Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Sunday, April 20, 2014

ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ്


ഉള്ളാഴങ്ങളുടെ മാന്ത്രികമായ ആഗോളവല്‍ക്കരണം സി രാധാകൃഷ്ണന്‍ Posted on: 18-Apr-2014 11:47 PM മാര്‍ക്വേസ് ഓര്‍മയാവുമ്പോള്‍ ഒട്ടേറെ നഷ്ടമാവുന്നു എന്നല്ലാതെ കൃത്യമായും എന്താണ് നഷ്ടമാകുന്നത് എന്നു പെട്ടെന്നു പറയാന്‍ പ്രയാസമാണ്. അദ്ദേഹവും പോയി എന്നൊരു തോന്നലാണ് ഈ നിമിഷത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. അതിനു തൊട്ടു പിന്നാലെ വരുന്ന തിരിച്ചറിവുകള്‍ അദ്ദേഹത്തിന്റെ കൃതികള്‍ നല്‍കിയ അനുഭൂതികളുടെ ശേഷിപ്പുകള്‍മാത്രം. ആ അനുഭൂതികളുടെ പൊതുസ്വഭാവങ്ങള്‍ മനസ്സില്‍ പെട്ടെന്നു നിറയുകയുംചെയ്യുന്നു. ഈ നിറവിന്റെ പ്രധാനസവിശേഷത, ഞാന്‍ ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത ഒരാളാണ് ഇത് എന്ന തോന്നലേ ജനിപ്പിക്കുന്നില്ല എന്നതത്രെ. വളരെ അടുത്തറിഞ്ഞ ആരോ ആണ് എന്നതാണ് പ്രതീതി. കൃതികളിലൂടെയുള്ള പരിചയം അത്രത്തോളം മിഴിവുള്ളതായതുതന്നെ കാരണം. ഇതുതന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എഴുത്തിലൂടെ പുറകോട്ടു നടന്ന് കണ്ടെത്തി അറിയാന്‍ കഴിയുന്നവരും അതു സാധിക്കാന്‍ ഇടം തരാത്തവരും എന്ന് എഴുത്തുകാരെ രണ്ടായി തിരിക്കാം. രണ്ടാമത്തെ തരക്കാരാണ് കൂടുതലും. കൃതിയും കര്‍ത്താവും ഒന്നുതന്നെ ആവുന്ന അവസ്ഥ അത്ര സുലഭമല്ല. ആയാലും, ആ തനിമ വായനക്കാരന് അനുഭവവേദ്യമാക്കാന്‍ കൈത്തഴക്കമുള്ളവരും ചുരുക്കം. രണ്ടും മതിയാവോളം ഒത്തുവരുന്നതോ വളരെ വിരളം. തനിക്കു മുമ്പില്ലാതിരുന്ന എന്താണ് ഒരു കലാകാരന്‍ സൃഷ്ടിച്ചത് എന്നതാണല്ലോ ചരിത്രത്തിലെ നാഴികക്കല്ലാകാനുള്ള യോഗ്യതയ്ക്കുള്ള അര്‍ഹത. മനുഷ്യാവസ്ഥയുടെ അടിസ്ഥാനപരങ്ങളായ അങ്കലാപ്പുകളില്‍നിന്ന് രക്ഷാമാര്‍ഗങ്ങള്‍ പുതുതായി തുറന്നതാണ് മാര്‍ക്വേസിന്റെ തച്ചുപണി. ഓരോന്നും ഓരോ പുതുതുരങ്കത്തിന്റെ ഫലം ചെയ്തു. അമ്പരപ്പും ആശ്വാസവും അത്ഭുതവും പ്രതീക്ഷയും ഭയവും എല്ലാം ഒരുമിച്ചുളവാക്കുന്നവയായിരുന്നു ഈ വഴികളിലൂടെയുള്ള യാത്രകള്‍. എല്ലാം വിചിത്രങ്ങളായ സ്വപ്നങ്ങള്‍. പേക്കിനാവുകളെന്നോ സുന്ദരസ്വപ്നങ്ങളെന്നോ തീര്‍ച്ചപ്പെടുത്താനാവാത്ത സങ്കരക്കിനാവുകള്‍. അതും, ചലിക്കുന്ന ചിത്രങ്ങള്‍. എന്തോ മാന്ത്രികവിദ്യയാലെന്നപോലെ സംഭവ്യങ്ങളായി മാറുന്ന അസംഭവ്യതകള്‍. ലോകം അതിനെ മാജിക്കല്‍ റിയലിസം എന്നു വിളിച്ചു. വേദനയുടെ സുഖം എന്നു പറയുന്ന രീതിയില്‍ ഒരു ഓമനപ്പേര്. സത്യത്തില്‍ ഒരു മാജിക്കും അതിലില്ല, റിയലായ ലോകവുമില്ല. പക്ഷേ, റിയലായ ലോകത്തിന്റെ അസുഖകരങ്ങളായ സുഖങ്ങള്‍ അഥവാ സുഖകരങ്ങളായ അസുഖങ്ങള്‍ ഇവയുമായുള്ള വായനാവേഴ്ചയിലൂടെ അനുഭവിക്കാം. അദ്ദേഹത്തിന്റെ കൃതികളിലെ യഥാര്‍ഥലോകം നമ്മുടെയൊക്കെ ഉള്ളില്‍ എന്നോ ഉള്ളതാണ്. അതെല്ലാം അവിടെ ഉണ്ടെന്ന് നാം അറിഞ്ഞേ ഇല്ലായിരുന്നെന്നുമാത്രം. അകത്തുനിന്ന് വീണ്ടും വീണ്ടും അകത്തേക്ക് കുറെ വാതിലുകള്‍ കടന്നാണ് അവയില്‍ എത്തുന്നത്. ആ എത്തിപ്പെടലിലുമുണ്ട് അന്യമായ നാടകീയത. കൃതി വായിക്കുന്നതിലൂടെ നാം നമ്മെ കൂടുതല്‍ നന്നായി അറിയുന്നു. ഉണര്‍ന്നിരിക്കുമ്പോള്‍ കാണാന്‍ കിട്ടിയ വായനാനുഭവസ്വപ്നങ്ങള്‍ നമ്മെ മാറ്റിത്തീര്‍ക്കുന്നു. ഗുണപരമാണ് ആ മാറ്റം. കാരണം, അതിന്റെ ഫലശ്രുതി പ്രത്യാശയും നിഷ്കളങ്കതയുമത്രെ. എത്ര അനായാസമാണ് മാര്‍ക്വേസ് കഥ പറയുന്നതെന്ന അത്ഭുതമാണ് ആ എഴുത്തിലേക്ക് എന്നെ ആകര്‍ഷിച്ച ആദ്യഘടകം. വെറും രണ്ടു വാചകംകൊണ്ട് ഒരു സ്വപ്നലോകത്തിലേക്കുള്ള വാതില്‍ തുറക്കുന്നപോലെ. അവിടന്നങ്ങോട്ട്, ഒരു പ്രിയങ്കരനായ മുതിര്‍ന്ന സുഹൃത്തിന്റെ വിരലില്‍ തൂങ്ങി നടക്കുന്ന കൊച്ചുകുട്ടിയായി മാറുകയാണ് വായനക്കാരന്‍. പത്തടി പോകുന്നതോടെ, ആ വിരല്‍ത്തുമ്പ് പിടിവിട്ടുപോകുന്നു. പിന്നെ, നാം തുടര്‍ന്നും നടന്നു കാണുന്നത് നാംതന്നെ നിര്‍മിക്കുന്ന സ്വപ്നമാണ്. നിറഞ്ഞ അറിവില്‍ അഴുക്കില്ലാത്ത നര്‍മം ചാലിച്ച ഒരു ചെറുചിരി പശ്ചാത്തലത്തില്‍ ചിറ്റോളമായി നിലനില്‍ക്കുന്നതുമാത്രമാണ് നമ്മെ അവിടെ കൊണ്ടെത്തിച്ച ആ പ്രിയസുഹൃത്തിന്റെ സാന്നിധ്യത്തിനു തെളിവ്. ഈ കഥനരീതി മലയാളത്തില്‍ വളരെപണ്ടേ ഭംഗിയായി ഉപയോഗിച്ച ഒരാളുണ്ട്. വേറെ ആരുമല്ല, നമ്മുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീര്‍ എന്ന സ്വപ്നാട്ടിലെ സിംഹാസനമില്ലാസുല്‍ത്താന്‍. വായനക്കാരന്റെ അകത്തു കയറിക്കൂടി അവനെക്കൊണ്ടുതന്നെ കഥ തുടര്‍ന്നു പറയിക്കുക എന്ന ഇന്ദ്രജാലം അദ്ദേഹം തന്റെ മിക്ക രചനകളിലും കാണിച്ചുവല്ലോ. അതിനു പക്ഷേ, നൊബേല്‍ സമ്മാനമൊന്നും കിട്ടിയില്ല. സാരമില്ല, മേലങ്കിയില്ലെന്നാലും അങ്കിയെങ്കിലും ഉണ്ടല്ലോ. മനുഷ്യനില്‍ പരിവര്‍ത്തിക്കുന്നതും പരിവര്‍ത്തിക്കാത്തതുമായ രണ്ടു വശങ്ങളുണ്ടെന്ന് മാര്‍ക്വേസിനെ വായിക്കുമ്പോള്‍ തോന്നും. ഇതും രണ്ടും തമ്മില്‍ സദാ മല്‍പ്പിടിത്തവും നടക്കുന്നു. ഒന്നു മറ്റേതിനെ തന്റെകൂടെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന്റെ ഫലമാണിത്. ഈ മല്‍പ്പിടിത്തത്തിന്റെ തുടര്‍ക്കഥയാണ് മനുഷ്യചരിത്രം. വിപ്ലവങ്ങള്‍ ഉണ്ടാകുന്നതും ജയിക്കുന്നതും തോല്‍ക്കുന്നതുമെല്ലാം ഈ പോരിന്റെ ഫലനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു. പല അവസ്ഥാന്തരങ്ങളുള്ളതാണ് ഈ പോര്. വെറും സൗഹൃദമത്സരംപോലെ ഒരു തമാശയ്ക്കാവാം, പാരമ്പര്യത്തിന്റെ കടുംപിടിത്തത്തിനെതിരെ വ്യതിയാനത്തിന്റെ പടവെട്ടായിരിക്കാം, വ്യതിയാനത്തിനെതിരെ പാരമ്പര്യം ദാക്ഷിണ്യമില്ലാതെ നടത്തുന്ന കുതിരകയറ്റമാകാം, ദുര്‍വാരമായ കാലത്തിനെതിരെ അന്തഃസത്തയുടെ നിത്യത ജീവന്‍മരണപോരാട്ടം നടത്തുന്നതുമാവാം. ഏതായാലും, മനുഷ്യജീവിതത്തിലെ സുകൃതവും പോഴത്തവും വെല്ലുവിളിയും ധന്യതയും എല്ലാം ഈ അനിവാര്യമായ അങ്കമാണ്. എല്ലാതരം വിപ്ലവങ്ങളും ഇതിന്റെ രൂപാന്തരങ്ങളേ ആയിരിക്കുന്നുള്ളൂ. എന്നുവച്ചാല്‍, ഓരോ വ്യക്തിയും ഓരോ പ്രത്യേകവിപ്ലവമാണ് അരങ്ങേറ്റുന്നത്. വിപ്ലവത്തിന്റെ അനന്തരഫലം, അതിനാല്‍, പ്രവചനക്ഷമമല്ല, ഒരാള്‍ക്കും അത് പൂര്‍ണതൃപ്തി നല്‍കുന്നുമില്ല. ഇക്കാരണങ്ങളാല്‍, മനുഷ്യലോകത്ത് എക്കാലത്തെയും അനിവാര്യതയായിത്തീരുന്നു വിപ്ലവം. കാലത്തെ ഇന്ദ്രജാലക്കാരന്റെ കൈയിലെ മാന്ത്രികവടിയായി മാര്‍ക്വേസ് അനായാസം ഉപയോഗിക്കുന്നു. അതിനെ ചുഴറ്റുകയും ചൂണ്ടുകയും വിറപ്പിക്കുകയും തല തിരിക്കുകയും ഒക്കെ ചെയ്യുന്നതിലൂടെ അഖിലാണ്ഡബ്രഹ്മാണ്ഡഭൂമിമലയാളം ആകെ തൂവാലയായും പ്രാവായും ബലൂണായും ശൂന്യതയായും, മറ്റെന്തു വെണമെങ്കില്‍ അതായും, രൂപാന്തരപ്പെടുന്നു. നീണ്ട തൊപ്പിയില്‍നിന്ന് ചെവി പിടിച്ചു പൊക്കിയെടുക്കുന്ന മുയല്‍ ഇത്ര നേരവും അതില്‍ എങ്ങനെ ശാന്തമായി കുടികൊണ്ടു എന്ന് വിസ്മയിക്കാതിരിക്കുന്നതെങ്ങനെ? എഴുത്തിന്റെ ആസ്വാദ്യതയ്ക്ക് എല്ലാ ദേശാതിര്‍ത്തികളെയും ലംഘിക്കാന്‍ നിഷ്പ്രയാസം കഴിയുമെന്നും, ഭാഷ എന്ന മാധ്യമത്തിന്റെ പരിമിതിപോലും ഇതിന് ഒരു തടസ്സമാകേണ്ടതില്ല എന്നും തെളിയിച്ച് വിശ്വത്തെ മുഴുവന്‍ വിരുന്നൂട്ടിയ ആ മഹാമാന്ത്രികന് പ്രണാമം! ഇനിയുള്ള നൂറുനൂറു വര്‍ഷങ്ങളില്‍ ലോകത്തിന് ഈ വിയോഗം സ്വകാര്യമായ ഏകാന്തതയുളവാക്കും. - See more at: http://www.deshabhimani.com/newscontent.php?id=444694#sthash.3awK31RP.dpuf ഹൃദയത്തിലേറിയ എഴുത്തുകാരന്‍ എം മുകുന്ദന്‍ Posted on: 18-Apr-2014 11:54 PM ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിന്റെ നിര്യാണത്തില്‍ കൊളംബിയക്കാരെപ്പോലെതന്നെ നമ്മള്‍ മലയാളികളും ദുഃഖിതരായിരിക്കും. കാരണം മാര്‍ക്വേസ്, നമ്മള്‍ അത്രയധികം ഹൃദയത്തില്‍ ഏറ്റെടുത്ത ഒരെഴുത്തുകാരനാണ്. ഏകദേശം പതിനഞ്ചു വര്‍ഷം മുമ്പ് അദ്ദേഹം അര്‍ബുദ ബാധിതനായിരുന്നു. എന്നാല്‍, ലോകത്തിലെ മുഴുവന്‍ അക്ഷരസ്നേഹികളുടെയും പ്രാര്‍ഥനകളുടെ ഫലമായിട്ടായിരിക്കണം അദ്ദേഹം അതിനെ അതിജീവിച്ചു. അതിനുശേഷം കഴിഞ്ഞ രണ്ടു വര്‍ഷമായി അദ്ദേഹം മറവിരോഗവും മാനസിക വിഭ്രാന്തികളും കാരണം ദുരിതം അനുഭവിക്കുകയായിരുന്നു. അറുപതുകള്‍ നമുക്ക് സാര്‍ത്രിന്റെയും കമ്യുവിന്റെയും കാലമായിരുന്നു. അസ്തിത്വവാദത്തിന്റെയും നിരര്‍ഥകതാ വാദത്തിന്റെയും അശാന്തികളില്‍നിന്നു നമ്മെ മോചിപ്പിക്കുന്നതില്‍ മാര്‍ക്വേസിന്റെ കൃതികളും ചിന്തകളും വലിയൊരു പങ്കു വഹിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിലവിലുള്ളതിനു പകരം വയ്ക്കുവാന്‍ എന്തെങ്കിലും ഒന്നുണ്ടാകുമ്പോഴാണ് സാഹിത്യം മുന്നോട്ടു പോകുന്നത്. നമ്മള്‍ സാര്‍ത്രിനും കമ്യൂവിനും പകരം വയ്ക്കാന്‍ കണ്ടെത്തിയത് മാര്‍ക്വേസിനെയായിരുന്നു. 1982ല്‍ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എന്ന അദ്ദേഹത്തിന്റെ നോവലിന് നൊബേല്‍ സമ്മാനം ലഭിച്ചതോടെയാണ് മാര്‍ക്വേസ് നമ്മുടെ ഇടയില്‍ പ്രശസ്തനായത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിച്ചിട്ടുള്ള നോവലുകളില്‍ ഒന്നാണിത്. നമ്മുടെ നോവല്‍സങ്കല്‍പ്പങ്ങളെ അതാകെ മാറ്റിമറിച്ചു. മാജിക് റിയലിസം എന്ന അത്ഭുതകരമായ ഒരു രചനാരീതി അദ്ദേഹം വളര്‍ത്തിയെടുത്തു. ലാറ്റിനമേരിക്കയിലെ ക്രൂരരായ ഏകാധിപതികളില്‍നിന്നും വിപ്ലവകാരികളില്‍നിന്നും കൊടുംദാരിദ്ര്യത്തില്‍ നിന്നും ഹിംസയില്‍നിന്നും രൂപംകൊണ്ട ഒന്നായിരുന്നു മാജിക് റിയലിസം. അതിലൂടെ അദ്ദേഹം സമാന്തരമായ ഒരു ലാറ്റിനമേരിക്കന്‍ ലോകം സൃഷ്ടിച്ചു. ദൈവങ്ങളെപ്പോലും അമ്പരപ്പിച്ച ഭാവനയുടെ ഒരു മഹാവിസ്ഫോടനമായിരുന്നു മാജിക് റിയലിസം. ആ ലോകം ലാറ്റിനമേരിക്കയുടേതു മാത്രമല്ല, ലോകത്തിന്റെ മുഴുവനുമായി മാറി. നമ്മള്‍ മലയാളികളുടേതും. മാര്‍ക്വേസിന്റെ ലോകവീക്ഷണം ഇടതുപക്ഷത്തിന്റേതായിരുന്നു. ചിലിയന്‍ ഏകാധിപതി പിനോഷെയുടെ വലതുപക്ഷ കാഴ്ചപ്പാടുകള്‍ക്കു വിരുദ്ധമായി വികസിച്ചതായിരുന്നു അത്. ഫിദെല്‍ കാസ്ട്രോയുടെ ആത്മസുഹൃത്തായിരുന്നു മാര്‍ക്വേസ്. അവര്‍ ഒന്നിച്ചായിരുന്നു ഡല്‍ഹി സന്ദര്‍ശിച്ചത്. പാവങ്ങള്‍ ഇടതിങ്ങി പാര്‍ക്കുന്ന ഓള്‍ഡ് ഡല്‍ഹിയിലെ ഇടുങ്ങിയ തെരുവുകളിലൂടെ സൈക്കിള്‍ റിക്ഷയില്‍ കയറി സഞ്ചരിക്കുന്ന മാര്‍ക്വേസിനെക്കുറിച്ച് ഡല്‍ഹിയിലെ പത്രങ്ങള്‍ അന്ന് എഴുതുകയുണ്ടായി. എത്രയോ എഴുത്തുകാര്‍ മരിച്ചിരിക്കുന്നു. വിസ്മൃതിയില്‍ ആണ്ടുപോയിരിക്കുന്നു. അങ്ങനെയായിരിക്കില്ല മാര്‍ക്വേസ്. ധിഷണപരമായി ഉന്നതങ്ങളില്‍ വിഹരിക്കുമ്പോഴും ജനങ്ങളുടെ ഇടയിലായിരുന്നു മാര്‍ക്വേസിന്റെ മനസ്സ്. ബുദ്ധിജീവികളും സാധാരണക്കാരും ഒരേ ആവേശത്തോടെ വായിച്ച എഴുത്തുകാരനായിരുന്നു മാര്‍ക്വേസ്. അതുകൊണ്ടുതന്നെ അദ്ദേഹം അനശ്വരനായിരിക്കും. - See more at: http://www.deshabhimani.com/newscontent.php?id=444720#sthash.HAfFbkMP.dpuf മാര്‍ക്വേസും മാജിക്കല്‍ റിയലിസവും വി സുകുമാരന്‍ Posted on: 18-Apr-2014 11:44 PM ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ് എന്ന അതികായനായ ലാറ്റിനമേരിക്കന്‍ നോവലിസ്റ്റിന്റെ പേര് മിക്കപ്പോഴും പൊന്തിവരുന്നത് മാജിക് റിയലിസം എന്നും മാജിക്കല്‍ റിയലിസമെന്നും വ്യവഹരിക്കപ്പെടുന്ന രചനാ രീതിയെക്കുറിച്ചുള്ള ആലോചനകളിലാണ്. ഈ ആഖ്യാന സവിശേഷതയുടെ ഉപയോഗത്തിന് ഉദാഹരണമായി പൊതുവെ എടുത്തുകാട്ടപ്പെടുന്ന നോവല്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് എന്ന് വാഴ്ത്തപ്പെടുന്ന One Hundred years of solitude എന്ന ത്രോഡിക്കിള്‍ നോവലുമാണ്. പലരും കരുതുന്നതുപോലെ Magic realism എന്ന പദം/പ്രയോഗം കൊണ്ടുവന്നത് Garcia Marquez അല്ല. Franz Rosh എന്ന ജര്‍മന്‍ കലാനിരൂപകനായിരുന്നു. Magic realism എന്ന് അദ്ദേഹം ഉപയോഗിച്ചത് ഒരു പുസ്തകത്തിന്റെ ശീര്‍ഷകത്തിലായിരുന്നു. സാഹിത്യമെഴുത്തില്‍ ഇത് കടന്നുവരുംമുമ്പേതന്നെ കലാനിരൂപണത്തിലും ശില്‍പ്പശാസ്ത്രത്തിലും Magic realism എന്നതിന്റെ സാന്നിധ്യം കാണാമായിരുന്നു. പല ചിത്രകാരന്മാരും Magic Realist വര്‍ഗീകരിക്കപ്പെട്ടു. Edward hoppes, Charles sheeler എന്നീ പുകഴാര്‍ന്ന ചിത്രമെഴുത്തുകാരെ ഇങ്ങനെ വിശേഷിപ്പിച്ചിരുന്നു. ആദ്യത്തെ മാജിക്ക് റിയലിസ്റ്റ് നോവല്‍ Luis Bolger എന്ന വിഖ്യാത അര്‍ജന്റീനിയന്‍ നോവലിസ്റ്റിന്റെ 1935ല്‍ പുറത്തുവന്ന Historia Universal de la Infamia എന്ന ബൃഹദ്കൃതിയാണ്. അദ്ദേഹത്തിന്റെ പുതിയ ആഖ്യാനരീതിയില്‍ ആകൃഷ്ടനായിട്ടാണ് താന്‍ മാജിക് റിയലിസം പരീക്ഷിച്ച് തുടങ്ങിയതെന്ന് ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ് പലതവണ പറഞ്ഞിട്ടുണ്ട്. മാര്‍ക്വേസിനെപ്പോലെ മാജിക് (മാജിക്കല്‍) റിയലിസത്തിന്റെ അപാര സാധ്യതയുള്ള ആകാവുന്നത്ര പ്രയോജനപ്പെടുത്തിയ എഴുത്തുകാരനാണ് ക്യൂബന്‍നോലിസ്റ്റായ Alejo carpentier. Italo Carvino, John Fowles, Gunter gras, Angela Carter, Salman Rushdie എന്നീ പ്രാമാണികരായ കഥാകാരന്മാര്‍ മാജിക് റിയലിസത്തിന്റെ പ്രയോക്താക്കളാണ്. Milan Kundera യുടെ പേരും മറക്കാന്‍ വയ്യ. റിയലിസവും കല്‍പ്പനയും തമ്മില്‍ എന്നും നിലനില്‍ക്കുന്ന പിരിമുറുക്കം ഉണ്ടല്ലോ. അതിനെ സര്‍ഗാത്മകമായി മറികടക്കാനും ഒരു വ്യത്യസ്ത കാഴ്ച കണ്ടെത്താനുമുള്ള പരിശ്രമം. അതാണ് മാജിക് റിയലിസമെന്നും മാര്‍ക്സിസ്റ്റ് സാഹിത്യ ചിന്തകനായ ടെറി ഈഗിള്‍ടണ്‍ നിരീക്ഷിക്കുകയുണ്ടായി. മാജിക് റിയലിസം യാഥാര്‍ഥ്യത്തിന്റെ നിഷേധമല്ല. പുനര്‍നിര്‍മിതിയാണ്. മിത്തും ചരിത്രവുമൊക്കെ അതില്‍ പങ്കുചേരുന്നുണ്ട്. ഓര്‍മയുടെ ഇടനാഴികളെ അത് കലാത്മകമായി യോജിപ്പിക്കുന്നു. "മഹാഭാരതം" വാസ്തവത്തില്‍ മാജിക് റിയലിസത്തിന്റെ പ്രസരം ശക്തിയായുള്ള ഒരു ഇതിഹാസ കാവ്യമാണ്. Magic realism എന്നതിന്റെ പുതിയ മാനങ്ങള്‍ കണ്ടെത്തിയെന്നതാണ് ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിന്റെ എടുത്തുപറയേണ്ട നേട്ടം. അദ്ദേഹത്തിന് അനുകര്‍ത്താക്കള്‍ പലരുമുണ്ടായി. പഠിച്ച ആര്‍ക്കും ആ ആചാര്യനെ മറികടക്കാന്‍ കഴിഞ്ഞില്ല. - See more at: http://www.deshabhimani.com/newscontent.php?id=444679#sthash.U27uyJSk.dpuf അത്ഭുതപ്പിറവിയായി ഒരു നോവല്‍ എം ടി വാസുദേവന്‍നായര്‍ Posted on: 18-Apr-2014 11:56 PM മലയാളിയെ ഇത്രമേല്‍ സ്വാധീനിച്ച വിദേശ എഴുത്തുകാരന്‍ മാര്‍ക്വേസിനെപ്പോലെ മറ്റൊരാളുണ്ടാകുമോ... സംശയമാണ്. മറവിരോഗം ബാധിച്ച മാര്‍ക്വേസിനായി പ്രാര്‍ഥനാനിരതരായി നമ്മള്‍ മലയാളികളും. മലയാളിക്ക് ആ ലാറ്റിനമേരിക്കന്‍ എഴുത്തുകാരനോടുള്ള ആരാധന, ആഭിമുഖ്യം എല്ലാം പ്രകടമായിരുന്നു ആ പ്രാര്‍ഥനകളില്‍. എഴുത്തിലൂടെ ലോകം കീഴടക്കിയ പ്രതിഭയായിരുന്നു ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസ്. സമകാലിക എഴുത്തുകാരില്‍നിന്ന് ഏറെ വ്യത്യസ്തനായ മഹാപ്രതിഭാശാലി. 1970 ലാണ് മാര്‍ക്വേസിന്റെ രചന പരിചയപ്പെടാന്‍ സാധിക്കുന്നത്. ആദ്യ അമേരിക്കന്‍ യാത്രയിലായിരുന്നു അത്. യാത്രയില്‍ കൂടെയുണ്ടായിരുന്ന ആന്‍തണി ബാണി എന്ന ചെറുപ്പക്കാരനാണ് എന്നോട് മാര്‍ക്വേസിനെപ്പറ്റി പറയുന്നത്. സ്പാനിഷ് ഭാഷയില്‍ സ്വാധീനമുള്ള ആന്‍തണി "ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍" സ്പാനിഷ് ഭാഷയിലാണ് വായിച്ചത്. ഇംഗ്ലീഷ് പരിഭാഷ ഇറങ്ങിയ സമയമായിരുന്നു അത്. എനിക്കൊരു കോപ്പി സമ്മാനമായി തന്ന് ആന്‍തണി ഇങ്ങനെ പറഞ്ഞു ""ഇതാ, നാം വളരെക്കാലമായി കാത്തിരുന്ന മഹത്തായ കൃതി"". നാട്ടിലെത്തി ഞാനാ പുസ്തകം വായിച്ചു. സാവകാശത്തിലായിരുന്നു വായന. പക്ഷേ, അതൊരു അനുഭവമായിരുന്നു. വേറിട്ടതും വ്യത്യസ്തവുമായ സാഹിത്യാനുഭൂതി പകര്‍ന്ന വായന. സാഹിത്യപ്രേമിയായ ആന്‍തണി പറഞ്ഞതില്‍ തെല്ലും അതിശയോക്തിയില്ലെന്ന് എനിക്ക് ബോധ്യമായി. കുറച്ചുവര്‍ഷം മുമ്പ്, 2008ലാണെന്ന് തോന്നുന്നു "മെമ്മറീസ് ഓഫ് മൈ മെലന്‍കളി ഹോഴ്സ്" എന്ന ചെറുനോവല്‍ എന്റെ പുസ്തകശേഖരത്തിലെത്തി. അല്‍പ്പം ആശങ്കയോടെയാണ് ഞാനാ നോവല്‍ തുറന്നത്. വായന തുടങ്ങുമ്പോഴും എന്തോ ഒരു പരിഭ്രമമുണ്ടായിരുന്നു. "70 തൊട്ട് എന്നെ അത്ഭുതപ്പെടുത്തിയ, വിസ്മയിപ്പിച്ച മാസ്മരവിദ്യ, കൈയടക്കം, രചനാസവിശേഷത എല്ലാം ഒട്ടും കുറവ് വരുത്താതെ നിലനിര്‍ത്തുന്നു എന്ന് കണ്ട് ഞാന്‍ ആ മഹാനായ എഴത്തുകാരനെ മനസ്സാ നമിച്ചു. ഭാവനയുടെ വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ടതായിരുന്നു സാമുവല്‍ റിച്ചാര്‍ഡ്സന്റെ പമേലയുടെ പ്രസിദ്ധീകരണം. നോവലിന്റെ തുടക്കമായിരുന്നു റിച്ചാര്‍ഡ്സണ്‍ പമേലയിലൂടെ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് റൂസോയുടെ ജൂലിയ വന്നപ്പോള്‍ നോവല്‍ മഹാസംഭവമായി. എന്നാല്‍, ഒരു നോവല്‍ അത്ഭുതപ്പിറവിയായിത്തീരുന്നത് ഏകാന്തതയുടെ നൂറുവര്‍ഷങ്ങളുടെ ഇംഗ്ലീഷ് വിവര്‍ത്തനം 1970ല്‍ പുറത്തുവന്നപ്പോഴാണ്. അന്നുമുതല്‍ ലോകമാകെ ആഹ്ലാദകരമായ നടുക്കത്തോടെയും ഞെട്ടലോടെയും മാര്‍ക്വേസിനെ ആരാധിക്കാനും തുടങ്ങി. കാര്‍ലോസ് ഫുവേന്തസും മാറിയോ വര്‍ഗാസ് ലോസയും ഇതേകാലത്ത് ലാറ്റിനമേരിക്കയില്‍നിന്ന് പ്രസിദ്ധരായ മഹാന്മാരായ സ്പാനിഷ് എഴുത്തുകാരാണ്. ഇക്കൂട്ടത്തില്‍ ലാറ്റിനമേരിക്കയിലെ സ്പാനിഷ് എഴുത്തുകാരിലേക്ക് പ്രതീക്ഷാഭരിതരായി കടന്നുചെല്ലാന്‍ നമ്മെ പ്രേരിപ്പിച്ചത് മാര്‍ക്വേസിന്റെ രചനകളാണ്. കെട്ടുകഥകളല്ല, ലാറ്റിനമേരിക്കന്‍ യാഥാര്‍ഥ്യങ്ങളാണ് തന്റെ സൃഷ്ടികളെന്ന് മാര്‍ക്വേസ് പറഞ്ഞിട്ടുണ്ട്. ഭീകരരായ ഏകാധിപതികളെ കൃതികളില്‍ മാര്‍ക്വേസ് അവതരിപ്പിച്ചു. ഈ സ്വേച്ഛാധിപതികള്‍ ചരിത്രത്തില്‍ യഥാര്‍ഥത്തിലുള്ളവരായിരുന്നു. ബുദ്ധിയും ധിഷണയുമൊന്നും പ്രസക്തമല്ലാത്തതും ആവശ്യമില്ലാത്തതുമായ വിനോദങ്ങള്‍ ചുറ്റിലും പെരുകുകയാണിന്ന്. പുതിയ സങ്കേതങ്ങള്‍ കണ്ടെത്തി എഴുത്തുകാര്‍ ഈ കാലത്തെ സാഹസികമായി അതിജീവിക്കുന്നു. ഭാവനയുടെ സമൃദ്ധിയാലവര്‍ വായനക്കാരന്റെ ഹൃദയം കീഴടക്കുന്നു. കഥ പറയുന്ന കല എന്നും നിലനില്‍ക്കുന്നുവെന്ന് അവര്‍ പ്രതിഭയാല്‍ തെളിയിക്കുന്നു. ഇങ്ങനെ കഥയെ, നോവലിനെ കലയാക്കി മാറ്റിയ കലാകാരനായിരുന്നു മാര്‍ക്വേസ്. ഏതുകാര്യം, എന്ത് വിഷയം മാര്‍ക്വേസ് എഴുതിയാലും മതിവരാത്ത മനംകവരുന്ന വായനാനുഭവമായി അത് മാറുന്നു. പത്രറിപ്പോര്‍ട്ടര്‍, ചലച്ചിത്രകാരന്‍, കവി, കഥാകൃത്ത്, നോവലിസ്റ്റ് എന്നിങ്ങനെ പ്രവര്‍ത്തിച്ച, കൈവച്ച മണ്ഡലങ്ങളിലെല്ലാം വിജയത്തിന്റെ അടയാളമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായ ഗാബോ അതിനാല്‍തന്നെ ഈ മലയാളക്കരയ്ക്കും മലയാളിക്കും എന്നും പ്രിയങ്കരനാകുന്നു. - See more at: http://www.deshabhimani.com/newscontent.php?id=444730#sthash.CtE02s0b.dpuf ദേശത്തിന്റെ മുദ്രകള്‍ ഡോ. എന്‍ ജെ നടരാജന്‍ Posted on: 19-Apr-2014 01:08 AM ബ്യൂണേഴ്സ് അയേഴ്സിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് ഓസ്കാര്‍ മറീസിയെ പരിചയപ്പെടുന്നത്. ഞാന്‍ വായിച്ചുകൊണ്ടിരുന്ന ങലാീൃശലെ ീള ങ്യ ങലഹമിരവീഹ്യ ണവീൃലെ ശ്രദ്ധിച്ച അദ്ദേഹം, മാര്‍ക്വേസിനെ ഇഷ്ടമാണോ എന്ന് ചോദിച്ചു. വളരെയധികം എന്ന സ്പാനിഷ് മറുപടി അദ്ദേഹത്തെ സന്തോഷിപ്പിച്ചു. താനും കൊളംബിയക്കാരന്‍ തന്നെ, ഓസ്കാര്‍ തുടര്‍ന്നു, താമസം മെക്സിക്കോ സിറ്റിയില്‍. തൊട്ടടുത്ത് മകന്‍ ഫാബിയോ. ഞാന്‍ തെക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ വിപുലമായി സഞ്ചരിച്ചിട്ടുണ്ടെങ്കിലും കൊളംബിയയില്‍ പോയിട്ടില്ല. അവിടെ നിന്നുള്ളവരെ പരിചയവുമില്ല. മാര്‍ക്വേസും മെക്സിക്കോ സിറ്റിയിലല്ലേ താമസം എന്ന ചോദ്യത്തിന്, ഞങ്ങള്‍ അയല്‍വാസികളാണെന്നായിരുന്നു ഓസ്കാറിന്റെ മറുപടി. പിന്നെ തിരുത്തി. തൊട്ടടുത്ത വീടല്ല, ഒരേ നഗരത്തിലാണെന്നുമാത്രം. മാര്‍ക്വേസിന്റെ സാഹിത്യ കാര്യങ്ങള്‍ അറിയാന്‍ കാര്യമായി ബാക്കിയുണ്ടായിരുന്നില്ല. ഓസ്കാറിന് കൂടുതല്‍ അറിയാമെന്ന് തോന്നിയതുമില്ല. അദ്ദേഹം കൊളംബിയക്കാരനാണെന്ന് കേട്ടതുമുതല്‍ മറ്റൊരു കൗതുകം ബാക്കിനിന്നു. മാര്‍ക്വേസും ഓസ്കാറുമൊക്കെ ബാല്യം ചെലവിട്ട കൊളംബിയ എങ്ങനെയായിരുന്നു? മാര്‍ക്വേസിന്റെ സാഹിത്യ ജീവിതത്തില്‍ എന്തുമാത്രം പ്രാഭവം ആ ബാല്യകൗമാരയൗവനങ്ങള്‍ ചെലുത്തിക്കാണണം! വ്യക്തി- കഥാജീവിതത്തില്‍ വല്ലാതെ സ്വാധീനിച്ച സംഭവങ്ങള്‍ മാര്‍ക്വേസ് ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. അതില്‍ സുപ്രധാനം 1950 ഫെബ്രുവരിയില്‍ 22-ാം വയസ്സില്‍ അരാക്കതാക്ക ഗ്രാമത്തിലേക്കുള്ള വരവായിരുന്നു. പൊടിനിറഞ്ഞ തീരെ ചെറിയ കരീബിയന്‍ കടല്‍തീര ഗ്രാമമായിരുന്നു അന്ന്. അതാണ് മാന്ത്രിക തൂലികാസ്പര്‍ശമേറ്റ് മകോണ്ടോ എന്ന അത്ഭുത സ്ഥലമായത്. ആളുകള്‍ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ, വൃത്തികെട്ട ആ പരിസരത്തിന്റെ ഒരേയൊരു പ്രാധാന്യം 1928-ലെ ബനാന സ്ട്രൈക്ക് മസാക്കര്‍ എന്ന നരഹത്യ. സമാധാനപരമായി പ്രകടനം നടത്തിയ കര്‍ഷകരെ യുണൈറ്റഡ് ഫ്രൂട്ട് കമ്പനി പട്ടാളക്കാരെകൊണ്ട് കൊന്നൊടുക്കിയ സ്ഥലം. ആ അഗ്നിസ്ഫുലിംഗങ്ങള്‍ക്ക് നടുവിലാണ് മാര്‍ക്വേസ് ജനിച്ചത്. ആ കാലഘട്ടത്തിലെ മറ്റു ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളെപ്പോലെ കൊളംബിയന്‍ ചരിത്രവും അനിശ്ചിതത്വത്തിന്റെയും സ്വേഛാധിപത്യത്തിന്റെയും അധികാര കൈമാറ്റങ്ങളുടെയും വിപ്ലവങ്ങളുടെയും വിളനിലമായിരുന്നു. പൊതുവില്‍ സ്ഥിതി അതായിരുന്നെങ്കിലും മാര്‍ക്വേസിന് തന്റെ ഗ്രാമത്തിന് മായിക ഭാവം തോന്നിച്ചിരുന്നു. കാരണം മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പും ചെലവിട്ട നാളുകളുടെ, മനോഹാരിതയായിരുന്നു. തികഞ്ഞ സ്വതന്ത്ര ചിന്താഗതിക്കാരനായിരുന്നു അമ്മയുടെ അച്ഛന്‍. 1899-1902 വരെ നിണ്ട &ഹറൂൗീ;ആയിരം ദിന യുദ്ധത്തില്‍ പങ്കെടുത്തയാള്‍. ഈ മുത്തച്ഛനെ "ആരും എഴുതാത്ത കേണലി"ല്‍ അനശ്വരനാക്കുന്നുണ്ട്. അമ്മയുടെ അമ്മയാകട്ടെ കഥാകഥനത്തെ കലയുടെ തലത്തിലേക്കുയര്‍ത്തിയവര്‍. യക്ഷികളുടെയും പ്രേതങ്ങളുടെയും അത്ഭുതങ്ങള്‍ യാഥാര്‍ഥ്യത്തോടൊട്ടി നില്‍ക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നതില്‍ വിദഗ്ധ. കഥ പറയാനുള്ള കലയും വൈദഗ്ധ്യവും ചെറുപ്പത്തില്‍ മാര്‍ക്വേസിന് സ്വായത്തമായതിന്റെ കാരണവും ആ സ്വാധീനം. മുത്തച്ഛന്റെ വീട് വില്‍ക്കുകയായിരുന്നു അരാക്കതാക്ക വരവിന്റെ ഉദ്ദേശ്യമെങ്കിലും, അതിനകത്ത് കാലുകുത്തിയ നിമിഷം പ്രജ്ഞ നഷ്ടപ്പട്ട് പ്രത്യേകതരം ബോധോദയം വന്നുനിറഞ്ഞു; വീടും മണ്ണും വിണ്ണും നാട്ടുകാരും സര്‍വചരാചരങ്ങളും ഫോക് വിശ്വാസങ്ങളും കെട്ടുപിണഞ്ഞ കൃതികള്‍ ബീജവാപം ചെയ്യുന്നത് ഈ സ്വാധീനത്തില്‍ നിന്നാണ്. മാസ്റ്റര്‍പീസായ മാജിക്കല്‍ റിയലിസം ഉത്ഭവിച്ചതും ഈ വഴി. എഴുത്തില്‍ അനുഭവിച്ച ഏറ്റവും വിഷമമേറിയ പ്രശ്നം സത്യമായ ലോകവും അസത്യമായ കാല്‍പനിക ലോകവും തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതാക്കുകയായിരുന്നു എന്ന് മാര്‍ക്വേസ് വ്യക്തമാക്കിയിട്ടുണ്ട്. ബൊഗോട്ടയില്‍ പഠിക്കാന്‍ എത്തുന്നതോടെയാണ് യൗവനഘട്ടം തുടങ്ങുന്നത്. വിപുലമായ വായനയിലൂടെ സഹപാഠികളില്‍നിന്ന് ബഹുദൂരം മുന്നിലായി. അക്കാലത്താണ് കാഫ്കയുടെ മെറ്റമോര്‍ഫോസിസ് വായിക്കുന്നത്. അസ്വസ്ഥമായ സ്വപ്നങ്ങളില്‍നിന്ന് ഉണരുന്ന ഗ്രിഗോര്‍ സംസ എന്ന ട്രാവലിങ് സെയില്‍സ്മാന്‍, കിടക്കയില്‍ ഭീമാകാരന്‍ പ്രാണിയായി രൂപാന്തരം പ്രാപിക്കുന്നതോടെയാണ് കഥയുടെ ആരംഭം. ആ വായന അടിമുടി പിടിച്ചുലച്ചു. എഴുത്തിന് ഇത്തരം മാനങ്ങളുണ്ടെന്ന് മനസ്സിലാക്കുന്നത് ഇതോടെ. ഇതിനിടയിലാണ് ജെയിംസ് ജോയ്സ്, വില്യം ഫോക്നര്‍, വിര്‍ജീനിയ വൂള്‍ഫ്, ഏണസ്റ്റ് ഹെമിങ്വേ എന്നിവരെ വായിക്കുന്നത്. ഫോക്നറുടെയും ഹെമിങ്വേയുടെയും ശൈലികള്‍ സ്വാധീനിച്ചു. പക്ഷേ നിക്കാരാഗ്വന്‍ കവി റൂബന്‍ ദാരിയോ ആയിരുന്നു പ്രചോദനം. കാല്‍പനികതയും അതിഭൗതികതയും തിങ്ങിയ ദാരിയോ കവിതകള്‍ നിതാന്ത സഹചാരിയായി. ഓസ്കാര്‍ നിര്‍ത്താതെ സംസാരിക്കുകയാണ്. ഞാന്‍ വാച്ചില്‍ നോക്കി. ബ്യൂണേഴ്സ് അയേഴ്സില്‍ എത്താറായിരിക്കുന്നു. മനസ്സില്‍ തികട്ടിനിന്ന ചില കാര്യങ്ങള്‍ ചോദിക്കാനായിട്ടില്ല. ഇപ്പോള്‍ മാര്‍ക്വേസിന്റെ സ്ഥിതി എന്താണ്? ആത്മകഥയുടെ രണ്ടാംഭാഗം പുറത്തുവരുമോ? മാര്‍ക്വേസിന് മറവിരോഗം ബാധിച്ചിരിക്കുന്നുവെന്നും എഴുത്ത് എന്ന കല ഇനി അസാധ്യമാണ് എന്നതും സത്യമാണോ? തൃപ്തികരമായ മറുപടി ഉണ്ടായിരുന്നില്ല. - See more at: http://www.deshabhimani.com/newscontent.php?id=444840#sthash.c84IrX1h.dpuf നൂറ്റാണ്ടിന്റെ സ്മൃതിനാശം മിര്‍സാ ഗാലിബ് Posted on: 19-Apr-2014 01:10 AM ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിെന്‍റ രചനകളിലൂടെയാണ് മാജിക്കല്‍ റിയലിസം സാഹിത്യ ചര്‍ച്ചകളില്‍ സജീവമായത്. യഥാര്‍ഥ ജീവിതത്തില്‍ ഒളിഞ്ഞ, വിശദീകരണത്തിനു വഴങ്ങാത്ത അനുഭവങ്ങളുടെ ആവിഷ്കാരം എന്ന നിലയിലാണ് ആ ശൈലി അറിയപ്പെടുന്നതും. 1920കളില്‍ ചിത്രകലയെക്കുറിച്ചുള്ള പഠനത്തില്‍ ഫ്രാന്‍സ് റൂഹ് അത് ആദ്യമായി പരിചയപ്പെടുത്തി. എന്നാല്‍ ഈ ശൈലി സര്‍വ സൗന്ദര്യത്തോടെയും വികസിച്ചത് 1980കള്‍ക്കു ശേഷം. ശാസ്ത്രവാദത്തിലും കൊളോണിയല്‍ യുക്തിയിലും നഷ്ടപ്പെട്ട മനുഷ്യജീവിതമാണ് അതു വീണ്ടെടുക്കാന്‍ ശ്രമിച്ചത്. മാര്‍ക്വേസിനെ കൂടാതെ, ലൂസിയ വെര്‍ഗോസ് ലോസ, ജൂലിയോ കോര്‍ട്ടാസ എന്നിവരുടെ രചനകള്‍ ഈ ശൈലിക്കു പ്രചാരം നല്‍കി. സല്‍മാന്‍ റുഷ്ദിയുടെ മിഡ്നൈറ്റ് ചില്‍ഡ്രന്‍ ഇതിനെ പിന്തുടര്‍ന്ന ഇന്തോ-ആംഗ്ലിയന്‍ നോവലാണ്. മലയാളത്തിലും മാജിക്കല്‍ റിയലിസം എന്നു വിളിക്കാവുന്ന കൃതികള്‍ ഉണ്ടായി . വൈക്കം മുഹമ്മദ് ബഷീറിെന്‍റ വിശ്വവിഖ്യാതമായ മൂക്ക്, നീലവെളിച്ചം എന്നിവ പൂര്‍ണ അര്‍ഥത്തിലല്ലെങ്കിലും അതിെന്‍റ ഘടകങ്ങള്‍ ഉള്‍കൊണ്ടു. ഒ വി വിജയന്റെ പല കൃതികളും അതോട് സാമ്യമുള്ള ശൈലിയായിരുന്നു. മാര്‍ക്വേസിന്റെ "ഏകാന്തതയുടെ നൂറു വര്‍ഷങ്ങ"ളുടെ വിവര്‍ത്തനത്തോടെയാണ് മലയാളികള്‍ മാജിക്കല്‍ റിയലിസത്തെ തൊട്ടറിഞ്ഞത്. ലാറ്റിനമേരിക്കന്‍ ജീവിതം വിശ്വാസയോഗ്യമായി അവതരിപ്പിക്കാന്‍ അസാധാരണ ആഖ്യാന രീതി ആവശ്യമായിരുന്നു എന്നാണ് മാര്‍ക്വേസ് പറഞ്ഞത്. മക്കണ്ടോ ഗ്രാമത്തിെന്‍റയും ബുവേണ്ടിയ എന്ന കുടുംബത്തിെന്‍റയും കഥയാണ് ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍. മുഖ്യധാരാ എഴുത്തിന് യോഗ്യമല്ല എന്നു തോന്നിച്ച, സാധാരണ കുടുംബത്തിെന്‍റയും ഗ്രാമത്തിെന്‍റയും കഥ. വെളുവെളുത്ത കോഴിമുട്ട പോലുള്ള കല്ലിന്‍ മുകളിലൂടെ വെള്ളമൊഴുകിയിരുന്ന മക്കണ്ടോയിലെ നദി, വിവിധ ചരിത്ര ഘട്ടങ്ങളില്‍ മലിനമാക്കപ്പെടുന്ന രൂപകവുമായാണ് നോവല്‍ ആരംഭിക്കുന്നത്. കഥാവസാനം മക്കണ്ടോ കാറ്റില്‍ മാഞ്ഞുപോകുന്നു. കൊളോണിയല്‍ അധിനിവേശത്തില്‍നിന്ന് സ്വാതന്ത്ര്യം നേടുന്ന മക്കണ്ടോ ജനത താമസിയാതെ വീണ്ടും വൈദേശിക ആധിപത്യത്തിനു കീഴിലാകുന്നു. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകള്‍ സ്ഥാപിക്കുന്ന വാഴപ്പഴ കമ്പനിയുടെ, കര്‍ഷകരംഗത്തെയും തൊഴിലാളികള്‍ക്കിടയിലെയും മോശം ചെയ്തികള്‍ക്കെതിരെ സമരം ചെയ്യുന്ന ജനങ്ങളെ, ലഹളക്കാര്‍ എന്നാക്ഷേപിച്ച് അടിച്ചമര്‍ത്തി. അതിന് പ്രാദേശിക സര്‍ക്കാരിെന്‍റ പിന്തുണ തേടി. എല്ലാ കാലത്തെയും ദേശത്തെയും സാമ്രാജ്യത്വ ഇടപെടലിെന്‍റ സ്വഭാവത്തെയാണ് മാര്‍ക്വേസ് ചിത്രീകരിച്ചത്. സമരം ചെയ്യുന്ന ജനങ്ങളെ കൂട്ടക്കൊല ചെയ്ത് അധിനിവേശ ശക്തികള്‍ വീണ്ടും അധികാരത്തിലേറുന്നു. തൊട്ടടുത്ത ദിവസം ആ ഓര്‍മ മക്കണ്ടോവാസികളില്‍നിന്ന് ഒഴിഞ്ഞുപോകുന്നു. അത്തരമൊരു സംഭവമേ നടന്നിട്ടില്ല എന്ന പ്രാദേശിക സര്‍ക്കാരിെന്‍റ വിശദീകരണത്തില്‍ തൃപ്തരായി. നിലനില്‍പ് സംബന്ധിച്ച ഭയം, മാധ്യമങ്ങളുടെ പ്രചാരം, ചരിത്ര പുസ്തകങ്ങളുടെ തിരുത്തല്‍ എന്നിവ വഴി സാധ്യമാക്കിയ സമരഭൂതങ്ങളുടെ മറവിയെയാണ്, മാര്‍ക്വേസ് സവിശേഷത ശൈലികൊണ്ട് പുനര്‍നിര്‍മ്മിച്ചത്. മാജിക്കല്‍ റിയലിസം ചരിത്രത്തെ വീണ്ടെടുക്കുന്ന രാഷ്ട്രീയ ഉപകരണമാണ് അദ്ദേഹത്തിെന്‍റ എഴുത്തില്‍. "ബനാന മസാക്കര്‍" എന്ന ഭാഗത്ത് , സ്വാതന്ത്ര്യാനന്തര ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സാമ്രാജ്യത്വം എങ്ങിനെ ഇടപെടുന്നുവെന്നും ഭൂതകാലം മറക്കുംവിധം ഭരണകൂടം ഓര്‍മകളുടെ നിരാസം സാധിച്ചെടുക്കുന്നത് എങ്ങനെയെന്നും മാര്‍ക്വേസ് കാണിച്ചുതന്നു. മക്കണ്ടോയില്‍ ആകസ്മികമായി വന്ന ജിപ്സികള്‍, അവര്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍, നാലു കൊല്ലം നീളുന്ന പേമാരി എന്നിവ വിവരിക്കുമ്പോള്‍, മാജിക്കല്‍ റിയലിസം പൂര്‍ണാര്‍ഥത്തില്‍ അനുഭവവേദ്യമാകുന്നു. - See more at: http://www.deshabhimani.com/newscontent.php?id=444841#sthash.CufYg62Q.dpuf

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്തും ക്ഷേത്ര നടത്തിപ്പും കൊള്ളക്കാരില്‍ നിന്നു് മാറ്റി സമൂഹത്തോടു് ഉത്തരവാദപ്പെട്ടവരെ ഏല്പിക്കണം



സ്വര്‍ണം ലോറിയില്‍ കടത്തി, വഴിപാടു പണവും വെട്ടിച്ചു

(സാജന്‍ എവുജിന്‍) - Posted on: 20-Apr-2014 12:43 AM

ന്യൂഡല്‍ഹി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം മണ്ണില്‍ കലര്‍ത്തി ലോറികളില്‍ കടത്തിയതായും സംഭാവനയായി ലഭിക്കുന്ന സ്വര്‍ണവും പണവും വന്‍തോതില്‍ വെട്ടിക്കുന്നുണ്ടെന്നുമുള്‍പ്പെടെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സ്വര്‍ണം ലോറിയില്‍ കടത്താന്‍ ഒത്താശചെയ്ത രാജു എന്ന സ്വര്‍ണപ്പണിക്കാരന് 20 കിലോ സ്വര്‍ണവും പത്തുലക്ഷം രൂപയും പാരിതോഷികം ലഭിച്ചു. സ്വര്‍ണക്കടത്തിലെ ഉന്നതതലബന്ധത്തിന് തെളിവാണിത്. ഇപ്പോള്‍ തിരുവനന്തപുരം നഗരത്തില്‍ സ്വന്തം ജ്വല്ലറി നടത്തുകയാണ് രാജു. "തഞ്ചാവൂര്‍" ജ്വല്ലറിയാണ് ക്ഷേത്രത്തില്‍നിന്ന് ലോറികളില്‍ സ്വര്‍ണം കടത്തിയത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പണിക്കാരനായ രാജുവാണ് ഈ മൊഴി നല്‍കിയതെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

സംഭാവനയായി ലഭിക്കുന്ന സ്വര്‍ണം കട്ടികളായും പാളികളായും മാറ്റാറുണ്ട്. ഇതാണ് പിന്നീട് കടത്തുന്നത്. ഇതിന് കൂട്ടുനിന്നതിന് പല സമയങ്ങളിലായി രാജുവിന് 17 കിലോഗ്രാം സ്വര്‍ണവും മൂന്നു കിലോയുള്ള ശരപ്പൊളി മാലയും സമ്മാനമായി നല്‍കി. പിന്നീട് പട്ടം പാലസില്‍നിന്ന് 10 ലക്ഷം രൂപയും ലഭിച്ചു. ഇതിനുശേഷം ജോലി വിട്ട് രാജു പഴവങ്ങാടിയില്‍ സ്വന്തമായി ജ്വല്ലറി തുടങ്ങി. സ്വര്‍ണപ്പണി നടക്കുന്ന പുരയുടെ താക്കോല്‍ അമിക്കസ് ക്യൂറി ചോദിച്ചെങ്കിലും ക്ഷേത്രം അധികൃതര്‍ കൈമാറിയില്ല. പൂട്ടുപൊളിച്ചാണ് അകത്തുകടന്നത്. മണ്ണില്‍ കുഴച്ച് സ്വര്‍ണം വച്ചിരിക്കുന്നത് കണ്ടു. അടുത്ത ദിവസങ്ങളില്‍ പണി നടന്നിട്ടും ഇക്കാര്യം അമിക്കസ് ക്യൂറിയെ അറിയിച്ചില്ല. ഇതില്‍ ദുരൂഹതയുണ്ട്. ഒറ്റക്കല്‍മണ്ഡപം സ്വര്‍ണം പൂശിയതില്‍ ക്രമക്കേട് കണ്ടെത്തി. സ്വര്‍ണത്തിന്റെ അനുപാതം വളരെയധികം കുറച്ചാണ് പണി നടത്തിയത്. "ഡി" നിലവറയ്ക്കുസമീപത്തെ രണ്ടുമുറികളില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള സാമഗ്രികളും കണ്ടെത്തി.

മുതല്‍പ്പടി- 1, മുതല്‍പ്പടി- 2 എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ മുറികളുടെ താക്കോലും നല്‍കിയില്ല. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൂട്ടുപൊളിച്ചാണ് അകത്തുകടന്നത്. സ്വര്‍ണവും വെള്ളിയും അലക്ഷ്യമായി തള്ളിയിരിക്കുകയാണ് ഇവിടെ. കുലശേഖര രാജാവിന്റെ കോടികള്‍ വിലമതിക്കുന്ന വെള്ളിപ്രതിമയും പകുതിഭാഗം മുറിച്ചുമാറ്റിയ സ്വര്‍ണക്കട്ടികളും കണ്ടെത്തി. ക്ഷേത്രം കൊട്ടാരത്തിലെ ഭൂഗര്‍ഭ അറയില്‍ നൈട്രേറ്റിന്റെ സാന്നിധ്യമുണ്ട്. ഇവിടെ സ്വര്‍ണം സൂക്ഷിച്ചിരുന്നതായി കരുതണം. പത്മനാഭസ്വാമിയെ അലങ്കരിക്കുന്ന കടുശര്‍ക്കരയോഗം കരിഞ്ചന്തയില്‍ വില്‍ക്കുന്നു. 12,008 സാളഗ്രാം ഉള്‍പ്പെടുന്ന അമൂല്യമായ കൂട്ടാണ് കടുശര്‍ക്കരയോഗം. ഇത് നാലമ്പലത്തിലെ കാവല്‍ക്കാരന്റെ മുറിയില്‍ പ്ലാസ്റ്റിക് ചാക്കുകളിലാണ് വച്ചിരിക്കുന്നത്. സംഭാവനയായി ലഭിക്കുന്ന പണം കൃത്യമായി രേഖപ്പെടുത്തുന്നില്ല. ക്ഷേത്രം സംഭാവനയ്ക്ക് ആദായനികുതി ഇളവുനല്‍കുന്നത് നിര്‍ത്തിവയ്ക്കണം. ക്ഷേത്രപ്രവേശനത്തിനായി നല്‍കുന്ന പാസില്‍പ്പോലും വെട്ടിപ്പ് നടക്കുന്നു.

ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് സംഭാവന പിരിക്കുന്നത് ഭരണസമിതിയില്‍ മാറ്റംവരുത്തുന്നതുവരെ നിര്‍ത്തിവയ്ക്കണം. ക്ഷേത്രത്തില്‍ പൂജിക്കാത്ത, പുറത്തുനിന്ന് കൊണ്ടുവരുന്ന പായസവും അപ്പവുമാണ് പ്രസാദമായി നല്‍കുന്നത്. ഭക്തജനങ്ങളെയും വിശ്വാസത്തെയും വഞ്ചിക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍തന്നെ ക്ഷേത്രം ഭരണസമിതി പിരിച്ചുവിടേണ്ടതാണ്- അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതിവിധി ചോദ്യംചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജി പരിഗണിക്കവെ, ക്ഷേത്രകാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മുന്‍ സോളിസിറ്റര്‍ ജനറല്‍കൂടിയായ ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചത്. അഞ്ഞൂറില്‍പ്പരം പേജുള്ള റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറി സമര്‍പ്പിച്ചത്. ക്ഷേത്രം ഭരണച്ചുമതലയില്‍നിന്ന് തിരുവിതാംകൂര്‍ രാജകുടുംബത്തെ മാറ്റിനിര്‍ത്തണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. കേസ് 23ന് സുപ്രീംകോടതി പരിഗണിക്കും.

- See more at: http://www.deshabhimani.com/newscontent.php?id=445157#sthash.5RSW7AzK.dpuf

രാജകുടുംബവും സര്‍ക്കാരും തമ്മില്‍ അവിശുദ്ധ ബന്ധം: വി എസ്

Posted on: 20-Apr-2014 09:52 AM

തിരു: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ കുറിച്ച് സര്‍ക്കാര്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. രാജകുടുംബവും സര്‍ക്കാരും തമ്മില്‍ അവിശുദ്ധ ബന്ധമാണുള്ളത്.

രാജകുടുംബത്തെ സര്‍ക്കാരിന് ഭയമാണ്. ക്ഷേത്രത്തില്‍നിന്ന് സ്വത്ത് കടത്തികൊണ്ടുപോയതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം കടത്തുന്നുണ്ടെന്ന് രണ്ടരവര്‍ഷം മുമ്പ് താന്‍ പറഞ്ഞത് ഇപ്പോള്‍ ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്.

ഗുരുവായൂര്‍ മോഡല്‍ ഭരണസമിതിയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിനും വേണ്ടത്. ഇത്തരം വിവരങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന അമിക്കസ് ക്യൂറിയെ അഭിനന്ദിക്കുന്നതായും വി എസ് പറഞ്ഞു.

- See more at: http://www.deshabhimani.com/newscontent.php?id=444908#sthash.CTiygyEz.dpuf

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണാപഹരണം: സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം

Posted on: 20-Apr-2014 04:01 PM

തിരു: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വന്‍തോതില്‍ സ്വര്‍ണാപഹരണം നടന്നതായി സുപ്രീംകോടതിയുടെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനാല്‍ ക്രമക്കേടുകളെ പറ്റി സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യം സുപ്രീംകോടതിയുടെ മുന്നില്‍ ഉന്നയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ മൂല്യനിര്‍ണ്ണയം നടക്കുമ്പോള്‍ പോലും വിദഗ്ദ്ധ സമിതിയെ മറികടന്ന് രാജകുടുംബം സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഇത് ഞെട്ടിപ്പിക്കുന്നതാണ്. മണ്ണില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം ലോറികളില്‍ പുറത്തേയ്ക്ക് കടത്തിയെന്നും ഇതെല്ലാം രാജകുടുംബാംഗങ്ങളുടെ മേല്‍നോട്ടത്തിലാണ് നടന്നതെന്നും അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചിരിക്കുകയാണ്. ക്രമക്കേടുകളുടെ ദീര്‍ഘമായ പട്ടികയും നിരത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ രാജകുടുംബത്തെ മാറ്റി നിര്‍ത്തി ക്ഷേത്ര ഭരണത്തിന് സംവിധാനം ഉണ്ടാക്കണമെന്നാണ് അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ.

മുന്‍സോളിസിറ്റര്‍ ജനറലായിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം നീതിന്യായരംഗത്തെ ബഹുമാന്യതയുള്ള വ്യക്തിത്വമാണ്. കോടതിയെ സഹായിക്കാന്‍ കോടതി നിയോഗിച്ച ഈ ഉന്നത അഭിഭാഷകന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, ക്ഷേത്രത്തിലെ അമൂല്യസമ്പത്ത് നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ പര്യാപ്തമായ ഭരണസംവിധാനം കാലവിളംബം ഇനിയും വരുത്താതെ രൂപീകരിക്കണം. ഇതിനായി സുപ്രീംകോടതിയുടെ തീര്‍പ്പ് വരുന്നതിന് അനുഗുണമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണം.

ഇത്രയും കാലം ക്ഷേത്ര മേല്‍നോട്ടം തിരുവിതാംകൂര്‍ രാജകുടുംബമാണ് നിര്‍വഹിച്ചുപോന്നത്. ഇതിന് മാറ്റം വരുത്തണമെന്നും ദേവസ്വം ബോര്‍ഡ് പോലുള്ള ഒരു സംവിധാനം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച ഹൈക്കോടതി വിധിയിന്മേലുള്ള അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. അമൂല്യവസ്തുക്കളുടെ അളവും മൂല്യവും കൃത്യമായി നിശ്ചയിച്ച് രേഖപ്പെടുത്തി സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് ഇനിയും കാലതാമസം വരുത്തരുത്.

"ബി" നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ദേവപ്രശ്നം വന്നപ്പോള്‍ അന്ധവിശ്വാസവും ക്ഷേത്രസുരക്ഷയും ഒത്തുപോവില്ല എന്ന ധീരമായ നിലപാട് സുപ്രീംകോടതി പ്രകടപ്പിച്ചിരുന്നു. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നിരിക്കുന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിലെ അമൂല്യ വസ്തുശേഖരത്തിന്റെ സംരക്ഷണം ഉറപ്പാക്കാനും ക്ഷേത്ര സുരക്ഷയ്ക്കും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

- See more at: http://www.deshabhimani.com/newscontent.php?id=445244#sthash.MzJD97tp.dpuf

Tuesday, March 11, 2014

സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം - ദേശാഭിമാനി മുഖപ്രസംഗം - 11-03-2014


(Posted on: 11-Mar-2014 12:07 AM) വന്‍കിട മാധ്യമങ്ങള്‍ നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടക്കുന്നത്. മാധ്യമങ്ങള്‍ ഏറെക്കുറെ കോര്‍പറേറ്റ് നിയന്ത്രണത്തിലാണ്. തൊഴിലാളി വര്‍ഗത്തിനെതിരായ താല്‍പ്പര്യങ്ങളാണ് അവയില്‍നിന്ന് നിരന്തരം പ്രസരിക്കുന്നത്. അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് വാര്‍ത്തകളെ രൂപപ്പെടുത്തുന്നു. സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ വാര്‍ത്തകളെ തമസ്കരിക്കുന്നു; അല്ലെങ്കില്‍ അപ്രധാനമായോ തെറ്റായോ അവതരിപ്പിക്കുന്നു. ഭരണരാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ മോധാവിത്വവും കോര്‍പറേറ്റുകളും പാരസ്പര്യത്തോടെ ഇടപെടുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ കാലത്ത്, മാധ്യമങ്ങള്‍ ആ ത്രയത്തില്‍നിന്ന് വേര്‍പെടുത്താനാവാത്ത വിധം ഒട്ടിച്ചേര്‍ന്ന് രാഷ്ട്രീയദൗത്യം നിര്‍വഹിക്കുകയാണ്. കോര്‍പറേറ്റുകള്‍ക്ക് ഹിതകരമായ വാര്‍ത്തകള്‍ മാത്രമല്ല വരുന്നത്- ജനങ്ങളുടെ മനസ്സിനെ കോര്‍പറേറ്റുകള്‍ ഇച്ഛിക്കുന്ന വിധം പരുവപ്പെടുത്തിയെടുക്കാനുള്ള പദ്ധതികളുമാണ്. വാര്‍ത്താ പാക്കേജുകളും പെയ്ഡ് ന്യൂസും അഡ്വറ്റോറിയലുകളും അതിന്റെ വകഭേദങ്ങളാണ്. ആശയ പ്രചാരണരംഗത്തെ ഈ ആധിപത്യത്തെ മറികടക്കുന്നത് അത്യന്തം പ്രയാസകരമായ ഒന്നാണ്. അഴിമതിയിലൂടെ കുന്നുകൂട്ടിയ പണം മാധ്യമങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നു; അതിന്റെ ഉല്‍പ്പന്നമായി ജനവിരുദ്ധ നയങ്ങളെ വിശുദ്ധപ്പെടുത്തുന്ന വാര്‍ത്തകളും വിശകലനങ്ങളും പ്രളയം സൃഷ്ടിക്കുന്നു. മാധ്യമരംഗത്തെ ജനകീയ ഇടപെടലുകള്‍ വഴിയേ ഇതിനെ മറികടക്കാനാവൂ. അച്ചടി-ദൃശ്യ മാധ്യമ രംഗത്ത് ഇന്ന് നമ്മുടെ രാജ്യത്തുള്ള ബദല്‍ സംരംഭങ്ങളുടെ പരിമിതമായ ശക്തി മാത്രം വിനിയോഗിക്കപ്പെട്ടാല്‍ പോരാ എന്നര്‍ഥം. വര്‍ത്തമാനകാലത്തെ ആശയപ്രചാരണരംഗത്ത് പ്രധാന സ്ഥാനം നവമാധ്യമങ്ങള്‍ക്കുണ്ട്. ഈ രംഗത്ത് സാമൂഹ്യ മാധ്യമങ്ങള്‍ അഥവാ സോഷ്യല്‍ മീഡിയ തുറന്നിടുന്ന സാധ്യത വളരെ വലുതാണ്. പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നതും പുതിയ വോട്ടര്‍മാരെ വന്‍തോതില്‍ സ്വാധീനിക്കാനുതകുന്നതുമാണ് സോഷ്യല്‍ മീഡിയ എന്നതരത്തിലുള്ള നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ട്. ആകെ 543 സീറ്റുള്ളതില്‍ 160ല്‍ നിര്‍ണായക സ്വാധീനംചെലുത്താന്‍ സോഷ്യല്‍ മീഡിയക്ക് കഴിയും എന്നാണ് ഒരു റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ജന്മമെടുത്ത ആം ആദ്മി പാര്‍ടി, ഫെയ്സ്ബുക്ക് മുഖേനയാണ് തെരഞ്ഞെടുപ്പിനായി പത്തു കോടി രൂപ സമാഹരിച്ചതും തങ്ങള്‍ക്കായി ലക്ഷക്കണക്കിന് വോട്ടര്‍മാരെ ബൂത്തിലെത്തിച്ചതും. ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോഡി സ്വന്തം അപദാനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വാഴ്ത്താന്‍ നാനൂറ് പ്രൊഫഷണലുകളെ ശമ്പളംകൊടുത്ത് നിര്‍ത്തിയിരിക്കുന്നു. ആയിരം പേരെ സഹായികളായും നിയോഗിച്ചു. രാഹുല്‍ ഗാന്ധിയുടെ "യോഗ്യത" ജനങ്ങളെ അറിയിക്കാനുള്ള പരസ്യങ്ങള്‍ക്കായി എഴുനൂറു കോടി രൂപയാണ് കോണ്‍ഗ്രസ് ചെലവിടുന്നത്. ഒരമേരിക്കന്‍ കമ്പനിയും ഒരു ജാപ്പനീസ് കമ്പനിയുമാണ് രാഹുലിനുവേണ്ടി നവമാധ്യമങ്ങളില്‍ ഇടപെടുന്നത്. ജനാധിപത്യം പുലരുന്നു എന്ന് പലരും കരുതിയ നവമാധ്യമങ്ങളും പണാധിപത്യത്താല്‍ പരുവപ്പെടുന്നു എന്ന യാഥാര്‍ഥ്യമാണ് ഇവിടെ തെളിയുന്നത്. ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ കൂട്ടായ്മകള്‍ സൗഹൃദവിനിമയത്തിന്റെ പരിധികള്‍ കടന്ന് സാമൂഹിക സംഘാടനത്തിന്റെ ഉപാധിയായി തീര്‍ന്നിരിക്കുന്നു. അത് തുറന്നിടുന്ന സാധ്യതകള്‍ മറ്റേത് മാധ്യമങ്ങളേക്കാളും വലുതാണ്. ഇവയുടെ ജനപ്രിയത, സ്വീകാര്യത, ലഭ്യമായ സ്വാതന്ത്ര്യം, ഇടപെടലിനുള്ള അവസരം- ഇവയെല്ലാം ജനാധിപത്യത്തിന്റെ നിലനില്‍പ്പിനായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അതുതന്നെ ജനങ്ങള്‍ കൂട്ടായി പങ്കാളിത്തം വഹിക്കേണ്ട ഒരു പ്രക്രിയയാണ്. ജനപക്ഷ രാഷ്ട്രീയനിലപാടുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ജനാധിപത്യ ഉപകരണമായി സോഷ്യല്‍ മീഡിയയെ മാറ്റിയെടുക്കണം എന്നു സാരം. പണംമുടക്കി നടത്തുന്ന വ്യാജപ്രചാരണങ്ങളെ തുറന്നുകാട്ടാനും വ്യാജ പ്രചാരകരെയും അവരുടെ രാഷ്ട്രീയത്തെയും വിചാരണ ചെയ്യാനുമുള്ള വേദിയാക്കി നവമാധ്യമങ്ങളെ മാറ്റാനുള്ള ചുമതല ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ഏവരുടെയും കടമയാണ്. കോര്‍പറേറ്റ് മാധ്യമങ്ങളുടെ നുണക്കഥകള്‍ പൊളിച്ചടുക്കാനും നവലിബറല്‍ നയങ്ങള്‍ രാജ്യത്തിനുമേല്‍ വരുത്തിയ പരിക്കുകള്‍ എണ്ണിപ്പറയാനും ഈ വേദി ഉപയോഗിക്കപ്പെടേണ്ടതുണ്ട്. വായിക്കാനും പ്രചരിപ്പിക്കാനും സംവാദങ്ങളില്‍ പങ്കെടുക്കാനും ലഭിക്കുന്ന സ്വതന്ത്രവും ലളിതവുമായ തലം പണക്കൊഴുപ്പിന്റെ ആര്‍ഭാടപ്രചാരണങ്ങളെ വെല്ലുന്ന വിധം വളര്‍ത്തിയെടുക്കണമെങ്കില്‍ കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഈ രംഗത്ത് ഇടപെടേണ്ടതുണ്ട്. സമീപകാലത്ത് ലോകംകണ്ട പല ജനമുന്നേറ്റങ്ങളുടെയും സംഘാടനത്തില്‍ സോഷ്യല്‍ മീഡിയ വഹിച്ച പങ്കാളിത്തം വിസ്മരിക്കാവുന്നതല്ല. വാള്‍സ്ട്രീറ്റ് പ്രക്ഷോഭങ്ങളെ മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചപ്പോള്‍ പ്രക്ഷോഭകര്‍ ആശയപ്രചാരണം നടത്തുന്നതിന് പ്രധാനമായും ഉപയോഗിച്ചത് നവമാധ്യമങ്ങളെയാണ്. ഏകപക്ഷീയമായി ഇടതുപക്ഷ വിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ഇടതുപക്ഷ വിരോധം അടിച്ചേല്‍പ്പിക്കുകയുംചെയ്യുന്ന വന്‍കിട മാധ്യമങ്ങളുടെ മുഖംമൂടി വലിച്ചുകീറാനുള്ള ആയുധമായി നവമാധ്യമങ്ങള്‍ സമീപകാലത്ത് കേരളത്തില്‍ ഉയര്‍ന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. അത്തരം ശ്രമങ്ങള്‍ക്ക് തടയിടാന്‍ സൈബര്‍ നിയമത്തിലെ കറുത്ത വകുപ്പുകള്‍ തല്‍പ്പരകക്ഷികള്‍ ഉപയോഗിക്കുന്നുമുണ്ട്. കേരളത്തില്‍ ഇടതുപക്ഷ ജനധിപത്യമുന്നണിയുടെ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള ഫലപ്രദമായ ഉപാധികളിലൊന്നായി സോഷ്യല്‍ മീഡിയ സമീപകാലത്ത് ഉയര്‍ന്നിട്ടുണ്ട്. ചെറുചെറു കൂട്ടായ്മകളായും വിശാലമായ ഗ്രൂപ്പുകളായും വ്യക്തിഗതമായും ഫെയ്സ്ബുക്കിലും മറ്റും ഇടപെടപെടുന്നതിനു പുറമെ അഭിപ്രായ രൂപീകരണത്തിന് ഉതകുന്ന വിഷയങ്ങള്‍ വിശദീകരിക്കാനും വിശകലനം ചെയ്യാനുമുള്ള ഓണ്‍ലൈന്‍ സംവാദവേദികളും ഉണര്‍ന്നിരിപ്പുണ്ട്. രാജ്യതിര്‍ത്തികള്‍ ബാധകമല്ലാത്ത ഇത്തരം ജനകീയ ഇടപെടലുകളെ ജാഗ്രതപ്പെടുത്തിയും ഉണര്‍ത്തിയും ആവേശപ്പെടുത്തിയുമാണ് കോര്‍പറേറ്റ് രാഷ്ട്രീയത്തിന്റെ പണപ്രളയത്തെ ഇടതുപക്ഷത്തിന് നേരിടാനാവുക. സിപിഐ എം സംസ്ഥാന കമ്മിറ്റി നേതൃത്വം നല്‍കിയ കേരള രക്ഷാമാര്‍ച്ചിന് ലോകത്താകെ ലഭിച്ച പ്രചാരം സോഷ്യല്‍ മീഡിയയിലൂടെ അതിന്റെ തത്സമയ സംപ്രേഷണമുള്‍പ്പെടെ സാധിച്ചു എന്നതുകൊണ്ടുകൂടിയാണ്. ബൂര്‍ഷ്വാ മാധ്യമങ്ങള്‍ തമസ്കരിച്ചാലും ജനങ്ങള്‍ അറിയാനുള്ള വിഷയങ്ങള്‍ അറിയിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നും നവമാധ്യമങ്ങളുടെ ജനകീയവല്‍ക്കരണവും പ്രയോഗവും സുപ്രധാനമാണ്. - See more at: http://www.deshabhimani.com/newscontent.php?id=428976#sthash.milsEYTr.dpuf

Monday, January 27, 2014

Vivara Vicharam: ജനാധിപത്യ സര്‍ക്കാരിന്റെ നയം എന്താവണം ?

Vivara Vicharam: ജനാധിപത്യ സര്‍ക്കാരിന്റെ നയം എന്താവണം ?: ഉദാര സമീപനം കോര്‍പ്പറേറ്റു് സ്ഥാപനങ്ങളോടല്ല, ജനങ്ങളോടാണു് ഉണ്ടാവേണ്ടതു് കോണ്‍ഗ്രസ്-ബിജെപി ഭരണത്തില്‍ സഹായം കോര്‍പ്പറേറ്റു് കുത്തകകള്‍ക...

ജനാധിപത്യ സര്‍ക്കാരിന്റെ നയം എന്താവണം ?



ഉദാര സമീപനം കോര്‍പ്പറേറ്റു് സ്ഥാപനങ്ങളോടല്ല, ജനങ്ങളോടാണു് ഉണ്ടാവേണ്ടതു്

കോണ്‍ഗ്രസ്-ബിജെപി ഭരണത്തില്‍ സഹായം കോര്‍പ്പറേറ്റു് കുത്തകകള്‍ക്കു്

കോര്‍പ്പറേറ്റു് സ്ഥാപനങ്ങള്‍ക്കു് മൂലധന ശേഷിയുണ്ടു്. അതവര്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നുമുണ്ടു്. ലോകമാകെയെടുത്താല്‍ 85 ധനികരുടെ സ്വത്തു് ലോക ജന സംഖ്യയില്‍ പകുതി വരുന്ന 350 കോടി ജനങ്ങളുടെ സ്വത്തിനു് തുല്യമാണു്. കഴിഞ്ഞ ഒരു വര്‍ഷം ഡോളര്‍ ശതകോടീശ്വരന്മാരുടെ എണ്ണം 1216 ല്‍ നിന്നു് 1426 ആയി. ഒറ്റ വര്‍ഷം കൊണ്ടു് 210 പേര്‍ കൂടി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ചേര്‍ന്നു. അവരുടെ ആകെ സ്വത്തു് 5400 ശതകോടി ഡോളറാണു്. ലോകം വ്യാപാര മാന്ദ്യത്തിലൂടെ കടന്നു് പോയ കാലത്താണു് ഇത്തരത്തില്‍ ശതകോടീശ്വരന്മാര്‍ വര്‍ദ്ധിച്ചതെന്നതു് പ്രത്യേകം ശ്രദ്ധേയമാണു്.

120കോടി ജനങ്ങളുള്ള ഇന്ത്യയിലാകട്ടെ ഡോളര്‍ ശതകോടീശ്വരന്മാരുടെ എണ്ണം കഴിഞ്ഞ പത്തു് വര്‍ഷത്തിനുള്ളില്‍ 6 നിന്നു് 61 ആയാണു് ഉയര്‍ന്നതു്. അവര്‍ കുന്നു് കൂട്ടിയതു് 250 ശതകോടി ഡോളറാണു്. ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ സ്വത്തു് 2003 ല്‍ രാഷ്ട്ര സമ്പത്തിന്റെ 1.2 ശതമാനത്തില്‍ നിന്നു് 2008 ല്‍ 26 ശതമാനമായാണു് ഉയര്‍ന്നതു്. ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ ഇത്തരത്തില്‍ വളര്‍ന്നതു് അവര്‍ പുതിയ സമ്പത്തുല്പാദിപ്പിച്ചതിലൂടെയല്ല, മറിച്ചു്, സര്‍ക്കാരിന്റെ ഒത്താശയോടെ പരിമിതമായ പ്രകൃതി വിഭവങ്ങള്‍ കയ്യടക്കിയതിലൂടെയാണു്. (അവലംബം : Report titled "Working for the Few" released Monday, by the global aid and development organization, Oxfam : Available at : http://www.cnbc.com/id/101348398?utm_source=taboola_biggestrisks)

സര്‍ക്കാര്‍ സഹായം ജനങ്ങള്‍ക്കാണു് വേണ്ടതു്

ശതകോടീശ്വരന്മാരുടെ ധന ശേഖരണ ശേഷിയ്ക്കെതിരെ സ്വന്തം ജീവിതം നിലനിര്‍ത്താന്‍ സഹായം ആവശ്യമായതു് ജനങ്ങള്‍ക്കാണു്, അതില്‍ തന്നെ കൂടുതല്‍ സഹായം സാമ്പത്തികമായി ദുരിതം പേറുന്ന സാധാരണ ജനങ്ങള്‍ക്കാണു് ആവശ്യമുള്ളതു്. ഭൂപരമായും സാമൂഹ്യമായും ജാതി പരമായും പിന്നോക്കം നില്കുന്നവര്‍ക്കു് പ്രത്യേക സഹായങ്ങളും ആവശ്യമുണ്ടു്.

കൂലി-വില നയം, കൃഷി നാശത്തിനു് നഷ്ടപരിഹാരം

കര്‍ഷകര്‍ക്കു് അവരുടെ വിളകള്‍ക്കു് മെച്ചപ്പെട്ട വിലയും കൃഷി നാശത്തിനു് നഷ്ട പരിഹാരവും തൊഴിലാളികള്‍ക്കു് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും കൂലിയും സ്വയംതൊഴില്‍ സംരംഭകര്‍ക്കു് അവരുടെ ഉല്പന്നങ്ങള്‍ക്കു് മെച്ചപ്പെട്ട വിലയും പ്രൊഫഷണലുകള്‍ക്കു് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും പ്രതിഫലവും ഉറപ്പാക്കപ്പെടണം. ചെറുകിട-ഇടത്തരം അവശ്യവസ്തു ഉല്പാദന സംരംഭങ്ങള്‍ക്കു് ആഭ്യന്തര സംരക്ഷിത കമ്പോളം ലഭ്യമാക്കണം. അവ ഉറപ്പാക്കും വിധം സമാന തൊഴിലുകള്‍ക്കും ചരക്കുകള്‍ക്കും കൂലി-വില നിര്‍ണ്ണയം നടത്താനുള്ള വിവര സാങ്കേതികാധിഷ്ഠിത വ്യവസ്ഥ സ്ഥാപിക്കപ്പെടണം. അതു് സുതാര്യമായി പ്രവര്‍ത്തിപ്പിക്കപ്പെടണം. ബന്ധപ്പെട്ട വിവരങ്ങള്‍ ആര്‍ക്കും പരിശോധിക്കാന്‍ ലഭ്യമാക്കപ്പെടണം.

കോര്‍പ്പറേറ്റുകള്‍ക്കു് സഹായധനം നല്‍കാന്‍ പാടില്ല.

കോര്‍പ്പറേറ്റുകള്‍ക്കു് നികുതിയിളവു് അനുവദിക്കാന്‍ പാടില്ല.

സഹായധനവും നികുതിയിളവും അത്യാവശ്യമായി വരുന്ന ഘട്ടങ്ങളില്‍ അതു് ജനപ്രതിനിധി സഭയില്‍ പ്രത്യേകമായി ചര്‍ച്ച ചെയ്തു് അതിന്റെ ആവശ്യകത ജന പ്രതിനിധികളേയും ജനങ്ങളേയും ബോദ്ധ്യപ്പെടുത്തിക്കൊണ്ടു് മാത്രമേ പാടുള്ളു.

ബഡ്ജറ്റു് നികുതി-സഹായധന നിര്‍ണ്ണയപ്രക്രിയയില്‍ നിന്നു് വേര്‍പെടുത്തണം

നിലവില്‍ ബഡ്ജറ്റിലുടെ നികുതിയിളവുകളും സഹായധന വിതരണവും മറച്ചു് പിടിക്കപ്പെടുകയാണു്. നികുതിയിളവും സഹായ ധനവും ബഡ്ജറ്റിലെ പ്രഖ്യാപനത്തിലൂടെ മാത്രം തീരുമാനിക്കുന്നതു് മതിയാവില്ല. ബഡ്ജറ്റു് മുന്‍ വര്‍ഷത്തെ വരവു് ചെലവുകളുടെ അടിസ്ഥാനത്തില്‍ വരും വര്‍ഷത്തെ പ്രതീക്ഷിത കണക്കുകളുണ്ടാക്കുകയാണു്. അതില്‍ ഉള്‍പ്പെടുത്തുന്ന നികുതികളും സഹായ ധനവും പ്രത്യേക പരിഗണന നല്‍കി തീരുമാനിക്കപ്പെടണം.

പൊതു മുതല്‍ പൊതു ഉടമസ്തതയില്‍ തന്നെ സംരക്ഷിക്കപ്പെടണം, അവയുടെ ഉടമാവകാശം സ്വകാര്യ വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൈമാറാന്‍ പാടില്ല.

പൊതു ഭൂമിയുടെ ഉടമാവകാശം ഒരു കാരണവശാലും സ്വകാര്യ വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൈമാറാന്‍ പാടില്ല. കാര്‍ഷിക-വ്യാവസായിക-ഭവന ആവശ്യങ്ങള്‍ക്കു് ഭൂമി നല്‍കേണ്ടതു് ആവശ്യമായി വരുമ്പോള്‍ അവയുടെ നിശ്ചിത കാലത്തേയ്ക്കുള്ള നിയതമായ ഉപയോഗാവശ്യം മാത്രമേ നല്‍കാന്‍ പാടുള്ളു.

പ്രകൃതി വിഭങ്ങളുടെ കൈകാര്യകര്‍ത്തൃത്വം സമൂഹത്തിനും സാമൂഹ്യ സംഘടനകള്‍ക്കും മാത്രമാകണം

പ്രകൃതി വിഭവങ്ങളായ ഖനികള്‍, ജലസ്രോതസുകള്‍, ഊര്‍ജ്ജ സ്രോതസുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനുള്ള അവകാശം പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക സമൂഹ കൂട്ടായ്മകള്‍ക്കും മാത്രമേ നല്‍കാവൂ. ഒരു കാരണ വശാലും കോര്‍പ്പറേറ്റുകളെ ഏല്പിക്കരുതു്.

പൊതു മേഖലാ ഉടമസ്തത കൈമാറാന്‍ പാടില്ല, ഓഹരികളുടെ വില്പന പാടില്ല.

പൊതു മേഖലാ സ്ഥാപനങ്ങളുടെ മാനേജ്മെന്റു് സ്വകാര്യ വ്യക്തികളേയും കോര്‍പ്പറേറ്റുകളേയും ഏല്പിക്കാന്‍ പാടില്ല. അവയുടെ മാനേജ്മെന്റോ കൈകാര്യ കര്‍ത്തൃത്വമോ കൈമാറേണ്ടതു് ആവശ്യമായി വന്നാല്‍ അതു് കൃത്യമായ മാനദണ്ഡങ്ങളോടെ സമൂഹ കൂട്ടായ്മകള്‍ക്കു് (സഹകരണ മേഖല, പ്രാദേശിക സമൂഹം തുടങ്ങിയവ) മാത്രമേ നല്‍കാവൂ. അപ്പോഴും ഉടമസ്തത സമൂഹത്തിന്റേതു് മാത്രമായിരിക്കണം.

പൊതു വിഭവം ഉപയോഗിച്ചുണ്ടാക്കുന്ന വസ്തുക്കളുടേയും പൊതു വിഭവമോ പശ്ചാത്തലമോ ഉപയോഗിക്കുന്ന സേവനങ്ങളുടേയും വില നിര്‍ണ്ണയാധികാരം സമൂഹത്തിനാകണം

പ്രകൃതി വാതകം, പെട്രോളിയം ഉല്പന്നങ്ങള്‍, ഖനി ഉല്പന്നങ്ങള്‍ ഉപയോഗിച്ചു് നിര്‍മ്മിക്കുന്ന വസ്തുക്കള്‍, പൊതു വിഭവം ഉപയോഗിച്ചു് നല്കപ്പെടുന്ന സേവനങ്ങള്‍ (ബാങ്കിങ്ങു്, ഗതാഗതം, വാര്‍ത്താ വിതരണ-പ്രക്ഷേപണം, വിവര വിനിമയം, വിനോദോപാധികള്‍ മുതലായവ) തുടങ്ങിയവയക്കു് നിരക്കുകള്‍ നിശ്ചയിക്കുന്നതു് ജന പ്രതിനിധി സഭയായിരിക്കണം. അവയുടെ നിരക്കുകള്‍ നിശ്ചയിക്കുന്നതു് സേവന ദാതാക്കളോ അവരുടെ താല്പര്യം സംരക്ഷിക്കുന്ന അതോറിറ്റികളോ ഉദ്യോഗസ്ഥരോ ആകാന്‍ പാടില്ല. മേല്പറഞ്ഞവയ്ക്കെല്ലാം രാജ്യമാകെ പ്രത്യേക സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള ഏകീകൃത നിരക്കുകളുണ്ടാകണം.

ജനങ്ങളുടെയാകെ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ സമൂഹത്തിന്റെ ഉത്തരവാദിത്വമാകണം

ജനങ്ങളുടെ ഭക്ഷ്യ സുരക്ഷയും പാര്‍പ്പിട സുരക്ഷയും കുടിവെള്ള സുരക്ഷയും ആരോഗ്യ പരിരക്ഷയും കുട്ടികളുടെ വിദ്യാഭ്യാസവും സമൂഹത്തിന്റെ ബാദ്ധ്യതയാകണം. അതിനുള്ള സമ്പത്തു് ഇന്ത്യയിലടക്കം ലോകം നേടിക്കഴിഞ്ഞു. ജനാധിപത്യ സമൂഹത്തില്‍ സാമ്പത്തിക വളര്‍ച്ചയുടേയും സാമൂഹ്യ പുരോഗതിയുടേയും ജീവിത ഗുണമേന്മാ വര്‍ദ്ധനവിന്റേയും മാര്‍ഗ്ഗം ജനങ്ങള്‍ക്കിടയിലുണ്ടാകേണ്ട സഹകരണമാണു്. അതല്ലാതെ, മുതലാളിത്തം പ്രചരിപ്പിക്കുന്നതു് പോലെ അവര്‍ക്കിടയിലുള്ള മത്സരമല്ല തന്നെ. യഥാര്‍ത്ഥ ജനാധിപത്യം ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടേയും ജീവിതം മെച്ചപ്പെടുത്താനുള്ളതാകണം. അതു് അവര്‍ക്കു് പങ്കാളിത്തമുള്ളതാകണം. ജനങ്ങള്‍ക്കു് വേണ്ടി ജനങ്ങളാല്‍ നയിക്കുന്ന ജനങ്ങളുടെ സര്‍ക്കാരാണു് ജനാധിപത്യത്തില്‍ ഉരുത്തിരിയേണ്ടതെന്നും അതല്ലാതെ മൂലധന ശക്തികള്‍ക്കു് വേണ്ടി മൂലധനം നയിക്കുന്ന മൂലധനം മുടക്കി സൃഷ്ടിക്കപ്പെടുന്ന സര്‍ക്കാരല്ല വേണ്ടതെന്നും മേല്പറഞ്ഞ പഠനത്തിലൂടെ വെളിപ്പെട്ട വസ്തുതകള്‍ തെളിയിക്കുന്നു.
ജോസഫ് തോമസ്

Monday, January 20, 2014

ജനന-മരണ രജിസ്ട്രേഷന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക്


തിരു: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന ജനന-മരണ രജിസ്ട്രേഷനുകള്‍ ഇനി സ്വകാര്യകമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക്. ആദ്യപടിയായി തിരുവനന്തപുരം-കൊച്ചി കോര്‍പറേഷനുകളിലെ രജിസ്ട്രേഷന്‍ സംബന്ധിച്ച മുഴുവന്‍ ഡാറ്റകളും കൈമാറാന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ശേഷിക്കുന്ന കോര്‍പറേഷനുകളിലേക്കും മുഴുവന്‍ മുനിസിപ്പാലിറ്റികളിലേക്കും സ്വകാര്യവല്‍ക്കരണം താമസിയാതെ വ്യാപിപ്പിക്കുമെന്ന് അറിയുന്നു. നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ നവംബര്‍ 25ന് ചേര്‍ന്ന യോഗത്തിലാണ് കൊച്ചി-തിരുവനന്തപുരം കോര്‍പറേഷനുകളിലെ രജിസ്ട്രേഷന്‍ ഡാറ്റയും സാങ്കേതികസഹായവും കൈമാറണമെന്ന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനോട് ആവശ്യപ്പെട്ടത്. ഈ തീരുമാനം നടപ്പാകാത്തതിനെ തുടര്‍ന്ന്് അടിയന്തരമായി ഇവ കൈമാറണമെന്ന് സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കയാണ്്. കൊച്ചി കോര്‍പറേഷനിലെ മുഴുവന്‍ വിവരങ്ങളും തിങ്കളാഴ്ചയ്ക്കകം നല്‍കണമെന്നാണ് ഉത്തരവ്. സംസ്ഥാനത്തെ ജനന-മരണ, വിവാഹ രജിസ്ട്രേഷനുകളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സേവന സോഫ്റ്റ്വെയര്‍ വഴിയാണ്. 1970 മുതലുള്ള മുഴുവന്‍ രജിസ്ട്രേഷനുകളും ഏറെ ശ്രമകരമായാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡിജിറ്റലൈസ് ചെയ്തത്. 99 ശതമാനം കാര്യക്ഷമതയുള്ള സേവന സോഫ്റ്റ്വെയറിന് രണ്ടുവട്ടം കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിരുന്നു. ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ "അക്സിഞ്ചര്‍" സോഫ്റ്റ്വെയര്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നു തീരുമാനിച്ചതും സേവനയുടെ കാര്യക്ഷമത ചൂണ്ടിക്കാട്ടിയായിരുന്നു. ഈ സാഹചര്യത്തില്‍ രജിസ്ട്രേഷന്‍ ജോലി സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തിനുപിന്നില്‍ കോടികളുടെ ഇടപാടുള്ളതായി സംശയിക്കുന്നു. സംസ്ഥാനത്തെ ജനന-മരണ രജിസ്ട്രേഷനുകളുടെ ചുമതലപഞ്ചായത്ത് രജിസ്ട്രാറിനാണ്. പഞ്ചായത്ത് രജിസ്ട്രാര്‍ ഉള്‍പ്പെടെ അറിയാതെയാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് ഡാറ്റകള്‍ കൈമാറുന്നത്. രജിസ്ട്രേഷന്‍ വിവരങ്ങള്‍ സ്വകാര്യകമ്പനിക്ക് കൈമാറുന്നത് പല വിധത്തിലുള്ള തട്ടിപ്പിനും വഴിവയ്ക്കുമെന്നും ആശങ്കയുണ്ട്. രേഖകള്‍ പലവിധത്തിലും ദുരുപയോഗിക്കപ്പെടാനും സാധ്യതയേറെയാണ്. - See more at: http://www.deshabhimani.com/newscontent.php?id=407638#sthash.O98n64Vz.dpuf

Friday, January 17, 2014

കേരളത്തെ ഇനിയും തളര്‍ത്തരുത് - പ്രൊ. സി രവീന്ദ്രനാഥ്



Courtesy : Deshabhimani : Posted on: 17-Jan-2014 01:04 AM

രാജ്യവും സംസ്ഥാനവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിസന്ധികള്‍ ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനമാണ് കേരളം. റബറിന്റെ വിലകൂടി തകര്‍ന്നപ്പോള്‍ കാര്‍ഷികമേഖലയുടെ തകര്‍ച്ച പൂര്‍ണമായി. അഭൂതപൂര്‍വമായ വിലക്കയറ്റം ഭീതി ജനിപ്പിക്കുന്നു. തൊഴിലില്ലായ്മയുടെ വര്‍ധന സമ്പദ്വ്യവസ്ഥയെ വല്ലാതെ അലട്ടുന്നു. പാരിസ്ഥിതിക പ്രശ്നങ്ങള്‍ പൂര്‍വാധികം ഗൗരവമാണ്. മിക്കവാറും പ്രശ്നങ്ങള്‍ക്ക് കാരണം നവലിബറല്‍ നയങ്ങളാണ്. ഇന്ത്യയില്‍ 22 വര്‍ഷങ്ങളായി തുടരുന്ന ഈ നയം ലോകത്തൊരു രാജ്യത്തിന്റെയും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തിയ ഒന്നല്ല. അമേരിക്കന്‍ സമ്പദ് വ്യവസ്ഥപോലും ദുര്‍ബലമായി. ഈ നയത്തിന്റെ വക്താവും പ്രയോക്താവുമായ ജോസഫ് സ്നിഗ്ലിറ്റ്സ് പോലും സ്വതന്ത്ര വിപണിയുടെ രൂക്ഷവിമര്‍ശകനായി മാറി. അതുകൊണ്ട് അതേ നയത്തിന്റെ തുടര്‍ച്ചയിലൂടെ മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയില്ല എന്ന് ചരിത്രം തെളിയിക്കുന്നു. ഈ സത്യം ഉള്‍ക്കൊള്ളുക എന്നതാണ് ഈ വര്‍ഷത്തെ ബജറ്റ് ചിന്തകളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ചുരുക്കത്തില്‍ 2014-15 ന്റെ കേന്ദ്ര, കേരള ബജറ്റുകളില്‍ നവലിബറല്‍ കാഴ്ചപ്പാട് തിരുത്തണം എന്നര്‍ഥം. കഴിഞ്ഞ 35 വര്‍ഷത്തെ ലോക സാമ്പത്തിക ചരിത്രത്തില്‍നിന്നുമുള്ള ലളിതമായ തിരിച്ചറിവ് മാത്രമാണിത്. അതല്ലെങ്കില്‍ വരുംവര്‍ഷങ്ങളില്‍ ഇന്ത്യ ഗുരുതരമായ നാണയപ്പെരുപ്പത്തെ നേരിടേണ്ടിവരും. അത് കേരളത്തെയും ബാധിക്കും. സര്‍ക്കാര്‍ മുഖ്യ തൊഴില്‍ദായക സംവിധാനമല്ല എന്ന നവലിബറല്‍ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഗള്‍ഫ് മലയാളികളുടെ കൂട്ടത്തോടെയുള്ള മടക്കയാത്രയെ അഭിമുഖീകരിക്കാന്‍ ഒരിക്കലും കഴിയില്ല. സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടരുത് എന്ന മറ്റൊരു നവലിബറല്‍ നിലപാടിന് വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നതല്ല. ഇറക്കുമതിയെ വലിയതോതില്‍ പ്രോത്സാഹിപ്പിക്കുന്ന ഈ നയത്തിലൂടെ ഇനിയും മുന്നോട്ടുപോയാല്‍ അടവു ശിഷ്ട കമ്മി കൂടുതല്‍ വര്‍ധിക്കുകയും രൂപയുടെ മൂല്യം ഇനിയും കുറയുകയുംചെയ്യും. രൂപയുടെ മൂല്യത്തകര്‍ച്ച സാമ്പത്തികത്തകര്‍ച്ചയുടെ മുന്നോടിയാണ്. മൂല്യത്തകര്‍ച്ചയിലൂടെ നാമെടുത്ത കടത്തിന്റെ അളവ് നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. വിദേശ മലയാളികളുടെ നിക്ഷേപത്തുക വര്‍ധിക്കും എന്നത് ശരിയാണെങ്കിലും വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ കൂടിയ നിക്ഷേപംകൊണ്ട് പണ്ട് വാങ്ങിയ അത്രയും സാധനങ്ങളും വസ്തുക്കളും വാങ്ങിക്കാന്‍ കഴിയില്ല.

കാര്‍ഷിക, പരമ്പരാഗത വ്യവസായ മേഖലകളെ ഒട്ടുംതന്നെ പ്രോത്സാഹിപ്പിക്കാത്ത നവലിബറല്‍ നയത്തിലൂടെ ഉല്‍പ്പാദനമേഖലയെയും പരിസ്ഥിതിയെയും സംരക്ഷിക്കാന്‍ കഴിയില്ല എന്ന ചരിത്രാനുഭവം വസ്തുനിഷ്ഠമായി ഉള്‍ക്കൊള്ളണം. ഉല്‍പ്പാദനമേഖലകളുടെ മുരടിപ്പില്‍ എങ്ങനെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും? രൂക്ഷമായ തൊഴിലില്ലായ്മയെ അഭിമുഖീകരിക്കാന്‍ ഈ നയത്തിന് കഴിയില്ല എന്ന് ചുരുക്കം. എന്നാല്‍, നവഉദാരവല്‍ക്കരണ നയത്തിന് ചില നേട്ടങ്ങള്‍ ഉണ്ട്. അത് ഊഹക്കച്ചവടത്തിന്റെ വളര്‍ച്ചയും സമസ്ത വിഭവങ്ങളുടെയും ചരക്കുവല്‍ക്കരണവുമാണ്. ഈ പ്രശ്നം സാംസ്കാരിക മൂല്യച്യുതിക്കുപോലും കളമൊരുക്കി. മാഫിയകളുടെയും തെരുവു ഗുണ്ടകളുടെയും ബലാത്സംഗങ്ങളുടെയും സ്ത്രീപീഡനങ്ങളുടെയും നാടായി നമ്മുടെ വിശ്വപ്രസിദ്ധകേരളം മാറിയതിന്റെ കാരണം മറ്റൊന്നുമല്ല. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 1200 കോടി രൂപയുടെ നികുതി വരുമാനം കുറയുകയാണുണ്ടായത്. നികുതി വര്‍ധിപ്പിച്ചിട്ടും നികുതി വരുമാനം കുറഞ്ഞതെന്തുകൊണ്ടാണെന്ന് തിരിച്ചറിയണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഞ്ചു വര്‍ഷക്കാലം ഒറ്റ പൈസപോലും നികുതി വര്‍ധിപ്പിച്ചില്ല. അക്കാലത്ത് നികുതി വരുമാനം നിരന്തരമായി വര്‍ധിച്ചു. അവസാനവര്‍ഷം 22.5 ശതമാനം വരെ നികുതി വര്‍ധിച്ചു. ഇവിടെയാണ് നവലിബറല്‍ നയവും ഇടതുപക്ഷ ബദലും തമ്മിലുള്ള വ്യത്യാസം മനസിലാക്കേണ്ടത്. നവലിബറല്‍ നയത്തില്‍ സബ്സിഡികളും മറ്റു ഇടപെടലും കുറച്ചിരിക്കുകയാണ്. ഇത് ജനങ്ങളുടെ മൊത്തം വാങ്ങല്‍ശേഷി&മലഹശഴ;കുറയ്ക്കും എന്നുമാത്രമല്ല വിലക്കയറ്റം കൂട്ടുകയുംചെയ്യും. അപ്പോള്‍ രണ്ട് പ്രശ്നങ്ങള്‍ പരസ്പരപൂരകമായി ഉണ്ടാകുന്നു- വിലക്കയറ്റവും വാങ്ങല്‍ശേഷി കുറയലും. ഇതോടൊപ്പം നികുതി വര്‍ധിപ്പിക്കുകയും കൂടി ചെയ്യുമ്പോള്‍ കച്ചവടം നടക്കാത്തതുകൊണ്ട് നികുതി വരുമാനം കുറയും. ഇതാണ് 2013-14 ല്‍ സംഭവിച്ചത്. 2006-11 വരെ നികുതി വര്‍ധിപ്പിച്ചില്ല. പൊതു ഇടപെടലിലൂടെ സര്‍ക്കാര്‍ സഹായം(ഇടപെടല്‍)വര്‍ധിച്ചു. ജനങ്ങളുടെ വാങ്ങല്‍ശേഷിയും വര്‍ധിച്ചു. അതോടെ നികുതി വരുമാനവും വര്‍ധിച്ചു. 2006-11 കാലത്ത് പൊതുമേഖലയെ മൊത്തത്തില്‍ ലാഭത്തിലേക്ക് കൊണ്ടുവന്നതിനാല്‍ രണ്ട് ഗുണം സര്‍ക്കാരിന് ലഭിച്ചു. 1. ഖജനാവില്‍ നിന്ന് പൊതുമേഖലാനഷ്ടം നികത്താന്‍ പണം കൂടുതല്‍ നല്‍കേണ്ടി വന്നില്ല. ഖജനാവിന് നേട്ടം. 2. ലാഭം കൂടിയതിനാല്‍ സര്‍ക്കാരിന് ഡിവിഡന്റ് വരുമാനം കൂടി. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ഇക്കണോമിക്ക് റിവ്യൂ കണക്കനുസരിച്ച് വ്യാവസായിക വളര്‍ച്ച 2.8 ശതമാനമാണ്. ഇതില്‍നിന്ന് തൊഴില്‍സാന്ദ്രമായ ഉല്‍പ്പാദനമേഖല തകര്‍ന്നു, സേവനമേഖല (പ്രത്യേകിച്ച് റിയല്‍ എസ്റ്റേറ്റ്, ഓഹരിക്കമ്പോളം) വളര്‍ന്നു എന്നാണ് വ്യക്തമാകുന്നത്. വികലമായ ഈ വളര്‍ച്ചയിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ല എന്നതാണ് അടിസ്ഥാന വിഷയം. ഈ പ്രശ്നം നികുതി വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. നികുതി വരുമാനത്തിന്റെ കുറവ് ധനകമ്മി കൂടുന്നതിലേക്ക് നയിക്കും. ഈ അവസ്ഥ വീണ്ടും വണ്ടും സര്‍ക്കാരിന്റെ പിന്മാറ്റത്തിന് വഴിയൊരുക്കും. മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ വീണ്ടും വഷളാകും. 20,000 കോടി രൂപ വാര്‍ഷിക ബജറ്റ് പ്രതീക്ഷിക്കുന്ന കേരള സംസ്ഥാനത്ത് 2.6 ലക്ഷം കോടി രൂപ സഹകരണ പൊതുമേഖല, ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഏകദേശം ഇത്രതന്നെ കള്ളപ്പണവും നാട്ടിലുണ്ട്. ഒട്ടും കുറവല്ലാത്ത രീതിയില്‍ നികുതി വെട്ടിപ്പും ഉണ്ട്. അങ്ങനെയുള്ള പ്രദേശത്താണ് ട്രഷറി പൂട്ടേണ്ട സാഹചര്യം ഉണ്ടായത് എന്നത് വിചിത്രമാണ്. നോണ്‍ ടാക്സ് റവന്യൂ ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കാന്‍ കഴിയും വിധം നെറ്റ് വികസിപ്പിക്കുവാന്‍ നല്ലപോലെ ശ്രമിക്കണം. ടാക്സ് ചോര്‍ച്ച തടഞ്ഞാല്‍ കോടിക്കണക്കിന് രൂപ നേടാം. സാധാരണക്കാരനെ ഒട്ടും ബാധിക്കാതെ ടാക്സ് നെറ്റും വികസിപ്പിക്കാം. അങ്ങനെ ദിശാബോധമുള്ള ഇടപെടലുകളിലൂടെ റവന്യൂ വരുമാന വര്‍ധനയുണ്ടാക്കിക്കൊണ്ട് റവന്യൂ കമ്മി കുറച്ചുകൊണ്ടുവരാം. റവന്യൂ കമ്മി കുറച്ചുകൊണ്ടു വരും തോറും കൂടുതല്‍ കടമെടുക്കാം. ഈ കടം വലിയ തോതിലുള്ള ആഭ്യന്തരകടമായിരിക്കണം. ഇങ്ങനെയെടുക്കുന്ന പണം പൂര്‍ണമായും മൂലധന നിക്ഷേപമാക്കി മാറ്റണം. ഇത്തരം മൂലധന നിക്ഷേപം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കത്തക്ക രീതിയിലും ആയിരിക്കണം. ഉല്‍പ്പാദന മേഖലയില്‍ത്തന്നെ കാര്‍ഷിക മേഖലയ്ക്ക് പ്രഥമ പരിഗണന നല്‍കണം. എങ്കില്‍മാത്രമേ പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തിക്കൊണ്ടും തൊഴിലും ഭക്ഷണവും സൃഷ്ടിച്ചുകൊണ്ടും സുസ്ഥിര വികസനം നേടാന്‍ കഴിയൂ. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ദീര്‍ഘവീക്ഷണം ബജറ്റില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇതിനുവേണ്ടി സൃഷ്ടിക്കുന്ന ഉല്‍പ്പാദന സംരംഭങ്ങള്‍ നിശ്ചയമായും പരിസ്ഥിത സൗഹൃദ സംരംഭങ്ങളായിരിക്കണം. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനുള്ള പ്രധാന മാര്‍ഗം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും തമ്മിലുള്ള സഹകരണമാണ്. ഇവ ചേര്‍ന്നാല്‍ ഒട്ടനവധി പരിസ്ഥിതി സൗഹൃദ ഉല്‍പ്പാദന സംരംഭങ്ങള്‍ ആരംഭിക്കാം. ഉല്‍പ്പാദനത്തിനും വിതരണത്തിനും കുടുംബശ്രീയെന്ന ജനകീയ മഹാപ്രസ്ഥാനത്തെക്കൂടി കൂട്ടുചേര്‍ത്താല്‍ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും. ഇതിനെല്ലാം ഉതകുന്ന സമഗ്രമായ ബജറ്റ് കാഴ്ചപ്പാട് അനിവാര്യമാണ്.

വിദ്യാഭ്യാസമേഖല സ്വകാര്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒപ്പം ആരോഗ്യമേഖലയുടെ സ്വകാര്യവല്‍ക്കരണവും നടക്കുന്നു. ജനതയുടെ സംസ്കാരത്തെയും ആരോഗ്യത്തെയും ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ഈ പ്രശ്നങ്ങള്‍ മാറ്റിക്കുറിക്കാന്‍ ഭരണത്തിന്റെ ഇടപെടല്‍ വര്‍ധിപ്പിച്ചേ മതിയാകൂ. ഇതിന് നവലിബറല്‍ അജന്‍ഡയ്ക്ക് കഴിയില്ല എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. പൊതുവിദ്യാഭ്യാസത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും ഫലമെന്തെന്ന് കേരളം അനുഭവിച്ചിട്ടുള്ളതാണ്. അതുകൊണ്ട് അതില്‍നിന്നുള്ള തിരിഞ്ഞോട്ടത്തെ കേരളജനത തടഞ്ഞുനിര്‍ത്തിയേ പറ്റൂ. കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും സ്വകാര്യവല്‍ക്കരണത്തിനുള്ള ഭരണകൂടനീക്കവും നാം കണ്ടുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി എന്നിവയുടെ സ്വകാര്യവല്‍ക്കരണം ഭൂരിപക്ഷത്തിന്റെ പാര്‍ശ്വവല്‍ക്കരണത്തിലേക്കാണ് നയിക്കപ്പെടുക. ഇനിയും നവലിബറല്‍ നയങ്ങളിലൂടെ സഞ്ചരിച്ചാല്‍ കേരളം തകര്‍ന്നുപോകും.

- See more at: http://www.deshabhimani.com/newscontent.php?id=406640#sthash.4qJyO3Jo.dpuf

Blog Archive