Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Tuesday, October 27, 2015

സ്വയംഭരണ സമൂഹങ്ങള്‍ - ആഗോള ധനമൂലധനം നിയന്ത്രിക്കുന്ന കമ്പോളത്തിനു് ബദല്‍ മാതൃകകള്‍ - (പുതിയ കാലഘട്ടത്തിലെ സോഷ്യലിസ്റ്റു് വിപ്ലവത്തിന്റെ ഒരു കരടു് പരിപ്രേക്ഷ്യം)



കേരളത്തില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും അതില്‍ ഇടതു് പക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മുഴുവനായും ബോധ്യപ്പെടുന്നതു് തദ്ദേശ സ്വയംഭരണത്തിന്റെ വിപ്ലവകരമായ ഉള്ളടക്കം തിരിച്ചറിയുമ്പോഴാണു്. ജനങ്ങള്‍ക്കു് തങ്ങളുടെ ജനാധിപത്യാവകാശം വെറും വോട്ടു് ദാനം മാത്രമായി പരിമിതപ്പെട്ടു് പോകുന്ന സ്ഥിതി മാറ്റി പകരം പങ്കാളിത്ത ജനാധിപത്യം വികസിപ്പിക്കാനുള്ള എല്ലാ സാധ്യതകളും രണ്ടു് പതിറ്റാണ്ടു് മുമ്പു് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണഘടനാദത്തമായ അധികാരലബ്ദിയും ഇടതു് പക്ഷ സര്‍ക്കാരിന്റെ വിപ്ലവകരമായ വിഭവ വിതരണവും ജനകീയാസൂത്രണ പദ്ധതിക്കാലത്തു് തെളിയിച്ചിട്ടുള്ളതാണു്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതു് പക്ഷം ആധികാരത്തില്‍ വന്നെങ്കില്‍ മാത്രമേ അതു് എളുപ്പത്തില്‍ തുടരാനാകൂ. അതല്ലാത്തിടങ്ങളില്‍ ജനങ്ങള്‍ മുന്‍കൈ എടുത്തു് സ്വയംഭരണം സ്ഥാപിക്കാനാവശ്യമായ ഭരണഘടനാദത്തമായ അധികാരം വിനിയോഗിക്കാം. പക്ഷെ, രണ്ടായാലും സ്വയംഭരണ മേഖലകള്‍ സൃഷ്ടിക്കും വിധം പങ്കാളിത്ത ഭരണ സംവിധാനം രൂപപ്പെടുത്താന്‍ ഒരു വിപ്ലവ പരിപ്രേക്ഷ്യം കൂടി ഉരുത്തിരിയേണ്ടതുണ്ടു്. അതില്ലാതെ പോയാല്‍ വലതു് പക്ഷ ഭരണം പോലെ, അതിനേക്കാള്‍ സ്വല്പം മെച്ചപ്പെട്ട പദ്ധതികളുമായി, ഇടതു് പക്ഷ ഭരണവും കാലം കഴിക്കും. അതൊഴിവാക്കാന്‍ തദ്ദേശ സ്വയംഭരണത്തേക്കുറിച്ചു് ആഴത്തിലുള്ള വിലയിരുത്തല്‍ ആവശ്യമായിരിക്കുന്നു. മാത്രമല്ല, ഇന്നു് തെരഞ്ഞെടുപ്പില്‍ മത-ജാതി-സമുദായ വര്‍ഗ്ഗീയതകളുടെ അതിപ്രസരം ഉണ്ടായിരിക്കുകയും അതേക്കുറിച്ചു് വ്യാപകമായ ചര്‍ച്ച നടക്കുകയും ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം വ്യവസ്ഥാ സംരക്ഷകരുടെ ഭാഗത്തു് ഉണ്ടായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മതവും വിപ്ലവപരമായ സാമൂഹ്യ പരിവര്‍ത്തനവും കൂടി ഈ തെരഞ്ഞെടുപ്പിന്റെ ചര്‍ച്ചാ വിഷയമാകേണ്ടതുണ്ടു്. അതിനുള്ള ശ്രമമാണീ രേഖ.

ആയിരക്കണക്കിനു് വര്‍ഷങ്ങളായി വിവിധ മതങ്ങള്‍ നിലനിന്നിട്ടും പ്രയത്നിച്ചിട്ടും മതവിശ്വാസികളില്‍ ബഹുഭൂരിപക്ഷവും ഇന്നും ദുരിതത്തിലും ദുഖത്തിലും 'പാപങ്ങളിലും' കൂടുതല്‍ കൂടുതല്‍ ആണ്ടു് പോകുകയാണു്. മത വിശ്വാസികളും ഇക്കാര്യം സമ്മതിക്കേണ്ടിയിരിക്കുന്നു.

മതം മനുഷ്യനു് തന്റെ ദുരിതം മാറ്റുകയല്ല, ദുരിതം കൂട്ടുകയും അവ അനുഭവിക്കുമ്പോള്‍ ആശ്വാസം പകരുകയും മാത്രമാണു് ചെയ്യുന്നതു്.

എന്നിട്ടാണിന്നു് മതത്തിന്റെ പേരില്‍ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതു്. ഇന്നേവരെ ഒരു മതാധിഷ്ഠിത രാഷ്ട്രവും മനുഷ്യന്റെ ദുരിതത്തിനു് അറുതി വരുത്തിയതിന്റെ ചരിത്രമില്ല.

ശാസ്ത്രബോധവും ശരിയായ യുക്തിചിന്തയും (അതു് കേവല യുക്തിവാദമാകരുതു്, പ്രകൃതിയിലും സമൂഹത്തിലും ചിന്തയിലും പ്രകടമാകുന്ന വൈരുദ്ധ്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള യുക്തി ചിന്തയാകണം) മാത്രമാണ് മനുഷ്യനെ ദുരിതങ്ങളില്‍ നിന്നും ഇല്ലായ്മകളില്‍ നിന്നും അടിമത്തത്തില്‍ നിന്നും പ്രകൃതി ദുരന്തങ്ങളില്‍ നിന്നും സ്വതന്ത്രനാക്കുന്നതു്.

അതിനാല്‍, ആവശ്യമുള്ളവര്‍ ആവശ്യമുള്ള കാലത്തോളം അവരവരുടെ മത വിശ്വാസം വെച്ചു് പുലര്‍ത്തട്ടെ. പ്രാര്‍ത്ഥിക്കട്ടെ. അവരുടെ ദുരിതങ്ങളില്‍ നിന്നു് താല്കാലികാശ്വാസം കണ്ടെത്തട്ടെ.

ആരും ആരേയും മതം മാറ്റാനും മറ്റു് മതങ്ങളെ ഇകഴ്ത്താനും മതത്തെ രാഷ്ട്രീയത്തിലേയ്ക്കു് വലിച്ചിഴക്കാനും ശ്രമിക്കാതിരുന്നാല്‍ മതി. മതാത്മകമോ ആത്മീയമോ ആയ ലക്ഷ്യമല്ല, മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്നവര്‍ക്കുള്ളതു്. അതു് വെറും അധികാര രാഷ്ട്രീയത്തിന്റേതു് മാത്രമല്ല, തികച്ചും, തകര്‍ച്ചയെ നേരിട്ടു് കൊണ്ടിരിക്കുന്ന മൂലധനവര്‍ഗ്ഗാധിപത്യം സംരക്ഷിച്ചു് നിര്‍ത്താനുള്ള പാഴ്ശ്രമത്തിന്റെ ഭാഗമാണു്. അതിനാല്‍, വര്‍ഗ്ഗീയ ശക്തികളെ തളക്കുന്നതിനു് തന്നെയും, അതോടൊപ്പവും അതിനു് വേണ്ടിയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിപ്ലവകരമായി പരിവര്‍ത്തിപ്പിക്കുന്നതിനും തദ്ദേശ ഭരണത്തിന്റെ വിപ്ലവകരമായ വിലയിരുത്തലും പ്രയോഗവും ആവശ്യമായിരിക്കുന്നു. മത-ജാതി-സമുദായ വിഷയങ്ങളിലേയ്ക്കു് മാത്രമായി ചര്‍ച്ച തളച്ചിടപ്പെടാതെ നോക്കേണ്ടതുണ്ടു്. പ്രായോഗിക വിപ്ലവ മാതൃകകള്‍ സൃഷ്ടിക്കുന്നതിനു് കൂടി ശ്രമിക്കേണ്ടതുണ്ടു്.

മതം അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കട്ടെ. വര്‍ഗ്ഗീയത ചെറുക്കപ്പെടുകയും ചെയ്യണം. അതോടൊപ്പം എല്ലാവരും ചേര്‍ന്നു് ശാസ്ത്ര ബോധവും ശരിയായ വൈരുദ്ധ്യാത്മക യുക്തിയും ഉള്‍ക്കൊണ്ടു് സഹകരിച്ചു് പ്രവര്‍ത്തിച്ചു് എല്ലാവരുടേയും ജീവിതം പരമാവധി സുഖ സമ്പൂര്‍ണ്ണമാക്കാം. അതിനാകട്ടെ, എല്ലാവരുടേയും പരിശ്രമം. അതിനുള്ള അവസരമാകട്ടെ ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും അതില്‍ ഇടതു് പക്ഷത്തിനുണ്ടാകുന്ന വിജയവും.

മതബോധം നിലനില്ക്കമ്പോഴും, ശാസ്ത്രബോധവും വൈരുദ്ധ്യാത്മക യുക്തിബോധവും ഉണ്ടായാല്‍ തന്നെ നിലവിലുള്ള വ്യവസ്ഥയുടെ പരിമിതി, കമ്പോളം നിയന്ത്രിക്കുന്നതു് മൂലധനമാണെന്നുള്ള കാര്യം, ബോധ്യപ്പെടും. മൂലധനം മുടക്കുന്നു എന്ന അവകാശവാദത്തിന്റെ പേരില്‍ സാമൂഹ്യമായി ഉല്പാദിപ്പിക്കപ്പെടുന്ന ഉല്പന്നങ്ങള്‍ മൂലധന ഉടമകളുടെ സ്വകാര്യ സ്വത്താക്കപ്പെടുന്നതാണു് ഇന്നത്തെ പ്രശ്നം. മൂലധനം തന്നെ സാമൂഹ്യ സൃഷ്ടിയാണു്. മൂലധനം സാമൂഹ്യമാക്കപ്പെടുകയും സമൂഹം മൂലധനത്തേയും കമ്പോളത്തേയും നിയന്ത്രണ വിധേയമാക്കുകയും ചെയ്താല്‍ സമൂഹത്തിന്റെ ദുരിതം പഴങ്കഥയാക്കി മാറ്റാം. അതാണു് ശരിയായ യുക്തിയുടെ പ്രയോഗം നമ്മെ കൊണ്ടെത്തിക്കുന്ന നിഗമനം. ഇക്കാര്യം തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിനു് ബോധ്യമുള്ളതാണു്. തൊഴിലാളി വര്‍ഗ്ഗ പ്രത്യയശാസ്ത്രത്തിന്റെ പാഠമാണിതു്.

മതാധിഷ്ഠിത രാഷ്ട്രമല്ല, സാമൂഹ്യ നിയന്ത്രണത്തിലുള്ള സമ്പദ്ഘടനയും കമ്പോളവുമാണു് ഇന്നത്തെ ആവശ്യം. അതിനുള്ള ആശയാടിത്തറ ഒന്നര നൂറ്റാണ്ടു് മുമ്പു് രൂപപ്പെടുത്തപ്പെട്ടു. ഒട്ടേറെ പ്രയോഗങ്ങളും പരീക്ഷണങ്ങളും നടന്നു. പശ്ചാത്തല സൌകര്യമായ സാര്‍വ്വദേശീയ വിവര വിനിമയ ശൃംഖല കാല്‍ നൂറ്റാണ്ടു് മുമ്പു് തയ്യാറാക്കപ്പെട്ടിരിക്കുന്നു. അവ ഉപയോഗിച്ചു് സ്വതന്ത്രരാകാന്‍ സമൂഹം കൂട്ടായി സഹകരിച്ചു് പ്രവര്‍ത്തിച്ചു് തുടങ്ങുകയാണു് വേണ്ടതു്. ഇക്കാര്യം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സാമൂഹ്യ മാറ്റത്തിനു് താല്പര്യമുള്ള വര്‍ഗ്ഗങ്ങള്‍, മൂലധനത്തിന്റെ അടിമകളായി നരകിക്കുന്ന വര്‍ഗ്ഗങ്ങള്‍, മര്‍ദ്ദനവും ചൂഷണവും അനുഭവിക്കുന്ന വര്‍ഗ്ഗങ്ങള്‍, പ്രത്യേകിച്ചും വിപ്ലവകാരിയായ തൊഴിലാളിവര്‍ഗ്ഗം, ധന മൂലധന മേധാവിത്വത്തിനു് ബദല്‍ മാതൃകകള്‍ സൃഷ്ടിച്ചേ തീരൂ. അതിനുള്ള ശേഷി നേടാന്‍ തൊഴിലാളി വര്‍ഗ്ഗത്തിനു് കഴിയും. തൊഴിലാളി വര്‍ഗ്ഗത്തിനേ അതിനു് കഴിയൂ. അതിനുള്ള ഉപാധികൂടിയാണു് സാര്‍വ്വദേശീയ വിജ്ഞാന ശൃംഖല.

ആഗോള കമ്പോളത്തിനു് ബദലായി പ്രാദേശിക ഉല്പാദന-വിനിമയ-ഉപഭോഗ സമൂഹങ്ങള്‍ ഇന്നു് സാദ്ധ്യമാണു്. അതു് മഹാത്മാ ഗാന്ധി മുന്നോട്ടു് വെച്ച സ്വയം സമ്പൂര്‍ണ്ണ ഗ്രാമം എന്നതിന്റെ തനിയാവര്‍ത്തനമല്ല, അതിന്റെ വികസിതമായ ഉയര്‍ന്ന രൂപമാണു്. സ്വതന്ത്ര സ്രഷ്ടാക്കളുടെ സൃഷ്ടികള്‍ സ്വതന്ത്ര ഉപഭോക്താക്കള്‍ പങ്കു് വെച്ചുപയോഗിക്കുന്നു. മത്സരമല്ല, സഹകരണമാണു് സ്വതന്ത്ര സമൂഹത്തിലെ അടിസ്ഥാന നിയമം. അധികോല്പന്നങ്ങളുടെ വിപണനം ശൃംഖലയിലൂടെ നേരിട്ടു് ഉപഭോക്തൃ സമൂഹങ്ങളുമായി നടത്താം. ‌പ്രാദേശിക സമൂഹത്തിനു് ഉല്പാദിപ്പിക്കാനാവാത്ത അവശ്യ വസ്തുക്കള്‍ ഉല്പാദനകേന്ദ്രങ്ങളില്‍ നിന്നു് ശൃംഖല വഴി നേരിട്ടു് വാങ്ങുകയും ചെയ്യാം. സ്വയംഭരണ സമൂഹങ്ങള്‍ക്കകത്തു് സഹകരണം സ്ഥായിയാരിക്കുമ്പോഴും അത്തരം സമൂഹങ്ങള്‍ക്കിടയില്‍ നടക്കുന്ന വിനിമയങ്ങളില്‍ മത്സരം തുടര്‍ന്നും നിലനില്കും. പക്ഷെ, ഇടനിലക്കാരായ കുത്തകകളെല്ലാം ഒഴിവാക്കപ്പെടുന്നു. കുത്തകകള്‍ക്കെതിരെ സ്വയംഭരണ സമൂഹങ്ങളുടെ സഹകരണം ശക്തിപ്പെടുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും പകരം സ്വതന്ത്ര സൃഷ്ടാക്കളുടെ സ്വയംഭരണ സമൂഹവും ഉപഭോക്താക്കളുടെ സ്വയംഭരണ സമൂഹവും ബന്ധിപ്പിക്കപ്പെടുന്ന ശൃംഖല സ്വതന്ത്ര കമ്പോളത്തിന്റെ ഉപാധിയാകും. കമ്പോളം അപ്പോള്‍ മാത്രമാണു് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമാകുന്നതു്.

ഓരോ സ്വയംഭരണ സമൂഹവും അതിന്റേതായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തണം. പ്രാഥമിക തലത്തില്‍ സ്വന്തം ഭാഷയ്ക്കും കണക്കിനും പ്രാധാന്യം നല്‍കണം. തുടര്‍ന്നു്, സ്വന്തം ഭാഷയിലൂടെ മറ്റു് ഭാഷകളും ശാസ്ത്രങ്ങളും പഠിക്കണം. തൊഴിലധിഷ്ഠിതമാകണം ഹൈസ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്നുള്ള ഉന്നത വിദ്യാഭ്യാസവും ഗവേഷണവും വരെ ശൃംഖലാ വിഭവങ്ങളുപയോഗപ്പെടുത്തിക്കൊണ്ടു് അതേ സ്കൂളില്‍ നടത്താം. തൊഴിലെടുത്തു് കൊണ്ടു് തന്നെ അതിലേര്‍പ്പെടാം. എല്ലാ തലങ്ങളിലും വിജ്ഞാനം ശൃംഖലയിലൂടെ ലഭ്യമാക്കിക്കൊണ്ടു് ഓരോ സ്വയംഭരണ സമൂഹത്തിനും ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം ഏറ്റവും കുറഞ്ഞ ചെലവില്‍ സ്വന്തം പ്രദേശത്തു് ലഭ്യമാക്കാം. നിലവില്‍, വിദ്യാഭ്യാസ രംഗത്തു് പുളയ്ക്കുന്ന ധന മൂലധന ശക്തികളെ ഇത്തരത്തില്‍ ഒഴിവാക്കാം.

ഓരോ സ്വയംഭരണ സമൂഹത്തിലും അതിന്റേതായ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം. സുരക്ഷിതമായ വായുവും വെള്ളവും ഭക്ഷണവും മതിയായ അദ്ധ്വാനവും വിശ്രമവും വിനോദവും അടക്കം രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കു് പ്രാമുഖ്യം നല്‍കുന്നതോടൊപ്പം രോഗ ചികിത്സയ്ക്കു് ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും വേണം. അതിലൂടെ ധനമൂലധനാധിഷ്ഠിതമായ നിലവിലുള്ള വ്യവസ്ഥയിന്മേല്‍ ആരോഗ്യ കാര്യത്തിലുണ്ടാകുന്ന ആശ്രിതത്വം ഒഴിവാക്കാം. ആരോഗ്യ വ്യവസായത്തിന്റെ കമ്പോളം വികസിപ്പിക്കുന്നതിന്റെ ഭാഗമായി രോഗികളെ സൃഷ്ടിച്ചുകൊണ്ടാണു് ആ രംഗത്തു് ധന മൂലധനം അതിന്റെ ലാഭം പെരുപ്പിക്കുന്നതു്. നിലവില്‍ ഉള്ളതില്‍ നിന്നു് ഒരു ചെറിയ ശതമാനം രോഗം നിയന്ത്രിക്കാനായാല്‍ തന്നെ ധനമൂലധന കുത്തകകള്‍ നയിക്കുന്ന കാപട്യപൂര്‍ണ്ണമായ ആരോഗ്യ വ്യവസായം തകര്‍ന്നടിയും. അതു് നിലവിലുള്ള ചൂഷണ വ്യവസ്ഥയുടെ തകര്‍ച്ച വേഗത്തിലാക്കും.

ഓരോ സ്വയംഭരണ സമൂഹവും സ്വന്തം ശൃംഖലാ കേന്ദ്രങ്ങളും അതുപയോഗിച്ചു് സ്വന്തം വിവര വിനിമയ ശൃംഖലയും വിജ്ഞാന ശൃംഖലയും സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യണം. ഏറ്റവും കുറഞ്ഞ വിലയുള്ള മൈക്രോപ്രോസസറുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറും ഉപയോഗിച്ചു് പുതു തലമുറ ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ സ്വയംഭരണ സമൂഹത്തിനു് സ്ഥാപിച്ചു് പ്രവര്‍ത്തിപ്പിക്കാം. അവയുപയോഗിച്ചു് വാര്‍ത്താവിനിമയ-വിനോദ മാദ്ധ്യമങ്ങളും സൃഷ്ടിച്ചുപയോഗിക്കാം. ഇതും ആഗോള ധന മൂലധന കുത്തകകളെ തകര്‍ച്ചയിലേയ്ക്കു് നയിക്കും.

ഓരോ സ്വയംഭരണ സമൂഹത്തിനും അതിന്റേതായ സാംസ്കാരിക കേന്ദ്രങ്ങളും പൈതൃക സംരക്ഷണ വ്യവസ്ഥയും വിനിമയ സംവിധാനങ്ങളും സൃഷ്ടിച്ചുപയോഗിക്കാം. അതിനും ശൃംഖല ഉപകരിക്കും. ശൃംഖലയില്‍ സ്വയംഭരണ സമൂഹങ്ങള്‍ കോര്‍ത്തിണക്കപ്പെടുമ്പോള്‍ ദേശീയവും സാര്‍വ്വദേശീയവുമായ സാംസ്കാരിക വിനിമയ സംവിധാനം രൂപപ്പെടും. അങ്ങിനെ സാംസ്കാരിക കുത്തകകളുടെ ആധിപത്യം തകര്‍ക്കാം.

ഒരേ ഭാഷ ഉപയോഗിക്കുന്ന സ്വയംഭരണ സമൂഹങ്ങള്‍ക്കു് കൂട്ടായി സഹകരിച്ചു് സ്വന്തം ഭാഷയുടേയും സംസ്കാരത്തിന്റേയും വികാസത്തിനായി മറ്റു് ലോക ഭാഷകളിലുള്ള വിജ്ഞാന സംഭരണികളുമായി ശൃംഖലാ ബന്ധം സ്ഥാപിക്കുകയും അവയുമായി വിജ്ഞാനത്തിന്റെ ആദാന പ്രദാനം ശൃംഖലയില്‍ സാധ്യമാകും വിധം ഭാഷാ വിനിമയ സങ്കേതങ്ങള്‍ വികസിപ്പിക്കുകയും ചെയ്യാം. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഭാഷകള്‍ക്കു് ഒട്ടേറെ സമാനതകളുള്ളതിനാല്‍ ഇന്ത്യന്‍ ഭാഷകളുടെ കൂട്ടായ്മയ്ക്കും പ്രസക്തിയുണ്ടു്. ഒരു ഇന്ത്യന്‍ ഭാഷയിലുള്ള ഭാഷാ വിനിമയ സങ്കേതങ്ങളുടെ വികാസം മറ്റു് ഭാഷകള്‍ക്കും ഉപയോഗിക്കാം. സഹകരിച്ചു് കൂടുതല്‍ വേഗത്തില്‍ ലക്ഷ്യം നേടാം. ഇതു് ആഗോള ധന മൂലധനാധിപത്യത്തിന്റെ സാമ്പത്തിക-സാംസ്കാരിക കടന്നു് കയറ്റത്തിനെതിരായ ഫലപ്രദമായ ചെറുത്തു് നില്പിന്റെ ഉപാധിയുമാണു്.

സാമൂഹ്യ ജീവിതത്തിന്റെ സര്‍വ്വ മേഖലകളിലും ഇത്തരം ബദലുകള്‍ സാദ്ധ്യമാണിന്നു്.

ഇത്തരത്തില്‍ ധനമൂലധനാധിപത്യത്തിനെതിരായ ചെറുത്തു് നില്പു് പ്രസ്ഥാനത്തിന്റെ വികാസത്തോടാനുപാതികമായി ധന മൂലധന വ്യവസ്ഥ തകര്‍ന്നടിയും. ഇന്നു് ധനമൂലധനാധിപത്യ വ്യവസ്ഥയുടെ നിലനില്പിന്റെ ഉറപ്പു് തൊഴിലാളിവര്‍ഗ്ഗമടക്കം ചൂഷിത വര്‍ഗ്ഗങ്ങളാകെ ആ വ്യവസ്ഥയുടെ ആശ്രിതരാണെന്നതാണു്, അടിമകളാണെന്നതാണു്. ഈ പുതിയ അടിമ വ്യവസ്ഥയുടെ ഏറ്റവും പ്രധാന ഉപാധികള്‍ ധന മൂലധനം നിയന്ത്രിക്കുന്ന വിതരിത ഉല്പാദന-വിനിമയ വ്യവസ്ഥയും ആധുനിക വിവര വിനിമയ വ്യവസായവും അതിന്റെ ബലത്തില്‍ നിലനില്കുന്ന ബാങ്കിങ്ങും ആധുനിക ദൃശ്യ-സ്രാവ്യ-അച്ചടി മാധ്യമങ്ങളും വിദ്യാഭ്യാസവും രോഗചികിത്സാ വ്യവസ്ഥയും മറ്റിതര മേഖലകളും അടക്കം ധനമൂലധനാധിപത്യത്തിലുള്ള കമ്പോളവും അവ സൃഷ്ടിക്കുന്ന സാംസ്കാരികാടിമത്തവുമാണു്. വര്‍ഗ്ഗ ബോധത്താല്‍ നയിക്കപ്പെടേണ്ട തൊഴിലാളികളും പരസ്യങ്ങള്‍ സൃഷ്ടിക്കുന്ന ഉപഭോഗ തൃഷ്ണയുടെ അടിമകളാണിന്നു്. ആ അടിമത്തത്തില്‍ നിന്നു് ഭാഗികമായി പോലും കുതറി മാറിയാല്‍ തന്നെ, നിലവില്‍ അതില്ലാതെ പോലും പ്രതിസന്ധി നേരിടുന്ന ധനമൂലധനാധിപത്യത്തിലുള്ള കമ്പോളം അതി ഗുരുതരമായ തകര്‍ച്ച നേരിടും. തകര്‍ന്നടിയുന്ന ഓരോ വന്‍കിട വ്യവസായവും അതതിടങ്ങളിലെ തൊഴിലാളി വിഭാഗങ്ങള്‍ ഏറ്റെടുത്തു് സാമൂഹ്യ സംരംഭങ്ങളായി നടത്തണം.

സാമൂഹ്യ വിപ്ലവത്തിന്റെ ഈയൊരു പരിപ്രേക്ഷ്യത്തില്‍ ആയുധമേന്തിയ സമരത്തിനുള്ള പ്രസക്തി മുന്‍കാലത്തെ അപേക്ഷിച്ചു് വളരെ വളരെ കുറവാണു്. ഇനി അതു് വേണ്ടിവന്നാല്‍ തന്നെ അതിനു് കാരണക്കാര്‍ തൊഴിലാളി വര്‍ഗ്ഗമല്ല. അക്രമത്തിനു് തുനിയുന്ന മേധാവി വര്‍ഗ്ഗം മാത്രമായിരിക്കും. ഒരാള്‍ക്കു് ഒരു വോട്ടു് എന്ന ജനാധിപത്യ തത്വത്തിനു് സമാനമായി അദ്ധ്വാന ശേഷിയും അറിവും ഭരണ പാടവവും സ്വന്തമായി സ്വായത്തവും പ്രയോഗിക്കാനുമറിയുന്ന സ്വതന്ത്ര സ്രഷ്ടാവിനു് മൂലധനവും അറിവും ഭരണപാടവവും സ്വകാര്യസ്വത്തായി കൂട്ടിവെച്ചിട്ടുണ്ടെങ്കിലും കൂലിത്തൊഴിലാളിയെ ആശ്രയിക്കാതെ നിലനില്പില്ലാത്ത മുതലാളിയെ നേരിടാന്‍ ആയുധം പ്രയോഗിക്കുന്നതിലും യാതൊരു തടസ്സവുമുണ്ടാവില്ല. എണ്ണത്തിലും അദ്ധ്വാന ശേഷിയിലും അറിവിലും ഭരണ പാടവത്തിലും മേല്‍ക്കൈയ്യുള്ള തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിജയം സുനിശ്ചിതമാണു്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിജയത്തിന്റെ നിലവിലില്ലാത്ത രണ്ടു് മുന്നുപാധികള്‍ തൊഴിലാളി വര്‍ഗ്ഗം സ്വതന്ത്ര സ്രഷ്ടാക്കളായി മാറാനും സഖ്യ ശക്തികളുമായി ഐക്യപ്പെടാനും ബോധ പൂര്‍വ്വം തയ്യാറാകണം എന്നതു് മാത്രമാണു്. അതിനുള്ള സമ്മര്‍ദ്ദം, നിലവിലുള്ള വ്യവസ്ഥയുടെ ആഴമേറിവരുന്ന പ്രതിസന്ധിയും അതു് മറികടക്കാനായി ധനമൂലധന മേധാവിത്വം അനുവര്‍ത്തിക്കുന്ന തന്ത്രങ്ങളും മൂലം, തൊഴിലാളി വര്‍ഗ്ഗത്തിനു് മേല്‍ അതിവേഗം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതാണു് ദേശീയവും സാര്‍വ്വദേശീയവുമായ സോഷ്യലിസ്റ്റു് വിപ്ലവത്തിന്റെ ആധുനിക പാത.

സാമ്രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വെറും ശബ്ദവിസ്ഫോടനങ്ങളായി പൊലിഞ്ഞു് തീരുന്നതിനു് പകരം മൂര്‍ത്തമായ പ്രായോഗിക ബദലുകളാക്കി വികസിപ്പിക്കാനുള്ള എല്ലാ പശ്ചാത്തലവും ഒരുക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനത്തില്‍ അതിന്റെ വിജയകരമായ മാതൃക സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്ര സ്രഷ്ടാക്കളും സ്വതന്ത്ര ഉപഭോക്താക്കളും നേരിട്ടു് ബന്ധപ്പെടുന്ന സമൂഹങ്ങളുടെ സാര്‍വ്വദേശീയ ശൃംഖല കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി വിജയകരമായി നിലനിന്നും വികസിച്ചും വരുന്നു. വിപ്ലവകാരിയായ തൊഴിലാളി വര്‍ഗ്ഗം അതു് ഉള്‍ക്കൊള്ളുകയും സഖ്യ ശക്തികളായ കര്‍ഷകരോടും സ്വയം തൊഴില്‍ സംരംഭകരോടും ഐക്യപ്പെടുകയും ചെയ്തു് കൊണ്ടു് സ്വയം ഭരണ സമൂഹങ്ങള്‍ സൃഷ്ടിക്കുകയേ വേണ്ടൂ. അവ മുതലാളിത്തത്തില്‍ നിന്നു് സോഷ്യലിസത്തിലേയ്ക്കുള്ള വിപ്ലവകരമായ പരിവര്‍ത്തനത്തിന്റെ അവശ്യോപാധിയായ വിപ്ല സംഘടനയുടെ അടിസ്ഥാനഘടകങ്ങളായിരിക്കും.

ആയതിനാല്‍ പരമാവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതു് പക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പാക്കാനും തുടര്‍ന്നു് ജയപരാജയങ്ങള്‍ നോക്കാതെ സ്വയംഭരണ സമൂഹങ്ങള്‍ കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു് തുടക്കം കുറിക്കാനുമുള്ള സുവര്‍ണ്ണാവസരമായും ഈ തെരഞ്ഞെടുപ്പിനെ കാണണം.

No comments:

Blog Archive