Featured Post

തൊഴിലാളികളുടെ കൂട്ടായ്മകള്‍ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തു് നടത്തണം

ബി . എസ് . എന്‍ . എല്‍ ആദായകരമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ബി . എസ് . എന്‍ . എല്‍ മാനേജ്മെന്റും പരാജയപ്പെട്ടിരിക...

Friday, October 21, 2011

വിടവാങ്ങല്‍ വെല്ലുവിളിച്ചും കീഴടങ്ങിയും


(Courtesy : Deshabhimani : Posted on: 21-Oct-2011 01:36 AM)
മുഅമ്മര്‍ ഗദ്ദാഫി വിടവാങ്ങുമ്പോള്‍ ലോകചരിത്രത്തിലെ അപൂര്‍വതയ്ക്കാണ് വിരാമമാകുന്നത്. സാമ്രാജ്യത്വത്തിന്റെ ആയുധബലത്തിനുമുന്നില്‍ രാജ്യങ്ങളും ഭരണാധികാരികളും കീഴടങ്ങുന്ന കാലത്ത് ലോകജനതയെ ആവേശംകൊള്ളിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം. അമേരിക്കന്‍ സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച് താരപരിവേഷത്തിലേക്കുയര്‍ന്ന ഗദ്ദാഫി ഒടുവില്‍ അവരുടെ പല ആവശ്യങ്ങള്‍ക്കും കീഴടങ്ങിയത് വിനയാവുകയും ചെയ്തു. ബെദൂയിന്‍ (അറബ് നാടോടി) കര്‍ഷകകുടുംബത്തില്‍ 1942 ജൂണ്‍ ഏഴിനായിരുന്നു മുഅമ്മര്‍ ഗദ്ദാഫിയുടെ ജനനം. ഇറ്റലിയുടെ കോളനിവല്‍ക്കരണത്തെ എതിര്‍ത്ത് ജയിലിലായ പോരാളിയുടെ മകന് കുട്ടിക്കാലംമുതല്‍ ദേശീയബോധം രൂപപ്പെട്ടത് സ്വാഭാവികം.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഈജിപ്ത് പ്രസിഡന്റ് ഗമാല്‍ അബ്ദുല്‍ നാസറിന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായി. അറബ് ദേശീയവാദിയായുള്ള ഗദ്ദാഫിയുടെ രൂപമാറ്റം അവിടെ തുടങ്ങി. ഇതിന്റെ പേരില്‍ സ്കൂളില്‍നിന്ന് പുറത്താക്കുകയും ചെയ്തു. ട്രിപോളിയിലെ ലിബിയന്‍ സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ ഗദ്ദാഫി, ബെന്‍ഗാസിയിലെ സൈനിക അക്കാദമിയില്‍ പഠിച്ച് പട്ടാളത്തില്‍ ഓഫീസറായി.

1951ല്‍ സ്വാതന്ത്ര്യം നേടുമ്പോള്‍ ലിബിയ ദരിദ്രരാജ്യമായിരുന്നു. എണ്ണനിക്ഷേപം കണ്ടെത്തിയതോടെയാണ് രാജ്യം സാമ്പത്തികമായി മുന്നേറിയത്. രാജ്യം ഭരിച്ച ഇദ്രിസ് രാജാവും കുടുംബാംഗങ്ങളും ഈ സമ്പത്ത് കൈവശപ്പെടുത്തി. അമേരിക്കയും ബ്രിട്ടനും ഇറ്റലിയുമെല്ലാം എണ്ണപ്പണം കൈക്കലാക്കുകയും ചെയ്തു. ഇതെല്ലാം നാട്ടുകാരെ അസ്വസ്ഥരാക്കി. രാജഭരണത്തോടുള്ള ഈ പ്രതിഷേധമാണ് ഗദ്ദാഫിയെ വളര്‍ത്തിയത്. 1969ല്‍ തന്റെ 27-ആം വയസ്സില്‍ , ഗദ്ദാഫിയുടെ നേതൃത്വത്തില്‍ ഇദ്രിസ് രാജാവിനെ പുറത്താക്കി. അധികാരം പിടിച്ചെടുത്ത ഗദ്ദാഫി 1970കളില്‍ അമേരിക്കയ്ക്കും സാമ്രാജ്യത്വത്തിനും എതിരായ പുരോഗമനപാത സ്വീകരിച്ചു. വൈദേശിക ഇടപെടലുകളെ എതിര്‍ത്ത ഗദ്ദാഫി, വിദേശികളെ നാടുകടത്തുകപോലും ചെയ്തു. അമേരിക്ക അടിച്ചേല്‍പ്പിച്ച ഉപരോധങ്ങളെ ശക്തമായി നേരിട്ടു. എണ്ണവ്യവസായത്തെ ദേശസാല്‍ക്കരിക്കുകയും ആഫ്രിക്കയിലെ വിമോചനപോരാട്ടങ്ങളെ പിന്തുണയ്ക്കുകയും ചെയ്ത ഗദ്ദാഫി, സോവിയറ്റ് യൂണിയനുമായി അടുത്തു. അമേരിക്കയ്ക്കും യൂറോപ്പിനും ബദലായി ഐക്യ ആഫ്രിക്ക സൃഷ്ടിക്കാനും അദ്ദേഹം ആഹ്വാനംചെയ്തു. ചികിത്സയും വിദ്യാഭ്യാസവും സൗജന്യമാക്കിയതടക്കം മാതൃകാപരമായ പല പദ്ധതിയും ഗദ്ദാഫിഭരണം ലിബിയക്ക് സമ്മാനിച്ചു. ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍മാനായും ഗദ്ദാഫി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും മുന്‍കൈ എടുത്തു.

അമേരിക്കയുടെ കണ്ണിലെ കരടായി മാറിയ ഗദ്ദാഫിയെ, നിരവധിതവണ അവര്‍ വധിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 1986ല്‍ ട്രിപോളിയില്‍ നടത്തിയ ബോംബാക്രമണത്തില്‍ തലനാരിഴയ്ക്കാണ് ഗദ്ദാഫി രക്ഷപ്പെട്ടത്. വളര്‍ത്തുമകളടക്കം 35 പേര്‍ കൊല്ലപ്പെട്ടു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെയാണ് ഗദ്ദാഫിയുടെ വീഴ്ചയും ആരംഭിച്ചത്. നിലനില്‍പ്പിനായി അദ്ദേഹത്തിന് അമേരിക്കയ്ക്കുമുന്നില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഗദ്ദാഫിഭരണം ഏകാധിപത്യത്തിന്റെ എല്ലാ ദൂഷ്യങ്ങളുടെയും വിളനിലമായി. ഉപജാപവൃന്ദവും ബന്ധുക്കളുമടങ്ങുന്ന സംഘം ഭരണനിയന്ത്രണം ഏറ്റെടുത്തു. അധികാരവും സമ്പത്തും ഗദ്ദാഫിയുടെയും പുത്രന്മാരുടെയും അവരുടെ ബന്ധുമിത്രാദികളുടെയും കുത്തകയായി. മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി. രാഷ്ട്രീയപ്രവര്‍ത്തനം നിരോധിച്ചു. പട്ടാള അട്ടിമറിക്കുള്ള സാധ്യത ഒഴിവാക്കാന്‍ സ്വന്തം സൈന്യത്തെ ഗദ്ദാഫി ബോധപൂര്‍വം ദുര്‍ബലമാക്കി. അംഗരക്ഷകരായി ആയുധധാരികളായ വനിതകളെയും വിദേശ കൂലിപ്പടയാളികളെയും നിയമിച്ചു. ജനങ്ങളില്‍നിന്ന് അകന്ന ഗദ്ദാഫിയുടെ സാമ്രാജ്യവിരുദ്ധസമീപനത്തിലും അയവുവന്നു. ഏറ്റുമുട്ടലിന്റെ പാതവെടിഞ്ഞ് ഒത്തുതീര്‍പ്പുകള്‍ക്കാണ് അദ്ദേഹം ശ്രമിച്ചത്. അമേരിക്കയുമായും പാശ്ചാത്യരാജ്യങ്ങളുമായും 2005ല്‍ അദ്ദേഹം ധാരണയിലെത്തി. അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങി ലിബിയയിലെ ആണവകേന്ദ്രങ്ങള്‍ പൊളിച്ചുനീക്കി. പാശ്ചാത്യ എണ്ണക്കമ്പനികള്‍ക്കും ബഹുരാഷ്ട്രകുത്തകകള്‍ക്കും രാജ്യത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്തു.

അറബ്വസന്തത്തോടെ ഗദ്ദാഫിയുടെ കുടുംബവാഴ്ചയ്ക്കെതിരെ ലിബിയയിലും വികാരമുയര്‍ന്നു. ഫെബ്രുവരിയില്‍ തുടങ്ങിയ പ്രക്ഷോഭം അത്ര ശക്തമല്ലാതിരുന്നതിനാല്‍ ഒതുക്കാന്‍ ഗദ്ദാഫി ശ്രമിച്ചു. എന്നാല്‍ , അവസരം കാത്തിരുന്ന അമേരിക്കയും യൂറോപ്യന്‍ സഖ്യരാഷ്ട്രങ്ങളും എല്ലാ അന്താരാഷ്ട്രമര്യാദകളും മാറ്റിവച്ച് തുറന്നയുദ്ധം ആരംഭിച്ചു. ഇതോടെ ഭരണകൂടത്തിലെ പല ഉന്നതരും ഗദ്ദാഫിയെ തള്ളിപ്പറഞ്ഞു. വിദേശരാജ്യങ്ങളിലും ഐക്യരാഷ്ട്രസഭയിലും അറബ്ലീഗിലുമുള്ള നയതന്ത്രപ്രതിനിധികള്‍ ഒന്നൊന്നായി രാജിവച്ച് വിമതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. നാറ്റോയുടെ വ്യോമാക്രമണം ഗദ്ദാഫിയുടെ സൈനികശേഷി തകര്‍ത്തതോടെ വിമത മുന്നേറ്റം എളുപ്പമായി. ആഗസ്തില്‍ ട്രിപോളി വീണതോടെ ഗദ്ദാഫി ഒളിവിലുമായി.

No comments:

Blog Archive