Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Wednesday, August 20, 2014

തൊഴിലാളി വര്‍ഗ്ഗ വിപ്ലവ മുന്നേറ്റത്തിന്റെ അടുത്ത ഘട്ടം



ഇടതു് പക്ഷം പൊതുവെ പിന്നോട്ടടി നേരിടുന്ന പശ്ചാത്തലത്തില്‍, ഇനിയെന്തു് എന്ന ചോദ്യം വ്യാപകമായി ഉയര്‍ന്നു് വരുന്നുണ്ടു്. അവയോടു് പല പ്രതികരണങ്ങളും കാണുന്നുമുണ്ടു്. ഇടതു് പക്ഷ പാര്‍ടികളുടെ ലയനം, പുതിയ ഇടതു് പക്ഷപ്രസ്ഥാനം തുടങ്ങിയുള്ള കക്ഷിരാഷ്ട്രീയ ഇടപെടലോ ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസത്തിനു് പകരം പുത്തന്‍ സോഷ്യലിസ്റ്റു് മാതൃക തുടങ്ങിയ അമൂര്‍ത്താശയമോ നവ മാധ്യമം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പു് പ്രചരണം തുടങ്ങിയ വൃഥാ വ്യായാമമോ മാത്രമായി ഒതുങ്ങി നില്കുന്നു. നിലവില്‍ ഇടതു് പക്ഷം എത്തി നില്കുന്ന സാഹചര്യം മൂര്‍ത്തമായി വിലയിരുത്തി വരും കാല പ്രവര്‍ത്തന പന്ഥാവു് വെട്ടിത്തെളിക്കുകയാണു് വേണ്ടതു്. അതാകട്ടെ, അധികാരത്തിലിരിക്കുന്ന ഇടതു് പക്ഷ പാര്‍ടികള്‍ക്കും അധികാരത്തിനു് വേണ്ടി പരിശ്രമിക്കുന്നവര്‍ക്കും ആവശ്യമായ മാറ്റങ്ങളോടെ ഉപയോഗിക്കുകയും ചെയ്യാം.

നിലവില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ മൂലധന ശക്തികളുടെ മേധാവിത്വത്തിനെതിരായ ചെറുത്തു് നില്പു് സമരങ്ങളിലാണു് ഏര്‍പ്പെട്ടിരിക്കുന്നതു്. അതിലൂടെ അവര്‍ ഒട്ടേറെ ഇടങ്ങളിലും തലങ്ങളിലും സംഘടിതരാകുകയും ശക്തി സംഭരിക്കുകയും ചെയ്തിട്ടുണ്ടു്. ചിലയിടങ്ങളില്‍ അധികാരത്തിലും എത്തിയിട്ടുണ്ടു്. മൂലധന ശക്തികള്‍ തൊഴിലാളി മുന്നേറ്റങ്ങള്‍ക്കെതിരായി തന്ത്രങ്ങള്‍ മെനഞ്ഞു് വരികയും ചെയ്യുന്നുണ്ടു്. നിലവില്‍, ശിഥിലമായ നിലകൊള്ളുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ സംഘടിത ശേഷിയെ കൂടുതല്‍ ശിഥിലമാക്കാനും പിന്നോട്ടടിപ്പിക്കാനും മൂലധനത്തിനു് കഴിയുന്നു. അതായതു്, മൂലധന ശക്തികളെ മറികടക്കാന്‍ ഇത്തരം ഒറ്റപ്പെട്ട ചെറുത്തുനില്പു് സമരങ്ങള്‍ കൊണ്ടു് മാത്രം കഴിയില്ല. ചെറുത്തു് നില്പു് സമരങ്ങള്‍ തന്നെ കൂടുതല്‍ വ്യാപകവും ശക്തവുമാകേണ്ടതുണ്ടു്. ചെറുത്തു് നില്പു് സമരങ്ങള്‍ ശക്തമാക്കപ്പെടണമെങ്കില്‍ തന്നെ, അതോടൊപ്പം മുതലാളിത്തത്തെ അധികാരത്തില്‍ നിന്നു് നിഷ്കാസനം ചെയ്യാനുള്ള മൂര്‍ത്തമായ പ്രോജക്ടുകളും രൂപീകരിക്കപ്പെടണം. അവ മൂര്‍ത്തമായ മാതൃകകളായി വികസിപ്പിക്കപ്പെടണം. അവകളിലൂടെ മുതലാളിത്തത്തേക്കാള്‍ മേന്മയുള്ളതാണു് തൊഴിലാളി വര്‍ഗ്ഗ-വിപ്ലവ പ്രസ്ഥാനങ്ങള്‍ മുന്നോട്ടു് വെയ്ക്കുന്ന ഭാവി സമൂഹത്തിന്റെ ഘടനയെന്നു് അവയെ ബോധ്യപ്പെടുത്തണം. മൂലധനാധിപത്യം മാറ്റി സോഷ്യലിസം കൈവരിക്കുക സാധ്യമാണെന്നു് തൊഴിലാളി വിഭാഗങ്ങളേയും സഖ്യ ശക്തികളേയും ബോധ്യപ്പെടുത്താന്‍ അതു് മാത്രമേ മാര്‍ഗ്ഗമുള്ളു.

കാലം മാറിയതു് കണക്കിലെടുക്കപ്പെടണം. മുന്‍കാലത്തു് നിന്നു് വ്യത്യസ്തമായ ഘടകങ്ങളില്‍ പ്രധാനം ശാസ്ത്ര സാങ്കേതിക വിദ്യകളിലുള്ള കുതിച്ചു് ചാട്ടവും അതു് മൂലമുണ്ടായ ഫല-പ്രത്യാഘാതങ്ങളുമാണു്. മൊത്തത്തില്‍ ശാസ്ത്ര സാങ്കേതിക വികാസത്തിലൂടെ ഏതളവിലും ഉല്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ശേഷിയും നേടിക്കഴിഞ്ഞിരിക്കുന്നു. കടലാസിനു് പകരം ഡിജിറ്റല്‍ വിവര കൈകാര്യ രീതികളും തുടര്‍ന്നു് ശൃംഖലയിലൂടെ തത്സമയം എവിടെയിരുന്നും എവിടെയും അവ നടത്തുന്ന സിദ്ധിയും സമൂഹത്തിനു് കരഗതമായിരിക്കുന്നു എന്നതാണു് അവയില്‍ തന്നെ പ്രധാനം. അതാകട്ടെ, സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളേയും വിപ്ലവകരമായി പരിവര്‍ത്തിപ്പിക്കുന്നതിനു് ഉപാധിയായി നിലകൊള്ളുകയും ചെയ്യുന്നു. അവ കൂടി പരിഗണിച്ചുള്ള മൂര്‍ത്തമായ പരിപാടി തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്കുണ്ടാകണം. അതു് നവ മാധ്യമങ്ങളും കൂടി ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പു് പ്രചരണത്തില്‍ മാത്രം ഒതുങ്ങി നിന്നാല്‍ മതിയാവില്ല. ഭാവി സമൂഹ സൃഷ്ടിക്കായുള്ള പുത്തന്‍ മാതൃകകള്‍ സൃഷ്ടിക്കുന്നതിനു് ഉപയോഗിക്കപ്പെടുകയാണു് വേണ്ടതു്.

വിവര സാങ്കേതിക വിദ്യ, നിലവില്‍, ധന മൂലധന ചൂഷണത്തിന്റെ പ്രധാന ഉപാധികളിലൊന്നായി മാറിയിരിക്കുകയാണു്. അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയുടെ ജോലിക്കാരനായിരുന്ന ഐടി വിദഗ്ദ്ധന്‍ എഡ്‌വേഡ് സ്നോഡന്റെ വെളിപ്പെടുത്തലുകള്‍ ഇക്കാര്യം ആരേയും ബോധ്യപ്പെടുത്തുന്നു. ലോകമാകെയുള്ള രാഷ്ട്രങ്ങളേയും ജനങ്ങളേയും നിരീക്ഷണത്തിനു് വിധേയമാക്കാന്‍ അമേരിക്കന്‍ ഭരണകൂടത്തിനു് കഴിയുന്നതു് നിലവിലുള്ള ഇന്റര്‍നെറ്റു് അമേരിക്കയില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാലാണു്. ഇന്റര്‍നെറ്റെന്നാല്‍, സാങ്കേതിക നിര്‍വ്വചന പ്രകാരം, "ശൃംഖലകളുടെ സാര്‍വ്വദേശീയ ശൃംഖലയാണു്". അതായതു് ആര്‍ക്കും ഇന്റര്‍നെറ്റിനു് സമാനമായ ശൃംഖല സ്ഥാപിച്ചു് അതിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചും ബന്ധിപ്പിക്കാതെയും ഉപയോഗിക്കാവുന്നതാണു്. അത്തരം ശൃംഖലകളും ശൃംഖലാ വിഭവങ്ങളായ സെര്‍വ്വറുകളും വിവര സംഭരണികളും സ്ഥാപിക്കുന്നതിനും ഉപയോഗിക്കുന്നതിനും അവയ്ക്കു് മേല്‍ പൂര്‍ണ്ണമായ നിയന്ത്രണം സാധിക്കുന്നതിനും ആരേയും സഹായിക്കുന്നതാണു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍.

സാമ്രാജ്യത്വവും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ലോകമാകെ സര്‍ക്കാരുകള്‍ക്കു് മേലും പൊതുവെ സമൂഹത്തിനു് മേലും അതിന്റെ ആധിപത്യം സ്ഥാപിക്കാനും നിലനിര്‍ത്താനും വിവര സാങ്കേതിക വിദ്യയില്‍ അവയ്ക്കുള്ള മേല്‍ക്കൈ ഉപയോഗപ്പെടുത്തുകയാണു്. മൂലധനത്തിന്റെ പ്രാദേശിക-ദേശീയ കെട്ടുപാടുകളറുത്തു് ആഗോള വ്യാപനവും ഒഴുക്കും സുഗമമാക്കപ്പെടുന്നതു് സാര്‍വ്വദേശീയ ശൃംഖല ഉപയോഗിച്ചാണു്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ പ്രധാന വാഹനങ്ങളിലൊന്നാണതു്. വിവര സാങ്കേതിക വിദ്യയില്‍ സാമ്രാജ്യത്വവും കോര്‍പ്പറേറ്റു് സ്ഥാപനങ്ങളും അവയുടെ മേധാവിത്വം സ്ഥാപിക്കുന്നതു് അതിന്റെ വിവിധ ഘടകങ്ങളിലുള്ള വിജ്ഞാനം സമൂഹത്തിനു് നിഷേധിക്കുന്ന തരത്തില്‍ അവയില്‍ ഉടമാവകാശം സ്ഥാപിച്ചെടുത്തുകൊണ്ടാണു്.

അതേ സമയം കോര്‍പ്പറേറ്റു് ആധിപത്യത്തില്‍ നിന്നു് സാങ്കേതിക വിജ്ഞാനം മോചിപ്പിക്കാനുള്ള പരിശ്രമം വിജയകരമായി മുന്നറിക്കൊണ്ടിരിക്കുന്നുമുണ്ടു്. സാമ്രാജ്യ വിരുദ്ധ സമരത്തില്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിജയിച്ച മാതൃകയാണു്. ഓപ്പണ്‍ ഹാര്‍ഡ്‌വെയര്‍, ഓപ്പണ്‍ ഡ്രഗ് ഡിസ്കവറി, ഫ്രീഡം ബോക്സു്, ക്രീയേറ്റീവ് കോമണ്‍സ്, ഓപ്പണ്‍ അക്സസ് പ്രസിദ്ധീകരണങ്ങള്‍, വിക്കീ പീഡിയ തുടങ്ങിയ മറ്റു് ശാസ്ത്ര-സാങ്കേതിക-വിജ്ഞാന സ്വാതന്ത്ര്യ സംരംഭങ്ങള്‍ നിലവില്‍ അതിന്റെ വിജയത്തിന്റെ വിവിധ ഘട്ടങ്ങളിലാണു്. അവയെ പ്രോത്സാഹിപ്പിക്കുകയും അവ പ്രയോഗിക്കുകയും അവ സ്വാംശീകരിക്കുകയും ചെയ്യുന്നതു് പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിനു് സഹായകമാണു്, അനിവാര്യ ഘടകം കൂടിയാണു്.

നിലവില്‍ പേറ്റന്റ് ചെയ്യപ്പെട്ട കോര്‍പ്പറേറ്റു് ഉടമസ്ഥതയിലുള്ള സോഫ്റ്റ്‌വെയറുകളേക്കാള്‍ മെച്ചപ്പെട്ട വികാസവും പുരോഗതിയും നേടിക്കഴിഞ്ഞ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രയോഗിക്കുന്ന കാര്യത്തില്‍ ഇടതുപക്ഷവും സംഘടിത തൊഴിലാളി വര്‍ഗ്ഗ-പുരോഗമന പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങേണ്ടതുണ്ടു്. അവയുടെ പ്രയോഗത്തിലൂടെ നടക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാമൂഹ്യ സ്വാംശീകരണം വിവര സാങ്കേതിക വിദ്യാ മേഖലയില്‍ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്കു് മൂലധന ശക്തികളുടെ മേല്‍ വിജയം നേടാന്‍ സഹായിക്കുന്ന ഒരുപാധിയാണു്.

വിവര സാങ്കേതിക വിദ്യയുടെ സാമൂഹ്യ ഉപയോഗങ്ങള്‍ക്കെല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേ തെരഞ്ഞെടുക്കാവൂ. അതു് മാത്രമേ ഉപയോക്താക്കള്‍ക്കു് വ്യക്തിപരമായും സ്ഥാപനതലത്തിലും സാമൂഹ്യമായും സാങ്കേതിക സ്വാംശീകരണം അനുവദിക്കുന്നുള്ളു. അത്തരത്തില്‍ സാങ്കേതിക സ്വാംശീകരണം ഉറപ്പാക്കിക്കൊണ്ടു് മാത്രമേ തൊഴിലാളികളും സംഘടനകളും അവരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും വിവര സാങ്കേതിക പ്രോജക്ടുകള്‍ നടപ്പാക്കാവൂ. അതിനായി തദ്ദേശീയ പൊതു മേഖലാ സ്ഥാപനങ്ങളുടേയോ ചെറുകിട-ഇടത്തരം സംരംഭകരുടേയോ സ്വയം തൊഴില്‍ സംരംഭകരുടേയോ മുന്‍കൈയ്യോടെയും പങ്കാളിത്തത്തോടെയും മാത്രമേ അവ നടപ്പാക്കാവൂ. പൊതു മേഖലാ സ്ഥാപനങ്ങള്‍ സാങ്കേതിക സ്വാംശീകരണം നേടുകയും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും സ്വയംതൊഴില്‍ സംരംഭകര്‍ക്കും അവ പകര്‍ന്നു് നല്‍കുകയും അവയുടെ സംരക്ഷണവും ശാക്തീകരണവും ഉറപ്പാക്കുകയും വേണം. അതിനാവശ്യമായ തരത്തില്‍ പൊതു മേഖലാ മാനേജ്മെന്റു് പുനസംഘടിപ്പിക്കപ്പെടണം. അവയുടെ പ്രവര്‍ത്തന രീതികള്‍ പുനരാവിഷ്കരിക്കപ്പെടണം. ഇത്തരം ആവശ്യങ്ങള്‍ മാനേജ്മെന്റിനു് മുമ്പില്‍ അവതരിപ്പിക്കാന്‍ ബന്ധപ്പെട്ട തൊഴിലാളി സംഘടനകള്‍ തയ്യാറാകണം. അവരെല്ലാം സ്വയം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമേ ഉപയോഗിക്കൂ എന്നു് തീരുമാനിക്കണം. അവ മാത്രമേ ഉപയോഗിക്കാവൂ.

വിവിധ മേഖലകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് ബന്ധപ്പെട്ടവരുടെ സാങ്കേതിക സ്വാംശീകരണം ഉറപ്പാക്കിക്കൊണ്ടുള്ള വിവര സാങ്കേതിക വിദ്യയുടെ പ്രയോഗ സാധ്യതകള്‍ താഴെ കൊടുക്കുന്നു.

1. തൊഴിലാളി വര്‍ഗ്ഗ-ബഹുജന സംഘടനകള്‍ക്കു് സംയുക്തമായി അവയുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള വിവര വിനിമയ ശൃംഖലയും സെര്‍വ്വറുകളും വിവര സംഭരണികളുമടക്കം സ്വന്തം ശൃംഖലാ വിഭവങ്ങള്‍ സ്ഥാപിച്ചുപയോഗിക്കാം.

2. തദ്ദേശീയ സമൂഹത്തിന്റെ ഉപയോഗത്തിനായി സാമൂഹ്യ ശൃംഖലയും ശൃംഖലാ വിഭവങ്ങളും സ്ഥാപിച്ചുപയോഗിക്കാം.

3. അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ നടത്തിപ്പും അവയുടെ കൂടുതല്‍ ഫലപ്രദമായ വാര്‍ത്താ വിനിമയവും സാധിക്കാം. തൊഴിലാളി വര്‍ഗ്ഗ-പുരോഗമന പ്രസ്ഥാനങ്ങള്‍ക്കു് അവയുടെ ആഭിമുഖ്യത്തിലുള്ള മാധ്യമ സ്ഥാപനങ്ങളുടെ വര്‍ദ്ധിച്ച വ്യാപ്തി, കുറഞ്ഞ ചെലവില്‍ നേടാം. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ ശൃംഖലയും സംയോജിപ്പിച്ചുള്ള ബദല്‍ വാര്‍ത്താ വിനിമയ ശൃംഖല മൂലധന കുത്തകകള്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങളുടെ മേധാവിത്വം ഫലപ്രദമായി നേരിടാനുള്ള ഉപാധിയാക്കാം.

4. മലയാളം ഉപയോഗിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഉല്‍ഗ്രഥിപ്പിച്ചുകൊണ്ടുമുള്ള സമഗ്ര ഇ-ഭരണം സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മാത്രം ഉപയോഗിച്ചു് നടത്താം. പ്രക്രിയകളെല്ലാം ശൃംഖലയില്‍ തത്സമയം നടത്താം. ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍, സേവന പ്രദാനം, നികുതി പിരിവു്, ഉല്പാദന-വിതരണ-വിനിമയം അടക്കം കമ്പോളത്തിന്റെ സമഗ്രാസൂത്രണം എല്ലാം കുറഞ്ഞ ചെലവില്‍ കൂടുതല്‍ കാര്യക്ഷമമാക്കാം.

5. പൊതു മേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പു് ശൃംഖലയില്‍ സാധ്യമാക്കാം. പൊതുവെ ERP യെന്നു് പറയപ്പെടുന്നു. വിഭവങ്ങളും പ്രക്രിയകളും അവയുടെ വിവരങ്ങളുപയോഗിച്ചു് ഓണ്‍ലൈനായി തത്സമയം നടത്തുകയും അങ്ങിനെ കാലികമായി നിലനിര്‍ത്തപ്പെടുന്ന വിവരങ്ങളുപയോഗിച്ചു് എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി ആസൂത്രണത്തിനു് വിധേയമാക്കുകയും ചെയ്യാം.

6. മലയാള ഭാഷയെ മറ്റേതു് ലോക ഭാഷയ്ക്കുമൊപ്പം വികസിപ്പിക്കാം. മറ്റേതു് വികസിത പ്രാദേശിക ഭാഷയ്ക്കും ഇതു് ബാധകമാണു്. യാന്ത്രിക തര്‍ജ്ജമ, മൊഴി എഴുത്തായും എഴുത്ത് മൊഴിയായും മാറ്റുക, ഓപ്ടിക്കല്‍ വായന – OCR തുടങ്ങിയ ഭാഷാ വിനിമയ സങ്കേതങ്ങള്‍ പ്രാദേശികമായി വികസിപ്പിച്ചു് അവയുടെ വ്യാപകമായ സാമൂഹ്യോപയോഗത്തിലൂടെ എല്ലാ വിജ്ഞാനവും മലയാളത്തില്‍ ലഭ്യമാക്കി മലയാളത്തെ ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും നിയമത്തിന്റേയും ഭാഷയാക്കി ഉയര്‍ത്തുകയും അതിലൂടെ ഉന്നത വിദ്യാഭ്യാസത്തിലടക്കം ബോധന മാധ്യമമായും ഭരണ ഭാഷയായും എന്തിനേറെ ബന്ധഭാഷയായും വികസിപ്പിക്കാം. അത്തരത്തില്‍ മാതൃഭാഷയുടെ പഠനവും അതിലൂടെ ഇംഗ്ലീഷടക്കം മറ്റു് ഭാഷാ പഠനവും എളുപ്പവും കൂടുതല്‍ താര്യക്ഷമവുമാക്കാം.

7. ടെലി കമ്മ്യൂണിക്കേഷന്‍ ശൃംഖല കുറഞ്ഞ ചെലവില്‍ സ്ഥാപിക്കുകയും സേവനം നല്‍കുകയും നടത്തുകയും ചെയ്യാം. പുതു തലമുറ സ്വിച്ചുകള്‍ (എക്സ്ചേഞ്ചുകള്‍) പൊതു ഉപയോഗ കമ്പ്യൂട്ടറുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറും ഉപയോഗിച്ചു് സ്ഥാപിച്ചു് ചെലവു് ചുരുക്കാം. സേവന പ്രദാനത്തിനും സ്ഥാപന ഭരണത്തിനും ഇസ്രയേലി-അമേരിക്കന്‍ ആധിപത്യത്തിലുള്ള SAP ഉം ഒറാക്കിളും പോലുള്ള കുത്തക സോഫ്റ്റ്‌വെയറുകള്‍ ഒഴിവാക്കാം. കമ്യൂണിക്കേഷന്‍ ശൃംഖല ഉപയോഗിച്ചു് നടക്കുന്ന അമേരിക്കന്‍ ചാര നിരീക്ഷണം ഒഴിവാക്കാനുള്ള വിവിധ നടപടികളില്‍ പെടുന്ന ഒന്നുമാണിതു്.

8. ബാങ്കിങ്ങു്-ഇന്‍ഷുറന്‍സ് മേഖലകള്‍ക്കാവശ്യമായ ശൃംഖല കുറഞ്ഞ ചെലവിലും കൂടുതല്‍ ഫലപ്രദമായും സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം.

9. വിദ്യാഭ്യാസവും ആരോഗ്യവും അടക്കം സേവന മേഖലകളുടെ ഉള്ളടക്കവും സേവനപ്രദാനവും വിപുലപ്പെടുത്തിക്കൊണ്ടും കൂടുതല്‍ ഫലപ്രാപ്തി ഉറപ്പാക്കിക്കൊണ്ടുമുള്ള പുനസംഘാടനത്തിനുള്ള ഉപാധിയാക്കാം.

10. വിപുലമായ സഹകരണ ശൃംഖല സ്ഥാപിച്ചുപയോഗിക്കാം. സഹകരണ സ്ഥാപനങ്ങളുടെ അംഗങ്ങളുടെ ജനാധിപത്യപരവും സാമ്പത്തികവുമായ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള അധികാരം അവരില്‍ നിലനിര്‍ത്തിക്കൊണ്ടു് തന്നെ കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ക്കു് ലഭ്യമാകുന്ന സേവനങ്ങളും വിഭവങ്ങളും സ്വായത്തമാക്കാന്‍ എല്ലാ സഹകരണ സ്ഥാപനങ്ങളേയും ബന്ധിപ്പിക്കുന്നതും അവയുടെ പ്രവര്‍ത്തനങ്ങള്‍ ഉല്‍ഗ്രഥിപ്പിക്കുന്നതുമായ ശൃംഖലയായി അതിനെ ഉപയോഗിക്കാം.

11. ആഭ്യന്തര ചെറുകിട-ഇടത്തരം വ്യവസായങ്ങളുടേയും സ്വയംതൊഴില്‍ സംരംഭകരുടേയും പരമ്പരാഗത വ്യവസായങ്ങളുടേയും കാര്‍ഷിക മേഖലയുടേയും ഉല്പാദന-വിപണന-കമ്പോളം കണ്ടെത്തല്‍ പ്രക്രിയകള്‍ക്കു് വിവര സാങ്കേതിക ശൃംഖലയുടെ ചെലവു് കുറഞ്ഞതും കാര്യക്ഷമവുമായ പ്രയോഗം സാധ്യമാക്കാം.

12. നീര്‍ത്തടാധിഷ്ഠിത വികസനം, ഭൂവിനിയോഗം, പ്രകൃതി വിഭവ വിനിയോഗം (ജലസ്രോതസുകള്‍, വനം, ഖനികള്‍, ഇന്ധന സ്രോതസുകള്‍ തുടങ്ങിയവ), പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയ്ക്കാവശ്യമായ സൂക്ഷ്മ-ഭൂതല വിവരാസൂത്രണം. അതിലൂടെ പ്രാദേശിക വിഭവങ്ങളുടെ മെച്ചപ്പെട്ട വിനിയോഗവും പ്രാദേശികോല്പാദന വര്‍ദ്ധനവും കുറഞ്ഞ ചെലവിലുള്ള ഉപഭോഗവും.

13. തദ്ദേശീയ കലാ സാംസ്കാരിക രൂപങ്ങളുടെ വര്‍ദ്ധിച്ച ആവിഷ്കാര-വിനിമയ-ആസ്വാദന സാദ്ധ്യതകളുപയോഗിച്ചു് അവയുടെ കാലാനുസൃതമായ രൂപഭാവങ്ങളിലുള്ള പുനരുജ്ജീവനവും ഇതര സംസ്കാര സരണികളുമായുള്ള ആദാന-പ്രദാനവും ഉറപ്പാക്കിക്കൊണ്ടു് ആഗോള സാമ്രാജ്യത്വ സാംസ്കാരികാധിനിവേശത്തെ ചെറുക്കാം.

14. വര്‍ഗ്ഗ-ബഹുജന കൂട്ടായ്മകളുടെ കൂടുതല്‍ ഫലപ്രദമായ സംഘാടനവും ഇടപെടലും പ്രഹരശേഷിയും നേടാം. നിലവില്‍ അസാധ്യമെന്നു് കരുതപ്പെടുന്ന അംസഘടിത വിഭാഗങ്ങളുടെയടക്കം സംഘാടനത്തിനു് ആവാസ കേന്ദ്രാടിസ്ഥാനത്തിലുള്ള പൊതു കൂട്ടായ്മകളും അവിടെ ശേഖരിക്കപ്പെടുന്ന സുസംഘടിത വിവര ശേഖരവും ഉപയോഗിച്ചു് വ്യവസായാടിസ്ഥാനത്തിലും പ്രാദേശിക-ജില്ലാ-സംസ്ഥാന-ദേശീയ-സാര്‍വ്വദേശീയാടിസ്ഥാന ത്തിലുള്ള കേന്ദ്രീകരണവും സമഗ്ര വിവര വിനിമയവും പാരസ്പര്യവും സാധ്യമാക്കാം.

15. സമഗ്രമായ ഉല്പാദന-വിനിമയ-വിതരണാസൂത്രണത്തിലൂടെ കമ്പോളത്തിലെ അരാജകത്വം അവസാനിപ്പിച്ചു് അതിനെ സമൂഹത്തിനു് വിധേയമക്കുന്നതിലൂടെ കമ്പോളം സമൂഹത്തെ നിയന്ത്രിക്കുന്ന സ്ഥിതിക്കു് പരിഹാരം കാണാനുള്ള ഉപാധിയാക്കാം. കമ്പോളത്തെ സമൂഹത്തിന്റെ നിയന്ത്രണത്തിലാക്കുന്നതിനുള്ള ഉപാധിയാണിതു്. നാളിതു് വരെയുള്ള സോഷ്യലിസ്റ്റു് പരീക്ഷണങ്ങള്‍ മുതലാളിത്തം സൃഷ്ടിച്ചുപയോഗിക്കുന്ന കേന്ദ്രീകൃതാസൂത്രണം എന്ന സങ്കല്പനം തന്നെ ഉപയോഗിച്ചു് പോന്നിട്ടുള്ളതായാണു് കാണുന്നതു്. കേന്ദ്രീകൃതാസൂത്രണം മുതലാളിത്തത്തില്‍ കമ്പോളത്തെ മൂലധനത്തിന്റെ പിടിയിലമര്‍ത്തും. സോഷ്യലിസത്തില്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനു് വഴിവെയ്ക്കും. സൂക്ഷമ തലത്തിലുള്ള ആസൂത്രണത്തിനായി ശേഖരിച്ചു് സംഭരിക്കപ്പെടുന്ന വിവരങ്ങള്‍ ശൃംഖലയില്‍ ക്രോഡീകരിച്ചു് സ്ഥൂല തലത്തിലുള്ള ആസൂത്രണത്തിനായി വിവരം കേന്ദ്രീകരിക്കുകയും സ്ഥൂലതലാസൂത്രണങ്ങളുടെ നടത്തിപ്പിനായി വിവരം സൂക്ഷമ തലത്തിലെത്തിക്കുകയും ചെയ്യുന്ന വിധത്തില്‍ ലംബമാനവും തിരശ്ചീനവുമടക്കം ഏതു് തലങ്ങളിലും പരസ്പര വിവര വിനിമയം സാധ്യമാക്കുന്ന വിതരിത ഘടനയിലുള്ള (Distributed Architecture) ശൃംഖലയില്‍ ആസൂത്രണം സമഗ്രമാക്കുക എന്നതാണു് വേണ്ടതു്. ഭാവിയില്‍ നടക്കാന്‍ പോകുന്ന സോഷ്യലിസ്റ്റാസൂത്രണത്തിനുപയോഗപ്പെടുത്താവുന്ന മാതൃകയാണിതു്. ചെറുമാതൃകകള്‍ പരീക്ഷിച്ചു് തുടങ്ങാം.

മറ്റിതര മേഖലകളിലും ശാസ്ത്ര സാങ്കേതിക സിദ്ധികളുപയോഗിച്ചു് സമാനമായ പ്രയോഗ സാധ്യതകളുണ്ടു്. മേല്പറഞ്ഞവയെല്ലാം ആഗോള ധന മൂലധനാധിനിവേശത്തെ ചെറുക്കാനുള്ള ഉപാധികളും കൂടിയാണെന്നു് കാണാവുന്നതാണു്. മേല്പറഞ്ഞ പരിപാടികളിലെല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിലൂടെ സാമൂഹ്യമായി സാങ്കേതിക സ്വാംശീകരണവും തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഇടപെടല്‍ ശേഷിയും ഉറപ്പാക്കാനുള്ള മാര്‍ഗ്ഗവും കൂടിയാണു്.

അതിനാവശ്യമായതു്, നിലവില്‍ സാധ്യമായ തോതിലുള്ള ചെറുത്തു് നില്പു് തുടരുന്നതോടൊപ്പം അതിന്റെ ശക്തിയും വ്യാപ്തിയും ഫലപ്രാപ്തിയും ഉയര്‍ത്തുക കൂടി ചെയ്യുന്നതിനും അതിലൂടെ മൂലധന ശക്തികളില്‍ നിന്നു് സമൂഹത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും അടക്കം ഉല്പാദന-വിതരണ-വിനിമയ പ്രക്രികളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുമുള്ള പ്രാപ്തി നേടുകയും അങ്ങിനെ സമൂഹത്തെയാകെ നല്ല ഭാവിയിലേയ്ക്കു് നയിക്കാന്‍ തൊഴിലാളി വര്‍ഗ്ഗത്തിനു് കഴിയുമെന്ന കാര്യം പ്രായോഗിക ഉദാഹരണങ്ങളിലൂടെ കര്‍ഷകരും ചെറുകിട-ഇടത്തരം സംരംഭകരുമടക്കം സഖ്യ ശക്തികളെ ബോധ്യപ്പെടുത്തുകയും അവരെ കൂടെവരാന്‍ പ്രേരിപ്പിക്കുകയും കൂടിയാണു്.

അതിനാകട്ടെ, ചെറുത്തു് നില്പു് സമരങ്ങള്‍ക്കൊപ്പം ക്രിയാത്മകമായ ഇടപെടലുകള്‍ കൂടി വേണം. തൊഴിലാളി വര്‍ഗ്ഗം ചെറുത്തു നില്പുകളിലൂടെ ഉണ്ടാക്കിയെടുത്ത നേട്ടങ്ങള്‍ നിലനിര്‍ത്താനാവണമെങ്കില്‍ തന്നെ, അത്തരം ക്രിയാത്മകമായ ഇടപെടല്‍ മാതൃകകള്‍ സൃഷ്ടിക്കപ്പെട്ടേ തീരൂ. ജനകീയ ജനാധിപത്യത്തിന്റേയും ദേശീയ ജനാധിപത്യത്തിന്റേയും മറ്റിതര ഇടതു് പക്ഷ സരണികളുടേയും പരിപാടികളുടേയും ഭാഗമായി ഉയര്‍ത്തപ്പെട്ടിരിക്കുന്നവയടക്കം പുതിയ കാലഘട്ടത്തിനാവശ്യമായ ബദല്‍ നയങ്ങളും പരിപാടികളും ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ മൂര്‍ത്ത മാതൃകകളായി വികസിപ്പിക്കണം. അവയെ സാധ്യമാകുന്നിടത്തോളെ സ്ഥാപനവല്കരിക്കുകയും ചെയ്യണം.

ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതിനു് വേണ്ടിവരുന്ന പരമാവധി വിഭവങ്ങളുടെ തദ്ദേശീയ ഉല്പാദനവും ഉപഭോഗവും നിര്‍വ്വഹിക്കുന്ന പ്രാദേശിക കൂട്ടായ്മകള്‍ സൃഷ്ടിക്കുകയും അവയുടെ ദേശീയവും സാര്‍വ്വദേശീയവുമായ ശൃംഖല കെട്ടിപ്പടുക്കുകയും ചെയ്യാവുന്നതാണു്. അതിനു് തൊഴിലാളികള്‍ മുന്‍കൈഎടുക്കുകയും കര്‍ഷകരുടേയും സ്വയംതൊഴില്‍ സംരംഭകരുടേയും ഉല്പന്നങ്ങള്‍ അവര്‍ക്കു് ആദായ വില നല്‍കി ഏറ്റെടുത്തു് ഉപയോഗിക്കുകയും ചെയ്യണം. അവരുടെ മിച്ചോല്പന്നങ്ങള്‍ക്കു് പുറം വിപണി കണ്ടെത്താനും പ്രാദേശികമായി ലഭ്യമല്ലാത്ത അവശ്യവസ്തുക്കള്‍ മറ്റു് പ്രാദേശിക കൂട്ടായ്മകളില്‍ നിന്നു് സംഭരിക്കാനും ശൃംഖല ഉപയോഗിക്കപ്പെടണം. ഇത്തരം പ്രാദേശിക ഉല്പാദന-ഉപഭോഗ കൂട്ടായ്മ തൊഴിലാളി-കര്‍ഷക-സ്വയംതൊഴില്‍ സംരംഭക ഐക്യം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഉപാധിയായി മാറും. അവര്‍ക്കു് നല്‍കേണ്ടി വരുന്ന വര്‍ദ്ധിച്ച വില കടത്തു് കൂലി, വിഷാംശം കലര്‍ന്ന ഭക്ഷ്യവസ്തുക്കളുടെ ഉപഭോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളൊഴിവാകുന്നതു് മൂലമുള്ള കുറഞ്ഞ രോഗ ചികിത്സ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ഇനങ്ങളിലുള്ള നേട്ടത്തിലൂടെ പരിഹരിക്കാനാകും. ഇതാകട്ടെ, ധനമൂലധന കോര്‍പ്പറേറ്റുകളുടെ ഹൈപ്പര്‍ മാര്‍ക്കറ്റുകളിന്മേലുള്ള ആശ്രിതത്വം പരമാവധി കുറയ്ക്കാനും ഉപകരിക്കപ്പെടും.

എല്ലാ തലങ്ങളിലും മാതൃഭാഷ ബോധന മാധ്യമമായുപയോഗിക്കുകയും സ്വന്തം ചുറ്റുപാടുകളില്‍ നിന്നു് പ്രായോഗിക പരിചയം നേടുന്നതിലൂടെ ശരിയായ വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്ന പ്രാദേശിക മാതൃകാ സ്ഥാപനങ്ങളും രോഗ ചികിത്സയ്ക്കുപരി ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കുന്ന ആരോഗ്യസംരക്ഷണ വ്യവസ്ഥയും കര്‍ഷകരേയും സ്വയം തൊഴില്‍ സംരംഭകരേയും ചെറുകിട ഇടത്തരം സംരംഭകരേയും പ്രോത്സാഹിപ്പിക്കുകുയും അവരുടെ സംരക്ഷണം ലക്ഷ്യമാക്കുകയും ചെയ്യുന്ന പൊതു മേഖലാ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും വിവിധ തൊഴിലാളിവര്‍ഗ്ഗ പുരോഗമന സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും സ്ഥാപിച്ചു് നടത്താവുന്നതേയുള്ളു.

കോര്‍പ്പറേറ്റു് ബാങ്കിങ്ങു് മേഖല പ്രാദേശിക ജനവിഭാഗങ്ങളോടും പിന്നോക്ക പ്രദേശങ്ങളോടും വിവേചനപരമായി പെരുമാറുന്ന സാഹചര്യത്തില്‍ സഹകരണ സംഘങ്ങളുടെ വ്യാപനവും അവയെല്ലാം ചേര്‍ത്തുള്ള വിപുലമായ ശൃംഖലയും പിന്നോക്ക ജനവിഭാഗങ്ങളുടേയും പ്രദേശങ്ങളുടേയും പുരോഗതിയ്ക്കു് നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ കെല്പുള്ളതാണു്. അവയെ മുകളില്‍ സൂചിപ്പിച്ച 'സഹകരണ ശൃംഖല'യില്‍ കോര്‍ത്തിണക്കിയാല്‍ മറ്റേതൊരു കോര്‍പ്പറേറ്റു് ബാങ്കിനേക്കാളും വിപുലവും മൂലധന ശേഷിയുള്ളതും ജനങ്ങളുടെ താല്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിപ്പിക്കാവുന്നതുമായ ബാങ്കിങ്ങു് ഇന്‍ഷുറന്‍സ് മേഖല രൂപപ്പെടുത്താം. പ്രാദേശിക-സംസ്ഥാന ഭരണ സംവിധാനങ്ങളുടെ ബാങ്കായി അതിനെ ഉയര്‍ത്താം. റിസര്‍വ്വു് ബാങ്കുമായി ഏറ്റുമുട്ടല്‍ വേണ്ടി വരാം. അതു് അടുത്ത ഘട്ടം സമരത്തിന്റെ ഒരു മൂര്‍ത്ത രൂപവുമാണു്.

വാര്‍ത്താ വിനിമയം, ബാങ്കിങ്ങു്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ നിര്‍ണ്ണായക മേഖലകളില്‍ കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ക്കു് മേലുള്ള പ്രാദേശിക സമൂഹത്തിനുണ്ടാകുന്ന ആശ്രിതത്വം സാമൂഹ്യ മാറ്റം അസാദ്ധ്യമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമായി മാറുന്നു. കോര്‍പ്പറേറ്റു് മൂലധനാധിപത്യത്തിന്മേലുള്ള പ്രാദേശിക സമൂഹത്തിന്റെ ആശ്രിതത്വം അവസാനിപ്പിക്കണം. അത്തരത്തില്‍, വാര്‍ത്താ വിനിമയം, ബാങ്കിങ്ങു്, ഇന്‍ഷുറന്‍സ്, മാധ്യമം, സംസ്കാരം, ഭരണം, ആസൂത്രണം തുടങ്ങി സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രയോഗ സാധ്യതകളേക്കുറിച്ചു് മേല്പറഞ്ഞ ഓരോ നിര്‍ദ്ദേശവും നിലവിലുള്ള കോര്‍പ്പറേറ്റു്-ധനമൂലധന ആധിപത്യത്തിന്റെ കെട്ടു് വിടുവിക്കാവുന്ന ബദല്‍ മാതൃകകളാക്കാവുന്നതാണു്.

അതേപോലെ തന്നെ, പരിസ്ഥിതി, സ്ത്രീകള്‍, കുട്ടികള്‍, ആദിവാസികള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, വിഭിന്ന ശേഷിയുള്ളവര്‍ തുടങ്ങി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഷയങ്ങളില്‍ സമൂഹത്തിന്റെ ഇടപെടല്‍ ഉറപ്പു് വരുത്തുന്നതിനായുള്ള പ്രത്യേക സംരക്ഷണ സേന സംഘടിപ്പിക്കപ്പെടേണ്ടിയിരിക്കുന്നു. സ്ത്രീകളുടേയും ആദിവാസികളുടേയും സ്വയം സംരക്ഷണത്തിനുള്ള പ്രത്യേക പരിശീലനം അടക്കം ക്രമ സമാധാന പാലനത്തിനും ശുചിത്വ പരിപാലനത്തിനും (ശുദ്ധവായു, ശുദ്ധജലം, ഫലപുഷ്ടിയുള്ള ഭൂമി തുടങ്ങിയവ) പ്രകൃതി വിഭവങ്ങളുടേയും പൊതു സ്വത്തുക്കളുടേയും സംരക്ഷണത്തിനുമുള്ള സാമൂഹ്യ ഇടപെടലും സംഘടിതമായി ഉണ്ടാകേണ്ടതുണ്ടു്. സമൂഹത്തില്‍ പകുതിയിലേറെ വരുന്ന സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം തൊഴിലാളി വര്‍ഗ്ഗത്തിന്റേയും പുരോഗമന പ്രസ്ഥാനങ്ങളുടേയും അടിയന്തിര ശ്രദ്ധ പതിയേണ്ട വിഷയമാണു്. അവരുടെ സ്വരക്ഷയ്ക്കായി കായികാഭ്യാസവും കരാട്ടേയും അടക്കം ആയോധന കലകള്‍ പരിശീപിലിപ്പിക്കുന്ന ഒരു വിപുലമായ പരിപാടി ഏറ്റെടുക്കാവുന്നതാണ്. അതവരെ സംഘടിപ്പിക്കുന്നതിനുള്ള ഉപാധിയുമാണു്.

മേല്പറഞ്ഞവയാകട്ടെ, തൊഴിലാളി വര്‍ഗ്ഗത്തിന്റെ അടുത്ത ഘട്ടം മുന്നേറ്റത്തിന്റെ അടിയന്തിരോപാധികളായി മാറുകയും ചെയ്യും. ന്യൂനപക്ഷത്തിന്റേമാത്രം പ്രാകൃത ജനാധിപത്യമായ നിലവിലുള്ള മൂലധനസര്‍വ്വാധിപത്യത്തിനു് പകരം ബഹു ഭൂരിപക്ഷത്തിന്റേയും ജനാധിപത്യമായ അദ്ധ്വാശേഷിയുടെ സര്‍വ്വാധിപത്യം സ്ഥാപിക്കുന്നതിനു് കാലഘട്ടം ആവശ്യപ്പെടുന്ന പ്രവര്‍ത്തന മാര്‍ഗ്ഗം കൂടിയാണിതു്.

ജോസഫ് തോമസ്.

Wednesday, July 23, 2014

കോര്‍പറേറ്റ് ബജറ്റും സാധാരണക്കാരും - പ്രൊഫ. കെ എന്‍ ഗംഗാധരന്‍


(ദേശാഭിമാനി - 21-July-2014) വ്യക്തവും ലളിതവുമാണ് കേന്ദ്രബജറ്റിന്റെ പൊതുസമീപനം; ഒപ്പം അപകടകാരിയും. മനുഷ്യനേക്കാള്‍ പ്രധാനമാണ് മൂലധനം. വിതരണത്തേക്കാള്‍ പ്രധാനമാണ് സാമ്പത്തികവളര്‍ച്ച. അതിനാല്‍, വന്‍തോതില്‍ മൂലധനിക്ഷേപം നടക്കണം. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസം പാടില്ല. മുതല്‍മുടക്കാന്‍ കഴിയുന്ന കോര്‍പറേറ്റുകളുടെ കരങ്ങള്‍ക്ക് കരുത്തുപകരുകയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം. ദേശീയവരുമാനം ഉയര്‍ന്നാല്‍ പട്ടിണി ഒഴിയും, തൊഴിലില്ലായ്മ കടംകഥയാകും, വിലക്കയറ്റം വിദൂരസ്വപ്നമാകും. ഇപ്പോഴത്തെ 4.7 ശതമാനം വളര്‍ച്ചനിരക്ക് രണ്ടുമൂന്ന് വര്‍ഷത്തിനകം എട്ട് ശതമാനത്തിലേക്ക് എത്തിക്കുകയേ വേണ്ടൂ. ഇതാണ് കേന്ദ്രബജറ്റിന്റെ പൊതുസമീപനം. ഈ പൊതുസമീപനത്തിന്റെ അടിസ്ഥാനത്തിലുള്ള ബജറ്റ് അടങ്കലിന്റെ വീതംവയ്പാണ് അരുണ്‍ ജെയ്റ്റ്ലി നടത്തിയത്. സ്ത്രീകളും കുട്ടികളും ഏറ്റവുമധികം പീഡനമേല്‍ക്കുന്ന നാളില്‍ സ്ത്രീസുരക്ഷയ്ക്ക് 150 കോടിയും പട്ടേല്‍ പ്രതിമയ്ക്ക് 200 കോടിയും! ഒരു ഐഐടി പൂര്‍ണരൂപത്തിലെത്തിക്കാന്‍ 1800 കോടി രൂപ വേണമെന്നിരിക്കെ, അഞ്ച് ഐഐടികളും അഞ്ച് ഐഐഎമ്മുകളും തുടങ്ങാന്‍ 450 കോടി രൂപ!. സാമ്പത്തികവളര്‍ച്ച തൊഴിലില്ലായ്മ കുറയ്ക്കുമോ? ഇല്ല എന്നു സാക്ഷ്യപ്പെടുത്തുന്നത് സാമ്പത്തിക സര്‍വേതന്നെ (സര്‍വേ പേജ് 5). സാമ്പത്തികവളര്‍ച്ചയും തൊഴില്‍ ലഭ്യതയും തമ്മിലെ പൊരുത്തക്കേട് അതില്‍ ചേര്‍ത്തിട്ടുണ്ട്. നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ പഠനവിവരങ്ങളാണ് ഉദ്ധരിച്ചിട്ടുള്ളത്. 2004-05ല്‍ അവസാനിച്ച ഏഴുവര്‍ഷം ആണ്ടില്‍ 5.3 ശതമാനം നിരക്കില്‍ സാമ്പത്തികവളര്‍ച്ചയുണ്ടായി. അക്കാലയളവില്‍ ആറുകോടി പേര്‍ക്ക് പുതുതായി തൊഴില്‍ ലഭിച്ചു. തുടര്‍ന്നുള്ള അഞ്ചുവര്‍ഷം ആണ്ടില്‍ 8.6 ശതമാനം നിരക്കില്‍ സാമ്പത്തികവളര്‍ച്ച. തൊഴിലവസരങ്ങളുടെ വര്‍ധന ഒന്നരക്കോടി. സാമ്പത്തികവളര്‍ച്ച ഒരു വഴി; തൊഴില്‍വളര്‍ച്ച മറുവഴി. തൊഴിലവസരം ഉയരാന്‍ സാമ്പത്തികവളര്‍ച്ച കുറഞ്ഞിരിക്കണമെന്നല്ല ഇതിന്റെ സന്ദേശം. തൊഴിലിനും സാധാരണക്കാരന്റെ വരുമാനവളര്‍ച്ചയ്ക്കും ഉതകുന്ന നിക്ഷേപങ്ങളും അതിനുസരണമായ സാമ്പത്തിക സമീപനവും ഉണ്ടാകണമെന്നാണ്. വന്‍തോതിലുള്ള നിക്ഷേപങ്ങളും ഉയര്‍ന്ന സാങ്കേതികവിദ്യകളും തൊഴില്‍ലഭ്യത ഇടിക്കും. ചെറുകിട- ഇടത്തരം കൃഷിയും വ്യവസായവും തൊഴില്‍ലഭ്യത കൂട്ടും; വാങ്ങല്‍ശേഷി വളര്‍ത്തും. മിനിമം ഭക്ഷ്യ ഊര്‍ജത്തിന്റെ അടിസ്ഥാനത്തിലാണല്ലോ ദരിദ്രരെയും അല്ലാത്തവരെയും വേര്‍തിരിക്കുന്നത്. ഇത് തികച്ചും അശാസ്ത്രീയവും അപരിഷ്കൃതവുമായ മാനദണ്ഡമാണ്. കിട്ടുന്നത് ഭക്ഷിച്ച് ജീവന്‍ നിലനിര്‍ത്തിപ്പോന്ന കാട്ടുജാതിക്കാരുടെ കാലത്തെ ഓര്‍മിപ്പിക്കുന്നതാണ് ഈ മാനദണ്ഡം. ഭക്ഷണം, വസ്ത്രം, വീട്, ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം, കുടിവെള്ളം, പാചകത്തിനുള്ള ഇന്ധനം, സാമൂഹ്യസുരക്ഷ ഇവയെല്ലാം ആധുനികസമൂഹത്തിന് ഒഴിവാക്കാന്‍ കഴിയുന്നതല്ല. ഇപ്പറഞ്ഞ ഘടകങ്ങള്‍ മാനദണ്ഡമാക്കി മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനപ്രകാരം ഗ്രാമങ്ങളില്‍ 44 ശതമാനവും (17.1 കോടി), പട്ടണങ്ങളില്‍ 61 ശതമാനവും (50.9 കോടി) ദരിദ്രരാണ്. അതായത്, മൊത്തം 56 ശതമാനം, അഥവാ 68 കോടി ഇന്ത്യക്കാര്‍. ഇതുവരെയുണ്ടായ സാമ്പത്തികവളര്‍ച്ച അടിത്തട്ടിലെ 77 ശതമാനത്തെ സ്പര്‍ശിച്ചില്ല എന്ന അര്‍ജുന്‍സെന്‍ ഗുപ്ത കമ്മിറ്റിയുടെ നിഗമനം പൂര്‍ണമായും ശരിവയ്ക്കുകയല്ലേ മേല്‍ പഠനം? സാധാരണക്കാര്‍ക്ക് ഭൂമിയോ തൊഴിലോ വരുമാനമോ ഉറപ്പാക്കാതെ, എങ്ങനെയാണ് വിദേശമൂലധനവും ഓഹരിക്കമ്പോളവും കോര്‍പറേറ്റ് നിക്ഷേപവും അവരെ രക്ഷപ്പെടുത്തുക? വിലക്കയറ്റം ബുള്ളറ്റ് ട്രെയിനിന്റെ വേഗത്തില്‍ കുതിക്കുകയാണ്. ഭക്ഷ്യവിലക്കയറ്റമാണ് ഏറെ രൂക്ഷം. അരിയുടെയും ഗോതമ്പിന്റെയും ഉല്‍പ്പാദനം സര്‍വകാല റെക്കോഡില്‍ (26.4 കോടി ടണ്‍) എത്തിയ വര്‍ഷംതന്നെ വിലക്കയറ്റം ഉച്ചസ്ഥായിയില്‍ (10 ശതമാനം) എത്തി. ഇതൊരു വൈപരീത്യമാണ്. ഉല്‍പ്പാദനം വര്‍ധിച്ചാലും വില കുറയില്ല; ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിയാലേ വില കുറയൂ എന്നാണിതിന്റെ സന്ദേശം. കരിഞ്ചന്തയും പൂഴ്ത്തിവയ്പും അവധിവ്യാപാരവും വിലക്കയറ്റത്തിനിടയാക്കുന്നു എന്നത് അംഗീകരിക്കപ്പെട്ട കാര്യമാണ്. കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ അടുത്തനിമിഷം അരിയുടെയും ഗോതമ്പിന്റെയും വില കുറയ്ക്കാം. എഫ്സിഐ ഗോഡൗണുകളില്‍ 3.19 കോടി ടണ്‍ ഭക്ഷ്യധാന്യത്തിന്റെ കരുതല്‍ശേഖരം (ബഫര്‍ സ്റ്റോക്ക്) മതി. ഉള്ളത് 6.98 കോടി ടണ്‍. ആവശ്യമായതിനേക്കാള്‍ 118 ശതമാനം കൂടുതല്‍. കുറഞ്ഞ വിലയ്ക്ക് അരിയും ഗോതമ്പും വിതരണംചെയ്യാന്‍ സര്‍ക്കാരിന് ധൈര്യമില്ല. മില്ലുടമകളുടെയും മൊത്തവ്യാപാരികളുടെയും എതിര്‍പ്പുതന്നെ കാരണം. മാത്രമല്ല, മിനിമം താങ്ങുവിലയ്ക്ക് സംഭരിച്ച ഭക്ഷ്യധാന്യം കുറഞ്ഞ വിലയ്ക്ക് വിതരണംചെയ്യുമ്പോഴുണ്ടാകുന്ന സബ്സിഡിച്ചെലവ് വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറുമല്ല. സബ്സിഡി വഹിക്കുന്നതിനേക്കാള്‍ പ്രധാനം മില്ലുടമകളുടെയും കുത്തക വ്യാപാരികളുടെയും ലാഭവും അവരുടെ രാഷ്ട്രീയ പിന്തുണയുമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒറ്റ നിര്‍ദേശമേ ബജറ്റിലുള്ളൂ. അതാകട്ടെ, വിലകള്‍ ഉയര്‍ത്തുന്നതും! ഭക്ഷ്യധാന്യങ്ങള്‍ പൊതുകമ്പോളത്തില്‍ സര്‍ക്കാര്‍തന്നെ ലേലംചെയ്യുന്ന രീതി (ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്കീം) മുന്‍ സര്‍ക്കാര്‍ പിന്തുടര്‍ന്നുപോന്നതാണ്. അതു തുടരാനാണ് നിര്‍ദേശം. മൊത്തവ്യാപാരികളും കയറ്റുമതിക്കാരുമാണ് ലേലത്തിലെ പങ്കാളികള്‍. അവര്‍ പരസ്പരധാരണയോടെ ലേലസംഖ്യ കുറച്ച് (മദ്യഷാപ്പുകളുടെയും കൂപ്പുലേലത്തിന്റെയും അതേ രീതി), ഭക്ഷ്യധാന്യങ്ങള്‍ ഏറ്റുവാങ്ങി ചില്ലറ കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നു. കയറ്റുമതിയും നടത്തുന്നു. രണ്ടായാലും ഫലം വിലനിയന്ത്രണമല്ല, വിലക്കയറ്റമാണ്. ആഭ്യന്തര നിക്ഷേപ ദൗര്‍ലഭ്യംമൂലമാണ് വിദേശ മൂലധനം സ്വാഗതംചെയ്യുന്നതെന്ന വാദം നിരര്‍ഥകമാണ്. പ്രതിരോധ മേഖലയും ഇന്‍ഷുറന്‍സും ചില്ലറ വ്യാപാരവും റെയില്‍വേയും മറ്റും തങ്ങള്‍ക്കുമുന്നില്‍ തുറന്നിടണമെന്ന വിദേശ മൂലധനത്തിന്റെ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങുകയാണ്. അതിനുള്ള തൊടുന്യായമാണ് ആഭ്യന്തരനിക്ഷേപത്തിലെ കുറവ്. ആഭ്യന്തര നിക്ഷേപത്തിന്റെ സ്രോതസ്സുകള്‍ രണ്ടാണ്. സര്‍ക്കാരും സ്വകാര്യമേഖലയും. നിക്ഷേപിക്കാനുള്ള സര്‍ക്കാരിന്റെ കഴിവ് ചലനമറ്റതല്ല. വര്‍ധിപ്പിക്കാന്‍ കഴിയും. നികുതിഘടന പരിഷ്കരിച്ചും നികുതിനിരക്ക് ഉയര്‍ത്തിയും വരുമാനവര്‍ധന സാധ്യമാണ്. നികുതിവരുമാനവും ദേശീയവരുമാനവും തമ്മിലെ അനുപാതം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പത്തുശതമാനമാണ് അനുപാതം. ഇംഗ്ലണ്ടില്‍ 26.9 ശതമാനവും നോര്‍വേയില്‍ 27.3 ശതമാനവും ഡെന്മാര്‍ക്കില്‍ 34.1 ശതമാനവും ബെല്‍ജിയത്തില്‍ 25.7 ശതമാനവുമാണിത്. അനുപാതം ഉയര്‍ത്തേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമുണ്ട്. പക്ഷേ, നിര്‍ദേശങ്ങളില്ല. വഞ്ചനാപരമാണ് നിര്‍ദേശം എന്നര്‍ഥം. കുറഞ്ഞ നികുതിനിരക്കുകളും ഇളവുകളും വെട്ടിപ്പുകളുമാണ് നികുതിസമാഹരണം കുറയാന്‍ കാരണം. 2013-14 സാമ്പത്തികവര്‍ഷം 5.73 ലക്ഷം കോടി രൂപയുടെ നികുതിയിളവുകള്‍ നല്‍കിയെന്ന് ബജറ്റ് വെളിപ്പെടുത്തുന്നു. 2014-15 വര്‍ഷത്തെ പദ്ധതി അടങ്കല്‍ 5.75 ലക്ഷം കോടി രൂപയാണ്. അതായത് പദ്ധതിച്ചെലവിന്റെ അത്രതന്നെ തുക നികുതി ഇളവായി നല്‍കുന്നു. കോര്‍പറേറ്റ് നികുതിയിളവു മാത്രം 76,116 കോടി രൂപ. കോര്‍പറേറ്റ് നികുതി ഇളവ് ഉപേക്ഷിച്ച്, പതിനായിരം കോടി രൂപകൂടി ചെലവിട്ടാല്‍ പെട്രോളിയം സബ്സിഡി (85,480 കോടി രൂപ) നിലനിര്‍ത്താം. പെട്രോളും ഡീസലും പാചകവാതകവും മണ്ണെണ്ണയും നിലവിലെ വിലയ്ക്ക് തുടര്‍ന്നും നല്‍കാം. മൊത്തം നികുതി ഇളവുകള്‍ (5.73 ലക്ഷം കോടി രൂപ) ഒഴിവാക്കിയാല്‍ ധനകമ്മി (5.28 കോടി) തുടച്ചുമാറ്റാം. എല്ലാത്തരം സബ്സിഡികളും തുടരാം. പക്ഷേ, ഇവയെല്ലാം സങ്കല്‍പ്പനങ്ങള്‍ മാത്രം. സര്‍ക്കാര്‍ നയം അതല്ല; നികുതിസമാഹരണം ദുര്‍ബലപ്പെടുത്തുകയും സബ്സിഡികള്‍ ഒഴിവാക്കുകയുമാണ്. ഇന്ത്യയില്‍ സ്വകാര്യമേഖല ശക്തമാണ്. ഭൂമിയും വ്യവസായങ്ങളും ധനകാര്യസ്ഥാപനങ്ങളും അവ കൈയടക്കുന്നു; അല്ലെങ്കില്‍ നിയന്ത്രിക്കുന്നു. സ്ഥാപനങ്ങള്‍ വന്‍ ലാഭമുണ്ടാക്കുന്നുണ്ട്. സര്‍ക്കാരില്‍ നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ച 6,18,806 കമ്പനികളില്‍ 2,84,697 എണ്ണം ഒരു പൈസപോലും നികുതിയടച്ചില്ല. നഷ്ടമെന്നാണ് വാദം. 3,34,109 (53.99 ശതമാനം) കമ്പനികള്‍ 10.87 ലക്ഷം കോടി രൂപ ലാഭം റിപ്പോര്‍ട്ട് ചെയ്തു. എല്ലാത്തരം ഇളവുകള്‍ക്കും വെട്ടിപ്പുകള്‍ക്കും ശേഷം അവ സ്വയമേവ സമര്‍പ്പിച്ച ടാക്സ് റിട്ടേണുകള്‍ പ്രകാരമാണ് ഈ ലാഭത്തുക. യഥാര്‍ഥ ലാഭം എത്രയോ വലുതായിരിക്കുമെന്ന് ഊഹിക്കുകയേ നിര്‍വാഹമുള്ളൂ. ലാഭവും അവിഹിതമാര്‍ഗങ്ങളിലൂടെ കൈയടക്കുന്ന വരുമാനവും വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെടുന്നു. ലാഭം ഇന്ത്യയില്‍ത്തന്നെ പുനര്‍നിക്ഷേപിച്ച് ഉല്‍പ്പാദനം വളര്‍ത്തല്‍ അജന്‍ഡയിലില്ല. നിഷേപത്തിനുള്ള മൂലധനം വിദേശവായ്പകളായി സമാഹരിക്കുന്നു. കാരണം വിദേശവായ്പയ്ക്ക് പലിശനിരക്ക് വളരെ കുറവാണ്. രാജ്യത്തിന്റെ മൊത്തം വിദേശ കടബാധ്യതയുടെ 33.3 ശതമാനം അത്തരം വായ്പകളാണെന്നു സാമ്പത്തികസര്‍വേ പറയുന്നു. പൊതുമേഖലാ ബാങ്കുകളില്‍നിന്ന് കടമെടുക്കുന്നുണ്ട്. സ്വകാര്യ-പൊതുപങ്കാളിത്ത (പിപിപി) സംരംഭങ്ങള്‍ക്കുള്ള മൂലധന നിക്ഷേപത്തില്‍ സ്വകാര്യമേഖലാ നിക്ഷേപം ബാങ്കുവായ്പയിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നത്. വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വന്‍കിട സ്ഥാപനങ്ങള്‍ വീഴ്ചവരുത്തുന്നു. അവസാനം പ്രവര്‍ത്തനക്ഷമമല്ലാത്ത ആസ്തി ആയി അവ എഴുതിത്തള്ളുന്നു. ബാങ്കിങ് മേഖലയുടെ മൊത്തം വായ്പയില്‍ 2011 മാര്‍ച്ചില്‍ 2.36 ശതമാനം കിട്ടാക്കടമായിരുന്നു. 2014 മാര്‍ച്ചില്‍ അത് 3.9 ശതമാനമായി ഉയര്‍ന്നു. ശതമാനക്കണക്ക് പറഞ്ഞാല്‍ ശരിയായ രൂപം ലഭിക്കുകയില്ല. 2,04,249 കോടിയായി ഉയര്‍ന്നു എന്നു പറഞ്ഞാല്‍ ഏകദേശരൂപം കിട്ടും. വിദേശ മൂലധനം ഉല്‍പ്പാദനവും തൊഴിലവസരങ്ങളും ഉയര്‍ത്തുമെന്നു കരുതേണ്ട. ഓഹരിക്കമ്പോളത്തിലേക്കാണ് മൂലധനമെത്തുന്നത്. റെയില്‍വേയുടെയും പ്രതിരോധ ഫാക്ടറികളുടെയും എല്‍ഐസിയുടെയും പൊതുമേഖലാ ബാങ്കുകളുടെയുമെല്ലാം ഓഹരികള്‍ വിദേശ കരങ്ങളിലെത്തുന്നതോടെ ആ മേഖലകളുടെ നിയന്ത്രണവും വിദേശ മൂലധനത്തിനാവും. ഓഹരി ഇടപാടിലാണ് ധനമൂലധനം നിക്ഷേപിക്കപ്പെടുന്നത്. കഴിഞ്ഞവര്‍ഷം എത്തിച്ചേര്‍ന്നത് 27.58 ശതകോടി ഡോളറിന്റെ ധനമൂലധനം. ഇക്കൊല്ലമത് 35 ശതകോടി ഡോളറാകുമെന്ന് അസോചം കണക്കാക്കുന്നു. ലാഭം ദേശീയവും വിദേശീയവുമായ ഓഹരി ഇടപാടുകാര്‍ക്ക് ചെന്നുചേരും. ജനങ്ങള്‍ക്ക് പ്രയോജനമില്ല. ഒരു ഉദാഹരണം. ജൂലൈ 7നും 14നും ഇടയില്‍ ഇന്‍ഫോസിസിന്റെ ഓഹരി വില 86.6 രൂപ കണ്ട് വര്‍ധിച്ചു. കോടിക്കണക്കിന് ഓഹരികള്‍ കൈമാറ്റപ്പെടുമ്പോള്‍ ലാഭമെത്രയെന്ന് ഊഹിച്ചാല്‍ മതി. - See more at: http://deshabhimani.com/dbnew/news-articles-all-latest_news-385248.html#sthash.Mpyrymxs.dpuf

രാജ്യരക്ഷയും അടിയറവയ്ക്കുന്നു


(ദേശാഭിമാനി - മുഖപ്രസംഗം - on 20-July-2014) രാജ്യസുരക്ഷയുമായി നാഭീനാള ബന്ധമുള്ള പ്രതിരോധ മേഖലയില്‍ നൂറുശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നതിന്റെ ഭാഗമായി, ചരക്കുകടത്ത് വിമാന നിര്‍മാണമേഖല സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തിരിക്കുകയാണ് മോഡിസര്‍ക്കാര്‍. നിലവിലുള്ള 56 ആവ്റോ വിമാനങ്ങള്‍ക്കു പകരം പുതിയ വിമാനങ്ങള്‍ നിര്‍മിക്കുന്നതിനാണ് വിദേശ പങ്കാളിത്തത്തോടെ ആഭ്യന്തര സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. ഇതോടെ വ്യോമസേനാ വിമാനിര്‍മാണത്തില്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിനുള്ള കുത്തകാവകാശം പൂര്‍ണമായും ഇല്ലാതാകും. റിലയന്‍സ്, ടാറ്റ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി തുടങ്ങിയ കമ്പനികള്‍ക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. വിമാന നിര്‍മാണമേഖലയില്‍ ഒരു മുന്‍ പരിചയവുമില്ലാത്ത കമ്പനികള്‍ക്കാണ് അനുമതി നല്‍കുന്നത്. അതിനര്‍ഥം ഈ ഇന്ത്യന്‍ കമ്പനികള്‍ വിദേശകമ്പനികള്‍ക്ക് കടന്നുവരാനുള്ള വാഹനം മാത്രമായിരിക്കുമെന്നാണ്. പ്രതിരോധ മേഖലയെ പൂര്‍ണമായും വിദേശ സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുന്നതിന്റെ ഭാഗമായുള്ള ഏറ്റവും നിര്‍ണായക തീരുമാനമാണ് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിരോധ ഏറ്റെടുക്കല്‍ സമിതിയില്‍നിന്ന് ഉണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ കോര്‍പറേറ്റുകള്‍ കോടികള്‍ ഒഴുക്കി നല്‍കിയ പിന്തുണയ്ക്ക് മോഡിസര്‍ക്കാര്‍ രാജ്യരക്ഷയെപ്പോലും പണയംവച്ചു നല്‍കുന്ന പ്രത്യുപകാരമാണ് ഇത്. ഡിആര്‍ഡിഒ, മറ്റ് അഞ്ച് പൊതുമേഖലാ യൂണിറ്റുകള്‍, 39 ഓര്‍ഡിനന്‍സ് ഫാക്ടറികള്‍ എന്നിവയെ ക്രമേണ സര്‍ക്കാര്‍ അവഗണിക്കുമെന്നും പുതിയ തീരുമാനം സൂചിപ്പിക്കുന്നു.സങ്കുചിതമായ ദേശീയാഭിമാനബോധം പ്രചരിപ്പിക്കുന്ന ബിജെപി സര്‍ക്കാര്‍തന്നെയാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രതിരോധ മേഖല സ്വകാര്യ-വിദേശ പങ്കാളിത്തത്തിനായി തുറന്നുകൊടുത്തത്. 2001ല്‍ വാജ്പേയി സര്‍ക്കാരാണ് പ്രതിരോധ മേഖലയില്‍ 26 ശതമാനം വിദേശനിക്ഷേപം അനുവദിച്ചത്. ഇതോടെ പ്രതിരോധമേഖലയിലെ ആയുധ ഉപകരണങ്ങളുടെ ഇറക്കുമതി കുറയുമെന്ന് വാദിച്ചു. എന്നാല്‍, ഈ രംഗത്ത് കാര്യമായ ഒരു സ്വകാര്യ നിക്ഷേപവും കടന്നുവന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനിയും വിദേശപങ്കാളിത്തത്തോടെ ഒരു പ്രധാന ഫാക്ടറിപോലും തുറന്നിട്ടില്ല. ബജറ്റ് പ്രസംഗത്തിന് മറുപടി പറയവെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ പറഞ്ഞത് ഇപ്പോഴും 70 ശതമാനം പ്രതിരോധ ഉപകരണങ്ങളും ആയുധങ്ങളും അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്ന്് ഇറക്കുമതി ചെയ്യുന്നുവെന്നാണ്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ് സ്വകാര്യ പങ്കാളിത്തം 49 ശതമാനമായി ഉയര്‍ത്താന്‍ മോഡിസര്‍ക്കാര്‍ തയ്യാറായതത്രെ! അമ്പത്തൊന്ന് ശതമാനം ഓഹരികള്‍ ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ക്കായിരിക്കുമെന്നതിനാല്‍ പ്രതിരോധ നിര്‍മാണം വിദേശ കമ്പനികളുടെ കൈവശമെത്തില്ലെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. എന്നാല്‍, 26 ശതമാനം വിദേശ പങ്കാളിത്തം അനുവദിച്ചപ്പോള്‍ വിദേശ-സ്വദേശ സ്വകാര്യ പങ്കാളിത്തത്തില്‍ പ്രധാന ഫാക്ടറികളൊന്നും തുറക്കാത്തതുപോലെ 49 ശതമാനം അനുവദിച്ച ഈ ഘട്ടത്തിലും അത് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. അതിനാല്‍ മോഡിസര്‍ക്കാരിന് സ്വകാര്യ പങ്കാളിത്തം 76 ശതമാനമോ 100 ശതമാനമോ ആക്കി ഉയര്‍ത്തേണ്ടി വരും. അപ്പോള്‍മാത്രമേ അമേരിക്കയിലെ ബോയിങ്ങും ലോക്ക്ഹീഡ് മാര്‍ട്ടിനും റഷ്യയിലെ ഇല്യൂഷിനും ഉക്രൈനിലെ അന്റോനോവും ഇറ്റലിയിലെ അലേനിയ അയര്‍മാച്ചിയും പോലുള്ള ആയുധക്കമ്പനികള്‍ ഇന്ത്യയില്‍ പ്രതിരോധനിര്‍മാണ യൂണിറ്റുകള്‍ തുറക്കൂ. അതുകൊണ്ടുതന്നെ അടുത്ത അഞ്ചു വര്‍ഷത്തിനകം മോഡിസര്‍ക്കാര്‍ പ്രതിരോധമേഖലയില്‍ നൂറു ശതമാനം വിദേശനിക്ഷേപം അനുവദിക്കുമെന്ന് ഉറപ്പാണ്. അധികാരമേറി രണ്ടുമാസം തികയുന്നതിനു മുമ്പ് 49 ശതമാനം വിദേശനിക്ഷേപം അനുവദിച്ച മോഡിക്ക് ഇന്ത്യന്‍ പ്രതിരോധമേഖലയെ പൂര്‍ണമായും വിദേശ കമ്പനികള്‍ക്ക് തീറെഴുതുന്നതിന് ഒരു മടിയുമുണ്ടാകില്ല. ഇക്കാര്യത്തില്‍ മോഡിക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ ഉണ്ടാവുകയും ചെയ്യും.പ്രതിരോധ നിര്‍മാണം പൂര്‍ണമായും സ്വകാര്യമേഖലയുടെ, വിദേശ ശക്തികളുടെ കൈകളിലാകുന്നത് രാജ്യസുരക്ഷയെ അപകടത്തിലാക്കും. കാര്‍ നിര്‍മാണമോ മറ്റേതെങ്കിലും യന്ത്ര നിര്‍മാണമോ പോലെ ലഘുവായ പ്രശ്നമായി ഇതിനെ കാണാനാവില്ല. മൂന്ന് സൈനികദളങ്ങളാണ് അവര്‍ക്കാവശ്യമുള്ള ആയുധങ്ങളുടെ രൂപകല്‍പ്പനചെയ്യുന്നത്. അതിനുസരിച്ചുള്ള ആയുധങ്ങളാണ് നിര്‍മിക്കേണ്ടത്. ഈ രൂപകല്‍പ്പന സ്വകാര്യമേഖലയ്ക്ക് കൈമാറുമ്പോള്‍ ശത്രുരാജ്യങ്ങള്‍ക്ക് ഉള്‍പ്പെടെ കൈമാറ്റംചെയ്യപ്പെടുമെന്ന് ഉറപ്പാണ്. ഇവിടെ അപകടത്തിലാകുന്നത് രാജ്യസുരക്ഷതന്നെ. അമേരിക്കയിലേതുപോലെ സൈനിക വ്യവസായ കോര്‍പറേഷന്‍ രൂപീകരണത്തിന് വര്‍ധിച്ച സ്വകാര്യവല്‍കരണം വഴിവയ്ക്കും. ഇത്തരം വ്യവസായ സൈനിക കൂട്ടുകെട്ട് അവരുടെ ലാഭത്തില്‍ മാത്രമാകും ശ്രദ്ധിക്കുക. കൂടുതല്‍ യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വേണ്ടി അവര്‍ നിലകൊള്ളും. മധ്യപൗരസ്ത്യ മേഖലകളിലെ സംഘര്‍ഷങ്ങളും അമേരിക്കയിലെ സൈനിക-വ്യവസായ കോംപ്ലക്സുകളും തമ്മിലുള്ള ബന്ധം ഉദാഹരണം. രാജ്യത്തെ വിമതര്‍ക്ക് ആയുധം കൈമാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വിദേശകമ്പനികളില്‍നിന്ന് ആയുധം വാങ്ങുന്നതാണ് അഴിമതിക്ക് കാരണമെന്നും വിദേശപങ്കാളിത്തത്തോടെ ഇന്ത്യയില്‍ കമ്പനികള്‍ തുറന്നാല്‍ അഴിമതിക്കുള്ള അവസരം കുറയുമെന്നുമാണ് സര്‍ക്കാരിന്റെ മറ്റൊരു വാദം. 1980 കളിലെ ബൊഫോഴ്സ് ഇടപാടാണ് പ്രതിരോധ മേഖലയിലെ ഏറ്റവും പ്രധാന അഴിമതി. തുടര്‍ന്ന് കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയ ആയുധങ്ങളിലും ശവപ്പെട്ടിയിലും വരെ അഴിമതി നിറഞ്ഞു. അവസാനമായി യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിലും. പ്രതിരോധമേഖല സ്വകാര്യ മേഖലയ്ക്ക് കൈമാറിയാല്‍ ഈ അഴിമതി പതിന്മടങ്ങ് വര്‍ധിക്കാനാണ് സാധ്യത. ഇന്ത്യന്‍ പ്രതിരോധരംഗത്തെ സ്വാശ്രയവല്‍ക്കരിക്കാനല്ല; മറിച്ച്, കൂടുതല്‍ വിദേശ ആശ്രിതമാക്കാനും അതുവഴി രാജ്യരക്ഷയെത്തന്നെ അപകടപ്പെടുത്താനുംമാത്രമേ സര്‍ക്കാരിന്റെ പുതിയ തീരുമാനം ഉപകരിക്കൂ. - See more at: http://deshabhimani.com/dbnew/news-editorial-all-latest_news-385154.html#sthash.Vwur1j5r.dpuf

Tuesday, July 15, 2014

നവ ലിബറലിസത്തിന്റെ ദുഷ്ടമായ പിടിക്കുള്ളില്‍ : സി പി ചന്ദ്രശേഖര്‍


(Courtesy : Deshabhimani - Posted on: 10-Jul-2014 11:24 PM) ഇപ്പോഴത്തെ എന്‍ഡിഎ സര്‍ക്കാരിനെ മുന്‍ഗാമിയായ യുപിഎ സര്‍ക്കാരില്‍നിന്ന് വേര്‍തിരിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയായാലും സാമ്പത്തികനയം അതില്‍പ്പെടുന്നില്ല. ജനങ്ങള്‍ ഒരു മാറ്റത്തിനുവേണ്ടി തീര്‍ച്ചയോടെ വോട്ടുചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്റെ ബജറ്റ് പ്രസംഗം തുടങ്ങിയതുതന്നെ. ഇതാണ് ശരിയെങ്കില്‍ 2014-15 സാമ്പത്തിക വര്‍ഷത്തിലേക്കായി അവതരിപ്പിച്ച ഈ ആദ്യ ബജറ്റ് കൊണ്ടുതന്നെ മാറ്റത്തിനുവേണ്ടി ആഗ്രഹിച്ച ജനങ്ങള്‍ നിരാശരായിട്ടുണ്ടാകണം. സാമ്പത്തിക നയരംഗത്ത് കാര്യമായി ഒന്നും മാറിയതായി തോന്നുന്നില്ല. മുമ്പത്തെപ്പോലെതന്നെ ധനമന്ത്രിയുടെ പ്രസംഗം ശ്രമകരവും നിസ്സാരതകള്‍ ഉള്‍ക്കൊള്ളുന്നതുമായിരുന്നു. ആദ്യഭാഗം ദീര്‍ഘവും രണ്ടാംഭാഗം ഹ്രസ്വവും. നിലവിലുള്ള പദ്ധതികള്‍ പുനഃസംഘടിപ്പിച്ചുണ്ടാക്കിയതോ നേരത്തെതന്നെ നിലനില്‍ക്കുന്നവ പുതിയ പേരില്‍ അവതരിപ്പിച്ചതോ ആയിരുന്നു ചില നിര്‍ദേശങ്ങള്‍. ഇവ കൂടി ഉള്‍പ്പെട്ടതും വാര്‍ഷിക പൊതുബജറ്റിന്റെ പരിധിയില്‍ പെടാത്തതുമായ കൊച്ചുകൊച്ചു നടപടികള്‍ നിരത്താനാണ് ഏറെ സമയവുമെടുത്തത്. മറ്റുള്ളവയാകട്ടെ, വന്‍ തുക ആവശ്യമുള്ളയിടത്ത് തുച്ഛമായ തുക മാത്രം നീക്കിവച്ച് നിരര്‍ഥകമാക്കിയിട്ടുള്ളവയായിരുന്നു. യുപിഎയേക്കാള്‍ പരിഷ്കരണവാദികളും ബിസിനസ് അനുകൂലികളുമാണ് എന്‍ഡിഎ എന്ന് വിദേശനിക്ഷേപകരോടും ഇന്ത്യയിലെതന്നെ വന്‍കിട മൂലധനശക്തികളോടും പ്രഖ്യാപിക്കുക എന്നതായിരുന്നു ഈ അഭ്യാസത്തിന്റെ ഉദ്ദേശ്യം തന്നെ. അതുകൊണ്ടുതന്നെ, ഇന്‍ഷുറന്‍സ്-പ്രതിരോധ ഉല്‍പ്പാദന രംഗങ്ങളിലെ വിദേശനിക്ഷേപ പരിധി ഉയര്‍ത്തി. മൂലധന കമ്പോളത്തിലെ നിക്ഷേപകര്‍ക്ക് സുപ്രധാന ഇളവുകള്‍ നല്‍കി. റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വാണിജ്യ റിയല്‍ എസ്റ്റേറ്റ് ബിസിനസിന് ആനുകൂല്യം നല്‍കി. വ്യവസായങ്ങള്‍ക്ക് വിശാലമാക്കപ്പെട്ട നിക്ഷേപ അലവന്‍സ് പദ്ധതി ഉള്‍പ്പെടെ ഇളവുകളും സൗജന്യങ്ങളും നല്‍കി. പക്ഷേ, പ്രശ്നം മറ്റൊരിടത്താണ്. ഈ നടപടികളൊന്നും തന്നെ രാജ്യത്തിനാവശ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ വികസനത്തെ ത്വരിതപ്പെടുത്തുകയോ ചെയ്യില്ല എന്നിടത്താണ്. വളര്‍ച്ചാനിരക്ക് മുമ്പോട്ടുകൊണ്ടുപോകണമെങ്കില്‍ സര്‍ക്കാര്‍ ഗ്രാമ-നഗര അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പണം ചെലവാക്കണം; വിവിധങ്ങളായ തരത്തില്‍ നിക്ഷേപം നടത്തണം. ചെലവാക്കാന്‍ വേണ്ട പണത്തിനുള്ള വിഭവസ്രോതസ്സ് കണ്ടെത്തണം. എന്‍ഡിഎയുടെ ധനമന്ത്രിയാകട്ടെ, വിഭവങ്ങള്‍ കണ്ടെത്താനുള്ള ഒരു താല്‍പ്പര്യവും പ്രകടിപ്പിക്കുന്നില്ല. പകരം മുന്‍ സര്‍ക്കാരുകളെ അനുകരിച്ചുകൊണ്ട് അദ്ദേഹം മധ്യവിഭാഗ നികുതിദായകര്‍ക്ക് വിപുലീകൃതമായ ആദായനികുതി പരിധി, അല്‍പ്പം ഉയര്‍ന്ന സമ്പാദ്യബന്ധിത സൗജന്യങ്ങള്‍ എന്നിങ്ങനെയുള്ള സാധാരണ നടപടികളിലൂടെ നിശ്ചിത വരുമാനക്കാര്‍ക്ക് അല്‍പ്പം ചിലതു നല്‍കി. അതിലൂടെ, ഇന്ത്യയിലെ അതിസമ്പന്ന വിഭാഗങ്ങള്‍ കുന്നുകൂട്ടുന്ന വമ്പന്‍ മിച്ചങ്ങള്‍ക്കുമേല്‍ നികുതി ചുമത്താതിരിക്കുന്നതില്‍നിന്ന് ശ്രദ്ധ തിരിച്ചുവിട്ടു. നികുതി ചുമത്തലിലൂടെ വിഭവസമാഹരണം നടത്തുന്നില്ലെങ്കില്‍ അധികച്ചെലവുകള്‍ സര്‍ക്കാരിന്റെ കമ്മി വര്‍ധിപ്പിക്കും. എന്‍ഡിഎയ്ക്ക് ആവശ്യം മുന്‍ഗാമികളേക്കാള്‍ വലിയ പരിഷ്കരണവാദികളായി സ്വയം അവതരിപ്പിക്കലാണെന്നതുകൊണ്ടുതന്നെ അവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന വഴിയല്ല ഇത്. ധനകാര്യ അച്ചടക്കത്തിനും പണസമാഹരണത്തിനും കാര്യമായ നിലയിലുള സാമ്പത്തിക ഇടപെടലുകള്‍ വഴിതെളിച്ചുകൊള്ളുമെന്നാണ് ധനമന്ത്രി ആണയിടുന്നത്. അങ്ങനെ ദേശീയവരുമാനത്തിന്റെ 4.1 ശതമാനം ധനകമ്മി എന്ന ഇടക്കാല ബജറ്റിലെ ലക്ഷ്യത്തിലദ്ദേഹം ഉറച്ചുനില്‍ക്കുന്നു. ഇത് ധ്വനിപ്പിക്കുന്നത് പരിമിതമായ സാമ്പത്തികമേഖലയെ തങ്ങള്‍ക്ക് നവഉദാരവല്‍ക്കരണ നയങ്ങള്‍ അനുവദിച്ചു തരുന്നുള്ളൂ എന്നും തങ്ങള്‍ അതില്‍ പെട്ടുപോയിരിക്കുന്നു എന്നുമുള്ള സത്യമാണ്. അക്കങ്ങള്‍ കൊണ്ടുള്ള കളികളിലൂടെ ധനകാര്യ സംബന്ധിയായി പെരുമാറാനുള്ള അല്‍പ്പം ഇടം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തനിക്കുതന്നെ അനുവദിച്ചുനല്‍കുന്നുണ്ട്. ഉയര്‍ന്ന പ്രത്യക്ഷനികുതി സമ്പ്രദായം, സിഗരറ്റ് അടക്കം ചിലവയിലുള്ള പരോക്ഷ നികുതി പരിഷ്കാരം എന്നിവയിലൂടെ മൊത്തം നികുതിവരുമാനം 2014-15ല്‍ 2013-14ലെ 1,22,700നെ അപേക്ഷിച്ച് 2014-15ല്‍ 2,20,000 കോടി കണ്ട് ഉയര്‍ത്താമെന്ന് അദ്ദേഹം കരുതുന്നു. നേരത്തെ പറഞ്ഞ നികുതിയിളവുകളെല്ലാം ഉണ്ടായിരിക്കെത്തന്നെയാണിത്. എന്നാല്‍, ഇപ്പറഞ്ഞ വിധമുള്ള ഊതിപ്പെരുപ്പിച്ച നികുതിവരുമാന നിരക്ക് ഉണ്ടായാലും സര്‍ക്കാരിന് ഒരു പ്രശ്നമുണ്ട്. സര്‍ക്കാര്‍ സ്വയം നിജപ്പെടുത്തിയിരിക്കുന്ന കര്‍ക്കശമായ കമ്മി പരിധി എന്ന ലക്ഷ്യംകൊണ്ട് ഉണ്ടാവുന്നതാണിത്. ധനമന്ത്രിയുടെ പക്കലുള്ള പണത്തിന്റെ വലിയ ഒരുഭാഗം വ്യക്തമായ കാര്യത്തിനുവേണ്ടി ചെലവാക്കാന്‍ ബാധ്യസ്ഥമായുള്ളതാണ്. മുന്‍കാലത്തെ കടബാധ്യതയ്ക്ക് പലിശയടയ്ക്കണം. പ്രതിരോധച്ചെലവ് കുറയ്ക്കാനാകാത്തതാണ്. സബ്സിഡികള്‍ എളുപ്പത്തില്‍ കുറയ്ക്കാനാകുന്നതല്ല. അങ്ങനെ വരുമ്പോള്‍, ഭക്ഷ്യസുരക്ഷാനിയമം മുന്‍നിര്‍ത്തിയുള്ള വാഗ്ദാനം ഒരുപരിധി വരെയെങ്കിലും പാലിക്കാന്‍ 2013-14ലെ 92,000 കോടിയില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന 1,15,000 കോടിയുടെ സബ്സിഡി ഭക്ഷ്യരംഗത്തുവേണം. എന്നാല്‍, ചെലവുകള്‍ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ പ്രകടമാണ്. തൊഴിലുറപ്പുനിയമം വേണ്ടത്ര വ്യാപിച്ചിട്ടില്ല. അതുപ്രകാരം ഉണ്ടാകേണ്ട തൊഴില്‍ ഉല്‍പ്പാദനലക്ഷ്യങ്ങള്‍ സാധിച്ചിട്ടുമില്ല. എന്നിട്ടും അതിനുള്‍പ്പെടെയായി ഗ്രാമവികസനത്തിന് നീക്കിവച്ചിട്ടുള്ളത് 80,000 കോടി രൂപയാണ്; 2013-14ലെ ബജറ്റിലേതിനെ അപേക്ഷിച്ച് 5,500 കോടി മാത്രം കൂടുതല്‍. ഇത്തരം നടപടികളിലൂടെ റവന്യൂ ചെലവ് വര്‍ധന 2014-15ലേക്കുള്ള ബജറ്റ് 1,50,514 കോടി എന്നു കണക്കാക്കുന്നു. 2013-14ലെ 1,56,000 കോടിയെ അപേക്ഷിച്ച് ശ്രദ്ധേയമായ തോതിലല്ലെങ്കിലും കുറവുതന്നെയാണിത്. 2013-14ലെ 24,036 കോടിയുടേതില്‍നിന്ന് താഴ്ന്ന 2014-15ലെ 22,266 കോടിയുടെ മൂലധനച്ചെലവ് വര്‍ധന കൂടി ഇതോടെ ചേര്‍ത്തുവച്ചാല്‍ ബജറ്ററി ചെലവ് 2013-14ലെ 13 ശതമാനത്തെ അപേക്ഷിച്ച് 2014-15ല്‍ 11 ശതമാനമെന്ന് താരതമ്യേന കുറഞ്ഞ തോതിലാണെങ്കിലും ഉയരുന്നു എന്ന് കാണാം. ഇപ്പോഴത്തെ പണപ്പെരുപ്പ വര്‍ധന നിരക്കുകൂടി കണക്കാക്കിയാല്‍ മൊത്തം ചെലവില്‍ നേരിയ തോതിലുള്ള യഥാര്‍ഥ വര്‍ധനയുണ്ടാകുന്നു. അങ്ങനെ നോക്കുമ്പോള്‍, സാധാരണ മട്ടിലുള്ള കാര്യം നടത്തിപ്പ് എന്നതിനപ്പുറം ബജറ്റ് ഒരു മാറ്റത്തെയും കുറിക്കുന്നില്ല എന്ന് കാണാം. അതിനുമപ്പുറം, വരുമാനലക്ഷ്യങ്ങള്‍ അതിശയോക്തി കലര്‍ന്നതാണെന്ന് വരുമെന്നിരിക്കെ ചെലവ്ചെയ്യല്‍ ബജറ്റില്‍ പറയുന്ന തലത്തിനും താഴെ എത്തിനില്‍ക്കുകയാകും ഉണ്ടാവുക. മരവിച്ചുനില്‍ക്കുന്ന സമ്പദ്ഘടനയെ ത്വരിതപ്പെടുത്തുന്നതിനോ 7-8 ശതമാനത്തിന്റെ തുടര്‍വികസനത്തിലേക്കുള്ള യാത്ര തുടങ്ങുന്നതിനോ ഇന്നത്തെ ധനില പര്യാപ്തമല്ല എന്ന് പലരും വാദിച്ചേക്കാം. അരുണ്‍ ജെയ്റ്റ്ലി ഇത് അംഗീകരിക്കുന്നുണ്ട്. ചെയ്യേണ്ടതും ചെയ്യാവുന്നതുമായ കാര്യങ്ങളെല്ലാം മന്ത്രിസഭയുണ്ടാക്കി 45 ദിവസത്തിനുള്ളിലവതരിപ്പിക്കുന്ന ആദ്യ ബജറ്റില്‍ പ്രതീക്ഷിക്കുന്നത് ബുദ്ധിയല്ല എന്ന് അദ്ദേഹം മുന്നറിയപ്പ് നല്‍കുന്നുകൂടിയുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വന്‍ പ്രതീക്ഷ സൃഷ്ടിച്ചുകൊണ്ട് ഇന്നത്തെ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നവരാണിവര്‍. അതുകൊണ്ടുതന്നെ രാഷ്ട്രം കാത്തിരിക്കട്ടെ എന്ന് പറഞ്ഞാലത് കുറച്ച് കടന്ന കൈയായിപ്പോകും. ജെയ്റ്റ്ലി നവമധ്യവിഭാഗം എന്നു വിശേഷിപ്പിക്കുന്നവരോ, പാവപ്പെട്ടവരോ അതില്‍ സന്തുഷ്ടരാകാന്‍ പോകുന്നില്ല. ഒപ്പം, മോഹിച്ച "വന്‍കിട" സൗജന്യങ്ങള്‍ കിട്ടാത്തതില്‍ എന്‍ഡിഎയെ പിന്തുണയ്ക്കുന്ന വമ്പന്‍ ബിസിനസുകാര്‍ കുപിതരാവുകയും ചെയ്യും. - See more at: http://deshabhimani.com/newscontent.php?id=479764#sthash.WrlLhSAl.dpuf

കേരളം ലഹരി മരുന്നുകളുടെ പിടിയില്‍ -


(Courtesy : Deshabhimani - Posted on : 14-Jul-2014 01:57 AM) 3 ബീച്ചിലെ ലഹരിത്തിരകള്‍ പൂക്കോയയുടെയും കിണ്ടിസുരയുടെയും പൊന്നേട്ടന്റെയും ബിഗ്ഷോപ്പര്‍ സൗമിനിയുടെയും പോപ്പിന്‍സ് റാഫിയുടെയും ലോകമാണ് കോഴിക്കോട് ബീച്ച്. മണല്‍പരപ്പില്‍ കഞ്ചാവ് പൊതികള്‍ പൂഴ്ത്തിവച്ച് ആവശ്യക്കാരനെ തേടും പൂക്കോയ. ആള്‍ക്കൂട്ടത്തിനിടയില്‍ ലഹരി മണപ്പിച്ച് ഇരയെ വലയിലാക്കും കിണ്ടിസുര. ബിഗ് ഷോപ്പറില്‍ പലഹാരങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്നത് ബിഗ്ഷോപ്പര്‍ സൗമിനി. മയക്കുമരുന്നുകള്‍ ഗോലി രൂപത്തിലാക്കി സെല്ലോടേപ്പ് വച്ച് ശരീരത്തില്‍ ഒട്ടിച്ച് മത്സ്യത്തൊഴിലാളിയുടെ വേഷത്തിലാണ് പൊന്നേട്ടന്‍ "അവതരിക്കുക". കോഴിക്കോട് നഗരത്തിന്റെ ലഹരിനുരയുന്ന ഇടനാഴികളില്‍ ഇവരുണ്ടാകും. മൊബൈല്‍ ഫോണിലൂടെ കച്ചവടം ഉറപ്പിച്ചശേഷം ബീച്ചില്‍വച്ചാണ് സാധനംകൈമാറുന്നത്. ചുമട്ടുതൊഴിലാളിയുടെ വേഷത്തില്‍ തലേക്കെട്ടിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചെത്തുന്ന തലേക്കെട്ട് സുനി, ഹിന്ദിയും ഇംഗ്ലീഷും കുത്തിയൊലിക്കുന്ന നാവിന്‍തുമ്പില്‍ ലഹരിയുമായെത്തുന്ന ബഹുഭാഷാ പണ്ഡിതന്‍ ഇംഗ്ലീഷ് റാഫി, ഒഴിഞ്ഞ സിഗരറ്റ് പായ്ക്കറ്റുകളില്‍ കഞ്ചാവും ബ്രൗണ്‍ഷുഗറും നിറച്ച് ബീച്ചില്‍ ഉപേക്ഷിച്ചനിലയില്‍ ഒളിപ്പിച്ച്് ആവശ്യക്കാരെ മൊബൈലില്‍ വിളിച്ചുവരുത്തുന്ന സിഗററ്റ് അനീഷ്... ഇവരെല്ലാം കോഴിക്കോടന്‍ അധോലോകത്തിലെ രാജാക്കന്മാരാണ്. പൊട്ടും ന്യൂജനറേഷന്‍ അങ്കിള്‍സും കോഴിക്കോട് നഗരത്തിലെ ബംഗ്ലാദേശ് കോളനി പാപം കഴുകിക്കളഞ്ഞ് ശാന്തി നഗര്‍ കോളനിയായപ്പോള്‍ അവിടത്തെ മുഴുവന്‍ അഴുക്കും വന്നടിഞ്ഞത് കോഴിക്കോട് ബീച്ചില്‍. നഗരത്തിലെ മയക്കുമരുന്നുകളുടെ മൊത്ത-ചില്ലറ വില്‍പ്പന കേന്ദ്രമായി ബീച്ച് മാറി. അഞ്ചുവര്‍ഷത്തിനിടെ നഗരപരിധിയിലെ 15 പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ചെയ്ത മയക്കുമരുന്ന് കേസുകളില്‍ ഏറിയ പങ്കും ബീച്ച് ഉള്‍ക്കൊള്ളുന്ന ടൗണ്‍ സ്റ്റേഷനില്‍. ഈ വര്‍ഷംമാത്രം 17 കേസുകള്‍ ഇവിടെ രജിസ്റ്റര്‍ചെയ്തു. കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, വേദനസംഹാരി ഗുളികകളായ സ്പാസ്മോ പ്രോക്സിവോന്‍, ഡൈസൈക്ലാമീന്‍, നൈട്രാവേറ്റ് എന്നിവമയക്കുമരുന്നിന്റെ വകഭേദങ്ങള്‍. ട്രെയിന്‍മാര്‍ഗവും ട്രാവല്‍ഏജന്‍സി വാഹനങ്ങളുടെ സീറ്റിനടിയിലും ഉത്തരേന്ത്യയില്‍നിന്നെത്തുന്ന മാര്‍ബിള്‍-ഗ്രാനൈറ്റ് വണ്ടികളില്‍ സാധനങ്ങള്‍ക്കിടയില്‍ തിരുകിയുമാണ് ഇവയില്‍ ഭൂരിഭാഗവും എത്തുന്നത്. കൂടാതെ അതിര്‍ത്തികടന്നെത്തുന്ന കോഴിവണ്ടികളില്‍ കോഴിയുടെ ചിറകിനടിയില്‍ ഒളിപ്പിച്ചുവച്ചും മയക്കുമരുന്നുകള്‍ നഗരത്തിലെത്തുന്നു. ഇടുക്കി, കമ്പം, തേനി, ഉഡുമല്‍പേട്ട്, ബൈരക്കുപ്പ, മുംബൈ, എന്നിവിടങ്ങളില്‍നിന്നാണ് കഞ്ചാവ് എത്തുന്നത്. ഇവിടങ്ങളില്‍ നിന്ന് 10,000 രൂപയ്ക്ക് വാങ്ങുന്ന ഒരു കിലോ കഞ്ചാവ് ഒരു ലക്ഷം രൂപയ്ക്കാണ് നഗരത്തില്‍ വിറ്റുപോകുന്നത്. പത്തു മുതല്‍ 25ഗ്രാം വരെയുള്ള ചെറിയ പൊതികള്‍ക്ക് 100 മുതല്‍ 500 രൂപവരെയാണ് ഈടാക്കുക. ഗോവ, മുംബൈ എന്നിവിടങ്ങളില്‍നിന്ന് എത്തിക്കുന്ന ബ്രൗണ്‍ഷുഗര്‍ "പൊട്ട്" എന്ന പേരില്‍ ചെറിയ പൊതികളിലാക്കിയാണ് നഗരത്തിലെ വില്‍പ്പന. ഒരു പൊട്ടിന് 500 രൂപമുതല്‍ 5,000 രൂപ വരെയാണ് വില. മൈസൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് വേദനസംഹാരി ഗുളികകളായ സ്പാസ്മോ പ്രോക്സിവോന്‍, ഡൈസൈക്ലാമീന്‍, നൈട്രാവേറ്റ് എന്നിവയെത്തുന്നത്. അവിടെ 10 രൂപയ്ക്കു വാങ്ങുന്ന 12 എണ്ണമുള്ള ഒരു ഷീറ്റ് ഗുളിക ഇവിടെ 300 രൂപ മുതല്‍ 2000 രൂപയ്ക്കാണ് വില്‍ക്കുന്നത്. മണമുണ്ടാകില്ലയെന്നതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. ബൈക്കിലും കാറിലുമാണ് ഇവ കടത്തുന്നത്. കോഴിക്കോട്ടെ മാളുകള്‍ കേന്ദ്രീകരിച്ച് മയക്കുഗുളിക വില്‍പ്പന സജീവം. വിദ്യാര്‍ഥികളുടെയും പുതുതലമുറയുടെയും സിരാകേന്ദ്രങ്ങളായ മാളുകളില്‍ ഇതിനായി "ന്യൂജനറേഷന്‍ അങ്കിള്‍സ്" പ്രവര്‍ത്തിക്കുന്നുണ്ട്. വൈറ്റ്നര്‍, ഫെവിക്യുക്ക് എന്നിവയില്‍ ലഹരി കണ്ടെത്തുന്ന സ്കൂള്‍ കോളേജ് വിദ്യാര്‍ഥികളുടെ എണ്ണവും വര്‍ധിച്ചുവരുകയാണ്. ക്ലാസ് മുറികളെയും വിടില്ല """സ്കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടിയിട്ടുണ്ട്. 2013വരെ സ്കൂളുകള്‍ക്ക് പുറത്തായിരുന്നു ഉപയോഗമെങ്കില്‍ ഇപ്പോള്‍ ക്ലാസ് മുറികളില്‍വരെ അത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. നഗരത്തിലെ ഫെവിക്യുക്കിന്റെ വില്‍പ്പനയില്‍ ക്രമാതീതമായ വര്‍ധനയാണുള്ളത്. ഇത് ആശങ്കജനകമാണ്"".- നര്‍ക്കോട്ടിക് അസിസ്റ്റന്റ് കമീഷണര്‍ സി അരവിന്ദാക്ഷന്‍ പറഞ്ഞു. നിരോധിത പാന്‍ഉല്‍പ്പന്നങ്ങളുടെ കേന്ദ്രമായും ബീച്ച് മാറുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലോറികളിലും ട്രാവല്‍ ഏജന്‍സി ബസുകളിലുമാണ് ഇവയെത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടില്‍ പോയി വരുമ്പോഴും പാന്‍ ഉല്‍പ്പന്നങ്ങള്‍ ഇവിടെയെത്തിക്കുന്നു. മധു, ചൈനിഖൈനി, ഹാന്‍സ്, ശംഭു തുടങ്ങിയ പാന്‍ ഉല്‍പ്പന്നങ്ങള്‍ ഇവിടെ സുലഭം. ഒന്നുമുതല്‍ അഞ്ചുവരെ രൂപയ്ക്ക് വാങ്ങുന്ന പാന്‍ ഉല്‍പ്പന്നങ്ങള്‍ ഇവിടെ 20 മുതല്‍ 50 രൂപയ്ക്കാണ് വില്‍ക്കുന്നത്. വിദേശ വിനോദസഞ്ചാരികള്‍ക്ക് മാത്രമായി കഞ്ചാവ് എത്തിച്ചുനല്‍കുന്ന സംഘവും നഗരത്തില്‍ സജീവം. കൊച്ചിയില്‍നിന്ന് ട്രാവല്‍ഏജന്‍സികളുടെ വാഹനങ്ങളിലാണ് വിദേശികളെ കോഴിക്കോട്ട് എത്തിക്കുന്നത്. കഞ്ചാവ് പഞ്ഞിയിലും കടലാസിലും പൊതിഞ്ഞ് സിഗരറ്റുകള്‍ ഉണ്ടാക്കുന്ന നൂതന യന്ത്രങ്ങളും ഇക്കൂട്ടരുടെ പോക്കറ്റിലുണ്ടാകും. അതേസമയം ബംഗ്ലാദേശ് കോളനിയില്‍ ഇപ്പോള്‍ മയക്കുമരുന്ന് കച്ചവടം അപൂര്‍വം. സൈക്കിള്‍ പ്രദീപനെപ്പോലുള്ള അവിടത്തുകാരില്‍ ചിലര്‍ കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍ കച്ചവടത്തില്‍ ഇന്നും സജീവമാണെങ്കിലും കോളനി കേന്ദ്രീകരിച്ചല്ല വില്‍പ്പന. ബോബ് മാര്‍ലി അംബാസഡറോ? കേരളത്തിലെ മരുന്നടിക്കാരുടെ ബ്രാന്‍ഡ് അംബാസഡര്‍ ആരാണെന്നു ചോദിച്ചാല്‍ പൊലീസിന് അധികം ആലോചിക്കേണ്ട ആവശ്യമില്ല. വിശ്വപ്രസിദ്ധ ജമൈക്കന്‍ സംഗീതജ്ഞന്‍ ബോബ് മാര്‍ലിയാണത്രേ ലഹരിയെ ഉപാസിക്കുന്നവരുടെ ആരാധനാകഥാപാത്രം. സ്വാഭാവികമായും മാര്‍ലിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ടുകളും റസ്തഫാരിയന്‍ മതവിശ്വാസപ്രകാരമുള്ള മഞ്ഞ, പച്ച, കറുപ്പ്, ചുവപ്പ് വര്‍ണങ്ങളും പൊലീസിന്റെ കണ്ണില്‍ കരടായി. അതുകൊണ്ടുതന്നെ മാര്‍ലിയുടെ ചിത്രങ്ങളോ മേല്‍പ്പറഞ്ഞ വര്‍ണങ്ങളോ ഉള്ള ടീഷര്‍ട്ടുകളും ബാഗുകളും കീചെയിനുകളും ബ്രേസ്ലേറ്റുകളും കൈവശം വയ്ക്കുന്നവര്‍ കഞ്ചാവ് കച്ചവടക്കാരോ ലഹരി ഉപയോഗിക്കുന്നവരോ ആണെന്ന നിഗമനത്തില്‍ പൊലീസ് കാടടച്ച് വെടിവയ്ക്കല്‍ തുടങ്ങി. കൊച്ചിയില്‍ തുടങ്ങിയ വേട്ട ക്രമേണ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു. മയക്കുമരുന്ന് മാഫിയയുടെ പ്രധാനകണ്ണികളെ തൊടാന്‍പോലും കഴിയാതെയുള്ള ഈ പരാക്രമം കേരളത്തിലെ ലഹരിവ്യാപാരത്തെ പ്രതികൂലമായി ബാധിച്ചോയെന്ന ചോദ്യത്തിന് മൗനമായിരിക്കും ഉന്നതഉദ്യോഗസ്ഥരുടെ മറുപടി. - See more at: http://www.deshabhimani.com/newscontent.php?id=481243#sthash.ExthHKaR.dpuf

അമേരിക്കന്‍ ഇടപെടലും മോഡിസര്‍ക്കാരും : പ്രകാശ് കാരാട്ട്


(Courtesy : Deshabhimani - Posted on: 09-Jul-2014 10:47 PM) ലോകത്തിലെ 193 രാജ്യങ്ങളില്‍ ചാരപ്രവര്‍ത്തനം നടത്താന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയെ (എന്‍എസ്എ) അധികാരപ്പെടുത്തിയതായി പ്രസ്തുത രേഖ ഉദ്ധരിച്ച് അമേരിക്കയിലെ പ്രമുഖ ദിനപത്രം "വാഷിങ്ടണ്‍ പോസ്റ്റ്" റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഈ 193 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും പെടും. മറ്റ് രാജ്യങ്ങളിലെ എല്ലാ സാമ്പത്തിക- രാഷ്ട്രീയ വിവരങ്ങളും ചോര്‍ത്തുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം; അതുവഴി തങ്ങളുടെ വിദേശനയം രൂപപ്പെടുത്തുക എന്നതും. മറ്റു രാജ്യങ്ങളെയും സംഘടനകളെയും വ്യക്തികളെയും എന്‍എസ്എ എങ്ങനെയാണ് നിരീക്ഷിക്കുന്നത് എന്ന എഡ്വേര്‍ഡ് സ്നോഡന്റെ വെളിപ്പെടുത്തലുകളെ ശരിവയ്ക്കുന്നതാണ് ഈ വാര്‍ത്ത. ന്യൂയോര്‍ക്കിലെ യുഎന്‍ സ്ഥിരംമിഷനിലും വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയിലും എങ്ങനെയാണ് എന്‍എസ്എ ചാരപ്രവര്‍ത്തനം നടത്തിയതെന്ന് സ്നോഡന്‍ ഫയലുകള്‍ വെളിപ്പെടുത്തുകയുണ്ടായി. മറ്റൊരു പ്രധാന വെളിപ്പെടുത്തല്‍, വിദേശ രഹസ്യ നിരീക്ഷണ കോടതിയുടെ 2010 ജൂലൈയിലെ ഉത്തരവനുസരിച്ച് ലോകത്തിലെ ആറ് രാഷ്ട്രീയ കക്ഷികളെ നിരീക്ഷിക്കാന്‍ എന്‍എസ്എയെ അധികാരപ്പെടുത്തി എന്നതാണ്. ഈ രാഷ്ട്രീയ പാര്‍ടികളില്‍ ഒന്ന് ബിജെപിയാണ്. കോടതി നല്‍കിയ യഥാര്‍ഥ ഉത്തരവും വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ചു. ഉയര്‍ന്ന യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കലും ഇത് ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കലുമായിരുന്നു ഈ വാര്‍ത്തയോടുള്ള മോഡി സര്‍ക്കാരിന്റെ പ്രതികരണം. ഈ പ്രതിഷേധംകൊണ്ടൊന്നും അമേരിക്ക ചാരപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോകുന്നില്ല. ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ടിയുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കുന്നുവെന്നതുമാത്രമല്ല ഇവിടത്തെ പ്രശ്നം; ഫോണ്‍കോള്‍ ഉള്‍പ്പെടെ എല്ലാ ഇലക്ട്രോണിക് വാര്‍ത്താവിനിമയങ്ങളും ഇ മെയിലുകളും ഇന്റര്‍നെറ്റും ആസൂത്രിതമായ നിരീക്ഷണത്തിന് വിധേയമാക്കുന്നു എന്നതുകൂടിയാണ്. ഇന്ത്യന്‍ പൗരന്മാരെമാത്രമല്ല, രാഷ്ട്രത്തിന്റെ പരാമാധികാരത്തെയും ഇത് ദോഷകരമായി ബാധിക്കും. ഇത്തരം ചാരപ്രവര്‍ത്തനം ഇനി ഇന്ത്യയില്‍ നടത്തുകയില്ലെന്ന ഉറപ്പാണ് മോഡി സര്‍ക്കാര്‍ അമേരിക്കന്‍ സര്‍ക്കാരില്‍നിന്ന് വാങ്ങേണ്ടത്. ഇത്തരം ഉറപ്പ് ലഭിക്കാത്ത പക്ഷം അത് ഉഭയകക്ഷിബന്ധത്തെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ബോധ്യപ്പെടുത്തണം. ഈ വിഷയത്തില്‍ ഇന്ത്യന്‍സര്‍ക്കാര്‍ കണക്കിലെടുക്കാത്ത മറ്റൊരു വശമുണ്ട്. ഇതിനകംതന്നെ ഇന്ത്യ ഉള്‍പ്പെടെ 33 രാജ്യങ്ങള്‍ വാര്‍ത്താവിനിമയ ഇന്റര്‍നെറ്റ് ശൃംഖല ചോര്‍ത്താനും ചാരപ്രവര്‍ത്തനം നടത്താനും എന്‍എസ്എയെ സഹായിക്കാമെന്നു പറഞ്ഞ് അമേരിക്കയുമായി മൂന്നാംകക്ഷി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ 33 രാജ്യങ്ങളുടെ പട്ടിക സ്നോഡന്‍ ഫയലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഈ മൂന്നാംകക്ഷി കരാര്‍ ഒപ്പിട്ടത്. ഇതുവഴി എന്‍എസ്എക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പാര്‍ടികളെയും ഇന്ത്യയിലെ ജനങ്ങളെയും നിരീക്ഷിക്കാന്‍ കഴിഞ്ഞു. ഈ വിവരങ്ങള്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുമായി പങ്കുവയ്ക്കുകയുംചെയ്തു. സ്നോഡന്റെ വെളിപ്പെടുത്തലിനുശേഷമാണ് അമേരിക്ക ഇന്ത്യയില്‍ നടത്തിയ ചാരപ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിവരവും പുറത്തുവന്നത്. അന്ന് ദേശീയ സുരക്ഷാ ഉപദേശകന്‍ ശിവശങ്കര്‍ മേനോന്‍ പറഞ്ഞത് സുരക്ഷയെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചും അമേരിക്ക ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവയ്ക്കുന്നില്ലെന്നാണ്. ഇന്ത്യയില്‍ നിരീക്ഷണം നടത്തുന്നതിന് അനുമതി തേടിയ സാഹചര്യത്തില്‍ നല്‍കിയ ചെറിയ ഈ വാഗ്ദാനംപോലും അമേരിക്ക പാലിച്ചിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെയും പരമാധികാരം അമേരിക്ക ലംഘിക്കുകയാണ്. അതോടൊപ്പം ഈ രാജ്യങ്ങളിലെ പൗരന്മാരുടെ സ്വകാര്യതയെയും അവര്‍ കടന്നാക്രമിക്കുന്നു. ആത്മാഭിമാനമുള്ള ഏതൊരു സര്‍ക്കാരും ഇത്തരത്തിലുള്ള ചാരപ്രവര്‍ത്തനത്തിന് അന്ത്യമിടുകയാണ് വേണ്ടത്. മുന്‍ സര്‍ക്കാര്‍ അമേരിക്കയുമായി മൂന്നാംകക്ഷി കരാര്‍ ഒപ്പിട്ടെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. പരമാധികാരത്തെ അടിയറവച്ചെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇത്. കടുത്ത ഭാഷയില്‍ത്തന്നെ ഇത് അപലിക്കപ്പെടണം. ഇത്തരമൊരു മൂന്നാംകക്ഷി കരാര്‍ ഉണ്ടോ എന്ന കാര്യം പരസ്യമാക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകണം. അത്തരമൊരു കരാര്‍ ഉണ്ടെങ്കില്‍ അത് റദ്ദാക്കണം. ഇന്ത്യയില്‍ നടത്തുന്ന എല്ലാ ചാരപ്രവര്‍ത്തനവും ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ അമേരിക്കയോട് ആവശ്യപ്പെടുകയാണ് വേണ്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരായാലും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരായാലും അമേരിക്കയുമായി തന്ത്രപരമായ ബന്ധമുണ്ടാക്കുന്നതിലും സൈനികബന്ധം സ്ഥാപിക്കുന്നതിലും അതീവ തല്‍പ്പരരാണ്. പ്രതിരോധമേഖലയില്‍ എത്രമാത്രം വിദേശനിക്ഷേപം അനുവദിക്കണമെന്ന കാര്യമാണ് മോഡി സര്‍ക്കാര്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. സായുധ പ്രതിരോധ ഉല്‍പ്പാദനത്തില്‍ പങ്കാളിത്തംവേണമെന്ന അമേരിക്കയുടെ ശക്തമായ സമ്മര്‍ദം നിലനില്‍ക്കെയാണ് ഈ നീക്കം. അമേരിക്കയില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യവും ഇന്ത്യയാണ്. "ദേശീയവാദിയായ" ബിജെപിക്ക് എന്നും അമേരിക്കന്‍ അനുകൂല ഭാവമുണ്ട്. അമേരിക്കയുടെ സ്വാഭാവിക സഖ്യകക്ഷിയാണ് ഇന്ത്യയെന്നു പറഞ്ഞത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയാണെന്ന കാര്യം ഓര്‍മിക്കുക. വിദേശത്തുനിന്ന് ഫണ്ട് സ്വീകരിച്ച് ദേശീയ പ്രാധാന്യമുള്ള പദ്ധതികള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് അടുത്തിടെ ഇന്റലിജന്‍സ് ബ്യൂറോ സര്‍ക്കാരിന് സമര്‍പ്പിച്ച വാര്‍ത്ത പുറത്തുവന്നു. ഇന്ത്യയുടെ പരമാധികാരത്തെയും സ്വാശ്രയത്വത്തെയും ദോഷകരമായി ബാധിക്കുന്ന മേഖലയിലേക്കുപോലും വിദേശമൂലധനത്തെ ഹൃദയപൂര്‍വം ക്ഷണിക്കുന്നത് കേന്ദ്രസര്‍ക്കാര്‍തന്നെയാണെന്നതാണ് ഇതിലെ വിരോധാഭാസം. പ്രധാനമന്ത്രി നരേന്ദ്രമോഡി അടുത്തയാഴ്ച ബ്രസീലിലേക്ക് പോവുകയാണ്. ബ്രിക്സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഈ യാത്ര. ബ്രിക്സില്‍ ഇന്ത്യക്കൊപ്പമുള്ള നാലു രാഷ്ട്രങ്ങളും അവരുടെ രാജ്യത്ത് അമേരിക്കയെ ചാരപ്രവര്‍ത്തനം നടത്താന്‍ അനുവദിച്ചുള്ള മൂന്നാംകക്ഷി കരാര്‍ ഒപ്പുവച്ചിട്ടില്ല. ഇന്ത്യയെപ്പോലെ വികസ്വര രാഷ്ട്രങ്ങളായ ബ്രസീലും ദക്ഷിണാഫ്രിക്കയും അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങാതെ സ്വന്തം കാലില്‍നില്‍ക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ രാജ്യങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ നരേന്ദ്രമോഡി തയ്യാറാകണം. - See more at: http://www.deshabhimani.com/newscontent.php?id=479199#sthash.bMpySCX3.dpuf

Blog Archive