗണിക്കുകയോ അല്ല. ഇവയെല്ലാം സമകാലീന ഇന്ത്യന്‍ യാഥാര്‍ഥ്യമാണ്. സി.പി.എമ്മിന്റെ വ്യത്യസ്തത ഇത്തരം സ്വത്വബോധത്തെ അടിസ്ഥാനമാക്കി പൊതുരാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിനു പകരം പൊതു വര്‍ഗരാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ സവിശേഷ സ്വത്വപ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നു എന്നതാണ്. സി.പി.എം. അര്‍ഥശങ്കയ്ക്കിടയില്ലാതെ സ്വത്വരാഷ്ട്രീയത്തിനെതിരായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, മനുഷ്യന്റെ വ്യത്യസ്തസ്വത്വങ്ങളുമായി ബന്ധപ്പെട്ടുവരുന്ന നാനാവിധ സാമൂഹികപ്രശ്‌നങ്ങളില്‍ സജീവമായി പാര്‍ട്ടി ഇടപെടുകയും ചെയ്യും.

Friday, March 23, 2012

ആഗോള ധന മൂലധന കാലഘട്ടത്തിലെ മുതലാളിത്തം

അമ്പരപ്പിക്കുന്ന മുതലാളിത്ത വികാസവും ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും മുതലാളിത്തം നേരിടുന്ന ആഴത്തിലുള്ള ആന്തരിക പ്രതിസന്ധിയും
മുതലാളിത്തം വളര്‍ന്നും വികസിച്ചും അരേയും അമ്പരപ്പിക്കുന്ന സമസ്യയായി വളര്‍ന്നിരിക്കുന്നു. അതിന്റെ വളര്‍ച്ചയുടെ ആദ്യ ഘട്ടത്തെ വിശകലനം ചെയ്താണു് തൊഴിലാളി വര്‍ഗ്ഗ വിപ്ലവാചാര്യന്മാരായ മാര്‍ക്സും എംഗത്സും വര്‍ഗ്ഗ സമൂഹത്തിന്റെ അന്ത്യവും വര്‍ഗ്ഗ രഹിത സമത്വ സുന്ദര കമ്യൂണിസ്റ്റു് സമൂഹത്തിന്റെ പിറവിയും പ്രവചിച്ചതു്. വളര്‍ന്നു് പന്തലിച്ച ആധുനിക മുതലാളിത്തം തൊഴിലാളി വര്‍ഗ്ഗ പ്രത്യയ ശാസ്ത്രത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നില്ലെന്നും അതിനെ മറികടന്നു് വകസിച്ചു് മുന്നേറുമെന്നും മറ്റുമാണു് കഴിഞ്ഞ കുറേക്കാലമായി മുതലാളിത്ത സാമ്പത്തിക വിദഗ്ദ്ധരും രാഷ്ട്രീയ വിശാരദന്മാരും അവകാശപ്പെട്ടു് പോന്നിരുന്നതു്. എന്നാല്‍ അവര്‍ക്കൊന്നും ഉത്തരം കിട്ടാത്ത സമസ്യയായി മുതലാളിത്തം ഇന്നു് മാറിയിരിക്കുന്നു. അതിന്റെ പ്രതിഫലനങ്ങളാണു് ഇന്നു് ലോക ജനത നേരിടുന്ന വെല്ലുവിളികളും മുതലാളിത്തം തന്നെ നേരിടുന്ന ആഴത്തിലുള്ള പ്രതിസന്ധിയും.

വ്യവസായ മുതലാളിത്തഘട്ടവും ധന മൂലധന ഘട്ടവും ആഗോള ധന മൂലധന ഘട്ടവും
ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും മുതലാളിത്തം നേരിടുന്ന പ്രതിസന്ധിയും വിശകലനം ചെയ്താല്‍ ആഗോള ധന മൂലധന കാലഘട്ടിത്തിലെത്തിനില്കുന്ന മുതലാളിത്തം മുന്‍കാല മുതലാളിത്തത്തില്‍ നിന്നും വളരെയേറെ മാറിയിരിക്കുന്നുവെന്നു് കാണാം. ഈ മാറ്റങ്ങള്‍ക്കനുസരിച്ചു് മുതലാളിത്തത്തിന്റെ ചൂഷണത്തിനും മര്‍ദ്ദനത്തിനും വിധേയമായി ദുരിതം പേറേണ്ടി വരുന്ന തൊഴിലാളി വര്‍ഗ്ഗവും മറ്റിതര ജന വിഭാഗങ്ങളും തങ്ങളുടെ സമരവും കരുപ്പിടിപ്പിക്കേണ്ടതുണ്ടു്. മുതലാളിത്തത്തിന്റെ മുന്‍കാല വ്യവസായ മൂലധന ഘട്ടത്തില്‍ നിന്നും ലെനിന്‍ വിശകലനം ചെയ്ത സാമ്രാജ്യത്വ ഘട്ടത്തില്‍ നിന്നും ഇന്നത്തെ ആഗോള ധന മൂലധന ഘട്ടത്തിനുള്ള വ്യത്യാസങ്ങള്‍ കണ്ടെത്താനുള്ള ശ്രമമാണു് ഇവിടെ നടത്തുന്നതു്.

മുതലാളിത്ത വ്യവസ്ഥ
ലാഭമാണു് മുതലാളിത്ത സാമ്പത്തിക ക്രമത്തിന്റെ അടിസ്ഥാന ചാലക ശക്തി. മുതലാളിത്തത്തില്‍ വ്യാവസായികോല്പാദനം പ്രാദേശികമോ ദേശീയമോ ആയ അതിര്‍വരമ്പുകള്‍ പോലുമില്ലാത്ത വിധം വിവിധ ജനവിഭാഗങ്ങളും വര്‍ഗ്ഗങ്ങളും പങ്കെടുക്കുന്ന ഒരു സാമൂഹ്യ പ്രക്രിയയായി മാറിക്കഴിഞ്ഞിട്ടുണ്ടെങ്കിലും ഉല്പന്നങ്ങള്‍ മൂലധന ഉടമകള്‍ സ്വകാര്യമായി കയ്യടക്കപ്പെടുകയാണു്. ഇതാണു് മുതലാളിത്തത്തിന്റെ അടിസ്ഥാന വൈരുദ്ധ്യം. സാമൂഹ്യമായ ഉല്പാദന പ്രക്രിയയുടെ ഫലമായുണ്ടാക്കപ്പെടുന്ന ഉല്പന്നങ്ങള്‍ സ്വകാര്യമായി കയ്യടക്കപ്പെടുന്നു. അതിലൂടെ തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ ഒരു പങ്കു് മിച്ചമൂല്യമായി മൂലധന ഉടമകള്‍ കയ്യടക്കുന്നു. അതില്‍ നിന്നു് ഭൂഉടമയ്ക്കു് വാടകയും ബാങ്കര്‍ക്കു് പലിശയും സര്‍ക്കാരിനു് നികുതിയും വഴിവിട്ടു് സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കൈക്കൂലിയും ബാക്കി ഭാഗം വ്യവസായ മുതലാളിയുടെ ലാഭമായും മാറ്റപ്പെടുന്നു. ഉല്പന്നം ചരക്കായി കമ്പോളത്തില്‍ വില്കപ്പെടുന്നു. കൂലി പണമായി നല്‍കപ്പെടുന്നു. ചരക്കിന്റേയും കൂലിയുടേയും യഥാര്‍ത്ഥ മൂല്യം താരതമ്യത്തിനു് വഴങ്ങാത്ത വിധം അവ വേറിട്ട വഴികളിലൂടെ ചലിക്കുന്നു. ചുരുക്കത്തില്‍, ഉല്പന്നത്തിന്റെ ചരക്കു് രൂപവും കൂലിയുടെ പണ രൂപവും മുതലാളിത്ത ചൂഷണം മറച്ചു് വെയ്ക്കാന്‍ ഉപകരിക്കുന്നു. ലാഭത്തിലൊരു ഭാഗം മൂലധനമായി മാറ്റപ്പെടുകയും മൂലധനം പെരുകുകയും ചെയ്യുന്നു.

ഉല്പാദന പ്രക്രിയയില്‍ സൃഷ്ടിക്കപ്പെടുന്ന മിച്ച മൂല്യമാണു് ലാഭത്തിനടിസ്ഥാനം
തൊഴിലാളിയുടെ നിലനില്പിനു് ആവശ്യമായ അവശ്യാദ്ധ്വാനമാണു് കൂലി നിര്‍ണ്ണയിക്കുന്നതു്. അതിലുപരി സാദ്ധ്യമായ മിച്ചാദ്ധ്വാനമാണു് മിച്ചമൂല്യം സൃഷ്ടിക്കുന്നതു്. മിച്ച മൂല്യമാണു് മുതലാളിത്തത്തിലെ ലാഭത്തിന്റെ ഉറവിടം. ഉല്പാദനത്തില്‍ മുടക്കപ്പെടുന്ന അസംസ്കൃത പദാര്‍ത്ഥങ്ങളുടേയും യന്ത്രങ്ങളുടേയും അദ്ധ്വാന ശക്തിയുടേയും ആകെ മൂല്യത്തേക്കാള്‍ കൂടുതലായ മൂല്യം പുതിയ ഉല്പന്നത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ടു്. അതിന്റെ യഥാര്‍ത്ഥ സ്രോതസ് തൊഴിലാളിയുടെ അദ്ധ്വാനമാണു്. അതു് മാത്രമാണു് പുതിയ മൂല്യം ഉല്പാദിപ്പിക്കുന്നതിനു് കഴിവുള്ള ജീവത്തും സജീവവുമായ ഒരേയൊരു ഘടകം. ബാക്കിയെല്ലാം, മൂലധനവും കെട്ടിടവും യന്ത്രവുമെല്ലാം, അചേതനങ്ങളാണു്. അവയുടെ നിലവിലുള്ള മൂല്യത്തിനപ്പുറമൊന്നും കൂടുതലായി കൂട്ടിച്ചേര്‍ക്കാന്‍ അവയ്ക്കൊന്നിനും കഴിവില്ല. ചുരുക്കത്തില്‍, ഉല്പാദനത്തിന്റെ ഘട്ടത്തില്‍ മാത്രമാണു് മിച്ച മൂല്യ സൃഷ്ടി നടക്കുന്നതു്. വിനിമയത്തിലോ വിതരണത്തിലോ ആര്‍ക്കെങ്കിലും ലാഭമുണ്ടാകുന്നുണ്ടെങ്കില്‍ അതു് മറ്റാരുടേയെങ്കിലും നഷ്ടമാണു്. ആ ലാഭ നഷ്ടങ്ങള്‍ തട്ടിക്കിഴിച്ചാല്‍ മിച്ചമൊന്നും ബാക്കിയാകുന്നില്ല. മറിച്ചു്, ഉല്പാദനഘട്ടത്തില്‍ വ്യവസായി നേടുന്ന മിച്ചമുല്യമാണു് മുതലാളിത്തത്തിന്റെ ചലനാത്മകതയ്ക്കു് അടിസ്ഥാനമായ ലാഭം. ഇതാണു് മുതലാളിത്തത്തിന്റെ കേവലമായ സ്വഭാവം. പക്ഷെ, ഇതു് ഇന്നു് വളരെയേറെ മാറ്റങ്ങള്‍ക്കു് വിധേയമായിക്കഴിഞ്ഞു.

വ്യവസായ മൂലധന ഘട്ടത്തില്‍ നിന്നു് സാമ്രാജ്യത്വ നേതൃത്വത്തിലുള്ള ധന മൂലധന ഘട്ടത്തിലേയ്ക്കു്
ലെനിന്‍ തന്റെ കാലഘട്ടത്തിലെ മുതലാളിത്തത്തെ വിശകലനം ചെയ്തുകൊണ്ടു് അന്നേവരെ ഉണ്ടായ മാറ്റങ്ങള്‍ വിശദീകരിക്കുകയുണ്ടായി. വ്യവസായ മൂലധനവും ബാങ്കിങ്ങു് മൂലധനവും ചേര്‍ന്നു് ധന മൂലധനം രൂപീകരിക്കപ്പെട്ടതും കുത്തക മൂലധനത്തിന്റെ നേതൃത്വത്തില്‍ സാമ്രാജ്യത്വം നിലനില്‍ക്കുന്നതായും അതു് ലോകമാകെ വിഭജിച്ചെടുത്തിരിക്കുന്നതായും അദ്ദേഹം കണ്ടെത്തി വിശദീകരിക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ വ്യവസായ മുന്നേറ്റമുണ്ടായതു് യൂറോപ്പിലും അമേരിക്കയിലുമായിരുന്നു. മറ്റു് ഭൂഖണ്ഡങ്ങള്‍ പ്രായേണ അവികസിതവും അവിടങ്ങളിലെ രാജ്യങ്ങള്‍ ഏതെങ്കിലും വികസിത രാജ്യത്തിന്റെ കോളനികളുമായിരുന്നു. ആ കാലത്തു് ധന മൂലധനം യൂറോപ്പും അമേരിക്കയും കേന്ദ്രീകരിച്ചു് നിലവില്‍ വരികയും സാമ്രാജ്യത്വം ഉരുത്തിരിയുകയും സമ്രാജ്യത്വ കിടമത്സരങ്ങള്‍ക്കും ആഗോള യുദ്ധങ്ങള്‍ക്കും വഴിവെക്കുകയും ചെയ്തു. അന്നു് നില നിന്ന ആഗോള ധന മൂലധന ചങ്ങലയില്‍ ദുര്‍ബ്ബല കണ്ണിയായ റഷ്യയില്‍ മുതലാളിത്തം വലിച്ചെറിഞ്ഞു് സോഷ്യലിസ്റ്റു് പരീക്ഷണം നടത്താന്‍ ലെനിന്റെ ആ ശരിയായ വിശകലനവും നിഗമനവും വഴിയൊരുക്കി.

സോവിയറ്റു് സോഷ്യലിസ്റ്റു് വിജയം മുതലാളിത്തത്തിനേല്പിച്ച പ്രഹരവും സാമൂഹ്യ പുരോഗതിക്കു് നല്‍കിയ സംഭാവനകളും
സോവിയറ്റു് സോഷ്യലിസത്തിന്റെ വിജയവും മുന്നേറ്റവും കോളനികളുടെ സ്വാതന്ത്ര്യത്തിനും ഫാസിസത്തിന്റെ പരാജയത്തിനും മറ്റു് സോഷ്യലിസ്റ്റു് രാഷ്ട്രങ്ങളുടെ ഉദയത്തിനും വഴിവെച്ചു. സോഷ്യലിസ്റ്റു് നാടുകളില്‍ മാത്രമല്ല, ലോകമാകെ മുതലാളിത്ത നാടുകളില്‍ പോലും തൊഴിലാളിവര്‍ഗ്ഗത്തിന്റെ മുന്നേറ്റത്തിനും തൊഴിലാളികളടക്കം ചൂഷിതരുടെ താരതമ്യേന മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും വഴിയൊരുക്കിയതും സോവിയറ്റു് യൂണിയനിലെ സോഷ്യലിസ്റ്റു് വിജയവും അതിന്റെ നിലനില്പുമായിരുന്നു. എന്നാല്‍, ആഭ്യന്തരവും വൈദേശികവുമായ ശത്രുക്കളില്‍ നിന്നു് സോഷ്യലിസത്തെ രക്ഷിച്ചു് നിര്‍ത്താനായി സോവിയറ്റു് യൂണിയനു് അതിന്റെ പരിമിതമായ വിഭവത്തില്‍ നല്ലൊരു പങ്കു് വിനിയോഗിക്കേണ്ടി വന്നതും സാമ്രാജ്യത്വ മേധാവിത്വത്തിനെതിരെ പോരാടുന്ന ലോക ജനതയെ സഹായിക്കേണ്ടി വന്നതും എന്നാല്‍ അത്തരം സഹായം സ്വീകരിക്കുമ്പോഴും അവയെല്ലാം മുതലാളിത്ത താല്പര്യം മൂലം സാമ്രാജ്യത്വത്തോടു് സന്ധി ചെയ്തു് പോന്നതും സോഷ്യലിസ്റ്റു് സമ്പത്തിന്റെ ദുര്‍വ്യയത്തിനും അതു് ശത്രുപക്ഷത്തുള്ള സാമ്രാജ്യത്വ മൂലധനത്തിന്റെ വികാസത്തിനു് ഉപകരിക്കുന്നതിനും ഇടവരുത്തി. അത്തരത്തില്‍ സമ്രാജ്യത്വത്തിനു് സഹായകരവും സോവിയറ്റു് യൂണിയനു് ദോഷകരവുമായി ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ കാലഘട്ടം മുതല്‍ നിലനിന്ന ലോക രാഷ്ട്രീയത്തിലെ സമതുലിതാവസ്ഥ ഏറെക്കാലം നിലനില്‍ക്കുക അസാദ്ധ്യം തന്നെയായിരുന്നു. മാത്രമല്ല, സോവിയറ്റു് സോഷ്യലിസത്തിന്റെ സംരക്ഷണത്തിനായി അമിതമായ അധികാര കേന്ദ്രീകരണം ആവശ്യമായി വന്നതു് മൂലം സോഷ്യലിസത്തിനു് ഒഴിച്ചു കൂടാനാവാത്ത ജനപങ്കാളിത്തത്തോടെയുള്ള ജനാധിപത്യ വികസനവും ജനങ്ങളുടെ ഉത്സാഹപൂര്‍വ്വമുള്ള സോഷ്യലിസ്റ്റു് സമ്പദ് ഘടനയുടെ വികാസവും വേണ്ടത്ര നേടാനായില്ല. അതെല്ലാം ചേര്‍ന്നു് സാമ്രാജ്യത്വ മുന്‍കൈയോടെ സോവിയറ്റു് യൂണിയന്റെ തകര്‍ച്ചക്കു് വഴിയൊരുക്കപ്പെട്ടു. പക്ഷെ, സോവിയറ്റു് സോഷ്യലിസ്റ്റു് പരീക്ഷണത്തിന്റെ നേട്ടങ്ങള്‍ ലോക തൊഴിലാളി വര്‍ഗ്ഗത്തിനും മറ്റിതര ചൂഷിത വര്‍ഗ്ഗങ്ങള്‍ക്കും അതു് നിലവില്‍ വന്നതു് മൂലം മുതലാളിത്ത വ്യവസ്ഥയ്ക്കുണ്ടായ ആഘാതം മുതലാളിത്തത്തിനും അവഗണിക്കാനാവാത്തതാണു്.

സോവിയറ്റു് സോഷ്യലിസ്റ്റു് തകര്‍ച്ചയും ആഗോള ധന മൂലധന വ്യാപനവും
സോവിയറ്റു് പിന്നോട്ടടിയോടെ മറ്റു് സോഷ്യലിസ്റ്റു് രാഷ്ട്രങ്ങള്‍ സ്വന്തം സമ്പദ്ഘടനയും സോഷ്യലിസ്റ്റു് വ്യവസ്ഥയും സംരക്ഷിക്കുന്നതിനു് പ്രാമുഖ്യം നല്‍കേണ്ടി വന്നു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സാര്‍വ്വദേശീയതയുമായി ബന്ധപ്പെട്ട കടമകള്‍ക്കു് വേണ്ടത്ര ശ്രദ്ധ കൊടുക്കാനാവാതായി. ഈ സാഹചര്യമുപയോഗിച്ചു് സാമ്രാജ്യത്വം ആഗോള മേധാവിത്വത്തിനുള്ള ശ്രമങ്ങള്‍ ശക്തമാക്കി. ധന മൂലധനത്തിന്റെ ആഗോള വ്യാപനം അതിലെ പ്രധാന അജണ്ടയായി നടപ്പാക്കപ്പെട്ടു. രാജ്യാതിര്‍ത്തികളില്ലാത്ത ആഗോള മൂലധനം രൂപപ്പെട്ടു് വികസിച്ചു. പുതുതായി ഉരുത്തിരിഞ്ഞ സാര്‍വ്വദേശീയ വിവര വിനിമയ ശൃംഖല മൂലധനത്തെ അതിന്റെ പ്രാദേശിക-ദേശീയ കെട്ടു പാടുകളില്‍ നിന്നു് വിടുവിക്കുന്നതിനുള്ള ഉപകരണമായി വര്‍ത്തിച്ചു. ദേശീയ കുത്തക മൂലധനം ആഗോള ധന മൂലധനത്തോടു് ലയിച്ചു് ചേര്‍ന്നു് മാര്‍ക്സും എംഗത്സും ശരിയായി തന്നെ ഒന്നര നൂറ്റാണ്ടു് മുമ്പു് പ്രവചിച്ചതും ലെനിന്റെ കാലത്തു് യൂറോപ്പിലും അമേരിക്കയിലും മാത്രം നിലനിന്നിരുന്നതും, എന്നാല്‍, അതില്‍ നിന്നു് വളരെയേറെ വിപുലവും ലോക വ്യാപകവുമായ ആഗോള ധന മൂലധനം രൂപപ്പെട്ടു് അതി ദ്രൂതം വികസിച്ചു് വരുന്നു.

മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കും വിതരിതമായ ആസൂത്രിത ഉല്പാദന ഘടനയും സാധ്യമാക്കിയതു് വിവര സാങ്കേതിക വിദ്യ
ചരക്കുകളുടെ സ്വതന്ത്രമായ രാജ്യാന്തര കൊള്ളക്കൊടുക്കകളോടൊപ്പം അതിന്റെ സ്ഥാനത്തു് അതതു് രാജ്യങ്ങളില്‍ ഉല്പാദനം സംഘടിപ്പിക്കുന്ന ആഗോള ധന മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനു് പ്രാധാന്യം കൈവന്നു. വ്യവസായ മൂലധനത്തിന്റെ ഘട്ടത്തില്‍ ഉയര്‍ന്നു് വന്ന അതി ബൃഹത്തായ ഉല്പാദന ശാലകളുടെ കേന്ദ്രീകരണത്തിനു് പകരം രാജ്യമോ ഭൂഖണ്ഡമോ നോക്കാതെ ഏറ്റവും ലാഭക്ഷമവും അനുയോജ്യവുമായ കേന്ദ്രങ്ങളില്‍ വിതരിതമായ (distributed) ഉല്പാദന ശാലകള്‍ സാധ്യമായി. ഒരു യന്ത്രത്തിന്റെ വിവിധ ഘടകങ്ങള്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ വെച്ചു് ഏറ്റവും ചെലവു് കുറഞ്ഞിടത്തു് ഉല്പാദിപ്പിച്ചു് മറ്റൊരിടത്തു് കൂട്ടിയിണക്കുന്ന രീതി തന്നെ നിലവില്‍ വന്നിരിക്കുന്നു. ഉല്പാദനം അങ്ങേയറ്റം ആസൂത്രിതമായി ലാഭകരമാക്കാനും വിതരിതമായ ഉല്പാദന കേന്ദ്രങ്ങളെ പരസ്പരവും അവയും കമ്പോളങ്ങളും തമ്മിലും കോര്‍ത്തിണക്കാനും ആധുനിക വിവര വിനിമയ ശൃംഖല ഉപകരിച്ചു.

വിവര സാങ്കേതിക വിദ്യ സോഷ്യലിസ്റ്റാസൂത്രണത്തിനുള്ള ഉപാധിയും
എന്നാല്‍ ലാഭത്തിനു് വേണ്ടി ഉല്പാദനം ആസൂത്രിതമാക്കിയതു് പോലെ വിതരണവും ഉപഭോഗവും കൂടി ആസൂത്രിതമാക്കുക സാധ്യമാണെങ്കിലും മുതലാളിത്തം അതിനു് തയ്യാറാകുന്നില്ല. കാരണം, ഉല്പാദനവും വിതരണവും ഉപഭോഗവും ആസൂത്രിതമായാല്‍ ധനമൂലധനത്തിനു് ഇന്നു് ലഭ്യമായ ലാഭത്തിന്റെ ഉറവിടം വറ്റിപ്പോകുമെന്നതു് തന്നെ. അത്തരം സമഗ്രമായ ആസൂത്രിത സമ്പദ്ഘടന സോഷ്യലിസമാണു്. സോഷ്യലിസ്റ്റാസൂത്രണത്തിനുള്ള ഭൌതികോപകരണം ആഗോള ധന മൂലധനം തന്നെ സൃഷ്ടിച്ചിരിക്കുന്നു. അതു് ലെനിന്‍ വിശകലനം ചെയ്ത ധന മൂലധന ഘട്ടത്തില്‍ നിലവില്‍ വന്നിരുന്നില്ല. അതും സോവിയറ്റു് ആസൂത്രണം അതി കേന്ദ്രീകൃതമാകാനും സമഗ്രത കൈവരിക്കാനാവാതെ തകര്‍ന്നതിനും ഒരു കാരണം കൂടിയാണു്.

വ്യവസായ മൂലധനവും ധന മൂലധനവും തമ്മിലുള്ള അന്തരം
ഈയൊരു പശ്ചാത്തലത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ രൂപപ്പെട്ടു് ലെനിന്‍ വിശകലനം ചെയ്ത ധന മൂലധനത്തില്‍ നിന്നു് ഇന്നത്തെ ആഗോള ധന മൂലധനത്തിനു് എന്തെല്ലാം മാറ്റങ്ങളാണു് സംഭവിച്ചിരിക്കുന്നതെന്നു് നോക്കാം. വ്യവസായ മൂലധനവും ധന മൂലധനവും തമ്മിലുള്ള അന്തരം ശ്രദ്ധിക്കേണ്ടതു് ഇതിനാവശ്യമാണു്. മുമ്പു് പറഞ്ഞതു് പോലെ വ്യവസായ മൂലധന ഘട്ടത്തില്‍ വ്യവസായത്തില്‍ നിക്ഷേപിക്കപ്പെടുന്ന മൂലധനത്തിന്മേലാണു് ലാഭം കണക്കാക്കപ്പെട്ടിരുന്നതു്. മൂലധനം സ്വന്തമായെടുക്കാന്‍ കഴിയാത്തവര്‍ക്കു് ബാങ്കു് വായ്പയിലൂടെ മൂലധനം എന്നതായിരുന്നു അന്നത്തെ രീതി. ലാഭത്തിനും വ്യവസ്ഥിതിയുടെ നിലനില്പിനും ഉത്തരവാദിത്വം വ്യവസായ മൂലധന ഉടമകള്‍ക്കായിരുന്നു. പലിശ കിട്ടാന്‍ വേണ്ടിയും വായ്പ തിരിയെ കിട്ടാന്‍ വേണ്ടിയും വ്യവസായ താല്പര്യം സംരക്ഷിക്കപ്പെടണമെന്ന താല്പര്യം മാത്രമായിരുന്നു ബാങ്കുകള്‍ക്കുള്ളതു്. വ്യവസായ മൂലധനവും ബാങ്കു് മൂലധനവും തമ്മില്‍ ലയിച്ചു് ധന മൂലധനം രൂപപ്പെടുമ്പോള്‍ രണ്ടു് കൂട്ടര്‍ക്കും ഒരു പൊതു താല്പര്യം രൂപപ്പെടുന്നു. തങ്ങളുടെ ലാഭത്തിനു് വേണ്ടി വ്യവസായ താല്പര്യം മാത്രമല്ല, പൊതുവെ മൂലധന താല്പര്യം സംരക്ഷിക്കപ്പെടണമെന്ന പൊതു താല്പര്യം വ്യവസായ മൂലധനത്തിനും ബാങ്കു് മൂലധനത്തിനും കൈവന്നു. വിവിധ ദേശീയ ധന മൂലധന വിഭാഗങ്ങള്‍ തമ്മിലുള്ള കിട മത്സരമാണു് പിന്നീടുണ്ടായതു്. സോഷ്യലിസ്റ്റു് വിപ്ലവത്തോടെ മുതലാളിത്ത കമ്പോളത്തില്‍ നിന്നു് ഗണ്യമായ ഒരു ഭാഗം വിട്ടു് പോയതു് മൂലം അത്ര കണ്ടു് പ്രതിസന്ധി മൂര്‍ച്ഛിച്ചു. സാമ്രാജ്യത്വ കിടമത്സരവും രൂക്ഷമായി. രണ്ടാം ലോക മഹായുദ്ധത്തോടെ സോഷ്യലിസ്റ്റു് ചേരിക്കുണ്ടായ മുന്നേറ്റം വിവിധ മൂലധന വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ രമ്യതയില്‍ പരിഹരിക്കുന്നതിനു് സമ്മര്‍ദ്ദം സൃഷ്ടിച്ചു. അതാണു് ആഗോള ധന മൂലധനത്തിന്റെ രൂപീകരണത്തിലേയ്ക്കും തുടര്‍ന്നു് സോവിയറ്റു് തകര്‍ച്ചയിലൂടെ കിട്ടിയ അവസരം ഉപയോഗിച്ചു് ആഗോള ധന മൂലധനത്തിന്റെ മേധാവിത്വം ഒറ്റപ്പെട്ടു് നിന്ന എല്ലാ രാജ്യങ്ങളിലും അടിച്ചേല്പിക്കുന്ന നവ ഉദാരവല്കരണ നയങ്ങളിലേയ്ക്കും നയിച്ചതു്. ദേശീയ മൂലധനത്തിനു് ആഗോള ധന മൂലധന വ്യവസ്ഥയില്‍ പങ്കാളിത്തവും തുല്യതയും സ്വാതന്ത്ര്യവുമെന്നതു് സാമ്രാജ്യത്വത്തോടു് താല്പര്യ സംഘട്ടനമുണ്ടായിരുന്ന ദേശീയ മൂലധന കുത്തകകളേപ്പോലും ആകര്‍ഷിക്കുന്നതിനും ആഗോള ധന മൂലധന പങ്കാളിത്തത്തോടെ അതിന്റെ താല്പര്യം സംരക്ഷിക്കുക എന്ന അജണ്ട സ്വീകരിക്കുന്നതിനും വഴിയൊരുക്കി.

വിവിധ മൂലധന വിഭാഗങ്ങള്‍ക്കിടയില്‍ താല്പര്യ പൊരുത്തം
അതോടെ, മുതലാളിത്ത വ്യവസ്ഥയുടെ അതായതു് ആഗോള ധന മൂലധനത്തിന്റെ നിലനില്പും അതിനാവശ്യമായ വിധം അതിന്റെ വികാസവും ഉറപ്പു് വരുത്താന്‍ ബന്ധപ്പെട്ട എല്ലാ ദേശീയ ഭരണ കൂടങ്ങളും നിര്‍ബ്ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈയൊരു ലക്ഷ്യോന്മുഖ ഐക്യ ബോധമാണു് ആഗോള ധന മൂലധനത്തിന്റെ ഉയര്‍ച്ചയോടെ മുതലാളിത്തം കൈവരിച്ച ഏറ്റവും പ്രധാനപ്പെട്ട നേട്ടം. ഈയൊരു താല്പര്യ പൊരുത്തം അതേവരെ നിലനിന്നിരുന്ന കിട മത്സരങ്ങളെല്ലാം പിറകിലേയ്ക്കു് തള്ളപ്പെടാന്‍ ഇടയാക്കി. നിരന്തരം വികസിക്കുന്ന മൂലധനവും അതിനാവശ്യമായ ലാഭ സ്രോതസുകളുമില്ലാതെ ഒരു നിമിഷം പോലും നിലനില്കാനാവില്ലെന്നതിനാല്‍ എല്ലാവരും ചേര്‍ന്നു് മൊത്തം ആഗോള ധന മൂലധനത്തിനും ലാഭം ഉറപ്പാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കാലാകാലം രൂപപ്പെടുത്തുന്നതില്‍ താല്പര്യ പൊരുത്തം കൈവരിക്കാനായി.

നിരന്തരം ഇടിയുന്ന ലാഭനിരക്കെന്ന പുതിയ പൊതു പ്രതിസന്ധി
എന്നാല്‍, ആഗോള ധന മൂലധന രൂപീകരണത്തില്‍ നിന്നുരുത്തിരിയുന്ന പ്രത്യാഘാതം ആഗോള മുതലാളിത്തത്തെ അതി ഗുരുതവും സ്ഥായിയുമായ ഒരു പുതിയ പ്രതിസന്ധിയിലേക്കു് എടുത്തെറിഞ്ഞു എന്നതു് കൂടിയാണു്. വ്യവസായ മൂലധന ഘട്ടത്തില്‍ വ്യവസായത്തില്‍ നിക്ഷേപിക്കപ്പെടുന്ന മൂലധനത്തിനു് മാത്രം ലാഭം കണക്കാക്കിയാല്‍ മതിയായിരുന്നു. ഉല്പാദനത്തില്‍ പങ്കാളിത്തമില്ലാത്തതൊന്നും മൂലധനമായി കണക്കാക്കപ്പെടുക പോലുമില്ലായിരുന്നു. ധന മൂലധന രൂപീകരണത്തോടെ പിരിച്ചെടുക്കപ്പെട്ട ഓഹരികള്‍ക്കെല്ലാം ലാഭം വേണം. ബാങ്കില്‍ കെട്ടിക്കിടക്കുന്നതെങ്കിലും നിക്ഷേപങ്ങള്‍ക്കെല്ലാം ലാഭം വേണം. ലാഭമില്ലാതായാല്‍ മാത്രമല്ല, ലാഭ നിരക്കു് കുറവാണെന്നു് വന്നാല്‍ തന്നെ ഓഹരി കമ്പോളത്തില്‍ ഓഹരി വില കുത്തനെ ഇടിയും. അതു് മൊത്തം ആഗോള ധന മൂലധനത്തെ ബാധിക്കും. ലാഭ നിരക്കു് ഉയര്‍ത്തി കാട്ടാന്‍ ലാഭം വര്‍ദ്ധിപ്പിക്കാനുള്ള ഭഗീരഥ പരിശ്രമത്തിലാണു് ധന മൂലധന കാലഘട്ടത്തിലെ മുതലാളിത്തം ഏര്‍പ്പെട്ടിട്ടുള്ളതു്.

മിഥ്യാ ചരക്കുകളും അവയുടെ സമാന്തര സമ്പദ്ഘടനയും
മനുഷ്യന്റെ നിത്യ ജീവിതത്തെ ഒരു വിധത്തിലും മെച്ചപ്പെടുത്താന്‍ ഉപകരിക്കാത്തതും എന്നാല്‍ തന്നെപ്പോറ്റികളും തട്ടിത്തീനികളുമായ ഒരു പറ്റം മൂല ധന ഉടമകളായ ഇത്തിക്കണ്ണികള്‍ക്കു് തങ്ങള്‍ തട്ടിച്ചെടുത്ത പണം ഉപയോഗിച്ചു് ചൂതാടാനും അതിലൂടെ മാനസികോല്ലാസം നേടാനും മാത്രം കൊള്ളാവുന്ന അയഥാര്‍ത്ഥ (മിഥ്യാ) ചരക്കുകള്‍ (Virtual Commodities) സൃഷ്ടിക്കുകയും അവയില്‍ ആവര്‍ത്തിച്ചു് ഇടപാടുകള്‍ നടത്തുകയും ചെയ്യുക (ഓഹരികളുടേയും ധനകാര്യ ഉപകരണങ്ങളുടെ വകഭേദങ്ങളുടേയും - derivatives - ആവര്‍ത്തിച്ചുള്ള വില്പന), നിലവിലുള്ള സേവനങ്ങളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഗുണഗണങ്ങളെ മാത്രം അടര്‍ത്തിയെടുത്തു് പ്രത്യേക സേവനങ്ങളായി പെരുപ്പിച്ചു് സേവനോല്പന്നങ്ങള്‍ സൃഷ്ടിക്കുക, ഒരിയ്ക്കല്‍ ഉല്പാദിപ്പിച്ചു് വരുമാനവും ലാഭവും ഉണ്ടാക്കിയ സോഫ്റ്റ്‌വെയറുകള്‍ ആവര്‍ത്തിച്ചു് വിറ്റു് അമിത ലാഭം കുന്നുകൂട്ടുക, പരമ്പരാഗത വിവരങ്ങളെ ക്രോഡീകരിച്ചു് പുതിയ കണ്ടു് പിടുത്തമായി അവതരിപ്പിക്കുക, അവ വിറ്റു് പണമുണ്ടാക്കുക തുടങ്ങി ഒട്ടേറെ പുതിയ മിഥ്യാ ചരക്കുകള്‍ സൃഷ്ടിച്ചു് ധന മൂലധനത്തിന്റെ നേരിട്ടുള്ള വിഹാര രംഗമായ ഒരു മിഥ്യാ സമ്പദ്ഘടന (Virtual Economy) രൂപപ്പെടുത്തപ്പെട്ടിരിക്കുകയാണിന്നു്. അവിടെ ചിലര്‍ ലാഭമുണ്ടാക്കുന്നുണ്ടു്. അതു് മറ്റു് ചിലരുടെ നഷ്ടമാണു്. അവ തട്ടിക്കിഴിച്ചാല്‍ മൊത്തം ലാഭം ഇല്ല. ആ സമാന്തര സമ്പദ്ഘടന മൊത്തത്തില്‍ ലാഭമുണ്ടാക്കുന്നുണ്ടെങ്കില്‍ അതു് മനുഷ്യന്റെ നിത്യ ജീവിതാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്ന സാധന സാമഗ്രികളും സേവനങ്ങളും ഉല്പാദിപ്പിക്കുന്ന യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നിന്നു് വലിച്ചെടുക്കുന്നതാണു്. അതും മൊത്തം സമൂഹത്തില്‍ മിച്ചമോ ലാഭമോ സൃഷ്ടിക്കുന്നില്ല. മാത്രമല്ല, ഈ അയഥാര്‍ത്ഥ സമ്പദ്ഘടന അതു് കൈകാര്യം ചെയ്യുന്ന പണത്തിനോ അതു് അവകാശപ്പെടുന്ന മൊത്തം ആഭ്യന്തര ഉല്പാദനത്തിനോ ആനുപാതികമായി തൊഴില്‍ സൃഷ്ടിക്കുന്നുമില്ല. അതായതു്, അതു് അവകാശപ്പെടുന്ന ലാഭത്തിനു് അടിസ്ഥാനമായ മിച്ചമൂല്യം സൃഷ്ടിക്കുന്നില്ല. മറിച്ചു്, മറ്റു് മുതലാളിമാരേയോ മറ്റു് മേഖലകളേയോ തട്ടിച്ചു് പണമുണ്ടാക്കുക മാത്രമാണു് ചെയ്യുന്നതു്. ഇതാണു്, ഇന്നത്തെ, ആഗോള ധന മൂലധന കാലത്തെ, മുതലാളിത്ത സജീവതയുടെ പ്രധാനപ്പെട്ട മേഖല. യഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നടക്കുന്ന പണമിടപാടുകളുടെ അന്‍പതിലേറെ മടങ്ങാണു് ഇന്നു് ഓരോ ദിവസവും അയഥാര്‍ത്ഥ സമ്പദ്ഘടനയില്‍ നടക്കുന്നതെന്നാണു് ഒരു കണക്കു്.

യഥാര്‍ത്ഥ സമ്പദ്ഘടനയെ കൊള്ളയടിക്കുന്നു
ഈ അയഥാര്‍ത്ഥ സമ്പദ്ഘടന സൃഷ്ടിക്കുന്ന സജീവതയുടെ നേരര്‍ത്ഥം കായികവും മാനസികവുമായി അദ്ധ്വാനിച്ചു് യഥാര്‍ത്ഥ ജീവിതോപാധികള്‍ സൃഷ്ടിക്കുന്ന തൊഴിലാളികളുടേയും കൃഷിക്കാരുടേയും സ്വയം തൊഴില്‍, ചെറുകിട, ഇടത്തരം സംരംഭകരുടേയും അദ്ധ്വാന ഫലം തട്ടിയെടുക്കുന്നു എന്നതു് മാത്രമാണു്. ആ മേഖലകളിലൊന്നും മുതല്‍ മുടക്കാതെ, ആമേഖലകളിലൊന്നും അവരുടെ സംരംഭകത്വ കഴിവു് പ്രകടിപ്പിക്കാതെ പണിയെടുക്കുന്ന വിവിധ വിഭാഗങ്ങളുടെ അദ്ധ്വാന ഫലത്തില്‍ നിന്നു് ആ മേഖലകളിലെ സംരംഭകര്‍ ഊറ്റിയെടുക്കുന്ന മിച്ച മൂല്യം മൊത്തത്തില്‍ തട്ടിയെടുക്കുന്നതു് മുതലാളിത്തത്തിന്റെ സഹജമെന്നു് പറയപ്പെടുന്ന സംരംഭകത്വമോ സജീവതയോ മേന്മയോ ആയി പറയാനാവില്ല. അതു് വെറും കൊള്ള മാത്രമാണു്. മുതലാളിത്തം അതിന്റെ തുടക്കത്തില്‍ മൂലധന രൂപീകരണത്തിനായി അനുവര്‍ത്തിച്ച കൊള്ളയുടെ, രാജ്യങ്ങളെ കൊള്ളയടിച്ചും കര്‍ഷകരെ കൃഷിയിടങ്ങളില്‍ നിന്നു് ഒഴിപ്പിച്ചു് ഭൂമി കൈക്കലാക്കിയും മറ്റു് രാജ്യങ്ങളുടെ കപ്പല്‍ കൊള്ളയടിച്ചും മറ്റു് പല തരത്തിലും മറ്റുള്ളവരുടെ സ്വത്തു് പിടിച്ചു് പറിച്ചു് യൂറോപ്യന്‍ മുതലാളിത്തം വളര്‍ന്നതും പ്രാകൃത മൂലധന സമാഹരണമെന്നു് മാര്‍ക്സ് വിശേഷിപ്പിച്ചതുമായ കൊള്ളയുടെ പുതിയൊരാവര്‍ത്തനം മാത്രമാണതു്.

അമിതോല്പാദന കുഴപ്പത്തിനൊപ്പം പെരുകുന്ന മൂലധനവും ഇടിയുന്ന ലാഭനിരക്കും
ഈ പുത്തന്‍ കൊള്ളയെ ആധാരമാക്കി നടക്കുന്ന മൂലധന വികാസത്തിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ആഗോള ധന മൂലധനത്തിന്റെ വളര്‍ച്ചയും പെരുപ്പവും തന്നെ മുതലാളിത്തത്തിനുള്ളില്‍ പരിഹാരമില്ലാത്ത പുതിയൊരു തുടര്‍ പ്രതിസന്ധിയുടെ കാരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. മുതലാളിത്തത്തിന്റെ സഹജമായ പ്രതിസന്ധി എന്നു് പറയുന്നതു് ഉല്പാദിപ്പിക്കുന്നതെല്ലാം വിറ്റഴിയപ്പെടുന്നില്ല എന്നതാണു്. അതു് എല്ലാക്കാലത്തും ഉണ്ടാകാമെങ്കിലും പ്രതിസന്ധിയായി പൊട്ടിപ്പുറപ്പെടുന്നതു് ഇടവിട്ടു് മാത്രമാണു്. അതു് ചാക്രികമാണു്. അതില്‍ നിന്നു് കര കയറാന്‍ മറ്റു് മാര്‍ഗ്ഗങ്ങള്‍, കയറ്റുമതി, ഉല്പന്നങ്ങളുടേയും ഉല്പാദന ശേഷിയുടേയും നശീകരണം, അതിനായി മനുഷ്യരാശിയെ മുച്ചൂടും കൊന്നൊടുക്കുന്ന യുദ്ധമടക്കം എന്തു് ദ്രോഹവും, വായ്പയിലൂടെയും വര്‍ദ്ധിച്ച സര്‍ക്കാര്‍ ചെലവിലൂടെയും സമൂഹത്തിലേയ്ക്കു് പണമെത്തിച്ചു് പണ പെരുപ്പം സൃഷ്ടിച്ചും മറുവശത്തു് വില കയറ്റി ആ പണം കൂടുതലായി തിരിച്ചു് പിടിച്ചും ജനങ്ങളെ കൂടുതല്‍ പാപ്പരീകരിക്കുക തുടങ്ങി പല മറു പരിഹാര മാര്‍ഗ്ഗങ്ങളും അനുവര്‍ത്തിക്കപ്പെടുകയാണു്. അതിലൂടെ പ്രതിസന്ധികള്‍ മുന്നോട്ടു് തള്ളി നീക്കപ്പെടുക മാത്രമാണു്. പരിഹാരം ഉണ്ടാകുന്നില്ല. വളരെ കുറച്ചാളുകള്‍ പണമുണ്ടാക്കുകയും ബഹുഭൂരിപക്ഷം ജനങ്ങളുടെ ദുരിതം വര്‍ദ്ധിക്കുകയും മാത്രമാണു് മറു പരിഹാര മാര്‍ഗ്ഗങ്ങളുടെ മൊത്തം ഫലം. കൂടുതല്‍ ആഴത്തിലുള്ള പ്രതിസന്ധിയും അവയ്ക്കു് പുതിയ മറുവഴികളുമായാണു് മുതലാളിത്തം നാളിതു് വരെ വളര്‍ന്നതും വികസിച്ചതും പിടിച്ചു് നില്കുന്നതും. ചാക്രിക പ്രതിസന്ധി വിവിധ മേഖലകളില്‍ വിവിധ രാഷ്ട്രങ്ങളില്‍ വ്യത്യസ്ഥ സമയത്താണു് പൊട്ടിപ്പുറപ്പെടുക. അതിനാല്‍, ആ ഘട്ടത്തില്‍ പൊതുവെ മുതലാളിത്ത വ്യവസ്ഥിതി എല്ലാക്കാലത്തും പൊതുവെ പ്രതിസന്ധിയിലാവില്ല. വ്യവസായ മൂലധന ഘട്ടത്തിലെ അത്തരം ചാക്രിക-പൊതു പ്രതിസന്ധികളില്‍ പരസ്പരം സഹായിച്ചും സ്വന്തം വ്യവസ്ഥ സംരക്ഷിച്ചും വിവിധ മൂലധന വിഭാഗങ്ങള്‍ തകരാതെ പിടിച്ചു് നിന്നു് പോന്നു. തകര്‍ച്ച ഉണ്ടായാല്‍ തന്നെ പ്രത്യേക മേഖലകളിലോ രാജ്യങ്ങളിലോ ഭൂഘണ്ഡങ്ങളിലോ ആയി പരിമിതപ്പെട്ടിരുന്നു. പ്രതിസന്ധിയുടെ ആഘാതമാകട്ടെ, തൊഴിലാളികളടക്കം സാധാരണക്കാരുടേയും അതില്‍ തന്നെ പിന്നോക്ക-അവികസിത-വികസ്വര നാടുകളിലുള്ളവരുടെ മേല്‍ അടിച്ചേല്പിച്ചാണു് മുതലാളിത്തം നാളിതു് വരെ നിലനിന്നതു്.

പരിഹാരമില്ലാത്ത വിഷമ വൃത്തം
മുതലാളിത്തത്തിന്റെ അന്ത്യം മാര്‍ക്സും എംഗത്സും പ്രവചിച്ചതു് വിവിധ മേഖലകളിലേയും രാഷ്ട്രങ്ങളിലേയും അമിതോല്പാദന കുഴപ്പത്തില്‍ നിന്നുരുത്തിരിയുന്ന ചാക്രിക പ്രതിസന്ധി മൂര്‍ച്ഛിച്ചു് ചില ഘട്ടങ്ങളില്‍ വിവിധ മേഖലകളില്‍ വിവിധ രാഷ്ട്രങ്ങളില്‍ ഒരേ സമയം പ്രതിസന്ധി പൊട്ടി പുറപ്പെടുന്ന പൊതു പ്രതിസന്ധി ഘട്ടങ്ങളില്‍ ഉയരുന്ന വിപ്ലവ സാഹചര്യം ഉപയോഗപ്പെടുത്തി ബന്ധപ്പെട്ട രാജ്യങ്ങളിലെ തൊഴിലാളി വര്‍ഗ്ഗം അതതു് രാജ്യങ്ങളിലെ മുതലാളിത്ത ഭരണകൂടത്തെ തകര്‍ത്തു് സോഷ്യലിസ്റ്റു് ഭരണ കൂടം സ്ഥാപിക്കുന്നതു് വഴി നടക്കുമെന്നാണു്. സോഷ്യലിസ്റ്റു് വിപ്ലവം സാരാംശത്തില്‍ (ഉള്ളടക്കത്തില്‍) സാര്‍വ്വദേശീയമാണെങ്കിലും പ്രകൃതത്തില്‍ ദേശീയമാണെന്നു് കമ്യൂണിസ്റ്റു് മാനിഫെസ്റ്റോ നിരീക്ഷിക്കുന്നതു് ഈ പശ്ചാത്തലത്തിലാണു്. ആ വിശകലനം ശരിയാണെന്നു് മുന്‍ കാല സോഷ്യലിസ്റ്റു് വിപ്ലവങ്ങള്‍ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. റഷ്യന്‍ വിപ്ലവം നടന്നതിനു് മുമ്പുള്ള ഘട്ടവും മുപ്പതുകളിലെ വലിയ മാന്ദ്യവും അത്തരത്തിലുള്ള ചാക്രിക കുഴപ്പങ്ങളുടെ ഒത്തുചേരലിലൂടെ രൂപപ്പെട്ട പൊതു കുഴപ്പങ്ങളായിരുന്നു.

ഇടിയുന്ന ലാഭ നിരക്കു് മറച്ചു് പിടിക്കാന്‍ കള്ളക്കണക്കു്
കടുത്ത ചൂഷണത്തിലൂടെയും കൊള്ളയിലൂടെയും അതി വേഗത്തിലും ഭീമാകാരമായും വികസിക്കുന്ന മൂലധനത്തിനു് ആനുപാതികമായി ലാഭവും അതിനടിസ്ഥാനമായ മിച്ച മൂല്യവും വര്‍ദ്ധിക്കുന്നില്ല എന്നതാണു് പുതിയ പ്രതിസന്ധി. മൊത്തം ധന മൂലധനത്തിന്മേല്‍ മൊത്തം ലാഭം കണക്കാക്കുമ്പോള്‍ അതു് നിരന്തരം കുറയുന്നു. കഴിഞ്ഞ മൂന്നു് പതിറ്റാണ്ടായി തൊഴില്‍ മേഖലയുടെ വളര്‍ച്ച സമ്പദ്ഘടനകളുടേയും മൂലധനത്തിന്റേയും വളര്‍ച്ചയുടെ വളരെ പുറകിലാണു്. തൊഴില്‍ രഹിത വളര്‍ച്ച എന്ന ഓമനപ്പേരും അതിനു് വന്നു് വീണു. തൊഴില്‍ രഹിതമെന്നാല്‍ മിച്ചമൂല്യ സൃഷ്ടി നടക്കുന്നില്ല എന്നു് കൂടിയാണര്‍ത്ഥം. നിലവിലുള്ള തൊഴിലാളികളുടെ അദ്ധ്വാന സമയം വര്‍ദ്ധിപ്പിച്ചും ഉള്ള സമയം തന്നെ കൂടുതല്‍ പണിയെടുപ്പിച്ചും യന്ത്രവല്‍ക്കരണത്തിലൂടെയും മറ്റും മിച്ചമൂല്യം വര്‍ദ്ധിപ്പിക്കുന്നുണ്ടാവാം. എന്നാല്‍ അതെല്ലാം ചേര്‍ത്താലും മൂലധന പെരുപ്പത്തിനു് ആനുപാതികമായ മിച്ചമൂല്യ വര്‍ദ്ധനവോ ലാഭ സൃഷ്ടിയോ നടക്കുന്നില്ല. അതു് മൂലം പെരുകുന്ന മൂലധനത്തിന്മേല്‍ അത്ര പെരുകാത്ത ലാഭം ലാഭ നിരക്കില്‍ നിരന്തരമായ ഇടിവുണ്ടാക്കുന്നു. ലാഭ നിരക്കു് ഇടിയാതിരുന്നാല്‍ മാത്രം പോര, കൂടിക്കൊണ്ടിരുന്നാലേ ഓഹരി കമ്പോളത്തില്‍ മത്സര ക്ഷമമാകാന്‍ സ്ഥാപനത്തിനു് കഴിയൂ. അതിനാല്‍ ഓരോ സ്ഥാപനവും ലാഭം ഉണ്ടായാലും കുറഞ്ഞാലും ഇല്ലെങ്കിലും കൂടുതല്‍ ലാഭമുണ്ടെന്നു് കാണിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. ലാഭം ഇടിയുന്നു എന്ന വസ്തുത ഓഹരി ഉടമകളില്‍ നിന്നു് മറച്ചു് പിടിക്കാനാകട്ടെ ആസ്തി പെരുപ്പിച്ചു് കാട്ടി കള്ളക്കണക്കുണ്ടാക്കുന്നു. ഓഹരി ഉടമകളെ തന്നെ കബളിപ്പിക്കുന്നു. മുതലാളിത്തം മുതലാളിമാരെ തന്നെ കബളിപ്പിക്കുന്നു.

കള്ളക്കണക്കു് മറയ്ക്കാന്‍ പൊതു മുതല്‍ കൊള്ള
കള്ളക്കണക്കിലൂടെ ഏറെക്കാലം നില നില്‍ക്കാനാവില്ല. വര്‍ദ്ധിച്ചതായി കാണിച്ച കണക്കിലെ ആസ്തിക്കു് ഭൌതികാസ്തികള്‍ ഈടുണ്ടാവണം. അതിനായി സര്‍ക്കാരിനു് മേല്‍ സമ്മര്‍ദ്ദം ചെലുത്തി നികുതി ഇളവുകള്‍ നേടുന്നു. സാമ്പത്തിക സഹായങ്ങള്‍ നേടുന്നു. പശ്ചാത്തല സൌകര്യങ്ങളെന്ന നിലയില്‍ ഭൂമിയും വനവും എണ്ണപ്പാടങ്ങളും ജല സ്രോതസുകളും കയ്യടക്കുന്നു. അവയുടെ കമ്പോള വില ആസ്തിയായി കാട്ടി ബാക്കി പത്രത്തില്‍ ലാഭം കൂട്ടി കാണിച്ചു് ഓഹരി കമ്പോളത്തില്‍ പിടിച്ചു് നില്കുന്നു. അതു് പക്ഷെ, അതോടൊപ്പം തന്നെ വീണ്ടും ഈ പുതിയ പ്രതിസന്ധി രൂക്ഷമാക്കുക മാത്രമാണു് ചെയ്യുന്നതു്. കാരണം, വര്‍ദ്ധിക്കാതെ തന്നെ വര്‍ദ്ധിച്ചതായി കണക്കില്‍ കാട്ടിയ ആസ്തിയോ സര്‍ക്കാരിലൂടെ നേടിയതോ കൊള്ളയടിച്ചതോ ആയ ആസ്തിയോ ഏതായാലും അതും സ്ഥാപനത്തിന്റെ മൂലധനം കണക്കില്‍ വര്‍ദ്ധിപ്പിക്കുക തന്നെയാണു് ചെയ്യുന്നതു്. അടുത്ത വര്‍ഷത്തെ കണക്കില്‍ അതിനു് കൂടി ലാഭം കാണിക്കണം. ആഗോള വ്യാപാര മാന്ദ്യത്തിന്റെ ഘട്ടമായതു് കൊണ്ടു് മാത്രമല്ല, അല്ലാതെയും കൊള്ളയിലൂടെ നേടിയ മൂലധന പെരുപ്പത്തിനാനുപാതികമായ ലാഭ വര്‍ദ്ധന അസാദ്ധ്യമാണു്. മറിച്ചു്, ഈ കൊള്ളയും പൊതു സമൂഹത്തില്‍ നിന്നു് തട്ടിയെടുക്കുന്ന ലാഭവും സമൂഹത്തിലെ ബഹു ഭൂരിപക്ഷത്തേയും പാപ്പരാക്കുകയും വര്‍ദ്ധിച്ച വ്യാപാര മാന്ദ്യത്തിനു് വഴിയൊരുക്കുകയുമാണു്.

കൊള്ള മുതലില്‍ നിന്നു് സ്വകാര്യ നേട്ടത്തിനു് അഴിമതിയും
മാത്രമല്ല, ധന മൂലധന വ്യവസ്ഥ അതിന്റെ നിലനില്പിനു് വേണ്ടി സമാഹരിക്കുന്ന വിഭവങ്ങള്‍, ഭരണ കൂട സഹായത്തോടെ സ്വന്തമാക്കുന്ന സാമൂഹ്യ സമ്പത്തില്‍ നല്ലൊരോഹരി ധന മൂല ധന കൈകാര്യക്കാര്‍ സ്വന്തം പേരില്‍ അടിച്ചു് മാറ്റിക്കൊണ്ടു് ഓഹരി ഉടമകളെ മൊത്തത്തില്‍ പാപ്പരീകരിക്കുകയും കബളിപ്പിക്കുകയും കൂടിയാണു്. അതായതു്, വ്യവസ്ഥിതിയുടെ നിലനില്പിനെന്ന ന്യായീകരിണത്തോടെ ആരംഭിച്ച കള്ളക്കണക്കു് തുടരുകയും ഓഹരി ഉടമകളുടെ സമ്പത്തു് തട്ടിയെടുക്കാന്‍ കൂടി ഉപയോഗിക്കുകയും ചെയ്യുന്നു. ലാഭ നിരക്കു് ഉയര്‍ത്തി കാട്ടാനും ആസ്തി പെരുപ്പിക്കാനുമായി ഊഹക്കച്ചവടം, അദൃശ്യാസ്തികള്‍, സാമൂഹ്യാസ്തികളുടെ സ്വകാര്യോടമസ്ഥത തുടങ്ങി പല പല മാര്‍ഗ്ഗങ്ങളും നോക്കി അവസാനം തനി കൊള്ള വരെ എത്തി നില്കുന്നു. അതാണു് പ്രകൃതി വിഭവങ്ങളുടേയും സാമൂഹ്യാസ്തികളുടേയും കൊള്ളയിലും അതിനു് കൂട്ടു് നില്കുന്നതിനു് അഴിമതിയുടെ മനം മടുപ്പിക്കുന്ന പെരുപ്പത്തിനും കാരണമാകുന്നതു്.

കൈക്കൂലി പണമായല്ല, പരസ്പര സഹായത്തിലൂടെ, അഴിമതി കൂട്ടുകെട്ടു്
അഴിമതി ഉദ്യോഗസ്ഥ തലത്തില്‍ നിന്നു് രാഷ്ട്രീയ തലത്തിലേയ്ക്കും തുടര്‍ന്നു് കോര്‍പ്പറേറ്റു് തലത്തിലേയ്ക്കും വ്യാപിച്ചു. അവസാനമിതാ ഈ മൂലധന കൊള്ള വ്യവസ്ഥാപിതമാണെന്നു് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വരെ ശ്രമം നടക്കുന്നു. ആരും കൈക്കൂലിയായി പണം കൈപ്പറ്റുന്നില്ല. പക്ഷെ, ബന്ധപ്പെട്ടവരെല്ലാം ചേര്‍ന്നു് കൊള്ള മുതല്‍ പങ്കു് വെച്ചനുഭവിക്കുന്നു. അതിനായി കോര്‍പ്പറേറ്റു് നേതൃത്വം തന്നെ രാഷ്ട്രീയക്കാരായും ഉന്നത ഉദ്യോഗസ്ഥരായും സ്ഥാനമേറ്റെടുക്കുന്നു. അങ്ങിനെ കോര്‍പ്പറേറ്റു്-രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വങ്ങളുടെ കൂട്ടു് കെട്ടു് രൂപപ്പെട്ടിരിക്കുന്നു. അതാണിന്നു് ലോകം ഭരിക്കുന്നതു്. ഈ അവിശുദ്ധ കൂട്ടുകെട്ടു് സാമ്രാജ്യത്വ നായക രാഷ്ട്രമായ അമേരിക്കയില്‍ പതിറ്റാണ്ടുകള്‍ക്കു് മുമ്പേ ആരംഭിച്ചതാണു്. മിക്ക വികസിത നാടുകളിലേയ്ക്കും അതു് വ്യാപിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയിലും അതു് സംഭവച്ചിരിക്കുന്നു. നാളിതു് വരെ കേട്ടു് തഴമ്പിച്ച ഏതാനും കോടികളുടെ കുംഭകോണങ്ങളുടെ സ്ഥാനത്തു് സാധാരണക്കാര്‍ക്കു് വിശ്വസിക്കാന്‍ കഴിയാത്ത ലക്ഷക്കണക്കിനു് കോടികളുടെ കുഭകോണങ്ങള്‍ - രണ്ടാം തലമുറ മൊബൈല്‍ സ്പെക്ട്രം, സാറ്റലൈറ്റു് ബാന്റു് സ്പെക്ട്രം, കല്‍ക്കരി ഖനി, കെജിബേസിന്‍ എണ്ണപ്പാടം, കോമണ്‍വെല്‍ത്തു് ഗെയിംസ് തുടങ്ങി സിഏജി ഓഡിറ്റിലൂടെ സ്ഥിരീകരിക്കപ്പെട്ട യുപിഎ സര്‍ക്കാരിന്റെ കോഴ ഇടപാടുകളും കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ ഇരുമ്പയിര്‍ ഖനിയിടപാടുകളും അനധികൃത ഖനനവും ഇരുമ്പയിരിന്റെ അനധികൃത കയറ്റുമതിയും വനം കയ്യേറ്റങ്ങളും - നടക്കുന്നതു് മേല്‍ പറഞ്ഞ മുതലാളിത്ത പൊതു കുഴപ്പം മറച്ചു് പിടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം കൂടിയാണു്.

മുതലാളിത്തം അവസാനിപ്പിക്കാതെ, സോഷ്യലിസമല്ലാതെ പരിഹാരമില്ല
ഇതെല്ലാം പക്ഷെ, പ്രതിസന്ധിക്കു് പരിഹാരമാകുന്നില്ലെന്നു് മാത്രമല്ല, അതു് പല മടങ്ങു് രൂക്ഷമാക്കുക കൂടിയാണു്. ലാഭം ഇടിയുന്ന പ്രവണത വര്‍ദ്ധിപ്പിക്കുക മാത്രമാണീ കൊള്ളകളുടെ ഫലം. പക്ഷെ, ജനങ്ങള്‍ പാപ്പരാകുന്നു. സാമൂഹ്യ സമ്പത്തു് കൊള്ളയടിക്കപ്പെടുന്നു. സര്‍ക്കാര്‍ പാപ്പരാകുന്നു. മാത്രമല്ല, ലാഭ വര്‍ദ്ധനവിനായി അനാവശ്യമായി ഉപഭോഗം സൃഷ്ടിക്കുന്നതിലൂടെ ഭാവി സമൂഹം അനുഭവിക്കേണ്ട വിഭവങ്ങള്‍ പോലും ധൂര്‍ത്തടിക്കപ്പെടുന്നു. പരിസ്ഥിതി നാശം രൂക്ഷമാകുന്നു. അതിലൂടെയെല്ലാം ഒരു വശത്തു് ജനങ്ങളുടെ ദുരിതവും മറുവശത്തു് ധന മൂലധനവും പെരുകുന്നു.

മുതലാളിത്തം മുതലാളിത്ത ധര്‍മ്മം പോലും നിറവേറ്റാന്‍ അശക്തമായിരിക്കുന്നു
അതായതു്, ആഗോള ധന മൂലധന ഘട്ടത്തിലെ മുതലാളിത്തം മുതലാളിത്തത്തിന്റെ സഹജ ധര്‍മ്മമെന്നു് വിശേഷിപ്പിക്കപ്പെടുന്ന ഉല്പാദന വര്‍ദ്ധനവിലും തൊഴില്‍ സൃഷ്ടിയിലും മിച്ച മൂല്യ വര്‍ദ്ധനവിലും ലാഭ സൃഷ്ടിയിലും പോലും അമ്പേ പരാജയപ്പെട്ടിരിക്കുന്നു. വ്യവസായ മൂലധനം പണ്ടു് ചെയ്തിരുന്ന സാമൂഹ്യമായി പ്രസക്തിയുള്ള ഉല്പാദനവും മിച്ച മൂല്യ സൃഷ്ടിയും ഇന്നു് നടത്തുന്നതു് പ്രായേണ ചെറിയ വ്യവസായ സ്ഥാപനങ്ങളോ പൊതു മേഖലാ സ്ഥാപനങ്ങളോ സ്വയംതൊഴില്‍, ചെറുകിട, ഇടത്തരം സംരംഭകരോ മാത്രമാണു്. അവരൂറ്റിയെടുക്കുന്ന മിച്ച മൂല്യം തട്ടിയെടുക്കുക എന്ന കൊള്ള മാത്രമാണു് ധന മൂലധന സ്ഥാപനങ്ങളും കുത്തകകളും നിലവില്‍ ചെയ്യുന്നതു്. ധന മൂലധന കുത്തകകളുടെ നിലനില്പിനു് മേലാല്‍ യാതൊരു ന്യായീകരണവുമില്ലാതായിരിക്കുന്നു. ധന മൂലധനം ചൂഷണം ചെയ്യുന്നതു് തൊഴിലാളികളേയല്ല, തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സംരംഭകരെയാകെയാണു്. ഇവിടെ നടക്കുന്നതു് മുതലാളിമാര്‍ തമ്മിലുള്ള മത്സരമായിപ്പോലും കാണാനാവില്ല. യഥാര്‍ത്ഥ സംരംഭകരെ കൊള്ളയടിക്കുന്ന കൊള്ളക്കാരാണു് ധന മൂലധന കുത്തകകള്‍. അവരെന്നോ സംരംഭകത്വം കാണിക്കാതായിരിക്കുന്നു. മറിച്ചു്, കൊള്ളയുടെ രീതികള്‍ ആസൂത്രണം ചെയ്യുന്നതു് സംരംഭകത്വമായെടുത്താല്‍ പോലും അവരുടെ സ്ഥാപനങ്ങളില്‍ തന്നെ ആ ധര്‍മ്മം നിര്‍വഹിക്കുന്നതു് തൊഴിലാളികളാണു്. ധന മൂലധനത്തിലധിഷ്ഠിതമായ മുതലാളിത്തത്തിനു് നിലനില്പിനുള്ള അവകാശം നഷ്ടമായിരിക്കുന്നു.

വിപ്ലവ സാഹചര്യം സ്ഥായിയായി നിലനില്‍ക്കുന്നു, വിപ്ലവകാരിയായ വര്‍ഗ്ഗം സടകുടഞ്ഞെഴുന്നേല്കുകയേ വേണ്ടൂ
വ്യവസായ മൂലധനാധിഷ്ഠിത മുതലാളിത്ത ഘട്ടത്തില്‍ മിച്ച മൂല്യം വലിച്ചെടുക്കുന്നതു് മൂലം ഉല്പാദിപ്പിക്കുന്നതെല്ലാം വിറ്റഴിയപ്പെടാതെ പോകുന്നുവെന്ന മുതലാളിത്തത്തിലെ സഹജ പ്രതിസന്ധി ധന മൂലധന ഘട്ടത്തില്‍ തുടര്‍ച്ചയായി ഇടിയുന്ന ലാഭ നിരക്കെന്ന പൊതുക്കുഴപ്പത്തിനും കൂടി വഴി വെച്ചിരിക്കുന്നു. മുന്‍ കാല പ്രതിസന്ധി ഇടവിട്ടായിരുന്നെങ്കില്‍ ഇന്നു് നിരന്തരം വര്‍ദ്ധിക്കുന്നതും തുടര്‍ച്ചയായതുമാണു്. പ്രതിസന്ധി മറച്ചു് പിടിക്കാന്‍ കഴിയുന്ന ഘട്ടങ്ങളും അതു് പിടു് വിട്ടു് പോകുന്ന ഘട്ടങ്ങളും എന്ന വ്യത്യാസം മാത്രമാണിന്നു് അനുഭവപ്പെടുന്നതു്. അങ്ങിനെ പ്രതിസന്ധി നിയന്ത്രണം വിട്ടു് പ്രകടമായ ഘട്ടത്തിലൂടെയാണു് ഇന്നു് മുതലാളിത്തം കടന്നു് പോകുന്നതു്. അതാണു് നാം 2008 ല്‍ ആരംഭിച്ചു് ഇന്നും തുടരുന്ന അമേരിക്കന്‍ ധന മേഖലാ പ്രതിസന്ധിയിലും അതേ തുടര്‍ന്നു് നിലനില്‍ക്കുന്ന ആഗോള വ്യാപാര മാന്ദ്യത്തിലും കാണുന്നതു്. ഇടിയുന്ന ലാഭ നിരക്കു് ഉയര്‍ത്തിക്കാട്ടാന്‍ പുതിയ തന്ത്രങ്ങള്‍ അനുവര്‍ത്തിക്കാന്‍ സ്ഥാപനങ്ങളും സമ്പദ്ഘടനകളും ആഗോള ധന മൂലധനവും നിര്‍ബ്ബന്ധിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ കമ്പോളത്തില്‍ ഇടപെടരുതെന്നു് നാളിതു് വരെ വാദിച്ച നവ ഉദാര വാദികളുടെ സര്‍ക്കാരുകള്‍ തന്നെ വലിയ സ്ഥാപനങ്ങളുടെ തകര്‍ച്ച ഒഴിവാക്കാതെ നിവൃത്തിയില്ലെന്ന ന്യായവാദം ഉയര്‍ത്തി പൊതുമുതല്‍ ചോര്‍ത്തിക്കൊടുത്തു് കുത്തകകളെ നേരിട്ടു് സഹായിക്കുന്നതാണു് നാമിന്നു് കാണുന്നതു്. നഗ്നമായ പൊതു മുതല്‍ ധൂര്‍ത്തിലൂടെ ധന മൂലധന കുത്തകകള്‍ക്കു് സമ്പത്തു് ചോര്‍ത്തി കൊടുക്കുകയും ജനക്ഷേമ പദ്ധതികള്‍ പിന്‍വലിക്കുകയോ ഫലത്തില്‍ വെട്ടിക്കുറയ്ക്കുകയോ ചെയ്തുമാണു് സര്‍ക്കാരുകള്‍ പ്രതിസന്ധി തരണം ചെയ്യാന്‍ ശ്രമിക്കുന്നതു്. ഇതു് പ്രതിസന്ധി ഘട്ടത്തിലും ധന മൂലധനം കൊഴുക്കുകയും ജനങ്ങള്‍ മാത്രം പാപ്പരാകുകയും ചെയ്യുന്ന സ്ഥിതി സൃഷ്ടിച്ചിരിക്കുന്നു. ഇതൊന്നും പ്രതിസന്ധിക്കു് പരിഹാരം കാണാന്‍ ഉതകുന്നുമില്ല. ഇതാണു് ലോകമാകെ വിപ്ലവ വേലിയേറ്റത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചതിനു് പിന്നിലുള്ള ഭൌതിക സാഹചര്യം. 1 ശതമാനത്തിന്റെ കൊള്ളയ്ക്കെതിരെ 99% രംഗത്തു് വരാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടിരിക്കുന്നു. അതായതു്, വിപ്ലവ പരിതസ്ഥിതി പരിപക്വമായും സ്ഥായിയായും നിലനില്‍ക്കുന്നു. വസ്തു നിഷ്ഠ ഘടകം പാകമാണു്. ആത്മ നിഷ്ഠ ഘടകം, വിപ്ലവം അടിയന്തിരവശ്യമാണെന്നു് കാണുന്ന വിപ്ലവ ശക്തി തയ്യാറായാല്‍ മതി. വയറ്റാട്ടി രംഗത്തെത്തുകയേ വേണ്ടൂ.

ജനകീയ ജനാധിപത്യ വിപ്ലവം, യഥാര്‍ത്ഥ സംരംഭകര്‍ ധന മൂലധനത്തിനെതിരെ
ഈ വ്യവസ്ഥിതി മാറ്റേണ്ടതിനു് സംരംഭകര്‍ തന്നെ കലാപത്തിനിറങ്ങുന്ന സ്ഥിതി സംജാതമായിക്കൊണ്ടിരിക്കുകയാണു്. എന്നാല്‍, സംഘടിത തൊഴിലാളി വര്‍ഗ്ഗ നേതൃത്വത്തിലല്ലാതെ അത്തരമൊരു സമരം വിജയിക്കില്ല. തൊഴിലാളി വര്‍ഗ്ഗം ആഗ്രഹിക്കുന്ന മാറ്റം വരുത്താനുള്ള സമയം സമാഗതമായിരിക്കുന്നു. തൊഴിലാളി വര്‍ഗ്ഗം സ്വയം തൊഴില്‍ സംരംഭകരേയും കൃഷിക്കാരേയും സഖ്യശക്തികളായി സംഘടിപ്പിക്കുകയും ചെറുകിട, ഇടത്തരം സംരംഭകര്‍ക്കു് കൂടി സ്വീകാര്യമായ ജനകീയ ജനാധിപത്യ പരിപാടി മുന്നോട്ടു് വെച്ചു് അവരുമായി ഐക്യപ്പെടുകയുമാണു് കൊള്ള മാത്രം ധര്‍മ്മമായി കാണുന്ന ധന മൂലധന മേധാവിത്വം തകര്‍ക്കാനും സമൂഹത്തെ മുന്നോട്ടു് നയിക്കാനും ആവശ്യമായ അടിയന്തിര കര്‍മ്മ പരിപാടി.

മാര്‍ക്സിസം-ലെനിനിസം ശരിയെന്നു് തെളിയിക്കുന്നു, മുതലാളിത്ത തന്ത്രം പാളുന്നു
സോഷ്യലിസ്റ്റു് വിപ്ലവത്തിനു് പരിപക്വമായ പരിതസ്ഥിതി വിവിധ മേഖലകളിലേയും രാഷ്ട്രങ്ങളിലേയും ചാക്രിക പ്രതിസന്ധി ഒരേ സമയം മൂര്‍ച്ഛിച്ചു് രൂപപ്പെടുന്ന പൊതു പ്രതിസന്ധി ഘട്ടങ്ങളാണെന്ന മാര്‍ക്സിയന്‍ നിരീക്ഷണം ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ പ്രസക്തമായി തുടര്‍ന്നു. എന്നാല്‍ സാമ്രാജ്യത്വം ചാക്രിക പ്രതിസന്ധികള്‍ അത്തരം പൊതു കുഴപ്പങ്ങളായി രൂപപ്പെടാതെ നോക്കുകയും വിപ്ലവ പരിതസ്ഥിതി ഒഴിവാക്കുകയും ചെയ്യുന്നതില്‍ വിജയിച്ചു. അതിനര്‍ത്ഥം മാര്‍ക്സിസം തെറ്റിയെന്നല്ല. മറിച്ചു് മാര്‍ക്സ് ചൂണ്ടിക്കാട്ടിയ വിരുദ്ധ ശക്തികളുടെ ഐക്യവും സംഘട്ടനവുമെന്ന പ്രകൃതി-സാമൂഹ്യ നിയമം ശരിയായി തന്നെ പ്രവര്‍ത്തിച്ചു എന്നാണു്. ചാക്രിക പ്രതിസന്ധി ഈട്ടം കൂടിയുണ്ടാകുന്ന പൊതു പ്രതിസന്ധി തള്ളി മാറ്റിയതിലൂടെ സാമ്രാജ്യത്വം ലോക മുതലാളിത്തത്തെ തുടര്‍ച്ചയായി നിലനില്‍ക്കുന്നതും നിരന്തരം രൂക്ഷമാകുന്നതുമായ മറ്റൊരു പൊതു പ്രതിസന്ധിയിലേയ്ക്കു് തള്ളി വിടുകയാണു് ചെയ്തിരിക്കുന്നതു്. വിപ്ലവ ശക്തികള്‍ക്കു് ഇനിയങ്ങോട്ടു് വിപ്ലവ സാഹചര്യം ഉരുത്തിരിയുന്നതു് നോക്കി കാത്തിരിക്കേണ്ടതില്ല. പകരം, വിപ്ലവത്തില്‍ താല്പര്യമുള്ള വര്‍ഗ്ഗങ്ങള്‍ക്കു് തങ്ങളുടെ ശക്തി സമാഹരിച്ചു് അതു് നിര്‍വഹിക്കുക മാത്രമേ വേണ്ടൂ. വിപ്ലവ പരിതസ്ഥിതി സാര്‍വ്വദേശീയമായി തന്നെ രൂപപ്പെട്ടിട്ടുണ്ടെങ്കിലും സോഷ്യലിസ്റ്റു് വിപ്ലവം പ്രകൃതത്തില്‍ ദേശീയമാണെന്ന കമ്യൂണിസ്റ്റു് മാനിഫെസ്റ്റോ നിരീക്ഷണം ശരിയായി തന്നെ തുടരും. കാരണം, ആത്മ നിഷ്ഠ ഘടകമായ വിപ്ലവ ശക്തികളുടെ ഏകീകരണവും ദൃഢീകരണവും ഇപ്പോഴും ദേശീയമായി മാത്രം നടക്കുന്നതിനുള്ള സാഹചര്യമേ രൂപപ്പെട്ടിട്ടുള്ളു.

വിപ്ലവ ശക്തികളുടെ ശാക്തീകരണം
വിപ്ലവ ശക്തികളുടെ വളര്‍ച്ച തടയുന്നതിനു് സാമ്രാജ്യത്വം ഉപയോഗിച്ച തന്ത്രങ്ങള്‍ വിതരിത ഉല്പാദന കേന്ദ്രങ്ങളിലൂടെ സംഘടിത തൊഴിലാളികളുടെ വളര്‍ച്ച തടയുകയും സംഘടിത മേഖലകളില്‍ പോലും അസംഘടിത തൊഴില്‍ പെരുപ്പിക്കുകയുമാണു്. ഇതു് മിച്ച മൂല്യ നിരക്കു് ഉയര്‍ത്താനും ഉപകരിച്ചിട്ടുണ്ടു്. പക്ഷെ, വിപ്ലവ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച തടയാന്‍ ഒരു പരിധി വരെ സാമ്രാജ്യത്വത്തിനു് കഴിഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ വിപ്ലവ സ്വഭാവം ഉള്‍ക്കൊള്ളുന്ന തൊഴിലാളി വിഭാഗങ്ങളുടെ വളര്‍ച്ചയാണു് അതിലൂടെ ഉണ്ടായിരിക്കുന്നതു്. പരമ്പരാഗത ധാരണയനുസരിച്ചു് അസംഘടിതരെങ്കിലും ആധുനിക തൊഴിലാളി വര്‍ഗ്ഗം ഇന്നു് ലഭ്യമായിരിക്കുന്ന ആഗോള വിവര വിനിമയ ശൃംഘലയാല്‍ സ്വയം സംഘടിതരാണു്. അവരുടെ രാഷ്ട്രീയവല്‍ക്കരണം തടയാന്‍ ഇനി മേലാല്‍ സാമ്രാജ്യത്വത്തിനു് കഴിയുകയുമില്ല. കാരണം, പുതിയ മുതലാളിത്ത പൊതു കുഴപ്പം തൊഴിലാളികളുടെ മാത്രമല്ല, ഇതര വിഭാഗം ചൂഷിതരുടേയും ഒത്തു ചേരലിനുള്ള ഭൌതിക സാഹചര്യം സൃഷ്ടിക്കുന്നുണ്ടു്. സംഘടിത തൊഴിലാളി വര്‍ഗ്ഗം അതിന്റെ കടമ, വേണ്ടത്ര മുന്നൊരുക്കങ്ങളോടെ വിപ്ലവം നയിക്കാനുള്ള പ്രാപ്തി നേടുക എന്നതു് നിറവേറ്റി കഴിഞ്ഞിരിക്കുന്നു. അസംഘടിത തൊഴിലാളികളും കൃഷിക്കാരും സ്വയം തൊഴില്‍ സംരംഭകരും ആവാസ കേന്ദ്രാടിസ്ഥാനത്തില്‍ സംഘടിക്കുകയും വിവര വിനിമയ ശൃഖലയില്‍ അവയുടെ കേന്ദ്രീകരണം സാധിക്കുകയും ചെയ്യാമെന്നായിരിക്കുന്നു. വിപ്ലവ ശക്തികളുടെ ആവാസ കേന്ദ്രാടിസ്ഥാനത്തിലുള്ള കൂട്ടായ്മകള്‍ തൃണമൂല്‍ തലത്തിലുള്ള വിപ്ലവ ശക്തികളുടെ ജനാധിപത്യപരമായ ഐക്യ വേദിയാണു്. വിവര വിനിമയ ശൃംഖലയുടെ സഹായത്തോടെ ഉരുത്തിരിയുന്ന അവയുടെ പ്രാദേശിക-ദേശീയ-സാര്‍വ്വ ദേശീയ കേന്ദ്രീകരണം സോഷ്യലിസ്റ്റു് വിപ്ലവത്തിന്റെ സംഘടനയാണു്. അതു് വിപ്ലവാനന്തരം സോഷ്യലിസ്റ്റു് ജനാധിപത്യ വികാസത്തിന്റെ ഉപകരണവുമായിരിക്കും.

സോഷ്യലിസ്റ്റു് വിപ്ലവം പടി വാതുക്കല്‍
സോഷ്യലിസ്റ്റു് വിപ്ലവത്തിനും സോഷ്യലിസ്റ്റു് സമൂഹ നിര്‍മ്മാണത്തിനും നേതൃത്വം കൊടുക്കാന്‍ സംഘടിത തൊഴിലാളി വര്‍ഗ്ഗം ആശയപരമായി ആയുധവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വിപ്ലവ ശക്തികള്‍ കര്‍മ്മ പരിപാടി തയ്യാറാക്കി പ്രവര്‍ത്തനോന്മുഖമാകുകയേ വേണ്ടൂ. നിരന്തരം ചൂഷണവും മര്‍ദ്ദനവും പീഢനവും അനുഭവിക്കേണ്ടി വരുന്ന തൊഴിലാളി വര്‍ഗ്ഗത്തിനും കര്‍ഷകര്‍ക്കും സ്വയം തൊഴില്‍ സംരംഭകര്‍ക്കും മറ്റു് മാര്‍ഗ്ഗങ്ങളൊന്നും അവശേഷിക്കുന്നില്ല. അതാണു് വിപ്ലവത്തിന്റെ അനിവാര്യത. വിപ്ലവ ശക്തികളുടെ വളര്‍ച്ചയും ദൃഢീകരണവും ദേശീയമായ വ്യത്യസ്തതകളോടെ നടക്കും. അത്തരം ഓരോ മുന്നേറ്റവും ആഗോള സോഷ്യലിസ്റ്റു് വിപ്ലവത്തിനു് ആക്കം കൂട്ടുകയും ചെയ്യും.

ജോസഫ് തോമസ്.

Tuesday, February 21, 2012

നിയമനനിരോധം അനുവദിക്കില്ല - ടി വി രാജേഷ്

Posted on: 21-Feb-2012 09:32 AM

സെക്രട്ടറിയറ്റ്- കലക്ടറേറ്റ് വളയല്‍ 23ന്



സിവില്‍ സര്‍വീസിന്റെ കാര്യക്ഷമതയും വലുപ്പവും വ്യാപകമായി ചര്‍ച്ചചെയ്യുന്ന കാലമാണിത്. കാര്യക്ഷമതാരാഹിത്യത്തിന്റെ ചില ദുഃസൂചനകള്‍ ഉയരുന്നുമുണ്ട്. എന്നാല്‍ , സ്വകാര്യമുതലാളിമാരോടുള്ള അമിതതാല്‍പ്പര്യം നിമിത്തം സര്‍ക്കാര്‍ മേഖലയില്‍ പണിയെടുക്കുന്നവരെ കൂട്ടപ്പിരിച്ചുവിടലിന് വിധേയമാക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമം. രാജ്യത്ത് ഉദ്യോഗസ്ഥര്‍ അമിതമാണെന്നും അനാവശ്യചെലവുകള്‍ ഒഴിവാക്കാന്‍ കുറേപ്പേരെ ഒഴിവാക്കേണ്ടതുണ്ടെന്നുമാണ് ന്യായവാദം. ഭരണനിര്‍വഹണത്തിന് ആവശ്യമുള്ളതിലേറെ വിപുലവും സാമ്പത്തികബാധ്യതയ്ക്ക് ഇടവരുത്തുന്നതുമായ ഉദ്യോഗസ്ഥവൃന്ദമാണ് രാജ്യത്തിന്റേതെന്നാണ് ഭരണാധികാരികളുടെ കുറ്റപ്പെടുത്തല്‍ . എന്നാല്‍ , എന്താണ് വസ്തുത? 2008ല്‍ സര്‍ക്കാര്‍ നടത്തിയ ഔദ്യോഗിക സര്‍വേ സത്യം വെളിപ്പെടുത്തുന്നുണ്ട്. ഇതിനുപുറമെ വിവരാവകാശനിയമപ്രകാരം ലഭിച്ച കണക്കുകള്‍ , മാധ്യമ റിപ്പോര്‍ട്ടുകള്‍ , 2001ലെ സെന്‍സസ് എന്നിവയെല്ലാം ഇക്കാര്യം തെളിയിക്കുന്നു. ഇന്ത്യയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സേവനസൂചിക ഒരുലക്ഷം ജനങ്ങള്‍ക്ക് 1622 ആണ്. അതായത് ഒരുലക്ഷം ജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നത് 1622 പേരെ മാത്രം. മുതലാളിത്തരാജ്യമായ അമേരിക്കയില്‍ ഇത് ഒരുലക്ഷം പേര്‍ക്ക് 7681 ആണ്. 31 ലക്ഷം ജീവനക്കാരുള്ള കേന്ദ്ര ഭരണനിര്‍വഹണം ജനങ്ങളിലെത്തിക്കാന്‍ നിയോഗിച്ചിട്ടുള്ളത് ഒരുലക്ഷം ജനങ്ങള്‍ക്ക് 257 ജീവനക്കാരെയാണ്. 1,394,418 റെയില്‍വേ ജീവനക്കാരെ മാറ്റിനിര്‍ത്തിയാല്‍ ഒരുലക്ഷം ജനങ്ങള്‍ക്ക് സര്‍ക്കാര്‍സേവനം എത്തിക്കേണ്ടവരുടെ എണ്ണം 125 ആയി ചുരുങ്ങും. തത്തുല്യമായ ജനസംഖ്യയ്ക്ക് അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റ് നിയോഗിച്ചിട്ടുള്ളത് 840 ഉദ്യോഗസ്ഥരെയും.



മറ്റെല്ലാകാര്യത്തിലും അമേരിക്കയെ മാതൃകയാക്കാന്‍ ശ്രമിക്കുന്ന യുപിഎ സര്‍ക്കാര്‍ ഭരണനിര്‍വഹണത്തില്‍ ആ മാതൃക കണ്ടഭാവം പോലും നടിക്കാതെ നിയമനനിരോധം അടിച്ചേല്‍പ്പിക്കുന്നു. സാമ്പത്തികപ്രതിസന്ധിയുടെ പുതിയകാലത്ത് അതിനെ അതിജീവിക്കാന്‍ മാര്‍ക്സിനെ അന്വേഷിക്കുകയും സര്‍ക്കാര്‍/പൊതുമേഖലാസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് ലോകമാകെ ചെയ്യുന്നതെങ്കില്‍ ഇന്ത്യയില്‍ ഇപ്പോഴും നേരംവെളുത്തിട്ടില്ലെന്ന അവസ്ഥയാണ്. കോണ്‍ഗ്രസ് നേതൃത്വവും കേന്ദ്രസര്‍ക്കാരും പൊതുമേഖലാസ്ഥാപനങ്ങളെ കൈയൊഴിയാനുള്ള നീക്കം ഇപ്പോഴും തുടരുന്നു. ബിജെപി നയിച്ച സര്‍ക്കാരാകട്ടെ പൊതുമേഖലാസ്ഥാപനം പിരിച്ചുവിടുന്നതിന് ഒരു വകുപ്പും ഒരു മന്ത്രിയെയും നിശ്ചയിച്ചതിനും രാജ്യം സാക്ഷിയാണ്. ഇതാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയം. ജനങ്ങളുടെയും നാടിന്റെയും ക്ഷേമ-ഐശ്വര്യമല്ല കുത്തകകളുടെ അഭിവൃദ്ധിയാണ് അവര്‍ ലക്ഷ്യംവയ്ക്കുന്നത്.



സംസ്ഥാനങ്ങളിലെ ഭരണനിര്‍വഹണസംവിധാനത്തിന്റെ സ്ഥിതിയും മറിച്ചല്ല. ഭരണലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മതിയായ ഉദ്യോഗസ്ഥരുടെ അഭാവം കേരളത്തിലും പ്രകടമാണ്. റവന്യൂ, ആരോഗ്യം, പൊതുവിതരണം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരുടെ കുറവ് ജനജീവിതം ദുസ്സഹമാക്കുന്നു. ജനാധിപത്യസംവിധാനം വിജയകരമായി മുന്നേറണമെങ്കില്‍ , ഭരണലക്ഷ്യങ്ങള്‍ സമയബന്ധിതമായി കൈവരിക്കണമെങ്കില്‍ ആവശ്യമായ ജീവനക്കാരും ഭരണാധികാരികളും കൂടിയേതീരൂ. വസ്തുത ഇതായിരിക്കെയാണ് സര്‍ക്കാര്‍ സര്‍വീസില്‍ തസ്തിക വെട്ടിക്കുറയ്ക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉന്നതതല സമിതിയെ നിശ്ചയിച്ചിരിക്കുന്നത്.



കേരളത്തിലെ യുവജനങ്ങളുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് തസ്തിക വെട്ടിക്കുറയ്ക്കാനും നിയമനനിരോധം കൊണ്ടുവരാനുമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം. 2001-2006 കാലയളവില്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമനനിരോധം ഏര്‍പ്പെടുത്തുകയും 20000ത്തോളം തസ്തികകള്‍ നിര്‍ത്തലാക്കുകയും ചെയ്തു. നിരവധിപൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലും ഇതരസേവന മേഖലകളിലും സര്‍ക്കാര്‍ നിക്ഷേപം കുറച്ചു. 2001ല്‍ യുഡിഎഫ് അധികാരത്തില്‍ വന്ന് ഒരുമാസം പൂര്‍ത്തിയാകുന്നതിനുമുമ്പ് ധവളപത്രമിറക്കുകയും നവ ലിബറല്‍ നയങ്ങള്‍ മറയില്ലാതെ നടപ്പാക്കുമെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. "സര്‍ക്കാരില്‍നിന്ന്് ഇനിയൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും, ഒരു ഫെസിലിറ്റേറ്ററുടെ ചുമതല മാത്രമേ നിര്‍വഹിക്കാനാകൂ എന്നും" അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി പ്രസ്താവന നടത്തി. ഈ പ്രസ്താവന വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി. പ്രതിഷേധത്തെ വഴിതെറ്റിക്കാന്‍ ജീവനക്കാരെയും ജനങ്ങളെയും തമ്മിലടിപ്പിക്കുകയെന്ന ഹീനതന്ത്രമാണ് സര്‍ക്കാര്‍ പ്രയോഗിച്ചത്. സംസ്ഥാനം നേരിടുന്ന സാമ്പത്തികപ്രതിസന്ധിയുടെ ഉത്തരവാദിത്വം ജീവനക്കാരുടെ തലയില്‍ കെട്ടിവയ്ക്കുകയും ഇവര്‍ക്ക് നല്‍കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വളരെ ഭീമമാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തായിരുന്നു യുഡിഎഫ് നിഗൂഢ അജന്‍ഡ പുറത്തെടുത്തത്. തുടര്‍ന്ന് നിയമന നിരോധം അടിച്ചേല്‍പ്പിക്കുകയും 15000ത്തോളം തസ്തിക അധികമാണെന്നുപറഞ്ഞ് എടുത്തുകളയുകയും ചെയ്തു. പിന്നീട് വന്ന ഇടതുസര്‍ക്കാരാകട്ടെ 35,000 തസ്തിക പുതുതായി സൃഷ്ടിച്ച് യുവജനങ്ങളുടെ തൊഴില്‍സ്വപ്നങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പകരുകയാണ് ചെയ്തത്. യുഡിഎഫ് അടച്ചുപൂട്ടിയ പൊതുമേഖലാസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുകയും അതിന്റെ ലാഭംകൊണ്ട് 10 പുതിയ പൊതുമേഖലാസ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.



ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് എട്ടുമാസത്തെ സര്‍ക്കാരിന്റെ നടപടികളും പ്രവര്‍ത്തനങ്ങളും പരിശോധിച്ചാല്‍ ബോധ്യമാകും. പ്രതിവര്‍ഷം രണ്ടു ശതമാനം വീതം തസ്തിക വെട്ടിക്കുറച്ച് അഞ്ചുവര്‍ഷം കൊണ്ട് 10 ശതമാനം തസ്തിക ഇല്ലാതാക്കിയ യുപിഎ സര്‍ക്കാരിന്റെ പാതയിലാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും. പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ധനമന്ത്രി കെ എം മാണി ആദ്യം രംഗത്തുവന്നു. പിന്നീട് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കെ എം മാണി കണ്‍വീനറായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച്് രഹസ്യ ഉത്തരവിറക്കി. ഈ രഹസ്യനീക്കത്തെ ഡിവൈഎഫ്ഐ തുറന്നുകാട്ടുകയും മന്ത്രിസഭാ ഉപസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയുമുണ്ടായി. ഭരണപക്ഷാനുകൂല യുവജനസംഘടനകള്‍ക്കുപോലും ഈ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനായില്ല. ഇത് സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കുകയും ഇപ്പോഴങ്ങനെയൊരു അജന്‍ഡയില്ലെന്ന് മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടിവരികയും ചെയ്തു.



വ്യക്തിപരമായി പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിന് താന്‍ എതിരല്ലെന്നാണ് ഭരണപക്ഷ അനുകൂലസംഘടനയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനര്‍ഥം പെന്‍ഷന്‍പ്രായം വര്‍ധന യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായമല്ലെന്നാണ്. ഈ സാഹചര്യത്തില്‍ വേണം സംസ്ഥാന സര്‍വീസിലെ അധിക തസ്തിക കണ്ടെത്താനും നിര്‍ത്തലാക്കാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയെ കാണാന്‍ . മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സമിതിയോട് നിര്‍ദേശിച്ചിരിക്കുന്നത്. പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തസ്തികകള്‍ കൃത്യമായും തീരുമാനിക്കപ്പെടുന്നതുവരെ നിര്‍ണായകതസ്തികകള്‍ ഒഴിച്ച് നിയമനം നടത്തരുതെന്നാണ് വിവിധവകുപ്പുകള്‍ക്ക് ധനവകുപ്പ് നല്‍കിയ നിര്‍ദേശം. അധിക തസ്തിക കണ്ടെത്തുന്നതിന്റെ മാനദണ്ഡം എന്താണെന്നത് സംബന്ധിച്ച് ഉത്തരവ് വ്യക്തമായി പറയുന്നില്ല. മുന്‍ യുഡിഎഫ് സര്‍ക്കാരിന് സമാനമായ സമ്പൂര്‍ണനിയമന നിരോധമാണ് ലക്ഷ്യമിടുന്നതെന്ന് പകല്‍പോലെ വ്യക്തം. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ ഒരുനിയമനവും നടക്കില്ലെന്ന് ഉറപ്പായി.



റാങ്ക്ലിസ്റ്റുകള്‍ക്ക് രണ്ടുതവണ കാലാവധി നീട്ടിയിട്ടും കാര്യമായി നിയമനങ്ങളൊന്നും നടത്താതെ, സര്‍ക്കാര്‍ പിഎസ്സിയുമായി കൊമ്പുകോര്‍ത്ത് നാടകം കളിച്ചത് തങ്ങളുടെ രഹസ്യ അജന്‍ഡ നടപ്പാക്കുന്നതിന് വേണ്ടിയാണെന്നത് വെളിവായിരിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുതുതായി ആരംഭിക്കുകയും വികസിപ്പിക്കുകയും ചെയ്ത 10 പൊതുമേഖലാസ്ഥാപനങ്ങളിലെ 1919 തസ്തികയിലേക്ക് തയ്യാറാക്കിയ റാങ്ക്ലിസ്റ്റ് വ്യവസായവകുപ്പ് റദ്ദാക്കിയിരിക്കുന്നു. ഈ സ്ഥാനങ്ങളിലേക്ക് അതത് കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവുകള്‍ക്ക് ഒഴിവുകള്‍ നികത്താന്‍ അനുമതി നല്‍കിയിരിക്കുന്നു. റാങ്ക്ലിസ്റ്റില്‍ പേരുവന്ന് ജോലികാത്തിരുന്ന ഉദ്യോഗാര്‍ഥികളെ സംബന്ധിച്ച് എല്ലാ പ്രതീക്ഷകളും കീഴ്മേല്‍ മറിക്കുന്നതാണ് ഈ തീരുമാനം. പുതുതായി ആരംഭിച്ച വ്യവസായ യൂണിറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചും ഇതിലേക്കായി തയ്യാറാക്കപ്പെട്ട റാങ്കുലിസ്റ്റുകളില്‍ നിന്നുള്ള നിയമനത്തെക്കുറിച്ചും വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിക്ക് കടകവിരുദ്ധമായ നിലപാടാണിത്. ധൃതിപിടിച്ച് റാങ്ക്ലിസ്റ്റ് റദ്ദാക്കി നിയമനാധികാരം സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് കൈമാറ്റംചെയ്യാന്‍ തീരുമാനിച്ചുള്ള സര്‍ക്കാര്‍ ഉത്തരവിനു പിന്നില്‍ പോസ്റ്റുകള്‍ ലേലം ചെയ്ത് കോടികള്‍ വാരിക്കൂട്ടാനുള്ള വ്യഗ്രതയാണെന്ന് വ്യക്തം.



സിവില്‍ സര്‍വീസില്‍ അധിക തസ്തികയുണ്ടെന്ന് പ്രഖ്യാപിച്ച് അത് കണ്ടെത്തുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനും ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറുമായ സമിതിയെയാണ് നിയോഗിച്ചത്. 2012 ജനുവരി ആറിന് ഇറക്കിയ ഉത്തരവില്‍ , ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയതിന്റെ ഫലമായി സര്‍ക്കാര്‍ , പൊതുമേഖല, സ്വയംഭരണസ്ഥാപനങ്ങളില്‍ അധിക തസ്തിക ഉണ്ടായിട്ടുണ്ടെന്നും അത് കണ്ടെത്തി ഇല്ലാതാക്കുന്നതിനുള്ള ശുപാര്‍ശകള്‍ മൂന്നുമാസത്തിനുള്ളില്‍ നല്‍കണമെന്നുമാണ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഉത്തരവിലൂടെ ഫലത്തില്‍ നിയമനനിരോധം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. കമ്മിറ്റിയുടെ പ്രവര്‍ത്തനം നടക്കുന്ന കാലയളവില്‍ ഒരു വകുപ്പധ്യക്ഷനും ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകുകയില്ല എന്നതാണ് വാസ്തവം. പിഎസ്സി അഡൈ്വസ് ചെയ്തവര്‍ക്കുപോലും യഥാസമയം നിയമനം നല്‍കാതെ നീട്ടിക്കൊണ്ടുപോകുകയാണ്. ഫലത്തില്‍ നിയമനനിരോധംമൂലം സര്‍ക്കാര്‍ ജോലി പ്രതീക്ഷിച്ചുനില്‍ക്കുന്ന അഭ്യസ്ത വിദ്യരുടെ സ്വപ്നങ്ങള്‍ക്ക് ചിതയൊരുക്കുക മാത്രമല്ല, സര്‍വീസിലുള്ളവരുടെ ജീവിതംകൂടി ഇല്ലാതാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്.


(ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

Blog Archive