Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Wednesday, September 18, 2013

വര്‍ത്തമാനകാലത്തെ ജനാധിപത്യവും മാധ്യമവും - പി രാജീവ്



Courtesy : Deshabhimani : Posted on: 17-Sep-2013 11:49 PM

എന്താണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന് സംഭവിക്കുന്നത്? എങ്ങനെയാണ് മാധ്യമം ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നത്? മാധ്യമത്തിന്റെ സ്വഭാവം, രൂപം, ഉള്ളടക്കം എന്നിവകളില്‍ സമീപകാലത്ത് വന്ന മാറ്റങ്ങള്‍ എന്തൊക്കെ? ഇവ പരിശോധിക്കേണ്ട വിഷയങ്ങളാണ്. ജനാധിപത്യസംവിധാനം തുടര്‍ച്ചയായി നിലകൊള്ളുന്നുവെന്നത് ഇന്ത്യയുടെ പ്രധാന സവിശേഷതയാണ്. പാകിസ്ഥാനില്‍ ആദ്യമായി ഇപ്പോഴാണ് ഒരു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നത്. പട്ടാളവിപ്ലവമോ മറ്റെന്തെങ്കിലും അട്ടിമറിയോ ഭരണത്തിന് അന്ത്യംകുറിക്കാറാണ് പതിവ്. ഇന്ത്യയില്‍ 1975-77 കാലത്തുമാത്രമാണ് ഏകാധിപത്യഭരണത്തിന് വഴങ്ങേണ്ടിവന്നത്.

ഇപ്പോഴത്തെ അനിശ്ചിതാവസ്ഥയെ 1920കള്‍ക്കുശേഷം ജര്‍മനിയിലുണ്ടായ അവസ്ഥയോടാണ് എന്‍ റാം താരതമ്യംചെയ്യുന്നത്. ഹിറ്റ്ലര്‍ വരുന്നതിനുമുമ്പുള്ള ജര്‍മനിയുടെ അവസ്ഥ. താരതമ്യം എത്രത്തോളം ശരിയാണെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ കണ്ടേക്കാം. പക്ഷേ, നമ്മുടെ ജനാധിപത്യത്തിന്റെ സ്വഭാവത്തില്‍ എന്തുമാറ്റം വരുന്നു, പാര്‍ലമെന്റിന്റെ ഇന്നത്തെ ഘടന എന്താണ്? ആരാണ് പാര്‍ലമെന്റില്‍ എത്തുന്നത്? പാര്‍ലമെന്റിന്റെ അധികാരങ്ങളില്‍ എന്തുമാറ്റം വരുന്നു? എന്നിവ പ്രധാന ചോദ്യങ്ങളാണ്്. ഇലക്ഷന്‍ വാച്ചിന്റെ ഒടുവിലത്തെ കണക്കനുസരിച്ച് ഈ ലോക്സഭയിലുള്ളത് 306 കോടീശ്വരന്മാരാണ്. കഴിഞ്ഞ പാര്‍ലമെന്റിനേക്കാള്‍ കോടീശ്വരന്മാരുടെ എണ്ണത്തില്‍ നൂറുശതമാനം വര്‍ധന.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ചുകോടിയിലേറെ ആസ്തിയുള്ളവരില്‍ 32 ശതമാനംപേരും വിജയിച്ചു. 50 ലക്ഷത്തിനും അഞ്ചുകോടിക്കും ഇടയില്‍ ആസ്തിയുണ്ടായിരുന്നവരില്‍ 18.6 ശതമാനമാണ് ജയിച്ചത്. പത്തുലക്ഷത്തിനുമുകളിലുള്ളവരില്‍ 2.3 ശതമാനം സഭയില്‍ എത്തി. അതിനുതാഴെയുള്ളവരോ? വെറും 0.4 ശതമാനംമാത്രം. ഇതാണ് ഞെട്ടിപ്പിക്കുന്ന കണക്ക്. നിങ്ങള്‍ എത്രമാത്രം സമ്പന്നനാണോ അത്രയും നിങ്ങളുടെ വിജയസാധ്യത വര്‍ധിക്കുന്നു. ഇപ്പോള്‍ നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള അനൗദ്യോഗികകണക്കുകള്‍ സൂചിപ്പിക്കുന്നത്, ഒരു നിയമസഭാഭമണ്ഡലത്തില്‍ നൂറുമുതല്‍ 200 കോടിവരെ സ്ഥാനാര്‍ഥികള്‍ ചെലവഴിച്ചെന്നാണ്. പാര്‍ലമെന്റെന്നത് സാധാരണക്കാര്‍ക്ക് പ്രാപ്യമല്ലെന്നാണ് തെരഞ്ഞെടുപ്പുകണക്കുകള്‍ വ്യക്തമാക്കുന്നത്.

കേന്ദ്രമന്ത്രിമാരില്‍ അഞ്ചുകോടിക്കപ്പുറം സ്വത്തുള്ളവരാണ് 23 പേരും. പത്തുലക്ഷത്തിനുതാഴെ സ്വത്തുള്ള ഒരാള്‍മാത്രമേയുള്ളൂ. സ്വാതന്ത്ര്യത്തിനുശേഷം ജനിച്ച ഒരു പ്രധാനമന്ത്രി ഇതുവരെ നമുക്കുണ്ടായിട്ടില്ല. പാര്‍ലമെന്റാണല്ലോ ജനാധിപത്യത്തിന്റെ കസ്റ്റോഡിയന്‍. ഈ പാര്‍ലമെന്റിന്റെ അധികാരത്തില്‍ എന്തുമാറ്റം സംഭവിക്കുന്നുവെന്നതാണ് ഏറ്റവും ഉല്‍ക്കണ്ഠയുണ്ടാക്കുന്നത്. പാര്‍ലമെന്റിനെക്കുറിച്ച് പറയുമ്പോള്‍ മാധ്യമങ്ങളും മറ്റും എപ്പോഴും ചര്‍ച്ചചെയ്യുന്ന ഒരു കാര്യം പാര്‍ലമെന്റ് സമ്മേളിക്കുന്നത് എത്ര സമയമാണ് എന്നതിനെക്കുറിച്ചാണ്. ഇതേവരെയുള്ളതില്‍ ഏറ്റവും കുറച്ച് സമ്മേളിച്ച പാര്‍ലമെന്റാണ് ഇപ്പോഴത്തേത് എന്നത് ശരിയാണ്. രാജ്യസഭ എന്നത് ഏറ്റവും ഗൗരവമേറിയ ചര്‍ച്ച നടക്കുന്ന വേദിയാണെന്നാണ് ധാരണ. രാജ്യസഭ സമ്മേളിക്കുന്നതും വളരെ കുറവാണെന്ന് മാധ്യമറിപ്പോര്‍ട്ടുകളില്‍ കാണുന്നു. എന്നാല്‍, പാര്‍ലമെന്ററി ജനാധിപത്യം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി നയപരമായ തീരുമാനങ്ങളില്‍ പാര്‍ലമെന്റിന്റെ പങ്ക് കുറഞ്ഞുവരുന്നു എന്നതാണ്.

തൊണ്ണൂറുകള്‍ക്കുമുമ്പ് ബജറ്റ് അവതരണസന്ദര്‍ഭത്തില്‍ ജനം ശ്രദ്ധിച്ചിരുന്നത്, പെട്രോളിനോ പാചകവാതകത്തിനോ വില കൂടുമോ നികുതി കൂടുമോ എന്നൊക്കെയായിരുന്നു. ഇപ്പോഴതെല്ലാം മാറി. ഇതൊന്നും പാര്‍ലമെന്റിന്റെ പരിഗണനയിലേക്ക് വരുന്നേയില്ല. ആദ്യം പലതും എക്സിക്യൂട്ടീവിലേക്ക് മാറി, പിന്നെ കമ്പനികളിലേക്ക് മാറി. റെയില്‍വേ ബജറ്റ് വരുമ്പോള്‍ ചാര്‍ജ് കൂടുമോ ചരക്കുകൂലി കൂടുമോ എന്നൊക്കെയായിരുന്നു ആശങ്കകള്‍. ഇതും ഇപ്പോള്‍ പാര്‍ലമെന്റില്‍ വരുന്നില്ല. എല്ലാറ്റിനും റഗുലേറ്ററി ബോര്‍ഡുകളായി. അവരാണ് എല്ലാം നിശ്ചയിക്കുന്നത്. ആകെ അവശേഷിക്കുന്നത് നികുതിഘടനയില്‍ എന്തുമാറ്റമുണ്ടാകും എന്നതാണ്. ചരക്ക് സേവന നികുതി വരുന്നതോടെ ഇക്കാര്യത്തിലും പാര്‍ലമെന്റിനുള്ള പങ്ക് കുറയും. ഇതിനായി രൂപീകരിക്കുന്ന സമിതിയാണ് ചരക്കുനികുതിയും സേവനനികുതിയും സംബന്ധിച്ച നിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നത്. നയപരമായ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുന്നതാകട്ടെ പാര്‍ലമെന്റ് അറിയാതെ അതിന് പുറത്തും. പാര്‍ലമെന്റിന്റെ നിയമനിര്‍മാണ അധികാരവും അട്ടിമറിക്കപ്പെടുന്നു. നമ്മുടെയെല്ലാം ജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഒന്നായിരിക്കുന്നു ആധാര്‍. ആധാറിന് ഒരു നിയമത്തിന്റെയും പിന്‍ബലമില്ല. ആധാറിന് പിന്‍ബലമാകേണ്ടിയിരുന്നത് യുഐഡി ബില്ലാണ്. പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് അയച്ച ബില്ലാണ്. ഈ നിയമം തള്ളിക്കളയേണ്ട ഒന്നാണെന്നമട്ടിലുള്ള നിര്‍ദേശമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി നല്‍കിയത്. എന്നാല്‍, അതിനുശേഷം ഇതുവരെയും ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചില്ല. ആധാര്‍ പ്രായോഗികമാവുകയും ചെയ്തു. പാര്‍ലമെന്റിന്റെ രണ്ട് സഭകള്‍ ഒരു നിയമം പാസാക്കിയാല്‍ അത് ഇന്ത്യയിലെ പൗരന്മാര്‍ക്കെല്ലാം ബാധകമാണ്. എന്നാല്‍, പാസാക്കിയ നിയമത്തെ അട്ടിമറിക്കുന്ന കാഴ്ച നമുക്കിന്ന് ഇന്ത്യയില്‍ കാണാം.

പൂര്‍വകാലപ്രാബല്യമുള്ള നികുതിസംവിധാനം പ്രണബ് മുഖര്‍ജിയുടെ അവസാനത്തെ ബജറ്റില്‍ അവതരിപ്പിക്കുകയും സഭ ഏകകണ്ഠമായി പാസാക്കുകയും ചെയ്തു. വോഡാഫോണിന് ബാധകമായ ഒരു നികുതിക്കുവേണ്ടിയാണ് അത് നിര്‍ദേശിക്കപ്പെട്ടത്. എന്നാല്‍, പി ചിദംബരം ധനമന്ത്രിയായപ്പോള്‍ നികുതിവിദഗ്ധന്‍ പാര്‍ഥസാരഥി ഷോമിനെ ഇത് പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തി. അപ്പം ചുടുന്ന വേഗത്തില്‍ മൂന്നാഴ്ചകൊണ്ട് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ നിയമം മൂന്നുവര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായി. ഏകകണ്ഠമായി പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ നിയമത്തെ ഒരു വിദഗ്ധന്റെ റിപ്പോര്‍ട്ടിന്റെ ബലത്തില്‍ നടപ്പാക്കാതിരിക്കാന്‍ കഴിയുന്നു. ജനാധിപത്യത്തിന്റെ അന്തസ്സത്ത ദുര്‍ബലമായിക്കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണമാണിത്. ഈ കാലഘട്ടത്തിലെ ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ കടന്നുവരുന്ന ഒരു വാക്കാണ് ക്രോണി ക്യാപ്പിറ്റലിസം. ചങ്ങാത്ത മുതലാളിത്തം എന്നു മലയാളത്തില്‍ പറയാം. ചങ്ങാത്ത മുതലാളിത്തമെന്നത് രാഷ്ട്രീയനേതൃത്വവും ബ്യൂറോക്രസിയും കോര്‍പറേറ്റുകളും ചേരുന്ന അവിശുദ്ധ കൂട്ടുകെട്ടാണ്. ഇതാണ് തീരുമാനങ്ങളെ പ്രധാനമായും സ്വാധീനിക്കുന്നത്. ഇന്ത്യയുടെ സവിശേഷത ഈ ചങ്ങാതിമാര്‍ക്കിടയില്‍ മാധ്യമംകൂടി ഉണ്ടെന്നതാണ്. ക്ലാസിക്കല്‍ ക്രോണി ക്യാപ്പിറ്റലിസത്തില്‍ മാധ്യമമൊഴിച്ചുള്ള മറ്റു മൂന്നു പങ്കാളികളേ ഉള്ളൂ. ഇന്ത്യന്‍ സാഹചര്യത്തിലാണ് മോഡേണ്‍ ക്രോണി ക്യാപ്പിറ്റലിസത്തില്‍ മാധ്യമങ്ങള്‍ കടന്നുവരുന്നത്.

ക്രോണി ക്യാപ്പിറ്റലിസത്തിന്റെ ഒരു പ്രത്യേകത ഇതിലെ പങ്കാളികള്‍ അവരുടെ സ്വന്തം റോളുകളില്‍മാത്രം നില്‍ക്കുന്നില്ല എന്നതാണ്. ഓരോരുത്തരും അവരുടെ പരിധി കടക്കുന്നു. രാഷ്ട്രീയക്കാര്‍ കോര്‍പറേറ്റാകുന്നു, മാധ്യമം നടത്തുന്നു, മാധ്യമക്കാര്‍ രാഷ്ട്രീയക്കാരാകുന്നു, കോര്‍പറേറ്റുകള്‍ രാഷ്ട്രീയക്കാരുമാകുന്നു. ബ്യൂറോക്രസിയും ഇതിലെല്ലാം കടന്നുകയറുന്നു. രാഷ്ട്രീയപാര്‍ടികളുടെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ ഒന്നുകില്‍ കോര്‍പറേറ്റുകള്‍ അല്ലെങ്കില്‍ ബ്യൂറോക്രാറ്റുകള്‍ കടന്നുകയറുന്നു. റോളുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറുകയാണ്. നാലാംതൂണിന്റെ ഒരു സവിശേഷത മറ്റു തൂണുകളില്‍നിന്ന് വ്യത്യസ്തമായി ഇത് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ്. ഇത് സര്‍ക്കാരിന്റെ തൂണല്ല, ചില സൗജന്യങ്ങള്‍ അനുഭവിക്കുന്നുണ്ടാകാം. പക്ഷേ, സര്‍ക്കാരിന്റെ ചെലവിലോ നിയന്ത്രണത്തിലോ അല്ല ഇത് പ്രവര്‍ത്തിക്കുന്നത്.

ഈ കാലഘട്ടത്തില്‍ മാധ്യമത്തിന്റെ രൂപം, ഉള്ളടക്കം, സാങ്കേതികവിദ്യ, ദൗത്യം തുടങ്ങിയ എല്ലാറ്റിലും മാറ്റംവന്നിരിക്കുന്നു. പ്രിന്റ് മീഡിയ, വിഷ്വല്‍ മീഡിയ എന്നുള്ളതിന്റെ വ്യത്യാസങ്ങള്‍ മാറുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മാധ്യമം ഇപ്പോള്‍ മൊബൈല്‍ഫോണ്‍ ആണ്. മൊബൈല്‍ഫോണില്‍ എല്ലാ മാധ്യമവുമുണ്ട്. പത്രം വായിക്കാം, ടെലിവിഷന്‍ കാണാം, റേഡിയോ കേള്‍ക്കാം, സോഷ്യല്‍ മീഡിയയില്‍ ഇടപെടാം, സിനിമയും കാണാം. അച്ചടിക്കാതെതന്നെ അച്ചടിമാധ്യമം മൊബൈല്‍ഫോണില്‍ വായിക്കാമെന്നത് വലിയ വിപ്ലവംതന്നെയാണ്. ട്രായിയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ 90 കോടി മൊബൈല്‍ഫോണാണുള്ളത്. 60 കോടിയില്‍ കുറയില്ല ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം. ഈ 60 കോടിയില്‍ 30 കോടി ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളവയാണ്. ഇന്ത്യയിലെ മൊത്തം പത്രങ്ങള്‍ എത്തുന്നത് 37 കോടി ആളുകളില്‍മാത്രമാണ്. മാധ്യമത്തിന്റെ ഈ സ്വഭാവമാറ്റം വിശാലമായ സ്വാതന്ത്ര്യത്തിലേക്ക് നയിക്കേണ്ടതാണ്. പക്ഷേ, ഇത് മാധ്യമകേന്ദ്രീകരണത്തിലേക്ക് നയിക്കുന്നു. (അവസാനിക്കുന്നില്ല)

- See more at: http://www.deshabhimani.com/newscontent.php?id=353490#sthash.EO6hoDQZ.dpuf

No comments:

Blog Archive